ഇരിങ്ങാലക്കുടയിൽ സംയോജിത കൃഷിയുമായി സിപിഎം

ഇരിങ്ങാലക്കുട : സി പി എം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംയോജിത കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.

മഠത്തിക്കരയിൽ ഒന്നര ഏക്കർ സ്ഥലത്താണ് ഓണത്തിന് സുരക്ഷിത ഭക്ഷണം ഒരുക്കുന്നതിനു വേണ്ടി പാർട്ടി പച്ചക്കറി കൃഷി ചെയ്യുന്നത്.

ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി.എ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

ഡോ. കെ.പി. ജോർജ്ജ്, കെ.എ. ഗോപി, ജയൻ അരിമ്പ്ര, ജോസ് ചിറ്റിലപ്പിള്ളി, കെ.ജി. മോഹനർ, ടി.ഡി. ജോൺസൺ, വി.കെ. ഭാസി, ഡോ. അജിത് കുമാർ, മീനാക്ഷി ജോഷി, സംഘാടക സമിതി കൺവീനർ ടി.ജി. ശങ്കരനാരായണൻ, സംഘാടക സമിതി ജോയിന്റ് കൺവീനർ എം.വി. വിൽസൺ എന്നിവർ പങ്കെടുത്തു.

ആയുഷ് കായകൽപ്പ പുരസ്കാരം : ജില്ലയിൽ മൂന്നാം സ്ഥാനം വെള്ളാങ്ങല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക്

ഇരിങ്ങാലക്കുട : സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിൽ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയിലെ മികവിന് നൽകുന്ന ആയുഷ് കായകൽപ്പ പുരസ്കാരത്തിൽ 93.75% സ്കോറോടെ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം വെള്ളാങ്ങല്ലൂർ ആയുർവേദ ഗവ. ഡിസ്പെൻസറി കരസ്ഥമാക്കി.

ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് 9.65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വെള്ളാങ്ങല്ലൂർ സ്വദേശി “എണ്ണ ദിനേശൻ” പിടിയിൽ

ഇരിങ്ങാലക്കുട : 4 കോടി രൂപ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 9,65,000 രൂപ തട്ടിയെടുത്ത കേസിൽ “എണ്ണ ദിനേശൻ” എന്നറിയപ്പെടുന്ന വെള്ളാങ്ങല്ലൂർ സ്വദേശി മൂത്തേരി വീട്ടിൽ ദിനേശനെ (54) ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

കാരുമാത്ര നെടുങ്ങാണം സ്വദേശി വൈപ്പിൻ പാടത്ത് ഷഹാനയ്ക്കും ബന്ധുക്കൾക്കും 4 കോടി രൂപ ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഷഹാനയുടെയും ഭർത്താവിൻ്റെയും കയ്യിൽ നിന്നും പല തവണകളായി 9,65,000 രൂപ കൈപ്പറ്റിയ ശേഷം ലോൺ ശരിയാക്കി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതിനാണ് ദിനേശനെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരിക്കും കുടുംബത്തിനും കടബാധ്യത വന്നപ്പോൾ പരാതിക്കാരിയുടെ അനുജത്തിയുടെ ഉടമസ്ഥതയിലുള്ള വസ്തു പണയപ്പെടുത്തി ലോൺ എടുക്കുന്നതിന് പരാതിക്കാരി പലരേയും സമീപിച്ചു കൊണ്ടിരുന്ന സമയത്ത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ച ദിനേശൻ പാർട്ട്ണർഷിപ്പിൽ എം.ബി.ഡി. ഫിനാൻസ് ഗ്രൂപ്പ് എന്ന പേരിലുള്ള ഫൈനാൻസ് സ്ഥാപനം നടത്തി വരികയാണെന്നും വസ്തു പണയപ്പെടുത്തി ലോൺ നൽകാമെന്ന് ഫോണിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ദിനേശൻ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, അഞ്ച് തട്ടിപ്പു കേസിലും, ഒരു അടിപിടിക്കേസിലും, കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, വെള്ളിക്കുളങ്ങര സ്റ്റേഷനിൽ ഒരു തട്ടിപ്പു കേസിലും അടക്കം ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. കെ.ജി. സുരേഷ്, ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർ പി.ആർ. ദിനേശ് കുമാർ, ജൂനിയർ എസ്.ഐ. സഹദ്, എ.എസ്.ഐ. അൻവറുദ്ദീൻ, എസ്.സി.പി.ഒ.മാരായ ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം : ആത്മഹത്യാ പ്രേരണ കുറ്റത്തിന് 3 പേർ പിടിയിൽ

