തുമ്പൂർ വഴിക്കിലിച്ചിറയിൽ വരണ്ടുണങ്ങി പുഞ്ച കൃഷി ; കർഷകരുടെ പ്രതിസന്ധി തുടരുന്നു

ഇരിങ്ങാലക്കുട : നാമ മാത്രമായ ഇറിഗേഷൻ ജലം ലഭിച്ചു വരണ്ടു കിടക്കുന്ന തുമ്പൂർ വഴിക്കിലിചിറയിലെ കനുവെള്ളം കൊണ്ടാണ് വഴിക്കിലി പുഞ്ചപ്പാടത്തെ 35 ഏക്കർ നെൽകൃഷി മുൻപോട്ട് കൊണ്ട് പോകുന്നത്. എന്നാൽ ജലലഭ്യത കുറഞ്ഞതോടെ പുഞ്ച കൃഷി ഭീഷണിയിലാണ്.

കേരളത്തിലെ ചെറുതും വലുതുമായ ഡാമുകളിൽ 75 ശതമാനത്തിൻ്റെയും ആകെ ജലസംഭരണത്തിൻ്റെ 85 ശതമാനത്തിൻ്റെയും നിയന്ത്രണം കെ.എസ്.ഇ.ബി.യുടെ കൈകളിലായതിനാൽ ഡാമുകളിലെ 24 ശതമാനത്തിൻ്റെയും ആകെ ജലസംഭരണത്തിൻ്റെ 10 ശതമാനത്തിൻ്റെ മേൽ മാത്രം നേരിട്ട് നിയന്ത്രണമുള്ള ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ഓഫീസുകൾക്ക് മുൻപിലെ കർഷ സമര ചർച്ചകളിൽ എന്നും കെ.എസ്.ഇ.ബി. ജലം വിട്ട് നൽകാതെ തങ്ങൾക്കൊന്നും ചെയ്യാനാകില്ല എന്ന മറുപടി മാത്രമാണ് കേൾക്കുന്നതെന്ന് കർഷകർ പറയുന്നു.

കാർഷിക – കുടിവെള്ള ആവശ്യങ്ങൾക്ക് കേരളത്തിലെ ഡാമുകളിലെ ജലം നാമമാത്രമായി വിട്ട് നൽകി കേരള ഡാമുകളിലെ ജല നിരപ്പ് നിലനിർത്തി തമിഴ്നാട് ഡാമുകളിലെ ജലം ആവശ്യപ്പെടാൻ കഴിയാത്ത സാഹചര്യം കെ.എസ്.ഇ.ബി. മനപ്പൂർവ്വം സൃഷ്ടിക്കുന്നു. തൻമൂലം കേരളത്തിന് ലഭ്യമാകേണ്ട തമിഴ്നാട് അധീനതയിലുള്ള ഡാമുകളിലെ ജലം തമിഴ്നാട്ടിലെ ആവശ്യങ്ങൾക്ക് സുഗമമായി ഉപയോഗിക്കുവാനും കഴിയുന്നു. ഒറ്റനോട്ടത്തിൽ പെട്ടന്ന് ആർക്കും തിരിച്ചറിയാനാകാത്ത നിസംഗതയ്ക്ക് വൻ വില ലഭിക്കുന്നു. ജോലിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ പത്തിരട്ടി ജോലി ചെയ്യാതിരിക്കുന്നതിന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർക്ക്
ലഭിക്കുന്ന സാഹചര്യം എന്ന് കർഷകർ ആരോപിച്ചു.

തമിഴ്നാട് സർക്കാരുമായുള്ള കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ പണമിടപാട് സംബന്ധിച്ച് മുൻ തമിഴ്നാട് മന്ത്രിമാർ നടത്തിയ വെളിപ്പെടുത്തലുകൾ കൂടി കൂട്ടിവായിച്ചാൽ കാര്യങ്ങൾ പകൽപോലെ വ്യക്തമാകുമെന്ന് കർഷകർ അഭിപ്രായപ്പെട്ടു.

