ഇരിങ്ങാലക്കുട : ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചൊവ്വാഴ്ച (മാർച്ച് 17) നടത്താനിരുന്ന സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കുള്ള അഭിമുഖം പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ മാറ്റിവെച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.


ഇരിങ്ങാലക്കുട : ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചൊവ്വാഴ്ച (മാർച്ച് 17) നടത്താനിരുന്ന സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കുള്ള അഭിമുഖം പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ മാറ്റിവെച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിന് സമീപം ഒരാളുടെ മരണത്തിനും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാനും ഇടയായ വാഹനാപകടത്തിൽ സ്വകാര്യ ബസ്സ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
കണിമംഗലം തെക്കുമുറി സ്വദേശി ആലപ്പാട്ട് വീട്ടിൽ സെലീഷ് (34) എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ആമ്പല്ലൂർ വെണ്ടൂർ സ്വദേശി അവസ്ഥേപറമ്പിൽ മനോജ് (53) മരണപ്പെട്ടിരുന്നു. സ്കൂട്ടർ യാത്രക്കാരനായ ഇരിങ്ങാലക്കുട വാട്ടർടാങ്ക് സ്വദേശി ഇലഞ്ഞിക്കൽ വീട്ടിൽ സണ്ണിക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിനെ തുടർന്ന് പ്രതിക്കെതിരെ നരഹത്യക്കുള്ള വകുപ്പായ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 105 കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയാണ് അപകടം നടന്നത്.
സ്റ്റാൻഡിന് സമീപം മുന്നിൽ പോയിരുന്ന ‘ദേവമാത’ എന്ന ബസ് നിർത്തിയപ്പോൾ പുറകിലുണ്ടായിരുന്ന മനോജിന്റെ ബൈക്കും സണ്ണിയുടെ സ്കൂട്ടറും വേഗത കുറച്ചു. എന്നാൽ ഇവയ്ക്ക് തൊട്ടുപിന്നാലെ അമിതവേഗതയിൽ വന്ന “പൂമല” ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇരുവാഹനങ്ങളിലേക്കും ഇടിച്ച് കയറുകയായിരുന്നു.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
സെലീഷിനെതിരെ നെടുപുഴ, തൃശൂർ ഈസ്റ്റ്, ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലായി മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ രണ്ട് കേസ്സുകളും, മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച മൂന്ന് കേസുകളും, അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസും ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകൾ ഉണ്ട്.
ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്ഐ ടി. അഭിലാഷ്, ജിഎസ്ഐ മാരായ മനോജ്, എം.എ. മുഹമ്മദ് റാഷി, ജിഎസ്സിപിഒ മാരായ ഗിരീഷ്, എം.ആർ. രഞ്ജിത്ത്, സിപിഒ മാരായ ഉമേഷ് കൃഷ്ണൻ, കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇരിങ്ങാലക്കുട : വൊളൻ്റിയർ ഡ്രിവൺ ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷണൽ സപ്പോർട്ട് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി പാലക്കാട്, തൃശൂർ ജില്ലകളിലെ സ്കൂളുകളിൽ പഠന സഹായ പ്രവർത്തനങ്ങൾ നടത്തിയ വൊളൻ്റിയർമാരെ ആദരിച്ചു.
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിൽ വച്ച് നടന്ന ചടങ്ങ് നാഷണൽ സർവീസ് സ്കീം സംസ്ഥാന ഓഫീസർ ഡോ. ഡി. ദേവിപ്രിയ ഉദ്ഘാടനം ചെയ്തു.
നാഷണൽ സർവീസ് സ്കീം, ടാറ്റാ ട്രസ്റ്റ്, ഇൻസൈറ്റ് ഫോർ ഇന്നൊവേഷൻ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ കോളെജുകളിലെ എൻ.എസ്.എസ്. വൊളൻ്റിയർമാരും സേവനമനോഭാവമുള്ള വൊളൻ്റിയർമാരും ചേർന്ന് അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഇംഗ്ലീഷിന്റെയും ഗണിതശാസ്ത്രത്തിന്റെയും അടിസ്ഥാനങ്ങൾ പഠിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്.
