കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : നാല് ദിവസങ്ങളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിൽ നടന്ന യോനക്സ്- സൺറൈസ് ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു.

ടൂർണമെന്റിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ മാസ്റ്റേഴ്സ് താരങ്ങൾ പങ്കെടുത്തു.

ഞായറാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ നിർവഹിച്ചു.

തൃശൂർ ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ പ്രസിഡന്റ് ബാബു മെച്ചേരിപ്പടി അധ്യക്ഷത വഹിച്ചു.

കേരള ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ചിത്രേഷ് നായർ മുഖ്യാതിഥിയായിരുന്നു.

കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സാജു ലൂയിസ് മുഖ്യപ്രഭാഷണം നടത്തി.

കെ.ബി.എസ്.എ. വൈസ് പ്രസിഡന്റ് ജോസ് സേവ്യർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.എൻ. ഷാജി, ടി.ഡി.ബി.എസ്.എ. സെക്രട്ടറി പി.ഒ. ജോയ്, ട്രഷറർ ജോയ് കെ. ആന്റണി, ടൂർണമെന്റ് റഫറി അനീഷ് തോമസ് മൂക്കൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

ജനറൽ കൺവീനർ പീറ്റർ ജോസഫ് സ്വാഗതവും ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി ട്രഷറർ ടോമി മാത്യു നന്ദിയും പറഞ്ഞു.

ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കളിക്കാർ ജമ്മുകാശ്മീരിൽ നടക്കുന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.

ക്രൈസ്റ്റ് കോളെജ് കലാലയരത്ന അവാർഡ് അമല അന്ന അനിലിന്

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ എയ്ഡഡ്‌ കോളെജുകളിൽ നിന്നും സാമൂഹിക പ്രതിബദ്ധത, ക്രിയാത്മക നേതൃത്വഗുണം, അക്കാദമിക മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത വിദ്യാര്‍ഥിപ്രതിഭയ്ക്ക് നൽകുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് ചുങ്കൻ്റെ പേരിലുള്ള കലാലയരത്‌ന പുരസ്‌കാരം ചങ്ങനാശ്ശേരി അസംപ്ഷൻ കോളെജിലെ അമല അന്ന അനിലിന്.

5001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.

ജനുവരി 20ന് ഉച്ചതിരിഞ്ഞ് 2.30ന് ക്രൈസ്റ്റ് കോളെജ് ഫാ. ജോസ് തെക്കൻ സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ മലയാള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എൽ. സുഷമ പുരസ്കാര സമർപ്പണം നടത്തും.

ആറാട്ടുപുഴ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജനുവരി 18 മുതൽ

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജനുവരി 18ന് ആരംഭിക്കും.

ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വൈകുന്നേരം 4 മണിക്ക് ഭാഗവത മാഹാത്മ്യ പാരായണത്തോടെയാണ് യജ്ഞത്തിന് തുടക്കം കുറിക്കുന്നത്.

പല്ലിശ്ശേരി ചിദാനന്ദാശ്രമം പി. നവീൻകുമാർ യജ്ഞാചാര്യനും സിദ്ധാർത്ഥൻ കായംകുളം യജ്ഞപൗരാണികനും ആലുവ പ്രസാദ് നമ്പൂതിരി യജ്ഞപുരോഹിതനുമാണ്.

എല്ലാ ദിവസവും രാവിലെ ഗണപതി ഹോമത്തോടുകൂടി ആരംഭിക്കുന്ന യജ്ഞം ജനുവരി 25ന് ശ്രീകൃഷ്ണാവതാര പാരായണത്തിനുശേഷം സഹസ്രനാമജപത്തോടെ സമാപിക്കും.

ക്രൈസ്റ്റ് കോളെജിൽ ആർട്സ് കേരള കലാസംഗമം 17ന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആർട്സ് കേരള കലാസംഗമം കോളെജ് ഓഡിറ്റോറിയത്തിൽ ജനുവരി 17ന് അരങ്ങേറും.

ആർട്സ് കേരളയിൽ ഗ്രൂപ്പ് ഡാൻസ്, നാടൻപാട്ട് മത്സരങ്ങളോടൊപ്പം ഈ വർഷം മുതൽ തിരുവാതിരക്കളി മത്സരവും സംഘടിപ്പിക്കും.

രാവിലെ 9.30ന് ഗ്രൂപ്പ് ഡാൻസ് മത്സരം ആരംഭിക്കും.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് പുനഃസംഘടിപ്പിച്ച ആർട്സ് കേരള മത്സരം ഓരോ വർഷവും കൂടുതൽ മത്സര ഇനങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മുഴുവൻ കലാലയങ്ങളെയും പങ്കെടുപ്പിച്ച് നടത്താനാണ് പദ്ധതിയിടുന്നത്.

ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ വിജയികൾക്ക് കെ.പി. ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 30,000 രൂപ ക്യാഷ് അവാർഡും നൽകും.

രണ്ടാം സമ്മാനമായി 20,000 രൂപയും ലീല ജോൺ മെമ്മോറിയൽ ട്രോഫിയും മൂന്നാം സമ്മാനമായി 15000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ലഭിക്കും.

കൂടാതെ കോളെജിലെ മുൻ സ്റ്റാഫും പ്രശസ്ത ചമയ കലാകാരനുമായിരുന്ന വി. രാമകൃഷ്ണൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന മികച്ച ചമയത്തിനുള്ള ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.

നാടൻപാട്ട് മത്സരത്തിൽ ഒന്നാം സമ്മാനമായി കെ.എൽ. ആൻ്റോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 20,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.

രണ്ടാം സമ്മാനമായി സെലിൻ ആൻ്റോ ട്രോഫിയും 15,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ലഭിക്കുന്നത് വിജു ആൻ്റോ ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുമാണ്.

ഈ വർഷം മുതൽ ആർട്സ് കേരള ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന തിരുവാതിരക്കളി മത്സരത്തിൽ ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന ട്രോഫികൾക്കൊപ്പം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്ന ടീമുകൾക്ക് സമ്മാനമായി യഥാക്രമം 20,000, 15,000, 10,000 രൂപയും സമ്മാനമായി നൽകും.

യൂണിവേഴ്സിറ്റി തലത്തിലുള്ള ഇൻ്റർ- സോൺ മത്സരങ്ങൾ വരുന്നതിന് മുൻപ് 1970കളിൽ സംസ്ഥാനതലത്തിൽ കോളെജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് കോളെജ് സംഘടിപ്പിച്ചിരുന്ന കലാമേളയാണ് ആർട്സ് കേരള.

മികച്ച സംഘാടനം കൊണ്ടും കഴിവുറ്റ കലാപ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്ന ആർട്സ് കേരള കലാമേളയിൽ സമ്മാനം നൽകുന്നതിനായി വന്നിരുന്നത് അന്നത്തെ പ്രശസ്ത സിനിമാ താരങ്ങളായിരുന്ന പ്രേം നസീർ, ജയഭാരതി, ഷീല തുടങ്ങിയവരായിരുന്നു.

പിന്നീട് കാലക്രമേണ നിലച്ചുപോയ ഈ കലാമേളയാണ് ആർട്സ് കേരള എന്ന പേരിൽ ക്രൈസ്റ്റ് കോളെജിൽ പുനഃസംഘടിപ്പിക്കുന്നത്.

സംസ്ഥാന മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി

ഇരിങ്ങാലക്കുട : യോനക്സ്- സൺറൈസ് ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിൽ ആവേശകരമായ തുടക്കം.

ജനുവരി 18 വരെയാണ് മത്സരം നടക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

സ്പോർട്സ് ഹബ്ബായി വളരുന്ന ഇരിങ്ങാലക്കുടയുടെ കായിക ഭൂപടത്തിൽ ഇത്തരം ടൂർണമെന്റുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ടി.ഡി.ബി.എസ്.എ. പ്രസിഡന്റ് ബാബു മേച്ചേരിപ്പടി അധ്യക്ഷത വഹിച്ചു.

കെ.ബി.എസ്.എ. സെക്രട്ടറി മുഹമ്മദ് താരിഖ് മുഖ്യപ്രഭാഷണം നടത്തി.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായിരുന്നു.

സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, കെ.ബി.എസ്.എ. വൈസ് പ്രസിഡന്റ് ജോസ് സേവ്യർ, ടൂർണമെന്റ് റഫറി അനീഷ് തോമസ് മൂക്കൻ, എം.എൻ. ഷാജി, പി.ഒ. ജോയ്, ജോയ് കെ. ആന്റണി എന്നിവർ ആശംസകൾ നേർന്നു.

ജനറൽ കൺവീനർ പീറ്റർ ജോസഫ് സ്വാഗതവും കാസ ട്രഷറർ ടോമി മാത്യു നന്ദിയും പറഞ്ഞു.

നിര്യാതനായി

ജോസ്

ഇരിങ്ങാലക്കുട : വാടച്ചിറ ചാലിശ്ശേരി ദേവസി മകൻ ജോസ് (81) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : മാഗി

മക്കൾ : റീന, സീന, ജീന

മരുമക്കൾ : ജോസഫ്, സേവിയർ, ജോഷി

ലോകത്തിലെ നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തൽ കൂടി

ഇരിങ്ങാലക്കുട : ലോകത്തിലെ നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തലുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ.

ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ‘ലെപിഡോപീറ ഓർഡറിലെ എറെബിഡെ’ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ് ഇവ.