ഇരിങ്ങാലക്കുട : തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), ഭർത്താവ് ജീവൻ (31), അഖിലയുടെ സഹോദരൻ വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ജനുവരി 22നാണ് യുവാവ് ആത്മഹത്യ ചെയ്തത്. മരണപ്പെട്ട യുവാവിന്റെ ആത്മഹത്യാകുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ മുൻ കാമുകിയായിരുന്ന ഒന്നാം പ്രതി അഖിലയും ഭർത്താവായ ജീവൻ, അഖിലയുടെ ചേട്ടനായ അനൂപ് എന്നിവരും ചേർന്ന് ജനുവരി 22ന് രാത്രി 8.45ഓടെ യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടിൽ കയറി വന്ന് ബഹളം ഉണ്ടാക്കുകയും യുവാവിനെ ഉപദ്രവിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവാവിന്റെ ഫോൺ ബലമായി പിടിച്ച് വാങ്ങുകയും വിവാഹം മുടക്കുകയുമായിരുന്നു.

ഇതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ പി.ആർ. ദിനേശ് കുമാർ, സി.എം. ക്ലീറ്റസ്, സതീശൻ, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ.മാരായ അർജ്ജുൻ, തെസ്നി ജോസ്, വിനീത്, കിഷോർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ. പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച പി.ടി.എ. പൊതുയോഗം സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ബൈജു കൂവപറമ്പിൽ അധ്യക്ഷത വഹിച്ചു.

അധ്യാപക പ്രതിനിധി എം.ആർ. പാർവതി റിപ്പോർട്ട് അവതരിപ്പിച്ചു.

പി.ടി.എ. ട്രഷറർ മേരി ആന്റണി, എക്സിക്യൂട്ടീവ് മെമ്പർ എ.ടി. ഷാലി, കത്തീഡ്രൽ ട്രസ്റ്റി പി.ടി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് “നമുക്കൊരുമിക്കാം ലഹരിക്കെതിരെ” എന്ന വിഷയത്തിൽ എക്സൈസ് ഓഫീസർ സി.കെ. ചന്ദ്രൻ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.

പുതിയ അധ്യയന വർഷത്തെ പി.ടി.എ. പ്രസിഡൻ്റായി ഷാജു ജോസ് ചിറയത്തിനെയും വൈസ് പ്രസിഡൻ്റായി ജോജോ വെള്ളാനിക്കാരനെയും തെരഞ്ഞെടുത്തു.

പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക് സ്വാഗതവും ഫസ്റ്റ് അസിസ്റ്റന്റ് എം.ജെ. ഷീജ നന്ദിയും പറഞ്ഞു.

“മുരിയാടിൻ്റെ മുഖശ്രീ” പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ വികസനത്തിന്റെ അഞ്ചാണ്ടുകളുടെ സാക്ഷ്യപത്രമായ “മുരിയാടിന്റെ മുഖശ്രീ” മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു

പൊതുഭരണം ആധുനികവത്‌ക്കരിക്കുന്ന മൊബൈൽ ആപ്പ്, വാർഡ്‌തോറും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങൾ, ചാറ്റ് ബോട്ട്, ഡിജി മുരിയാട്, ഗ്രീൻ മുരിയാട്, ക്ലീൻ മുരിയാട്, ജീവധാര, ഉയിരെ, ടൂറിസ്സം, ഗ്രാമവണ്ടി, മൊബൈൽ ക്രിമിറ്റോറിയം, പ്ലാൻ്റ് ഹെൽത്ത് ക്ലിനിക്ക്, കൃഷി ഉപകേന്ദ്രം, ബഡ്‌സ് സ്‌കൂൾ, വാട്ടർ എം.ടി.എം., വനിത ഫിറ്റ്നസ് സെൻ്റർ, വെൽനസ് സെൻ്റർ, ഷീ ഹെൽത്ത്, വയോമന്ദസ്‌മിതം, കലാഗ്രാമം, പ്രാണാ ഡയാലിസിസ് പദ്ധതി തുടങ്ങി ജനകീയ സംവാദങ്ങളിലൂടെ രൂപപ്പെട്ട നിർവ്വഹണത്തിന്റെ നിർണ്ണായക ഘട്ടങ്ങളുടെ സാക്ഷ്യപത്രമാണ് “മുരിയാടിൻ്റെ മുഖശ്രീ”.

പ്രകാശന ചടങ്ങിൽ
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സരിത സുരേഷ്, കെ.യു. വിജയൻ, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയൻ, നിഖിത അനൂപ്, സെക്രട്ടറി ഇൻചാർജ് പി.ബി. ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.

ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിൽ കർക്കിടകം 1 മുതൽ രാമായണമാസാചരണം

ഇരിങ്ങാലക്കുട : മനയ്ക്കലപ്പടി കോണത്തുകുന്ന് ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി കർക്കിടകം 1 മുതൽ 31 വരെ എല്ലാ ദിവസവും രാവിലെ 7.30 മുതൽ രാമായണ പാരായണം ഉണ്ടായിരിക്കും.

ഭാസ്കരൻ മണമ്മൽ ആണ് പാരായണം നടത്തുന്നത്.

ജൂലൈ 27ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും രാവിലെ 9.30 മുതൽ ഔഷധക്കഞ്ഞി വിതരണവും ഉണ്ടാകും.

രാവിലെ 5.30ന് ആരംഭിക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ കൊടുങ്ങല്ലൂർ രഘുപതി എമ്പ്രാന്തിരി മുഖ്യകാർമികത്വം വഹിക്കും.

ശാസ്ത്രസമേതം അധ്യാപക ശിൽപ്പശാല

ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സമേതത്തിന്റെ ഭാഗമായി ശാസ്ത്രസമേതം അധ്യാപക ശില്പശാല നടത്തി. 

എ.ഇ.ഒ. എം.സി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു.

സമേതം ശാസ്ത്രകോർഡിനേറ്റർ ടി.എസ്. സജീവൻ ആമുഖപ്രഭാഷണം നടത്തി. 

എൻ.കെ. കിഷോർ, ടി.പി. ഷൈബി, സ്റ്റെഫി മരിയ റോബർട്ട് എന്നിവർ ശില്പശാലയിൽ ക്ലാസ് എടുത്തു.

ബി.പി.സി. കെ.ആർ. സത്യപാലൻ സ്വാഗതവും സി.ആർ.സി.സി. കോർഡിനേറ്റർ രശ്മി അധീഷ് നന്ദിയും പറഞ്ഞു.

പൊട്ടിപ്പൊളിഞ്ഞ തെക്കേ നട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം : തെക്കെനട സൗഹൃദ കൂട്ടായ്മ

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടനത്തിനെത്തുന്ന വാഹനങ്ങൾ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് പോകുന്ന പ്രധാന റോഡായ തെക്കേ നട റോഡ് ടാറിംഗ് ഇളകിമാറി ഗർത്തങ്ങൾ രൂപപ്പെട്ട നിലയിലായിട്ട് കാലമേറെയായി.

പരിസരത്തെ പാടപ്രദേശങ്ങളിൽ ജലം തങ്ങി നിൽക്കുന്നത് റോഡിന്റെ ഇരുവശങ്ങളെയും ദുർബലമാക്കിയിട്ടുണ്ട്.

