പുഷ്പൻ
ഇരിങ്ങാലക്കുട : വെള്ളാനി
കുട്ടശ്ശാംവീട്ടിൽ പുഷ്പൻ (82) നിര്യാതനായി.
സംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : സരസ്വതി
മക്കൾ : രാജേഷ്, ശാലിനി, സതീഷ്
മരുമക്കൾ : ജീന, അജയൻ, മൃദുല

പുഷ്പൻ
ഇരിങ്ങാലക്കുട : വെള്ളാനി
കുട്ടശ്ശാംവീട്ടിൽ പുഷ്പൻ (82) നിര്യാതനായി.
സംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : സരസ്വതി
മക്കൾ : രാജേഷ്, ശാലിനി, സതീഷ്
മരുമക്കൾ : ജീന, അജയൻ, മൃദുല

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർക്ക് നിലകൊള്ളാൻ കൈതവളപ്പിന് സമീപം ഉയർത്തുന്ന തേവർ പന്തലിനും ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയ്ക്ക് സമീപം ഒരുക്കുന്ന തേവർ സ്വീകരണ പന്തലിനും കാൽനാട്ടി.
ക്ഷേത്രം മേൽശാന്തി കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരിയുടെ ഭൂമിപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ആലിലകളും മാവിലകളും ചാർത്തിയ കവുങ്ങ് കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.പി. അജയൻ, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, വല്ലച്ചിറ പഞ്ചായത്ത് പ്രസിഡൻ്റ് രിമ പ്രകാശൻ, വൈസ് പ്രസിഡൻ്റ് തിലകൻ മാലിപറമ്പിൽ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ. കുമാരൻ, ആറാട്ടുപുഴ പൂരം കോർഡിനേറ്റർ എം. രാജേന്ദ്രൻ, മേളപ്രമാണി പെരുവനം സതീശൻ മാരാർ, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷണർ എം.ആർ. മിനി, ക്ഷേത്രം ഊരാളൻ മാടമ്പ് ഹരിദാസൻ നമ്പൂതിരി, രശ്മി സുരേന്ദ്രൻ, സജിത ജിജേഷ്, വിശ്വൻ ചക്കോത്ത്, സുജിത സുനിൽ, സിജോ ഇടപ്പള്ളി, സൗമ്യ രജനീഷ്, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി പി. മനോജ്, ജോ. സെക്രട്ടറി സജീവ് കിയ്യത്ത്, ഓഡിറ്റർ ദിലീപ് കുമാർ, സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ, ദേശക്കാർ, പൂരം പങ്കാളി ക്ഷേത്ര ഭാരവാഹികൾ എന്നിവർ ചേർന്നാണ് കാൽ നാട്ടിയത്.
ആറാട്ടുപുഴ പൂരം കൊടിയേറ്റം മാർച്ച് 24നും, തിരുവാതിര വിളക്ക് മാർച്ച് 26 വെളുപ്പിനും, പെരുവനം പൂരം മാർച്ച് 27നും, ആറാട്ടുപുഴ തറക്കൽ പൂരം മാർച്ച് 29നും, ആറാട്ടുപുഴ പൂരം മാർച്ച് 30നും, ഗ്രാമബലി മാർച്ച് 31നും ആണ്.

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ കത്തീഡ്രൽ പള്ളിയങ്കണത്തിൽ വെച്ച് ലഹരിക്കെതിരെ നടത്തുന്ന ബോധവൽക്കരണത്തിന്റെ ഭാഗമായും മാർച്ച് 15 മുതൽ 22 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ നടത്തുന്ന 3-ാമത് മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് മുന്നോടിയായും “ലഹരിക്കെതിരെ ഒരു ഗോൾ” എന്ന പരിപാടി സംഘടിപ്പിച്ചു.
കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.
കത്തീഡ്രൽ എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.
പൊലീസ് ഓഫീസർ മണി മുഖ്യപ്രഭാഷണം നടത്തി.
ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ, ട്രസ്റ്റിമാരായ പി.ടി. ജോർജ്ജ്, തോമസ് തൊകലത്ത്, കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു.

ഇരിങ്ങാലക്കുട : സിനിമ സീരിയൽ നടനും നാടക പ്രവർത്തകനുമായിരുന്ന അശോകനുണ്ണി (79) അന്തരിച്ചു.
പടിയൂർ ചെട്ടിപ്പറമ്പിൽ പുല്ലാനി ഉണ്ണിയുടെയും കമലാക്ഷിയുടെയും മകനായി 1948ൽ ജനിച്ചു.
രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന സിനിമയിൽ ചെമ്പൻ കുഞ്ഞിൻ്റെ രണ്ടാം ഭാര്യയുടെ മകനായി അശോകനുണ്ണി അഭിനയിച്ചു.
അച്ഛനും ബാപ്പയും, മയിലാടുംകുന്ന്, ബ്രഹ്മചാരി, ആയുഷ്ക്കാലം എന്നീ സിനിമകളിലും കെ.കെ. രാജീവ് സംവിധാനം ചെയ്ത അവിചാരിതം, പൊരുത്തം എന്നീ സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം നടത്തി.
ഭാര്യ : രാജാമണി
മക്കൾ : ലക്ഷ്മി, പൗർണ്ണമി
മരുമക്കൾ : സന്തോഷ്, പ്രദീപ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ
കോളെജ് അങ്കണത്തിൽ
വോട്ട് വണ്ടിക്ക് സ്വീകരണം നൽകി.
ഒരു വോട്ടർ പോലും തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കപ്പെടരുത് എന്ന സന്ദേശവുമായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച വോട്ട് വണ്ടി യാത്രയിലൂടെ വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയ, ബട്ടൺ അമർത്തിയതിന് ശേഷം വിവി പാറ്റിൽ സ്ലിപ്പ് എങ്ങനെ പ്രദർശിപ്പിക്കപ്പെടുന്നു എന്നിവ വിദ്യാർഥികൾക്കായി ഇരിങ്ങാലക്കുട തഹസിൽദാർ ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ രേഖ എന്നിവർ ചേർന്ന് വിശദീകരിച്ചു.
യുവജനങ്ങളിൽ തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കാനും വോട്ടിംഗ് പ്രക്രിയയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനുമാണ് ഈ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്.
ക്രൈസ്റ്റ് കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുഷ മാത്യു, ഡോ. സുബിൻ കെ. ജോസ് എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരൂപ്പടന്ന മുതൽ കൂർക്കഞ്ചേരി വരെയുള്ള നിർമ്മാണം മാർച്ച് 30നുളളിൽ പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉറപ്പു നൽകി.
കരൂപ്പടന്ന മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ടാറിംഗ് നിർമ്മാണം വേറെ കോൺട്രാക്ടർ നടത്തുമെന്നും ദ്രുതഗതിയിൽ അനുബന്ധ നടപടികൾ നടക്കുകയാണെന്നുമാണ് കെ.എസ്.ടി.പി. വ്യക്തമാക്കിയത്.
ഫെബ്രുവരി 28നുള്ളിൽ ഈ വർക്ക് പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതി കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടർക്ക് ഉത്തരവു നൽകിയ സാഹചര്യത്തിലാണ് ഒരു മാസംകൂടി വേണമെന്ന് കെ.എസ്.ടി.പി. ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ റോഡിൻ്റെ ഗുണനിലവാരവും ഇതുവരെയുള്ള വർക്കിൻ്റെ റിപ്പോർട്ടും സമർപ്പിക്കാൻ ധനകാര്യവകുപ്പിൻ്റെ കീഴിലുള്ള ചീഫ് ടെക്കനിക്കൽ എക്സാമിനറെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരുടെ അഭിഭാഷകൻ അഡ്വ. ഷാനവാസ് കാട്ടകത്ത് കോടതിയിൽ ഇടക്കാല ഹർജി സമർപ്പിച്ചിട്ടുണ്ട്.
സമയബന്ധിതമായി റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ആറു പ്രാവശ്യം കെ.എസ്.ടി.പി.ക്ക് നോട്ടീസ് അയച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
സോഷ്യൽ മൂവ്മെന്റ് ഫോർ ജസ്റ്റിസ് പ്രവർത്തകരായ പി.എ. സീതിമാസ്റ്റർ, പി.എ. കരുണാകരൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

ഇരിങ്ങാലക്കുട : ആരോഗ്യമേഖലയിലെ ദുരിതപൂർണ്ണമായ പ്രതിസന്ധിക്കെതിരെ ഇരിങ്ങാലക്കുടയിൽ മഹിളാ മോർച്ചയുടെ വൻ പ്രതിഷേധം.
