കാട്ടൂരിലെ കുടിവെള്ള മലിനീകരണ പ്രശ്നം : ശാസ്ത്രീയ പരിശോധനക്കായി മണ്ണ് ശേഖരിച്ചു

ഇരിങ്ങാലക്കുട : കാട്ടൂര്‍ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന സംഭവത്തില്‍ ശാസ്ത്രീയ പരിശോധനക്കായി മണ്ണ് ശേഖരിച്ചു.

തൃശൂർ ഗവ. എൻജിനീയറിംഗ് കോളെജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ. എ.ജി. ബിന്ദു, ടെക്‌നിക്കല്‍ സ്റ്റാഫ് കെ.കെ. ഉമ്മര്‍, കെമിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ. എ.എം. മണിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണ് ശേഖരിച്ചത്.

കാട്ടൂര്‍ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് വളപ്പിനുള്ളില്‍ നിന്നും ഒരു സാമ്പിളും സമീപത്തെ കിണറുകളുടെ പരിസരത്തുനിന്നും മൂന്ന് സാമ്പിളുകളും ശേഖരിച്ചു.

ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചാണ് മണ്ണ് പരിശേധനക്കെടുത്തിരിക്കുന്നത്. കിണറുകളിലെ രാസമാലിന്യത്തിന്റെ ഉറവിടം കണ്ടെത്തുക എന്നുള്ളതാണ് മണ്ണ് പരിശോധനയുടെ ലക്ഷ്യം.

ഇതിനായി സിങ്ക്, അലുമിനിയം തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യമാണ് പരിശോധിക്കുന്നത്.

ജൂലൈ 4ന് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ മണ്ണ് പരിശോധന നടത്തണമെന്ന് തീരുമാനിച്ചിരുന്നു.

ഒരു മാസത്തിനകം പരിശോധനാഫലം ലഭിക്കുമെന്ന് അസോസിയേറ്റ് പ്രൊഫ. എ.ജി. ബിന്ദു പറഞ്ഞു.

ഭാരതീയ വിദ്യാഭവനിൽ എൻ.എസ്.എസ്. പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ഈ വർഷത്തെ എൻ.എസ്.എസ്. പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് തൃശൂർ രംഗചേതന, വിമുക്തി ക്ലബ്ബ്, സ്കൂൾ സുരക്ഷാ സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കെ.വി. ഗണേഷ് അവതരിപ്പിച്ച ഏകപാത്ര നാടകാവതരണം ഏറെ ശ്രദ്ധേയമായി.

ലഹരി എന്ന വിപത്തിനെ കുറിച്ച് വിദ്യാർഥികളിൽ അവബോധം ജനിപ്പിക്കാൻ “ജീവിതം ലഹരി” എന്ന നാടകത്തിന് കഴിഞ്ഞു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറും ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ എസ്.ആർ. ജിൻസി മുഖ്യാതിഥിയായിരുന്നു.

എക്സൈസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥനായ ജിതിൻ, ചെയർമാൻ ടി അപ്പുക്കുട്ടൻ നായർ, സെക്രട്ടറി വി. രാജൻ മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം ശോഭ ശിവാനന്ദരാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, ചിത്രകലാ അധ്യാപകനും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറുമായ എ.ഡി. സജു, പി.ടി.എ. പ്രസിഡന്റ് റാണി പ്രദീപ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

എൻ.എസ്.എസ്. കോർഡിനേറ്റർമാരായ ജിനപാൽ, സറീന, രാജി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

നിര്യാതനായി

ജോയ്

ഇരിങ്ങാലക്കുട : ഷണ്മുഖം കനാൽ ബേസ് കുരിശുമറ്റം വീട്ടിൽ ചാക്കോ മകൻ ജോയ് (67) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : ശോഭന

മക്കൾ : ജിനോ, ജാസ്മി.

മരുമക്കൾ : സച്ചു, റിജി

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ മൈക്രോബയോളജി വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂലായ് 28 (തിങ്കളാഴ്ച)രാവിലെ 10 മണിക്ക് നടക്കും.

പി എച്ച് ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9495576658

നിര്യാതനായി

ചന്ദ്രൻ

ഇരിങ്ങാലക്കുട : തേലപിള്ളി ഇടക്കാട്ടിൽ ചന്ദ്രൻ (76) നിര്യാതനായി.

സംസ്ക്കാരം നാളെ (ജൂലൈ 24) വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാര്യ : ജാനകി

മക്കൾ : ഹരീഷ്, ശരത്ത്

മരുമകൾ : അഞ്ജലി

ആറാട്ടുപുഴ ക്ഷേത്രത്തിൽ ഇല്ലംനിറ 27ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ജൂലൈ 27 ഞായറാഴ്ച്ച നടത്തും.

