രംഗശങ്കരയിൽ മൃച്ഛകടികം അരങ്ങേറി

ഇരിങ്ങാലക്കുട : ഗുരു അമ്മന്നൂർ മാധവചാക്യാരുടെ പതിനേഴാമത് ഗുരുസ്മരണ ദിനവും കൂടിയാട്ടം ആചാര്യൻ വേണുജിയുടെ 80-ാം പിറന്നാളും ഇരിങ്ങാലക്കുട നടനകൈരളിയുടെ സുവർണ ജൂബിലിയും സമന്വയിപ്പിച്ചു കൊണ്ട് ബംഗളൂരുവിലെ രംഗശങ്കരയുടെ വേദിയിൽ അരങ്ങേറിയ കൂടിയാട്ടത്തിൽ ഇദംപ്രഥമമായി ചിട്ടപെടുത്തിയ ‘മൃച്ഛകടികം’ കൂടിയാട്ടം കാണാൻ സദസ്സ് നിറഞ്ഞു കവിഞ്ഞു.

രണ്ടായിരം വർഷങ്ങൾക്കു മുമ്പ് മഹാകവി ശൂദ്രകൻ രചിച്ച ഈ നാടകം നാടകരചനയിലെ ക്ലാസ്സിക്കുകളിൽ ഒന്നായിട്ടാണ് കരുതപ്പെടുന്നത്.

ഉജ്ജയിനി നഗരത്തിലെ സാധാരണ ജനങ്ങളുടെ ജീവിതാനുഭവമാണ് ഈ നാടകത്തിലെ ഇതിവൃത്തം എന്നുള്ളതു കൊണ്ടായിരിക്കാം ആഢ്യകലയായ കൂടിയാട്ടം ഈ നാടകത്തെ അകറ്റി നിർത്തിയിരുന്നത്.

പ്രാചീന ഭാരതീയ വനിതകളിൽ സ്ത്രീസ്വാതന്ത്ര്യത്തിൻ്റെ വക്താവായിട്ടാണ് ഈ നാടകത്തിലെ നായികയായ വസന്തസേനയെ ചിത്രീകരിച്ചിട്ടുള്ളത്. മഹാത്മാഗാന്ധിയുടെ നിർദേശമനുസരിച്ച് ഇന്ത്യൻ സ്ത്രീകളെ തൻ്റേടമുള്ളവരാക്കാൻ അദ്ദേഹത്തിൻ്റെ ശിഷ്യയും സ്വാതന്ത്ര്യ സമരസേനാനിയും കലാകാരിയുമായ കമലാദേവി ചതോപാധ്യായ സ്വയം വസന്തസേനയായി അഭിനിയിച്ചിട്ടുണ്ടെന്നതും കൂടിയാട്ടത്തിൽ വേണുജി സംവിധാനം ചെയ്ത അഭിജ്ഞാനശാകുന്തളം കൂടിയാട്ടം നിരീക്ഷിച്ച അഭിനയസങ്കേതങ്ങളിൽ മൃച്ഛകടികം ചെയ്‌തു കാണാൻ ആഗ്രഹിക്കുന്നു എന്ന് വിഖ്യാത നാടക സംവിധായകൻ ഹബീബ് തൺവിർ ആവശ്യപ്പെട്ടതും ഈ നാടകം കൂടിയാട്ടത്തിൽ ചെയ്യുവാൻ വേണുജിക്ക് പ്രചോദനമായി.

മൃച്ഛകടികം അവതരണത്തിന് ഒരാഴ്ച്ച മുമ്പു തന്നെ പ്രവേശന ടിക്കറ്റുകൾ വിറ്റുതീർന്നു എന്നതും കൂടിയാട്ടത്തിന്റെ സമകാലിക ചരിത്രത്തിലെ നാഴികക്കല്ലാണ്.

വിഖ്യാത കലാനിരൂപകരായ റുസ്തംഭറുച, തപതി ചൗധരി കേരളത്തിൽ നിന്നുള്ള സംസ്കൃ‌ത പണ്ഡിതൻ കൊടുങ്ങല്ലൂർ ദിലീപ് രാജ തുടങ്ങി ഇന്ത്യയുടെ നാനാഭാഗത്തു നിന്നും നിരവധി പേർ കൂടിയാട്ടം കാണാൻ എത്തിയിരുന്നു.

