നിര്യാതനായി

ശരത്ചന്ദ്രൻ

ഇരിങ്ങാലക്കുട : പാലിയത്ത് പങ്കജാക്ഷന്റെയും നമ്പിയാരുവീട്ടിൽ മാലതിയുടെയും മകൻ ശരത്ചന്ദ്രൻ (അപ്പൻ -79) നിര്യാതനായി.

സംസ്കാരം പിന്നീട്.

ഭാര്യ : പരിയാടത്തു രതീദേവി

മക്കൾ : സിന്ധു (പാലക്കാട്‌), സഞ്ജു (ന്യൂഡൽഹി)

ആറാട്ടുപുഴ പൂരം ചടങ്ങുകൾക്ക് പരിസമാപ്തി: ഭക്തിയുടെ നിറവിൽ ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി ഭക്തിസാന്ദ്രമായി.
ഗ്രാമത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണ് ഗ്രാമബലി.

ഗ്രാമത്തിന്റെ എല്ലാ ദിക്കിലും ശാസ്താവ് സഞ്ചരിച്ച്‌ ഗ്രാമവാസികൾക്ക് സർവ്വാഭിവൃദ്ധികളും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുന്നു.

പൂരത്തിന്റെ പിറ്റേദിവസം വൈകുന്നേരം ശ്രീഭൂതബലി കഴിഞ്ഞ് ക്ഷേത്രപാലകന് തൂവുന്നതിനു മുമ്പ് വലിയപാണി കൊട്ടി ഗ്രാമബലിക്ക് ശാസ്താവിനെ വാതിൽമാടത്തിൽ ആവണപ്പലകയിൽ എഴുന്നള്ളിച്ച്‌ വെച്ചു. മാടമ്പി വിളക്ക്‌, നിറപറ, നാളികേരമുടച്ച്‌ വയ്ക്കൽ എന്നിവയും ഉണ്ടായി.

തന്ത്രിയുടെ അനുമതിയോടെ ഗ്രാമബലിക്ക് 9.40ന് ശാസ്താവ് പുറത്തേയ്ക്ക് എഴുന്നെള്ളി. ക്ഷേത്രത്തിന്റെ മുൻ വശത്തുള്ള വില്ലൂന്നി തറയിലാണ് ആദ്യം തൂവിയത്.

ജലാശയം, ക്ഷേത്രങ്ങൾ, നാൽവഴിക്കൂട്ട്, പെരുവഴി, ഉത്തമ വൃക്ഷം എന്നിവിടങ്ങളിലും പെരുവനം ഗ്രാമത്തിന്റെ നാലതിരുകളിലുള്ള ക്ഷേത്രങ്ങളെ സങ്കല്പിച്ചും തന്ത്രി ബലി തൂവി.

ആറാട്ടുപുഴയിൽ നിന്നും പുറപ്പെട്ട് വിശാലമായ പാടത്തുകൂടി കൊറ്റംകുളങ്ങര, മൈമ്പിള്ളി, ഊരകം, ക്ടായ്കുളങ്ങര, അയിനിക്കാട്, മുത്തുള്ളിയാല്, ചേർപ്പ്, തായംകുളങ്ങര, മേക്കാവ്, പെരുവനം, തിരുവുള്ളക്കാവ്, വല്ലച്ചിറ, ചാത്തക്കുടം, പിടിക്കപ്പറമ്പ്‌, പിഷാരിക്കൽ ക്ഷേത്രങ്ങളിൽ ബലി തൂവി.

പിഷാരിക്കൽ ഭഗവതിയുടെ ആറാട്ടുകടവിൽ നിന്നും വഞ്ചിയിൽ പുഴയ്ക്കക്കരെ കടന്ന് തൊട്ടിപ്പാൾ, മുളങ്ങ് എന്നീ ക്ഷേത്രങ്ങളിലും ബലി തൂവി. വീണ്ടും വഞ്ചി വഴി ശാസ്താംകടവിൽ വന്ന് ആന പുറത്ത് തിടമ്പേറ്റി ക്ഷേത്രത്തിലെത്തി.

