ഭാരതീയ വിദ്യാഭവനിൽ കേരളപ്പിറവി ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ കേരളപ്പിറവി ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ വിവേകാനന്ദൻ, ട്രഷറർ സുബ്രഹ്മണ്യൻ, സെക്രട്ടറി രാജൻ മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം ശോഭ ശിവാനന്ദരാജൻ, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ പങ്കെടുത്തു.

മലയാളവിഭാഗം മേധാവി ബിന്ദുമതി സ്വാഗതവും ഹിന്ദിവിഭാഗം മേധാവി ബീന നന്ദിയും പറഞ്ഞു.

തെയ്യം, ഒപ്പന, മാർഗ്ഗംകളി, കളരിപ്പയറ്റ്, തിരുവാതിരകളി, വഞ്ചിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.

തൃശൂർ പൂരത്തിന്റെ ആവിഷ്കാരവും ഉണ്ടായിരുന്നു. കേരളത്തെക്കുറിച്ചുള്ള സംഘഗാനം, നൃത്തപരിപാടികൾ തുടങ്ങിയവയും അരങ്ങേറി.

അഞ്ചാംക്ലാസ്സിലെ വിദ്യാർഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്.

അധ്യാപകരായ ദിവ്യ, അമ്പിളി, അനിത എന്നിവർ നേതൃത്വം നൽകി.

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റോവേഴ്സ് ആൻഡ് റേഞ്ചേഴ്സ് ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് റോവേഴ്സ് ആന്റ് റേഞ്ചേഴ്സ് യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പൽ എം.കെ. മുരളി അധ്യക്ഷത വഹിച്ചു.

സ്കൗട്ട് ഡി.സി. വാസു, റേഞ്ചേഴ്സ് ഡി.ടി.സി. ഇ.ബി. ബേബി, പ്രൊഫസേഴ്സ് അക്കാദമി ഡയറക്ടർ ഫൈസൽ പി. അബൂബക്കർ, സ്കൂൾ ഹെഡ്മിസ്ട്രസ് ടി.കെ. ലത, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ സൂരജ് ശങ്കർ, സ്റ്റാഫ് സെക്രട്ടറി സി.പി. ഷാജി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.വി. വിനുകുമാർ എന്നിവർ പ്രസംഗിച്ചു.

റേഞ്ചേഴ്സ് ലീഡർ കെ.ജി. സുലോചന സ്വാഗതവും റോവേഴ്സ് ലീഡർ കെ.എ. ഷീന നന്ദിയും പറഞ്ഞു.

സി.ബി.എസ്.ഇ. തൃശൂർ സെൻട്രൽ സഹോദയ കലോത്സവം : മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടി വൈഗ കെ. സജീവ്

ഇരിങ്ങാലക്കുട : സി.ബി.എസ്.ഇ. തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ കാറ്റഗറി 4 മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വൈഗ കെ. സജീവ്.

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് വൈഗ.

പ്രമുഖ വ്യവസായി കല്ലട സജീവ്കുമാറിന്റെയും ശാലിനിയുടെയും മകളാണ്.

പതാക ദിനം ആചരിച്ച് മൂർക്കനാട് എൻ എസ് എസ് കരയോഗം

ഇരിങ്ങാലക്കുട : മൂർക്കനാട് എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പതാക ദിനം ആചരിച്ചു.

എൻ എസ് എസ് പ്രതിനിധി സഭ മെമ്പർ കെ.ബി. ശ്രീധരൻ പതാക ഉയർത്തി സന്ദേശം നൽകി.

കരയോഗം സെക്രട്ടറി ചാർജ്ജ് ജയ സുരേന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് മന്നത്ത് പത്മനാഭൻ്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും സമൂഹപ്രാർത്ഥനയും നടന്നു.

കരയോഗം വനിത സമാജം പ്രസിഡൻ്റ് രജനി പ്രഭാകരൻ, എം. ശാന്തകുമാരി, രവീന്ദ്രൻ മഠത്തിൽ, എൻ. പ്രതീഷ്, ജ്യോതിശ്രീ, സദിനി മനോഹർ എന്നിവർ നേതൃത്വം നൽകി.

എൻ എസ് എസ് പതാകദിനം ആചരിച്ചു

ഇരിങ്ങാലക്കുട : എൻ എസ് എസ് താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ 111-ാമത് പതാകദിനം ആചരിച്ചു.

ഇരിങ്ങാലക്കുട ശ്രീസംഗമേശ്വര ഹാൾ പരിസരത്ത് നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് ശ്രീസംഗമേശ്വര ഹാളിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ സ്ഥാപിച്ചിട്ടുള്ള മന്നത്താചാര്യന്റെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി.

