മാർക്കറ്റ് പരിസരത്ത് അമൃത് പദ്ധതിയിൽപ്പെടുത്തി പൂർത്തീകരിച്ച ജലസംഭരണി ഉൾപ്പെടെയുള്ള പ്രവൃത്തികൾ നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭ ചന്തക്കുന്ന് ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മാർക്കറ്റ് പരിസരത്ത് സ്ഥാപിച്ച രണ്ടര ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണി ഉൾപ്പെടെ കേന്ദ്രസർക്കാരിൻ്റെ അമൃത് പദ്ധതിയിൽപ്പെടുത്തി 3.5 കോടി രൂപ ചെലവിൽ നിർമ്മിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദേശം നൽകി.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർമാരായ സോണിയ ഗിരി, അഡ്വ. കെ.ആർ. വിജയ, പി.ടി. ജോർജ്ജ് എന്നിവർ ആശംസകൾ നേർന്നു.

കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പി.എ. സുമ റിപ്പോർട്ട് അവതരിപ്പിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ സ്വാഗതവും നഗരസഭ എൻജിനീയർ ആർ. സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.

മുസ്ലിം സർവീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ യൂണിറ്റ് വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : മുസ്ലിം സർവീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ യൂണിറ്റിന്റെ വാർഷിക പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി ഗുലാം മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഹാജി അധ്യക്ഷത വഹിച്ചു.

ജില്ലാ ജോയിൻ്റ് സെക്രട്ടറി ക്യാപ്റ്റൻ അബ്ദുൽ ഖാദർ ഹാജിയുടെ നേതൃതത്തിൽ പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

എം.എസ്. അബ്ദുൽ ഗഫാർ (പ്രസിഡൻ്റ്), പി.കെ. ജസീൽ (സെക്രട്ടറി), എ.കെ. നൂറുദ്ദീൻ അറയ്ക്കൽ (ട്രഷറർ, സ്റ്റേറ്റ് കൗൺസിലർ), കെ.എ. സദഖത്തുള്ള, എം.എ. സത്താർ (വൈസ് പ്രസിഡന്റുമാർ), കെ.എം. യൂസഫ്, സി.എ. അബ്ദുൽ സലാം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞടുത്തു.

സെക്രട്ടറി പി.കെ. ജസീൽ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഗഫാർ നന്ദിയും പറഞ്ഞു.

പതിയാംകുളങ്ങര ഭഗവതി ക്ഷേത്രം പുനരുദ്ധാരണം : ആലോചനായോഗം ചേർന്നു

ഇരിങ്ങാലക്കുട : അരിപ്പാലം പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി തട്ടകത്തിലെ ഭക്തജനങ്ങളുടെയും പ്രദേശവാസികളുടെയും യോഗം ക്ഷേത്രം ഊട്ടുപുരയിൽ ചേർന്നു.

ക്ഷേത്രഉപദേശക സമിതി പ്രസിഡൻ്റ് കെ.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഭാവിപ്രവർത്തനങ്ങളുടെ ഏകോപനത്തിനും നടത്തിപ്പിനുമായി കൂടൽമാണിക്യം ദേവസ്വം മുൻ ചെയർമാൻ യു. പ്രദീപ് മേനോൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ത്രിവിക്രമൻ നമ്പൂതിരിപ്പാട്, ഡോ. കെ. ഉണ്ണികൃഷ്ണൻ, ദേവസ്വം മുൻ വിജിലൻസ് ഓഫീസർ ആർ.കെ. ജയരാജ്, ഡോ. അനൂപ് ശങ്കർ എന്നിവർ രക്ഷാധാരികളും എടതിരിഞ്ഞി മന കൃഷ്ണകുമാർ അധ്യക്ഷനുമായി 51 അംഗ പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു.

വിശ്വനാഥപുരം ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠി ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠി ഭക്‌തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷപൂർവം നടന്നു.

പൂജാകർമങ്ങൾക്ക് ക്ഷേത്രം മേൽശാന്തി മണി, എസ്.എൻ.ബി.എസ്. സമാജം പ്രസിഡൻ്റ് കിഷോർ കുമാർ, സെക്രട്ടറി വിശ്വംഭരൻ മുക്കുളം, ട്രഷറർ വേണു തോട്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി.

