മുടിക്കുന്നൂർ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

ഇരിങ്ങാലക്കുട : മുടിക്കുന്നൂർ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിക്കും.

കേരളത്തിൽ നിന്നും രണ്ടു പുതിയ കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കേരളത്തിലെ പശ്ചിമഘട്ടത്തിലെ വനപ്രദേശങ്ങളിൽ നിന്നും രണ്ട് പുതിയ കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി.

മിർമെലിയോണ്ടിഡേ കുടുംബത്തിൽപ്പെടുന്ന ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്.

പാലക്കാട് ജില്ലയിലെ സൈരന്ധ്രി, ശിരുവാണി വനപ്രദേശങ്ങളും ഇടുക്കിയിലെ പാമ്പാടുംചോല ദേശീയോദ്യാന പ്രദേശങ്ങളിൽ നിന്നുമാണ് ഇൻഡോഫാനസ് കേരളെൻസിസ് എന്ന കുഴിയാന വലച്ചിറകനെ കണ്ടെത്തിയത്‌. കേരളത്തിന്റെ പേരിലാണ് ജീവജാതിക്ക് പേര് നൽകിയത്.

ശിരുവാണി (പാലക്കാട്), പക്ഷിപാതളം, തിരുനെല്ലി (വയനാട്), റാണിപുരം (കാസർഗോഡ്) എന്നീ വനപ്രദേശങ്ങളിൽ നിന്നാണ് മറ്റൊരു ജീവജാതിയെ, ഇൻഡോഫാനസ് സാഹ്യാദ്രിയെൻസിസ് കണ്ടെത്തിയത്. ‘സാഹ്യാദ്രി’ എന്നറിയപ്പെടുന്ന പശ്ചിമഘട്ടത്തിനാണ് ഈ പേരിൽ ആദരം അർപ്പിച്ചിരിക്കുന്നത്.

ഇൻഡോഫാനസ് ജനുസ്സ് ചൈന, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ലോകമെമ്പാടും മുമ്പ് ഒമ്പത് ജീവജാതികളാണ് ഉണ്ടായിരുന്നത്; ഈ കണ്ടെത്തലോടെ അത് പതിനൊന്നായി ഉയർന്നിരിക്കുന്നു.

ഇന്ത്യയിൽ ഇപ്പോൾ ഇൻഡോഫാനസ് ജീവജാതികളുടെ എണ്ണം അഞ്ചായി, അതിൽ മൂന്ന് ജീവജാതികൾ കേരളത്തിൽ നിന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ കണ്ടെത്തലുകൾ അന്താരാഷ്ട്ര ശാസ്ത്രീയ ജേർണലായ “സൂടാക്‌സ”യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്പദ എന്റമോളജി റിസർച്ച് ലാബിലെ ഗവേഷകനും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. ടി.ബി. സൂര്യനാരായണൻ, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറും എസ്.ഇ.ആർ.എൽ. മേധാവിയുമായ ഡോ. സി. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ഡോ. ലെവിൻഡി എബ്രഹാം എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.

“അക്കാദമിക് സ്ഥാപനങ്ങളും പ്രാദേശിക ജൈവ വൈവിധ്യ സർവേകളും, ഇന്ത്യയിലെ ജീവജാല പട്ടികയിലെ വിടവുകൾ നിറയ്ക്കുന്നതിൽ നിർണായകമാണ്. പ്രത്യേകിച്ച് വളരെ കുറച്ച് പഠിക്കപ്പെട്ട പ്രാണി വിഭാഗങ്ങൾക്ക്” – എന്നാണ് ഈ കണ്ടെത്തലിനെ പറ്റി ടി.ബി. സൂര്യനാരായണൻ സൂചിപ്പിച്ചത്.

