വിപുലമായ സജ്ജീകരണങ്ങളും ശക്തമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തി കൂടൽമാണിക്യത്തിലെ ആനയെഴുന്നള്ളിപ്പ്

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിന് ഇപ്രാവശ്യം വിപുലമായ സജ്ജീകരണങ്ങളും ശക്തമായ നിയന്ത്രണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതിയംഗത്തിൻ്റെ മേൽനോട്ടത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.

നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടാണ് എഴുന്നള്ളിപ്പ് നടത്തുന്നത്.

ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും കോടതി നിര്‍ദ്ദേശങ്ങളും കമ്മിറ്റി കര്‍ശനമായി പാലിക്കുന്നുണ്ട്.

മദപ്പാടുള്ളതോ, നീരുള്ളതോ, വികൃതികളോ, മുന്‍ കാലങ്ങളില്‍ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ളതോ ആയ ആനകളെ ഒഴിവാക്കിയാണ് ഇപ്രാവശ്യത്തെ എഴുന്നള്ളിപ്പ്.

ഉത്സവത്തിന് മുന്നോടിയായി എഴുന്നള്ളിപ്പിന് അണിനിരക്കുന്ന ആനകളുടെ ശരീര പരിശോധനയും നടത്തിയിരുന്നു.

മൃഗഡോക്ടര്‍മാരും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധന നടത്തിയത്.

മദപ്പാട് കാലം, ശരീരത്തിലെ ഒലിക്കുന്ന വ്രണങ്ങള്‍, മുറിവുകള്‍, പൊതു ആരോഗ്യം, അനുസരണ എന്നിവ പ്രധാനമായും ഉറപ്പുവരുത്തുന്നുണ്ട്.

പാപ്പാന്മാരുടെ ലൈസന്‍സ്, ആനയുടെ ഇന്‍ഷുറന്‍സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി.

വനം വകുപ്പ് ആനകളുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുന്നളളിപ്പ് വിവരങ്ങള്‍, മദപ്പാട് കാലം, ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് മൃഗസംരക്ഷണ വകുപ്പിന് കൈമാറിയതിനെ തുടര്‍ന്ന് ആനകളുടെ ലക്ഷണങ്ങള്‍, മദ ഗ്രന്ഥി, ശരീരത്തിലെ വ്രണങ്ങള്‍, എന്നിവ വിലയിരുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഫിറ്റ്‌നെസ് നല്‍കിയത്.

തൃശൂര്‍ പൂരം ചടങ്ങുകളില്‍ പങ്കെടുത്തവയാണ് അധികം ആനകളും.

ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്.എസ്. സുനിലാല്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ബി. സോബിന്‍ ബാബു, സീനിയര്‍ വെറ്റിനറി സര്‍ജന്‍മാരായ എന്‍.കെ. സന്തോഷ്, ഡോ. കെ.വി. ഷിബു, ഡോ. എന്‍.ജി. സജേഷ്, ഡോ. പി.ആര്‍. പ്രശാന്ത്, ഡോ. സിജോ ജോസഫ് കൊടിയേന്‍, ഡോ. ടിക്‌സന്‍ പിന്‍ഹീറോ, ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാരായ മധു, കെ.കെ. വിദ്യാധരന്‍, പി.ബി. മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആനകളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോഴോ പോകുമ്പോഴോ ആളുകള്‍ ആനകളുടെ അടുത്തേക്ക് പോകുവാനോ, സ്പര്‍ശിക്കുവാനോ സാധിക്കാത്തവിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സമയം പ്രകോപനം ഉണ്ടാക്കുന്ന വിധത്തിലുള്ള ശബ്ദങ്ങള്‍ക്കുപോലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ആനകള്‍ക്ക് കുളിക്കുന്നതിനും വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി ഷവര്‍ ബാത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

17 ആനകളെയാണ് എഴുന്നള്ളിക്കുന്നതെങ്കിലും 25 ആനകളെ ക്ഷേത്രപ്പറമ്പില്‍ കൊണ്ടുവന്നിട്ടുണ്ട്.

ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനായാണ് കൂടുതല്‍ ആനകളെ കൊണ്ടുവന്നിരിക്കുന്നത്.

ഒന്നിടവിട്ട ദിവസങ്ങളില്‍ ആനകളെ പരിശോധനയ്ക്ക് വിധേയമാക്കും.

ആനകളുടെ പൂര്‍വ്വ ചരിത്രവും അച്ചടക്കവും പ്രധാന മാനദണ്ഡങ്ങളാക്കിയാണ് എഴുന്നള്ളിപ്പിനായി ആനകളെ തെരഞ്ഞെടുത്തിരിക്കുന്നത്.

എഴുന്നള്ളിപ്പു സമയത്തും അല്ലാതെയും പാപ്പാന്മാരുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകും.

ആനകളുടെ സമീപത്തു നിന്നും നിശ്ചിത അകലം പാലിച്ച് മാത്രമേ ഭക്തജനങ്ങളെ നിര്‍ത്തൂ.

എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം 24 മണിക്കൂറും ക്ഷേത്രത്തിനു സമീപത്തുണ്ട്.

സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച നേഴ്‌സുമാര്‍ക്കുള്ള സംസ്ഥാന സർക്കാർ അവാര്‍ഡ് പ്രഖ്യാപിച്ചു : ജില്ലാതല അവാർഡിന് അർഹയായി ഇരിങ്ങാലക്കുടക്കാരി എസ്.ജിഷ

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച നേഴ്‌സുമാര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് (സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പ്രഖ്യാപിച്ചു. ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളില്‍ നിന്നുള്ള നേഴ്‌സുമാരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

ജനറൽ നഴ്സിംഗ് ജില്ലാതലത്തിലാണ് തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ജീവനക്കാരിയായ ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി എസ്. ജിഷയ്ക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്.

ജിഷ ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ തച്ചപ്പിള്ളി ടി.കെ. ഷാജുവിന്റെ ഭാര്യയാണ്.

ശ്രീവൈഗ, ശ്രീദിക, ശ്രീവിഘ്നേഷ് എന്നിവരാണ് മക്കൾ.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാനതല സെലക്ഷന്‍ കമ്മിറ്റിയാണ് സൂക്ഷ്മ പരിശോധന നടത്തി അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

ആരോഗ്യ വകുപ്പില്‍ ജനറല്‍ നേഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി ജില്ലാ ആശുപത്രി നേഴ്‌സിംഗ് ഓഫീസര്‍ പി.എം. അരുണ്‍കുമാര്‍, ആരോഗ്യ വകുപ്പിലെ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി വാളറ ദേവിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ജി. ജോണ്‍ എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജനറല്‍ നേഴ്‌സിംഗ് വിഭാഗം സംസ്ഥാന തലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് എസ്.എ.ടി. ആശുപത്രി സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ കെ. ജ്യോതി, ജില്ലാതലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ എച്ച്. ഷാനിഫ ബീവി എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

ജനറല്‍ നേഴ്‌സിംഗ് ജില്ലാ തലത്തില്‍ ജിഷയ്ക്ക് പുറമേ ചിറയിന്‍കീഴ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ എസ്. സബിത, കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ എ.എസ്. മീനു, കോട്ടയം പാലാ ജനറല്‍ ആശുപത്രിയിലെ സിന്ധു പി. നാരായണന്‍, എറണാകുളം ജനറല്‍ ആശുപത്രിയിലെ എ.എന്‍. ശ്യാമള, കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ ടി.കെ. ഷൈലജ, ഇടുക്കി കുമിളി കുടുംബാരോഗ്യ കേന്ദ്രത്തിലെ മേഴ്‌സി ചാക്കോ, കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ പി. ബിനി എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

പബ്ലിക് ഹെല്‍ത്ത് ജില്ലാതല വിഭാഗത്തില്‍ തിരുവനന്തപുരം പള്ളിച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫ്‌ളോറന്‍സ്, കൊല്ലം ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുബീന കാസിം, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ബിന്ദു കുമാരി, കാസര്‍ഗോഡ് ചെറുവത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്മിത രാമന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