സക്ന്ദ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്രത്തിനകത്തെ ബലിക്കല്ലുകളും ഭഗവാൻ്റെ മയിൽവാഹനവും ക്ഷേത്രം മാതൃസംഘം പിച്ചള പൊതിഞ്ഞു സമർച്ചിച്ചു.

ബാലമുരുക സംഘത്തിൻ്റെ പ്രസാദ ഊട്ടും ഉണ്ടായിരുന്നു.

ആറ് വിദ്യാഭ്യാസ പദ്ധതികൾക്ക് തുടക്കം കുറിച്ച് “ഉയരെ” എജുക്കേഷണൽ മീറ്റ്

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൽ 6 വിദ്യാഭ്യാസ പദ്ധതികൾക്ക് തുടക്കം കുറിച്ച “ഉയരെ” എജുക്കേഷണൽ മീറ്റ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

8 മുതൽ 11-ാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് കേരള സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിലുള്ള സിവിൽ സർവീസ് ഓറിയൻ്റേഷൻ പ്രോഗ്രാം, അസാപ്പ് കേരളയുടെ സഹകരണത്തോടുകൂടി പ്ലസ് ടു മുതൽ മുകളിലുള്ള വിദ്യാർഥികൾക്ക് ഇൻ്റർവ്യൂ ടെക്നിക്സ്, കമ്മ്യൂണിക്കേഷൻ സ്കിൽ കോഴ്സ്, എസ്.സി. വിദ്യാർഥികൾക്ക് ലാപ്ടോപ്പ്, സ്കോളർഷിപ്പ്
എൽ.പി., യു.പി. വിദ്യാർഥികൾക്ക് മേശയും കസേരയും,
വിദ്യാലയങ്ങളിൽ ചെസ്സ് സാക്ഷരത പരിപാടി, വിദ്യാലയങ്ങളിൽ ചെസ്സ് ക്ലബ്ബുകൾ രൂപീകരിക്കാനുള്ള ഉപകരണങ്ങളുടെ വിതരണം തുടങ്ങിയ പദ്ധതികൾക്കാണ് മുരിയാട് പഞ്ചായത്തിന്റെ ഉയരെ എജുക്കേഷൻ മീറ്റിലൂടെ തുടക്കം കുറിച്ചത്.

സിവില്‍ സര്‍വീസ് പരിശീലന പരീക്ഷകളില്‍ പങ്കാളിത്തം കൊണ്ടും നേട്ടം കൊണ്ടും ഏറെ മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണ് ഇതെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. പറഞ്ഞു.

മുരിയാട് പഞ്ചായത്തിന്‍റെ ഭാവിതലമുറയുടെ ദിശാബോധം നിര്‍ണയിക്കുന്ന ദീർഘ വീക്ഷണത്തോടുകൂടിയുള്ള സുപ്രധാന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച
വിദ്യാഭ്യാസ ഉന്നമന പരിപാടിയായ “ഉയരെ” എജുക്കേഷണല്‍ മീറ്റ് മാതൃകാപരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്‍റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു. വിജയന്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, നിജി വത്സന്‍, ആനന്ദപുരം ഗവ. യു.പി. സ്കൂള്‍ പ്രധാനാധ്യാപിക ഇ.ടി. ബീന, അസി. സെക്രട്ടറി മനോജ് മുകുന്ദന്‍, അസാപ് പരിശീലക വി.എം. അശ്വതി, സിവില്‍ സര്‍വീസ് അക്കാദമി പരിശീലകരായ എസ്. ബെലിന്‍ഡ, ടി.വി. ഹെഡ്‍വിന്‍, ചെസ്സ് ഇന്‍റര്‍നാഷണല്‍ ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാരം ‘വിക്ടോറിയ’യുടെ സംവിധായിക ശിവരഞ്ജിനിക്ക്

ഇരിങ്ങാലക്കുട : നിരവധി പുരസ്കാരങ്ങൾ നേടിയ യുവ ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെ സ്മരണാർത്ഥം ഓഫ് സ്റ്റേജ് അന്നമനട നൽകിവരുന്ന മികച്ച നവാഗത ചലച്ചിത്ര സംവിധായകർക്കുള്ള ഈ വർഷത്തെ പുരസ്കാരം ‘വിക്ടോറിയ’ സിനിമയുടെ സംവിധായിക ജി. ശിവരഞ്ജിനിക്ക് നൽകും.

