ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം 20ന് ; ഉദയാസ്തമന പൂജ 21ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പൂരത്തിന് മുമ്പുള്ള കളഭാഭിഷേകം മാർച്ച് 20 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കും.

ചന്ദനം, ഗോരോചനം, കുങ്കുമപ്പൂവ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന്  കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്.

സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്.

ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറയ്ക്കും.

പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക് പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. 
തുടർന്ന് ശാസ്താവിന്  കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.

നമസ്കാരമണ്ഡപത്തിൽ വെച്ചാണ് പൂജകൾ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.

തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

ആറാട്ടുപുഴ പൂരത്തിൻ്റെ ഭാഗമായി ആറാട്ടുപുഴ ക്ഷേത്രത്തിൽ മാർച്ച് 21ന് ഉദയാസ്തമന പൂജ നടക്കും.

വെളുപ്പിന് 5ന് നിർമ്മാല്യദർശനം, അഭിഷേകം, മലർനിവേദ്യം, ഉഷപൂജ എന്നിവയ്ക്ക് ശേഷം ഉദയാസ്തമന പൂജയുടെ പതിനെട്ട് പൂജകൾ ആരംഭിക്കും. പതിനെട്ടാമത്തെ പൂജയാണ് ഉച്ചപൂജ. ഇതിന്റെ ഭാഗമായി നവകം, പഞ്ചഗവ്യം എന്നീ പൂജകളും അഭിഷേകങ്ങളും ഉണ്ടായിരിക്കും.

സോപാനസംഗീതത്തോടുകൂടിയാണ് ഉച്ചപൂജ. തുടർന്ന് ശ്രീഭൂതബലി.

ബസ്സുകളുടെ അമിത വേഗം : ഇരിങ്ങാലക്കുട ജോയിൻ്റ് ആർ.ടി.ഒ.യ്ക്ക് പരാതി നൽകി യുവമോർച്ച

ഇരിങ്ങാലക്കുട : യാത്രക്കാരെ ദുരിതത്തിലാക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ അമിതവേഗതയ്ക്കെതിരെയും നിരോധിത സൗണ്ട് ഹോണിനെതിരെയും ആളൂർ യുവമോർച്ചയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജോയിൻ്റ് ആർ.ടി.ഒ.യ്ക്ക് പരാതി നൽകി.

ആർ.ടി.ഒ.യുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ റോഡ്‌ ഉപരോധവും ആർ.ടി.ഒ. ഓഫീസിലേക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ ശക്തമായമായ സമര സമരപരിപാടിയും സംഘടിപ്പിക്കുമെന്ന് യുവമോർച്ച അറിയിച്ചു.

യുവമോർച്ച ആളൂർ മണ്ഡലം പ്രസിഡന്റ്‌ വിശ്വജിത്ത്, ജനറൽ സെക്രട്ടറി ഉണ്ണിമായ, സെക്രട്ടറി ശ്രീമോൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : മൂന്നാം ദിനത്തിൽ ചാലക്കുടി ചീനിക്കാസ് ജേതാക്കൾ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൻ്റെ മൂന്നാം ദിനം കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

സിനിമാതാരം ജൂനിയർ ഇന്നസെന്റ് മുഖ്യാതിഥിയായിരുന്നു.

പ്രശസ്ത ഇന്ത്യൻ ഫുട്ബോളറും മുൻ സന്തോഷ് ട്രോഫി താരവുമായ എ.വി. ജോസഫിനെ ചടങ്ങിൽ ആദരിച്ചു.

ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു.

മൂന്നാം ദിന മത്സരത്തിൽ യൂണിവേഴ്സൽ ബിൽഡേഴ്സ് കളമശ്ശേരിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ചീനിക്കാസ് ചാലക്കുടി പരാജയപ്പെടുത്തി.

ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് മത്സരങ്ങൾ നടക്കുന്നത്.
22നാണ് ഫൈനൽ മത്സരം.

നിര്യാതയായി

ജെസ്സി സണ്ണി

ഇരിങ്ങാലക്കുട : മാപ്രാണം ചിറയത്ത് കള്ളാപറമ്പിൽ സണ്ണി ഭാര്യ ജെസ്സി (70) നിര്യാതയായി.

