തുമ്പൂർ വഴിക്കിലിച്ചിറയിൽ വരണ്ടുണങ്ങി പുഞ്ച കൃഷി ; കർഷകരുടെ പ്രതിസന്ധി തുടരുന്നു

ഇരിങ്ങാലക്കുട : നാമ മാത്രമായ ഇറിഗേഷൻ ജലം ലഭിച്ചു വരണ്ടു കിടക്കുന്ന തുമ്പൂർ വഴിക്കിലിചിറയിലെ കനുവെള്ളം കൊണ്ടാണ് വഴിക്കിലി പുഞ്ചപ്പാടത്തെ 35 ഏക്കർ നെൽകൃഷി മുൻപോട്ട് കൊണ്ട് പോകുന്നത്. എന്നാൽ ജലലഭ്യത കുറഞ്ഞതോടെ പുഞ്ച കൃഷി ഭീഷണിയിലാണ്.

കേരളത്തിലെ ചെറുതും വലുതുമായ ഡാമുകളിൽ 75 ശതമാനത്തിൻ്റെയും ആകെ ജലസംഭരണത്തിൻ്റെ 85 ശതമാനത്തിൻ്റെയും നിയന്ത്രണം കെ.എസ്.ഇ.ബി.യുടെ കൈകളിലായതിനാൽ ഡാമുകളിലെ 24 ശതമാനത്തിൻ്റെയും ആകെ ജലസംഭരണത്തിൻ്റെ 10 ശതമാനത്തിൻ്റെ മേൽ മാത്രം നേരിട്ട് നിയന്ത്രണമുള്ള ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ഓഫീസുകൾക്ക് മുൻപിലെ കർഷ സമര ചർച്ചകളിൽ എന്നും കെ.എസ്.ഇ.ബി. ജലം വിട്ട് നൽകാതെ തങ്ങൾക്കൊന്നും ചെയ്യാനാകില്ല എന്ന മറുപടി മാത്രമാണ് കേൾക്കുന്നതെന്ന് കർഷകർ പറയുന്നു.

കാർഷിക – കുടിവെള്ള ആവശ്യങ്ങൾക്ക് കേരളത്തിലെ ഡാമുകളിലെ ജലം നാമമാത്രമായി വിട്ട് നൽകി കേരള ഡാമുകളിലെ ജല നിരപ്പ് നിലനിർത്തി തമിഴ്നാട് ഡാമുകളിലെ ജലം ആവശ്യപ്പെടാൻ കഴിയാത്ത സാഹചര്യം കെ.എസ്.ഇ.ബി. മനപ്പൂർവ്വം സൃഷ്ടിക്കുന്നു. തൻമൂലം കേരളത്തിന് ലഭ്യമാകേണ്ട തമിഴ്നാട് അധീനതയിലുള്ള ഡാമുകളിലെ ജലം തമിഴ്നാട്ടിലെ ആവശ്യങ്ങൾക്ക് സുഗമമായി ഉപയോഗിക്കുവാനും കഴിയുന്നു. ഒറ്റനോട്ടത്തിൽ പെട്ടന്ന് ആർക്കും തിരിച്ചറിയാനാകാത്ത നിസംഗതയ്ക്ക് വൻ വില ലഭിക്കുന്നു. ജോലിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ പത്തിരട്ടി ജോലി ചെയ്യാതിരിക്കുന്നതിന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർക്ക്
ലഭിക്കുന്ന സാഹചര്യം എന്ന് കർഷകർ ആരോപിച്ചു.

തമിഴ്നാട് സർക്കാരുമായുള്ള കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ പണമിടപാട് സംബന്ധിച്ച് മുൻ തമിഴ്നാട് മന്ത്രിമാർ നടത്തിയ വെളിപ്പെടുത്തലുകൾ കൂടി കൂട്ടിവായിച്ചാൽ കാര്യങ്ങൾ പകൽപോലെ വ്യക്തമാകുമെന്ന് കർഷകർ അഭിപ്രായപ്പെട്ടു.

1957ൽ കെ.എസ്.ഇ.ബി. രൂപികരിക്കുന്നതിന് മുൻപ് 1948ൽ ഉണ്ടാക്കിയ ഇലക്ട്രിസിറ്റി സപ്ലൈ ആക്ടിൻ്റെ പിൻബലത്തിൽ
ഡാമുകളുടെ നിയന്ത്രണാവകാശം ഉന്നയിച്ചുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ ഈ അമിത ലാഭക്കൊതിയുടെ ദുരിതം വർഷങ്ങളായി അനുഭവിക്കുന്നത് കേരളത്തിലെ കർഷകരാണെന്നും അവർ പറഞ്ഞു.

