നിക്ഷേപകൻ്റെ മരണം : ബാങ്കിൻ്റെ പൊറത്തിശ്ശേരി ബ്രാഞ്ചിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്

ഇരിങ്ങാലക്കുട : സിപിഎം നേതൃത്വം നൽകുന്ന കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിനിരയായ പൊറത്തിശ്ശേരി കോട്ടക്കകത്തുകാരൻ പൗലോസിന്റെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ സഹകരണ ബാങ്കിന്റെ പൊറത്തിശ്ശേരി ബ്രാഞ്ചിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.

ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റി പ്രസിഡന്റ് സൂരജ് കടുങ്ങാടൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗം സന്തോഷ്‌ ചെറാക്കുളം ഉദ്ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ്, ജനറൽ സെക്രട്ടറി വി.സി. രമേഷ്, മണ്ഡലം സെക്രട്ടറി ഷാജുട്ടൻ, ജോജൻ കൊല്ലാട്ടിൽ, പൊറത്തിശ്ശേരി ഏരിയ ജനറൽ സെക്രട്ടറി സൂരജ് നമ്പ്യങ്കാവ്, അഖിലാഷ് വിശ്വനാഥൻ, സിന്ധു സതീഷ്, സതീഷ് മാഷ്, സന്തോഷ്‌ കാര്യാടൻ, എം.വി. സുരേഷ് എന്നിവർ നേതൃത്വം നൽകി.

പുളിക്കൽചിറ പാലത്തിലെ താൽക്കാലിക ബണ്ട് പൊളിച്ചു നീക്കണം : സി.പി.ഐ.

ഇരിങ്ങാലക്കുട : പടിയൂർ പുളിക്കൽചിറ പാലം നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച താൽക്കാലിക ബണ്ട് പൊളിച്ച് പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് സിപിഐ പത്തനങ്ങാടി ബ്രാഞ്ച് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പുളിക്കൽചിറ പാലം നിർമ്മാണത്തിന്റെ ഭാഗമായി താൽക്കാലിക ബണ്ട് സമാന്തരമായി നിർമ്മിച്ചിരുന്നു. വെള്ളം ഒഴുകി വരുന്ന ഭാഗത്ത് ഓവുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നീരൊഴുക്ക് സുഗമമല്ലാത്തതിനാൽ പടിയൂർ പഞ്ചായത്തിലെ 5, 6 വാർഡുകളിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളം കയറിയതിനെ തുടർന്ന് പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി.

അതിനാൽ അടിയന്തരമായി താൽക്കാലിക ബണ്ടിന്റെ വെള്ളം ഒഴുകി വരുന്ന ഭാഗം പൊളിച്ചു നീക്കി വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ലോക്കൽ കമ്മിറ്റി അംഗം പ്രിയ അജയ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ പടിയൂർ സൗത്ത് ലോക്കൽ സെക്രട്ടറി ടി.വി. വിബിൻ, മണ്ഡലം കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ, ബ്രാഞ്ച് സെക്രട്ടറി എ.ബി. ഫിറോസ് എന്നിവർ പ്രസംഗിച്ചു.

താത്ക്കാലിക അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ഗവ കെ കെ ടി എം കോളെജിൽ ഇംഗ്ലീഷ് വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവ്.

കോളെജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റർചെയ്തിരിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂൺ 25 ബുധനാഴ്ച രാവിലെ 10.30 ന് കോളെജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ കൂടികാഴ്ച്ചക്ക് നേരില്‍ ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് കോളെജുമായി ബന്ധപ്പെടേണ്ട നമ്പർ : 08022213, 9400859413

ഭാരവാഹികൾ

തൃശൂർ : സമസ്ത കേരള വാര്യർ സമാജം യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ടായി വി. ഹരിമോഹൻ (തിരുവല്ല), സെക്രട്ടറിയായി നീതുവാര്യർ (പാലക്കാട്) എന്നിവരെ തിരഞ്ഞെടുത്തു.

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല : ചികിത്സ ലഭിക്കാതെ കരുവന്നൂർ ബാങ്കിലെ ഒരു നിക്ഷേകൻ കൂടി മരിച്ചു

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക ചികിത്സാ ആവശ്യത്തിനായി ആവശ്യപ്പെട്ടിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് മതിയായ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചതായി പരാതി.

പൊറത്തിശ്ശേരി കോട്ടക്കകത്തുകാരൻ പൗലോസ് (68) ആണ് മരിച്ചത്.

പൗലോസിൻ്റെ ഭാര്യ വെറോനിക്കയും കുടുംബവുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡിലെ ലോട്ടറിക്കടയിലെ ജീവനക്കാരനായ പൗലോസിന് രാവിലെ കടയിലേക്ക് വരുന്ന വഴി സൈക്കിളിന് മുൻപിലേക്ക് പട്ടി വട്ടം ചാടി ആഗസ്റ്റ് 23നാണ് അപകടം പറ്റുന്നത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൗലോസിന് ചികിത്സക്ക് 10 ലക്ഷത്തോളം രൂപ ചെലവായി. തുടർന്നും ചികിത്സയ്ക്ക് പണം തികയാതെ വന്നപ്പോൾ വീട്ടിലേക്ക് മാറ്റി. അപ്പോഴും ഓരോ മാസവും 1 ലക്ഷം രൂപയിലേറെ ചിലവ് വന്നിരുന്നു.

ചികിത്സ ആരംഭിച്ചപ്പോൾ മുതൽ ബാങ്കിലുള്ള പണം പിൻവലിക്കാൻ ഒത്തിരി തവണ ബാങ്കിൽ കയറിയിറങ്ങിയിട്ടും ഫലമൊന്നും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു.

എല്ലാ മാസവും പണം ആവശ്യപ്പെട്ട് ബാങ്കിൽ കത്ത് നൽകുമായിരുന്നെങ്കിലും പതിനായിരവും ഇരുപതിനായിരവുമൊക്കെയാണ് കിട്ടിയിരുന്നതെന്നും പൗലോസിൻ്റെ ഭാര്യ പറഞ്ഞു.

10 വർഷംമുമ്പ് പൗലോസ് കരുവന്നൂർ ബാങ്കിൽ 4 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. 50,000 രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ടായിരുന്നു.

ഈ തുകയാണ് പൗലിസിന് തൻ്റെ ചികിത്സാ ആവശ്യത്തിന് പോലും ഉപകരിക്കാതെ ബാങ്കിൽ തന്നെ കിടന്നത്.

പല തവണയായി കിട്ടിയതിൽ ബാക്കിയായി ബാങ്കിൽനിന്ന് ഇനിയും രണ്ടരലക്ഷത്തോളം രൂപ കിട്ടാനുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയും ബാങ്കിലേക്ക് വിളിച്ചിരുന്നു. പക്ഷേ, പണം കിട്ടിയില്ലെന്നും വെറോനിക്ക പറഞ്ഞു.

ഞായറാഴ്ച മരിച്ച പൗലോസിൻ്റെ സംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചതിരിഞ്ഞ് 4 മണിക്ക് പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും.

പടിയൂർ ഇരട്ടക്കൊലപാതകം : കേദാർനാദില്‍ മരിച്ചത് പ്രേംകുമാർ തന്നെയെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം

ഇരിങ്ങാലക്കുട : പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറി(45)നെ തന്നെയാണ് കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം.

വ്യാഴാഴ്ചയാണ് പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാർനാഥിലുള്ള വിശ്രമകേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്.

ഇയാളുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച കുറിപ്പിലുണ്ടായിരുന്ന മകളുടെ നമ്പറിലേക്ക് ആശുപത്രി ജീവനക്കാർ ബന്ധപ്പെട്ടതിനെ തുടർന്നാണ് ബന്ധുക്കൾ അന്വേഷണ സംഘത്തെ വിവരമറിയിച്ചത്.

ജൂൺ 4നാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം പുറത്തുവരുന്നത്. പടിയൂർ പഞ്ചായത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വെള്ളാനി കൈതവളപ്പിൽ പരമേശ്വരൻ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരാണ് മരിച്ചത്. മരണ വിവരം അറിയുമ്പോൾ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു.

പ്രേംകുമാറിന്റെ ഭാര്യയായ രേഖയുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച കുറിപ്പിലൂടെയും ചിത്രങ്ങളിലൂടെയുമാണ് മരണം കൊലപാതകമാണെന്നും പ്രതി പ്രേംകുമാർ ആണെന്നുമുള്ള സൂചന ലഭിക്കുന്നത്.

പ്രതിയുടെ രണ്ടാം ഭാര്യയാണ് രേഖ.

2019ൽ ആദ്യത്തെ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് പ്രേംകുമാർ.

പ്രേംകുമാർ പഠിച്ച സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമത്തിനെത്തിയ സഹപാഠി സുനിതയുമായി പ്രണയത്തിലായതിനെ തുടർന്ന് വിദ്യയെ ഒഴിവാക്കാനായിരുന്നു ആദ്യ കൊലപാതകം.

ഈ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ ജാമ്യത്തിൽ ഇറങ്ങിയാണ് ഇതൊന്നും അറിയിക്കാതെ രേഖയെ വിവാഹം കഴിക്കുന്നത്. രേഖയുടെതും രണ്ടാം വിവാഹമാണ്.

കൊലപാതകം നടത്തിയതിനുശേഷം നാട്ടിൽ മുങ്ങിയ പ്രതിക്കായി പൊലീസ് 3 ഭാഷകളിലായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പ്രതി ഡൽഹിയിലുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം ഡൽഹിയിൽ എത്തിയ സമയത്താണ് പ്രേംകുമാറിന്റെ മരണവിവരം അറിയുന്നത്.

തുടർന്ന് അന്വേഷണസംഘം സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.

മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ ഇതുവരെ തയ്യാറായിട്ടില്ല. മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാത്ത പക്ഷം കേദാർനാഥിൽ തന്നെ സംസ്കരിക്കാനാണ് നീക്കം.

കേസ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഡിഎൻഎ ടെസ്റ്റിനുള്ള സാമ്പിളും ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു.

നിര്യാതയായി

ആനീസ്

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ചിറ്റിലപ്പിള്ളി തണ്ട്യേയ്ക്കൽ തോമസ് ഭാര്യ ആനീസ് (77) നിര്യാതയായി.

ബി.വി.എം.എച്ച്.എസിലെ റിട്ടയേർഡ് അധ്യാപികയാണ്.

സംസ്കാരം ശനിയാഴ്ച (ജൂൺ 14) വൈകീട്ട് 4.30ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

പടിയൂർ ഇരട്ടക്കൊലപാതകം : പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ

ഇരിങ്ങാലക്കുട : പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ പ്രേംകുമാറിനെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാർനാദിലുള്ള വിശ്രമ കേന്ദ്രത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ചത് പ്രേംകുമാർ തന്നെയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണത്തിനായി കേസ് കൈകാര്യം ചെയ്യുന്ന അന്വേഷണസംഘം ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ടു.

ജൂൺ 4നാണ് പടിയൂർ പഞ്ചായത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വെള്ളാനി കൈതവളപ്പിൽ പരമേശ്വരൻ ഭാര്യ മണി (74),
മകൾ രേഖ (43) എന്നിവർ കൊല്ലപ്പെട്ടത്.

തുടരന്വേഷണത്തിൽ നിന്ന് പ്രതിയും രേഖയുടെ ഭർത്താവുമായ പ്രേംകുമാർ ആദ്യ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് തെളിഞ്ഞു.

വിദ്യ കൊലക്കേസിലെ വിചാരണ നടന്നു കൊണ്ടിരിക്കെയാണ് ജാമ്യത്തിലിറങ്ങി രേഖയെ വിവാഹം കഴിക്കുന്നത്.

രേഖയേയും അമ്മ മണിയെയും ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം രക്ഷപ്പെട്ട
പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ്
മൂന്ന് ഭാഷകളിലായി ലുക്കൗട്ട് നോട്ടീസ്
പുറത്തിറക്കിയിരുന്നു.

ഇതിനിടെയാണ് ഇപ്പോൾ ഉത്തരാഖണ്ഡിൽ നിന്നും ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി അറിയിപ്പ് വരുന്നത്.

അന്വേഷണസംഘം ഉത്തരാഖണ്ഡിലെത്തി പ്രേംകുമാർ തന്നെയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.

സുവർണ ജൂബിലിയും അശീതിയും സമന്വയിക്കുന്നു : ‘മൃച്ഛകടികം’ കൂടിയാട്ടത്തിന്റെ ആഹാര്യ പരിചയം ജൂൺ 13ന് നടനകൈരളിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ നടനകൈരളിയുടെ സുവർണ ജൂബിലിയും അതിന്റെ സ്ഥാപകനായ വേണുജിയുടെ എൺപതാം പിറന്നാളും (അശീതി) ഒരുമിച്ച് ആഘോഷിക്കുന്ന തിരക്കിലാണ് നടനകൈരളിയുടെ കലാപ്രവർത്തകർ.

സംസ്കൃതത്തിൽ എഴുതപ്പെട്ട ഏറ്റവും പ്രാചീനമായ നാടകങ്ങളിലൊന്നായ ”മൃച്ഛകടികം” കൂടിയാട്ടത്തിലൂടെ ഇദംപ്രഥമമായി അവതരിപ്പിക്കുകയാണ് ഈ ആഘോഷ പരിപാടികളുടെ ആത്യന്തികലക്ഷ്യം.

ബാംഗളൂരുവിലെ പ്രശസ്തമായ രംഗശങ്കരയിൽ ജൂലൈ 1, 2 തിയ്യതികളിലായാണ് മൃച്ഛകടികം അരങ്ങേറുന്നത്.

ഈ കൂടിയാട്ടത്തിൻ്റെ ആഹാര്യ പരിചയം ജൂൺ 13ന് വൈകുന്നേരം 5.30ന് ഇരിങ്ങാലക്കുട നടനകൈരളിയുടെ കൊട്ടിച്ചേതം അരങ്ങിൽ പ്രദർശിപ്പിക്കും.

മന്ത്രി ഡോ. ആർ. ബിന്ദു, ഡോ. കെ.ജി. പൗലോസ്, ഡോ. എം.വി. നാരായണൻ, കലാമണ്ഡലം രാമചാക്യാർ എന്നീ രംഗകലാ ആസ്വാദകരും പണ്ഡിതരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.

അരങ്ങിൽ കൂടിയാട്ടം കലാകാരിയും നടനകൈരളിയുടെ ഡയറക്ടറുമായ കപില വേണുവിന്റെ നേതൃത്വത്തിൽ മാർഗി സജീവ് നാരായണ ചാക്യാർ, സൂരജ് നമ്പ്യാർ, പൊതിയിൽ രഞ്ജിത്ത് ചാക്യാർ, നേപത്ഥ്യ ശ്രീഹരി, കലാമണ്ഡലം ജിഷ്ണു പ്രതാപ്, ശങ്കർ വെങ്കടേശ്വരൻ, സരിത കൃഷ്ണകുമാർ, മാർഗി അഞ്ജന എസ്. ചാക്യാർ, ഗുരുകുലം തരുൺ, അരൻ കപില എന്നിവർ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കും.

2000 കൊല്ലങ്ങൾക്കു മുമ്പ് രചിക്കപ്പെട്ടു എന്നു കരുതുന്ന മൃച്ഛകടികം പ്രകരണം മഹാകവി ശൂദ്രകൻ രചിച്ചിട്ടുള്ളതാണ്. സാധാരണക്കാരായ കഥാപാത്രങ്ങളെ മാത്രം ഉൾക്കൊള്ളുന്ന വളരെ വ്യത്യസ്തമായ ഒരു കൃതിയാണിത്.

ദുഷ്ടനായ ഒരു രാജാവിനെ നിഷ്കാസനം ചെയ്ത് ഒരു ഇടയനെ രാജാവാക്കുന്നുയെന്നതാണ് ഈ കൃതി നൽകുന്ന ഉന്നതമായ ജനാധിപത്യമൂല്യം. ഒരു മൺവണ്ടിയെ പൊൻവണ്ടിയായി ഉയർത്തുന്ന ഉന്നതമായ സങ്കൽപ്പവും ഈ നാടകത്തിലൂടെ പ്രതികാത്മകമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം വിനീഷ്, കലാനിലയം ഉണ്ണികൃഷ്ണൻ, ഗുരുകുലം അതുല്യ എന്നിവർ പശ്ചാത്തല മേളം നൽകും. കലാനിലയം ഹരിദാസ്, കലാമണ്ഡലം വൈശാഖ് എന്നിവരാണ് അണിയറ പ്രവർത്തകർ.

ലോകത്തിലെ തന്നെ ഏറ്റുവും പ്രാധാന്യമുള്ള സാംസ്കാരിക പ്രസിദ്ധീകരണമായ ‘ഹൗൽ റൗണ്ട് തീയേറ്റർ കോമൺസ്’ (യു.എസ്.) അവരുടെ ഏറ്റവും പുതിയ ലക്കത്തിൽ വേണുജിയുടെ 80-ാം പിറന്നാളിനോടനുബന്ധിച്ച് വളരെ പ്രാധാന്യം നൽകി ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖനം തയ്യാറാക്കിയത് ന്യൂ മെക്സികോയിലെ പ്രശസ്ത നാടക സംവിധായിക ഷെബാന കൊ‌യ്ലോയാണ്.

കാളിദാസ കൃതിയായ അഭിജ്ഞാന ശാകുന്തളം, വിക്രമോർവശീയം, ഭാസന്റെ ഊരുഭംഗം ഇവ ഇദംപ്രദമമായി കൂടിയാട്ടത്തിൽ അവതരിപ്പിച്ചിട്ടുള്ള വേണുജിയാണ് മൃച്ഛകടികവും സംവിധാനം ചെയ്യുന്നത്.

നാടകം കൂടിയാട്ടത്തിലൂടെ അവതരിപ്പിക്കുകയെന്നത് വേണുജിയുടെ ദീർഘകാല സ്വപ്നമാണ് ഇതിലൂടെ സഫലീകരിക്കുന്നത്.