പലപ്പോഴും കുഴിയാന വലച്ചിറകന്മാരെ സാധാരണക്കാർ തുമ്പികളുമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ നീളം കൂടിയ, മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്‌പർശനികളാണ് ഇവ സാധാരണ കാണപ്പെടുന്ന തുമ്പികളിൽ നിന്നും വ്യത്യസ്തപ്പെടാൻ ഉള്ള പ്രധാന കാരണം. ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്. ഇവ പൂർണ്ണരൂപാന്തരത്തിലൂടെയാണു വളരുന്നത്. അതേസമയം, ഇവയുമായി സാധാരണ തെറ്റിദ്ധരിക്കപ്പെടുന്ന തുമ്പികൾ ഒഡോനാറ്റ ഓർഡറിലാണ് ഉൾപ്പെടുന്നത്. തുമ്പികൾ അപൂർണ്ണ രൂപാന്തരത്തിലൂടെയാണ് വളരുന്നത്.” പല കുഴിയാന ലാർവകളും മണലിൽ കുഴികൾ ഉണ്ടാക്കി ഇര പിടിക്കുന്നതായി അറിയപ്പെടുന്നു. പക്ഷേ ഇൻഡോഫാനസ് ജനുസ്സിലെ ലാർവകൾ കുഴി നിർമിക്കാറില്ല. പകരം, മൃദുവായ മണ്ണിനടിയിൽ സൂര്യപ്രകാശം, കാറ്റ്, മഴ എന്നിവയിൽ നിന്ന് സംരക്ഷിതമായി ജീവിക്കുന്നു. മണ്ണിൻ്റെ പ്രതലത്തിലാണ് ഇവയുടെ ലാർവ കാണപ്പെടുന്നത്.

ഇതോടെ കേരളത്തിലെ കുഴിയാന വലച്ചിറകന്മാരുടെ ജീവജാതികളുടെ എണ്ണം 12 ആയും, ഇന്ത്യയിലെ മൊത്തം എണ്ണം 110 ആയും ഉയർന്നു.

കൗൺസിൽ ഫോർ സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിൽ (എസ്.ഇ.ആർ.എൽ.) ഇത്തരം ജീവികളുടെ ഗവേഷണത്തിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

ഗവ. ഗേൾസ് സ്കൂളിൽ എൻ.എസ്.എസ്. ദ്വിദിന ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട: ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ്
‘അമ്നയ’ ആരംഭിച്ചു.

ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് എ.വി. ഷൈൻ അധ്യക്ഷത വഹിച്ചു.

മിനി സണ്ണി ആശംസകൾ നേർന്നു. കെ.പി. ശ്രീരേഖ പ്രൊജക്ട് അവതരണം നടത്തി.

പ്രിൻസിപ്പൽ കെ.ആർ. ഹേന സ്വാഗതവും വൊളൻ്റിയർ സെക്രട്ടറി ജ്യോതിക ഗോപിനാഥൻ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് വാർഷിക പ്രാതിനിധ്യ പൊതുയോഗം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ 107-ാമത് വാർഷിക പ്രാതിനിധ്യ പൊതുയോഗം ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു.

ബാങ്ക് ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.

ബാങ്ക് മാനേജിങ് ഡയറക്ടർ എ.എൽ. ജോൺ പ്രവർത്തന റിപ്പോർട്ടും അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ആക്ഷൻ പ്ലാനുകളും സമർപ്പിച്ചു.

ബാങ്ക് വൈസ് ചെയർമാൻ പ്രൊഫ. ഇ.ജെ. വിൻസെന്റ് സ്വാഗതവും, ബാങ്ക് ഡയറക്ടർ കെ.കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.

നിര്യാതനായി

ശങ്കരനാരായണൻ

ഇരിങ്ങാലക്കുട : ആധാരം എഴുത്ത് അസോസിയേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് കൊല്ലാറ കൃഷ്ണന്‍ മകന്‍ ശങ്കരനാരായണന്‍ (75) നിര്യാതനായി.

പരിവര്‍ത്തന കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ആണ്.

സംസ്‌കാരം ശനിയാഴ്ച (സെപ്തംബർ 27) രാവിലെ 11 മണിക്ക്
അരിപ്പാലത്തുള്ള വീട്ടുവളപ്പിൽ.