1957ൽ കെ.എസ്.ഇ.ബി. രൂപികരിക്കുന്നതിന് മുൻപ് 1948ൽ ഉണ്ടാക്കിയ ഇലക്ട്രിസിറ്റി സപ്ലൈ ആക്ടിൻ്റെ പിൻബലത്തിൽ
ഡാമുകളുടെ നിയന്ത്രണാവകാശം ഉന്നയിച്ചുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ ഈ അമിത ലാഭക്കൊതിയുടെ ദുരിതം വർഷങ്ങളായി അനുഭവിക്കുന്നത് കേരളത്തിലെ കർഷകരാണെന്നും അവർ പറഞ്ഞു.

2018ലെ പ്രളയത്തിന് ആക്കം കൂട്ടിയ കാരണങ്ങളിലൊന്ന് ലാഭം മാത്രം ലാക്കാക്കിയുള്ള ഇത്തരം ജലസംഭരണത്തിൻ്റെ പരിണിത ഫലമെന്ന് കേരള ജനത മറന്നിട്ടില്ലെന്ന് കർഷകർ പറഞ്ഞു.

പൊതു ഖജനാവിലെ പണം ഉപയോഗിച്ച് നിർമ്മിച്ച ഡാമുകളും അതിലെ ജലവും കെ.എസ്.ഇ.ബി.യുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാത്രം ക്രമീകരിക്കുന്നതിനെതിരെ മേഖലയിലെ കർഷകരുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

ജലം
കെ.എസ്.ഇ.ബി.യുടെ ഔദാര്യമായിട്ടല്ല കർഷകൻ്റെ അവകാശമായി തന്നെ ലഭ്യമാകണം. ശ്വാശത പരിഹാരമായി കാർഷിക മേഖലയ്ക്ക് ആവശ്യമായ ജലം ലഭ്യമാകും വിധം ജലവിതരണ സംവിധാനത്തിൽ കാലോചിത നിയമ ഭേദഗതി കൊണ്ടുവരുവാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കെ.എസ്.ഇ.ബി.യുടെ മേൽ കർഷകർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ
സമഗ്ര അന്വേഷണം നടത്തണമെന്നും നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രസിഡൻ്റ് വാക്സറിൻ പെരേപ്പാടൻ ആവശ്യപ്പെട്ടു.

പൊതുജന താല്പര്യം ഒട്ടും തന്നെ ഇല്ലാതെ തങ്ങളുടെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി. എന്ന വെള്ളാനയ്ക്ക് കൂച്ച് വിലങ്ങ് ഇട്ടിലെങ്കിൽ, അത് വൈകാതെ തന്നെ കേരളത്തിലെ കാർഷിക വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ പാടശേഖര സമിതികളിലെ അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ഉല്പാദനത്തിനുശേഷം
കെ.എസ്.ഇ.ബി. അധീനതയിലുളള
ലോവർ ഷോളയാറിലെയും പെരിങ്ങൽക്കുത്തിലെയും ജലം വഴിതിരിച്ചുവിട്ടാണ് ഇടമലയാർ വലതുകര കൊറ്റനല്ലൂർ ബ്രാഞ്ച് കനാലിന്റെ വാലറ്റ ഭാഗങ്ങളിലെ വഴിക്കിലിചിറയും വെങ്കുളം ചിറയും
മറ്റു പഞ്ചായത്തുകളിലെ ചിറകളും നിറയ്ക്കുന്നത്.

തുമ്പൂർമൂഴിയിലെ ചാലക്കുടി റിവർ ഡൈവേർഷനിൽ 1.60 മീറ്റർ മുകളിൽ ജലവിതാനം നിലനിർത്തിയാൽ മാത്രമേ മേൽപ്പറഞ്ഞ ചിറകളിലേക്ക് ജലം ശരിയായി എത്തിച്ചേരുകയുള്ളൂ.

കെ.എസ്.ഇ.ബി. വൈദ്യുത ഉത്പാദനം വർദ്ധിപ്പിച്ച് ജലവിതാനം ഉയർത്തുകയോ, അല്ലെങ്കിൽ ഡാമിലെ ജലം സ്വതന്ത്രമായി വിട്ടുകൊടുക്കുകയോ ചെയ്തില്ലെങ്കിൽ വഴിക്കിലി പുഞ്ചപ്പാടത്തെ 35 ഏക്കറിൽ വൻ കൃഷി നാശം ഉണ്ടാകും.