ഇരിങ്ങാലക്കുട നായങ്കര ഊടൻ കുടുംബാംഗമായ ജെസ്സി ഇരിങ്ങാലക്കുട സി.എസ്.ബി. റിട്ടയേർഡ് സ്റ്റാഫ് ആണ്.

സംസ്കാരം വ്യാഴാഴ്ച (മാർച്ച് 19) വൈകീട്ട് 4 മണിക്ക് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ.

മക്കൾ : സോണി (സോഫ്റ്റ്‌വെയർ എൻജിനീയർ, യുഎസ്എ), ബോണി (സി.ഒ.ഒ. റെഡ് ചെറി സൊല്യൂഷൻസ്, കോഴിക്കോട്)

മരുമക്കൾ : ഉണ്ണി വിമൽ (സോഫ്റ്റ്‌വെയർ എൻജിനീയർ, യുഎസ്എ), ഡോ. നീതു (സ്റ്റാർ കെയർ ഹോസ്പിറ്റൽ, കോഴിക്കോട്)

നിര്യാതയായി

ഓമന

ഇരിങ്ങാലക്കുട : പരേതനായ പുതുശ്ശേരി ചെറിയാടൻ ജോൺസൺ ഭാര്യ ഓമന (66) നിര്യാതയായി.

സംസ്കാരം ചൊവ്വാഴ്ച (മാർച്ച് 17) ഉച്ചതിരിഞ്ഞ് 4 മണിക്ക് പുല്ലൂർ സെൻ്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.

മക്കൾ : ലിജോ, ലിജി, ലൈജു

മരുമക്കൾ : സൗമ്യ, ടോണി, ജിൽസി

നിര്യാതനായി

ചാക്കുണ്ണി

ഇരിങ്ങാലക്കുട : മാപ്രാണം കുറ്റിക്കാടൻ ലോന മകൻ ചാക്കുണ്ണി (74) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (മാർച്ച് 18) വൈകീട്ട് 5 മണിക്ക് മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയ സെമിത്തേരിയിൽ.

ഭാര്യ : റോസിലി

മക്കൾ : സോഫി, സോണി, ആന്റണി

മരുമക്കൾ : ഷൈജു, ബിനേഷ്, നിക്കി

മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : രണ്ടാം ദിനത്തിൽ ടീംസ് പഞ്ചവടി മലപ്പുറം ജേതാക്കൾ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് രണ്ടാം ദിനം മുൻ കേരള ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ പബ്ലിസിറ്റി കൺവീനർ സെബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.

രണ്ടാം ദിന മത്സരത്തിൽ ഓർബിറ്റ് പഞ്ചവടി ടീംസ് മലപ്പുറം ഒരു ഗോളിന് സോക്കർ പാലക്കാടിനെ പരാജയപ്പെടുത്തി.

ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനിയിലെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് മത്സരങ്ങൾ നടക്കുന്നത്. 22നാണ് ഫൈനൽ മത്സരം.

അഭിമുഖം മാറ്റിവെച്ചു

ഇരിങ്ങാലക്കുട : ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചൊവ്വാഴ്ച (മാർച്ച് 17) നടത്താനിരുന്ന സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കുള്ള അഭിമുഖം പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ മാറ്റിവെച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഇരിങ്ങാലക്കുടയിലെ ബസ്സപകടം : ബസ്സ് ഡ്രൈവർ അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിന് സമീപം ഒരാളുടെ മരണത്തിനും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാനും ഇടയായ വാഹനാപകടത്തിൽ സ്വകാര്യ ബസ്സ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.

കണിമംഗലം തെക്കുമുറി സ്വദേശി ആലപ്പാട്ട് വീട്ടിൽ സെലീഷ് (34) എന്നയാളെയാണ് പൊലീസ് പിടികൂടിയത്.

അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ആമ്പല്ലൂർ വെണ്ടൂർ സ്വദേശി അവസ്ഥേപറമ്പിൽ മനോജ് (53) മരണപ്പെട്ടിരുന്നു. സ്കൂട്ടർ യാത്രക്കാരനായ ഇരിങ്ങാലക്കുട വാട്ടർടാങ്ക് സ്വദേശി ഇലഞ്ഞിക്കൽ വീട്ടിൽ സണ്ണിക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിനെ തുടർന്ന് പ്രതിക്കെതിരെ നരഹത്യക്കുള്ള വകുപ്പായ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 105 കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയാണ് അപകടം നടന്നത്.