ഭാര്യ : രമ (കുനാക്കംപിള്ളി കുടുംബാംഗം)

മക്കള്‍ : സിജീഷ് (ആധാരം എഴുത്ത്), രശ്മി (ഗുജറാത്ത്), രാജേഷ് (ദുബായ്)

മരുമക്കള്‍ : രേഷ്മ (കാറളം എ.എല്‍.പി. സ്‌കൂള്‍ അധ്യാപിക), സജീഷ്‌കുമാര്‍ (ഗുജറാത്ത്), നിമ്മി

കൊടുങ്ങല്ലൂരിൽ അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തിൽ ചാടിയ ആഷിഖ് ആച്ചു പിടിയിൽ

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂരിൽ അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തിൽ ചാടിയ ആഷിഖ് ആച്ചു പൊലീസ് പിടിയിൽ.

2021ൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി സൗഹൃദത്തിലായി യുവതിയോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ഈ തുക നൽകാത്തതിലുള്ള വൈരാഗ്യത്താൽ സൗഹൃദത്തിലായിരുന്ന സമയത്ത് യുവതി അറിയാതെ എടുത്തിരുന്ന ഫോട്ടോകളും വീഡിയോകളും അശ്ലീല സന്ദേശങ്ങളും യുവതിയുടെ അമ്മയുടെയും സഹോദരിയുടെയും സുഹൃത്തുക്കളുടെയും ഫോണിലേക്ക് അയച്ചുകൊടുത്ത് യുവതിക്ക് മാനഹാനി വരുത്തിയ ചെയ്ത കേസിലാണ് ഇരിങ്ങാലക്കുട സൈബർ പൊലീസ് ആച്ചു എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ എസ്.എൻ. പുരം സ്വദേശി വടക്കൻ വീട്ടിൽ ആഷിക്ക് (34) എന്നയാളെ അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഈ കേസിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണക്കായി നിരന്തരം ഹാജരാകാതെ മുങ്ങി നടന്നിരുന്ന ആഷിക്കിനെ പിടികൂടുന്നതിനായി കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരം അന്വേഷണം നടത്തി വരവെ ആഷിക്ക് കൊടുങ്ങല്ലൂർ ഭാഗത്തുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി എത്തിയ അന്വേഷണ സംഘത്തെ കണ്ട് ആഷിക്ക് സമീപത്തുള്ള കുളത്തിലേക്ക് ചാടുകയായിരുന്നു.

തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്സും പൊലീസും ചേർന്ന് അനുനയിപ്പിച്ച് കരയ്ക്ക് കയറ്റിയാണ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്.

ആഷിക്ക് കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, നാല് മോഷണക്കേസുകളിലും, സ്ത്രീകളെ മാനഹാനി വരുത്തിയ കേസുകളിലും ഉൾപ്പെടെ പത്ത് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.

തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, ജിഎസ്ഐ ടി.എൻ. അശോകൻ, സിപിഒ-മാരായ ഷിബു വാസു, അനീഷ് പവിത്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പൂജവയ്പ്പ് : സെപ്തംബർ 30ന് പൊതുഅവധി

ഇരിങ്ങാലക്കുട : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ സെപ്തംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു.

പ്രസ്തുത ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ പ്രസ്തുത ചുമതല കൃത്യമായി നിർവ്വഹിക്കേണ്ടതും, ഇക്കാര്യം ഓഫീസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതുമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു.

ഗ്രാമിക മോഹൻ – സുബ്രഹ്മണ്യൻ നാടക പുരസ്കാരംജോബ് മഠത്തിലിന്

ഇരിങ്ങാലക്കുട : നാടക പ്രവർത്തകരായ മോഹൻ രാഘവൻ്റെയും കെ.കെ. സുബ്രഹ്മണ്യൻ്റെയും പേരിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി നൽകിവരുന്ന നാടക പുരസ്കാരം ഈ വർഷം പ്രമുഖ നാടക പ്രവർത്തകൻ ജോബ് മഠത്തിലിന് നൽകും. 15000 രൂപയും പ്രശസ്തിപത്രവും സ്മൃതിഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

പ്രമുഖ നാടക പ്രവർത്തകരായ സജിത മഠത്തിൽ, ശശിധരൻ നടുവിൽ, വി.ഡി. പ്രേംപ്രസാദ് എന്നിവരാണ് പുരസ്കാര നിർണ്ണയം നടത്തിയത്.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി മലയാളനാടകവേദിയിൽ നടനായും സംവിധായകനായും നിറഞ്ഞ് പ്രവർത്തിക്കുന്ന നാടക പ്രതിഭയാണ് ജോബ്.