സംവിധായകൻ ടി.വി. ചന്ദ്രൻ ചെയർമാനും ഛായാഗ്രാഹകൻ കെ.ജി. ജയൻ, ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ എന്നിവർ അംഗങ്ങളുമായ സമതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.

ആശയം, പ്രമേയം, കഥ, അഭിനയം എന്നീ മേഖലകളിലെല്ലാം മികവും വ്യക്തിത്വവും പുലർത്തുന്ന ഒന്നാണ് ശിവരഞ്ജിനിയുടെ ആദ്യചിത്രം കൂടിയായ വിക്ടോറിയ. തന്റേതായ കാഴ്ച്ചപ്പാടുള്ള ഒരു സംവിധായികയെ ഈ ചിത്രത്തിൽ തെളിഞ്ഞുകാണാം.

സിനിമയിലെ സാമ്പ്രദായികമായ സ്ത്രീ പ്രതിനിധാനങ്ങളെ അട്ടിമറിച്ചുകൊണ്ട് ഈ ചിത്രം സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കും ഭാവനകളിലേക്കും കാമനകളിലേക്കും സഞ്ചരിക്കുന്നു. ഗൗരവമുള്ള ഈ പ്രമേയത്തെ മുദ്രാവാക്യങ്ങളിലേക്ക് വഴുതാതെ, മാധ്യമപരമായ മികവോടെ, ഭാവതീവ്രത വെടിയാതെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന്
ജൂറി വിലയിരുത്തി.

25000 രൂപയും അന്തരിച്ച പ്രശസ്ത ചിത്രകാരൻ മുഹമ്മദ് അലി ആദം രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആഷിഖ് അബു, അൻവർ റഷീദ്, ലിജോ ജോസ്‌ പെല്ലിശ്ശേരി, സിദ്ധാർഥ് ശിവ, അൽഫോൻസ്‌ പുത്രൻ, ദിലീഷ്‌ പോത്തൻ, അനിൽ രാധാകൃഷ്ണൻ, സനൽകുമാർ ശശിധരൻ, സക്കറിയ മുഹമ്മദ്, ജൂഡ് ആന്റണി, സുദേവൻ, താര രാമാനുജൻ, ഫാസിൽ റസാഖ് എന്നിവർ മുൻ വർഷങ്ങളിലെ മോഹൻ രാഘവൻ പുരസ്‌കാരത്തിന് അർഹരായവരിൽ പ്രമുഖരാണ്.

ഡിസംബർ മാസത്തിൽ മോഹൻ രാഘവന്റെ ജന്മനാടായ അന്നമനടയിൽ അന്നമനട, കാടുകുറ്റി പഞ്ചായത്തുകളുടെ സഹകരണത്തോടെ നടക്കുന്ന മോഹൻ രാഘവൻ അനുസ്‌മരണ ചടങ്ങിൽവെച്ച് പുരസ്‌കാരം സമർപ്പിക്കും.

അതോടനുബന്ധിച്ച് സാഹിത്യകാരൻ പി.കെ. ശിവദാസ്, ചിത്രകാരൻ മുഹമ്മദ് അലി ആദം അനുസ്‌മരണങ്ങളും നടക്കും.

എൻ.എസ്.എസ്. നേതൃയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തൃക്കൂർ – കല്ലൂർ, ആമ്പല്ലൂർ, പുതുക്കാട്, മുരിയാട് സംയുക്ത മേഖലാ എൻ.എസ്.എസ്. നേതൃയോഗം ഡയറക്ടർ ബോർഡ് അംഗവും തലപ്പിള്ളി താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ അഡ്വ. പി. ഹൃഷികേശ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ മുകുന്ദപുരം താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.

