ശ്രീനാരായണ ജയന്തി ഇരിങ്ങാലക്കുടയിൽ വിപുലമായി സംഘടിപ്പിക്കാൻ എസ്.എൻ.ഡി.പി. യോഗം

ഇരിങ്ങാലക്കുട : 172-ാമത് ശ്രീനാരായണ ജയന്തി ആഘോഷം എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ അതിവിപുലമായി ആഘോഷിക്കുന്നതിന് ശാഖായോഗം പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ്, സെക്രട്ടറിമാരുടെ നേതൃത്വയോഗം തീരുമാനിച്ചു.

ശ്രീനാരായണജയന്തി ആഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി മേഖല യോഗങ്ങളും വനിതാസംഘം, യൂത്ത് മൂവ്മെൻ്റ്, വൈദിക യോഗങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.

നേതൃത്വയോഗം യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.

യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

യോഗം കൗൺസിലർ പി.കെ. പ്രസന്നൻ മുഖ്യാതിഥിയായിരുന്നു.

യോഗം ഡയറക്ടർമാരായ കെ.കെ. ബിനു, സജീവ്കുമാർ കല്ലട, വനിതാസംഘം യൂണിയൻ പ്രസിഡൻ്റ് സജിത അനിൽകുമാർ, സെക്രട്ടറി രമ പ്രദീപ്, വൈദിക യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശിവദാസ് ശാന്തി, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് അഡ്വ. ജിനേഷ് ചന്ദ്രൻ, യൂണിയൻ കൗൺസിലർ ബിജോയ് നെല്ലിപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്കൂൾ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ജി.ടി.എസ്. രണ്ടുകൈ സ്കൂളിലെ
വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

സീനിയർ അധ്യാപിക ജോഫിയ സ്വാഗതവും സുമി നന്ദിയും പറഞ്ഞു.

സീനിയർ അധ്യാപിക ജോഫിയ, പി.ടി.എ. പ്രസിഡന്റ്‌ ഹണി റിൻസൺ എന്നിവർ തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ ഡോ. മുവിഷ് മുരളിയിൽ നിന്ന് പഠനോപകരങ്ങൾ ഏറ്റുവാങ്ങി.

അധ്യാപിക ജിഷ, പി.ടി.എ. പ്രതിനിധി സ്വപ്ന രമേഷ്, തവനിഷ് പ്രസിഡന്റ്‌ കെ.കെ. നിമിഷ, സെക്രട്ടറി ടി.എം. അഭിഷേക്, ജോയിന്റ് സെക്രട്ടറിമാരായ ജിസ്മരിയ ജോമി, അശ്വന്ത് ബാബു, തവനിഷ് ട്രഷറർ ഐശ്വര്യ പ്രവീൺ, ജോയിന്റ് ട്രഷറർ ഐ.എ. ശ്വേത എന്നിവരും മറ്റു തവനിഷ് വൊളന്റിയർമാരും പങ്കെടുത്തു.

നഗരസഭയിലെ വിവിധ പടശേഖരങ്ങളിൽ കാർപ് ഇനത്തിൽപെട്ട 234000 മത്സ്യവിത്ത് നിക്ഷേപിച്ചു

ഇരിങ്ങാലക്കുട : കേരള സർക്കാർ ഫിഷറീസ് വകുപ്പ് “ജനകീയ മത്സ്യകൃഷി – ഒരു നെല്ലും ഒരു മീനും” പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ വിവിധ പടശേഖരങ്ങളിൽ കാർപ് ഇനത്തിൽപെട്ട 234000 മത്സ്യവിത്ത് നിക്ഷേപിച്ചു.

നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമരാജൻ ഉദ്ഘാടനം നിർവഹിച്ചു.

വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ ടി.എ. പോൾ, പ്രവീൺസ് ഞാറ്റുവെട്ടി, കൗൺസിലർ സി.സി. ഷിബിൻ, പാടശേഖരസമിതി അംഗങ്ങൾ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മനു, കോർഡിനേറ്റർ റന്റീന, പ്രൊമോട്ടർ അജിത സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സൗജന്യ പച്ചക്കറിത്തൈ വിതരണം നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതി സ്വാവലംബൻ ആയാമിന്റെ നേതൃത്വത്തിൽ
സൗജന്യ പച്ചക്കറിത്തൈ വിതരണം നടത്തി.