സർക്കാർ ഇടപെട്ട് അടിയന്തിര അനുകൂല നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ കെ.എസ്.ഇ.ബി. ഓഫീസുകളിലേക്ക് കർഷകർ വൻ പ്രതിഷേധ മാർച്ചുകൾ നടത്തുമെന്ന് കണ്ണുകെട്ടിച്ചിറ വഴിക്കിലിചിറ ഇരുപ്പൂ പാടശേഖരസമിതി
മുന്നറിയിപ്പ് നൽകി.

ഈ കാര്യങ്ങൾ വിശദമാക്കി മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, കൃഷി മന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി എന്നിവർക്ക് വാക്സറിൻ പെരേപ്പാടൻ കത്ത് നൽകി.

റൂറൽ പോലീസ് ജില്ലാതല ഡീബ്രിഫിംഗ് യോഗം നടത്തി

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നാല് ദിവസങ്ങളിലായി ജില്ലാതല ഡീബ്രിഫിംഗ് യോഗം സംഘടിപ്പിച്ചു.

കാട്ടുങ്ങച്ചിറയിലെ ജില്ലാ പൊലീസ് ആസ്ഥാന കോൺഫറൻസ് ഹാളിൽ വെച്ച് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ജില്ലയിലെ 358 വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരും എസ്.പി.ജി./സി.പി.ജി. ചുമതലയുള്ള അധ്യാപകരും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.മാരും യോഗത്തിൽ പങ്കെടുത്തു.

2025 മെയ് മാസത്തിൽ നടന്ന ജില്ലാതല യോഗത്തിന് ശേഷമുള്ള സ്കൂൾ സുരക്ഷാ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും, അധ്യാപകരുടെ അനുഭവങ്ങളും നിർദേശങ്ങളും സ്വരൂപിക്കുന്നതിനുമാണ് ഡീബ്രിഫിംഗ് യോഗം സംഘടിപ്പിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് – സ്കൂൾ – രക്ഷിതാക്കൾ സംയുക്തമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിദ്യാർഥികളെ ലഹരിയുടെ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ ഏകോപിത ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മണമില്ലാത്തതും എളുപ്പം തിരിച്ചറിയാൻ കഴിയാത്തതും വില കുറവുള്ളതുമായ ചില ചികിത്സാ മരുന്നുകൾ കുട്ടികൾ ലഹരിയായി തിരഞ്ഞെടുക്കുന്ന സാഹചര്യമുണ്ടെന്നും, ഇതിൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.

ലഹരി സംബന്ധമായ വിവരങ്ങൾ ‘യോദ്ധാവ്’ വാട്സ്ആപ്പ് നമ്പറായ 99959 66666 ൽ അറിയിക്കാമെന്നും, വിവരദാതാക്കളുടെ രഹസ്യത പൂർണ്ണമായി ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

തൃശൂർ റൂറൽ പൊലീസിന്റെ കൗൺസിലിംഗ് സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു.

ചാലക്കുടി, കൊടുങ്ങല്ലൂർ പൊലീസ് സബ് ഡിവിഷനുകളിൽ പുതിയ കൗൺസിലിംഗ് സെന്ററുകൾ ആരംഭിച്ചതായും, ഹോളിഡേ ഉൾപ്പെടെ സൗജന്യ കൗൺസിലിംഗ് സേവനം ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

എസ്.പി.ജി./സി.പി.ജി. സംവിധാനങ്ങളുടെ ഭാഗമായി 195 വിദ്യാലയങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും, എല്ലാ സ്കൂളുകളിലും സംവിധാനം ഉറപ്പാക്കുമെന്നും, പരാതിപ്പെട്ടികളിൽ ലഭിക്കുന്ന പരാതികൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

കുട്ടികളെ സ്കൂളിൽ കൊണ്ടുവരുന്നതിനും തിരികെ കൊണ്ടു പോകുന്നതിനും ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളെക്കുറിച്ച് എസ്.പി.ജി.ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നും, സ്കൂൾ പരിസരത്ത് അനാവശ്യമായി ചുറ്റിത്തിരിയുന്ന വാഹനങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.