എഴുന്നെള്ളുന്ന വഴികളിലെല്ലാം കോലം വരച്ച് നിലവിളക്കും വെള്ളരിയും, നാളികേരവും വെച്ചും തോരണങ്ങൾ ചാർത്തിയും നിറപറകളോടെ ആറാട്ടുപുഴ ശാസ്താവിനെ ഭക്ത്യാദരങ്ങളോടെ ഭക്തജനങ്ങൾ എതിരേറ്റു.

ഗ്രാമബലിക്കു ശേഷം വെളുപ്പിന് 5.30ന് ആറാട്ടുപുഴ ക്ഷേത്രത്തിൽ തിരിച്ചെത്തി ക്ഷേത്രപാലകന് ബലി തൂവി ഗ്രാമബലി അവസാനിച്ചു.

ശാസ്താവിനെ ശ്രീകോവിലിലേക്ക്‌ എഴുന്നെള്ളിച്ചതിന് ശേഷം കൊടി കൂറ താഴെ ഇറക്കി.

താൽക്കാലിക കൊടിമരം ഇളക്കി മാറ്റിയതോടുകൂടി ഈ വർഷത്തെ പൂരത്തിന്റെ എല്ലാ ചടങ്ങുകളും പര്യവസാനിച്ചു.

അഡ്വ തോമസ് ഉണ്ണിയാടന്റെ പര്യടനത്തിന് ആവേശോജ്ജ്വലമായ സമാപനം

ഇരിങ്ങാലക്കുട : യുഡിഎഫ് സ്ഥാനാർഥി അഡ്വ തോമസ് ഉണ്ണിയാടന്റെ സ്ഥാനാർഥി പര്യടനത്തിന് ആവേശോജ്ജ്വലമായ സമാപനം.

നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ ആളൂർ മണ്ഡലത്തിലെ വല്ലക്കുന്നിൽ നിന്നാരംഭിച്ച പര്യടനം വൈകീട്ട് ആളൂർ സെന്ററിൽ സമാപിച്ചു.

എൻ.കെ. ജോസഫ് ഉദ്‌ഘാടനം ചെയ്തു.

മണ്ഡലം ചെയർമാൻ ബാബു തോമസ് അധ്യക്ഷത വഹിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.പി. ജാക്സൺ, കൺവീനർ അഡ്വ. സതീഷ് വിമലൻ, ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എടത്താടൻ, കെ.വി. രാജു, എം.എം. ബൈജു, റോയ് ജെ. കളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

നിയോജകമണ്ഡലത്തിലെ 9 മണ്ഡലങ്ങളിൽ 4 ദിവസങ്ങളായി 223 ബൂത്തുകളിലൂടെയും കടന്നുപോയ സ്ഥാനാർഥി പര്യടനം എല്ലാ കേന്ദ്രങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി.

യുഡിഎഫിന്റെ സംസ്ഥാന ജില്ലാ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

ആദ്യഘട്ട വാഹന പ്രചാരണ പരിപാടിക്ക് ഉജ്ജ്വല സമാപനം ; എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ആർ. ബിന്ദുവിന് ആവേശകരമായ സ്വീകരണങ്ങളുമായി അണികൾ

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എൽഡിഎഫ് സാരഥി ഡോ. ആർ. ബിന്ദുവിൻ്റെ ആദ്യഘട്ട വാഹനപ്രചാരണ പരിപാടിക്ക് ഉജ്ജ്വല സമാപനം.

ഇതോടെ മണ്ഡലത്തിലെ 223 ബൂത്തുകളും എൽഡിഎഫ് തരംഗമുണർത്തി ജനവിധിയുടെ കാഹളം മുഴക്കി.

മാർച്ച് 28ന് ഇരിങ്ങാലക്കുട മാർക്കറ്റിൽ നിന്നും ആരംഭിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പ്രചാരണത്തിനാണ് ബുധനാഴ്ച സമാപനം കുറിച്ചത്.

ബുധനാഴ്ച വൈകീട്ട് ആളൂർ പഞ്ചായത്തിലെ മാനാട്ടുകുന്നിൽ നടന്ന സമാപന പരിപാടി ജനപങ്കാളിത്തത്താൽ ചരിത്രം കുറിച്ചു.

വാഹനപ്രചാരണ യാത്രയുടെ അവസാന ദിനത്തിലും ബിന്ദു ടീച്ചറുടെ വാക്കുകൾക്ക് കാതോർക്കാൻ വൻ ജനാവലിയാണ് എല്ലായിടത്തും കാത്തുനിന്നത്.

