ഇരിങ്ങാലക്കുട – മൂന്നുപീടിക റോഡിൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : മൂന്നുപീടിക റോഡിൽ ചന്തക്കുന്ന് മുതൽ കാക്കാത്തുരുത്തി പാലം വരെ റോഡിൻ്റെ ടാറിംഗ് പ്രവൃത്തികൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നതിനാൽ അന്നേ ദിവസം മുതൽ പ്രവൃത്തി അവസാനിക്കുന്ന ദിവസം വരെ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി നിരോധിക്കുമെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ആദ്യഘട്ടത്തിൽ മൂന്നുപീടിക പള്ളിവളവ് മുതൽ എടത്തിരിഞ്ഞി ജംഗ്ഷൻ വരെയാണ് ബ്ലോക്ക് ചെയ്യുന്നത്.

ആയതിനാൽ ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും മൂന്നുപീടികയിലേക്ക് വരുന്ന വാഹനങ്ങൾ എടതിരിഞ്ഞിയിൽ നിന്നും തിരിഞ്ഞ് പടിയൂർ – മതിലകം വഴി മൂന്നുപീടികയിലേക്കും, മൂന്നുപീടികയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള വാഹനങ്ങൾ മൂന്നുപീടിക പള്ളിവളവിൽ നിന്നും ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡ് വഴി തിരിഞ്ഞ് പോകേണ്ടതുമാണ്.

പൊതുഗതാഗതത്തിന് തടസ്സം നേരിടാത്ത വിധത്തിൽ ബസ്സുകളും ഇരുചക്ര വാഹനങ്ങളും മാത്രമേ പ്രവൃത്തി നടക്കുന്ന ഭാഗത്ത് കൂടി കടത്തി വിടുകയുള്ളൂ. ബാക്കിയുള്ള എല്ലാത്തരം വാഹനങ്ങളും ഭാരവാഹനങ്ങൾ അടക്കം മേൽ സൂചിപ്പിച്ചിരിക്കുന്ന തരത്തിൽ തിരിഞ്ഞു പോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

വിജയകുമാർ മേനോൻ സ്മാരക അവാർഡ് ജേതാവ് രേണുരാമനാഥിനെ അനുമോദിച്ചു

ഇരിങ്ങാലക്കുട : കേരള ലളിതകലാ അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ വിജയകുമാർ മേനോൻ സ്മാരക അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട രേണു രാമനാഥിനെ പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു.

ജില്ലാ സെക്രട്ടറി ഡോ. വി.എൻ. വിനയകുമാർ പൊന്നാട അണിയിച്ചു.

ജില്ല ട്രഷറർ ഡോ. കെ.ജി. വിശ്വനാഥൻ, ഖാദർ പട്ടേപ്പാടം, ഡോ. കെ. രാജേന്ദ്രൻ, ഉദിമാനം അയ്യപ്പക്കുട്ടി, ഷെറിൻ അഹമ്മദ്, പി. ഗോപിനാഥൻ, ഐ.എസ്. ജ്യോതിഷ്, ഡോ. സോണി ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

പൈതൃക ക്വിസ് മത്സരം : തുടർച്ചയായി മൂന്നാം വർഷവും ഭാരതീയ വിദ്യാഭവന് മിന്നും വിജയം

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ ട്രസ്റ്റ്‌ ഫോർ ആർട്ട്‌ ആൻഡ് കൾച്ചറൽ ഹെറിറ്റേജ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പൈതൃക ക്വിസ് മത്സരത്തിൽ തുടർച്ചയായി മൂന്നാം വർഷവും ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ ശ്രീഹരി സി. നായർ, കെ.എസ്. നന്ദകിഷോർ എന്നിവർ ജേതാക്കളായി.

ഇരുവരും ദേശീയതലത്തിലേക്ക് യോഗ്യത നേടി.

ഇന്ത്യയുടെ കല, സംസ്കാരം, പൈതൃകം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു പ്രശ്നോത്തരി മത്സരം.

കേരളപ്പിറവി ആഘോഷിച്ച് കാട്ടൂർ കലാസദനം – സർഗ്ഗസംഗമം

ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് സായാഹ്ന സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന ആഘോഷപരിപാടികൾ സാഹിത്യകാരൻ രാധാകൃഷ്ണൻ വെട്ടത്ത് ഉദ്ഘാടനം ചെയ്തു.

“പാട്ടും കവിതയും” എന്ന പരിപാടി ഇരിങ്ങാലക്കുട ബാബുരാജ് ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഇബ്രാഹിം, ലിഷോയ് പൊഞ്ഞനം, രാധാകൃഷ്ണൻ കിഴുത്താണി എന്നിവർ പ്രസംഗിച്ചു.

എ.വി. കൃഷ്ണകുമാർ, സുരേഷ്ബാബു കിഴുത്താണി, ഗീത എസ്. പടിയത്ത്, സുവിൻ കൈപ്പമംഗലം, ആശ യതീന്ദ്രദാസ്, വിജയൻ ചിറ്റേക്കാട്ടിൽ, സിന്ധു മാപ്രാണം, ജാസ്മിൻ പൊഞ്ഞനം, രതി കല്ലട എന്നിവർ പാട്ടും കവിതകളും അവതരിപ്പിച്ചു.