സ്റ്റാൻഡിന് സമീപം മുന്നിൽ പോയിരുന്ന ‘ദേവമാത’ എന്ന ബസ് നിർത്തിയപ്പോൾ പുറകിലുണ്ടായിരുന്ന മനോജിന്റെ ബൈക്കും സണ്ണിയുടെ സ്കൂട്ടറും വേഗത കുറച്ചു. എന്നാൽ ഇവയ്ക്ക് തൊട്ടുപിന്നാലെ അമിതവേഗതയിൽ വന്ന “പൂമല” ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇരുവാഹനങ്ങളിലേക്കും ഇടിച്ച് കയറുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

സെലീഷിനെതിരെ നെടുപുഴ, തൃശൂർ ഈസ്റ്റ്, ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലായി മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ രണ്ട് കേസ്സുകളും, മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച മൂന്ന് കേസുകളും, അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസും ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകൾ ഉണ്ട്.

ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്ഐ ടി. അഭിലാഷ്, ജിഎസ്ഐ മാരായ മനോജ്, എം.എ. മുഹമ്മദ് റാഷി, ജിഎസ്‌സിപിഒ മാരായ ഗിരീഷ്, എം.ആർ. രഞ്ജിത്ത്, സിപിഒ മാരായ ഉമേഷ് കൃഷ്ണൻ, കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇൻസൈറ്റ് ഫോർ ഇന്നൊവേഷൻ: വൊളൻ്റിയർമാരെ ആദരിച്ചു

ഇരിങ്ങാലക്കുട : വൊളൻ്റിയർ ഡ്രിവൺ ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷണൽ സപ്പോർട്ട് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി പാലക്കാട്, തൃശൂർ ജില്ലകളിലെ സ്കൂളുകളിൽ പഠന സഹായ പ്രവർത്തനങ്ങൾ നടത്തിയ വൊളൻ്റിയർമാരെ ആദരിച്ചു.

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിൽ വച്ച് നടന്ന ചടങ്ങ് നാഷണൽ സർവീസ് സ്കീം സംസ്ഥാന ഓഫീസർ ഡോ. ഡി. ദേവിപ്രിയ ഉദ്ഘാടനം ചെയ്തു.

നാഷണൽ സർവീസ് സ്കീം, ടാറ്റാ ട്രസ്റ്റ്, ഇൻസൈറ്റ് ഫോർ ഇന്നൊവേഷൻ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട്‌, തൃശൂർ ജില്ലകളിലെ വിവിധ കോളെജുകളിലെ എൻ.എസ്.എസ്. വൊളൻ്റിയർമാരും സേവനമനോഭാവമുള്ള വൊളൻ്റിയർമാരും ചേർന്ന് അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഇംഗ്ലീഷിന്റെയും ഗണിതശാസ്ത്രത്തിന്റെയും അടിസ്ഥാനങ്ങൾ പഠിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്.

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളെജിൽ നടന്ന ചടങ്ങിൽ കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

ഇൻസൈറ്റ് ഫോർ ഇന്നോവേഷൻ സി.ഇ.ഒ.യും ഫൗണ്ടറുമായ ഹേമ ഗോപാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് എൻ.എസ്.എസ്. മാസ്റ്റർ ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ വിദ്യാർഥികൾക്കായി പ്രത്യേക സെഷൻ എടുത്തു.

നാഷണൽ സർവീസ് സ്കീം ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ എം.വി. പ്രതീഷ്, സെന്റ് ജോസഫ്സ് കോളെജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വീണ സാനി എന്നിവർ പ്രസംഗിച്ചു.

200ലധികം വൊളൻ്റിയർമാരാണ് ചടങ്ങിൽ പങ്കാളികളായത്.

മികച്ച സേവനം കാഴ്ചവെച്ച വൊളൻ്റിയർമാർക്കും കോളെജുകൾക്കും പ്രത്യേക പുരസ്കാരവും നൽകി.