മാപ്രാണം, നന്തിക്കര റോഡിലും ആനന്ദപുരം റോഡിലും കോന്തിപുലം തടയണ പരിസരത്തുമെല്ലാം വെയിലിനെ കൂസാതെ ആബാലവൃദ്ധം ജനങ്ങളാണ് നിരന്നത്.

നവകേരളസൃഷ്ടിയിൽ പുത്തൻ പങ്കു വഹിക്കാനുള്ള ആവേശത്തോടെ സമ്മേളിച്ച യുവാക്കളും വിദ്യാർത്ഥികളും വയോജനങ്ങളും വിവിധ ബൂത്തുകളിലായി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി.

യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ നിന്നും വിരമിക്കുന്ന രജിസ്ട്രാർ ശ്രീകുമാർ, ഹിന്ദി വിഭാഗം അധ്യാപിക ഇ. ബാലചന്ദ്രിക, കെ.ജി. വിഭാഗം അധ്യാപിക ഇന്ദിര അജിത്കുമാർ എന്നിവർക്ക് യാത്രയയപ്പ് നൽകി.

യാത്രയയപ്പ് സമ്മേളനത്തിൽ ചെയർമാൻ ടി.എ. നായർ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, മുൻ ചെയർമാൻ സി. സുരേന്ദ്രൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ നാരായണൻകുട്ടി, കൃഷ്ണൻകുട്ടി നമ്പീശൻ, ശോഭ ശിവാനന്ദരാജൻ, അഡ്വ. ആനന്ദവല്ലി, പ്രൊഫ. വിൻസെന്റ്, അഡ്വ. ജോർഫിൻ പേട്ട, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, പിടിഎ ഭാരവാഹി ജയകുമാർ, പൂർവ്വവിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് അനുകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

വിരമിക്കുന്നവർക്ക് മാനേജ്മെന്റ്, പി.ടി.എ., അധ്യാപകർ എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

തുടർന്ന് വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി.

യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ നീണ്ട 26 വർഷകാലം ബോട്ടണി അധ്യാപികയായി പ്രവർത്തിച്ച ജിജി ടീച്ചർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

യാത്രയയപ്പ് സമ്മേളനം കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, വൈസ് പ്രസിഡന്റ് ജോജോ വെള്ളാനിക്കാരൻ, സ്റ്റാഫ് സെക്രട്ടറി ഷാലി, രജത ജൂബിലി പ്രോഗ്രാം കമ്മിറ്റി കൺവീനർ ടെൽസൺ കോട്ടോളി, ഫൈനാൻസ് കൺവീനർ ലിംസൺ ഊക്കൻ എന്നിവർ പ്രസംഗിച്ചു.

കേക്ക് മുറിച്ച് മധുരം പകർന്ന് പൊന്നാടയണിയിച്ച് മാലയും ബൊക്കെയും നൽകി വാദ്യമേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെയാണ് ജിജി ടീച്ചർക്ക് യാത്രയയപ്പ് നൽകിയത്.

ആവേശമായി ഡോ. ആർ. ബിന്ദുവിന്റെ സ്ഥാനാർഥി പര്യടനം

ഇരിങ്ങാലക്കുട : എൽഡിഎഫ് സ്ഥാനാർഥി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുട നഗരത്തിലും പടിയൂർ, പൂമംഗലം പഞ്ചായത്തുകളിലും നടത്തിയ പര്യടനത്തിന് ആവേശപൂർവ്വമായ സ്വീകരണമാണ് ലഭിച്ചത്.

36 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ പര്യടനം ഇരിങ്ങാലക്കുട എകെപി ജങ്ഷനിൽ നിന്ന് ആരംഭിച്ച് എടക്കുളം മരപ്പാലത്തിന് സമീപം സമാപിച്ചു.

മുന്നണി നേതാക്കളായ പി. മണി, എൻ.കെ. ഉദയപ്രകാശ്, ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആർ. വിജയ, ബിജു ആൻ്റണി, ടി.കെ. വർഗ്ഗീസ്, വി.എ. മനോജ് കുമാർ, ആർ.എൽ. ശ്രീലാൽ എന്നിവർ ഒപ്പമുണ്ടായി.