ഹൈപ്പോസ‌ില ജനുസിൽ കണ്ടുപിടിക്കപ്പെടുന്ന പന്ത്രണ്ടാമത്തെ ഇനമാണ് “ഹൈപ്പോപ്‌പില പൊളേസിയെ” എന്ന പുതിയ നിശാശലഭം.

ഈ ജനുസ്സിലെ നിശാശലഭങ്ങളെ ബാഹ്യഘടനകൾ കൊണ്ട് തരംതിരിക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ഇവയുടെ ജനിറ്റാലിയ ഘടനയെ അടിസ്ഥാനമാക്കിയാണ് പുതിയ ഇനത്തെ വിവരിച്ചിരിക്കുന്നത്.

ജനിറ്റാലിയ പ്രത്യേകത അനുസരിച്ചാണ് ഇവയ്ക്ക് ‘ഹൈപ്പോസ്‌പില പൊളേസിയെ’ എന്ന പേര് നൽകിയത്.

ഇതോടെ ഇന്ത്യയിൽ ഹൈപോസ്‌പില ജനുസ്സിൽ രണ്ട് സ്പീഷിസുകളാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്.

പാലക്കാട് ജില്ലയിലെ സിംഗപ്പാറ, നെല്ലിയാമ്പതി, തൃശൂർ ജില്ലയിലെ പട്ടിക്കാട്, പത്തനംതിട്ട ജില്ലയിലെ വട്ടോളിപടി എന്നിവിടങ്ങളിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്.

സ്കോപ്പസ് ഇൻഡെക്സ്‌ഡ് അന്താരാഷ്ട്ര ശാസ്ത്ര മാസികയായ എൻ്റമോണിലെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ജന്തുശാസ്ത്ര വിഭാഗം അസി. പ്രൊഫ. ഡോ. അഭിലാഷ് പീറ്ററിൻ്റെ നേതൃത്വത്തിലുള്ള എൺറ്റമൊ ടാക്സോണമി ലാബിലെ ഗവേഷക വിദ്യാർഥികളായ പി.കെ. ആദർശ്, ജോസലിൻ ട്രീസ ജേക്കബ് എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്.

യു.ജി.സി. ഗവേഷണ ഫെലോഷിപ്പുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

കാവുകളെ കുറിച്ച് സെമിനാറുമായി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങലക്കുട : ക്രൈസ്റ്റ് കോളെജിലെ ബോട്ടണി വിഭാഗവും സുവോളജി വിഭാഗവും സംയുക്തമായി ബയോഡൈവേഴ്സിറ്റി ക്ലബ്ബുമായി സഹകരിച്ച് “ബ്രിഡ്ജിംഗ് ബിലീഫ് & ബയോഡൈവേഴ്സിറ്റി: ദി ഫ്യൂച്ചർ ഓഫ് സേക്രഡ് ഗ്രോവ്സ്” എന്ന പേരിൽ ത്രദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.

കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സമൂഹാധിഷ്ഠിത വനസംരക്ഷണത്തിന്റെ ഒരു പുരാതന രൂപത്തെ പ്രതിനിധീകരിക്കുന്ന കാവുകളുടെ പാരിസ്ഥിതിക, സാംസ്കാരിക, സംരക്ഷണ പ്രാധാന്യം എടുത്തു കാണിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.

രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

ഉദ്ഘാടന സെഷനിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

“സേക്രഡ് ഗ്രോവ് – ജൈവ വൈവിധ്യ പൈതൃക സ്ഥലം : ഇന്ത്യയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള നിയമപരമായ ഉപകരണങ്ങൾ” എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.

സാങ്കേതിക സെഷനുകളിൽ ഡോ. ടി.വി. സജീവ്, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, ഡോ. പി.എസ്. ഉദയൻ, ഡോ. കെ.എ. സുജന, ഡോ. എൻ.സി. ഇന്ദുചൂഡൻ തുടങ്ങിയ പ്രമുഖ പ്രഭാഷകർ പങ്കെടുത്തു.

ജൈവവൈവിധ്യ നഷ്ടം, ജന്തു വൈവിധ്യം, പാരിസ്ഥിതിക പഠനങ്ങൾ, പരമ്പരാഗത സംരക്ഷണ രീതികൾ, പുണ്യവനങ്ങളുടെ സാംസ്കാരിക പ്രസക്തി തുടങ്ങിയ വിവിധ വശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.

ഒന്നും രണ്ടും ദിവസങ്ങളിൽ യുവ ഗവേഷകർക്ക് അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാൻ വേദിയും ഒരുക്കി.

