കാവുകളെ കുറിച്ച് സെമിനാറുമായി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങലക്കുട : ക്രൈസ്റ്റ് കോളെജിലെ ബോട്ടണി വിഭാഗവും സുവോളജി വിഭാഗവും സംയുക്തമായി ബയോഡൈവേഴ്സിറ്റി ക്ലബ്ബുമായി സഹകരിച്ച് “ബ്രിഡ്ജിംഗ് ബിലീഫ് & ബയോഡൈവേഴ്സിറ്റി: ദി ഫ്യൂച്ചർ ഓഫ് സേക്രഡ് ഗ്രോവ്സ്” എന്ന പേരിൽ ത്രദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.

കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സമൂഹാധിഷ്ഠിത വനസംരക്ഷണത്തിന്റെ ഒരു പുരാതന രൂപത്തെ പ്രതിനിധീകരിക്കുന്ന കാവുകളുടെ പാരിസ്ഥിതിക, സാംസ്കാരിക, സംരക്ഷണ പ്രാധാന്യം എടുത്തു കാണിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.

രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

ഉദ്ഘാടന സെഷനിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

“സേക്രഡ് ഗ്രോവ് – ജൈവ വൈവിധ്യ പൈതൃക സ്ഥലം : ഇന്ത്യയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള നിയമപരമായ ഉപകരണങ്ങൾ” എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.

സാങ്കേതിക സെഷനുകളിൽ ഡോ. ടി.വി. സജീവ്, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, ഡോ. പി.എസ്. ഉദയൻ, ഡോ. കെ.എ. സുജന, ഡോ. എൻ.സി. ഇന്ദുചൂഡൻ തുടങ്ങിയ പ്രമുഖ പ്രഭാഷകർ പങ്കെടുത്തു.

ജൈവവൈവിധ്യ നഷ്ടം, ജന്തു വൈവിധ്യം, പാരിസ്ഥിതിക പഠനങ്ങൾ, പരമ്പരാഗത സംരക്ഷണ രീതികൾ, പുണ്യവനങ്ങളുടെ സാംസ്കാരിക പ്രസക്തി തുടങ്ങിയ വിവിധ വശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.

ഒന്നും രണ്ടും ദിവസങ്ങളിൽ യുവ ഗവേഷകർക്ക് അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാൻ വേദിയും ഒരുക്കി.

ഡോ. കെ. പ്രവീൺകുമാർ നയിച്ച ശങ്കുകുളങ്ങര കാവിലേക്ക് നടത്തിയ സന്ദർശനത്തോടെ സെമിനാർ അവസാനിച്ചു.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

പരമ്പരാഗത വിശ്വാസ വ്യവസ്ഥകളെ ആധുനിക സംരക്ഷണ തന്ത്രങ്ങളുമായി സംയോജിപ്പിച്ച് കാവുകൾ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള അവബോധമുണ്ടാക്കാൻ സെമിനാർ സഹായിച്ചു.

“ഒരു വിളി, ഒരു ജീവൻ, അനന്തമായ ഉത്തരവാദിത്വം” : പടിയൂരിന് സ്വന്തമായി ആംബുലൻസ് ; സമർപ്പണം 17ന്

ഇരിങ്ങാലക്കുട : “ഒരു വിളി, ഒരു ജീവൻ, അനന്തമായ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യവുമായി ‘ജീവൻ രക്ഷിക്കുക’ എന്ന ഒരേയൊരു ലക്ഷ്യത്തോടെ പടിയൂരിന് സ്വന്തമായി ഇനി ഒരു ആംബുലൻസ് ഉണ്ടാകും.