സ്വീകരണ കേന്ദ്രങ്ങളിൽ ടി.ജി. ശങ്കരനാരായണൻ, എ.വി. അജയൻ, മിഥുൻ പോട്ടക്കാരൻ, കെ.കെ. ശിവൻ, നവ്യ കൃഷ്ണ, വത്സല ബാബു, റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.

വേളൂക്കരയിലും മുരിയാടും അമ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തോമസ് ഉണ്ണിയാടൻ്റെ സ്ഥാനാർത്ഥി പര്യടനം

ഇരിങ്ങാലക്കുട: സ്ഥാനാർഥി പര്യടനത്തിന്റെ മൂന്നാം ദിനത്തിൽ വേളൂക്കരയിലും മുരിയാടും വോട്ടഭ്യർത്ഥിച്ച് എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന് അമ്പതോളം കേന്ദ്രങ്ങളിൽ ഉജ്ജ്വലമായ സ്വീകരണം ലഭിച്ചു.

വേളൂക്കരയിലെ ഐക്കരകുന്നിൽ നിന്നും ആരംഭിച്ച പര്യടനം രാത്രി ഏറെ വൈകി പുല്ലൂരിലാണ് സമാപിച്ചത്.

മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, ജില്ലാ പ്രസിഡന്റ് ടി. നിർമ്മല, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ശോഭനൻ, ആന്റോ പെരുമ്പുള്ളി, അഡ്വ. സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റൊ കുര്യൻ, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. ശശികുമാർ ഇടപ്പുഴ, സാജു പാറേക്കാടൻ, ജോണി കാച്ചപ്പിള്ളി, ശ്രീജിത്ത് പട്ടത്ത്, ബിബിൻ തുടിയത്ത്, വി.കെ. മണി, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമാരായ ഗീത മനോജ്, മോളി ജേക്കബ്, വിനീഷ്, ഷെൽബിൻ പെരേര എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

പ്രചരണം ശക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം

ഇരിങ്ങാലക്കുട : പ്രചരണം ശക്തമാക്കി ഇരിങ്ങാലക്കുട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം പര്യടനം ആരംഭിച്ചത് സെൻ്റ് ജോസഫ് കോളെജിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ടാണ്.

തുടർന്ന് ഇരിങ്ങാലക്കുട പുത്തൻവെട്ടുവഴിയിൽ സെൻ്റ് തോമസ് പള്ളിയുടെ കീഴിലുള്ള അമ്മമാരുടെ ശാന്തിസദനത്തിലും ഷണ്മുഖം കനാൽ കോളനി, സെൻ്റ് ജോസഫ്സ് കന്യാസ്ത്രീ മഠം, കെപിഎൽ വെളിച്ചെണ്ണ കമ്പനി, അക്കര ടെക്സ്റ്റൈൽസ്, സേവാഭാരതി വാനപ്രസ്ഥാശ്രമം എന്നിവിടങ്ങളിലും സന്ദർശനം നടത്തി.

ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, മഹിളാ മോർച്ച ജില്ല വൈസ് പ്രസിഡന്റ്‌ റീജ സന്തോഷ്‌, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ സിക്സൺ മാളക്കാരൻ, മഹിളാ മോർച്ച ജില്ല സമിതി അംഗം സിന്ധു സോമൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

“ജീവിതം തന്നെ ക്ലാസ്സ് മുറി” പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബിപിസി കെ.ആർ. സത്യപാലൻ എഴുതിയ “ജീവിതം തന്നെ ക്ലാസ്സ് മുറി” എന്ന പുസ്തകത്തിന്റെ പ്രകാശനം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ നിർവഹിച്ചു.

അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ.എസ്. കൃഷ്ണകുമാർ പുസ്തകം ഏറ്റുവാങ്ങി.

ജില്ലാ സെക്രട്ടറി സാജൻ ഇഗ്നേഷ്യസ്, ഡി.പി.ഒ. ബ്രിജി സാജൻ, കവി സാംസൺ, ഡോ. കെ.ജി. ശിവലാൽ എന്നിവർ പ്രസംഗിച്ചു.

പുസ്തക വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഭിന്നശേഷി കുട്ടികൾക്ക് നൽകുമെന്ന് സത്യപാലൻ പറഞ്ഞു.