തുടർന്ന് മധുരവിതരണം, ഭാഷാ പ്രതിജ്ഞ, ദീപാലങ്കാരം എന്നിവയും അരങ്ങേറി.

ഭാരതീയ വിദ്യാഭവനിൽ കേരളപ്പിറവി ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ കേരളപ്പിറവി ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ വിവേകാനന്ദൻ, ട്രഷറർ സുബ്രഹ്മണ്യൻ, സെക്രട്ടറി രാജൻ മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം ശോഭ ശിവാനന്ദരാജൻ, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ പങ്കെടുത്തു.

മലയാളവിഭാഗം മേധാവി ബിന്ദുമതി സ്വാഗതവും ഹിന്ദിവിഭാഗം മേധാവി ബീന നന്ദിയും പറഞ്ഞു.

തെയ്യം, ഒപ്പന, മാർഗ്ഗംകളി, കളരിപ്പയറ്റ്, തിരുവാതിരകളി, വഞ്ചിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.

തൃശൂർ പൂരത്തിന്റെ ആവിഷ്കാരവും ഉണ്ടായിരുന്നു. കേരളത്തെക്കുറിച്ചുള്ള സംഘഗാനം, നൃത്തപരിപാടികൾ തുടങ്ങിയവയും അരങ്ങേറി.

അഞ്ചാംക്ലാസ്സിലെ വിദ്യാർഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്.

അധ്യാപകരായ ദിവ്യ, അമ്പിളി, അനിത എന്നിവർ നേതൃത്വം നൽകി.

കൽപ്പറമ്പ് ബി വി എം ഹൈസ്കൂളിൻ്റെ കളിസ്ഥലം സുരക്ഷിതമാക്കണം : പഞ്ചായത്തിന് കത്ത് നൽകി പൂർവ്വ വിദ്യാർഥികളും നാട്ടുകാരും

ഇരിങ്ങാലക്കുട : 1942ൽ സ്ഥാപിതമായ കൽപ്പറമ്പ് ബിഷപ്പ് വാഴപ്പിള്ളി മെമ്മോറിയൽ ഹൈസ്കൂളിന്റെ കളിസ്ഥലം സുരക്ഷിതമായി ഉപയോഗിക്കുന്നതിനായി മൈതാനത്തിന്റെ മധ്യത്തിലൂടെയുള്ള നടപ്പാത അടച്ചു കെട്ടണമെന്നാവശ്യപ്പെട്ട് പൂർവ്വ വിദ്യാർഥികളും നാട്ടുകാരും പഞ്ചായത്ത് ഭരണാധികാരികൾക്ക് കത്ത് നൽകി.

സ്കൂൾ സ്ഥാപിതമായ വർഷം മുതൽ ഉപയോഗിക്കുന്ന മൈതാനത്തിന്റെ മധ്യത്തിലൂടെയാണ് അന്ന് തദ്ദേശവാസികൾക്കുള്ള നടപ്പാതയും ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ തദ്ദേശവാസികൾക്ക് സഞ്ചാരയോഗ്യമായ മറ്റ് നിരവധി വഴികൾ ഉള്ളതിനാൽ ഈ വഴിയെ ആരും ആശ്രയിക്കുന്നില്ല.

ഇപ്പോഴും മൈതാനം തുറന്ന സ്ഥിതിയിലാണ് എന്നതിനാൽ സാമൂഹ്യവിരുദ്ധർ വിദ്യാർഥികളുടെയും നാട്ടുകാരുടെയും ജീവന് ഭീഷണിയാകും വിധം സാഹസിക വാഹന യാത്ര നടത്തുകയും മൈതാനത്തെ അപകടകരമായ രീതിയിൽ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നത് പതിവാകുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഗതികെട്ട കുട്ടികൾ കല്ലും കട്ടയും വെച്ച് ചരട് കെട്ടി വടക്കുഭാഗം വേർതിരിച്ചിരിക്കുകയാണ്.

മാത്രമല്ല, മൈതാനത്തിന്റെ അവസ്ഥയും ശോചനീയമാണ്. ഓരോ പൊതു മത്സരങ്ങളും നടക്കുമ്പോൾ പൂർവ്വ വിദ്യാർഥികളുടെ ശ്രമഫലമായി മൈതാനത്തെ കുണ്ടും കുഴിയും നിരപ്പാക്കുമെങ്കിലും അടുത്ത മഴയോടുകൂടെ ആ മണ്ണെല്ലാം കുത്തിയൊലിച്ച് വീണ്ടും പഴയ അവസ്ഥ തുടരും. ഈയിടെ ഇത്തരം മിനുക്ക് പണികളും നിലച്ചു. ഇതോടെ വഴിയാധാരമായത് വിദ്യാർഥികളും അവരുടെ കളിസ്ഥലവുമാണ്.