കൃത്യസമയത്ത് ആംബുലൻസ് എത്താതിരുന്നതിനാൽ മാത്രം പടിയൂർ പഞ്ചായത്തിൽ ചില ജീവനുകൾ പൊലിഞ്ഞത് ഇനിയും ആവർത്തിക്കരുതെന്ന ഉറച്ച തീരുമാനത്തിൽ നിന്നാണ് കോവിഡ് മഹാമാരിയുടെ ഇരുണ്ട ദിനങ്ങളിൽ ജനജീവിതത്തിന് കരുത്തായി നിന്ന പടിയൂർ റെസ്ക്യൂ ടീം ആംബുലൻസ് സർവീസ് 17ന് ജനങ്ങൾക്ക് സമർപ്പിക്കുന്നത്.

മന്ത്രി ഡോ. ആർ. ബിന്ദു ആംബുലൻസ് സേവനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും.

റൂറൽ പോലീസിൻ്റെ”ഓപ്പറേഷൻ സുദർശന” സൂപ്പർ ഹിറ്റ് : കുടുങ്ങിയത് വിദേശത്തേക്ക് കടന്ന 58 പ്രതികൾ

ഇരിങ്ങാലക്കുട : വർഷങ്ങളായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടുന്നതിനായി 2025 മുതൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തുന്ന “ഓപ്പറേഷൻ സുദർശന”യിൽ കുടുങ്ങിയത് വിവിധ രാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 58 പ്രതികൾ.

22 വർഷത്തോളം ഒളിവിൽ കഴിഞ്ഞ 2003ലെ ചാമക്കാല ശ്രീനാഥ് കൊലപാതക കേസിലെ പ്രതി മുതൽ 2025ലെ വിശ്വദീപ്തി തട്ടിപ്പ് കേസിൽ കോടികളുടെ തട്ടിപ്പ് നടത്തിയ വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൻ്റെ ചെയർമാനായ സജീഷ്കുമാർ വരെ വിദേശത്തേക്ക് കടന്ന പ്രതികളെയാണ് ലുക്കൗട്ട് സർക്കുലറുകൾ പ്രകാരം വിവിധ എയർപോർട്ടുകളിൽ നിന്ന് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം കവർച്ച, പോക്സോ, ലൈംഗിക പീഡനം, വധശ്രമം, സ്ത്രീകളെ ക്രൂരതയ്ക്ക് വിധേയമാക്കുക, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കേസുകൾ, അടിപിടി തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ക്രിമിനൽ കേസുകളിൽ പ്രതികളാവുകയും തുടർന്ന് വർഷങ്ങളായി വിചാരണ നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്നവരും കടക്കാൻ ശ്രമിക്കുന്നവരുമാണ് ഓപ്പറേഷൻ സുദർശനയിലൂടെ പിടിയിലായത്.

റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായി ഉൾപ്പെട്ട് നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി ഒളിവിൽ പോയ പ്രതികൾക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം 2025ൽ 253 ലുക്കൗട്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു.

ഒമാൻ, ഷാർജ, ദുബായ്, തായ്‌ലൻഡ്, നേപ്പാൾ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ നാട്ടിലേക്ക് കടക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നെടുമ്പാശ്ശേരി, കോഴിക്കോട്, ഹൈദരാബാദ്, മുംബൈ, നേപ്പാൾ, ഡൽഹി, ബാംഗ്ലൂർ, കോയമ്പത്തൂർ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളിൽ എത്തിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞ് വെച്ച് വിവരം റൂറൽ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചത്. തുടർന്ന് അന്വേഷണ സംഘത്തെ അതാത് എയർപോർട്ടുകളിലേക്ക് അയച്ച് പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനുകളിൽ എത്തിച്ച് നടപടിക്രമങ്ങൾക്ക് ശേഷം വിവിധ കോടതികളിൽ ഹാജരാക്കുകയായിരുന്നു.