ആരോഗ്യ വകുപ്പിന്റെ വളരെ പരിതാപകരമായ അവസ്ഥയിലും ഇരിങ്ങാലക്കുടയിലെ മന്ത്രി ആർ. ബിന്ദുവിന്റെ ജനവഞ്ചനയിലും പ്രതിഷേധിച്ചാണ് മഹിളാ മോർച്ച സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും നടത്തിയത്.
ധർണ്ണ സംസ്ഥാന പ്രസിഡൻ്റ് നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
അമേരിക്ക പോലും വളരെ അസൂയയോടെയാണ് കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് പാടിപുകഴ്ത്തുന്നതെന്നാണ് ഇവിടത്തെ ഇടതുഭരണാധികൾ പറഞ്ഞു നടക്കുന്നത്. ഒരു സർജ്ജറി കഴിഞ്ഞാൽ അതിനുപയോഗിച്ച ഉപകരണങ്ങൾ പോലും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാതെ കത്രികയും തുണികളും വെച്ച് കെട്ടിപ്പൊതിഞ്ഞ് വെക്കുന്ന ഡോക്ടർമാർ ഉള്ള കേരളത്തിലെ ആരോഗ്യ മേഖല, ജീർണ്ണിച്ച ആശുപത്രി കെട്ടിടങ്ങൾ തകർന്നുവീണ് പാവപ്പെട്ട രോഗികൾ മരിക്കുന്ന ആരോഗ്യ മേഖല എന്നിങ്ങനെയായി മാറുന്ന പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമായ സർക്കാർ ആശുപത്രികളിലെ ദുരിതപൂർണ്ണമായ അവസ്ഥയ്ക്കെതിരെ മഹിള മോർച്ച അതിശക്തമായ സമരപരിപാടികളുമായി മുമ്പോട്ടു പോകുമെന്ന് നവ്യ ഹരിദാസ് പറഞ്ഞു,
മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് രശ്മി ബാബു അധ്യക്ഷത വഹിച്ചു.
ബിജെപി സൗത്ത് ജില്ലാ പ്രഭാരി എം.എ. വിനോദ് ആമുഖ പ്രഭാഷണവും മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി തുഷാര ഷിബു മുഖ്യപ്രഭാഷണവും നടത്തി.
മഹിളാ മോർച്ച സൗത്ത് ജില്ലാ സെക്രട്ടറി രിമ പ്രകാശൻ, നേതാക്കളായ റീജ സന്തോഷ്, റീന സുരേഷ്, ബിജെപി സൗത്ത് ജില്ലാ നേതാക്കളായ സരസ്വതി രവി, കവിത ബിജു എന്നിവർ പ്രസംഗിച്ചു.
മഹിളാ മോർച്ച സൗത്ത് ജില്ല ജനറൽ സെക്രട്ടറിമാരായ സിന്ധു സതീഷ് സ്വാഗതവും സജിനി സന്തോഷ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട : ഭവന നിർമ്മാണ മേഖലയ്ക്കും ഉത്പാദന മേഖലയ്ക്കും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നൽകി പടിയൂർ പഞ്ചായത്തിൻ്റെ 2026- 27 വാർഷിക ബഡ്ജറ്റ്.
പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ഷീജ ജോയ് ബഡ്ജറ്റ് അവതരിപ്പിച്ചു.
പാർപ്പിട മേഖലയ്ക്ക് 2.58 കോടി രൂപയും, ഉൽപാദന മേഖലയ്ക്ക് 1 കോടി രൂപയും, മാലിന്യ സംസ്കരണത്തിന് 60 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 34.68 കോടി രൂപ വരവും, 34 കോടി രൂപ ചെലവും, 67 ലക്ഷം രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സാധ്യമാകുന്ന തരത്തിൽ സമഗ്ര മേഖലകളെയും പരിഗണിച്ചുകൊണ്ടുള്ള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചതെന്ന് പ്രസിഡൻ്റ് കെ.പി. കണ്ണൻ പറഞ്ഞു.
പുതിയ പഞ്ചായത്ത് കെട്ടിട നിർമ്മാണം അടക്കമുള്ള പഞ്ചായത്തിന്റെ ദീർഘകാല ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ആവശ്യമായ തുക ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും പ്രസിഡൻ്റ് അറിയിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുധ ദിലീപ്, കെ.വി. ഹജീഷ്, ഈശ്വരി ജയൻ, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി എം.കെ. രജനി, വിവിധ നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവൻ ഹരിത അർബൻ മാർക്കറ്റിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവനിൽ സംഘടിപ്പിച്ച കുംഭവിളകളുടെ നടീൽ വസ്തുക്കളുടെ പ്രദർശന- വിപണനം കൗൺസിലർ പി.വി. ശിവകുമാർ ഉദ്ഘാടനം ചെയ്തു.