വനിതാ യൂണിയൻ്റെ ആഭിമുഖ്യത്തിൽ സമ്പൂർണ നാരായണീയപാരായണ സമർപ്പണവും നടന്നു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.

കമ്മറ്റി അംഗങ്ങളായ പി.ആർ. അജിത് കുമാർ, സി. വിജയൻ, നന്ദൻ പറമ്പത്ത്, എ.ജി മണികണ്ഠൻ, രവീന്ദ്രൻ കണ്ണൂർ, അഡീഷണൽ ഇൻസ്പെക്ടർ ബി. രതീഷ്, വനിതാ യൂണിയൻ പ്രസിഡൻ്റ് ജയശ്രീ അജയ്, വൈസ് പ്രസിഡൻ്റ് ചന്ദ്രിക സുരേഷ്, കമ്മിറ്റി അംഗങ്ങളായ സ്മിത ജയകുമാർ, രാജലക്ഷ്മി, മായ, ശ്രീദേവി മേനോൻ
എന്നിവർ പങ്കെടുത്തു.

താലൂക്ക് യൂണിയൻ്റെ കീഴിലുള്ള 145 കരയോഗങ്ങളിലും രാവിലെ പതാക ഉയർത്തി.

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വദിനം ആചരിച്ചു.

അരിപ്പാലം സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങ് മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി മുഖ്യ പ്രഭാഷണം നടത്തി.

കാട്ടൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി ആർ ഷാജു, ടി ആർ രാജേഷ്, യു ചന്ദ്രശേഖരൻ, ടി എസ് പവിത്രൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഇ കെ സുബ്രഹ്മണ്യൻ, ജൂലി ജോയ് എന്നിവർ പ്രസംഗിച്ചു.

ലാലി വർഗ്ഗീസ് സ്വാഗതവും, കത്രീന ജോർജ്ജ് നന്ദിയും പറഞ്ഞു.

അഖില കേരള കോളെജ് സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെൻ്റ് ഒക്ടോബർ 31, നവംബർ 1, 2 തിയ്യതികളിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ സ്റ്റാഫ് ക്ലബ്ബിൻ്റെയും ബി.പി.ഇ. വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ അഖില കേരള കോളെജ് സ്റ്റാഫിനുവേണ്ടി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻ്റ് ഒക്ടോബർ 31, നവംബർ 1, 2 തിയ്യതികളിലായി ക്രൈസ്റ്റ് കോളെജ് ഗ്രൗണ്ടിൽ നടക്കും.

ടൂർണമെൻ്റിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതോളം ടീമുകൾ പങ്കെടുക്കും.

ടൂർണമെൻ്റിൻ്റെ പോസ്റ്റർ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ പുറത്തിറക്കി.

ഓൺലൈനിൽ പാർട്ട്ടൈം ജോലി ചെയ്യിപ്പിച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഓൺലൈനിൽ പാർട്ട് ടൈം ജോലി ചെയ്യിപ്പിച്ച് അവിട്ടത്തൂർ സ്വദേശിയിൽ നിന്ന് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ.

കണ്ണൂർ കതിരൂർ പുളിയോട് സ്വദേശി വിദ്യ വിഹാർ വീട്ടിൽ സി. വിനീഷ് (39) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

അവിട്ടത്തൂർ സ്വദേശി കുന്നത്ത് വീട്ടിൽ ആദർശ് എന്നയാളെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് ഡി.ഡി.ബി. വേൾഡ് വൈഡ് മീഡിയ ഇന്ത്യ എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും സ്റ്റാർ റേറ്റിംഗ് കൊടുക്കുന്ന ഓൺലൈൻ ജോലി ചെയ്താൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആദർശിന്റെ മൊബൈലിലേക്ക് മെസ്സേജുകൾ അയച്ച് കൊടുക്കുകയും പെയ്‌മെന്റിനായി ടെലഗ്രാം അക്കൗണ്ട് അയച്ചു കൊടുത്തും 2024 ജനുവരി 16 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ വിവിധ പ്രീപെയ്ഡ് ടാസ്ക്കുകളും റിവ്യൂ ടാസ്ക്കുകളും ചെയ്യിപ്പിച്ച് ഓരോ കാരണങ്ങൾ പറഞ്ഞ് പല തവണകളിലായി പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,28,000 രൂപ അയപ്പിച്ച് വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് വിനീഷ് അറസ്റ്റിലായത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പരാതിക്കാരന് നഷ്ട്ടപ്പെട്ട തുകയിൽ ഉൾപ്പെട്ട 58000 രൂപ പ്രതിയായ വിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായി എടുത്ത പുതിയ സിം കാർഡ്, അക്കൗണ്ടിന്റെ പാസ്ബുക്ക്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനായി മറ്റൊരാൾക്ക് കൈമാറിയതായും ആയതിന് 10000 രൂപ കമ്മീഷൻ കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.

