യൂണിയൻ ദിനാഘോഷവും ഫൈൻ ആർട്സ് ഉദ്ഘാടനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ‘കഴിവും സർഗാത്മകതയും സമന്വയിക്കുമ്പോഴേ സമൂഹത്തിനു മാറ്റങ്ങളുണ്ടാകൂ’ എന്ന സന്ദേശം ഉയർത്തി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് യൂണിയൻ ‘അലോക’യുടെയും ഫൈൻ ആർട്സ് ‘കലിക’യുടെയും ഉദ്ഘാടനം നടന്നു.

നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ആണ് ഉദ്ഘാടനം നിർവഹിച്ചത്.

തലമുറകൾക്കനുസരിച്ച് മൂല്യങ്ങൾ മാറുന്നുവെന്നും സ്വന്തം അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകി ജീവിക്കാൻ ശ്രമിക്കണമെന്നും അശ്വതി ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

കോളെജിലെ ഇലക്ഷൻ കോർഡിനേറ്റർ ഡോ. വിജി മേരി, ജനറൽ സെക്രട്ടറി ദേവിക എൻ. നമ്പൂതിരി എന്നിവർ സന്നിഹിതരായിരുന്നു.

ഫൈൻ ആർട്സ് കലികയുടെ ഉദ്ഘാടനം പ്രശസ്ത നടനും അവതാരകനുമായ ജീവ ജോസഫ് നിർവ്വഹിച്ചു.

കോളെജ് ചെയർപേഴ്സൺ
അഫ്‌ല സിമിൻ, ഫൈൻ ആർട്സ് കോർഡിനേറ്റർ സോന ദാസ്, ഫൈൻ ആർട്സ് സെക്രട്ടറി റെയ്ച്ചൽ റോസ്, എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കോളെജ് യൂണിയൻ അലോകയുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.

എൽ.ഇ.ഡി. നക്ഷത്ര നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ഭൗതികശാസ്ത്ര രണ്ടാം വർഷ വിദ്യാർഥികൾക്കായി എൽ.ഇ.ഡി. നക്ഷത്ര നിർമ്മാണ പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു.

പഠനത്തിനോടൊപ്പം വിദ്യാർഥികളിലെ പ്രായോഗിക അഭിരുചി വളർത്തുന്നതിനായി കോളെജിലെ ഫിസിക്സ് വിഭാഗം ആണ് എൽ.ഇ.ഡി. നക്ഷത്ര നിർമാണത്തിന് മുൻകൈ എടുത്തത്.

മൂന്നു ദിവസങ്ങളിലായി നടന്ന ശില്പശാലയ്ക്ക് ഫിസിക്സ് വിഭാഗം തലവൻ പ്രൊഫ. ഡോ. സുധീർ സെബാസ്റ്റ്യൻ, അസി. പ്രൊഫ. സ്റ്റിജി ജോസ് എന്നിവർ നേതൃത്വം നൽകി.

വർക്ക്ഷോപ്പിലൂടെ നിർമ്മിച്ച നക്ഷത്രങ്ങളുടെ വിൽപ്പന കോളെജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോളി ആൻഡ്രൂസ്, മാള കാർമ്മൽ കോളെജ് പ്രിൻസിപ്പൽ ഡോ. സി. റീന റാഫേലിനു കൈമാറി ഉദ്ഘാടനം ചെയ്തു.

ഭാര്യാ പിതാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ സഹോദരങ്ങൾ പിടിയിൽ

ഇരിങ്ങാലക്കുട : ആളൂരിൽ ഭാര്യാ പിതാവിനെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പുല്ലൂർ ഊരകം സ്വദേശി നെല്ലിശ്ശേരി വീട്ടിൽ ജിറ്റ് (27), സഹോദരൻ റിറ്റ് (26) എന്നിവരെ അറസ്റ്റ് ചെയ്തു.