കൃഷി ഫീൽഡ് ഓഫീസർ എം.ആർ. അജിത്കുമാർ, അർബൻ മാർക്കറ്റ് പ്രസിഡന്റ് ഷിൻസി ഇക്ബാൽ, കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട : സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും, സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുമായി വ്യാഴാഴ്ച തൃശൂർ റൂറൽ പൊലീസ് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ നടത്തിയ റെയ്ഡിൽ 22 പ്രതികളെ അറസ്റ്റു ചെയ്തു. 26 കേസുകൾ രജിസ്റ്റർ ചെയ്തു. 9 പ്രതികൾക്ക് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയക്കുകയും ചെയ്തു.
പ്രതികൾ സൈബർ തട്ടിപ്പിനായി ഉപയോഗിച്ച 121 ഉപകരണങ്ങളും പണവും പിടിച്ചെടുത്തു.
പണം എണ്ണുന്ന മെഷീൻ, സൈബർ തട്ടിപ്പിലൂടെ സമ്പാദിച്ച 35100 രൂപ, 30 മൊബൈൽ ഫോണുകൾ, 34 ബാങ്ക് പാസ് ബുക്കുകൾ, 20 ചെക്ക് ബുക്കുകൾ, ഐപോഡ്, ഐവാച്ച്, സിം കാർഡ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
സംസ്ഥാന പൊലീസ് മേധാവി & ഡിജിപി റവാഡാ ആസാദ് ചന്ദ്രശേഖറിന്റെ നിർദ്ദേശാനുസരണം സൈബർ ഓപ്പറേഷൻസ് എസ്പി അങ്കിത് അശോകൻ്റെ മേൽനോട്ടത്തിൽ ഓപ്പറേഷൻ ‘സൈ ഹണ്ട്’ എന്ന പേരിൽ സംസ്ഥാനത്തുടനീളം റെയ്ഡുകൾ നടത്തിയതിന്റെ ഭാഗമായാണ് റൂറൽ ജില്ലയിൽ തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ റൂറൽ സൈബർ പൊലീസും വിവിധ സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥരും ചേർന്ന് റെയ്ഡ് നടത്തിയത്.
പ്രതികൾ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് തട്ടിയെടുക്കുന്ന പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ നിയമ വിരുദ്ധമായി ട്രാൻസാക്ഷൻ നടത്തി സാമ്പത്തിക കുറ്റകൃത്യത്തിൽ ഏർപ്പെട്ട് വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
ഇരിങ്ങാലക്കുട (2), കൊടുങ്ങല്ലൂർ (6), സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ (1), ചാലക്കുടി (2), വെള്ളിക്കുളങ്ങര (1), കൊരട്ടി (1), കൈപ്പമംഗലം (5), ചേർപ്പ് (1), കൊടകര (1), വാടാനപ്പിള്ളി (2), മാള (1), പുതുക്കാട് (1), വലപ്പാട് (2) എന്നിങ്ങനെയാണ് 26 കേസ്സുകൾ രജിസ്റ്റർ ചെയ്തത്.
തങ്ങളുടെ അറിവില്ലാതെ സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടതായി കണ്ടെത്തിയ അക്കൗണ്ടുകളുടെ ഉടമകൾ, സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട പണമാണെന്ന് അറിയാതെ ഇത്തരത്തിലുള്ള പണം ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായി സ്വീകരിച്ചവർ, സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നേരിട്ട് ബന്ധമില്ലാത്തതായി ബോധ്യപ്പെട്ടവർ എന്നിവരെയാണ് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയച്ചിട്ടുള്ളത്.
രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയും, എ.ടി.എം., ചെക്കുകൾ എന്നിവ ഉപയോഗിച്ച് പണമിടപാടുകൾ നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ കൈപ്പറ്റിയവരെയുമാണ് ഓപ്പറേഷൻ ‘സൈ ഹണ്ടി’ന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഇവരെ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കും.
സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ഇവർ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള തട്ടിപ്പുകളെപ്പറ്റി കൂടുതലായി അന്വേഷണം നടത്തി വരികയാണ്. മറ്റു സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളവരെ അതാത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോകും.