ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ സൗഹൃദ ഷൂട്ടൗട്ട് മത്സരം നടത്തി കത്തീഡ്രൽ കെ.സി.വൈ.എം.

ഇരിങ്ങാലക്കുട : ഫിഫ ലോകകപ്പ് ആവേശത്തിൽ കത്തീഡ്രൽ കെ.സി.വൈ.എം. സംഘടിപ്പിച്ച സൗഹൃദം ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം ശ്രദ്ധേയമായി.

രാവിലെ 9 മണിയുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ വികാരി റവ. ഫാ. ഡോ. ലാസർ കുറ്റിക്കാടൻ ഗോൾ അടിച്ചുകൊണ്ട് മത്സരം ഉദ്ഘാടനം ചെയ്തു.

തുടർന്ന് റവ. ഫാ. ലിന്റോ കാരേക്കാടൻ, റവ. ഫാ. ക്രിസ്റ്റോൺ കൈനാടത്തുപറമ്പിൽ, റവ. ഫാ. ജസ്റ്റിൻ കളർപ്പാറ, ആനിമേറ്റർ ജോസ് മാമ്പിള്ളി എന്നിവർ ഷൂട്ടൗട്ടിൽ പങ്കെടുത്ത് മത്സരാർത്ഥികൾക്ക് ആശംസകൾ നേർന്നു.

70ലേറെ കുട്ടികൾ പങ്കെടുക്കുകയും ഗോൾ നേടിയ എല്ലാ കുട്ടികൾക്കും മെഡലുകൾ നൽകി ആദരിക്കുകയും ചെയ്തു.

കെ.സി.വൈ.എം. പ്രസിഡന്റ് പി.ഡി. ഡിജോ സ്വാഗതവും പ്രോഗ്രാം കൺവീനർ ജോസ്ലിൻ ജോസ് നന്ദിയും പറഞ്ഞു.

അക്ഷരോന്നതി പദ്ധതിയിലൂടെ വിജ്ഞാനവാടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയിലൂടെ വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ശേഖരിച്ച 650ഓളം പുസ്തകങ്ങൾ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന വെള്ളാനി, ആനന്ദപുരം വിജ്ഞാനവാടികളിലേക്ക് കൈമാറി.

വായനാശീലം വളർത്തുന്നതിനും കുട്ടികളുടെയും യുവജനങ്ങളുടെയും വിജ്ഞാനവികസനത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായുള്ള പുസ്തക വിതരണം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ വായനയുടെ പ്രാധാന്യം വർധിപ്പിക്കുന്നതിനും വിജ്ഞാനകേന്ദ്രങ്ങളെ കൂടുതൽ സജീവമാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ നിർണായകമാണെന്നും ശേഖരിച്ച പുസ്തകങ്ങൾ വിജ്ഞാനവാടികളുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുമെന്നും കുട്ടികൾക്കും വിദ്യാർഥികൾക്കും മികച്ച വായനാസൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിജ്ഞാനവാടി കോർഡിനേറ്റർമാരായ മാളവിക, ആതിര എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

പുസ്തക ശേഖരണ പ്രവർത്തനത്തിന് സഹകരിച്ച എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

ചടങ്ങിൽ കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനിത മുരളി, എ.എം. ജോൺസൺ, ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ പ്രസീന സജയൻ, അജയൻ തറയിൽ, വാർഡ് മെമ്പർ നിജി ലിജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ, ജോയിന്റ് ബിഡിഒ എൻ. രാജേഷ്, പട്ടികജാതി വികസന വകുപ്പ് ഡെവലപ്മെന്റ് ഓഫീസർ പി.എസ്. പ്രിയ, ആർജിഎസ്എ ബ്ലോക്ക് കോർഡിനേറ്റർ കെ.എ. അനീഷ, എസ്‌സി പ്രൊമോട്ടർമാരായ ആര്യ, സനിത, പട്ടികജാതി വികസന ഓഫീസിലെ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

വിജ്ഞാനവാടികളെ കൂടുതൽ സമ്പന്നമാക്കുകയും വായനയിലൂടെ സാമൂഹികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ഭാവിയിലും തുടരണമെന്നും വായനയെ പ്രോത്സാഹിപ്പിക്കുകയും അറിവിന്റെ ലോകത്തേക്ക് പുതുതലമുറയെ കൈപിടിച്ചുയർത്തുകയും ചെയ്യുന്ന മാതൃകാപരമായ പദ്ധതിയായാണ് അക്ഷരോന്നതി ശ്രദ്ധ നേടുന്നതെന്നും പ്രസിഡന്റ്‌ ശങ്കരനാരായണൻ അഭിപ്രായപെട്ടു.