അറസ്റ്റിലായവരിൽ 2002, 2003 കാലഘട്ടങ്ങളിലെ കേസ്സിലുൾപ്പെട്ട ഓരോ പ്രതികളും, 2011ൽ കേസിലുൾപ്പെട്ട മൂന്ന് പ്രതികളും, 2012ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2018ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2019ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2020ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2021ൽ കേസിലുൾപ്പെട്ട അഞ്ച് പ്രതികളും, 2022ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2023ൽ കേസിലുൾപ്പെട്ട നാല് പ്രതികളും, 2024ൽ കേസിലുൾപ്പെട്ട 11 പ്രതികളും, 2025 വർഷത്തിൽ കേസിലുൾപ്പെട്ട 24 പ്രതികളുമാണ് ഉള്ളത്.

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം: നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസ് ജില്ലാ പരിധിയിൽ നടക്കുന്ന ഉത്സവങ്ങൾ, പെരുന്നാളുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികളും ലൈറ്റ് & സൗണ്ട് സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് പൊലീസ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

നോയ്സ് പൊല്യൂഷൻ (റെഗുലേഷൻ ആൻഡ് കൺട്രോൾ) റൂൾസ് 2000, കേരള ഗവൺമെന്റ് വിജ്ഞാപനം, കേരള പൊലീസ് ആക്ട് എന്നിവയിലെ നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ലൈറ്റ് ആൻഡ് സൗണ്ട് ലൈസൻസികൾക്കും ഓപ്പറേറ്റർമാർക്കും പൊലീസ് പ്രത്യേക നിർദ്ദേശം നൽകി.

നിയമപരമായ നിബന്ധനകൾ വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത ലൈറ്റ് ആൻഡ് സൗണ്ട് ലൈസൻസികൾ/ഓപ്പറേറ്റർമാർ എന്നിവർക്ക് ഇതു സംബന്ധിച്ച് രേഖാമൂലം നോട്ടീസ് നൽകുകയും അവ കൈപ്പറ്റിയതിന്റെ രസീത് ശേഖരിക്കുകയും ചെയ്തു.

ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് മൂന്ന് സബ് ഡിവിഷനുകളിൽ വെച്ചാണ് യോഗം നടത്തിയത്.

പുതിയ നിബന്ധനകൾ പ്രകാരം, രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ മാത്രമേ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. രാത്രി 10 മണിക്ക് ശേഷം മൈക്ക് പ്രവർത്തിപ്പിക്കുന്നത് കർശനമായി നിരോധിച്ചു. ബോക്സ് ആകൃതിയിലുള്ള ഉച്ചഭാഷിണികൾ മാത്രമേ ഉപയോഗിക്കാവൂ എന്നും, ഒരു ബോക്സിൽ രണ്ടിൽ കൂടുതൽ ഉച്ചഭാഷിണികൾ ഘടിപ്പിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, കോടതികൾ, പൊതു ഓഫീസുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട്. കൂടാതെ, ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ മൈക്ക് സെറ്റ് ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.

ഉത്സവങ്ങളോടനുബന്ധിച്ചുള്ള ഡിജെ പരിപാടികൾക്ക് ലൈറ്റ് & സൗണ്ട് പ്രവർത്തിപ്പിക്കാൻ അനുവാദമില്ല. കണ്ണിന് ഹാനികരമായ ലേസർ ലൈറ്റുകളുടെ ഉപയോഗവും നിരോധിച്ചു.

ശബ്ദത്തിന്റെ തോത് നിശ്ചിത ഡെസിബെല്ലിൽ കൂടാൻ പാടില്ല (വ്യവസായ മേഖല: 75/70 dB, വാണിജ്യ മേഖല: 65/55 dB, ആവാസ മേഖല: 55/45 dB).

പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിൽ സ്പീക്കറുകൾ സ്ഥാപിക്കരുതെന്നും, ആംപ്ലിഫയറിൽ നിന്ന് 300 മീറ്ററിനുള്ളിൽ മാത്രമേ ഉച്ചഭാഷിണികൾ ഘടിപ്പിക്കാവൂ എന്നും പൊലീസ് വ്യക്തമാക്കി.