എസ്.പി.ജി./സി.പി.ജി. പ്രവർത്തനങ്ങളിലൂടെ വിദ്യാലയങ്ങൾക്കു ചുറ്റും ഒരു അദൃശ്യ സംരക്ഷണ കവചം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ജുവനൈൽ കുറ്റകൃത്യങ്ങൾ തടയൽ, ലഹരി പുകയില വിൽപ്പന സംബന്ധിച്ച വിവരശേഖരണം, സ്കൂൾ സമയത്ത് അനധികൃതമായി അലഞ്ഞുതിരിയുന്ന വിദ്യാർഥികളെ നിരീക്ഷിക്കൽ, കുട്ടികളെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ, ഗതാഗത സുരക്ഷ ഉറപ്പാക്കൽ, ബോധവത്കരണം എന്നിവയാണ് ഗ്രൂപ്പുകളുടെ പ്രധാന ചുമതലകൾ.

112 എമർജൻസി ഹെൽപ് ലൈൻ, സൈബർ സുരക്ഷ ഹെൽപ് ലൈൻ 1930, ചൈൽഡ് ലൈൻ 1098 എന്നീ സേവനങ്ങളുടെ പ്രാധാന്യവും യോഗത്തിൽ വിശദീകരിച്ചു.

സ്പെയ്സ് ലൈബ്രറി അവിട്ടത്തൂർ ‘അക്ഷര കരോൾ’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലൈബ്രറി കൗൺസിൽ റിപ്പബ്ലിക് പരിപാടികളുടെ ഭാഗമായി അവിട്ടത്തൂർ സ്പെയ്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘അക്ഷര കരോൾ’ സംഘടിപ്പിച്ചു.

ലൈബ്രറി പ്രസിഡൻ്റ് രാഘവ പൊതുവാൾ അധ്യക്ഷത വഹിച്ചു.

വേളൂക്കര പഞ്ചായത്ത് മെമ്പർ ബിന്ദു സതീശൻ ഉദ്ഘാടനം ചെയ്തു.

കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മറ്റി അംഗം ഡോ. മുരളി ഹരിതം മുഖ്യാതിഥിയായിരുന്നു.

ഡോ. കെ. രാജേന്ദ്രൻ സ്വാഗതവും ടി.ശിവൻ നന്ദിയും പറഞ്ഞു.

കുട്ടികളും മുതിർന്നവരും അടക്കം പങ്കെടുത്ത അക്ഷര കരോൾ ഭവന സന്ദർശനം നടത്തി.

വീടുകളിൽ എത്തി ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തും ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം അറിയിച്ചു കൊണ്ടുമായിരുന്നു അക്ഷര കരോൾ സംഘടിപ്പിച്ചത്.

ഇരിങ്ങാലക്കുടയിൽ നിന്നുംകോയമ്പത്തൂരിലേക്ക്കെ.എസ്.ആർ.ടി.സി.യുടെ പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ്സ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവ്വീസിന് അനുവദിച്ച പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ്സിൻ്റെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സർവീസിന് മന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് കാലപ്പഴക്കം സംഭവിച്ച ബസ്സിന്‌ പകരമായി പുതിയ ബസ്സ് അനുവദിക്കപ്പെട്ടത്.

കോയമ്പത്തൂർ സർവീസ് ഇരിങ്ങാലക്കുടയിൽ നിന്നും രാവിലെ 5.45ന് പുറപ്പെടും. തൃശൂർ, വടക്കുംഞ്ചേരി, പാലക്കാട്‌, വാളയാർ വഴി 10.05ന് കോയമ്പത്തൂരിൽ എത്തും.

കോയമ്പത്തൂരിൽ നിന്നും തിരികെ 10.35ന് പുറപ്പെടുന്ന ബസ്സ് ഇതേ റൂട്ടിലൂടെ ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുടയിലെത്തും.

തുടർന്ന് 3.30ന് ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെടുന്ന ബസ്സ് രാത്രി 7.55ന് കോയമ്പത്തൂരിൽ എത്തിച്ചേരുകയും രാത്രി 8.25ന് തിരികെ പുറപ്പെട്ട് അർദ്ധരാതി 12.40ന് ഇരിങ്ങാലക്കുടയിൽ സർവീസ് അവസാനിപ്പിക്കുകയും ചെയ്യും.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിലെ ക്ലാസ് റൂമുകൾ സ്മാർട്ടായി

ഇരിങ്ങാലക്കുട : കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിൽ ഒരുക്കിയ സ്മാർട്ട് ക്ലാസ് റൂമുകൾ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലം വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാർട്ട് ക്ലാസ് റൂമുകൾ തയ്യാറാക്കിയത്.