ബഡ്ജറ്റിൽ പ്രവാസികൾക്ക് ഇടമില്ല : പ്രതിഷേധവുമായി കേരള പ്രവാസി സംഘം

ഇരിങ്ങാലക്കുട : കേരള ബഡ്ജറ്റിൽ പ്രവാസിക്കു വേണ്ടി ഒരു രൂപ പോലും മാറ്റിവയ്ക്കാത്തതിനാൽപെൻഷൻ ലഭിക്കുമോ എന്ന ആശങ്ക പ്രകടിപ്പിച്ച് കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.

ഏരിയ പ്രസിഡൻ്റ് ജോജി അധ്യക്ഷത വഹിച്ചു.

കർഷക സംഘം പ്രസിഡൻ്റും പ്രവാസി സംഘം ചുമതലക്കാരനുമായ ടി.എസ്. സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി സരള വിക്രമൻ, പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡൻ്റ് വി.സി. പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ടൗൺ വെസ്റ്റ് പ്രസിഡൻ്റ് മുരളി നന്ദി പറഞ്ഞു.

വിദ്യാർഥികൾ തന്നെ പരിശീലകർ; ക്രൈസ്റ്റ് കോളെജിൽ ‘ഏൺ വൈൽ ലേൺ’ പദ്ധതിക്ക് തിളക്കം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ ഐക്യുഎസിയുടെ ‘ഏൺ വൈൽ ലേൺ’ സംരംഭത്തിന്റെ ഭാഗമായി നടപ്പാക്കിയ ആശയവിനിമയ, സോഫ്റ്റ് സ്കിൽ പരിശീലന പദ്ധതിയിൽ പങ്കെടുത്ത വിദ്യാർഥി പരിശീലകരെ പ്രശംസാപത്രങ്ങൾ നൽകി ആദരിച്ചു.

കാമ്പസിൽ നടന്ന പ്രത്യേക ചടങ്ങിൽ പരിശീലകർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

കാമ്പസിലെ മൊത്തം വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 36 പരിശീലകരാണ് ഈ പദ്ധതിക്കായി പ്രവർത്തിച്ചത്.

ഒന്നാം വർഷ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പരിശീലകർ രണ്ടാം വർഷ വിദ്യാർഥികൾക്ക് ക്ലാസുകൾ നയിച്ചു.

സമഗ്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും പരിശീലനത്തിനും ശേഷം 352 മണിക്കൂർ നീണ്ട സെഷനുകളാണ് ഇവർ വിജയകരമായി പൂർത്തിയാക്കിയത്.

പരിശീലകരെ പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ് ആദരിച്ചു.

വൈസ് പ്രിൻസിപ്പൽമാരായ ഡോ. അനിൽകുമാർ, ഡോ. സേവ്യർ ജോസഫ്, എച്ച്ആർ കോർഡിനേറ്റർ പ്രൊഫ. ഷീബ വർഗ്ഗീസ്, ഐക്യുഎസി കോർഡിനേറ്റർ ഡോ. കെ.ജി. ഷിന്റോ, സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. ലിസ് മെറിൻ പീറ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഓപ്പറേഷൻ തൂഫാൻ : ഭാരതീയ വിദ്യാഭവനിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സർക്കാരിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുമായി ചേർന്ന് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ഡിസ്ട്രിക്റ്റ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഡിസ്ട്രിക്റ്റ് ലീഗൽ സെൽ സിവിൽ പൊലീസ് ഓഫീസറും ട്രെയിനറുമായ ഇ.എസ്. മണി ക്ലാസ്സ് നയിച്ചു.

സമകാലിക സമൂഹത്തിൽ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ വ്യാപ്തിയും പ്രസക്തിയും, ലഹരിവസ്തുക്കളുടെ മാരകമായ ദോഷഫലങ്ങൾ, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം തടയുന്നതിനുള്ള വഴികൾ എന്നീ വിഷയങ്ങളിൽ അദ്ദേഹം വിദ്യാർഥികൾക്ക് അറിവു പകർന്നു.

ലഹരിവിമുക്ത സമൂഹത്തിന്റെ അംബാസഡർമാരാകാൻ വിദ്യാർഥികളെ അദ്ദേഹം പ്രചോദിപ്പിച്ചു.

പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

9, 11 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു.

അധ്യാപകരായ നിഷ നായർ, ഫ്ലോറി ഫ്രാൻസിസ് എന്നിവർ പരിപാടി ഏകോപിപ്പിച്ചു.

ഓപ്പറേഷൻ തൂഫാൻ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട സബ്ബ് ഇൻസ്പെക്ടർ ടി. ദിലീഷ് 7 മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് ലഹരി നിർമ്മാർജ്ജനം എങ്ങനെ പ്രാവർത്തികമാക്കാമെന്നും തൂഫാൻ പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ചും വിശദമായി ക്ലാസ് എടുത്തു.