കൗൺസിലർ ജോസഫ് ചാക്കോ സിസ്റ്റർ റോസിലിന് പച്ചക്കറിത്തൈ കിറ്റ് കൊടുത്തുകൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ സംരക്ഷണമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഷയം എന്നും ആ ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് വിഷരഹിതമായ പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടുക എന്നതാണ് ഇത്തരത്തിലുള്ള ഹൈബ്രിഡ് പച്ചക്കറി വിതരണം നടത്തുന്നതിലൂടെ സേവാഭാരതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

പച്ചക്കറി കൃഷി എങ്ങനെ ലാഭകരമായി ചെയ്യാം എന്നുള്ളതിനെ കുറിച്ച് കർഷകനും സേവാഭാരതിയുടെ വൈസ് പ്രസിഡൻ്റുമായ പ്രകാശൻ കൈമാപറമ്പിൽ ക്ലാസ് നയിച്ചു.

നഗരസഭയിൽ നിന്നും വിലകുറവിന് ലഭിക്കുന്ന വളം വാങ്ങിച്ച് വലിയ സാമ്പത്തിക ചിലവ് കൂടാതെ തന്നെ ഈ ഹൈബ്രിഡ് തൈകൾ വളർത്തിയെടുക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോർജ്ജ് പാലത്തിങ്കൽ സ്വാഗതവും സ്വാവലംബൻ കൺവീനർ ജയശങ്കർ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട സേവാഭാരതി ജോയിൻ്റ് സെക്രട്ടറി ഗോപിനാഥ് പീടികപറമ്പിൽ, ആരോഗ്യ സമിതി കൺവീനർ ജഗദീഷ് പണിക്കവീട്ടിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ.എൻ. സുരേഷ്, രാജലക്ഷ്മി സുരേഷ്ബാബു, ഹരികുമാർ തളിയക്കാട്ടിൽ, വിദ്യാഭ്യാസ സമിതി സെക്രട്ടറി ശൈലജ ഗോപിനാഥ്, മെഡിസെൽ സെക്രട്ടറി മിനി സുരേഷ് എന്നിവർ നേതൃത്വം നൽകി.

ഏകദേശം 70ഓളം കുടുംബങ്ങൾക്കാണ് പച്ചക്കറിത്തൈ വിതരണം ചെയ്തത്.

എബോള : ഭയം വേണ്ട, ജാഗ്രത മതി ; റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : കോവിഡിനേക്കാളും നിപ്പയേക്കാളും 50% മുതൽ 80% വരെ മരണനിരക്ക് സാധ്യതയുള്ള എബോള ഏത് സമയത്തും ഇന്ത്യയിലും കേരളത്തിലുമെത്താം എങ്കിലും “ഭയം വേണ്ട ജാഗ്രത മതി” എന്ന് റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ.

പൊതുജനാരോഗ്യ പ്രവർത്തകരും ആരോഗ്യ വകുപ്പും മുഴുവൻ ആരോഗ്യ സംവിധാനങ്ങളും ഒരുപോലെ ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമുക്ക് എബോളയെ വലിയ ബുദ്ധിമുട്ടുകളില്ലാതെ കൈകാര്യം ചെയ്യുവാൻ സാധിക്കുമെന്ന് ആർ.എച്ച്.ഐ.എ. സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ നാല് ആഴ്ചത്തെ നിർബന്ധിത നിരീക്ഷണത്തിന് ആവശ്യമായ സൗകര്യങ്ങൾ എയർപോർട്ടിന് അടുത്ത് തന്നെ സർക്കാർ ഏർപ്പെടുത്തണം. വവ്വാലുകളിൽ നിന്നാണ് ഈ രോ​​ഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വളരെ വേഗത്തിൽ പകരുന്നു. ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയുന്ന ആൻ്റിബയോട്ടിക്കുകളോ പ്രതിരോധ വാക്സിനുകളോ എബോളക്കെതിരെ ഇതുവരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. രോഗപ്രതിരോധ സംവിധാനങ്ങളും ഐസൊലേഷൻ വാർഡുകളും ഓരോ താലൂക്ക് ആശുപത്രികളിലും കൺട്രോൾ റൂമുകളും പ്രത്യേകം പരിശീലനം നൽകിയ ഡോക്ടർമാരും ജീവനക്കാരും പൊതുജനാരോഗ്യ പ്രവർത്തകരും പി.പി. കിറ്റ് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളും ഉടൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറണം.