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളെജിൽ നടന്ന ചടങ്ങിൽ കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.
ഇൻസൈറ്റ് ഫോർ ഇന്നോവേഷൻ സി.ഇ.ഒ.യും ഫൗണ്ടറുമായ ഹേമ ഗോപാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് എൻ.എസ്.എസ്. മാസ്റ്റർ ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ വിദ്യാർഥികൾക്കായി പ്രത്യേക സെഷൻ എടുത്തു.
നാഷണൽ സർവീസ് സ്കീം ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ എം.വി. പ്രതീഷ്, സെന്റ് ജോസഫ്സ് കോളെജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വീണ സാനി എന്നിവർ പ്രസംഗിച്ചു.
200ലധികം വൊളൻ്റിയർമാരാണ് ചടങ്ങിൽ പങ്കാളികളായത്.
മികച്ച സേവനം കാഴ്ചവെച്ച വൊളൻ്റിയർമാർക്കും കോളെജുകൾക്കും പ്രത്യേക പുരസ്കാരവും നൽകി.

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ കുടുംബശ്രീ കാരുണ്യ, ത്രിവേണി ജെ എൽ ജി ഗ്രൂപ്പിന്റെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയ സുനിൽ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ചെയർപേഴ്സൺ ജിജി ഗോപി ആശംസകൾ നേർന്നു.
വാർഡ് മെമ്പർ പ്രീത സ്വാഗതവും സി ഡി എസ് മെമ്പർ ലിറ്റി ഷാജൻ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട : തിരുവാതിര വിളക്കിനും തറക്കൽ പൂരത്തിനും ശേഷം ആറാട്ടുപുഴ ശാസ്താവിനെ ഇറക്കി എഴുന്നെള്ളിക്കുന്നതിന് വേണ്ടി വരിക്കപ്ലാവിൻ്റെ കാതലിൽ മനോഹരമായി നിർമ്മിച്ച പഴുക്കാമണ്ഡപം ആറാട്ടുപുഴ ശാസ്താവിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ സമർപ്പിച്ചു.
ക്ഷേത്ര നടപ്പുരയിൽ വെച്ച് നടന്ന സമർപ്പണത്തിൽ പെരുവനം കുട്ടൻമാരാർ ഭദ്രദീപം കൊളുത്തി.
കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, മുല്ലപ്പിള്ളി ഗോപിനാഥൻ, ക്ഷേത്രം തന്ത്രി കുടുംബാംഗം കെ.പി. ശങ്കരൻ ഭട്ടതിരിപ്പാട്, പെരുവനം- ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് എ.എ. കുമാരൻ, പെരുവനം സതീശൻ മാരാർ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി പി. മനോജ്, ജോ. സെക്രട്ടറി സജീവ് കിയ്യത്ത്, ഓഡിറ്റർ ദിലീപ് കുമാർ, ആറാട്ടുപുഴ പൂരം കോർഡിനേറ്റർ എം. രാജേന്ദ്രൻ, ശില്പി ശ്രീകുമാർ ശ്രീധരൻ, ക്ഷേത്രം ഊരാളന്മാർ, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, പങ്കാളി ക്ഷേത്ര പ്രതിനിധികൾ, ദേശക്കാർ, ഭക്തർ, പൂരാസ്വാദകർ തുടങ്ങിയവർ പങ്കെടുത്തു.
പഴുക്കാമണ്ഡപത്തിൻ്റെ മുഴുവൻ ചെലവും സമർപ്പിച്ച മുല്ലപ്പിള്ളി ഗോപിനാഥനേയും ശില്പി ശ്രീകുമാർ ശ്രീധരനേയും ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ പൊന്നാടയും ഉപഹാരവും സമ്മാനിച്ച് ആദരിച്ചു.
67 ഇഞ്ച് ഉയരത്തിലും 30 ഇഞ്ച് വീതിയിലും ഉള്ള പഴുക്കാമണ്ഡപത്തിൽ ശ്രീകോവിലിൻ്റെ മാതൃകയിൽ ഉത്തരം, കഴുക്കോൽ, കോടി, മുഖപ്പ് എന്നിവയോടെ മേൽക്കൂര തീർത്ത് താഴികക്കുടം വെച്ചിട്ടുണ്ട്. ദ്വാരപാലകർ, സോപാനം, പക്ഷിമാല, ഗജമാല, മറ്റ് അലങ്കാരങ്ങൾ എന്നിവയുണ്ട്.