സംഗമസാഹിതിയുടെ ഉത്സവകാല പുസ്തകമേള ആരംഭിച്ചു

ഇരിങ്ങാലക്കുട : തദ്ദേശീയരായ എഴുത്തുകാരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തുവാനും വിപണിയിലെത്തിക്കുവാനുമായി ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതി കൂടൽമാണിക്യം ക്ഷേത്ര പ്രദർശനനഗരിയിൽ ആരംഭിച്ച പുസ്തകശാല ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുടയിലെ യുവ എഴുത്തുകാർക്ക് വലിയ പ്രോത്സാഹനമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ സംഗമസാഹിതി ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

സാഹിത്യ മേഖലയിൽ മാത്രമല്ല മറ്റു കലാപരമായ മേഖലകളിലും ഇരിങ്ങാലക്കുടയിൽ ഒരുപാട് പ്രതിഭകൾ ഉണ്ടെന്നും അവർക്കെല്ലാം അവസരങ്ങൾ കിട്ടുവാനും പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരാനും ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഗമസാഹിതി പ്രസിഡന്റ് റഷീദ് കാറളം അധ്യക്ഷത വഹിച്ചു.

പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ. ലക്ഷ്മണൻ നായർ, സനോജ് രാഘവൻ, സെക്രട്ടറി അരുൺ ഗാന്ധിഗ്രാം എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുടയിലെ എല്ലാ എഴുത്തുകാർക്കും സംഗമ സാഹിതിയുടെ പുസ്തകശാലയിൽ പുസ്തകങ്ങൾ പ്രദർശനത്തിന് വയ്ക്കുവാൻ സാധിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9961525251 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി : ഇരിങ്ങാലക്കുട നഗരസഭയിലെ റോഡുകളുടെ നവീകരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : 2.278 കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും നഗരസഭയിലുമായി തകർന്ന 30 റോഡുകൾക്കായി 8.39 കോടി രൂപയാണ് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്.

ഇരിങ്ങാലക്കുട നഗരസഭയിലെ പാർക്ക് വ്യൂ റോഡ് (45 ലക്ഷം), ഇരിങ്ങാലക്കുട ബ്ലോക്ക് സാന്ത്വന സദൻ ലിങ്ക് റോഡ് (31.3 ലക്ഷം), പേഷ്ക്കാർ റോഡ് (45 ലക്ഷം), തളിയക്കോണം സ്റ്റേഡിയം കിണർ റോഡ് (36.4 ലക്ഷം), വായനശാല കലി റോഡ് പൊറത്തൂർ അമ്പലം വരെ (42.1 ലക്ഷം), പറക്കുളം റോഡ് ഗാന്ധിഗ്രാം ഗ്രൗണ്ട് റോഡ് (28 ലക്ഷം) എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിൻ്റെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചത്.

പാർക്ക് വ്യൂ റോഡ് പരിസരത്ത് വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിഷ ജോബി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, വാർഡ് കൗൺസിലർ അഡ്വ.കെ.ആർ. വിജയ, നഗരസഭ എഞ്ചിനീയർ സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.

ഓർമ്മക്കൂട് : മഹാത്മാ യു.പി. സ്കൂളിൽ 1989-96 ബാച്ചുകാർ ഒത്തുകൂടി

ഇരിങ്ങാലക്കുട : ഓർമ്മക്കൂട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മഹാത്മാ യു.പി. സ്കൂളിൽ 1989 -96 ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ ഒത്തുകൂടി.

“നടുമുറ്റം” എന്ന പേരിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർഥി സംഗമം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഓർമ്മക്കൂട് പ്രസിഡൻ്റ് ബിനീഷ് കെ. ബഷീർ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായി.

പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ വിദ്യാധരൻ മാസ്റ്റർ വിശിഷ്ടാതിഥിയായി.