വാഴപ്പിള്ളി ചക്കാത്ത് വീട്ടിൽ ബിജുവിനാണ് പരിക്കേറ്റത്. ബിജുവിന്റെ മകളുടെ ഭർത്താവാണ് ജിറ്റ്. മകളെ ജിറ്റ് ദേഹോപദ്രവമേൽപ്പിക്കുന്നത് പതിവായതിനെ തുടർന്ന് ജിറ്റുമായി പിരിഞ്ഞ മകളും കുഞ്ഞും 10 മാസമായി പരാതിക്കാരന്റെ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയെയും കുഞ്ഞിനെയും വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടാണ് ജിറ്റ് സഹോദരനൊന്നിച്ച് പരാതിക്കാരന്റെ വീട്ടിലെത്തിയത്. എന്നാൽ മകൾ ജിറ്റിന്റെ കൂടെ പോകാൻ തയ്യാറായില്ല. ഇതിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് പ്രതികൾ പരാതിക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

പ്രതികൾ രണ്ട് പേരും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ റൗഡികളാണ്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ജിറ്റ് ഇരിങ്ങാലക്കുട, ആളൂർ സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ആശുപത്രിയിൽ അതിക്രമം കാണിച്ച് നാശനഷ്ടം വരുത്തിയ കേസ്സിലും, ഒരു അടിപിടിക്കേസിലും, ഏതെങ്കിലും കുറ്റകൃത്യം ചെയ്യാതിരിക്കുന്നതിനായി അറസ്റ്റ് ചെയ്ത കേസ്സിലും അടക്കം അഞ്ച് ക്രമിനൽക്കേസിലെ പ്രതിയാണ്.

റിറ്റ് ഒരു വധശ്രമക്കേസിലും, ആശുപത്രിയിൽ അതിക്രമം കാണിച്ച് നാശനഷ്ടം വരുത്തിയ കേസ്സിലും ഉൾപ്പെടെ ആറ് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.

ആളൂർ സ്റ്റേഷൻ എസ്ഐ കെ.ടി. ബെന്നി, ജിഎസ്ഐ പ്രസന്നകുമാർ, സിപിഒ-മാരായ ആഷിഖ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ആർടിഒ ചലാൻ എ.പി.കെ. ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 9,90,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : മേത്തല കോട്ടപ്പുറം സ്വദേശിയുടെ മൊബൈൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത സമയം ഫോണിൽ ആർടിഒ ചലാൻ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതു വഴി തോമസ് ലാലന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 9,90,000 രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫറായി തട്ടിപ്പ് നടത്തിയ കേസിൽ ഹരിയാന ഫരിദാബാദ് സ്വദേശി മനീഷ് കുമാർ (23) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തു.

പരാതിക്കാരന് കൺസ്ട്രക്ഷൻ വർക്ക് ആണ്. ബിസിനസ്സ് സംബന്ധമായ ആവശ്യത്തിനായി പണം എടുക്കുന്നതിനായി ബാങ്കിൽ ചെന്നപ്പോൾ ബാങ്ക് മാനേജർ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. 

പരാതിക്കാരന്റെ എച്ച്.ഡി.എഫ്.സി. ശൃംഗപുരം ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും സെപ്തംബർ 29ന് മൂന്ന് തവണകളായാണ് 9,90,000 രൂപ ഓൺലൈൻ ആയി ട്രാൻസ്ഫർ ചെയ്യപ്പെട്ടത്. 

ഇതിൽ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി ഇട്ടിരുന്ന പണവും ഉൾപ്പെട്ടിരുന്നു.

തുടർന്ന് പരാതിക്കാരൻ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തതിനുശേഷം ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പൊലീസ് ആസ്ഥാനത്തുള്ള തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ എത്തി ഫോൺ പരിശോധിപ്പിച്ചതിലാണ് ഫോണിൽ വന്ന ഏതോ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് ഫോണിൽ ആർടിഒ ചലാൻ എന്ന എ.പി.കെ. ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരുന്നെന്നും അതുവഴി ഫോൺ ഹാക്ക് ചെയ്താണ് അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്തതെന്നും അറിഞ്ഞത്. 

തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് പ്രകാരം കേസെടുക്കുകയായിരുന്നു.

ഈ കേസിലെ പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം പരാതിക്കാരനിൽ നിന്നും നഷ്ടപ്പെട്ട പണം പോയിരിക്കുന്നത് ഹരിയാനയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തുകയായിരുന്നു. 

