ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മത്സരം : സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മത്സരത്തിൻ്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.

മേയ് മാസത്തിൽ 5 ദിവസങ്ങളിലായി 10 നാടകങ്ങൾ അവതരിപ്പിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.

ഒരു മണിക്കൂറിൽ കവിയാത്തതും പുരോഗമന വീക്ഷണമുള്ളതുമായ നാടകങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.

വിജയികൾക്ക് യഥാക്രമം 50001, 30001, 20001 രൂപയും ഇന്നസെൻ്റ് സ്മാരക ട്രോഫിയും സമ്മാനിക്കും.

പി.ആർ. ബാലൻ മാസ്റ്റർ സ്മാരക ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.

ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

ഡോ. കെ. രാജേന്ദ്രൻ, ഡോ. മാത്യു പോൾ ഊക്കൻ, ഡോ. സോണി ജോൺ, ഉദിമാനം അയ്യപ്പക്കുട്ടി, രതി കല്ലട തുടങ്ങിയവർ പ്രസംഗിച്ചു.

വി.എ. മനോജ് കുമാർ (ചെയർമാൻ), ഡോ. കെ. രാജേന്ദ്രൻ ( ജനറൽ കൺവീനർ), വി.സി. പ്രഭാകരൻ (ട്രഷറർ), ഖാദർ പട്ടേപ്പാടം (കോർഡിനേറ്റർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കൺവീനർമാരായി
ഡോ. സോണി ജോൺ (ഫിനാൻസ്), ഉദിമാനം അയ്യപ്പക്കുട്ടി (പ്രോഗ്രാം), ഷെറിൻ അഹമ്മദ് (പ്രചരണം), എ.എൻ. രാജൻ (തിയേറ്റർ & സ്റ്റേജ്), ജോതിഷ് ഇല്ലിക്കൽ (സെലക്ഷൻ) എന്നിവരെയും തിരഞ്ഞെടുത്തു.

ഷോബി കെ പോൾ സി എൽ സി ദേശീയ വൈസ് പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : സി.എൽ.സി.യുടെ ദേശീയ വൈസ് പ്രസിഡൻ്റായി ഇരിങ്ങാലക്കുട സ്വദേശിയായ ഷോബി കെ പോൾ തെരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റാണ് ഷോബി കെ. പോള്‍.

വളർച്ചയുടെ വിജയവീഥിയിൽ പുതിയ നാഴികക്കല്ലുമായി ഐ സി എൽ ഫിൻകോർപ്പ് ; പാട്നയിൽ റീജിയണൽ ഓഫീസും ബ്രാഞ്ചുകളും പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : ഐസിഎൽ ഫിൻകോർപ്പ് ലിമിറ്റഡ് വളർച്ചയുടെ മറ്റൊരു സുപ്രധാന നേട്ടം കുറിച്ചു കൊണ്ട് ബീഹാറിലെ പാട്നയിൽ റീജിയണൽ ഓഫീസും മൂന്ന് പുതിയ ബ്രാഞ്ചുകളും പ്രവർത്തനം ആരംഭിച്ചു. 

പാട്നയിലെ ചിത്രഗുപ്ത നഗറിലെ കങ്കർബാഗിൽ രാജേന്ദ്ര നഗർ ടെർമിനലിന് എതിർവശം, ഓൾഡ് ബൈപാസ് റോഡിലാണ് റീജിയണൽ ഓഫീസ്. രാജേന്ദ്ര നഗർ, മെയിൻപുറ, ദാനാപൂർ എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകൾ. 

ഇന്ത്യയിലുടനീളം സുതാര്യവും ഉപഭോക്തൃ കേന്ദ്രിതവുമായ ധനകാര്യ സേവനങ്ങളിലൂടെ സാമ്പത്തിക സൗകര്യങ്ങൾ ജനങ്ങളോട് അടുപ്പിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

പാട്നയിലെ ബുദ്ധ്മാർഗിലുള്ള താജ് സിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ വകുപ്പ് മന്ത്രി ജിതൻ റാം മാഞ്ചി റീജിയണൽ ഓഫീസിൻ്റെയും ബ്രാഞ്ചുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. 