വസന്തസേനയായി കപില വേണു, ചാരുദത്തനായി സൂരജ് നമ്പ്യാർ, മാഥുരനായി മാർഗി സജീവ് നാരായണ ചാക്യാർ, കർണപൂരകനായി പൊതിയിൽ രഞ്ജിത്ത് ചാക്യാർ, ശർവിലകനായി നേപത്ഥ്യ ശ്രീഹരി ചാക്യാർ, വിദൂഷകനായി കലാമണ്ഡലം ജിഷ്ണു പ്രതാപ്, സംവാഹകനായി ശങ്കർ വെങ്കിടേശ്വരൻ, മദനികയായി സരിത കൃഷ്ണകുമാർ, രദനികയായി മാർഗി അഞ്ജന എസ്. ചാക്യാർ, രോഹസേനനയായി അരൻ കപില എന്നിവർ അരങ്ങിലെത്തി.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം കെ.പി. നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ് എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും, ഗുരുകുലം അതുല്യ, വിസ്മയ എന്നിവർ താളത്തിലും വൈശാഖൻ കുറുങ്കുഴലിലും പശ്ചാത്തലമേളം നൽകി.

കലാനിലയം ഹരിദാസ്, കലാമണ്ഡലം വൈശാഖ് എന്നിവരാണ് ചമയം നിർവഹിച്ചത്.

വേണുജിയുടെ അശീതിയോടനുബന്ധിച്ചു നൽകിയ സ്വീകരണത്തിൽ മുൻകർണാടക എം.പി.യും വിഖ്യാത നാടക നടിയുമായ ബി. ജയശ്രീ, രംഗശങ്കര സ്ഥാപകയും നടിയുമായ അരുന്ധതി നാഗ് എന്നിവർ പങ്കെടുത്തു.

ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ എൻ എസ്‌ എസ്‌ കൂട്ടായ്മകൾ തൃശൂർ ഡി എൽ എസ്‌ എ, മുകുന്ദപുരം ടി എൽ എസ്‌ എ എന്നിവയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഫ്ലവററ്റ് അധ്യക്ഷയായി.

ലീഗൽ സെല്ലിലെ സിവിൽ പോലീസ് ഓഫീസർ ഇ എസ് മാണി ക്ലാസ്സ്‌ നയിച്ചു.

സ്വന്തം താൽപ്പര്യത്തോടെ അല്ലെങ്കിലും ലഹരിക്ക് അടമപ്പെട്ടുപോകുന്ന യുവജനതയെ കുറിച്ചും അതിനെതിരെ പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ മിസ്സ്‌ വീണ സാനി സ്വാഗതവും എൻ എസ്‌ എസ്‌ വളണ്ടിയർ എൽമ നന്ദിയും പറഞ്ഞു.

എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർമാരായ മിസ്സ്‌ വീണ സാനി, ഡോ.എൻ ഉർസുല,മിസ്സ്‌ ഡി.മഞ്ജു, ടി എൽ എസ്‌ എ പ്രതിനിധി മീന, എൻ എസ്‌ എസ്‌ വളണ്ടിയർ അരുണിമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ ഡോക്ടറേറ്റ് നേടി അനു ബാബു

ഇരിങ്ങാലക്കുട : നഗർകോവിൽ നൂറുൽ ഇസ്ലാം സർവകലാശാലയിൽ നിന്നും ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ പി.എച്ച്.ഡി. നേടി അനു ബാബു.

തിരുവനന്തപുരം സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ അസിസ്റ്റൻ്റ് പ്രൊഫസറായ അനു ബാബു ഇരിങ്ങാലക്കുട പുത്തൻവീട്ടിൽ പി.ജി. ബാബുവിന്റെയും (റിട്ട. സൂപ്രണ്ട്, പോസ്റ്റൽ ഡിപ്പാർട്മെന്റ്) ആഞ്ചമ്മ ബാബുവിന്റെയും (റിട്ട. പോസ്റ്റ്‌ മാസ്റ്റർ) മകളാണ്.