തുടർന്ന് അന്വേഷണ സംഘം ഹരിയാനയിൽ ചെന്ന് അന്വേഷണം നടത്തിയതിൽ പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജമായ വിലാസത്തിലെടുത്തതാണെന്ന് മനസിലാക്കി. ബാങ്ക് അക്കൗണ്ട് ഉടമയായ ഹരിയാന ഫരിദാബാദ് സ്വദേശി ലക്ഷ്മി (23) എന്ന യുവതിയെ മുമ്പ് കണ്ടെത്തിയിരുന്നു. ഇവരെ സെപ്തംബർ 13ന് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. 

ലക്ഷ്മിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ചെക്ക് മുഖേന പിൻവലിച്ച 9,90,000 രൂപ വാങ്ങിക്കൊണ്ട് പോയത് ഹരിയാന ഫരിദാബാദ് സ്വദേശി മനീഷ് കുമാർ ആണെന്ന് കണ്ടെത്തുകയും ആയതിന്റെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചതിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

പ്രതിയെ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

കൊടുങ്ങല്ലൂർ സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ. അരുൺ, എസ്ഐ മാരായ കെ. സാലിം, മനു ചെറിയാൻ, ജിഎസ്ഐ തോമസ്, ജി എസ് സി പി ഒ ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

വീട്ടിലേക്ക് അതിക്രമിച്ച് കയറി വടിവാൾ കഴുത്തിൽ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ബുധനാഴ്ച്ച വൈകീട്ട് 4 മണിയോടെ അവിട്ടത്തൂർ സ്വദേശി വരിക്കാശ്ശേരി വീട്ടിൽ ജഗദീഷ് ചന്ദ്രൻ (53) എന്നയാളെ അവിട്ടത്തൂരിലുളള വീട്ടിലേക്ക് അതിക്രമിച്ച് കയറി കഴുത്തിൽ വടിവാൾ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ അവിട്ടത്തൂർ സ്വദേശി തണ്ടാശ്ശേരി വീട്ടിൽ സുശാന്ത് (53) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടകര സ്റ്റേഷൻ പരിധിയിലെ ആയുധ നിയമ പ്രകാരമുള്ള ഒരു കേസിലും, ആളൂർ സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് ബീഡി ഉപയോഗിച്ച കേസിലും പ്രതിയാണ് സുശാന്ത്.

ആളൂർ സ്റ്റേഷൻ എസ്ഐ കെ.ടി. ബെന്നി, ഗ്രേഡ് എസ്ഐ ജെയ്സൺ, എഎസ്ഐ രജീഷ്, ഗ്രേഡ് സീനിയർ സി പി ഒ സമീഷ്, സിപിഒ അനൂപ്, ഡ്രൈവർ സിപിഒ സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വെള്ളാനിയിൽ സഹോദരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : കാറളം വെള്ളാനിയിലുള്ള വീട്ടിൽ വെച്ച് വെളിയത്ത് വീട്ടിൽ സനൽ (29) എന്നയാളെ യാതൊരു പ്രകോപനവും കൂടാതെ കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരനായ സനൂപിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.

സനൂപ് കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് അടിപിടിക്കേസുകളിലും മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ് സനൂപ്.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു, എസ്ഐമാരായ സബീഷ്, ബാബു ജോർജ്ജ്, എഎസ്ഐ മിനി, സീനിയർ സി പി ഒ സിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

നിര്യാതനായി

ജേക്കബ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് റോഡിൽ മാളിയേക്കൽ കുഞ്ഞു വറീത് മകൻ എം.കെ ജേക്കബ് (87) നിര്യാതനായി.

തൃശൂർ പൊങ്ങണംകാട് ശക്തി മെറ്റൽ ഇൻഡസ്ടീസ് പാർട്ടണറാണ്.

സംസ്കാരം ഡിസംബർ 5 (വെള്ളിയാഴ്ച്ച) രാവിലെ 11മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഭാര്യാ : ജോളി ജേക്കബ്
(കോച്ചേരി കുടുംബാംഗം)

മക്കൾ : ജിബി, ജിനി, ജിസി

മരുമക്കൾ : ജോ ദേവസ്സി, ബിന്നി മാത്യൂ, ആഷ്ലി ജോൺ

വിയ്യൂർ സെൻട്രൽ ജയിലിൽ എയ്ഡ്സ് ദിനം ആചരിച്ചു : ജയിലിലുള്ളത് എച്ച്ഐവി ബാധിതരായ 50 തടവുകാർ

തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.

