ശബരിമല സ്വർണ്ണക്കൊള്ള ; ഇടത് സർക്കാർ മാപ്പ് അർഹിക്കുന്നില്ല : തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയ്ക്ക് ഇടത് സർക്കാരും ദേവസ്വം ബോർഡും കൂട്ട് നിന്നിട്ടുണ്ടെന്നും അവരുടെ കുറ്റം മാപ്പർഹിക്കാത്തതാണെന്നും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.

2019 മുതൽ മന്ത്രിസഭയിൽ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നതും തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാന്മാരായിരുന്നതും സിപിഎം നേതാക്കളാണ്. ഇക്കാലയളവിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. പ്രത്യക്ഷമായോ പരോക്ഷമായോ കുറ്റകൃത്യങ്ങളിൽ ഇവർക്കുള്ള പങ്ക് എത്രത്തോളം ഉണ്ടായിരുന്നു എന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ. ദേവസ്വം മന്ത്രി രാജി വയ്ക്കാൻ തയ്യാറാകുകയും ദേവസ്വം പ്രസിഡന്റിനെ പുറത്താക്കുകയും വേണം. തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച മദ്ധ്യമേഖല പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് ആമുഖപ്രഭാഷണം നടത്തി.

ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, സതീശ് കാട്ടൂർ, മാഗി വിൻസെന്റ്, ഷൈനി ജോജോ, ഫെനി എബിൻ, തുഷാരബിന്ദു ഷിജിൻ, അജിത സദാനന്ദൻ, ശങ്കർ പഴയാറ്റിൽ, ഫിലിപ്പ് ഓളാട്ടുപുറം, നൈജു ജോസഫ് ഊക്കൻ, അഷ്റഫ് പാലിയത്താഴത്ത്, ജോൺസൻ കോക്കാട്ട്, ജോമോൻ ജോൺസൻ ചേലേക്കാട്ടുപറമ്പിൽ, എൻ.ഡി. പോൾ, എ.ഡി. ഫ്രാൻസിസ് ആഴ്ചങ്ങാട്ടിൽ, പി.ടി. ജോർജ്ജ്, എം.എസ്. ശ്രീധരൻ മുതിരപ്പറമ്പിൽ, എബിൻ വെള്ളാനിക്കാരൻ, ലാസർ കോച്ചേരി, ശിവരാമൻ പടിയൂർ, ആന്റോൺ പറോക്കാരൻ, ജോസ് ജി. തട്ടിൽ, മോഹനൻ ചേരയ്ക്കൽ, ബാബു ഏറാട്ട്, ജയൻ പനോക്കിൽ, അനിലൻ പൊഴേക്കടവിൽ, ലോനപ്പൻ കുരുതുകുളങ്ങര, കെ.പി. അരവിന്ദാക്ഷൻ, സി.ബി. മുജീബ് എന്നിവർ പ്രസംഗിച്ചു.

പോക്സോ കേസിലെ പിടികിട്ടാപ്പുള്ളിയെ മധ്യപ്രദേശിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : 2018 ജൂലൈ 2ന് പ്രായപൂർത്തിയാകാത്ത മധ്യപ്രദേശ് സ്വദേശിനിയായ അതിജീവതയെ കാട്ടൂർ ബസ് സ്റ്റാൻഡിൽ നിന്ന് വശീകരിച്ച് തട്ടിക്കൊണ്ടുപോയി ഇടുക്കി ജില്ലയിലെ ഉടുമ്പുംചോല സിദ്ധൻപടി പ്രദേശത്തുള്ള കല്ലുപാലം എസ്റ്റേറ്റിലുള്ള വീട്ടിൽ താമസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിന് കാട്ടൂർ പൊലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ മധ്യപ്രദേശ് സ്വദേശി രാജേഷ് ധ്രുവേ (25) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മധ്യപ്രദേശിൽ നിന്നും പിടികൂടി.

പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ഈ കേസിൽ അറസ്റ്റിലായ പ്രതി കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയത് പ്രകാരം ഇയാളെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് ഇപ്പോൾ പ്രതിയെ പിടികൂടിയത്.