2018ലെ പ്രളയത്തിന് ആക്കം കൂട്ടിയ കാരണങ്ങളിലൊന്ന് ലാഭം മാത്രം ലാക്കാക്കിയുള്ള ഇത്തരം ജലസംഭരണത്തിൻ്റെ പരിണിത ഫലമെന്ന് കേരള ജനത മറന്നിട്ടില്ലെന്ന് കർഷകർ പറഞ്ഞു.

പൊതു ഖജനാവിലെ പണം ഉപയോഗിച്ച് നിർമ്മിച്ച ഡാമുകളും അതിലെ ജലവും കെ.എസ്.ഇ.ബി.യുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാത്രം ക്രമീകരിക്കുന്നതിനെതിരെ മേഖലയിലെ കർഷകരുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

ജലം
കെ.എസ്.ഇ.ബി.യുടെ ഔദാര്യമായിട്ടല്ല കർഷകൻ്റെ അവകാശമായി തന്നെ ലഭ്യമാകണം. ശ്വാശത പരിഹാരമായി കാർഷിക മേഖലയ്ക്ക് ആവശ്യമായ ജലം ലഭ്യമാകും വിധം ജലവിതരണ സംവിധാനത്തിൽ കാലോചിത നിയമ ഭേദഗതി കൊണ്ടുവരുവാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കെ.എസ്.ഇ.ബി.യുടെ മേൽ കർഷകർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ
സമഗ്ര അന്വേഷണം നടത്തണമെന്നും നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രസിഡൻ്റ് വാക്സറിൻ പെരേപ്പാടൻ ആവശ്യപ്പെട്ടു.

പൊതുജന താല്പര്യം ഒട്ടും തന്നെ ഇല്ലാതെ തങ്ങളുടെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി. എന്ന വെള്ളാനയ്ക്ക് കൂച്ച് വിലങ്ങ് ഇട്ടിലെങ്കിൽ, അത് വൈകാതെ തന്നെ കേരളത്തിലെ കാർഷിക വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ പാടശേഖര സമിതികളിലെ അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ഉല്പാദനത്തിനുശേഷം
കെ.എസ്.ഇ.ബി. അധീനതയിലുളള
ലോവർ ഷോളയാറിലെയും പെരിങ്ങൽക്കുത്തിലെയും ജലം വഴിതിരിച്ചുവിട്ടാണ് ഇടമലയാർ വലതുകര കൊറ്റനല്ലൂർ ബ്രാഞ്ച് കനാലിന്റെ വാലറ്റ ഭാഗങ്ങളിലെ വഴിക്കിലിചിറയും വെങ്കുളം ചിറയും
മറ്റു പഞ്ചായത്തുകളിലെ ചിറകളും നിറയ്ക്കുന്നത്.

തുമ്പൂർമൂഴിയിലെ ചാലക്കുടി റിവർ ഡൈവേർഷനിൽ 1.60 മീറ്റർ മുകളിൽ ജലവിതാനം നിലനിർത്തിയാൽ മാത്രമേ മേൽപ്പറഞ്ഞ ചിറകളിലേക്ക് ജലം ശരിയായി എത്തിച്ചേരുകയുള്ളൂ.

കെ.എസ്.ഇ.ബി. വൈദ്യുത ഉത്പാദനം വർദ്ധിപ്പിച്ച് ജലവിതാനം ഉയർത്തുകയോ, അല്ലെങ്കിൽ ഡാമിലെ ജലം സ്വതന്ത്രമായി വിട്ടുകൊടുക്കുകയോ ചെയ്തില്ലെങ്കിൽ വഴിക്കിലി പുഞ്ചപ്പാടത്തെ 35 ഏക്കറിൽ വൻ കൃഷി നാശം ഉണ്ടാകും.

സർക്കാർ ഇടപെട്ട് അടിയന്തിര അനുകൂല നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ കെ.എസ്.ഇ.ബി. ഓഫീസുകളിലേക്ക് കർഷകർ വൻ പ്രതിഷേധ മാർച്ചുകൾ നടത്തുമെന്ന് കണ്ണുകെട്ടിച്ചിറ വഴിക്കിലിചിറ ഇരുപ്പൂ പാടശേഖരസമിതി
മുന്നറിയിപ്പ് നൽകി.

ഈ കാര്യങ്ങൾ വിശദമാക്കി മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, കൃഷി മന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി എന്നിവർക്ക് വാക്സറിൻ പെരേപ്പാടൻ കത്ത് നൽകി.