ചികിത്സയുടെ സൗകര്യം കണക്കിലെടുത്ത് കോട്ടയം, ഇടുക്കി, എറണാകുളം ജയിലുകളിലെ എയ്ഡ്സ് ബാധിതരായ തടവുകാരെ വിയ്യൂർ ജയിലിലേക്ക് മാറ്റി പാർപ്പിച്ചതിനാൽ നിലവിൽ വിയ്യൂർ ജയിലിൽ 50 ഓളം എച്ച്ഐവി തടവുകാർ ഉണ്ട്.

ഇവരിൽ കൂടുതലും അതിഥി തൊഴിലാളി വിഭാഗത്തിൽ നിന്നുള്ളവരാണ്.

രോഗബാധിതർക്ക് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ പൂർണ്ണമായും നൽകി വരുന്നുണ്ട്.

കൂടാതെ പുതുതായി അഡ്മിഷൻ വരുന്ന എല്ലാവരെയും രക്തപരിശോധനയ്ക്ക് വിധേയമാക്കുന്ന ഐസിടിസി സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുമുണ്ട്.

എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചവർക്ക് വില കൂടിയ എ.ആർ.ടി. മരുന്നുകളും കൃത്യമായി നൽകുന്നുണ്ടെന്ന് ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ പറഞ്ഞു.

രോഗബാധിതരുടെ രക്ത പരിശോധന ആറു മാസത്തിലൊരിക്കൽ ആവർത്തിക്കുന്നുണ്ടെന്നും ജയിൽ അധികൃതർ അറിയിച്ചു.

ഭാരതീയ വിദ്യാഭവനിലെ കെ.ജി. വിഭാഗം ‘ട്വിനിംഗ് ഡാൻസ് പ്രോഗ്രാം’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിലെ കെ.ജി. വിഭാഗം ഭവൻസ് ബാലമന്ദിറിൽ അമ്മയും കുഞ്ഞും ചേർന്നുള്ള ‘ട്വിനിംഗ് ഡാൻസ് പ്രോഗ്രാം’ സംഘടിപ്പിച്ചു.

കുഞ്ഞുങ്ങളും അമ്മമാരും ആവേശത്തോടെ പങ്കെടുത്ത മത്സരം സ്നേഹനിമിഷങ്ങൾ കൊണ്ട് വേദിയെ മനോഹരമാക്കി.

ഭാരതീയ വിദ്യാഭവൻ ശിക്ഷൺ ഭാരതി ചെയർമാൻ പോളി മേനാച്ചേരി ഉദ്ഘാടനം നിർവഹിച്ചു.

ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശോഭ ശിവാനന്ദരാജൻ, അഡ്വ. ജോർഫിൻ പേട്ട, സുബ്രഹ്മണ്യൻ, അഡ്വ. ആനന്ദവല്ലി എന്നിവർ സന്നിഹിതരായിരുന്നു.

കെ.ജി. വിഭാഗം മേധാവി മാർഗരറ്റ് വർഗ്ഗീസ് സ്വാഗതവും അധ്യാപിക ശ്വേത സദൻ നന്ദിയും പറഞ്ഞു.

കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം നടത്തി

ഇരിങ്ങാലക്കുട : യുവമോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് ജില്ലാ ആസ്ഥാനത്ത് അനുസ്മരണവും പുഷ്പാർച്ചനയും ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ രക്തദാന ക്യാമ്പും നടത്തി.

ബിജെപി ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.

യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ജിനു ഗിരിജൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. ഹരിപ്രസാദ് സ്വാഗതം പറഞ്ഞു.

ബിജെപി ജില്ല സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, യുവമോർച്ച ജില്ലാ സെക്രട്ടറിമാരായ ശ്രീരാജ്, ഷെയ്ബിൻ, ഇരിങ്ങാലക്കുട മണ്ഡലം അധ്യക്ഷൻ രാകേഷ്, സാരംഗ്, വിശ്വജിത്ത്, കീർത്തി, ആദിത്യ, ഉണ്ണിമായ തുടങ്ങിയവർ പങ്കെടുത്തു.