സമൂഹം ലഹരി വിമുക്തമാക്കാൻ വിദ്യാർഥികളിൽ കായികക്ഷമത വളർത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ നടത്തിയ ഇന്റർ ഹൗസ് ബാഡ്മിന്റൺ മത്സരത്തിന്റെ ഉദ്ഘാടനം ടി. ദിലീഷും സ്കൂൾ പ്രിൻസിപ്പൽ ഹരീഷ് മേനോനും ചേർന്ന് നിർവ്വഹിച്ചു. തുടർന്ന് വിദ്യാർഥികളും കളിക്കളത്തിൽ ഇറങ്ങി.

പ്രിൻസിപ്പൽ ഹരീഷ് മേനോൻ സ്വാഗതവും കായിക വിഭാഗം മേധാവി പി. ശോഭ നന്ദിയും പറഞ്ഞു.

വൈസ് പ്രിൻസിപ്പൽ ഗീത രവീന്ദ്രൻ സന്നിഹിതയായിരുന്നു.

വായന ദിനാചരണം നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സ്കൂൾ മാനേജർ എ.സി. സുരേഷ് നിർവ്വഹിച്ചു.

പ്രധാനധ്യാപിക എൻ.എസ്. രജനിശ്രീ അധ്യക്ഷത വഹിച്ചു.

സോപാനസംഗീതം കലാകാരി ആശ സുരേഷ് മുഖ്യാതിഥിയായി.

എം.ജി. ശാലിനി, സി. ഇന്ദുജ, സന്ധ്യ ആൻ്റോ, കെ.എസ്. ഗിരിജ, സ്വാതി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെയും നഴ്സിനെയും അസഭ്യം പറയുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്സിനെയും അസഭ്യം പറയുകയും, ആശുപത്രി ഉപകരണങ്ങൾ തല്ലിത്തകർത്ത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേരെ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ആളൂർ സ്വദേശികളായ അരിക്കാട്ട് വീട്ടിൽ ഡെൽവിൻ (32), വയമേലി വീട്ടിൽ സുജിത്ത് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:45 ഓടെയാണ് സംഭവം.

റോഡപകടത്തിൽ കാലിന്റെ വിരലിൽ ചെറിയ പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു പ്രതികൾ. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഒരു ചെറിയ കുട്ടിക്ക് ഇൻജക്ഷൻ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ തങ്ങളെ ആദ്യം ചികിത്സിച്ചില്ലെന്ന് ആരോപിച്ച് പ്രതികൾ നഴ്സിനോട് തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു.

ബഹളം കേട്ടെത്തിയ ഡ്യൂട്ടി ഡോക്ടർ പ്രതികളോട് ഡ്രെസ്സിംഗ് റൂമിലേക്ക് വരാൻ ആവശ്യപ്പെട്ടപ്പോൾ, ഇവർ ഡോക്ടർക്ക് നേരെ തിരിഞ്ഞു.

തുടർന്ന് അക്രമാസക്തരായ പ്രതികൾ നഴ്സിംഗ് റൂമിലെ കസേരകൾ മറിച്ചിടുകയും, മേശപ്പുറത്തിരുന്ന മരുന്നുകളും ആശുപത്രി ഉപകരണങ്ങളും തട്ടിമറിച്ചിടുകയുമായിരുന്നു. കൂടാതെ ഡോക്ടറുടെയും നഴ്സിന്റെയും ചിത്രങ്ങളും വീഡിയോകളും ഇവരുടെ അനുവാദമില്ലാതെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആളൂർ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തു.

പ്രതികൾക്കെതിരെ ഭാരതിയ ന്യായ സംഹിതയിലെ വകുപ്പുകൾക്ക് പുറമെ കേരള ഹെൽത്ത്‌ കെയർ സർവീസ് പേഴ്സൺസ് ആൻഡ് ഹെൽത്ത്‌കെയർ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് ഡാമേജ് ടു പ്രോപ്പർട്ടി) ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ കൂട്ടിച്ചേർത്ത് കേസെടുത്തു.

ആളൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

ഡെൽവിൻ ആളൂർ, അരൂർ, കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ എന്നീ സ്റ്റേഷനുകളിലായി ഒരു പോക്സോ കേസിലും, ആർപിഎഫ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ ഒരു കേസിലും ഉൾപ്പെടെ 10 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ആളൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.വി. ഹരിക്കുട്ടനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

നീറ്റ് പരീക്ഷ : ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി തൃശൂർ റൂറൽ പൊലീസ് ; പരീക്ഷയ്ക്ക് എത്തുന്നവർക്ക് അടിയന്തിര സഹായത്തിനായി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കാവുന്നതാണ്

ഇരിങ്ങാലക്കുട : രാജ്യത്തെ മെഡിക്കൽ, ഡെന്റൽ, ആയുഷ് കോഴ്സുകളിലേക്കും കാർഷിക സർവ്വകലാശാല, വെറ്ററിനറി യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിനായി ജൂൺ 21ന് നടക്കുന്ന ‘നീറ്റ്’ പരീക്ഷയോടനുബന്ധിച്ച് തൃശൂർ റൂറൽ പൊലീസ് ജില്ലയിലുടനീളം സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി മുഹമ്മദ്ദ് നദിമുദ്ദീൻ അറിയിച്ചു.

