ശക്തമായ കാറ്റിൽ കെട്ടിടത്തിന് മുകളിലെ തകർന്ന ട്രസ്സ് നീക്കം ചെയ്യാത്തത് ആശങ്ക സൃഷ്ടിക്കുന്നു

ഇരിങ്ങാലക്കുട : ശക്തമായ കാറ്റിൽ തകർന്ന ഠാണാവ് – പൂതംകുളം സെൻ്ററിലെ കെട്ടിടത്തിനു മുകളിലുള്ള ട്രസ്സ് നീക്കം ചെയ്യാത്തത് ആശങ്ക സൃഷ്ടിക്കുന്നു.

ആക്സിസ് ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ച്, സ്മാർട്ട് ക്ലിക്ക്, ധനലക്ഷ്മി ഫിനാൻസ്, പിരമൽ ഫിനാൻസ് എന്നിവ സ്ഥിതി ചെയ്യുന്ന സി.കെ.കെ. ടവേർസ് എന്ന കെട്ടിടത്തിന് മുകളിലെ ട്രസ്സാണ് മെയ് 2ന് ഉണ്ടായ ശക്തമായ കാറ്റിൽ തകർന്നത്.

അതിനുശേഷം ദിവസങ്ങൾ ഇത്ര പിന്നിട്ടിട്ടും തകർന്ന ട്രസ്സ് നീക്കം ചെയ്യാത്തതാണ് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നത്.

ഇനിയും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ അപകടാവസ്ഥയിലുള്ള ട്രസ്സ് നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാനപാതയിലേക്കോ മറ്റോ വന്നു വീഴാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

അതിനാൽ തന്നെ കെട്ടിടത്തിലെ തകർന്ന ട്രസ്സ് നീക്കംചെയ്ത് അപകടാവസ്ഥ ഒഴിവാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

അന്നേദിവസം ഉണ്ടായ കാറ്റിൽ ഇരിങ്ങാലക്കുടയിൽ പരക്കെ കനത്ത നാശനഷ്ടം ആണ് റിപ്പോർട്ട് ചെയ്തിരുന്നത്.

കുട്ടികളുടെ വേനൽക്കാല സ്വർഗ്ഗമായി മഷിക്കുളം

ഇരിങ്ങാലക്കുട : 18-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കൃഷിക്കും കുടിവെള്ള ആവശ്യങ്ങൾക്കും വേണ്ടി പൂർവ്വികരുടെ നേതൃത്വത്തിൽ കുഴിക്കാട്ടുശ്ശേരിയിൽ ഏകദേശം ഒരേക്കർ വിസ്തൃതിയിൽ നിർമ്മിക്കപ്പെട്ട മഷിക്കുളം ഇപ്പോൾ കുട്ടികളുടെ വേനൽക്കാല സ്വർഗ്ഗമാണ്.

വർഷകാല വ്യത്യാസങ്ങൾക്കനുസരിച്ച് വെള്ളത്തിന്റെ നിറത്തിൽ ഉണ്ടാകുന്ന മാറ്റമാണ് “മഷിക്കുളം” എന്ന പേരിന് ആധാരമായത്.

കുഴിക്കാട്ടുശ്ശേരി ദേശത്തിന്റെ ചരിത്രവും പാരമ്പര്യവും ചേർന്നു നിൽക്കുന്ന ഒരമൂല്യ പൈതൃകമാണ് മഷിക്കുളം.

കാലക്രമേണ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും കുറഞ്ഞതോടെ മഷിക്കുളം നീന്തൽ പരിശീലന കേന്ദ്രമായും മാറി.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി മുൻ പഞ്ചായത്ത് പ്രസിഡന്റും കായികാധ്യാപകനുമായിരുന്ന പരേതനായ മൂത്തേടത്ത് സുദർശനൻ മാസ്റ്ററുടെ മകൻ ഹരിലാൽ മൂത്തേടത്തിന്റെ നേതൃത്വത്തിൽ ഇവിടെ സൗജന്യ നീന്തൽ പരിശീലനം നടത്തി വരുന്നുണ്ട്.

ജാതി മതഭേദമന്യേ ആൺ പെൺ വ്യത്യാസമില്ലാതെയാണ് ഇവിടുത്തെ നീന്തൽ പരിശീലനം.

ഏകദേശം 20 വർഷമായി നിലയില്ലാത്ത വെള്ളത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ആത്മവിശ്വാസം വളർത്തുന്ന പ്രത്യേക പരിശീലനരീതിയാണ് ഇവിടെ പിന്തുടരുന്നത്.

