സ്പോക്കൺ ഹിന്ദിസർട്ടിഫിക്കറ്റ് കോഴ്‌സ് :അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിനു കീഴിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് ഇരിങ്ങാലക്കുട സബ് സെന്ററിൽ
സ്പോക്കൺ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

മൂന്നു മാസത്തേതാണ് കോഴ്‌സ്. ആഴ്ചയിൽ അഞ്ചു മുതൽ ആറു മണിക്കൂർ വരെ ക്ലാസുണ്ടാവും. വിദ്യാർഥികൾക്കും ജോലിചെയ്യുന്നവർക്കും സൗകര്യപ്രദമായ വിധത്തിലാവും സമയക്രമം.

ദൈനംദിന ജീവിതത്തിലും തൊഴിൽരംഗത്തും പ്രായോഗികമായി ഹിന്ദി സംസാരിക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്.

പ്ലസ് ടു വിജയിച്ചവരാകണം അപേക്ഷകർ. 3500 രൂപയാണ് കോഴ്‌സ് ഫീ. അപേക്ഷിക്കാൻ പ്രായപരിധി ഇല്ല.

താൽപര്യമുള്ളവർ പേര്, പ്രായം, ജനനത്തിയതി, വിദ്യാഭ്യാസ യോഗ്യത എന്നീ വിവരങ്ങൾ സഹിതം 2026 ഫെബ്രുവരി 5-നകം അപേക്ഷിക്കണം. ഇമെയിൽ: klnirinj@gmail.com. ഫോൺ: 9388460098

ഇരിങ്ങാലക്കുട സബ് സെന്ററായ എസ്.എൻ. നഗറിലെ എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസ് കെട്ടിടത്തിലാണ് കോഴ്‌സ് നടക്കുക.

സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് : വിളംബര ജാഥ നടത്തി

ഇരിങ്ങാലക്കുട : ജനുവരി 31ന് സെന്റ് മേരീസ് സ്കൂളിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ വിളംബര ദീപശിഖാ പ്രയാണം ഇരിങ്ങാലക്കുട അഡീഷണൽ സബ് ഇൻസ്പെക്ടർ പി.എ. ഡാനി ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് റീജ ജോസ് അധ്യക്ഷത വഹിച്ചു.

സെന്റ് ജോസഫ്സ് കോളെജ് ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ മുഖ്യാതിഥിയായി.

അധ്യാപകരായ ജേക്കബ് ആലപ്പാട്ട്, ഡേവിസ് ചിറയത്ത്, പി.ടി.എ. പ്രസിഡന്റ് അജോ ജോൺ, സ്വാഗതസംഘം ചെയർമാൻ ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു.

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരം 25ന് : കേരള പൊലീസ് എഫ്സിയും ഗോകുലം എഫ്സിയും തമ്മിൽ ഏറ്റുമുട്ടും

ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൻ്റെ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി കേരള പൊലീസ് എഫ്സിയും ഗോകുലം എഫ്സിയും.

ബുധനാഴ്ച നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ കേരളത്തിലെ പ്രമുഖ ടീമുകളായ കേരള പൊലീസും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും തമ്മിലാണ് ഏറ്റുമുട്ടിയത്.

ആവേശകരമായ മത്സരത്തിൻ്റെ
ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ കേരള പൊലീസിൻ്റെ ജംഷെദും രണ്ടാം പകുതിയിൽ സജീഷും ഗോൾ നേടിയപ്പോൾ 2 – 0 എന്ന സ്കോറിൽ കേരള പൊലീസ് ഫൈനലിലേക്ക് കടന്നു.

വെള്ളിയാഴ്ച നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഗോകുലം എഫ്‌സിയും പി.എഫ്.സി. കേരളയും തമ്മിലാണ് ഏറ്റുമുട്ടിയത്.

ഇരുടീമുകളും അതീവ ജാഗ്രതയോടെയും ശാസ്ത്രീയ സമീപനത്തോടെയും ഏറ്റുമുട്ടിയപ്പോൾ ആവേശം നിറഞ്ഞ ഒരു നേൽ – ബൈറ്റിംഗ് മത്സരമായി മാറി.

ആദ്യ പകുതിയിൽ മെഹ്ദിയും
രണ്ടാം പകുതിയിൽ രാഹുലും നേടിയ ഗോളിലൂടെ ഗോകുലം എഫ്‌.സി. അവരുടെ ലീഡ് ശക്തമാക്കി ഫൈനലിലേക്ക് പ്രവേശിച്ചു.

ജനുവരി 25 ഞായറാഴ്ച വൈകീട്ട് 7 മണിക്കാണ് ഫൈനൽ മത്സരം.

തെരഞ്ഞെടുപ്പിനൊരുങ്ങി കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം ഇറങ്ങി.

ഇതു പ്രകാരം 13 അംഗ ഭരണസമിതിയാണ് നിലവിൽ വരിക. ഫെബ്രുവരി 6 വരെ നാമനിർദ്ദേശപത്രിക നൽകാം. ഫെബ്രുവരി 22നാണ് തെരഞ്ഞെടുപ്പ്.

കോടികളുടെ തട്ടിപ്പ് നടന്നതിനെ തുടർന്ന് പ്രതിസന്ധിയിലായ സിപിഎം നേതൃത്വത്തിലുള്ള കരുവന്നൂർ ബാങ്കിൽ 5 വർഷമായി അഡ്മിനിസ്ട്രേറ്റീവ് ഭരണമായിരുന്നു. 2021ലാണ് ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ് നടന്നതായുള്ള ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുന്നത്.

തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിലേക്കും പിന്നാലെ ഇ.ഡി.ക്കും കൈമാറി. ഇതോടെ 232 കോടിയുടെ തട്ടിപ്പും കള്ളപ്പണമിടപാടും നടന്നതായി ഇ.ഡി. കണ്ടെത്തി.

ധാരാളം നിക്ഷേപകരുള്ള ഈ ബാങ്കിലെ നിക്ഷേപകരുടെ പണം ആവശ്യമുള്ള സമയത്ത് തിരികെ നൽകാനാകാതെ പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്ക് നിലവിൽ തിരിച്ചു വരവിൻ്റെ പാതയിലാണെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്.

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ് : ആദ്യ സെമിയിൽ ഇന്ന് കേരള പൊലീസും ബ്ലാസ്റ്റേഴ്സ് എഫ്.സി.യും നേർക്കുനേർ

ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പി.എഫ്.സി. കേരള റിയൽ മലബാർ യുണൈറ്റഡ് എഫ്.സി.യെ 2-1 ന് പരാജയപ്പെടുത്തി.

ഇരുടീമുകളും മികച്ച ഉത്സാഹത്തോടെയും ദൃഢനിശ്ചയത്തോടെയും കളിച്ച മത്സരം മുഴുവൻ ആകർഷകമായ പ്രകടനങ്ങളാൽ സമ്പന്നമായിരുന്നു.

പി.എഫ്.സി. കേരളയ്ക്കായി അർഷദ്, അഭിനവ് എന്നിവർ ഗോളുകൾ നേടി. റിയൽ മലബാർ യുണൈറ്റഡ് എഫ്.സി.ക്കായി ഫർഷാദ് ഗോൾ നേടി.

ശക്തമായ തിരിച്ചടിക്ക് റിയൽ മലബാർ യുണൈറ്റഡ് എഫ്.സി. ശ്രമിച്ചെങ്കിലും പി.എഫ്.സി. കേരള വിജയം ഉറപ്പാക്കി സെമിഫൈനലിലേക്ക് കടന്നു.

കേരള പൊലീസും ബ്ലാസ്റ്റേഴ്സ് എഫ്.സി.യും തമ്മിലുള്ള ടൂർണമെന്റിന്റെ ആദ്യ സെമിഫൈനൽ മത്സരം ഇന്ന് വൈകീട്ട് 7 മണിക്ക് നടക്കും.

സംസ്ഥാന സർക്കാരിൻ്റെ ഭിന്നശേഷി അവാർഡ് ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ നൽകുന്ന ഭിന്നശേഷി അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിന് ലഭിച്ചു.

കോളെജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിലും അവരുടെ പുനരധിവാസത്തിലും മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന വിഭാഗത്തിനുള്ള പുരസ്‌കാരത്തിനാണ് ക്രൈസ്റ്റ് കോളെജ് അർഹമായത്.

തിരുവനന്തപുരം ടാഗോർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസും അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

സ്ഥാപനത്തിനകത്തും പുറത്തും ഉൾച്ചേർക്കൽ ഉറപ്പാക്കുന്ന രീതിയിലുഉള സേവനങ്ങൾ തവനിഷ് നൽകി വരുന്നുണ്ട്.

എട്ട് വർഷമായി തുടർച്ചയായി ഭിന്നശേഷി വിദ്യാർഥികൾക്കായി ‘സവിഷ്ക്കാര’ എന്ന പേരിൽ നടത്തിവരുന്ന കലാമേളയിൽ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്. ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന സവിഷ്ക്കാര ഇത്തവണ ദേശീയ തലത്തിലാണ് സംഘടിപ്പിച്ചത്.

സവിഷ്കാരയ്ക്ക് പുറമേ, ഇഗ്നൈറ്റ്, ദർശനയുമായി സംഘടിപ്പിച്ചു നടത്തുന്ന പാരാ അത്‌ലറ്റിക് മീറ്റ്, വിവിധ ഭിന്നശേഷി പദ്ധതികളുമായി ചേർന്ന് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ, കാട്ടൂർ പഞ്ചായത്തിലെ ‘ഉണർവ്’ പ്രൊജക്റ്റ്‌, ഭിന്നശേഷി വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ, മൊബൈൽ ഫോൺ എന്നിവയുടെ വിതരണം, ഓണ സമ്മാനങ്ങൾ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി തവനിഷ് നടത്തിവരുന്നു.

ക്രൈസ്റ്റ് കോളേജിലെ എൻ.എസ്.എസ്, സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റിന്റെ സി.ഐ.എഫ്.ഡി.എ. എന്നിവരും നടത്തുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ കോളെജിന് ഈ അവാർഡ് ലഭിക്കുന്നതിൽ നിർണായകമായി.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഇടപെടലിൽ എടതിരിഞ്ഞിയിലെ ഭൂമി ന്യായവില പ്രശ്നത്തിന് പരിഹാരം

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില നിര്‍ണ്ണയം സംബന്ധിച്ച പ്രശ്‌നത്തിന് മന്ത്രി ഡോ. ആര്‍. ബിന്ദു ഇടപെട്ട് പരിഹാരമാക്കി.

മന്ത്രി ആർ. ബിന്ദുവിന്റെ മുൻകൈയിൽ റവന്യൂ വകുപ്പ് മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്.

എടതിരിഞ്ഞി വില്ലേജില്‍ 2010ലെ ന്യായവില വിജ്ഞാപനപ്രകാരം നിശ്ചയിച്ച ഭൂമിയുടെ ന്യായവില യഥാര്‍ത്ഥ മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും സമീപ വില്ലേജുകളിലെ സമാന സ്വഭാവമുള്ള ഭൂമിയേക്കാള്‍ കൂടുതലാണെന്നും വ്യാപകമായി ആക്ഷേപമുണ്ടായിരുന്നു. ഇതു സംബന്ധിച്ച പരാതികളും അപ്പീലുകളും ജില്ലാ കളക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ന്യായവില പുതുക്കി നിശ്ചയിക്കാന്‍ 2025 ജൂലൈ മാസത്തില്‍ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണറെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ്, താലൂക്ക്, ജില്ലാതല സമിതികളും രൂപീകരിച്ചിരുന്നു.

ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള വിവിധ ക്ലാസിഫിക്കേഷനുകളിലെ ഭൂമിയുടെ കരട് ലിസ്റ്റ് വില്ലേജ് ഓഫീസര്‍ തയ്യാറാക്കുകയും, ആ ലിസ്റ്റ് വില്ലേജ്തല സമിതിയും താലൂക്ക്തല സമിതിയും അംഗീകരിക്കുകയും ചെയ്തിരുന്നു.

നിലവിലുള്ള ന്യായവിലയുടെ അറുപത് മുതല്‍ എൺപത്തഞ്ച് ശതമാനം വരെ കുറവുവരുത്തി നിലവിലെ മാര്‍ക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് കരട് ജില്ലാ കമ്മിറ്റി അംഗീകരിച്ചത്.

ജില്ലാ കമ്മിറ്റി അംഗീകരിച്ച വില ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിനും ഇതില്‍ ആക്ഷേപമുണ്ടെങ്കില്‍ 60 ദിവസങ്ങള്‍ക്കകം അപ്പീല്‍ നല്‍കുന്നതിനും ജില്ലാതല സമിതി യോഗത്തില്‍ തീരുമാനമായി.

ഉദ്യോഗസ്ഥതലത്തിൽ വന്ന തെറ്റു കാരണം ജനങ്ങൾ ദുരിതമനുഭവിക്കേണ്ടി വരുന്നത് ശ്രദ്ധയിൽ വന്നതുമുതൽ പരിഹാരത്തിന് നിരന്തരം ശ്രമിച്ചു വരികയായിരുന്നെന്ന്
മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ആ ഇടപെടലുകൾ ഫലപ്രാപ്തിയിൽ എത്തിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേർത്തു.

കളക്ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ടി. മുരളി, ഡെപ്യൂട്ടി കളക്ടര്‍ എം.സി. ജ്യോതി, ആര്‍.ഡി.ഒ, താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥര്‍, മറ്റുവകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിയേറ്റർ ഫെസ്റ്റിവെൽ സമാപിച്ചു

ഇരിങ്ങാലക്കുട : 0480 മൂന്നു ദിവസങ്ങളിലായി ഇരിങ്ങാലക്കുട ടൗൺ ഹാളിലും ക്രൈസ്റ്റ് കോളെജിലുമായി നടത്തിവന്ന തിയേറ്റർ ഫെസ്റ്റിവെൽ സമാപിച്ചു.

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻ്റ് പ്രൊഫസർ പി.ആർ. ജിജോയ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ അധ്യക്ഷത വഹിച്ചു.

ഫാ. ജോയ് പീണിക്കപ്പറമ്പിൽ, അഡ്വ. തോമസ് ഉണ്ണിയാടൻ, 0480 സെക്രട്ടറി റഷീദ് കാറളം, സജീവ് കുമാർ കല്ലട എന്നിവർ പ്രസംഗിച്ചു.

അരുൺ ഗാന്ധിഗ്രാം നന്ദി പറഞ്ഞു.

കഴിഞ്ഞ ദിവസം അരങ്ങേറിയ പെൺ നടൻ, വയൽപായും വെങ്കൈകൾ എന്നീ നാടകങ്ങളെ കുറിച്ച് പ്രൊഫ. സാവിത്രി ലക്ഷ്മണൻ വിശകലനം ചെയ്തു.

അശോകൻ ചരുവിൽ നാടകാവതാരകരെ ആദരിച്ചു.

അരുൺ ലാൽ സംവിധാനം ചെയ്ത കുഹു, ശശിധരൻ നടുവിൽ തൻ്റെ തനതായ ശൈലിയിലൂടെ സംവിധാനം നിർവഹിച്ച എൻ.എസ്. മാധവൻ്റെ വിവർത്തന നാടകമായ ഹിഗ്വിറ്റ എന്നിവ സഹൃദയ ഹൃദയം കീഴടക്കി.

പി. കൃഷ്ണനുണ്ണി, പി.ആർ. ജിജോയ്, അഡ്വ. മണികണ്ഠൻ ആതിര അരവിന്ദ്, ഹേന അരവിന്ദ്, സോണിയ ഗിരി, സുമേഷ് മണിത്തറ തുടങ്ങി അറുപതോളം കലാകാരന്മാരാണ് ഹിഗ്വിറ്റയിൽ അണിനിരന്നത്.

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് : രണ്ടാം ദിനം ലോർഡ്സ് കൊച്ചിയെ തകർത്ത് കേരള പൊലീസ്

ഇരിങ്ങാലക്കുട : മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൻ്റെ രണ്ടാം ദിനത്തിൽ കേരള പൊലീസ്, ലോർഡ്സ് എഫ്‌.എ. കൊച്ചിയെ 5 -1ന് പരാജയപ്പെടുത്തി.

മത്സരത്തിന്റെ മുഖ്യാതിഥികളായി മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളായ വിക്ടർ മഞ്ഞില, എം.എം. ജേക്കബ്, കെ.എഫ്. ബെന്നി എന്നിവർ പങ്കെടുത്തു.

മത്സരത്തിൽ കേരള പൊലീസ് പൂർണാധിപത്യം പുലർത്തി.

ബാബിൾ മനോഹരമായ ഒരു ഹാട്രിക് നേടി. ശ്രീരാഗ്, ഷബാസ് എന്നിവർ ഓരോ ഗോൾ വീതവും നേടി.

ലോർഡ്സ് എഫ്‌.എ. കൊച്ചിക്കായി വൈഷ്ണവ് ആശ്വാസ ഗോൾ നേടി.

ബംഗളൂരുവിൽ നിറഞ്ഞ സദസ്സിൽ വീണ്ടും “മൃച്ഛകടികം” കൂടിയാട്ടം അരങ്ങേറി

ഇരിങ്ങാലക്കുട : ബംഗളൂരുവിലെ വിഖ്യാത കലോത്സവമായ ‘ബംഗളൂർ ഹബ്ബ’യിൽ ഇരിങ്ങാലക്കുട നടനകൈരളിയുടെ ‘മൃച്ഛകടികം’ കൂടിയാട്ടത്തിന് തിങ്ങിനിറഞ്ഞ സദസ്സ്.

നോബേൽ സമ്മാന ജേതാവായ വിഖ്യാത ശാസ്ത്രജ്ഞൻ സി.വി. രാമൻ്റെ ജന്മഗൃഹം കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന കലോത്സവമാണിത്.

ശൂദ്രകൻ എന്ന നാടകകൃത്ത് 1500 വർഷങ്ങൾക്കു മുമ്പ് തന്റെ തന്നെ ആത്മകഥാ രൂപത്തിൽ രചിക്കപ്പെട്ട അത്യപൂർവമായ ‘പ്രകരണം’ എന്ന വിഭാഗത്തിൽ പെടുന്ന അപൂർവ സാമൂഹ്യ നാടകമാണിത്.

ചൂതുകളിക്കാർ, തസ്കരൻ, ആനക്കാരൻ തുടങ്ങി സമൂഹത്തിലെ സാധാരണക്കാരുടെ കഥയാണ് നാടകത്തിലെ ഇതിവൃത്തം.

കൂടിയാട്ടത്തിൽ ഈ കൃതി ഇദംപ്രദമമായി ചിട്ടപ്പെടുത്തിയത് കൂടിയാട്ടം ആചാര്യനായ വേണുജിയാണ്.

ബംഗളൂരുവിൽ ഭൂമിജ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ അരങ്ങാണിത്.

കപില വേണു, സൂരജ് നമ്പ്യാർ, കലാമണ്ഡലം ജിഷ്ണു പ്രതാപ്, മാർഗി സജീവ് നാരായണ ചാക്യാർ, ശങ്കർ വെങ്കിട്ടേശ്വരൻ, പൊതിയിൽ രഞ്ജിത്ത് ചാക്യാർ, നേപഥ്യ ശ്രീഹരി ചാക്യാർ, സരിത കൃഷ്ണകുമാർ, മാർഗി അഞ്ജന എസ്. ചാക്യാർ, അരൻ കപില എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, രാഹുൽ എന്നിവർ മിഴാവിലും, കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും പശ്ചാത്തലമേളം നൽകി.