ആരോ​ഗ്യമന്ത്രിയും കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു എന്ന് പറയാതിരിക്കാൻ കഴിയില്ല. നിപ്പ തടയുന്നതിൽ പ്രതിരോധ പ്രവർത്തനം നല്ല രീതിയിൽ നടത്തിയ സുരേഷ് നടുവത്തൂർ ഉൾപ്പെടെയുള്ളവരുടെ അനുഭവങ്ങളും സേവനങ്ങളും നമുക്കും പ്രയോജനപ്പെടുത്താവുന്നതാണ് എന്നും റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ടി.എസ്. പവിത്രൻ അധ്യക്ഷത വഹിച്ചു.

പ്രഭാകരൻ വയനാട്, രാമകൃഷ്ണൻ മുല്ലനേഴി, ജമാലുദ്ദീൻ കൊല്ലം, ആൻസി തോമാസ് കൂത്താട്ടുകുളം, കൃഷ്ണനുണ്ണി പൊയ്യാറ, കാട്ടാക്കട വേലപ്പൻ നായർ, റാബിയ സലീം ആലപ്പുഴ, ലളിത പെരളശ്ശേരി എന്നിവർ പ്രസംഗിച്ചു.

കെ.ബി. പ്രേമരാജൻ സ്വാഗതവും നിർമ്മല ഹരി ഇരിങ്ങാലക്കുട നന്ദിയും പറഞ്ഞു.

രാസവള വിലവർധനവിനെതിരെ മാർച്ചും ധർണയും

ഇരിങ്ങാലക്കുട : രാസവള വിലവർധനയ്ക്കെതിരെയും കർഷക ജനദ്രോഹ നടപടികൾക്കെതിരെയും കർഷകസംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.

കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ കർഷകദ്രോഹ നയങ്ങളും രാസവള വില വർദ്ധനവും നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും കർഷക സംഘം തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ അധ്യക്ഷത വഹിച്ചു.

പി.ആർ. ബാലൻ, എം. നിഷാദ്, കെ.എം. സജീവൻ, ചന്ദ്രിക സുധാകരൻ, കെ.കെ. ഷൈജു, എം. അനിൽകുമാർ, പി.വി. രാജേഷ്, എം.എ. അനിലൻ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ ട്രഷറർ കെ.ജെ. ജോൺസൺ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് കെ.വി. ജിനരാജ ദാസൻ നന്ദിയും പറഞ്ഞു.

വേളൂക്കരയിലും ആളൂരും നന്ദി പറഞ്ഞ് എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വേളൂക്കര, ആളൂർ പഞ്ചായത്തുകളിലെ വോട്ടർമാരോട് നന്ദി പറഞ്ഞ് അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ.

രാവിലെ കോമ്പാറയിൽ നിന്നാരംഭിച്ച പര്യടനം ഏറെ വൈകി ആളൂർ സെന്ററിൽ സമാപിച്ചു.

നഗരസഭ അധ്യക്ഷൻ എം.പി. ജാക്സൺ ഉദ്‌ഘാടനം ചെയ്തു.

എൻ.കെ. ജോസഫ്, ഡിസിസി സെക്രട്ടറി സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, മണ്ഡലം പ്രസിഡന്റുമാരായ ശശികുമാർ ഇടപ്പുഴ, ബാബു തോമസ്, ജില്ലാ പഞ്ചായത്തംഗം കാവ്യ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ഇടത്താടൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖൻ, ജോണി കാച്ചപ്പിള്ളി, കെ.വി. രാജു, റോയ് കളത്തിങ്കൽ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, മണ്ഡലം പ്രസിഡന്റ് നൈജു ഊക്കൻ, ഡോ. മാർട്ടിൻ പി. പോൾ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പുതിയ കളരി നിലയം നിർമ്മിക്കാൻ ഭരണാനുമതി കാത്ത് ഉണ്ണായിവാര്യർ സ്മാരക കലാനിലയം

ഇരിങ്ങാലക്കുട : സംസ്ഥാനത്തിന്റെ സാംസ്കാരിക ജില്ലയായ തൃശ്ശൂരിന്റെ സാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയുടെ തിലകക്കുറിയായ ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന് പുതിയ കളരി നിലയം നിർമ്മിക്കുന്നതിന് സർക്കാരിൻ്റെ ഭരണാനുമതി കാത്തിരിക്കുകയാണ് കലാനിലയം ഭരണസമിതി.