ശാസ്താവിൻ്റെ തിടമ്പ് ഇറക്കി എഴുന്നെള്ളിക്കാനുള്ള പ്രത്യേക പീഠവും നാല് തൂണുകൾക്കുള്ളിൽ ഒരുക്കിയിട്ടുണ്ട്. കൊത്തുപണികളെ കൊണ്ട് സമ്പന്നമാണ് പഴുക്കാമണ്ഡപം.
ആറാട്ടുപുഴ സ്വദേശിയും ശില്പിയുമായ ആറാട്ടുപുഴ വീട്ടിൽ ശ്രീകുമാർ ശ്രീധരൻ്റെ നേതൃത്വത്തിലാണ് പഴുക്കാമണ്ഡപം രൂപകല്പന ചെയ്ത് നിർമ്മാണം പൂർത്തികരിച്ചത്.
ആറാട്ടുപുഴ മുല്ലപ്പിള്ളി പാർവ്വതി അമ്മയുടെയും ചുള്ളിപ്പറമ്പിൽ നാരായണൻ നായരുടേയും സ്മരണാർത്ഥം മകൻ ഗോപിനാഥനാണ് പഴുക്കാമണ്ഡപത്തിൻ്റെ മുഴുവൻ ചെലവും സമർപ്പിച്ചത്.

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ അയ്യങ്കാവ് മൈതാനിയിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ജനറൽ കൺവീനർ രഞ്ജി അക്കരക്കാരന് ഫുട്ബോൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.
കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ, എ.കെ.സി.സി. രൂപത ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ, ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, കത്തീഡ്രൽ ട്രസ്റ്റി പി.ടി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
മുൻ ഇന്ത്യൻ ഫുട്ബോളർ സി.ഡി. ഫ്രാൻസിസിനെ പൊന്നാടയണിച്ച് ആദരിച്ചു.
ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ എന്നിവർ നേതൃത്വം നൽകി.
ആദ്യ മത്സരത്തിൽ തൃശൂർ കാളിദാസ എഫ്.സി., സെയിന്റ്സ് കോലഞ്ചേരിയെ ഒരു ഗോളിന് പരാജയപ്പെടുത്തി.
ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് മത്സരങ്ങൾ നടക്കുന്നത്. 22നാണ് ഫൈനൽ മത്സരം.

ഇരിങ്ങാലക്കുട : കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഫ്രാങ്കോ ടി. ഫ്രാൻസിസ്.
ഡോ. പി. അരുണാചലത്തിൻ്റെ മാർഗ്ഗദർശനത്തിൽ “കേരളത്തിലെ ട്രൈബൽ സമൂഹങ്ങൾക്കിടയിലെ ആരോഗ്യപരമായ അസമത്വം” എന്ന വിഷയത്തിൽ നടത്തിയ അഖില കേരള അടിസ്ഥാനത്തിലുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് സാമ്പത്തിക ശാസ്ത്രവിഭാഗം വകുപ്പു മേധാവിയായ ഫ്രാങ്കോ ടി. ഫ്രാൻസിസ് 2016ൽ കോയമ്പത്തൂർ ഭാരതീയാർ സർവകലാശാലയിൽ നിന്ന് എജുക്കേഷനിലും പി.എച്ച്.ഡി. ബിരുദം കരസ്ഥമാക്കിയിരുന്നു.
തൃശൂർ കിഴക്കുംപാട്ടുകര സ്വദേശിയായ ഫ്രാങ്കോ ടി. ഫ്രാൻസിസ് അധ്യാപകരായിരുന്ന പൊറിഞ്ചു – മേരി ദമ്പതികളുടെ മകനാണ്.
പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയായ ആൻ ജോൺ ആണ് ഭാര്യ.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വെച്ച് വിദ്യാർഥിയെ തടഞ്ഞ് നിർത്തി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്ത കേസ്സിലെ പ്രതിയായ കൊരുമ്പിശ്ശേരി സ്വദേശി തോപ്പുംവളപ്പിൽ വീട്ടിൽ കുട്ടൻ എന്നറിയപ്പെടുന്ന പ്രണവ് (21) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മാർച്ച് 10ന് ഉച്ചയ്ക്ക് 2.40 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്സ് കാത്തു നിൽക്കുകയായിരുന്ന പുത്തൻച്ചിറ സ്വദേശിയായ 17 വയസുള്ള വിദ്യാർഥിയെയാണ് പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ വർഷം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിൽ വെച്ച് സ്കൂൾ വിദ്യാർഥികളുമായി ഉണ്ടായ സംഘർഷത്തിൽ പരാതിക്കാരനായ വിദ്യാർഥിയും ഉൾപ്പെട്ടിരുന്നു എന്ന തെറ്റിദ്ധാരണയിലാണ് വിദ്യാർഥിയെ ആക്രമിച്ചത്.
പ്രണവ് ഇരിങ്ങാലക്കുട സ്റ്റേഷനിൽ ഈ കേസുകൂടാതെ ഒരു വധശ്രമക്കേസിലും പ്രതിയാണ്.
ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്ഐ ടി. അഭിലാഷ്, ജിഎഎസ്ഐ മാരായ ഗോപകുമാർ, മുരുകദാസ്, സിപിഒ മുരളീകൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇരിങ്ങാലക്കുട : ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഫിസിക്സിൽ പി.എച്ച്.ഡി. നേടിയ ദേവപ്രിയയെ മന്ത്രി ഡോ. ആർ. ബിന്ദു വീട്ടിലെത്തി അനുമോദിച്ചു.
പൊറത്തിശ്ശേരി സ്വദേശികളായ റിട്ട. കായികാധ്യാപകൻ മണപ്പെട്ടി
ഷാജിയുടെയും പുത്തൻചിറ ടി.എച്ച്.എസിലെ അധ്യാപിക ബീനയുടെയും മകളാണ് ദേവപ്രിയ.
ക്രൈസ്റ്റ് കോളെജിൽ നിന്ന് ബിരുദവും, എൻഐടി ട്രിച്ചിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ദേവപ്രിയ ഇനി ജപ്പാനിലെ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ചെയ്യാൻ പോവുകയാണ്.
സ്നേഹപൂർവ്വം വിജയാശംസകൾ നേർന്നാണ് മന്ത്രി ഡോ. ആർ. ബിന്ദു മടങ്ങിയത്.

ഇരിങ്ങാലക്കുട : സിനിമാ നടൻ ഇടവേള ബാബുവിൻ്റെ സ്ഥാപനമായ ഇ.ബി. സിഗ്നേച്ചർ ഏപ്രിൽ 11ന് വൈകീട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ഗ്രൗണ്ടിൽ അവതരിപ്പിക്കുന്ന നന്ദഗോവിന്ദം ഭജൻസ് ലൈവിന്റെ സ്വാഗതസംഘം ഓഫീസ് ഇരിങ്ങാലക്കുട മുൻസിപ്പൽ ഓഫീസ് റോഡിൽ സ്മാർട്ട് ഡ്രൈ ക്ലീനേഴ്സിന്റെ എതിർവശത്ത് ആരംഭിച്ചു.
ഓഫീസിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.
നഗരസഭ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.
ഇ.ബി. സിഗ്നേച്ചർ ലോഗോ പ്രകാശനം മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ നിർവ്വഹിച്ചു.
നന്ദഗോവിന്ദം ഭജൻസ് ലൈവിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം ഐ.സി.എൽ. ഫിൻകോർപ്പ് സിഎംഡി അഡ്വ. കെ.ജി. അനിൽകുമാർ നിർവ്വഹിച്ചു.
പ്രചരണ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.
പ്രോഗ്രാം ഡയറക്ടർ ഇടവേള ബാബു സ്വാഗതവും, എഫ്.ഐ. ഇവൻ്റ്സ് സിഇഒ ഇസ മുല്ലാലി നന്ദിയും പറഞ്ഞു.