ഭർത്താവ് : ഡോ. സാജൻ ജെറോം (അസിസ്റ്റന്റ് പ്രൊഫസർ, എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ, പൂജപ്പുര, തിരുവനന്തപുരം)

ജീവിത നൈപുണ്യം നേടുന്നതിനുള്ള ചവിട്ടു പടികളാണ് വിദ്യാഭ്യാസം : ബി. കൃഷ്ണകുമാർ ഐപിഎസ്

ഇരിങ്ങാലക്കുട : വിദ്യാഭ്യാസം എന്നത് കേവലം ബിരുദങ്ങളോ സർട്ടിഫിക്കറ്റുകളോ നേടലല്ല, ജീവിത നൈപുണ്യം നേടുന്നതിനായുള്ള ചവിട്ടു പടികളാണെന്ന് തൃശൂർ ജില്ലാ റൂറൽ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിൽ സംഘടിപ്പിച്ച “കേഡറ്റ് മീറ്റ്” പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

എൻ.സി.സി. കമാൻഡിങ് ഓഫീസർ കേണൽ കെ. തോമസ് മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ നഗരസഭാ പ്രദേശത്തെ വിദ്യാലയങ്ങളിൽ നിന്നുളള മികച്ച കേഡറ്റുകളെ മെമൻ്റോ നൽകി ആദരിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ,
കൗൺസിലർമാരായ കെ.എം. സന്തോഷ്, സരിത സുഭാഷ്, രാജി കൃഷ്ണകുമാർ, എം.എസ്. സഞ്ജയ് എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, കോർഡിനേറ്റർ പി.ആർ. സ്റ്റാൻലി എന്നിവർ സന്നിഹിതരായിരുന്നു.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ സ്വാഗതവും, നഗരസഭ ക്ലീൻ സിറ്റി മാനേജർ എസ്. ബേബി നന്ദിയും പറഞ്ഞു.

സംഗമത്തിൽ നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, എൻ.സി.സി. കേഡറ്റുകൾ, സ്കൗട്ട്, റെഡ്ക്രോസ്, കമ്മിറ്റിയംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

തുടർന്ന് സംഗമസാഹിതി അവതരിപ്പിച്ച
കഥയരങ്ങിൽ “കഥപെയ്യും ഞാറ്റുവേല” വിഷയത്തിൽ
ഇരിങ്ങാലക്കുടയിലെ എഴുത്തുകാർ സ്വന്തം കഥകൾ അവതരിപ്പിച്ചു.

കാർഷിക സെമിനാറിൽ
“മൃഗചികിത്സയിലെ നാട്ടറിവുകളും ഓമന മൃഗങ്ങൾക്കുള്ള കരുതലും” എന്ന വിഷയത്തിൽ ഡോ. സി.ആർ. പ്രശാന്ത് വിഷയാവതരണം നടത്തി.

തുടർന്ന് കുടുംബശ്രീ സി.ഡി.എസിൻ്റെ കലാപരിപാടികളും സലിലൻ വെള്ളാനിയും പ്രദീപ് പൂലാനിയും ചേർന്നവതരിപ്പിച്ച “ചാക്യാരും ചാലക്കുടിക്കാരനും” പരിപാടിയും അരങ്ങേറി.

അമ്മന്നൂർ അനുസ്മരണവും ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും 4ന് ആരംഭിക്കും

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലം സംഘടിപ്പിക്കുന്ന കൂടിയാട്ട കുലപതി പത്മഭൂഷൺ അമ്മന്നൂർ മാധവ ചാക്യാർ അനുസ്മരണവും ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ജൂലൈ 4ന് ആരംഭിക്കും.

അമ്മന്നൂർ മാധവ ചാക്യാരുടെ 17-ാമത് ചരമദിനമായ ജൂലൈ 1ന് അമ്മന്നൂർ സ്മൃതി പൂജ നടത്തി.

ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ ആരംഭിക്കുന്ന അനുസ്മരണ സമ്മേളനവും നാട്യമിഥുനം (നായികാ- നായകോത്സവം ) ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ജൂലൈ 4ന് വൈകീട്ട് 5 മണിക്ക് കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യും.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിക്കും.

ഗുരു ജി. വേണു, അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവർ ആചാര്യവന്ദനം നടത്തും.

ഇരിങ്ങാലക്കുട ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശൻ നമ്പീശൻ, നാടക സംവിധായകൻ ശങ്കർ വെങ്കിടേശ്വരൻ എന്നിവർ അമ്മന്നൂർ അനുസ്മരണം നടത്തും.

ഡോ. കെ.ജി. പൗലോസ് “നാട്യശാസ്ത്രവും കൂടിയാട്ടവും” എന്ന വിഷയത്തിൽ അമ്മന്നൂർ സ്മാരക പ്രഭാഷണം നടത്തും.

തുടർന്ന് 7 ദിവസങ്ങളായി നടക്കുന്ന മഹോത്സവത്തിൽ കൂടിയാട്ടത്തിലെ വിവിധ രംഗങ്ങൾ അരങ്ങേറും.

ആദ്യ ദിവസം ശൂർപ്പണഖാങ്കം കൂടിയാട്ടത്തിലെ ശ്രീരാമനായി നേപത്ഥ്യ രാഹുൽ ചാക്യാരും സീതയായി ആതിര ഹരഹരനും രംഗത്തെത്തും.

നാട്യശാസ്ത്ര വിഷയങ്ങളെ കേന്ദ്രീകരിച്ച് പ്രഭാഷണങ്ങളും സെമിനാറുകളും മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

പൊറത്തിശ്ശേരിയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി.

മുൻ കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നിഷ അജയൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.കെ. ഭാസി, ബ്ലോക്ക്‌ ജനറൽ സെക്രട്ടറിമാരായ റോയ് പൊറത്തൂകാരൻ, എം.ആർ. ഷാജു, ഭരതൻ പൊന്തേങ്കണ്ടത്ത്, മണ്ഡലം സെക്രട്ടറി ബാബു താഴത്ത് വീട്ടിൽ, ടി.വി. ഹരിദാസ്, ബൂത്ത്‌ പ്രസിഡന്റ് പി.വി. കൃഷ്ണൻ, സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും

ഇരിങ്ങാലക്കുട : ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ കെ.എം. അഷറഫ് നിർവ്വഹിച്ചു.

മനോജ് ഐബൻ (പ്രസിഡൻ്റ്), ഗോപിനാഥ് ടി. മേനോൻ (സെക്രട്ടറി), സുധീർ ബാബു (ട്രഷറർ) എന്നിവർ ചുമതലയേറ്റു.

പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർമാരായ അഡ്വ. ടി.ജെ. തോമസ്, തോമച്ചൻ വെള്ളാനിക്കാരൻ, ലയൺസ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ അഡ്വ. ജോൺ നിധിൻ തോമസ്, റീജിയൻ ചെയർമാൻ റോയ് ജോസ്, സോൺ ചെയർമാൻ ജോജോ വെള്ളാനിക്കാരൻ, ബിജു ജോസ്, ശ്രുതി ബിജു, നീൽ പോൾ, ആൻ തെരേസ് ജോൺ നിധിൻ എന്നിവർ പ്രസംഗിച്ചു.

ലഹരിക്കെതിരെ സെമിനാർ നടത്തി

ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനിയിൽ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഞാറ്റുവേല മഹോത്സവ വേദിയിൽ ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതി ലഹരിക്കെതിരെ സെമിനാർ സംഘടിപ്പിച്ചു.

വിമുക്തി മിഷൻ എക്സൈസ് വകുപ്പ് ജില്ലാ കോർഡിനേറ്റർ ഷെഫീക്ക് യൂസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു.

പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ അധ്യക്ഷത വഹിച്ചു.

