സഹോദയ കിഡ്സ് ഫെസ്റ്റ് : വിജയികൾക്ക് അനുമോദനം നൽകി

ഇരിങ്ങാലക്കുട : അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂളിൽ വെച്ച് നടന്ന തൃശൂർ സെൻട്രൽ സഹോദയ കിഡ്സ് ഫെസ്റ്റിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനവും കാറ്റഗറി 2വിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

കിഡ്സ് ഫെസ്റ്റിൽ പങ്കെടുത്ത വിദ്യാർഥികൾക്കും പരിശീലനം നൽകിയ അദ്ധ്യാപകർക്കും സഹോദയ കൺവീനർമാർക്കും ശാന്തിനികേതൻ മാനേജ്മെൻ്റ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

വൈസ് പ്രിൻസിപ്പൽ ഗീത രവീന്ദ്രൻ, ഹെഡ്മിസ്ട്രസ്സ് സജിത അനിൽകുമാർ, കെ.ജി. ഹെഡ്മിസ്ട്രസ്സ് ഗീത നായർ എന്നിവർ സമ്മാനങ്ങൾ കൈമാറി.

അധ്യാപകനായ സി.കെ. തോമസ് നന്ദി പറഞ്ഞു.

പതാകദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി പതാകദിനം ആചരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് ലോറൻസ് ഉദ്ഘാടനം ചെയ്തു.

ഉപജില്ല സെക്രട്ടറി കെ.ആർ. സത്യപാലൻ സ്വാഗതം പറഞ്ഞു.

ഉപജില്ലാ വൈസ് പ്രസിഡന്റ് പി.എ. ഷീല അധ്യക്ഷത വഹിച്ചു.

ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.വി. വിദ്യ, കെ.കെ. താജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

ട്രഷറർ എം.വി. ജ്യോതിഷ് നന്ദി പറഞ്ഞു.

കേന്ദ്ര ബഡ്ജറ്റിൽ കേരളമെന്ന സംസ്ഥാനമുണ്ടെന്ന് മറന്നുപോയി : പ്രതിഷേധ ജ്വാലയുമായി എഐവൈഎഫ്

ഇരിങ്ങാലക്കുട : കേരളത്തെ അവഗണിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ ബഡ്ജിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ച് എഐവൈഎഫ് എടതിരിഞ്ഞി മേഖല കമ്മിറ്റി.

കേരളം എന്ന സംസ്ഥാനത്തെ കേന്ദ്രസർക്കാർ മറന്നു പോയെന്നും എയിംസ് വരുമെന്ന് പറഞ്ഞ് പറ്റിച്ച കേന്ദ്രമന്ത്രിയും തൃശൂർ എം.പി.യുമായ സുരേഷ് ഗോപി ഒളിവ് ജീവിതം ഉപേക്ഷിച്ച് പുറത്ത് വരണമെന്നും പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് എം.പി. വിഷ്ണുശങ്കർ പറഞ്ഞു.

യൂണിയൻ ഗവൺമെൻ്റ് എന്ന നിലയിൽ സർക്കാർ ഒരു പൂർണ്ണ പരാജയമാണെന്നും വിഷ്ണുശങ്കർ കൂട്ടിച്ചേർത്തു.

ചെട്ടിയാൽ സെൻ്ററിൽ നിന്ന് തുടങ്ങി എടത്തിരിഞ്ഞി സെൻ്ററിൽ വെച്ച് ബഡ്ജറ്റ് കത്തിച്ചുകൊണ്ടാണ് പ്രകടനം അവസാനിപ്പിച്ചത്.

എഐവൈഎഫ് എടതിരിഞ്ഞി മേഖല പ്രസിഡൻ്റ് പി.എസ്. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

സിപിഐ ലോക്കൽ സെക്രട്ടറി മുരളി മണക്കാട്ടുംപടി, സിപിഐ മണ്ഡലം കമ്മറ്റി അംഗം വി.ആർ. രമേഷ്, എഐവൈഎഫ് മേഖല സെക്രട്ടറി വി.ആർ. അഭിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ഗിൽഡ പ്രേമൻ, എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് ജിബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

എഐഎസ്എഫ് ലോക്കൽ സെക്രട്ടറി വി.ഡി. യാദവ് നന്ദി പറഞ്ഞു.