രാവിലെ 8 മണിക്ക് നമസ്കാര മണ്ഡപത്തിൽ വെച്ച് ഗണപതി പൂജയോടെയാണ് ഇല്ലം നിറയുടെ ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് ഇല്ലി, നെല്ലി, അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിവയുടെ ഇലകൾ മണ്ഡപത്തിൽ സമർപ്പിച്ച് ലക്ഷ്മിപൂജക്ക് തുടക്കം കുറിക്കും.

ലക്ഷ്മിപൂജയുടെ മദ്ധ്യേ അരിമാവ് കൊണ്ട് അണിഞ്ഞ് നാക്കിലയിൽ തയ്യാറാക്കി ഗോപുരത്തിൽ വച്ചിരിക്കുന്ന പൊൻകതിരുകൾ മേൽ ശാന്തി തീർത്ഥം തളിച്ച് ശുദ്ധി വരുത്തും. കുത്തുവിളക്കിന്റേയും മണിനാദത്തിന്റേയും ശംഖനാദത്തിന്റേയും ഭക്തജനങ്ങളുടേയും അകമ്പടിയോടെ മേൽശാന്തിമാർ കതിർക്കറ്റകൾ ശിരസ്സിലേറ്റി ക്ഷേത്ര മതിൽക്കകത്ത് പ്രദക്ഷിണം വെച്ച് കതിരുകളെ ചുറ്റിനകത്തേക്ക് എഴുന്നെള്ളിക്കും.

ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണം ചെയ്തു കതിർക്കറ്റകളെ നമസ്കാര മണ്ഡപത്തിൽ ഇറക്കി എഴുന്നെള്ളിക്കും. അവിടെ വെച്ച് ലക്ഷമിപൂജ പൂർത്തിയാക്കിയ ശേഷം പൂജിച്ച കതിരുകൾ ശ്രീകോവിലിൽ ശാസ്താവിന് സമർപ്പിക്കും.

ക്ഷേത്ര പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ചതിനു ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകും.

പ്രസാദമായി ലഭിക്കുന്ന കതിരുകൾ സ്വന്തം ഗൃഹങ്ങളിൽ നിലവിളക്കിന്റെ സാന്നിദ്ധ്യത്തിൽ സ്ഥാപിക്കുന്നത് ഐശ്വര്യ പ്രദമാണ് എന്നാണ് ഭക്തരുടെ വിശ്വാസം.

ക്ഷേത്രം മേൽശാന്തിമാരായ കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി, മൂർക്കനാട്മന മോഹനൻ നമ്പൂതിരി എന്നിവർ ഇല്ലംനിറക്ക് നേതൃത്വം നൽകും.

ഡയപ്പർ മാലിന്യങ്ങൾ സംസ്കരണം : “ആക്രി ആപ്പു”മായി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : വർത്തമാനകാലത്ത് സാധാരണക്കാർക്ക് ഏറ്റവും വെല്ലുവിളിയായി മാറി കൊണ്ടിരിക്കുന്ന ഡയപ്പർ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരവുമായി ഇരിങ്ങാലക്കുട നഗരസഭ രംഗത്ത്.

നഗരസഭയും ആക്രി ഏജൻസിയും ചേർന്നാണ് പൊതുജനങ്ങളിൽ നിന്ന് ആപ്പ് വഴി ഡയപ്പർ ശേഖരിച്ച് സംസ്കരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

പ്ലേസ്റ്റോറിൽ നിന്ന് “ആക്രി ആപ്പ്” ഡൗൺലോഡ് ചെയ്ത് അതിൽ വാർഡ് നമ്പറും അഡ്രസ്സും നൽകിയാൽ ഏതു ദിവസമാണ് ഡയപ്പർ മാലിന്യം ശേഖരിക്കാൻ ബന്ധപ്പെട്ടവർ വീടുകളിലേക്ക് എത്തുക എന്ന വിവരം ലഭിക്കും.

ഒരു കിലോയ്ക്ക് 45 രൂപയും 12% ജി.എസ്.ടി.യും ആണ് ഇതിനായി ഉപഭോക്താക്കൾ നൽകേണ്ടത്.

ഡയപ്പർ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ശേഖരിക്കുന്ന സേവന വണ്ടിയുടെ ഫ്ലാഗ് ഓഫ് കർമ്മം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഈ പ്രവർത്തനം ചെയ്യുന്നതെന്നും നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഡയപ്പർ സംസ്കരണം എന്നതിനാൽ എല്ലാ കൗൺസിലർമാരും അതാത് വാർഡുകളിലെ ജനങ്ങൾക്ക് ആക്രി ആപ്പ് ഉപയോഗിച്ച് ഡയപ്പർ സംസ്കരണം നടത്തുന്നതിനുള്ള കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും ചെയർപേഴ്സൺ പറഞ്ഞു.