എക്സൈസ് വകുപ്പ് പ്രിവൻ്റീവ് ഓഫീസർ അനീഷ് ഷാറൂൺ റഷീദ്, കാട്ടൂർ രാമചന്ദ്രൻ, റഷീദ് കാറളം, അരുൺ ഗാന്ധിഗ്രാം, അംബിക പള്ളിപ്പുറത്ത്, എ.വി. കൃഷ്ണ ഒമാർ, ജോസ് മഞ്ഞില എന്നിവർ പ്രസംഗിച്ചു.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്താൻ മുഖ്യ പങ്കു വഹിച്ചത് കർഷക പോരാട്ടങ്ങൾ : റവന്യു മന്ത്രി കെ. രാജൻ

ഇരിങ്ങാലക്കുട : കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിക്കാൻ മുഖ്യപങ്കു വഹിച്ച ഒന്നാണ് ഐതിഹാസികമായ കർഷക പോരാട്ടങ്ങളെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും റവന്യൂ മന്ത്രിയുമായ കെ. രാജൻ പറഞ്ഞു.

നടവരമ്പ് കർഷക സമര സ്മരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടവരമ്പത്ത് നടന്നത് ജന്മിത്വവാഴ്ചയ്ക്കെതിരെ കർഷകരെ അണിനിരത്തിയ അവിസ്മരണീയമായ സമരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കിസാൻ സഭ സംസ്ഥാന പ്രസിഡൻ്റ് കെ.വി. വസന്തകുമാർ അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സമര സേനാനികളായ കോച്ചേരി ജോസ്, മഠത്തിൽ കുട്ടപ്പൻ, പി.സി. ചാത്തൻ എന്നിവരെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.എസ്. പ്രിൻസ് ആദരിച്ചു.

ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, ജില്ലാ കൗൺസിൽ അംഗം അനിത രാധാകൃഷ്ണൻ, ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി കെ.വി. രാമകൃഷ്ണൻ, കിസാൻ സഭ മണ്ഡലം പ്രസിഡൻ്റ് ഒ.എസ്. വേലായുധൻ, സിപിഐ വേളൂക്കര ലോക്കൽ സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

സംഘാടക സമിതി കൺവീനർ ടി.കെ. സുധീഷ് സ്വാഗതവും, സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ.കെ. ശിവൻ നന്ദിയും പറഞ്ഞു.

കൂടൽമാണിക്യത്തിലെ കഴക നിയമനം ദേവസ്വം ബോർഡിന് തന്നെ നടത്താമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിന് തന്നെ നടത്താമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

കൂടൽമാണിക്യത്തിലെ കഴകം തസ്തിക പാരമ്പര്യ അവകാശം മാത്രമായി കരുതാനാകില്ലെന്നും 2003ലെ എംപ്ലോയീസ് റെഗുലേഷൻ പ്രകാരം ക്ഷേത്രത്തിൽ രണ്ടു കഴകം തസ്തികകൾ ഉണ്ടെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.

റവന്യൂ ദേവസ്വം വകുപ്പ് ജോയിൻ്റ് സെക്രട്ടറി എം.എസ്. ശ്രീകലയാണ് സത്യവാങ്മൂലം നൽകിയത്.

പാരമ്പര്യ കഴകക്കാരൻ ടി.വി. ഹരികൃഷ്ണൻ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് വഴി നടത്തിയ നിയമനം ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം സർക്കാർ മറുപടി സത്യവാങ്മൂലം ഹാജരാക്കിയത്.

പാരമ്പര്യ അവകാശികളായ മൂന്ന് കുടുംബങ്ങളിൽ നിന്ന് രണ്ടു കുടുംബങ്ങൾ ഒഴിവായതിനെ തുടർന്ന് 1984 മുതൽ 10 മാസത്തേക്ക് പുറത്തുനിന്നുള്ളവരെ നിയമിച്ചു തുടങ്ങിയിരുന്നെങ്കിലും ആദ്യമായാണ് ഇത്തരത്തിൽ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ട് പാരമ്പര്യം കഴക കുടുംബം കോടതിയെ സമീപിക്കുന്നത്.