ഋതുരാജ് കുമാർ എംഎൽഎ ഗസ്റ്റ് ഓഫ് ഓണറായിരുന്നു. 

എൽ.എ.സി.ടി.സി.യുടെ ഗുഡ്‌വിൽ അംബാസഡറും ഐസിഎൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. 

ഐസിഎൽ ഫിൻകോർപ്പ് ഹോൾടൈം ഡയറക്ടറും വൈസ് ചെയർമാനും സി.ഇ.ഒ.യുമായ ഉമ അനിൽകുമാർ ഭദ്രദീപം തെളിയിച്ചു. 

എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത് സ്വാഗതവും ഓപ്പറേഷൻസ് ആൻഡ് ഡെവലപ്മെന്റ് എജിഎം കെ.പി. സതീശൻ നന്ദിയും പറഞ്ഞു.

ബീഹാറിൽ ഐസിഎൽ ഫിൻകോർപ്പിന്റെ പ്രധാന പ്രവർത്തന കേന്ദ്രമായി മാറുന്ന പാട്നയിലെ പുതിയ റീജിയണൽ ഓഫീസ് നഗരത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തും. ഒപ്പം, പുതിയ ബ്രാഞ്ചുകളിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും വ്യക്തിഗതമായും സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

അഡ്വ. കെ.ജി. അനിൽകുമാറിന്റെയും ഉമ അനിൽകുമാറിന്റെയും നേതൃത്വത്തിൽ നടന്ന പാട്നയിലെ ഈ വിപുലീകരണം കൂടുതൽ പ്രദേശങ്ങളിലേക്ക് ധനകാര്യ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ഐസിഎൽ ഫിൻകോർപ്പിന്റെ പ്രതിബദ്ധത വ്യക്തമാക്കുകയാണ്. സാന്നിധ്യം രാജ്യവ്യാപകമാക്കുമ്പോഴും ഉപഭോക്തൃ സംതൃപ്തി, സത്യസന്ധമായ സേവനങ്ങൾ എന്നിവയോട് കമ്പനി എന്നും പ്രതിബദ്ധമാണെന്ന് അഡ്വ. കെ.ജി. അനിൽകുമാർ പറഞ്ഞു. 

കൂടുതൽ വിവരങ്ങൾക്ക്: അടുത്തുള്ള ഐസിഎൽ ഫിൻകോർപ്പ് ബ്രാഞ്ച് സന്ദർശിക്കുക. അല്ലെങ്കിൽ www.iclfincorp.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക. 

അന്വേഷണങ്ങൾക്കായുള്ള ടോൾ-ഫ്രീ നമ്പർ: 18003133353

“രാത്രിയും പൊലീസ് കൂടെയുണ്ട്; ഇനി നിർഭയമായി യാത്ര ചെയ്യാം” ; റൂറൽ ജില്ലാതല നിർഭയ നിശ പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കമിട്ട് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : സ്ത്രീസുരക്ഷയ്ക്ക് കാവലായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ ‘നിർഭയ നിശ’ പദ്ധതിയുടെ റൂറൽ ജില്ലാതല ഉദ്ഘാടനവും, കൂട്ടനടത്തവും പട്രോളിംഗ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

വനിതാദിനത്തിൽ സംസ്‌ഥാനത്തെ 14 ജില്ലകളിലും നിർഭയ നിശ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് റൂറൽ ജില്ലാതലത്തിലും തുടക്കം കുറിച്ചത്.  

ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ് സ്റ്റാന്റിൽ വെച്ച് നടന്ന ചടങ്ങിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

ജോലി, പഠനം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് ആവിഷ്കരിച്ച പദ്ധതിയാണ് ‘നിർഭയ നിശ’.

രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെ സ്ത്രീകൾക്ക് കുടുംബപരവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന സുരക്ഷാ വെല്ലുവിളികൾക്ക് പൊലീസിന്റെ അടിയന്തര സഹായം ലഭ്യമാക്കാനും, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഉടനടി പരിഹരിക്കാനും, കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും ഈ പദ്ധതി പ്രത്യേക ഊന്നൽ നൽകും. 