പത്ത് കമ്പ്യൂട്ടറുകളും രണ്ട് പ്രൊജക്ടറുകളും സ്കൂളിൽ സജ്ജമാക്കി.

സ്കൂൾ മാനേജർ ഫാ. ജെയിംസ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു.

കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു മുഖ്യാതിഥിയായിരുന്നു.

ഹീര ഫ്രാൻസിസ് ആലപ്പാട്ട്, ഫാ. വിൽസൺ ഈരത്തറ, ഫാ. സിജോ ഇരുമ്പൻ, ആന്റോ പി. തട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ചേലൂരിൽ ബസ്സ് കണ്ടക്ടറെ ആക്രമിച്ച് ബസ്സിന്റെ ചില്ല് തകർത്ത കേസിൽ രണ്ട് പേർ പിടിയിൽ

ഇരിങ്ങാലക്കുട : ചേലൂർ സെന്ററിൽ ബസ്സ് കണ്ടക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ബസ്സിന്റെ ചില്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

മനവലശ്ശേരി സ്വദേശി തോപ്പിൽ വീട്ടിൽ ഷാജു (51), ബിഹാർ സ്വദേശി സിക്കന്ദർകുമാർ എന്ന് വിളിക്കുന്ന സുരേന്ദ്രബിൻ (23) എന്നിവരെയാണ് പിടികൂടിയത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജനുവരി 30ന് രാവിലെ 8.55 ഓടെയായിരുന്നു സംഭവം.

തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘സുമംഗലി’ ബസ്സിലെ കണ്ടക്ടറായ കാളത്തോട് സ്വദേശി അഷ്റഫിന് (25) നേരെയാണ് ആക്രമണമുണ്ടായത്.

ചേലൂർ സെന്ററിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ സ്കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

പ്രതികൾ അസഭ്യം പറഞ്ഞ് ബസ്സിന്റെ ഡോറിൽ നിൽക്കുകയായിരുന്ന കണ്ടക്ടറെ റോഡിലേക്ക് വലിച്ചിട്ട് ഇരുമ്പ് ദണ്ഡ് കൊണ്ടടിക്കാൻ ശ്രമിച്ചപ്പോൾ അഷ്റഫ് ഒഴിഞ്ഞുമാറിയതിനാൽ അടി ബസ്സിന്റെ ക്വാട്ടർ ഗ്ലാസിൽ കൊള്ളുകയായിരുന്നു.

അക്രമത്തിൽ ബസ്സിന്റെ ഗ്ലാസ് തകരുകയും ഏകദേശം 5,000 രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്ക് പുറമെ, സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്വത്ത് നശിപ്പിക്കുന്നത് തടയുന്നതിനായുള്ള വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തിരിക്കുന്നത്.

ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐ മാരായ ഇ.യു. സൗമ്യ, ടി.ഡി. അനിൽ, ജിഎസ്ഐ പ്രീജു, സിപിഒ മാരായ പ്രദീപ്, കിഷോർ, അഭിലാഷ്, സുജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊച്ചിൻ ഐ ഫൗണ്ടേഷനും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് കൗൺസിലർ രമീള സതീശൻ ഉദ്ഘാടനം ചെയ്തു.

സേവാഭാരതി വൈസ് പ്രസിഡൻ്റ് സുധാകരൻ സമീര അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്ററും സാമൂഹ്യ പ്രവർത്തകനുമായ ജോൺസൻ കോലങ്കണ്ണി ആശംസകൾ അർപ്പിച്ചു.

ഇരിങ്ങാലക്കുട സേവാഭാരതി എക്സിക്യൂട്ടീവ് അംഗം ഹരികുമാർ തളിയക്കാട്ടിൽ സ്വാഗതവും ആരോഗ്യ ആയാം വിഭാഗം കൺവീനർ ജഗദീശ് പണിക്കവീട്ടിൽ നന്ദിയും പറഞ്ഞു.