തൃക്കൂർ – കല്ലൂർ മേഖലാ പ്രതിനിധി നന്ദൻ പറമ്പത്ത്, വനിത യൂണിയൻ പ്രസിഡൻ്റ് ജയശ്രീ അജയ്, വൈസ് പ്രസിഡൻ്റ് ചന്ദ്രിക സുരേഷ്, ജോയിൻ്റ് സെക്രട്ടറി ബിന്ദു ജി. മേനോൻ, വനിത യൂണിയൻ മേഖലാ പ്രതിനിധികളായ കെ. രാജലക്ഷ്മി (ആമ്പല്ലൂർ), തുഷാര (തൃക്കൂർ – കല്ലൂർ) എന്നിവർ ആശംസകൾ നേർന്നു.

താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും ആമ്പല്ലൂർ കരയോഗം പ്രസിഡൻ്റ് സി. മുരളി നന്ദിയും പറഞ്ഞു.

കുഴിക്കാട്ടുകോണം നമ്പ്യങ്കാവ് ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം നമ്പ്യങ്കാവ് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.

ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് ശേഷം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ അണിമംഗലത്ത് രാമൻ നമ്പൂതിരി അടിസ്ഥാനശില പാകി.

ശങ്കരമംഗലം ദേവസ്വം ഓഫീസർ പി.ആർ. ജിജു, ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് ബാബുരാജ് കുളക്കാട്ടിൽ, വൈസ് പ്രസിഡൻ്റ് പി. ദാമോദരൻ, സെക്രട്ടറി എൻ. നാരായണൻകുട്ടി, ജോയിൻ്റ് സെക്രട്ടറി പുഷ്പവല്ലി മോഹനൻ, ക്ഷേത്രം ശില്പി പി.കെ. സജീവൻ, ക്ഷേത്ര ഉപദേശക സമിതി, പുനരുദ്ധാരണ സമിതി, മാതൃസമിതി പ്രവർത്തകർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

സ്പെയ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വീട്ടുമുറ്റ സദസ്സ്

ഇരിങ്ങാലക്കുട : സ്പെയ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വീട്ടുമുറ്റ സദസ്സിൽ “നവോത്ഥാനത്തിൽ നിന്നും നവകേരളത്തിലേക്ക് ” എന്ന വിഷയത്തിൽ രാജൻ നെല്ലായി സംസാരിച്ചു.

മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ അവിട്ടത്തൂരിലെ എഴുത്തുകാരികളായ ഡോ. ഗീത നമ്പൂതിരിപ്പാട്, വി.വി. ശ്രീല, ശ്രീജ വേണുഗോപാൽ എന്നിവരെയും ഫുട്ബോൾ, നീന്തൽ എന്നീ മേഖലകളിൽ പ്രതിഭകളായ കുട്ടികളെയും ആദരിച്ചു.

ലൈബ്രറി പ്രസിഡൻ്റ് രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഡോ. കെ. രാജേന്ദ്രൻ, പി. സതീശൻ, ടി. രവീന്ദ്രൻ, ടി. ശിവൻ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ അംബിക ടീച്ചർക്ക് ആജീവനാന്ത അംഗത്വം നൽകിക്കൊണ്ട് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.

ശ്രീജ വേണുഗോപാൽ വായനശാലയിലേക്ക് സംഭാവന നൽകിയ പുസ്തകങ്ങൾ രാഘവൻ മാസ്റ്റർ ഏറ്റുവാങ്ങി.

നിപ്മറിന് സെന്റര്‍ ഓഫ് എക്സലന്‍സ് അംഗീകാരം

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിപ്മറിന് സെൻ്റർ ഓഫ് എക്സലൻസ് അംഗീകാരം ലഭിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

1992ലെ പാര്‍ലമെന്റ് പാസാക്കിയ ആർ.സി.ഐ. ആക്റ്റ് പ്രകാരം നിലവില്‍ വന്ന സംവിധാനമാണ് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ.

പുനരധിവാസ ചികിത്സാ മേഖലയിലെ കോഴ്സുകളുടെ സിലബസ്, കാലാവധി, അംഗീകാരം എന്നിവ നല്‍കുന്നതിനുള്ള അധികാരവും റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കാണ്.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, പുനരധിവാസ ചികിത്സാ മേഖലയില്‍ മികവ് തെളിയിച്ച സ്വയംഭരണ സ്ഥാപനമാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍.