പരിശീലനത്തിന്റെ ആദ്യ ദിവസങ്ങളിൽ ട്യൂബുകൾ ധരിപ്പിക്കുകയും പിന്നീട് ദിവസങ്ങൾ കടന്നുപോകുമ്പോൾ ട്യൂബിലെ വായു ക്രമേണ കുറച്ച് നീന്തൽ പഠിപ്പിക്കുകയും ചെയ്യുന്നു.

10 വയസ്സിന് മുകളിലുള്ള കുട്ടികളെ നേരിട്ട് വെള്ളത്തിലേക്ക് ചാടിച്ച് ആത്മധൈര്യവും ആത്മവിശ്വാസവും വളർത്തുന്ന രീതിയിലും പരിശീലനം നൽകുന്നു.

രാവിലെ 7 മുതൽ 10 വരെ ആൺകുട്ടികൾക്കും വൈകിട്ട് 4 മുതൽ പെൺകുട്ടികൾക്കും അമ്മമാർക്കും പരിശീലനം ലഭ്യമാണ്.

മഷിക്കുളത്തിന്റെ ഉടമസ്ഥരായ 17 അംഗങ്ങളുടെ പൂർണ്ണ സഹകരണമാണ് ഹരിലാൽ മൂത്തേടത്തിൻ്റെ ഈ നീണ്ട 20 വർഷത്തെ ജലസാക്ഷരതാ പ്രവർത്തനത്തെ വിജയത്തിലേക്ക് നയിച്ചത്.

കൂടാതെ തൃശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും ഹരിലാൽ മൂത്തേടത്തിന്റെ നേതൃത്വത്തിലുള്ള ജീവൻ രക്ഷ സ്വിമ്മിങ്ങ് അക്കാദമി ജലസാക്ഷരത പദ്ധതി നടപ്പിലാക്കി വരുന്നു. ജില്ലയിലെ സമ്പൂർണ്ണ ജലസാക്ഷരതയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

സി.ആർ. സോണി, സജീവൻ ആളുപ്പറമ്പിൽ, നവീൻ പോണോളി, ബിജുമോൻ മൂത്തേടത്ത്, ഏരിമ്മൽ ജിനേഷ് എന്നിവരും ഹരിലാൽ മൂത്തേടത്തിനൊപ്പം സർവസന്നദ്ധരായി പ്രവർത്തിച്ചുവരുന്നു.

ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ 1 കോടി 8 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ് : കമ്മീഷൻ വ്യവസ്ഥയിൽ സൈബർ തട്ടിപ്പ് പണം മുഖ്യ തട്ടിപ്പ് സംഘത്തിന് കൈമാറിയ യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ മറവിൽ ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് ഒരു കോടി 8 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ട് വഴി സൈബർ തട്ടിപ്പ് പണം മുഖ്യ തട്ടിപ്പ് സംഘത്തിന് കൈമാറിയ കാസർഗോഡ് സ്വദേശി അറസ്റ്റിൽ.

കാസർഗോഡ് വി.ടി.സി. കൊടിയാമ്മ ചൂരിതഡ്ക സ്വദേശി മുഹമ്മദ് ഷമീലാണ് (23) തൃശൂർ റൂറൽ സൈബർ പൊലീസിന്റെ പിടിയിലായത്.

ചാലക്കുടി പരിയാരം സ്വദേശിയായ പരാതിക്കാരനെ ‘ബാരിക് ഗോൾഡ് ക്യാപിറ്റൽ’ എന്ന ട്രേഡിംഗ് കമ്പനിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം വലയിലാക്കിയത്.

ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷം പ്രത്യേക ട്രേഡിംഗ് വാലറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു.

2024 നവംബർ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി 1,08,78,935 രൂപയാണ് പരാതിക്കാരൻ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്.

ലാഭമായി ലഭിച്ചതായി കാണിച്ച തുക പിൻവലിക്കാൻ കഴിയാതായതോടെയാണ് തട്ടിപ്പാണെന്ന് പരാതിക്കാരന് വ്യക്തമായത്. തുടർന്ന് ഇരിങ്ങാലക്കുട സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

തട്ടിയെടുത്ത പണത്തിൽ നാലര ലക്ഷത്തോളം രൂപ ഷമീലിന്റെ ഐ.ഡി.എഫ്.സി. ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയത്. ഈ തുക എ.ടി.എം. വഴിയും ചെക്ക് ഉപയോഗിച്ചും പിൻവലിച്ച് മുഖ്യ സൈബർ തട്ടിപ്പ് സംഘത്തിന് നൽകിയതിനാണ് ഷമീൽ പിടിയിലായത്.