ആയുഷ് കായകൽപ്പ പുരസ്കാരം : ജില്ലയിൽ മൂന്നാം സ്ഥാനം വെള്ളാങ്ങല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക്

ഇരിങ്ങാലക്കുട : സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിൽ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയിലെ മികവിന് നൽകുന്ന ആയുഷ് കായകൽപ്പ പുരസ്കാരത്തിൽ 93.75% സ്കോറോടെ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം വെള്ളാങ്ങല്ലൂർ ആയുർവേദ ഗവ. ഡിസ്പെൻസറി കരസ്ഥമാക്കി.

ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് 9.65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വെള്ളാങ്ങല്ലൂർ സ്വദേശി “എണ്ണ ദിനേശൻ” പിടിയിൽ

ഇരിങ്ങാലക്കുട : 4 കോടി രൂപ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 9,65,000 രൂപ തട്ടിയെടുത്ത കേസിൽ “എണ്ണ ദിനേശൻ” എന്നറിയപ്പെടുന്ന വെള്ളാങ്ങല്ലൂർ സ്വദേശി മൂത്തേരി വീട്ടിൽ ദിനേശനെ (54) ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

കാരുമാത്ര നെടുങ്ങാണം സ്വദേശി വൈപ്പിൻ പാടത്ത് ഷഹാനയ്ക്കും ബന്ധുക്കൾക്കും 4 കോടി രൂപ ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഷഹാനയുടെയും ഭർത്താവിൻ്റെയും കയ്യിൽ നിന്നും പല തവണകളായി 9,65,000 രൂപ കൈപ്പറ്റിയ ശേഷം ലോൺ ശരിയാക്കി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതിനാണ് ദിനേശനെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരിക്കും കുടുംബത്തിനും കടബാധ്യത വന്നപ്പോൾ പരാതിക്കാരിയുടെ അനുജത്തിയുടെ ഉടമസ്ഥതയിലുള്ള വസ്തു പണയപ്പെടുത്തി ലോൺ എടുക്കുന്നതിന് പരാതിക്കാരി പലരേയും സമീപിച്ചു കൊണ്ടിരുന്ന സമയത്ത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ച ദിനേശൻ പാർട്ട്ണർഷിപ്പിൽ എം.ബി.ഡി. ഫിനാൻസ് ഗ്രൂപ്പ് എന്ന പേരിലുള്ള ഫൈനാൻസ് സ്ഥാപനം നടത്തി വരികയാണെന്നും വസ്തു പണയപ്പെടുത്തി ലോൺ നൽകാമെന്ന് ഫോണിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ദിനേശൻ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, അഞ്ച് തട്ടിപ്പു കേസിലും, ഒരു അടിപിടിക്കേസിലും, കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, വെള്ളിക്കുളങ്ങര സ്റ്റേഷനിൽ ഒരു തട്ടിപ്പു കേസിലും അടക്കം ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. കെ.ജി. സുരേഷ്, ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർ പി.ആർ. ദിനേശ് കുമാർ, ജൂനിയർ എസ്.ഐ. സഹദ്, എ.എസ്.ഐ. അൻവറുദ്ദീൻ, എസ്.സി.പി.ഒ.മാരായ ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം : ആത്മഹത്യാ പ്രേരണ കുറ്റത്തിന് 3 പേർ പിടിയിൽ

ഇരിങ്ങാലക്കുട : തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), ഭർത്താവ് ജീവൻ (31), അഖിലയുടെ സഹോദരൻ വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ജനുവരി 22നാണ് യുവാവ് ആത്മഹത്യ ചെയ്തത്. മരണപ്പെട്ട യുവാവിന്റെ ആത്മഹത്യാകുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ മുൻ കാമുകിയായിരുന്ന ഒന്നാം പ്രതി അഖിലയും ഭർത്താവായ ജീവൻ, അഖിലയുടെ ചേട്ടനായ അനൂപ് എന്നിവരും ചേർന്ന് ജനുവരി 22ന് രാത്രി 8.45ഓടെ യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടിൽ കയറി വന്ന് ബഹളം ഉണ്ടാക്കുകയും യുവാവിനെ ഉപദ്രവിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവാവിന്റെ ഫോൺ ബലമായി പിടിച്ച് വാങ്ങുകയും വിവാഹം മുടക്കുകയുമായിരുന്നു.

ഇതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ പി.ആർ. ദിനേശ് കുമാർ, സി.എം. ക്ലീറ്റസ്, സതീശൻ, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ.മാരായ അർജ്ജുൻ, തെസ്നി ജോസ്, വിനീത്, കിഷോർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.