സേവാഭാരതി വൈസ് പ്രസിഡൻ്റ് പ്രകാശൻ കൈമാപ്പറമ്പിൽ, ജോയിൻ്റ് സെക്രട്ടറി ഗോപിനാഥൻ പീടികപ്പറമ്പിൽ, മെഡിസെൽ പ്രസിഡൻ്റ് മിനി സുരേഷ്, മണിമോൾ മുരളീധരൻ, കവിത ലീലാധരൻ, മണികണ്ഠൻ ചൂണ്ടാണി, സംഗീത ബാബുരാജ്, സൗമ്യ സംഗീത്, മോഹിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഗവ. ബോയ്സ് സ്കൂളിന് ഒരു കോടി രൂപയുടെ പുതിയ കെട്ടിടം ; മന്ത്രി ഡോ. ആർ. ബിന്ദു നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ലാബ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

2023 – 24 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് സ്കൂളിന് ലാബ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഒരു കോടി രൂപ അനുവദിച്ചത്.

പൊതുവിദ്യാഭ്യാസ
രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് മുന്നേറുന്ന നവ കേരളത്തോടൊപ്പം ഇരിങ്ങാലക്കുടയും മുന്നേറുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ എം.കെ. മുരളി, ഡെലി സിജു യോഹന്നാൻ, വി. ഭക്തവത്സലൻ, സൂരജ് ശങ്കർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിമേഷ് പുഷ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

സിയോൺ കൂടാര തിരുനാൾ സമാപിച്ചു

ഇരിങ്ങാലക്കുട : ലോകമെമ്പാടുമുള്ള എംപറർ ഇമ്മാനുവൽ
ചർച്ച് (സിയോൺ ) വിശ്വാസികളുടെ മുഖ്യ തീർത്ഥാടന കേന്ദ്രമായ മുരിയാട് സീയോനിലെ ഈ വർഷത്തെ കൂടാര തിരുനാൾ സമാപിച്ചു.

ഈ മാസം 18ന് തിരുനാൾ ആരംഭിച്ചതു മുതൽ പതിനായിരക്കണക്കിന് വിശ്വാസികൾ എല്ലാ ദിവസവും സിയോനിൽ എത്തിയിരുന്നതായി ഭാരവാഹികൾ അറിയിച്ചു.

സമാപന ദിവസം സഭാ അധ്യക്ഷൻ മോസ്റ്റ് റവ. ബിനോയ് മണ്ഡപത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കുർബാനയും വചന പ്രഘോഷണവും നടന്നു.

തുടർന്ന് സിയോൺ പതാകകളും കുരുത്തോലയും വഹിച്ചുകൊണ്ട് ദേവാലയത്തിന് ചുറ്റും നടത്തിയ പ്രദക്ഷിണം ഭക്തിനിർഭരവും ആകർഷകവുമായി.

കുടുംബ സമേതം തിരുനാളിൽ പങ്കെടുത്ത എല്ലാ വിശ്വാസികളും വെള്ള വസ്ത്രങ്ങളും സിയോൺ തൊപ്പിയുമാണ് ധരിച്ചിരുന്നത്.

സമാപന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ – സാമൂഹിക മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖ വ്യക്തികളും പങ്കെടുത്തു.

എടക്കുളം സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയ തിരുനാൾ ഫെബ്രുവരി 1ന്

ഇരിങ്ങാലക്കുട : എടക്കുളം സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാൾ ഫെബ്രുവരി 1ന് അരങ്ങേറും.

തിരുനാൾ കൊടിയേറ്റം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.

തിരുനാൾ ദിനമായ ഫെബ്രുവരി 1ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ട് കുർബാനയ്ക്ക് റവ. ഫാ. സിബിൻ വാഴപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും.

ഫാ. ജെയ്സൺ വടക്കുംഞ്ചേരി സന്ദേശം നൽകും.

വൈകീട്ട് 4.30ന് ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം ദേവാലയത്തിൽ നിന്ന് ആദ്യം തെക്കേ കപ്പേളയിലേക്കും തുടർന്ന് വടക്കേ കപ്പേളയിലേക്കും പോയി 7 മണിക്ക് പള്ളിയിൽ സമാപിക്കും.

7.45ന് ന്യൂക്ലിയർ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഫ്യൂഷൻ പ്രോഗ്രാമും തുടർന്ന് മഴവിൽ മനോരമ ആർട്ടിസ്റ്റ് അവതരിപ്പിക്കുന്ന മാജിക് ഡാൻസും അരങ്ങേറും.