ഡോ. കെ. പ്രവീൺകുമാർ നയിച്ച ശങ്കുകുളങ്ങര കാവിലേക്ക് നടത്തിയ സന്ദർശനത്തോടെ സെമിനാർ അവസാനിച്ചു.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

പരമ്പരാഗത വിശ്വാസ വ്യവസ്ഥകളെ ആധുനിക സംരക്ഷണ തന്ത്രങ്ങളുമായി സംയോജിപ്പിച്ച് കാവുകൾ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള അവബോധമുണ്ടാക്കാൻ സെമിനാർ സഹായിച്ചു.

“നാട്ടുണർവ്വ്” സമാപിച്ചു

ഇരിങ്ങാലക്കുട : വിനോദ് സ്മാരക സാംസ്കാരിക നിലയത്തിന്റെ 20-ാം വാർഷികം “നാട്ടുണർവ്വ്” മൂന്നു ദിവസങ്ങളിലായി ആഘോഷിച്ചു.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക നിലയം പ്രസിഡന്റ് ജിൻസൺ അധ്യക്ഷത വഹിച്ചു.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് എന്നിവർ മുഖ്യാതിഥികളായി.

സാംസ്കാരിക നിലയം നൽകിവരുന്ന മാനവ സംസ്കൃതി പുരസ്കാരം ചാലക്കുടി സൗത്ത് റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ജോജു പതിയപറമ്പിൽ ഏറ്റുവാങ്ങി.

എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ വി.കെ. ശ്രീധരൻ മാസ്റ്ററെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.

സാംസ്കാരിക നിലയത്തിന്റെ മാധ്യമപുരസ്കാരത്തിന് ഡിനോ കൈനാടത്ത് അർഹനായി.

മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡെൻസി ഡെൻപോൾ, വാർഡ് മെമ്പർമാരായ എം.സി. ഷാജു, ജിനി ബാബു, കൊരട്ടി പാഥേയം പ്രതിനിധി കെ.എൻ. വേണു തുടങ്ങിയവർ പ്രസംഗിച്ചു.

മുതിർന്ന ക്ഷീര കർഷകൻ അഗസ്തിക്കുട്ടി, കർഷകൻ കൂനൻ ജോസ് തോമൻ, എം.എസ്.സി. മാത്തമാറ്റിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീലക്ഷ്മി, മോളിക്യുലർ ബയോളജിയിൽ നാലാം റാങ്ക് നേടിയ അതുൽ എന്നിവരെയും ആദരിച്ചു.

സെക്രട്ടറി നവീൻ ചുള്ളിക്കാട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

സാംസ്കാരിക നിലയം പ്രഥമ പ്രസിഡൻ്റ് ബൈജു കണ്ണൂക്കാടൻ സ്വാഗതവും ട്രഷറർ കെ. അതുൽ നന്ദിയും പറഞ്ഞു.

ആഘോഷവേളയിൽ മൂന്നു ദിവസങ്ങളിലായി ഷോലെ സിനിമ പ്രദർശനം, കലാസന്ധ്യ, മെഗാ ഗാനമേള തുടങ്ങിയ പരിപാടികൾ അരങ്ങേറി.

വെള്ളാപ്പള്ളി നടേശനെതിരെ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി. മുകുന്ദപുരം യൂണിയൻ

ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചില സംഘടിത വിഭാഗങ്ങൾ നടത്തുന്ന ആക്രമണത്തിൽ എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ പ്രതിഷേധിച്ചു. 

ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ നിന്നും ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് ആൽത്തറയ്ക്കൽ ചേർന്ന പ്രതിഷേധയോഗം യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. 

വെള്ളാപ്പള്ളി നടേശൻ വിളിച്ചു പറയുന്ന സമൂഹസത്യങ്ങൾ കേൾക്കുമ്പോൾ അദ്ദേഹത്തെ വർഗ്ഗീയ വാദിയാക്കി ചിത്രീകരിക്കുവാൻ ശ്രമിച്ചാൽ യോഗം പ്രവർത്തകർ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. 

യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, എസ്.എൻ.ബി.എസ്. സമാജം പ്രസിഡൻ്റ് കിഷോർ കുമാർ നടുവളപ്പിൽ, എസ്.എൻ.ഡി.പി. വൈദിക യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശിവദാസ് ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു. 

പ്രതിഷേധ പ്രകടനത്തിന് യോഗം ഡയറക്ടർ സി.കെ. യുധി, യൂണിയൻ വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യൻ മുതുപറമ്പിൽ, വനിതാസംഘം യൂണിയൻ പ്രസിഡൻ്റ് സജിത അനിൽകുമാർ, നമിത, യൂണിയൻ കൗൺസിലർമാരായ അനിഷ് പൂവ്വത്തുംകടവിൽ, എൻ.ബി. ബിജോയ്, സുഗതൻ തുടങ്ങിയവർ നേതൃത്വം നൽകി.