ഇരിങ്ങാലക്കുട : നാമ മാത്രമായ ഇറിഗേഷൻ ജലം ലഭിച്ചു വരണ്ടു കിടക്കുന്ന തുമ്പൂർ വഴിക്കിലിചിറയിലെ കനുവെള്ളം കൊണ്ടാണ് വഴിക്കിലി പുഞ്ചപ്പാടത്തെ 35 ഏക്കർ നെൽകൃഷി മുൻപോട്ട് കൊണ്ട് പോകുന്നത്. എന്നാൽ ജലലഭ്യത കുറഞ്ഞതോടെ പുഞ്ച കൃഷി ഭീഷണിയിലാണ്.
കേരളത്തിലെ ചെറുതും വലുതുമായ ഡാമുകളിൽ 75 ശതമാനത്തിൻ്റെയും ആകെ ജലസംഭരണത്തിൻ്റെ 85 ശതമാനത്തിൻ്റെയും നിയന്ത്രണം കെ.എസ്.ഇ.ബി.യുടെ കൈകളിലായതിനാൽ ഡാമുകളിലെ 24 ശതമാനത്തിൻ്റെയും ആകെ ജലസംഭരണത്തിൻ്റെ 10 ശതമാനത്തിൻ്റെ മേൽ മാത്രം നേരിട്ട് നിയന്ത്രണമുള്ള ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ഓഫീസുകൾക്ക് മുൻപിലെ കർഷ സമര ചർച്ചകളിൽ എന്നും കെ.എസ്.ഇ.ബി. ജലം വിട്ട് നൽകാതെ തങ്ങൾക്കൊന്നും ചെയ്യാനാകില്ല എന്ന മറുപടി മാത്രമാണ് കേൾക്കുന്നതെന്ന് കർഷകർ പറയുന്നു.
കാർഷിക – കുടിവെള്ള ആവശ്യങ്ങൾക്ക് കേരളത്തിലെ ഡാമുകളിലെ ജലം നാമമാത്രമായി വിട്ട് നൽകി കേരള ഡാമുകളിലെ ജല നിരപ്പ് നിലനിർത്തി തമിഴ്നാട് ഡാമുകളിലെ ജലം ആവശ്യപ്പെടാൻ കഴിയാത്ത സാഹചര്യം കെ.എസ്.ഇ.ബി. മനപ്പൂർവ്വം സൃഷ്ടിക്കുന്നു. തൻമൂലം കേരളത്തിന് ലഭ്യമാകേണ്ട തമിഴ്നാട് അധീനതയിലുള്ള ഡാമുകളിലെ ജലം തമിഴ്നാട്ടിലെ ആവശ്യങ്ങൾക്ക് സുഗമമായി ഉപയോഗിക്കുവാനും കഴിയുന്നു. ഒറ്റനോട്ടത്തിൽ പെട്ടന്ന് ആർക്കും തിരിച്ചറിയാനാകാത്ത നിസംഗതയ്ക്ക് വൻ വില ലഭിക്കുന്നു. ജോലിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ പത്തിരട്ടി ജോലി ചെയ്യാതിരിക്കുന്നതിന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർക്ക്
ലഭിക്കുന്ന സാഹചര്യം എന്ന് കർഷകർ ആരോപിച്ചു.
തമിഴ്നാട് സർക്കാരുമായുള്ള കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ പണമിടപാട് സംബന്ധിച്ച് മുൻ തമിഴ്നാട് മന്ത്രിമാർ നടത്തിയ വെളിപ്പെടുത്തലുകൾ കൂടി കൂട്ടിവായിച്ചാൽ കാര്യങ്ങൾ പകൽപോലെ വ്യക്തമാകുമെന്ന് കർഷകർ അഭിപ്രായപ്പെട്ടു.
1957ൽ കെ.എസ്.ഇ.ബി. രൂപികരിക്കുന്നതിന് മുൻപ് 1948ൽ ഉണ്ടാക്കിയ ഇലക്ട്രിസിറ്റി സപ്ലൈ ആക്ടിൻ്റെ പിൻബലത്തിൽ
ഡാമുകളുടെ നിയന്ത്രണാവകാശം ഉന്നയിച്ചുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ ഈ അമിത ലാഭക്കൊതിയുടെ ദുരിതം വർഷങ്ങളായി അനുഭവിക്കുന്നത് കേരളത്തിലെ കർഷകരാണെന്നും അവർ പറഞ്ഞു.