ഈ നിയമങ്ങൾ ലംഘിക്കുന്ന പക്ഷം ലൈസൻസി, പരിപാടിയുടെ സംഘാടകർ, മൈക്ക് ഘടിപ്പിച്ച വാഹനത്തിന്റെ ഡ്രൈവർ എന്നിവർ ശിക്ഷാർഹരായിരിക്കും.

ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുകയും ഉപകരണങ്ങളും വാഹനങ്ങളും കണ്ടുകെട്ടുകയും ചെയ്യുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

പടിയൂർ പത്തനങ്ങാടിയിൽ കുറുനരി ആക്രമണം

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ പത്തനങ്ങാടിയിൽ കുറുനരിയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു.

4 വളർത്തുനായ്ക്കൾക്കും, പശുവിനും, 5 പോത്തുകൾക്കുമാണ് കടിയേറ്റത്.

ചൊവ്വാഴ്ച വൈകീട്ട് 3 മണിയോടെയാണ് കുറുനരിയുടെ ആക്രമണം ഉണ്ടായത്.

കടിയേറ്റ വളർത്തുമൃഗങ്ങൾക്ക് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പ് നൽകി.

പടിയൂർ പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന കുറുനരി ആക്രമണം പരിഹരിക്കുന്നതിനായി നടപടി കൈക്കൊള്ളണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

സ്വീകരണം നൽകി

ഇരിങ്ങാലക്കുട : ടൗൺ കോ- ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എം.പി. ജാക്‌സണും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ചാക്കോയ്ക്കും ടി.ഡി. ദശോബിനും സ്വീകരണം നൽകി.

മുൻ എംഎൽഎ പി.എ. മാധവൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ കെ.ജി. നിഷ അധ്യക്ഷത വഹിച്ചു.

ബാങ്ക് വൈസ് ചെയർമാൻ പ്രൊഫ. ഇ.ജെ. വിൻസെന്റ്, ബാങ്ക് എംഡി എ.എൽ. ജോൺ, മാനേജർ ബാലചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

കേരളാ അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. ഷാജു സ്വാഗതവും സനൽ കല്ലൂക്കാരൻ നന്ദിയും പറഞ്ഞു.

കൂടിയാട്ട മഹോത്സവത്തിൽ “കല്യാണ സൗഗന്ധികം” കൂടിയാട്ടം

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ എട്ടാം ദിവസമായ വ്യാഴാഴ്ച നീലകണ്ഠ കവിയുടെ “കല്യാണ സൗഗന്ധികം” കൂടിയാട്ടത്തിൻ്റെ പുറപ്പാട് അരങ്ങേറും.

പാഞ്ചാലിയുടെ ആവശ്യാർത്ഥം സൗഗന്ധിക പുഷ്പം അന്വേഷിച്ച് പുറപ്പെട്ട ഭീമൻ ഗന്ധമാദന പർവ്വതത്തിലെത്തുന്നതും പർവ്വതം വിസ്തരിച്ച് കാണുന്നതുമാണ് കഥാഭാഗം.

ഭീമനായി ഗുരുകുലം തരുൺ രംഗത്തെത്തും.

ഏഴാം ദിവസമായ ബുധനാഴ്ച ആതിര ഹരിഹരൻ്റെ “അക്രൂരഗമനം” നങ്ങ്യാർകൂത്ത് അരങ്ങേറി.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം അഭിഷേക്, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, തുമോയെ എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ദനഹാ തിരുനാൾ : വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ ദനഹാ തിരുനാളിനോടനുബന്ധിച്ച് ജനുവരി 10 മുതൽ 12 വരെ ഇരിങ്ങാലക്കുടയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

കത്തീഡ്രലിന് കീഴിലുള്ള അറുപതോളം യൂണിറ്റുകളിൽ നിന്നുള്ള 20ഓളം വാദ്യമോളങ്ങളോടെയുള്ള ഘോഷയാത്രകൾ വിവിധ ഭാഗങ്ങളിൽ നിന്നും പുറപ്പെട്ട് പള്ളിയിൽ വന്ന് ചേരുന്നതിനാലും നിലവിൽ ടൗണിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലും റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷാജുവിന്റെ മേൽനോട്ടത്തിൽ 2 സോണുകളാക്കി തിരിച്ചാണ് പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.