കണ്ഠേശ്വരം ക്ഷേത്രത്തിൽ നാദോപാസനയുടെ ശിവരാത്രി നൃത്തോത്സവം 7 മുതൽ 13 വരെ

ഇരിങ്ങാലക്കുട : ശ്രീകണ്ഠേശ്വരം ശിവക്ഷേത്രവും നാദോപാസന ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ശിവരാത്രി നൃത്തോത്സവം ഫെബ്രുവരി 7 മുതൽ 13 വരെ ഏഴ് ദിവസങ്ങളിലായി അരങ്ങേറും.

ക്ഷേത്രത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നൃത്തപരിപാടികൾ അരങ്ങേറുക.

എല്ലാ ദിവസവും വൈകീട്ട് 6.30 മുതലാണ് പരിപാടികൾ ആരംഭിക്കുക.

7ന് വൈകീട്ട് 6 മണിക്ക് മന്ത്രി ഡോ. ആർ. ബിന്ദു നൃത്തോത്സവം ഉദ്ഘാടനം ചെയ്യും.

തുടർന്ന് ശ്രുതി തമ്പുരാട്ടി അവതരിപ്പിക്കുന്ന ഭരതനാട്യത്തോടെ പരിപാടികൾക്ക് തുടക്കമാകും.

8ന് അതിര രാജു, 9ന് ദിവ്യ വേണുഗോപാൽ (ചെന്നൈ), 10ന് അതിര ശങ്കർ എന്നിവർ അവതരിപ്പിക്കുന്ന ഭരതനാട്യം, 11ന് സൗപർണിക നമ്പ്യാരുടെ കുച്ചിപ്പുടി, 12ന് കല്യാണി മേനോൻ, ഹരികൃഷ്ണൻ എന്നിവർ ചേർന്നവതരിപ്പിക്കുന്ന മോഹിനിയാട്ടം, 13ന് മായാവിനായനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവയും അരങ്ങേറും.

ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള : പോസ്റ്റർ പ്രകാശനവും ഡെലിഗേറ്റ് പാസ് വിതരണവും ഇന്ന്

ഇരിങ്ങാലക്കുട : ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പോസ്റ്റർ പ്രകാശനവും ഡെലിഗേറ്റ് പാസ് വിതരണവും ക്രൈസ്റ്റ് കോളെജിൽ ഫെബ്രുവരി 4ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് നടി അനുമോൾ നിർവഹിക്കും.

മഞ്ജുളാദിനാഘോഷം നടത്തി

ഗുരുവായൂർ: സമസ്ത കേരള വാര്യർ സമാജം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മഞ്ജുളാദിനാഘോഷം നടത്തി.

മഞ്ജുളാൽത്തറയിൽ വിളക്കു വെപ്പ്, കേളി, എന്നിവയോടെ നടത്തിയ നാമജപ ഘോഷയാത്ര സമാജം അക്ഷയ ഹാളിൽ സമാപിച്ചു.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം സമാജം സംസ്ഥാന പ്രസിഡൻ്റ് പി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻ്റ് കെ.വി. രാധാകൃഷ്ണ വാര്യർ അധ്യക്ഷത വഹിച്ചു.

റിട്ട. പ്രിൻസിപ്പൽ പ്രൊഫ. പി.എം. രമ മുഖ്യപ്രഭാഷണം നടത്തി.

സമാജം ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ, നഗരസഭ കൗൺസിലർ കൃഷ്ണപ്രിയ, വി. വേണുഗോപാൽ, വി.വി. സതീശൻ, സി. ചന്ദ്രശേഖരൻ, പി.കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

കല്ലട ഭഗവതി ക്ഷേത്രത്തിൽ നടതുറപ്പും പൊങ്കാല സമർപ്പണവും നടത്തി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിൽ നടതുറപ്പും പൊങ്കാല സമർപ്പണവും നടത്തി.