ഷമീൽ ഈ കേസിലെ മുഖ്യപ്രതികളിലൊരാളായ മലപ്പുറം സ്വദേശി അജ്സൽ എന്നയാളുടെ കൂടെ പോയി തട്ടിപ്പിലൂടെ എത്തുന്ന പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് അജ്സലിന് കൈമാറുകയും ഇതിന് പ്രതിഫലമായി കമ്മീഷൻ കൈപ്പറ്റുകയുമായിരുന്നു.

കേസിലെ മുഖ്യപ്രതിയായ അജ്സലിനെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഷ്റഫ്, സബ് ഇൻസ്പെക്ടർ കെ.വി. ജസ്റ്റിൻ, സി.പി.ഒ.മാരായ ടി.പി. ശ്രീനാഥ്, സി.എസ്. ശ്രീയേഷ്, ഡി.വി.ആർ. സി.പി.ഒ. അനന്ദുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മുന്നറിയിപ്പ്: അന്യർക്ക് ബാങ്ക് അക്കൗണ്ടുകൾ കൈമാറുന്നതും വാടകയ്ക്ക് നൽകുന്നതും കമ്മീഷൻ വാങ്ങുന്നതും ഗുരുതരമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തട്ടിപ്പ് സംഘങ്ങൾ ഇത്തരം അക്കൗണ്ടുകളാണ് പണം കടത്താൻ ഉപയോഗിക്കുന്നത്.

ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ സൈബർ ഹെൽപ്പ് ലൈൻ നമ്പറായ 1930 ലേക്ക് വിളിക്കുക.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം : ഭാരതീയ വിദ്യാഭവന് തിളക്കമാർന്ന വിജയം

ഇരിങ്ങാലക്കുട : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് തിളക്കമാർന്ന വിജയം.

ആകെ പരീക്ഷയെഴുതിയ 116 കുട്ടികളിൽ 67 പേർ ഡിസ്റ്റിങ്ഷനും 38 പേർ ഫസ്റ്റ് ക്ലാസും നേടി.

സയൻസ് വിഭാഗത്തിൽ 95.6% മാർക്കോടെ ഉണ്ണിമായ ജി. മേനോൻ, കോമേഴ്സ് വിഭാഗത്തിൽ 95% മാർക്കോടെ ലക്ഷ്മി വിനോദ്, എഫ്എംഎം വിഭാഗത്തിൽ 92% മാർക്കോടെ ടി.എസ്. ഹൃദിക എന്നിവർ ഒന്നാമതെത്തി.

സയൻസ് വിഭാഗത്തിൽ ശിവ്ന സ്‌നോഷ്, അനികേത് വിനോദ്, കൊമേഴ്സ് വിഭാഗത്തിൽ ദിയ പ്രദീപ്കുമാർ, ദ്യുംന ബിജോയ്‌, എഫ്എംഎം വിഭാഗത്തിൽ എയ്ഞ്ചൽ മരിയ ബിനോയ്‌, ആദിത്യ കണ്ണൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഭക്തിനിർഭരമായി പറപ്പൂക്കര വിശുദ്ധ ജോൺ നെപുംസിയാൻ ഫൊറോന പള്ളിയിലെ തിരുനാൾ

ഇരിങ്ങാലക്കുട : മദ്ധ്യ കേരളത്തിലെ പൗരാണികവും പ്രശസ്തവുമായ പതിനാറാം ശതോത്തര രജതജൂബിലി ആഘോഷിച്ച പറപ്പൂക്കര വിശുദ്ധ ജോൺ നെപുംസിയാൻ ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധനെ കൂട്ടിൽ നിന്നിറക്കി പള്ളി ചുറ്റി പ്രദക്ഷിണവും വിശുദ്ധൻ്റെ മുടിയെഴുന്നളിപ്പും നാനാജാതി മതസ്ഥരായ അനേകം ആളുകളുടെ സാന്നിധ്യത്തിൽ നടന്നു.

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ഫൊറോന വികാരി റവ. ഫാ. റാഫേൽ പഞ്ഞിക്കാരൻ, സഹ വികാരി വിനോയ് തെറ്റയിൽ, ജനറൽ കൺവീനർ & ട്രസ്റ്റി റെജിൻ പാലത്തിങ്കൽ, ട്രസ്റ്റിമാരായ ആൻ്റോ പുല്ലോക്കാരൻ, സിജോ പൊന്തോക്കൻ, ആഘോഷ കമ്മിറ്റി സെക്രട്ടറി ജോൺ ചിറയത്ത്, 100 അംഗ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

വിവിധ യൂണിറ്റുകളിൽ നിന്നെത്തിച്ചേർന്ന അഞ്ചോളം ആനകൾ അണിനിരന്ന അമ്പ് എഴുന്നള്ളിപ്പിന് ശേഷം ഭക്തർക്ക് നേർച്ച കാഴ്ചകൾ അർപ്പിക്കുവാനും പുണ്യവാനെ വണങ്ങുവാനുമായി പ്രതിഷ്ഠിച്ചുകൊണ്ട് തിരുനാളിന് സമാപനം കുറിച്ചു.