സോൺ ഒന്നിൽ പള്ളി പരിസര പ്രദേശങ്ങളിലെ സുരക്ഷാ ചുമതല ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജിക്കും സോൺ രണ്ടിൽ ഗതാഗതത്തിന്റെയും പാർക്കിംഗ് ക്രമീകരണത്തിന്റെയും ചുമതല ചേർപ്പ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജനുമാണ് നൽകിയിട്ടുള്ളത്.

നിരീക്ഷണത്തിനായി ഡ്രോൺ സംവിധാനം, പള്ളി പരിസരത്ത് 24 മണിക്കൂർ പൊലീസ് കൺട്രോൾ റൂം, വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ, സി.സി.ടി.വി. സർവൈലൻസ്, മൊബൈൽ, ബൈക്ക് പട്രോളിംഗ്, മഫ്തി പൊലീസ്, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി പിങ്ക് പൊലീസ് എന്നിവയ്ക്കൊപ്പം ഫയർഫോഴ്‌സ്, മെഡിക്കൽ ടീം, ആംബുലൻസ് ആൻ്റി ഡ്രഗ്സ് സർവൈലൻസിനായി ഡാൻസാഫ് ടീം എന്നിവയും സ്ഥലത്ത് സജ്ജമാക്കും.

സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡികൾ എന്നിവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ സ്വീകരിക്കും.

പൊതുജനങ്ങൾ പൊലീസിന്റെയും വൊളന്റിയർമാരുടെയും നിർദ്ദേശങ്ങൾ പാലിക്കുകയും ഗതാഗത നിയന്ത്രണങ്ങൾ കർശനമായി അനുസരിക്കുകയും ചെയ്യേണ്ടതാണെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കൃഷ്ണകുമാർ അറിയിച്ചു.

തിരുനാൾ ദിവസങ്ങളിൽ അനാവശ്യമായി വാഹനങ്ങൾ പള്ളി പരിസരത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും, സംശയാസ്പദമായ വ്യക്തികളെ കണ്ടാൽ ഉടൻ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്നും അറിയിച്ചു.

സമാധാനപരമായും സുരക്ഷിതമായും ഇരിങ്ങാലക്കുട ദനഹ തിരുനാൾ ആഘോഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ബി കൃഷ്ണകുമാർ അറിയിച്ചു.

തൃശൂർ റൂറൽ അഡീഷണൽ എസ്പി ടി.എസ്. സിനോജ്, പി.ആർ. ബിജോയ് (സ്പെഷ്യൽ ബ്രാഞ്ച്), ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.കെ. ഷാജി എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.

ദേശീയ സെമിനാർ സമാപിച്ചു ; പ്രധാന ആകർഷണമായിതോൽപ്പാവക്കൂത്ത്

ഇരിങ്ങാലക്കുട: ഭാരതീയ ജ്ഞാന സമ്പ്രദായങ്ങളും സാംസ്‌കാരിക പൈതൃകവും ആധുനിക പഠനവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ അവസാന ദിവസം കലാ പരമ്പരയ്ക്കും ശാസ്ത്രീയ സംവാദങ്ങൾക്കും സാക്ഷ്യം വഹിച്ചു.

അവസാന ദിവസത്തെ പ്രധാന ആകർഷണമായി തോൽപ്പാവകൂത്ത് കലാപ്രകടനവും അരങ്ങേറി.