വിനീഷിന്റെ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ 29,20,000 രൂപ നിയമവിരുദ്ധമായി വന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് കൂടുതലായി അന്വേഷിച്ചതിൽ ഈ അക്കൗണ്ടിലൂടെ തട്ടിപ്പ് നടത്തിയ പണം കൈമാറ്റം ചെയ്തതിന് വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

ജിഎസ്ഐ കെ.വി. ജെസ്റ്റിൻ, സിപിഒ ശ്രീയേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാരം ‘വിക്ടോറിയ’യുടെ സംവിധായിക ശിവരഞ്ജിനിക്ക്

ഇരിങ്ങാലക്കുട : നിരവധി പുരസ്കാരങ്ങൾ നേടിയ യുവ ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെ സ്മരണാർത്ഥം ഓഫ് സ്റ്റേജ് അന്നമനട നൽകിവരുന്ന മികച്ച നവാഗത ചലച്ചിത്ര സംവിധായകർക്കുള്ള ഈ വർഷത്തെ പുരസ്കാരം ‘വിക്ടോറിയ’ സിനിമയുടെ സംവിധായിക ജി. ശിവരഞ്ജിനിക്ക് നൽകും.

സംവിധായകൻ ടി.വി. ചന്ദ്രൻ ചെയർമാനും ഛായാഗ്രാഹകൻ കെ.ജി. ജയൻ, ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ എന്നിവർ അംഗങ്ങളുമായ സമതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.

ആശയം, പ്രമേയം, കഥ, അഭിനയം എന്നീ മേഖലകളിലെല്ലാം മികവും വ്യക്തിത്വവും പുലർത്തുന്ന ഒന്നാണ് ശിവരഞ്ജിനിയുടെ ആദ്യചിത്രം കൂടിയായ വിക്ടോറിയ. തന്റേതായ കാഴ്ച്ചപ്പാടുള്ള ഒരു സംവിധായികയെ ഈ ചിത്രത്തിൽ തെളിഞ്ഞുകാണാം.

സിനിമയിലെ സാമ്പ്രദായികമായ സ്ത്രീ പ്രതിനിധാനങ്ങളെ അട്ടിമറിച്ചുകൊണ്ട് ഈ ചിത്രം സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കും ഭാവനകളിലേക്കും കാമനകളിലേക്കും സഞ്ചരിക്കുന്നു. ഗൗരവമുള്ള ഈ പ്രമേയത്തെ മുദ്രാവാക്യങ്ങളിലേക്ക് വഴുതാതെ, മാധ്യമപരമായ മികവോടെ, ഭാവതീവ്രത വെടിയാതെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന്
ജൂറി വിലയിരുത്തി.

25000 രൂപയും അന്തരിച്ച പ്രശസ്ത ചിത്രകാരൻ മുഹമ്മദ് അലി ആദം രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആഷിഖ് അബു, അൻവർ റഷീദ്, ലിജോ ജോസ്‌ പെല്ലിശ്ശേരി, സിദ്ധാർഥ് ശിവ, അൽഫോൻസ്‌ പുത്രൻ, ദിലീഷ്‌ പോത്തൻ, അനിൽ രാധാകൃഷ്ണൻ, സനൽകുമാർ ശശിധരൻ, സക്കറിയ മുഹമ്മദ്, ജൂഡ് ആന്റണി, സുദേവൻ, താര രാമാനുജൻ, ഫാസിൽ റസാഖ് എന്നിവർ മുൻ വർഷങ്ങളിലെ മോഹൻ രാഘവൻ പുരസ്‌കാരത്തിന് അർഹരായവരിൽ പ്രമുഖരാണ്.

ഡിസംബർ മാസത്തിൽ മോഹൻ രാഘവന്റെ ജന്മനാടായ അന്നമനടയിൽ അന്നമനട, കാടുകുറ്റി പഞ്ചായത്തുകളുടെ സഹകരണത്തോടെ നടക്കുന്ന മോഹൻ രാഘവൻ അനുസ്‌മരണ ചടങ്ങിൽവെച്ച് പുരസ്‌കാരം സമർപ്പിക്കും.

അതോടനുബന്ധിച്ച് സാഹിത്യകാരൻ പി.കെ. ശിവദാസ്, ചിത്രകാരൻ മുഹമ്മദ് അലി ആദം അനുസ്‌മരണങ്ങളും നടക്കും.

നിപ്മറിന് സെന്റര്‍ ഓഫ് എക്സലന്‍സ് അംഗീകാരം

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിപ്മറിന് സെൻ്റർ ഓഫ് എക്സലൻസ് അംഗീകാരം ലഭിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

1992ലെ പാര്‍ലമെന്റ് പാസാക്കിയ ആർ.സി.ഐ. ആക്റ്റ് പ്രകാരം നിലവില്‍ വന്ന സംവിധാനമാണ് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ.

പുനരധിവാസ ചികിത്സാ മേഖലയിലെ കോഴ്സുകളുടെ സിലബസ്, കാലാവധി, അംഗീകാരം എന്നിവ നല്‍കുന്നതിനുള്ള അധികാരവും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കാണ്.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, പുനരധിവാസ ചികിത്സാ മേഖലയില്‍ മികവ് തെളിയിച്ച സ്വയംഭരണ സ്ഥാപനമാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍.

ഈ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2024ലെ ഐക്യരാഷ്ട്ര സംഘടനയുടെ ടാസ്ക് ഫോഴ്സ് അവാര്‍ഡും നിപ്മറിന് ലഭിച്ചിരുന്നു.

കൂടാതെ 2021, 2022, 2023 വര്‍ഷങ്ങളില്‍ ഭിന്നശേഷി മേഖയിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകളും നിപ്മറിനെ തേടിയെത്തിയിരുന്നതായി മന്ത്രി ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരളത്തില്‍ ആദ്യമായി പ്രോസ്തറ്റിക്സ് ആന്റ് ഓര്‍ത്തോറ്റിക്സില്‍ കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല അഫിലിയേഷനോടെ ബിരുദ കോഴ്സ് ആരംഭിച്ച സ്ഥാപനമാണ്‌ നിപ്മർ. കൂടാതെ ആർ.സി.ഐ. അംഗീകാരത്തോടെ രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ സ്പെഷ്യല്‍ എഡ്യുക്കേഷന്‍, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കെയര്‍ ഗിവിംഗ്, കമ്മ്യൂണിറ്റി ബെയ്സ്ഡ് ഇന്‍ക്ലൂസീവ് ഡെവലപ്പ്മെന്റ് എന്നീ കോഴ്സുകളും നിപ്മറിൽ നടത്തി വരുന്നുണ്ട്.

പുനരധിവാസ ചികിത്സാ മേഖലയിലെ മറ്റൊരു പ്രൊഫഷണല്‍ ബിരുദ കോഴ്സായ ബാച്ചിലര്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പി കേരളത്തില്‍ ആദ്യമായി ആരംഭിച്ച സ്ഥാപനവും നിപ്മറാണ്.

കഴിഞ്ഞ നാലു വര്‍ഷ കാലയളവില്‍ അക്കാദമിക് കോഴ്സുകള്‍ക്ക് പുറമേ നൂതനമായ നിരവധി പദ്ധതികള്‍ നിപ്മർ നടപ്പിലാക്കിയിട്ടുണ്ട്. എ.ഡി.എച്ച്.ഡി. ക്ലിനിക്ക്, ഫീഡിംഗ് ഡിസോര്‍ഡര്‍ ക്ലിനിക്ക്, സ്കൂള്‍ റെഡ്നസ് പ്രോഗ്രാം, ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ആന്‍റ് ഗെയിംസ്, സിമുലേഷന്‍ സൂപ്പര്‍ മാര്‍ക്കറ്റ്, ദന്തപരിചരണ യൂണിറ്റ്, നേത്ര പരിചരണ യൂണിറ്റ്, അനിമല്‍ അസിസ്റ്റഡ് തെറാപ്പി, അഡാപ്റ്റീവ് ഫാഷന്‍ ഡിസൈനിംഗ്, ഇന്‍ക്ലൂസീവ് നൂണ്‍ മീല്‍ പ്രോഗ്രാം, സ്കേറ്റിംഗ് പരിശീലനം എന്നിവ നിപ്മറിൽ ആരംഭിച്ചിട്ടുണ്ട്.

അക്കാദമിക്ക് പ്രോഗ്രാമിലെ കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി 3.6 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നു.

2021-22 സാമ്പത്തിക വര്‍ഷം 8 കോടി രൂപയും, 2022-23 സാമ്പത്തിക വര്‍ഷം 10 കോടി രൂപയും, 2023-24 സാമ്പത്തിക വര്‍ഷം 12 കോടി രൂപയും, 2024-25 സാമ്പത്തിക വര്‍ഷം 12.5 കോടി രൂപയും, 2025-26 സാമ്പത്തിക വര്‍ഷം 18 കോടി രൂപയും, സംസ്ഥാന ബജറ്റില്‍ നിപ്മറിന് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മികച്ച പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നിപ്മറില്‍ 250 കിടക്കകളോടു കൂടിയ റീഹാബ് ആശുപത്രി നിര്‍മ്മിക്കുന്നതിനുള്ള നിർദ്ദേശം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.