പ്രതിയെ മധ്യപ്രദേശിലെ നക്സൽ സ്വാധീനമുള്ള മന്റല പ്രദേശത്തെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഇടയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

പ്രതിയെ പിടികൂടുന്നതിനിടെ പ്രദേശവാസികളിൽ നിന്ന് എതിർപ്പുകൾ നേരിട്ടെങ്കിലും മധ്യപ്രദേശ് മന്റലയിലെ സൽവ പൊലീസ് ഔട്ട്‌പോസ്റ്റിലെ ദൗത്യസേനാംഗങ്ങളുടെ സഹകരണത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയെ മന്റല കോടതിയിൽ ഹാജരാക്കി നിയമ നടപടികൾ പൂർത്തീകരിച്ചതിന് ശേഷമാണ് കാട്ടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

കാട്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം.കെ. അസീസ്, സിവിൽ പൊലീസ് ഓഫീസർ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇരിങ്ങാലക്കുടയിൽ കൂൺഗ്രാമം പദ്ധതി ഉദ്ഘാടനം 14ന് : കർഷകർക്ക് ഒക്ടോബർ 10 വരെ അപേക്ഷകൾ സമർപ്പിക്കാം

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ “പച്ചക്കുട”യുടെ ഭാഗമായി കൂൺഗ്രാമം പദ്ധതി ഒക്ടോബർ 14ന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

കൂൺ കൃഷിയിൽ താല്പര്യമുള്ള കർഷകർക്ക് ഒക്ടോബർ 10 വരെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെകൃഷി ഓഫീസുകളിലോ kkoongramamirinjalakuda@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷകൾ സമർപ്പിക്കാം.

ഇരിങ്ങാലക്കുട നിയോജകമണ്ഡലം പരിധിയിൽ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, മുരിയാട്, കാട്ടൂർ, കാറളം, വേളൂക്കര, പൂമംഗലം, പടിയൂർ, ആളൂർ കൃഷിഭവനുകളുടെ പരിധിയിലുള്ള കർഷകർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

ചെറുകിട കൂൺ കൃഷി യൂണിറ്റ് 80 മുതൽ 100 ബെഡുകൾ ചെയ്യുന്നവർക്ക് ചിലവാകുന്ന ആകെ തുകയുടെ 40 ശതമാനം സബ്സിഡിയായി ലഭിക്കും.
വൻകിട കൂൺ കൃഷി യൂണിറ്റുകൾക്കും ചിലവാകുന്ന തുകയുടെ 40 ശതമാനം സബ്സിഡി ലഭിക്കും. പദ്ധതിയുടെ ഭാഗമായ പരമാവധി സബ്സിഡി 2 ലക്ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ചെറുകിട കൂൺ വിത്ത് ഉല്പാദന യൂണിറ്റുകൾക്കും ചിലവാകുന്ന തുകയുടെ 40 ശതമാനം സബ്സിഡി ലഭിക്കും.

മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്, പാക്ക് ഹൗസ് നിർമ്മാണം,
കൂൺ പ്രിസർവേഷൻ യൂണിറ്റ് നിർമ്മാണം എന്നീ പദ്ധതികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

ഒക്ടോബർ 14ന് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം കർഷകർക്ക് കൂൺകൃഷിയിൽ സൗജന്യ പരിശീലനം ഉണ്ടായിരിക്കുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

കൃഷിഭവൻ മുഖേനയോ ഇ-മെയിൽ വിലാസത്തിലോ അപേക്ഷകൾ സമർപ്പിക്കുന്ന കർഷകർക്ക് മാത്രമായിരിക്കും പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

‘ഷാഹിനീയം’ : അനുസ്മരണ പത്രിക പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : നെതർലൻ്റ്സിൽ സ്ഥിരതാമസമാക്കിയ കരൂപ്പടന്ന സ്വദേശിനി ഡോ. ഷാഹിന മുംതാസിൻ്റെ അനുസ്മരണത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘ഷാഹിനീയം’ പത്രിക വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ പ്രകാശനം ചെയ്തു.

വള്ളിവട്ടം സഹകരണ ബാങ്ക് പ്രസിഡൻ്റ് സോജൻ ചിറയിൽ ആദ്യ പ്രതി ഏറ്റുവാങ്ങി.

ചടങ്ങിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പ്രോഗ്രാമിംഗ് ഡിപ്പാർട്ട്മെൻ്റ് തലവനായിരുന്ന ഡോ. മുരളി തുമ്മാരുകുടി, ഡക്കാൻ ക്രോണിക്കലിൻ്റെ എക്സിക്യൂട്ടീവ് എഡിറ്റർ കെ.ജെ. ജേക്കബ്, കൈറ്റ് മെമ്പർ സെക്രട്ടറി കെ. അൻവർ സാദത്ത്, പ്രവാസിക്ഷേമ ബോർഡ് മുൻ ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ തുടങ്ങിയവരാണ് ഷാഹിനീയത്തിൽ അനുസ്മരണ ലേഖനങ്ങൾ എഴുതിയിട്ടുള്ളത്.

ഗവേഷക, പ്രഭാഷക, അക്കാഡമിഷ്യൻ തുടങ്ങിയ മേഖലകളിലെല്ലാം അതീവ നിപുണയായിരുന്നു ഡോ. ഷാഹിന.

2024ലെ ലോക കേരളസഭയിൽ നെതർലൻ്റ്സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷാഹിന പ്രായം കുറഞ്ഞ പ്രതിനിധി എന്ന നിലയിലും അവതരണ മികവ് കൊണ്ടും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഇടതുപക്ഷ- ധൈഷണിക രംഗങ്ങളിലെ ഉന്നതരുമായി വിപുലമായ ഹൃദയബന്ധം സ്ഥാപിച്ചിരുന്നു അവർ.

കരൂപ്പടന്ന സ്കൂൾ, ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ്, ക്രൈസ്റ്റ് കോളെജ്, ചാലക്കുടി സേക്രഡ് ഹാർട്ട് കോളെജ് എന്നിവിടങ്ങിൽ പഠിച്ച് ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം റിസർച്ചിനായി നെതർലൻ്റ്സിലേക്ക് പോയി അവിടെ പി.എച്ച്.ഡി. എടുത്തതിന് പുറമെ നിയമബിരുദവവും കരസ്ഥമാക്കിയിരുന്നു.

2023 മുതൽ നെതർലൻ്റ്സിൽ യൂറോപ്യൻ സ്വത്തവകാശ അറ്റോണിയായി ജോലി ചെയ്ത് വരികയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 20നാണ് രോഗബാധിതയായി കേരളത്തിൽ വെച്ച് മരണമടയുന്നത്. 44 വയസ്സായിരുന്നു.

അബ്ദുള്ള – നഫീസ എന്നീ അധ്യാപക ദമ്പതികളുടെ മകളാണ് ഷാഹിന.

ഒക്ടോബർ 11ന് കരൂപ്പടന്നയിൽ ഷാഹിനയ്ക്ക് നാടിൻ്റെ സ്മരണാഞ്ജലി അർപ്പിക്കുന്നതിനായി വിപുലമായ പരിപാടി സംഘടിപ്പിക്കും.

ദേശീയ ആയുർവേദ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : പൂമംഗലം ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, പൂമംഗലം പഞ്ചായത്ത് എന്നിവർ സംയുക്തമായി 10 ദിവസമായി ആചരിച്ചുവന്നിരുന്ന ദേശീയ ആയുർവേദ ദിനാചരണ പരിപാടികളുടെ സമാപന സമ്മേളനവും പഞ്ചായത്തിൻ്റെ 2025 -26 സാമ്പത്തിക വർഷത്തെ “വനിതകളുടെ സൗജന്യ യോഗ പരിശീലന പദ്ധതി”യും പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു.

സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ടി. രജിത ആയുർവേദ ദിന സന്ദേശവും 10 ദിവസമായി നടത്തി വന്നിരുന്ന ആയുർവേദ ദിനാചരണ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും അവതരിപ്പിച്ചു.

ദേശീയ ആയുർവേദ ദിനത്തിൽ വടക്കുംകര ഗവ. യു.പി. സ്കൂളിൽ നിന്ന് ആരംഭിച്ച വിളംബര ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മവും ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി “ആയുർവേദം മാനവരാശിക്കും ഭൂമിയ്ക്കും” എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് അപരാജിത ധൂപനം നടത്തി നിർവഹിച്ചു.

പഞ്ചായത്തിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും തുടർ പ്രവർത്തനങ്ങൾക്കായി ആയുഷ് ക്ലബ്ബുകൾ രൂപീകരിച്ച് ഔഷധസസ്യ ദ്രവ്യ പ്രദർശനവും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

സ്കൂൾ വിദ്യാർഥികൾക്കും അംഗനവാടി കുട്ടികൾക്കുമായി ആയുർവേദ സംബന്ധിയായ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

പഞ്ചായത്തിലെ
ഐ.സി.ഡി.എസ്., സി.ഡി.എസ്., ഹരിത കർമ്മ സേന, ആശ വർക്കർമാർ, കർഷകർ, ക്ഷീരകർഷകർ, യോഗ വിദ്യാർഥികൾ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ, പൊതുജനങ്ങൾ എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ. സന്തോഷ്, മെമ്പർമാരായ ലത വിജയൻ, ജൂലി ജോയ്, ലാലി വർഗ്ഗീസ്, കെ.എൻ. ജയരാജ്, എ.എം.എ.ഐ. ഇരിങ്ങാലക്കുട പ്രതിനിധി ഡോ. പൂജ, പൂമംഗലം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. അനിൽകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് യോഗ പരിശീലകരായ പി. പ്രീത, ഗീതു എന്നിവർ യോഗ ബോധവൽക്കരണവും മാസ് യോഗ പരിശീലനവും നൽകി.

പഞ്ചായത്തിലെ വിവിധ സ്കൂളുകൾക്കും പൊതുജനങ്ങൾക്കും ഔഷധത്തോട്ട നിർമ്മാണത്തിനായി ഔഷധസസ്യങ്ങൾ വിതരണം ചെയ്തു.

ഔഷധസസ്യം, ദ്രവ്യം, ഔഷധ പൂച്ചെണ്ട് തുടങ്ങിയവയുടെ പ്രദർശനങ്ങളും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ എന്‍.സി.ഡി. സ്ക്രീനിംഗ് നടത്തി.

ശീലിച്ച് നടപ്പിൽ വരുത്താൻ ശ്രമകരമെങ്കിലും മധുരമായ ഫലപ്രാപ്തി പ്രദാനം ചെയ്യുന്ന ആയുർവേദ തത്വങ്ങളെ ഓർമിപ്പിച്ചു കൊണ്ട് “ആദ്യം കയ്ക്കുമെങ്കിലും പിന്നീട് മധുരിക്കുന്ന” നിത്യോപയോഗ യോഗ്യമായ നെല്ലിക്കയും ഔഷധ കാപ്പിയും ലഘു ഭക്ഷണവും ചടങ്ങിനെത്തിയവർക്ക് വിതരണം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ്ജ് സ്വാഗതവും പഞ്ചായത്ത് ഉദ്യോഗസ്ഥൻ വിപിൻ നന്ദിയും പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ്. പുരസ്കാരങ്ങൾ ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : ക്രൈസ്സ് കോളെജ് എൻ.എസ്.എസ്. യൂണിറ്റുകൾ സാമൂഹ്യ സേവനത്തിന് ബെസ്റ്റ് എൻ.എസ്.എസ്. യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ, ബെസ്റ്റ് വൊളൻ്റിയർ എന്നീ പുരസ്കാരങ്ങൾ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏറ്റുവാങ്ങി.

ബെസ്റ്റ് പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടത് ക്രൈസ്റ്റ് കോളെജ് ഹിസ്റ്ററി വിഭാഗം പ്രൊഫ. ജിൻസിയും ബെസ്റ്റ് വൊളൻ്റിയറായി തെരഞ്ഞെടുക്കപ്പെട്ടത് കൃഷ്ണാഞ്ജലിയുമാണ്.

ഹോളിക്രോസ് സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് (റോവർ ആൻഡ് റേഞ്ചർ) യൂണിറ്റ് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സ്കൗട്ട്സ്, ഗൈഡ്സ് വിഭാഗങ്ങളിലെ പ്രമുഖർ സന്നിഹിതരായിരുന്നു.

പി.ടി.എ. പ്രസിഡൻ്റ് ജോഷി കൂനൻ അധ്യക്ഷത വഹിച്ചു.

ഹൈസ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ജ്യോതി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഡൊമനിക്ക് പാറേക്കാട്ട്, ഡിസ്ട്രിക്റ്റ് അസോസിയേഷൻ ഫസ്റ്റ് എച്ച്.ഡബ്ല്യു.ബി. ഹോൾഡർ എ. സിനി പോൾ, ഫസ്റ്റ് അസിസ്റ്റൻ്റ് സുഭാഷ് എ. പാനികുളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പ്രിൻസിപ്പൽ പി.എ. ബാബു സ്വാഗതവും ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.ജെ. മഞ്ജു നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് ബുധനാഴ്ച തുടക്കമാകും

ഇരിങ്ങാലക്കുട : വിദ്യാർഥികളുടെ നവീന ആശയങ്ങളെയും കഴിവുകളെയും വരവേൽക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് ബുധനാഴ്ച തുടക്കമാകും.

8ന് രാവിലെ 10 മണിക്ക് മന്ത്രി ഡോ. ആർ. ബിന്ദു ശാസ്ത്രമേള ഉദ്ഘാടനം ചെയ്യും.

ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ് പതാക ഉയർത്തും.

പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിക്കും.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് മുഖ്യാതിഥിയാകും.