രാത്രിയാത്രകളിൽ സ്ത്രീകളുടെ അന്തസ്സും സുരക്ഷയും ബഹുമാനവും ഉറപ്പാക്കി അവരെ സുരക്ഷിതമാക്കുകയാണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

സഹായം ആവശ്യമായ സ്ത്രീകൾക്ക് കേരള പൊലീസിന്റെ ‘പോൽ ആപ്പി’ലെ എസ്.ഒ.എസ്. ബട്ടൺ പ്രവർത്തിപ്പിച്ചോ, എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം കൺട്രോൾ റൂമിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 112ൽ വിളിച്ചോ, അപരാജിത ഹെൽപ്പ് ലൈൻ നമ്പറായ 9497999955ൽ വിളിച്ചോ സഹായം ആവശ്യപ്പെടാവുന്നതാണ്.

സഹായം ആവശ്യപ്പെട്ട് നിർഭയ നിശ പദ്ധതിയിലേക്ക് വരുന്ന സഹായ അഭ്യർത്ഥനകളോട് പൊലീസ് സംവിധാനം എങ്ങനെ പ്രതികരിക്കുന്നു എന്നത് ചടങ്ങിൽ ഡെമോ ആയി കാണിച്ചു. ഒരു വനിത സഹായം അഭ്യർത്ഥിച്ച് തിരുവനന്തപുരത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേക്ക് വിളിക്കുകയും നിമിഷങ്ങൾക്കകം ആ വിവരം റൂറൽ പൊലീസിന്റെ ഇരിങ്ങാലക്കുട കൺട്രോൾ റൂമിലേക്ക് കൈമാറുകയും ചെയ്തു. തുടർന്ന് നിർഭയ നിശ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോളിംഗ് വാഹനത്തിന് സന്ദേശം ലഭിക്കുകയും, വനിതാ ഓഫീസർ ഉടൻ തന്നെ സഹായം ആവശ്യപ്പെട്ട വ്യക്തിയെ ഫോണിൽ ബന്ധപ്പെടുകയും ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി അവരെ കണ്ടെത്തുകയും ചെയ്തു. 

ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കമ്മ്യൂണിറ്റി പൊലീസ് അഡ്വസൈർ ആതിര ഉണ്ണികൃഷ്ണൻ പ്രാർത്ഥന ചൊല്ലി.  

മുൻ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, കൗൺസിലർ ഡെലി സിജു യോഹന്നാൻ, ഡാൻസ് പെർഫോർമർ & ആർട്ടിസ്റ്റ് വൈഗ കെ. സജീവ്, മ്യൂസിക് പ്രൊഡ്യൂസർ വിഷ്ണു സി. ശർമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. 

കെ.പി.ഒ.എ. മെമ്പർ പി.എ. മിനി, കെപിഎ മെമ്പർ വി.ആർ. ചിത്തിര, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.എസ്. സലീഷ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എം. സന്തോഷ് കുമാർ, നാർക്കോട്ടിക് സെൽ & ജെന്റർ ജസ്റ്റിസ് ഡിവൈഎസ്പി കെ.എ. അബ്ദുൾ സലാം എന്നിവരും പങ്കെടുത്തു. 

തൃശൂർ റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് വി.എ. കൃഷ്ണദാസ് സ്വാഗതവും തൃശൂർ റൂറൽ വനിതാ സ്റ്റേഷൻ എസ്ഐ അനു ജോസ് നന്ദിയും പറഞ്ഞു. 

ചടങ്ങിന് മാറ്റ് കൂട്ടി റൂറൽ ജില്ലാ പൊലീസ് ഓഫീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫ് മഞ്ജുളയും സംഘവും അവതരിപ്പിച്ച കോൽക്കളിയും അരങ്ങേറി. 

തുടർന്ന്പിങ്ക് പട്രോളിംഗ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫിന് ശേഷം പരിപാടിയിൽ പങ്കെടുത്തവർ എല്ലാവരും ചേർന്നുള്ള കൂട്ടനടത്തവും നടത്തി.