60 വർഷത്തിലേറെ പഴക്കമുള്ള അതിശോചനീയാവസ്ഥയിലായ കെട്ടിടം പുനർ നിർമ്മിക്കുന്നതിനായി 3,07,67,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 25 ലക്ഷം രൂപ സർക്കാർ ആദ്യ ഗഡുവായി അനുവദിച്ചിരുന്നു.

നിർമ്മാണ ചുമതലയുള്ള കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്പ്മെൻ്റ് കോർപ്പറേഷന് ഈ തുക കൈമാറി നടപടികൾ പൂർത്തിയാക്കിയതുമാണ്. എന്നാൽ പദ്ധതിക്കുള്ള ഭരണാനുമതി കൂടി ലഭിച്ചാൽ മാത്രമേ കെട്ടിടത്തിൻ്റെ നിർമ്മാണം ആരംഭിക്കാനാകൂ.

തെരഞ്ഞെടുപ്പു മൂലം വൈകിയ ഭരണാനുമതി എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കലാനിലയം സെക്രട്ടറി സതീഷ് വിമലൻ പറഞ്ഞു.

നളചരിതം ആട്ടക്കഥയുടെ കർത്താവായ ഉണ്ണായിവാര്യരുടെ ജന്മഗൃഹം സ്ഥിതി ചെയ്തിരുന്ന കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ തെക്കേ നടയിലാണ് 1955ൽ സ്ഥാപിച്ച കലാനിലയം പ്രവർത്തിക്കുന്നത്.

ആറന്മുള വാസ്തുവിദ്യ ഗുരുകുലമാണ് കേരളീയ മാതൃകയിൽ കലാനിലയത്തിനുള്ള രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.4858 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള കളരിനിലയത്തിൽ 150 പേർക്ക് ഇരുന്ന് കളി വീക്ഷിക്കാവുന്ന തരത്തിൽ കളരി സജ്ജീകരിക്കുന്നതോടൊപ്പം സ്റ്റേജ്, അണിയറ എന്നിവയും ഒരുക്കും.

കത്തീഡ്രല്‍ കുടുംബസമ്മേളന കേന്ദ്രസമിതി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് : ലിസ്യു മേഖല ജേതാക്കളായി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ കുടുംബസമ്മേളന കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലിസ്യു മേഖല ജേതാക്കളായി.

എല്‍.എഫ്. മേഖല രണ്ടാം സ്ഥാനവും കത്തീഡ്രല്‍ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു.

അസി. വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന്‍ കളര്‍പ്പാറ, കൈക്കാരന്മാരായ പി.ടി. ജോര്‍ജ്ജ് പള്ളന്‍, സാബു ചെറിയാടന്‍, തോമസ് തൊകലത്ത്, എം.എം. ഷാജന്‍ മാണിക്കത്തുപറമ്പില്‍, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, സെക്രട്ടറി ജൂലി ലിന്‍സന്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഡോ. സുനില്‍, ജോയിൻ്റ് കണ്‍വീന്‍ സൈമണ്‍ കുറ്റിക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ശ്രീസംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : ശ്രീസംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷൻ 22-ാം വാർഷിക പൊതുയോഗം നമ്പൂതിരീസ് കോളെജിൽ വച്ച് നടന്നു.

പ്രസിഡന്റ് ഹരികുമാർ തളിയക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി മണി മേനോൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശിവദാസൻ നായർ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.

നരേന്ദ്രൻ മാഷ് (പ്രസിഡൻ്റ്), മണി മേനോൻ (സെക്രട്ടറി), ബിമൽ (ട്രഷറർ) എന്നിവരെ പുതിയ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.

നരേന്ദ്രൻ മാഷ് സ്വാഗതവും മുൻ എക്സിക്യൂട്ടീവ് അംഗം ബിന്ദു സേതുമാധവൻ നന്ദിയും പറഞ്ഞു.