ഈ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2024ലെ ഐക്യരാഷ്ട്ര സംഘടനയുടെ ടാസ്ക് ഫോഴ്സ് അവാര്‍ഡും നിപ്മറിന് ലഭിച്ചിരുന്നു.

കൂടാതെ 2021, 2022, 2023 വര്‍ഷങ്ങളില്‍ ഭിന്നശേഷി മേഖയിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകളും നിപ്മറിനെ തേടിയെത്തിയിരുന്നതായി മന്ത്രി ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരളത്തില്‍ ആദ്യമായി പ്രോസ്തറ്റിക്സ് ആന്റ് ഓര്‍ത്തോറ്റിക്സില്‍ കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല അഫിലിയേഷനോടെ ബിരുദ കോഴ്സ് ആരംഭിച്ച സ്ഥാപനമാണ്‌ നിപ്മർ. കൂടാതെ ആർ.സി.ഐ. അംഗീകാരത്തോടെ രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ സ്പെഷ്യല്‍ എഡ്യുക്കേഷന്‍, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കെയര്‍ ഗിവിംഗ്, കമ്മ്യൂണിറ്റി ബെയ്സ്ഡ് ഇന്‍ക്ലൂസീവ് ഡെവലപ്പ്മെന്റ് എന്നീ കോഴ്സുകളും നിപ്മറിൽ നടത്തി വരുന്നുണ്ട്.

പുനരധിവാസ ചികിത്സാ മേഖലയിലെ മറ്റൊരു പ്രൊഫഷണല്‍ ബിരുദ കോഴ്സായ ബാച്ചിലര്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പി കേരളത്തില്‍ ആദ്യമായി ആരംഭിച്ച സ്ഥാപനവും നിപ്മറാണ്.

കഴിഞ്ഞ നാലു വര്‍ഷ കാലയളവില്‍ അക്കാദമിക് കോഴ്സുകള്‍ക്ക് പുറമേ നൂതനമായ നിരവധി പദ്ധതികള്‍ നിപ്മർ നടപ്പിലാക്കിയിട്ടുണ്ട്. എ.ഡി.എച്ച്.ഡി. ക്ലിനിക്ക്, ഫീഡിംഗ് ഡിസോര്‍ഡര്‍ ക്ലിനിക്ക്, സ്കൂള്‍ റെഡ്നസ് പ്രോഗ്രാം, ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ആന്‍റ് ഗെയിംസ്, സിമുലേഷന്‍ സൂപ്പര്‍ മാര്‍ക്കറ്റ്, ദന്തപരിചരണ യൂണിറ്റ്, നേത്ര പരിചരണ യൂണിറ്റ്, അനിമല്‍ അസിസ്റ്റഡ് തെറാപ്പി, അഡാപ്റ്റീവ് ഫാഷന്‍ ഡിസൈനിംഗ്, ഇന്‍ക്ലൂസീവ് നൂണ്‍ മീല്‍ പ്രോഗ്രാം, സ്കേറ്റിംഗ് പരിശീലനം എന്നിവ നിപ്മറിൽ ആരംഭിച്ചിട്ടുണ്ട്.

അക്കാദമിക്ക് പ്രോഗ്രാമിലെ കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി 3.6 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നു.

2021-22 സാമ്പത്തിക വര്‍ഷം 8 കോടി രൂപയും, 2022-23 സാമ്പത്തിക വര്‍ഷം 10 കോടി രൂപയും, 2023-24 സാമ്പത്തിക വര്‍ഷം 12 കോടി രൂപയും, 2024-25 സാമ്പത്തിക വര്‍ഷം 12.5 കോടി രൂപയും, 2025-26 സാമ്പത്തിക വര്‍ഷം 18 കോടി രൂപയും, സംസ്ഥാന ബജറ്റില്‍ നിപ്മറിന് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മികച്ച പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നിപ്മറില്‍ 250 കിടക്കകളോടു കൂടിയ റീഹാബ് ആശുപത്രി നിര്‍മ്മിക്കുന്നതിനുള്ള നിർദ്ദേശം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.