നിര്യാതനായി

പുഷ്പൻ

ഇരിങ്ങാലക്കുട : വെള്ളാനി
കുട്ടശ്ശാംവീട്ടിൽ പുഷ്പൻ (82) നിര്യാതനായി.

സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : സരസ്വതി

മക്കൾ : രാജേഷ്, ശാലിനി, സതീഷ്

മരുമക്കൾ : ജീന, അജയൻ, മൃദുല

ഓപ്പറേഷൻ ‘സൈ ഹണ്ട്’ ; തൃശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചെയ്തു ; 22 പ്രതികൾ അറസ്റ്റിൽ ; 9 പ്രതികൾ നിരീക്ഷണത്തിൽ

ഇരിങ്ങാലക്കുട : സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും, സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുമായി വ്യാഴാഴ്ച തൃശൂർ റൂറൽ പൊലീസ് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ നടത്തിയ റെയ്ഡിൽ 22 പ്രതികളെ അറസ്റ്റു ചെയ്തു. 26 കേസുകൾ രജിസ്റ്റർ ചെയ്തു. 9 പ്രതികൾക്ക് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയക്കുകയും ചെയ്തു.

പ്രതികൾ സൈബർ തട്ടിപ്പിനായി ഉപയോഗിച്ച 121 ഉപകരണങ്ങളും പണവും പിടിച്ചെടുത്തു.

പണം എണ്ണുന്ന മെഷീൻ, സൈബർ തട്ടിപ്പിലൂടെ സമ്പാദിച്ച 35100 രൂപ, 30 മൊബൈൽ ഫോണുകൾ, 34 ബാങ്ക് പാസ് ബുക്കുകൾ, 20 ചെക്ക് ബുക്കുകൾ, ഐപോഡ്, ഐവാച്ച്, സിം കാർഡ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

സംസ്ഥാന പൊലീസ് മേധാവി & ഡിജിപി റവാഡാ ആസാദ് ചന്ദ്രശേഖറിന്റെ നിർദ്ദേശാനുസരണം സൈബർ ഓപ്പറേഷൻസ് എസ്പി അങ്കിത് അശോകൻ്റെ മേൽനോട്ടത്തിൽ ഓപ്പറേഷൻ ‘സൈ ഹണ്ട്’ എന്ന പേരിൽ സംസ്ഥാനത്തുടനീളം റെയ്ഡുകൾ നടത്തിയതിന്റെ ഭാഗമായാണ് റൂറൽ ജില്ലയിൽ തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ റൂറൽ സൈബർ പൊലീസും വിവിധ സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥരും ചേർന്ന് റെയ്ഡ് നടത്തിയത്.

പ്രതികൾ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് തട്ടിയെടുക്കുന്ന പണം സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ നിയമ വിരുദ്ധമായി ട്രാൻസാക്ഷൻ നടത്തി സാമ്പത്തിക കുറ്റകൃത്യത്തിൽ ഏർപ്പെട്ട് വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

ഇരിങ്ങാലക്കുട (2), കൊടുങ്ങല്ലൂർ (6), സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ (1), ചാലക്കുടി (2), വെള്ളിക്കുളങ്ങര (1), കൊരട്ടി (1), കൈപ്പമംഗലം (5), ചേർപ്പ് (1), കൊടകര (1), വാടാനപ്പിള്ളി (2), മാള (1), പുതുക്കാട് (1), വലപ്പാട് (2) എന്നിങ്ങനെയാണ് 26 കേസ്സുകൾ രജിസ്റ്റർ ചെയ്തത്.

തങ്ങളുടെ അറിവില്ലാതെ സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടതായി കണ്ടെത്തിയ അക്കൗണ്ടുകളുടെ ഉടമകൾ, സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട പണമാണെന്ന് അറിയാതെ ഇത്തരത്തിലുള്ള പണം ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായി സ്വീകരിച്ചവർ, സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നേരിട്ട് ബന്ധമില്ലാത്തതായി ബോധ്യപ്പെട്ടവർ എന്നിവരെയാണ് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയച്ചിട്ടുള്ളത്.

രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയും, എ.ടി.എം., ചെക്കുകൾ എന്നിവ ഉപയോഗിച്ച് പണമിടപാടുകൾ നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ കൈപ്പറ്റിയവരെയുമാണ് ഓപ്പറേഷൻ ‘സൈ ഹണ്ടി’ന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇവരെ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കും.

സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ഇവർ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള തട്ടിപ്പുകളെപ്പറ്റി കൂടുതലായി അന്വേഷണം നടത്തി വരികയാണ്. മറ്റു സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളവരെ അതാത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോകും.

മുതിർന്നവരെ ചേർത്തു പിടിച്ച് ഇരിങ്ങാലക്കുടയിലെ വയോജനോത്സവം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിൽ സംഘടിപ്പിച്ച
വയോജനോത്സവത്തിന്റെ സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

സാമൂഹ്യനീതി വകുപ്പ്, മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുടയിൽ വയോജനോത്സവം സംഘടിപ്പിച്ചത്.

ആരും ഈ ഭൂമിയിൽ തനിച്ചാകാൻ പാടില്ലെന്ന നിർബന്ധബുദ്ധിയോടു കൂടിയാണ് സാമൂഹ്യനീതി വകുപ്പ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

വയോജനങ്ങൾക്ക് അവരുടെ വീട്ടുമുറ്റത്ത് തന്നെ സേവനങ്ങൾ ലഭിക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഉണ്ടാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വയോജനങ്ങളുടെ അനുഭവസമ്പത്ത് സമൂഹത്തിന് വേണ്ടി ഉപയോഗിക്കാനാകണമെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടത്തിയ വയോജനോത്സവത്തിൽ വയോജനങ്ങൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ പരിപാടി, പോഷകാഹാര കിറ്റ് വിതരണം, അമ്മയ്ക്കായി ഒരു മരം നടൽ, കലാപരിപാടികൾ എന്നിവയുടെ സമാപന ഉദ്ഘാടനമാണ് മന്ത്രി ആർ. ബിന്ദു നിർവഹിച്ചത്.

വയോജനോത്സവത്തിൽ കലാപരിപാടികൾ അവതരിപ്പിച്ച വയോജനങ്ങൾക്ക് മന്ത്രി ഉപഹാരം സമർപ്പിച്ചു.

ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ, മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, സംസ്ഥാന വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപൻ, ജില്ലാ പ്രൊബേഷൻ ഓഫീസർ റോഷിനി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുടയിൽ സ്നേഹക്കൂടിന്റെ ഏഴാമത്തെ വീടും യഥാർത്ഥ്യമായി: വീടിന്റെ താക്കോൽ കൈമാറി മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : കൂട്ടായ്‌മയുടെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഇരിങ്ങാലക്കുട എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ഏഴാമത്തെ വീടും യാഥാർത്ഥ്യമായി.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീമിന്റെ വിവിധ യൂണിറ്റുകളുടെയും സുമനസ്സുകളുടെയും സഹായത്താൽ ഉയർന്ന ഏഴാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.

പൂമംഗലം പഞ്ചായത്തിലെ കാളത്തുപറമ്പിൽ പ്രകാശന്റെ കുടുംബത്തിനാണ് സ്നേഹക്കൂട് കൈമാറിയത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് കൂലിപ്പണിക്കാരനായ പ്രകാശൻ.

സാങ്കേതിക കാരണങ്ങളാൽ സംസ്ഥാന സർക്കാരിന്റെ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാതെ പോയതോടെ പ്രകാശനും കുടുംബവും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമോ എന്ന വിഷമത്തിലായിരുന്നു. അതിനിടയിലാണ് മന്ത്രിയുടെ ‘സ്നേഹക്കൂട് പദ്ധതി’ വഴി വീടിന് അർഹനായത്. സ്നേഹക്കൂടിലൂടെ അടച്ചുറപ്പുള്ള സ്വന്തമായ വീട് എന്ന പ്രകാശന്റെയും കുടുംബത്തിന്റെയും സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്.