ഫ്രാൻസിസ് നെരോണയുടെ ‘കക്കുകളി’, കെ.ആർ. രമേഷിൻ്റെ ‘ഭക്തക്രിയ’, ജയമോഹൻ്റെ ‘മാടൻമോക്ഷം’ എന്നീ ശ്രദ്ധേയങ്ങളായ നാടകങ്ങൾ സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചിട്ടുണ്ട്.

കേരള സംഗീതനാടക അക്കാദമിയുടെ ഇൻ്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവെൽ, അമച്ച്വർ നാടക മത്സരം എന്നിവയിൽ മികച്ച അംഗീകാരങ്ങൾ ലഭിച്ച നാടകങ്ങൾ ജോബ് അവതരിപ്പിച്ചിട്ടുണ്ട്.

അബുദാബി ശക്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന
ഭരത് മുരളി നാടകോത്സവത്തിലും ജോബ് സംവിധാനം നിർവഹിച്ച നാടകങ്ങൾ അരങ്ങേറിയിട്ടുണ്ട്.

നാം ജീവിക്കുന്ന ഇരുളടഞ്ഞ കാലത്തെ സത്യസന്ധമായി, സർഗ്ഗാത്മകമായി ആവിഷ്കരിക്കാനുള്ള അസാമാന്യമായ കഴിവിനുള്ള അംഗീകാരമായാണ് ഈ വർഷത്തെ മോഹൻ രാഘവൻ – സുബ്രഹ്മണ്യൻ സ്മാരക നാടക പുരസ്കാരം ജോബിന് നൽകാൻ ജൂറി ഏകകണ്ഠമായി തീരുമാനമെടുത്തത്.

ഒക്ടോബർ 20 ശനിയാഴ്ച 5 മണിക്ക് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കുന്ന സ്മൃതിസംഗമത്തിൽ വച്ച് പുരസ്കാരം സമർപ്പിക്കും. തുടർന്ന് നാടകാവതരണവും ഉണ്ടാകും.

ഗ്രാമിക ഫിലിം സൊസൈറ്റിയുടെ പ്രതിമാസ സിനിമാ പ്രദർശനം 27ന് പുനരാരംഭിക്കും

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഫിലിം സൊസൈറ്റിയുടെ സിനിമാ പ്രദർശനങ്ങൾ പുനരാരംഭിക്കുന്നു.

കോവിഡ് മഹാമാരി കാലത്ത് നിർത്തി വെക്കേണ്ടിവന്ന വാരാന്ത്യ പ്രദർശനമാണ് പ്രതിമാസ പ്രദർശനമായി വീണ്ടും ആരംഭിക്കുന്നത്.

എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിൽ മലയാളത്തിലെയും മറ്റു ഭാഷകളിലെയും ക്ലാസ്സിക് സിനിമകളുടെ പ്രദർശനവും പ്രഭാഷണങ്ങളും നടക്കും.

പ്രതിമാസ ചലച്ചിത്ര പ്രദർശനങ്ങളുടെ ഉദ്ഘാടനം 27ന് വൈകീട്ട് 5 മണിക്ക് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരജേതാവായ
പ്രമുഖ ചലച്ചിത്ര നിരൂപകൻ
ഡോ. സി.എസ്. വെങ്കിടേശ്വരൻ നിർവഹിക്കും.

തുടർന്ന് അദ്ദേഹം “നവമലയാള സിനിമയുടെ ദിശാപരിണാമങ്ങൾ ” എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തും.