അതിനാൽ പഞ്ചായത്ത് അധികൃതർ മുൻകൈ എടുത്ത് പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി വിദ്യാലയത്തിന്റെ കളിസ്ഥലം ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ടിൽ നിന്നോ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നോ വകയിരുത്തി ആധുനിക രീതിയിൽ നവീകരിച്ച് ഭാവി തലമുറയ്ക്ക് ഉപയോഗയോഗ്യമാക്കി ക്രമപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ആവശ്യപ്പെട്ടു.

കേരളപ്പിറവി ദിനത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ച് കെ.എസ്.എസ്.പി.എ.

ഇരിങ്ങാലക്കുട : ശമ്പള കമ്മീഷനെ ഉടൻ നിയമിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, മെഡിസെപ് പ്രീമിയം വർധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ സിവിൽ സ്റ്റേഷനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ജില്ല വൈസ് പ്രസിഡൻ്റ് വി.സി. കാർത്തികേയൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡൻ്റ് കെ. കമലം അധ്യക്ഷത വഹിച്ചു.

ജില്ല ജോയിൻ്റ് സെക്രട്ടറി കെ.ബി. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന കൗൺസിൽ അംഗം എം. മൂർഷിദ്, ജില്ലാ കമ്മറ്റി അംഗം എ.സി. സുരേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ്, എ.എൻ. വാസുദേവൻ, പി. സരള, ഇ.ഡി. ജോസ്, സി.ജെ. ജോയ് എന്നിവർ പ്രസംഗിച്ചു.

കാൽനട പ്രചരണ ജാഥ സമാപിച്ചു

ഇരിങ്ങാലക്കുട : കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക, സിവിൽ സർവീസിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകർക്കാനുള്ള നീക്കം തടയുക, വർഗ്ഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മേഖലയിൽ സംഘടിപ്പിച്ച മേഖല പ്രചരണ കാൽനട ജാഥ സമാപിച്ചു.

സമാപന സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ.ആർ. വിജയ ഉദ്ഘാടനം ചെയ്തു.

സിഐടിയു ഏരിയ സെക്രട്ടറി കെ.എ. ഗോപി അധ്യക്ഷത വഹിച്ചു.

എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ജാഥാ ക്യാപ്റ്റനുമായ ആർ.എൽ. സിന്ധു, ജാഥാ വൈസ് ക്യാപ്റ്റൻ ഡോ. നിഷ എം. ദാസ് എന്നിവർ പ്രസംഗിച്ചു.

കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം ദീപ ആൻ്റണി നന്ദി പറഞ്ഞു.

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റോവേഴ്സ് ആൻഡ് റേഞ്ചേഴ്സ് ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് റോവേഴ്സ് ആന്റ് റേഞ്ചേഴ്സ് യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പൽ എം.കെ. മുരളി അധ്യക്ഷത വഹിച്ചു.

സ്കൗട്ട് ഡി.സി. വാസു, റേഞ്ചേഴ്സ് ഡി.ടി.സി. ഇ.ബി. ബേബി, പ്രൊഫസേഴ്സ് അക്കാദമി ഡയറക്ടർ ഫൈസൽ പി. അബൂബക്കർ, സ്കൂൾ ഹെഡ്മിസ്ട്രസ് ടി.കെ. ലത, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ സൂരജ് ശങ്കർ, സ്റ്റാഫ് സെക്രട്ടറി സി.പി. ഷാജി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.വി. വിനുകുമാർ എന്നിവർ പ്രസംഗിച്ചു.

റേഞ്ചേഴ്സ് ലീഡർ കെ.ജി. സുലോചന സ്വാഗതവും റോവേഴ്സ് ലീഡർ കെ.എ. ഷീന നന്ദിയും പറഞ്ഞു.

“മധുരം ജീവിതം” : ലഹരിവിരുദ്ധ ഓണാഘോഷ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം 4ന്

ഇരിങ്ങാലക്കുട : “ലഹരിവിമുക്ത ഇരിങ്ങാലക്കുട” സാധ്യമാക്കുന്നതിന് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന
“മധുരം ജീവിതം” ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി നടന്ന ലഹരിവിരുദ്ധ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയകൾക്കുള്ള സമ്മാന വിതരണം നവംബർ 4ന് ഉച്ചയ്ക്ക് 2 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വെച്ച് നടക്കും.

നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.

ലഹരിക്കെതിരെ മാത്രമല്ല സമൂഹത്തിൽ യുവജനങ്ങൾ കടന്നുപോകുന്ന എല്ലാവിധ വിപത്തുകൾക്കും എതിരായിട്ടുള്ള ബോധവൽക്കരണ പരിശ്രമങ്ങൾ കൂടി കൂട്ടി യോജിപ്പിക്കാനാണ് ‘മധുരം ജീവിതം’ സ്പെഷ്യൽ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഹിംസാത്മകമായ പ്രവർത്തനങ്ങൾക്കെതിരായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ഇത്തരം ഒരു ക്യാമ്പയിൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ജീവിതം മധുരമാണ് എന്ന് മനസ്സിലാക്കി കൊടുക്കാനും സർഗാത്മകമായ രീതിയിൽ ജീവിതത്തെ നോക്കി കാണാനും സഹായിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.