സാങ്കേതിക കാരണങ്ങളാൽ സംസ്ഥാന സർക്കാരിന്റെ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാതെ പോയവർക്ക് വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ മന്ത്രി ആർ. ബിന്ദുവിന്റെ ഭാവനയിൽ വിരിഞ്ഞ പദ്ധതിയാണിത്.

ഭിന്നശേഷിക്കാർ, നിരാലംബർ, വിധവകൾ തുടങ്ങിയവർക്ക് മുൻഗണന നൽകിക്കൊണ്ട് സന്നദ്ധസംഘടനകൾ, എൻ.എസ്.എസ്. യൂണിറ്റുകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായം സംയോജിപ്പിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ബാക്കി വീടുകൾക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തോടെയാണ് വീട് നിർമ്മിച്ചത്.

കൂട്ടായ്‌മയുടെയും സഹജീവിസ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ഏഴാമത്തെ വീടും യാഥാർത്ഥ്യമായതിൽ ഏറെ സന്തോഷമുണ്ടെന്നും അതിനായി പ്രവർത്തിച്ച എൻ.എസ്.എസ്. വൊളൻ്റിയർമാർ, അധ്യാപകർ, നാട്ടുകാർ, സുമനസ്സുകൾ തുടങ്ങിയവരെല്ലാം അഭിനന്ദനമർഹിക്കുന്നതായും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.

പൂമംഗലം കൂനാക്കമ്പുള്ളി ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. പി.ഡി. ജോയ്, കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫീസർ ഡോ. ഡി. ദേവപ്രിയ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്. കോർഡിനേറ്റർ ഡോ. വി. വിജയകുമാർ എന്നിവർ മുഖ്യാതിഥികളായി.

തൃശൂർ ജില്ലാ എൻ.എസ്.എസ്. കോർഡിനേറ്റർ രഞ്ജിത് വർഗ്ഗീസ്, പൂമംഗലം പഞ്ചായത്ത് വാർഡ് മെമ്പർ സന്ധ്യ വിജയൻ, മുൻ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി.പി. ഷിന്റോ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. അനുഷ മാത്യു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

നിര്യാതയായി

ജിഷ

ഇരിങ്ങാലക്കുട : പുല്ലൂർ ആനുരുളി റോഡ് ഹെൽത്ത് സെന്ററിന് എതിർവശം മുൻ അന്തർദേശീയ നീന്തൽ താരവും ഇന്ത്യൻ സതേൺ റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറുമായ ഇഞ്ചി പുല്ലു വളപ്പിൽ രാജു ഭാര്യ ജിഷ (45) നിര്യാതയായി.

സംസ്കാരം മാർച്ച് 5 (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2.30 ന് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ.

മകൾ : ദേവപ്രിയ

നവരസോത്സവത്തിൽ മുഖ്യാതിഥിയായി നവാസുദ്ദീൻ സിദ്ദിഖി എത്തുന്നു

ഇരിങ്ങാലക്കുട : നടന കൈരളിയിൽ ഫെബ്രുവരി 21ന് ആരംഭിച്ച നവരസ സാധന ശില്പശാലയുടെ സമാപന ദിവസമായ മാർച്ച്‌ 6 ന് നവരസോത്സവത്തിൽ മുഖ്യാതിഥിയായി പ്രശസ്ത സിനിമാതാരം നവാസുദ്ദിൻ സിദ്ദിഖി എത്തും.

വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ലിഖിത കൃഷ്ണൻ, തനിഷ്മ പട്‌കുലേ, ചേതൻ ശ്രീവാസ്തവ, ഷോറ സിദ്ദിഖി, ഭക്തി പാണ്ഡവ്, സംഗീത രാജീവ്, മായ വിനയൻ, റിദ്ധി പോഡാർ, മീര കരുണാകരൻ, ഹന്ന എന്നിവർ നൃത്തനാട്യ പരിപാടികൾ അവതരിപ്പിക്കും.