6.30ന് യുവ സംവിധായകൻ കൃഷാന്ത് സംവിധാനം ചെയ്ത, കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും മറ്റു അന്താരാഷ്ട മേളകളിലും ഏറെ
ശ്രദ്ധേയമായ ചലച്ചിത്രം
“സംഘർഷ ഘടന ” പ്രദർശിപ്പിക്കും.

പ്രദർശനത്തിനുശേഷം സിനിമയുടെ അണിയറ പ്രവർത്തകർ പ്രേക്ഷകരുമായി സംവദിക്കും.

പൂമംഗലത്തിന് സ്വപ്നസാക്ഷാത്കാരം ; പഞ്ചായത്ത് ആസ്ഥാനമന്ദിരം പൂർത്തിയാക്കിയത് ഒന്നരക്കോടി രൂപ ചെലവിൽ : മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിൻ്റെ സ്വപ്നസാക്ഷാത്കാരമാണ് 27ന് നാടിന് സമർപ്പിക്കുന്ന പുതിയ പഞ്ചായത്ത് ആസ്ഥാന മന്ദിരമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ മുഴുവൻ തുകയും എംഎൽഎ എന്ന നിലയ്ക്കുള്ള ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിക്കാനായതാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയതെന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

മൂന്നു ഘട്ടങ്ങളിലായി അനുവദിച്ച 1.49 കോടി രൂപ വിനിയോഗിച്ചാണ് പൂമംഗലം പഞ്ചായത്തിൻ്റെ പുതിയ ആസ്ഥാന മന്ദിരം പൂർത്തിയാക്കിയത്. തനതു വരുമാനം വളരെ കുറവായ പൂമംഗലം പഞ്ചായത്തിന് ആധുനിക ഓഫീസ് ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് നിർമ്മാണപ്രവർത്തനത്തിന് ആവശ്യമായ മുഴുവൻ തുകയും അനുവദിച്ചത്.

2021-22 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ നിർമ്മാണ പ്രവൃത്തികൾക്കായി അനുവദിച്ചു. ഈ തുക കെട്ടിടത്തിൻ്റെ സ്ട്രക്ച്ചറൽ വർക്ക് പൂർത്തിയാക്കാൻ മാത്രമേ തികയൂവെന്ന് മനസ്സിലാക്കിയപ്പോൾ ഇലക്ട്രിഫിക്കേഷൻ, ജനലുകൾ, വാതിലുകൾ, ടൈൽ വർക്ക് എന്നിവയടക്കം ഫിനിഷിംങ് ജോലികൾക്കായി 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 34 ലക്ഷം രൂപ കൂടി അനുവദിച്ചു. അതുപയോഗിച്ച് ഗ്രൗണ്ട് ഫ്ലോർ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.

കെട്ടിടത്തിൽ കുടുബശ്രീ, തൊഴിലുറപ്പ് തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും അടിസ്ഥാനസൗകര്യം തികയില്ലെന്ന ഘട്ടത്തിൽ പഞ്ചായത്തിൻ്റെ പൂർണ്ണമായ ഓഫീസ് പ്രവർത്തനത്തിനായി 2024-25 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ കൂടി അനുവദിച്ചു. ഈ തുക വിനിയോഗിച്ച് ഒന്നാം നില സ്ട്രക്ച്ചറൽ വർക്ക്, വൈദ്യുതീകരണം, ജനലുകൾ, വാതിലുകൾ, കാബിൻ തിരിയ്ക്കൽ, ടൈൽ വർക്ക് എന്നിവയുൾപ്പെടെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി.

5605 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വിശാലമായ പാർക്കിംങ് സംവിധാനത്തോടു കൂടിയാണ് പൂമംഗലം പഞ്ചായത്ത് ഓഫീസ് ആസ്ഥാന മന്ദിരം നിർമ്മിച്ചിരിക്കുന്നതെന്നും മന്ത്രി ഡോ. ബിന്ദു കൂട്ടിച്ചേർത്തു.