ക്ഷേത്രം മേൽശാന്തി സനീഷ്, ക്ഷേത്രം ഭരണസമിതി പ്രസിഡൻ്റ് ആനന്ദൻ എടക്കാട്ടുപറമ്പിൽ, സെക്രട്ടറി ബിജോയ് തൈവളപ്പിൽ, ട്രഷറർ ജോജി ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി.

കാഴ്ചപ്പാടുകൾക്ക് വേണ്ടിയുള്ള യാത്രകൾ അഭികാമ്യം : ഡോ. മിത്ര സതീഷ്

ഇരിങ്ങാലക്കുട : കാഴ്ചകൾക്കുവേണ്ടി മാത്രമല്ല കാഴ്ചപ്പാടുകൾക്ക് വേണ്ടിക്കൂടിയാണ് യാത്രകൾ ചെയ്യേണ്ടതെന്നും മനസ്സിലെ ഭാരം ഇറക്കി വെച്ചുകൊണ്ട് വേണം യാത്ര ചെയ്യാനെന്നും യാത്രികയും സഞ്ചാര സാഹിത്യകാരിയുമായ ഡോ. മിത്ര സതീഷ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളെജുകളിലെ മികച്ച മലയാളം ബി.എ. പ്രോജക്ടിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് നൽകുന്ന ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാ നൈപുണി അവാർഡ് ശ്രീ കേരളവർമ്മ കോളെജ് വിദ്യാർഥിനി എൻ.എസ്. സംഘമിത്രയ്ക്ക് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

സ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളും നേരിട്ട് സന്ദർശിക്കുമ്പോഴാണ് ചരിത്രരചനയിലെ പൊള്ളത്തരങ്ങൾ വ്യക്തമാകുന്നത്. യാത്രയിൽ ഒരിക്കൽപോലും സ്ത്രീ എന്ന നിലയിൽ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ഗ്രാമങ്ങളിൽ ഇപ്പോഴും മനുഷ്യരുടെ നന്മ പ്രകടമാണെന്നും ഡോ. മിത്ര സതീഷ് അഭിപ്രായപ്പെട്ടു.

കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു.

മുൻ പ്രിൻസിപ്പൽ ഫാ. ജോസ് ചുങ്കൻ, സ്വാശ്രയ വിഭാഗം കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദ, ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഡോ. സിൻ്റോ കോങ്കോത്ത്, വി.എസ്. സോന എന്നിവർ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളെജിലെ മികച്ച മലയാളം പ്രബന്ധത്തിനുള്ള പുരസ്കാരം പി.വി. ദേവറസിന് സമർപ്പിച്ചു.

യോഗത്തിനുശേഷം “സോളോ യാത്രകൾ : എഴുതാക്കഥകൾ” എന്ന വിഷയം മുൻനിർത്തി ഡോ. മിത്ര സതീഷും ഡോ. സെബാസ്റ്റ്യൻ ജോസഫും മുഖാമുഖം നടത്തി. ചർച്ചയിൽ വിവിധ വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.

കൊല്ലാട്ടി ഷഷ്ഠിയ്ക്ക് കനത്ത സുരക്ഷയുമായി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : ഫെബ്രുവരി 5, 6 തിയ്യതികളിലായി നടക്കുന്ന വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി തൃശൂർ റൂറൽ പൊലീസ്.

ഉത്സവത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രത്യേക പൊലീസ് സംഘത്തെ വിന്യസിക്കും.

പ്രധാന പോയിന്റുകളിലും തിരക്കേറിയ സ്ഥലങ്ങളിലും നിരീക്ഷണത്തിനായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ ഡ്രോൺ നിരീക്ഷണം, മൊബൈൽ, ബൈക്ക് പട്രോളിംഗ്, മഫ്തി പൊലീസിന്റെ രഹസ്യ നിരീക്ഷണം, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി പിങ്ക് പൊലീസ് സേവനം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡാൻസ് സംഘം, സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ അറസ്റ്റ് എന്നിവയും ഉറപ്പുവരുത്തും.

ഫെബ്രുവരി 5ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും, വൈകീട്ട് 7 മണി മുതൽ രാത്രി 10 മണി വരെയും വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂരിൽ നിന്നും അരിപ്പാലം ഭാഗത്തേക്ക് തിരിഞ്ഞ് എടക്കുളം ചേലൂർ വഴി ചെട്ടിപ്പറമ്പ് വഴി ബസ്സ് സ്റ്റാൻഡിൽ എത്തി സിവിൽ സ്റ്റേഷൻ വഴി മാപ്രാണത്തേക്ക് പോകേണ്ടതാണ്.

തൃശ്ശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മാപ്രാണത്ത് നിന്നും സിവിൽ സ്റ്റേഷൻ വഴി ബസ് സ്റ്റാൻ്റിലെത്തി അയ്യങ്കാവ് മൈതാനം വഴി മൂന്നുപീടിക ഹൈവേയിൽ എത്തി ചേലൂർ എടക്കുളം വഴി വെള്ളാങ്ങല്ലൂരിലേക്ക് പോകേണ്ടതാണ്.

ചാലക്കുടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വല്ലക്കുന്നിൽ നിന്നും തിരിഞ്ഞ് മാപ്രാണം റോഡിൽ എത്തേണ്ടതാണ്.

ചാലക്കുടിക്ക് മൂന്നുപീടിക ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചെട്ടിപ്പറമ്പിൽ നിന്നും ബസ് സ്റ്റാൻഡ് കൂടി സിവിൽ സ്റ്റേഷൻ വഴി മാപ്രാണത്ത് എത്തേണ്ടതാണ്.

കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും ചാലക്കുടിക്ക് പോകുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂരിൽ നിന്നും കൊമ്പിടി വഴി പോകേണ്ടതാണ്.

വിവിധ ദേശക്കാരുടെ കാവടികൾ കടന്ന് പോകുന്ന എല്ലാ സ്ഥലങ്ങളിലും ട്രാഫിക് നിയന്ത്രണങ്ങളും, അപകടങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനായി പട്രോളിംഗ്, പിക്കറ്റ് എന്നീ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തും.

സുരക്ഷാ നടപടികൾ ജില്ലാ കൺട്രോൾ റൂം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസുകൾ എന്നിവയുടെ മേൽനോട്ടത്തിൽ നിരീക്ഷിക്കും.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.

കാട്ടൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് മൈബൈൽ ഫോൺ കവർന്നു : സ്റ്റേഷൻ റൗഡി ബ്രാവോ അനന്തകൃഷ്ണൻ പിടിയിൽ

ഇരിങ്ങാലക്കുട : കാട്ടൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ അന്തിക്കാട് കിഴുപ്പിള്ളിക്കര സ്വദേശി എങ്ങാണ്ടി വീട്ടിൽ ബ്രാവോ അനന്തു എന്നറിയപ്പെടുന്ന അനന്ത കൃഷ്ണൻ (22) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച (ജനുവരി 29) ഉച്ചയ്ക്ക് ഒരു മണിയോടെ ഊരകം സ്വദേശി കളരിക്കൽ വീട്ടിൽ അഞ്ചൻ പ്രഭുവിൻ്റെ വീട്ടിൽ അഞ്ചൻ പ്രഭുവും സുഹൃത്തുക്കളായ അഭിനവും, കാട്ടൂർ മുനയം സ്വദേശി തുപ്പാടൻ വീട്ടിൽ അജിത്തും (23) കിടന്നുറങ്ങുന്ന സമയം വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ അജിത്തിനെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തി കാലിൽ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ബ്രാവോ അനന്തു എന്നറിയപ്പെടുന്ന അനന്തകൃഷ്ണൻ അന്തിക്കാട്, കാട്ടൂർ സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസുകളിലും, അഞ്ച് അടിപിടിക്കേസിലും, മയക്കുമരുന്ന് വിൽപ്പനക്കായി സൂക്ഷിച്ച ഒരു കേസ്സിലും, മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും അടക്കം 12 ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

ചേർപ്പ് സ്റ്റേഷൻ എസ്എച്ച്ഒ ഷാജൻ, ജി എസ് സി പി ഒ അനീഷ്, സിപിഒ മനോജ്, സുൽഫിക്കർ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.