ഒക്ടോബർ 8, 9, 10 തിയ്യതികളിലായി ബി.വി.എം.എച്ച്.എസ്.എസ്. കൽപ്പറമ്പ്, ജി.യു.പി.എസ്. വടക്കുംകര, എച്ച്.സി.സി.എൽ.പി.എസ്. കൽപ്പറമ്പ് എന്നീ സ്കൂളുകളിലായാണ് മേള നടക്കുന്നത്.

ഒന്നാം ദിനം ഗണിത- ഐ.ടി മേളകൾ ബി.വി.എം.വി.എച്ച്.എസ്. സ്കൂളിലും, സാമൂഹ്യമേള ജി.യു.പി.എസ്. വടക്കുംകര, എച്ച്.സി.സി.എൽ.പി.എസ്. കൽപ്പറമ്പ് എന്നീ സ്കൂളുകളിലുമായാണ് നടക്കുക.

രണ്ടാം ദിനം ഐ.ടി. മേള കൽപ്പറമ്പ് ബി.വി.എം.എച്ച്.എസ്. സ്കൂളിലും പ്രവൃത്തി പരിചയമേള മൂന്ന് സ്കൂളുകളിലുമായി നടക്കുന്നതായിരിക്കും.

മൂന്നാം ദിനം ശാസ്ത്രമേള ബി.വി.എം.എച്ച്.എസ് സ്കൂൾ കൽപ്പറമ്പ്, എച്ച്.സി.സി.എൽ.പി.എസ്. കൽപ്പറമ്പ് എന്നീ സ്കൂളുകളിലും, പ്രവൃത്തി പരിചയമേള ജി.യു.പി.എസ്. വടക്കുംകര എന്നീ സ്കൂളുകളിലുമായി നടക്കുന്നതാണ്.

എല്ലാ ദിവസവും രാവിലെ 9.30ന് മേളയുടെ ഇനങ്ങൾ തുടങ്ങുന്നതായിരിക്കും.

ഠാണാ പൂതംകുളം മുതൽ നടവരമ്പ് അണ്ടാണിക്കുളം വരെയുള്ള കെ.എസ്.ടി.പി. നിർമ്മാണ പ്രവൃത്തികൾ ബുധനാഴ്ച്ച ആരംഭിക്കും : പുതിയ ഗതാഗത നിയന്ത്രണം ഇങ്ങനെ

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റോഡിൽ നടന്നു വരുന്ന കെ.എസ്.ടി.പി. റോഡ് നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി കൂർക്കഞ്ചേരി മുതൽ ഇരിങ്ങാലക്കുട പൂതംകുളം വരെയുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി ബുധനാഴ്ച മുതൽ ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസനം ഉൾപ്പെടുന്ന അണ്ടാണിക്കുളം മുതൽ പൂതംകുളം വരെയുള്ള റീച്ചിൽ നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായ കാനയുടെ നിർമ്മാണം ഈ റോഡിൽ പുരോഗമിക്കുകയാണ്.

ചന്തക്കുന്നിൽ നിന്നും അണ്ടാണിക്കുളം ഭാഗത്തേക്ക് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ പുതിയ ഗതാഗത നിയന്ത്രണവും ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരിപ്പാലം സെന്ററിൽ എത്തി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് എടക്കുളം റോഡ് വഴി ചേലൂർ സെന്ററിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് എത്തി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

തൃശൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നിലവിലെ ഗതാഗതം അനുസരിച്ച് റോഡിന്റെ ഇടതുവശത്ത് കൂടി കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകാവുന്നതാണ്.

സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിച്ച് 2026 ഫെബ്രുവരി അവസാനത്തോടെ തൃശൂർ കൊടുങ്ങല്ലൂർ റോഡും ഠാണാ – ചന്തക്കുന്ന് ജംഗ്ഷനും പൂർണ്ണമായും സഞ്ചാര യോഗ്യമാകും എന്നും മന്ത്രി വ്യക്തമാക്കി.

പേർഷ്യൻ പൂച്ചയെ കാണ്മാനില്ല

ഇരിങ്ങാലക്കുട : അഞ്ച് മാസം പ്രായമുള്ള ആഷ് കളർ പേർഷ്യൻ പൂച്ചയെ (കല്ലു) തിങ്കളാഴ്ച്ച രാവിലെ മുതൽ പുല്ലൂർ മുല്ലക്കാട് നിന്നും കാണ്മാനില്ല.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8848803614 (ആശ്രിത്) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.