കൗൺസിലർ സി.സി. ഷിബിൻ, സ്കൂൾ ഹെഡ്മിസ്ട്രസ് പി.ജി. ബിന്ദു എന്നിവർ ആശംസകൾ നേർന്നു.

ചടങ്ങിൽ 1989- 96 കാലഘട്ടത്തിലെ അധ്യാപകരെ ആദരിച്ചു.

ഓർമ്മക്കൂട് സെക്രട്ടറി എ. ശ്രീനിത സ്വാഗതവും വൈസ് പ്രസിഡന്റ് രാജേഷ് കുന്നുമ്മൽ നന്ദിയും പറഞ്ഞു.

തുടർന്ന് മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറി.

കൂടൽമാണിക്യം തിരുവുത്സവം : സംഭാര വിതരണവുമായി ആർദ്രം പാലിയേറ്റീവ് കെയർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തിൻ്റെ ഭാഗമായി ആർദ്രം പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ തെക്കേ നടയിലെ ഓഫീസിന് മുൻപിൽ സംഭാര വിതരണം ആരംഭിച്ചു.

കഥകളിയാചാര്യനും ഈ വർഷത്തെ മാണിക്യശ്രീ പുരസ്കാര ജേതാവുമായ രാഘവനാശാൻ വിതരണോദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ആർദ്രം പാലിയേറ്റീവ് കെയർ സെന്ററിന്റെ ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.

കൂടൽമാണിക്യം തിരുവുത്സവം : നഗര ഹൃദയത്തിലെ ആൽമരത്തിൽ മതസൗഹാർദത്തിന്റെ പച്ചവെളിച്ചം തെളിഞ്ഞു

ഇരിങ്ങാലക്കുട : ചരിത്ര പ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പുണ്യപുരാതനവും ചരിത്രമുറങ്ങുന്നതുമായ പള്ളിവേട്ട ആൽമരത്തെ മനോഹരമാക്കി മതസൗഹാർദത്തെ ഊട്ടിയുറപ്പിച്ച് ഈ വർഷവും ദീപാലങ്കാരം തെളിഞ്ഞു.

കഴിഞ്ഞ 18 വർഷക്കാലമായി പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ നിസാർ അഷ്റഫിന്റെ നേതൃത്വത്തിലാണ് ആൽമരത്തിൽ അലങ്കാര ദീപം തെളിയുന്നത്.

നൂറോളം ഹലജൻ ബൾബുകളാൽ വരുന്ന 10 ദിനങ്ങളിലും ആൽമരത്തിലും ആൽത്തറയിലും പച്ചവെളിച്ചം തെളിയും.

മത സൗഹാർദ ആൽമര ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, കെ.എസ്.ഇ. എം.ഡി. എം.പി. ജാക്സൺ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ലാറ്റിനമേരിക്കൻ ട്രേഡ് കൗൺസിൽ ഗുഡ് വിൽ അംബാസിഡറും ഐ.സി.എൽ. ഫിൻകോർപ്പ് മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽ കുമാർ വിശിഷ്ടാതിഥിയായിരുന്നു.

കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ, ഠാണാ ജുമാ മസ്ജിദ് ഇമാം കബീർ മൗലവി എന്നിവർ മത സൗഹാർദ സന്ദേശങ്ങൾ നൽകി.

നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി, സാമൂഹ്യ പ്രവർത്തകൻ ടെൽസൺ കോട്ടോളി, നിസാർ അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

വാഹനാപകടത്തിൽ പുത്തൻചിറ മങ്കിടി സ്വദേശിയായ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : വ്യാഴാഴ്ച രാത്രി 8.15ന് വെളയനാട് പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പുത്തൻചിറ മങ്കിടി സ്വദേശി മംഗലത്ത് വെളിയിൽ വീട്ടിൽ മോഹനൻ മകൻ മിൻ്റു മോഹൻ (30) മരിച്ചു.

സംസ്കാരം വെള്ളിയാഴ്ച (മെയ് 09) ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

അമ്മ : സുമ

സഹോദരങ്ങൾ : മീന, നീന