തൃശൂർ റൂറൽ പരിധിയിൽ ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്., നടവരമ്പ് ജി.എം.എച്ച്.എസ്.എസ്., ഇരിങ്ങാലക്കുട എസ്.എൻ.എച്ച്.എസ്.എസ്., കണ്ടശ്ശാംകടവ് പി.ജെ.എം.എസ്.ജി.എച്ച്.എസ്.എസ്, ചേർപ്പ് ജി.വി.എച്ച്.എസ്.എസ്., ചാലക്കുടി പി.എം. ഗവ. കോളെജ്, നന്തിക്കര ജി.വി.എച്ച്.എസ്.എസ്., എറിയാട് ജി.കെ.വി.എച്ച്.എസ്.എസ്., കൊടുങ്ങല്ലൂർ കെ.കെ.ടി.എം. ഗവ. ജി.എച്ച്.എസ്.എസ്. എന്നിങ്ങനെ ആകെ 9 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.

പരീക്ഷാ കേന്ദ്രങ്ങളിൽ വലിയ തോതിൽ വിദ്യാർഥികളും അവരോടൊപ്പം രക്ഷിതാക്കളും എത്താൻ സാധ്യതയുള്ളതിനാൽ, ഉദ്യോഗാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരിസര പ്രദേശങ്ങളിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് റൂറൽ പൊലീസ് തയ്യാറാക്കിയിട്ടുള്ളത്.

പരീക്ഷാ കേന്ദ്രങ്ങളിലും സമീപത്തെ പ്രധാന ജംഗ്ഷനുകളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും, വാഹനങ്ങൾ നിശ്ചിത പാർക്കിംഗ് ഗ്രൗണ്ടുകളിലേക്ക് കൃത്യമായി വഴിതിരിച്ചുവിടാനും ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ക്രമസമാധാന പാലനത്തിനും മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുമായി പതിവ് പട്രോളിംഗിന് പുറമെ പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ പ്രത്യേക പൊലീസ് പട്രോളിംഗും ഏർപ്പെടുത്തും.

പരീക്ഷാർത്ഥികൾ ഗതാഗതക്കുരുക്കിൽ പെടാതെ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിനായി യാത്ര നേരത്തെയാക്കാൻ ശ്രദ്ധിക്കണമെന്നും, സുഗമമായ പരീക്ഷാ നടത്തിപ്പിനായി പൊലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

പരീക്ഷയ്ക്കെത്തുന്നവർക്ക് വഴിയിലോ പരീക്ഷാ കേന്ദ്രങ്ങളിലോ എന്തെങ്കിലും അടിയന്തിര പൊലീസ് സഹായം ആവശ്യമാണെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇആർഎസ്എസ് കൺട്രോൾ റൂമിലേക്ക് ഹെൽപ്പ്‌ലൈൻ നമ്പറായ 112ൽ വിളിച്ച് സഹായം തേടാവുന്നതാണ്.

“തൂഫാൻ ദ നാർക്കോ ഹണ്ട് : നമുക്ക് ലഹരിയുടെ വേരറുക്കാം” ; റീൽസ് മത്സരവുമായി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശൂർ റൂറൽ പൊലീസ് ‘തൂഫാൻ ദ നാർക്കോ ഹണ്ട്: നമുക്ക് ലഹരിയുടെ വേരറുക്കാം’ എന്ന വിഷയത്തിൽ വിപുലമായ റീൽസ് മത്സരം സംഘടിപ്പിക്കും.

ലഹരിയുടെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്താനും, ലഹരി മാഫിയകൾക്കെതിരെ സമൂഹത്തെ ജാഗ്രതപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു ആശയത്തിന് തൃശൂർ റൂറൽ പൊലീസ് രൂപം നൽകിയിരിക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്നതും ഒരു മിനിറ്റിൽ കൂടാത്തതുമായ റീൽസ് വീഡിയോകളാണ് തയ്യാറാക്കേണ്ടത്. ക്രിയാത്മകവും ആകർഷകവുമായ രീതിയിൽ സന്ദേശം കൈമാറുന്ന വീഡിയോകളാണ് അയക്കേണ്ടത്.

പ്രായഭേദമന്യേ ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന തിയ്യതി ജൂൺ 25 രാവിലെ 10 മണി.

മത്സര വിജയികൾക്കുള്ള സമ്മാനദാനം ജൂൺ 26ന് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള തൃശൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കും.

റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.