കെ.കെ. അഭിമന്യു അനുസ്മരണ ദിനാചരണം

ഇരിങ്ങാലക്കുട : പഴയകാല കമ്മ്യൂണിസ്റ്റ് നേതാവും വിവിധ ട്രേഡ് യൂണിയനുകളുടെ മികച്ച സംഘാടകനും കാട്ടൂർ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നിർണ്ണായക പങ്കുവഹിച്ച പോരാളിയുമായ കെ.കെ. അഭിമന്യുവിൻ്റെ 26-ാം ചരമ വാർഷികദിനം സിപിഐ കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

പൊഞ്ഞനത്ത് അഭിമന്യു സ്മാരകത്തിൽ നടന്ന അനുസ്മരണയോഗവും,പുഷ്പാർച്ചനയും സിപിഐ ഇരിങ്ങാലക്കുട
മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടേറിയറ്റ് അംഗം
എ.ജെ. ബേബി അധ്യക്ഷത വഹിച്ചു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി
ജോജോ തട്ടിൽ, പൊഞ്ഞനം ബ്രാഞ്ച് സെക്രട്ടറി വിനോദൻ എന്നിവർ പ്രസംഗിച്ചു.

സംഗമേശൻ്റെ ഇല്ലം നിറയ്ക്കുള്ള വിത്ത് വിതച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് ആവശ്യമായ നെൽക്കതിർ ഉത്പാദിപ്പിക്കുന്നതിന്റെ വിത്തിടൽ ചടങ്ങ് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു.

ആഗസ്റ്റ് 16നാണ് ഇപ്രാവശ്യം ഇല്ലം നിറ.

2018 മുതൽ സംഗമേശന്റെ ഇല്ലം നിറയ്ക്കുള്ള നെല്ല് ദേവസ്വം പറമ്പിൽ തന്നെയാണ് ഉൽപ്പാദിപ്പിക്കുന്നത്.

90 ദിവസം കൊണ്ട് വിളവെടുക്കാവുന്ന കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയുള്ള ‘മനുരത്ന’ എന്ന ഇനം വിത്താണ് കൊട്ടിലാക്കൽ പറമ്പിൽ വിതച്ചിരിക്കുന്നത്.

പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ, നഗരസഭ കൗൺസിലർ പി.വി. ശിവകുമാർ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു

ഇരിങ്ങാലക്കുട : എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വാട്ടർ ടാങ്കിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു.

കാറിൽ സഞ്ചരിച്ചിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.

ഉണ്ണിയാടന് സ്വീകരണം 17ന്

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി. സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നിയുക്ത എം.എൽ.എ. അഡ്വ. തോമസ് ഉണ്ണിയാടന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് സ്വീകരണം നൽകും.

കണ്ഠേശ്വരത്തുള്ള കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെൻ്ററിലെ മീറ്റിങ്ങ് ഹാളിൽ ചേരുന്ന യോഗം നഗരസഭാ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്യുമെന്ന് സമിതി ചെയർമാൻ രാജീവ് മുല്ലപ്പിള്ളി, ജനറൽ കൺവീനർ എം.കെ. സേതുമാധവൻ എന്നിവർ അറിയിച്ചു.

“ഉയരെ” അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജി.എൽ.പി. സ്കൂളിൽ കുട്ടികൾക്കായി “ഉയരെ” അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.

വിജ്ഞാനവും വിനോദവും നിറഞ്ഞ ക്യാമ്പ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് സി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

ബിപിസി കെ.ആർ. സത്യപാലൻ, സ്കൂൾ ലീഡർ എം.ആർ. ആഞ്ജനേയ്, പി.ടി.എ. മെമ്പർ ഭക്തവൽസലൻ, യോഗ ഇൻസ്ട്രക്ടർ രാജലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മിസ്ട്രസ്സ് പി.ബി. അസീന സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ടി.എൻ. നിത്യ നന്ദിയും പറഞ്ഞു.

തുടർന്ന് യോഗ, ആരോഗ്യശീലങ്ങൾ, ഒറിഗാമി, ഫുട്ബോൾ തുടങ്ങിയവയിൽ വിദഗ്ധർ പരിശീലനം നൽകി.