2018ലെ പ്രളയത്തിന് ആക്കം കൂട്ടിയ കാരണങ്ങളിലൊന്ന് ലാഭം മാത്രം ലാക്കാക്കിയുള്ള ഇത്തരം ജലസംഭരണത്തിൻ്റെ പരിണിത ഫലമെന്ന് കേരള ജനത മറന്നിട്ടില്ലെന്ന് കർഷകർ പറഞ്ഞു.
പൊതു ഖജനാവിലെ പണം ഉപയോഗിച്ച് നിർമ്മിച്ച ഡാമുകളും അതിലെ ജലവും കെ.എസ്.ഇ.ബി.യുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് മാത്രം ക്രമീകരിക്കുന്നതിനെതിരെ മേഖലയിലെ കർഷകരുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
ജലം
കെ.എസ്.ഇ.ബി.യുടെ ഔദാര്യമായിട്ടല്ല കർഷകൻ്റെ അവകാശമായി തന്നെ ലഭ്യമാകണം. ശ്വാശത പരിഹാരമായി കാർഷിക മേഖലയ്ക്ക് ആവശ്യമായ ജലം ലഭ്യമാകും വിധം ജലവിതരണ സംവിധാനത്തിൽ കാലോചിത നിയമ ഭേദഗതി കൊണ്ടുവരുവാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കെ.എസ്.ഇ.ബി.യുടെ മേൽ കർഷകർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ
സമഗ്ര അന്വേഷണം നടത്തണമെന്നും നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രസിഡൻ്റ് വാക്സറിൻ പെരേപ്പാടൻ ആവശ്യപ്പെട്ടു.
പൊതുജന താല്പര്യം ഒട്ടും തന്നെ ഇല്ലാതെ തങ്ങളുടെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി. എന്ന വെള്ളാനയ്ക്ക് കൂച്ച് വിലങ്ങ് ഇട്ടിലെങ്കിൽ, അത് വൈകാതെ തന്നെ കേരളത്തിലെ കാർഷിക വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ പാടശേഖര സമിതികളിലെ അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ഉല്പാദനത്തിനുശേഷം
കെ.എസ്.ഇ.ബി. അധീനതയിലുളള
ലോവർ ഷോളയാറിലെയും പെരിങ്ങൽക്കുത്തിലെയും ജലം വഴിതിരിച്ചുവിട്ടാണ് ഇടമലയാർ വലതുകര കൊറ്റനല്ലൂർ ബ്രാഞ്ച് കനാലിന്റെ വാലറ്റ ഭാഗങ്ങളിലെ വഴിക്കിലിചിറയും വെങ്കുളം ചിറയും
മറ്റു പഞ്ചായത്തുകളിലെ ചിറകളും നിറയ്ക്കുന്നത്.
തുമ്പൂർമൂഴിയിലെ ചാലക്കുടി റിവർ ഡൈവേർഷനിൽ 1.60 മീറ്റർ മുകളിൽ ജലവിതാനം നിലനിർത്തിയാൽ മാത്രമേ മേൽപ്പറഞ്ഞ ചിറകളിലേക്ക് ജലം ശരിയായി എത്തിച്ചേരുകയുള്ളൂ.
കെ.എസ്.ഇ.ബി. വൈദ്യുത ഉത്പാദനം വർദ്ധിപ്പിച്ച് ജലവിതാനം ഉയർത്തുകയോ, അല്ലെങ്കിൽ ഡാമിലെ ജലം സ്വതന്ത്രമായി വിട്ടുകൊടുക്കുകയോ ചെയ്തില്ലെങ്കിൽ വഴിക്കിലി പുഞ്ചപ്പാടത്തെ 35 ഏക്കറിൽ വൻ കൃഷി നാശം ഉണ്ടാകും.
സർക്കാർ ഇടപെട്ട് അടിയന്തിര അനുകൂല നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ കെ.എസ്.ഇ.ബി. ഓഫീസുകളിലേക്ക് കർഷകർ വൻ പ്രതിഷേധ മാർച്ചുകൾ നടത്തുമെന്ന് കണ്ണുകെട്ടിച്ചിറ വഴിക്കിലിചിറ ഇരുപ്പൂ പാടശേഖരസമിതി
മുന്നറിയിപ്പ് നൽകി.
ഈ കാര്യങ്ങൾ വിശദമാക്കി മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, കൃഷി മന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി എന്നിവർക്ക് വാക്സറിൻ പെരേപ്പാടൻ കത്ത് നൽകി.