പാലക്കാട് കൂനത്തറയിലെ തോൽപ്പാവകൂത്ത് സംഘം അവതരിപ്പിച്ച കലാപ്രകടനത്തിന് പ്രശസ്ത കലാകാരൻ വിപിൻ വിശ്വനാഥ പുലവർ നേതൃത്വം നൽകി.

കേരളത്തിന്റെ അപൂർവമായ അനുഷ്ഠാനകലകളിലൊന്നായ തോൽപ്പാവക്കൂത്തിന്റെ സാമൂഹിക – ആത്മീയ പ്രാധാന്യം പ്രേക്ഷകർക്ക് നേരിൽ അനുഭവിക്കാൻ ഈ അവതരണം അവസരമൊരുക്കി.

നാടൻ കലാരൂപങ്ങളെ പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ സംവദിക്കപ്പെട്ടു. ഹർഷാരവങ്ങളോടെയാണ്
സദസ്സ് തോൽപ്പാവക്കൂത്തിനെ സ്വീകരിച്ചത്.

തുടർന്ന് നടന്ന അക്കാദമിക് സെഷനുകളിൽ പ്രൊഫ. എസ്. അച്യുത് ശങ്കർ (മുൻ ഡയറക്ടർ, സി-ഡിറ്റ്, ബയോ ഇൻഫർമാറ്റിക്സ്, കേരള സർവകലാശാല) “നവീന രാഗതാള പദ്ധതിയിലെ പാരമ്പര്യങ്ങൾ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ ശാസ്ത്രീയ അടിത്തറയും അതിന്റെ നവീകരണ സാധ്യതകളും അദ്ദേഹം വിശദീകരിച്ചു.

തുടർന്ന് റിസർച്ച് ഹാളിൽ ഐ.ഐ.ടി. ഖരഗ്പൂരിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനുരാധ ചൗധരി “ഇന്ത്യൻ മനഃശാസ്ത്രം: സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ഭാരതീയ മനഃശാസ്ത്ര ചിന്തകൾ ആധുനിക അക്കാദമിക് പഠനങ്ങളുമായി സംവദിക്കേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി.

സമാപന സമ്മേളനത്തിൽ കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ നോളേജ് സിസ്റ്റംസ് ഡിവിഷൻ കോർഡിനേറ്റർ ഡോ. അനുരാധ ചൗധരി, കേരള സർക്കാറിന്റെ നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് സെക്രട്ടറി പി.വി. ലൗലിൻ എന്നിവർ മുഖ്യാതിഥികളായി.

സെമിനാർ കോർഡിനേറ്റർ ഡോ. വി.എസ്. സുജിത സെമിനാർ അവലോകനം നടത്തി.

സുവോളജി വിഭാഗം അധ്യക്ഷ ഡോ. ജി. വിദ്യ നന്ദി പറഞ്ഞു.

കോമ്പാറ ദനഹാ ഫെസ്റ്റിന് കൊടിയേറി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന
കോമ്പാറ ദനഹ ഫെസ്റ്റിന്റെ കൊടിയേറ്റവും സപ്ലിമെന്റ് പ്രകാശനവും
കോമ്പാറ സെന്റ് മേരീസ് കപ്പേളയിൽ വച്ച് കത്തീഡൽ വികാരി റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ നിർവഹിച്ചു.

ജനറൽ കൺവീനർ ഷാജു പാറേക്കാടൻ, കത്തീഡ്രൽ ട്രസ്റ്റി സാബു ജോർജ്ജ് ചെറിയാടൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ അനീഷ് ആന്റോ പൊക്കത്ത്, കെൽവിൻ പോൾ കോനിക്കര, മിനി ജോസ് കാളിയങ്കര, മാർട്ടിൻ ചിറക്കേക്കാരൻ, റിജ്ജു കാളിയങ്കര, ടോണി ചെറിയാടൻ, കുടുംബ യൂണിറ്റ് പ്രസിഡന്റുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.