ഭക്തരുമായി പോകുന്ന വലിയ വാഹനങ്ങൾക്ക് ഈ അവസ്ഥ ഭീഷണിയാകുമെന്ന് പരിസരവാസികൾ അഭിപ്രായപ്പെട്ടു.

നാട്ടുകാരുടെ അപേക്ഷ പരിഗണിച്ച് എം.എൽ.എ. ഫണ്ടിൽ നിന്നും ഈ റോഡിന്റെ വികസനത്തിനായി ഒരു വർഷം മുമ്പ് പത്തു ലക്ഷം രൂപ അനുവദിച്ചതായി വാർത്തയുണ്ടായിരുന്നു.

എന്നാൽ നാളിതുവരെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും
അടിയന്തിരമായി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും തെക്കേനട സൗഹൃദ കൂട്ടായ്മ ആവശ്യപ്പെട്ടു.

ടി. ഗോപിനാഥ്, കെ.ആർ. ഉണ്ണിച്ചെക്കൻ, എ. രാജശേഖരൻ, കെ.ആർ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്തെ കുടിവെള്ള മലിനീകരണ പ്രശ്നം പരിശോധനാ റിപ്പോർട്ട്‌ ലഭ്യമാക്കി വേഗത്തിൽ പരിഹരിക്കും :മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്തെ കുടിവെള്ള മലിനീകരണ പ്രശ്നത്തിൽ ജലപരിശോധന റിപ്പോർട്ടുകൾ വേഗത്തിൽ ലഭ്യമാക്കി പരിഹാരം കാണുന്നതിനുള്ള നടപടികൾ നടത്തി വരികയാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

കാട്ടൂർ പഞ്ചായത്ത് 5-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെ കുടിവെള്ളം മലിനമായ സംഭവത്തെ തുടർന്ന് കാട്ടൂർ പഞ്ചായത്ത് ഹാളിൽ ജൂലൈ 4ന് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് അധികൃതരുമായി യോഗം ചേർന്നിരുന്നു.

യോഗത്തിന്റെ സുപ്രധാനമായ തീരുമാനം എന്ന നിലയിൽ മന്ത്രി ബിന്ദുവിന്റെ നിർദേശപ്രകാരം തൃശൂർ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്, പഞ്ചായത്ത് സെക്രട്ടറി, ജില്ല വ്യവസായ വകുപ്പ്, ഭൂജല വകുപ്പ് തൃശൂർ, തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളെജ്,
കോഴിക്കോട് സി.ഡബ്ല്യൂ.ആർ.ഡി.എം., ജില്ലാ മെഡിക്കൽ ഓഫീസർ (അലോപ്പതി), സിഡ്കോ ലിമിറ്റഡ് മാനേജർ, ജില്ലാ സോയിൽ സർവ്വെ ഡിപ്പാർട്ട്മെൻ്റ് എന്നിവർ ഉൾപ്പെട്ട 10 അംഗ സബ് കമ്മിറ്റി രൂപീകരിക്കുകയും തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടറുടെ അധ്യക്ഷതയിൽ ജൂലൈ 10ന് യോഗം ചേരുകയും ചെയ്തിരുന്നു.

കുടിവെള്ള സ്രോതസുകളിലെ രാസമാലിന്യം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പഠിക്കാൻ തൃശൂർ എഞ്ചിനീയറിംഗ് കോളെജിനെ ചുമതലപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് ലാബിലേക്ക് അയച്ച ജല സാമ്പിളുകളുടെ പരിശോധനാഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും.

ജലപരിശോധന നടപടികൾ സ്വീകരിച്ചു വരികയാണെന്നും വേഗത്തിൽ പരിശോധനാ റിപ്പോർട്ടുകൾ ലഭ്യമാക്കി കാട്ടൂർ പഞ്ചായത്തിൽ യോഗം ചേരുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ഓൺലൈൻ യോഗവും ചേർന്നിരുന്നു.

പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.