റൂറൽ പോലീസ് ജില്ലാതല ഡീബ്രിഫിംഗ് യോഗം നടത്തി

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നാല് ദിവസങ്ങളിലായി ജില്ലാതല ഡീബ്രിഫിംഗ് യോഗം സംഘടിപ്പിച്ചു.

കാട്ടുങ്ങച്ചിറയിലെ ജില്ലാ പൊലീസ് ആസ്ഥാന കോൺഫറൻസ് ഹാളിൽ വെച്ച് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ജില്ലയിലെ 358 വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരും എസ്.പി.ജി./സി.പി.ജി. ചുമതലയുള്ള അധ്യാപകരും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.മാരും യോഗത്തിൽ പങ്കെടുത്തു.

2025 മെയ് മാസത്തിൽ നടന്ന ജില്ലാതല യോഗത്തിന് ശേഷമുള്ള സ്കൂൾ സുരക്ഷാ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും, അധ്യാപകരുടെ അനുഭവങ്ങളും നിർദേശങ്ങളും സ്വരൂപിക്കുന്നതിനുമാണ് ഡീബ്രിഫിംഗ് യോഗം സംഘടിപ്പിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് – സ്കൂൾ – രക്ഷിതാക്കൾ സംയുക്തമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിദ്യാർഥികളെ ലഹരിയുടെ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ ഏകോപിത ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മണമില്ലാത്തതും എളുപ്പം തിരിച്ചറിയാൻ കഴിയാത്തതും വില കുറവുള്ളതുമായ ചില ചികിത്സാ മരുന്നുകൾ കുട്ടികൾ ലഹരിയായി തിരഞ്ഞെടുക്കുന്ന സാഹചര്യമുണ്ടെന്നും, ഇതിൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.

ലഹരി സംബന്ധമായ വിവരങ്ങൾ ‘യോദ്ധാവ്’ വാട്സ്ആപ്പ് നമ്പറായ 99959 66666 ൽ അറിയിക്കാമെന്നും, വിവരദാതാക്കളുടെ രഹസ്യത പൂർണ്ണമായി ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

തൃശൂർ റൂറൽ പൊലീസിന്റെ കൗൺസിലിംഗ് സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു.

ചാലക്കുടി, കൊടുങ്ങല്ലൂർ പൊലീസ് സബ് ഡിവിഷനുകളിൽ പുതിയ കൗൺസിലിംഗ് സെന്ററുകൾ ആരംഭിച്ചതായും, ഹോളിഡേ ഉൾപ്പെടെ സൗജന്യ കൗൺസിലിംഗ് സേവനം ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

എസ്.പി.ജി./സി.പി.ജി. സംവിധാനങ്ങളുടെ ഭാഗമായി 195 വിദ്യാലയങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും, എല്ലാ സ്കൂളുകളിലും സംവിധാനം ഉറപ്പാക്കുമെന്നും, പരാതിപ്പെട്ടികളിൽ ലഭിക്കുന്ന പരാതികൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

കുട്ടികളെ സ്കൂളിൽ കൊണ്ടുവരുന്നതിനും തിരികെ കൊണ്ടു പോകുന്നതിനും ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളെക്കുറിച്ച് എസ്.പി.ജി.ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നും, സ്കൂൾ പരിസരത്ത് അനാവശ്യമായി ചുറ്റിത്തിരിയുന്ന വാഹനങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.

എസ്.പി.ജി./സി.പി.ജി. പ്രവർത്തനങ്ങളിലൂടെ വിദ്യാലയങ്ങൾക്കു ചുറ്റും ഒരു അദൃശ്യ സംരക്ഷണ കവചം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ജുവനൈൽ കുറ്റകൃത്യങ്ങൾ തടയൽ, ലഹരി പുകയില വിൽപ്പന സംബന്ധിച്ച വിവരശേഖരണം, സ്കൂൾ സമയത്ത് അനധികൃതമായി അലഞ്ഞുതിരിയുന്ന വിദ്യാർഥികളെ നിരീക്ഷിക്കൽ, കുട്ടികളെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ, ഗതാഗത സുരക്ഷ ഉറപ്പാക്കൽ, ബോധവത്കരണം എന്നിവയാണ് ഗ്രൂപ്പുകളുടെ പ്രധാന ചുമതലകൾ.

112 എമർജൻസി ഹെൽപ് ലൈൻ, സൈബർ സുരക്ഷ ഹെൽപ് ലൈൻ 1930, ചൈൽഡ് ലൈൻ 1098 എന്നീ സേവനങ്ങളുടെ പ്രാധാന്യവും യോഗത്തിൽ വിശദീകരിച്ചു.