വാട്ടർ അതോറിറ്റി അറിയിപ്പ്

ഇരിങ്ങാലക്കുട : ഏപ്രിൽ 9ന് (ബുധനാഴ്‌ച്ച) പടിയൂർ പഞ്ചായത്ത് ഓഫീസിൽ രാവിലെ 10.30 മുതൽ വൈകീട്ട് 3.30 വരെ വാട്ടർ ചാർജ്ജ് നേരിട്ട് അടക്കാനുള്ള അവസരം ഒരുക്കും.

ഉപഭോക്താക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്തി വാട്ടർ ചാർജ്ജ് അടക്കാവുന്നതാണെന്ന് പി എച്ച് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

പടിയൂർ അമൃതം അംഗൻവാടി നാടിനു സമർപ്പിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ പെട്ട പടിയൂർ ഗ്രാമപഞ്ചായത്ത് 4-ാം വാർഡിലെ അമൃതം അംഗനവാടി രാജ്യസഭാംഗം പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് അധ്യക്ഷത വഹിച്ചു.

രാജ്യസഭാ എം പിയായ സന്തോഷ് കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 29.94 ലക്ഷം രൂപ ഉപയോഗിച്ചാണ് അംഗനവാടി നിർമ്മിച്ചിരിക്കുന്നത്.

അംഗനവാടി നിർമ്മിക്കുന്നതിന് എടതിരിഞ്ഞിയിൽ അഞ്ചു സെന്റ് സ്ഥലം നൽകിയത് നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന എടതിരിഞ്ഞി പുളിപറമ്പിൽ പി എസ് സുകുമാരൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ കുടുംബമാണ്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.വി. വിബിൻ, ജയ ശ്രീലാൽ, മെമ്പർമാരായ ലത സഹദേവൻ, കെ.വി. സുകുമാരൻ എന്നിവർ ആശംസകൾ നേർന്നു.

അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം.പി. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് സ്വാഗതവും, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. എം. ഹസീബ് അലി നന്ദിയും പറഞ്ഞു.

ആറാട്ടുപുഴ പൂരം ഏപ്രിൽ 9ന്

ഇരിങ്ങാലക്കുട : ആയിരത്തി നാനൂറ്റി നാല്പത്തിമൂന്നാമത് ആറാട്ടുപുഴ പൂരം ഏപ്രിൽ 9ന്.

24 ദേവിദേവന്മാർ പങ്കെടുക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയാണ് ആറാട്ടുപുഴ പൂരം. ആദ്യകാലങ്ങളിൽ 108 ക്ഷേത്രങ്ങളിൽ നിന്നും എഴുന്നെള്ളിച്ചുവന്നിരുന്നു. തൃശ്ശൂർ പൂരത്തിലെ പങ്കാളികളും കുട്ടനെല്ലൂർ പൂരത്തിലെ പങ്കാളികളും എടാട്ട് മാണിക്യ മംഗലം പൂരങ്ങളിലെ പങ്കാളികളും ആറാട്ടുപുഴയിൽ എത്തിയിരുന്നുവെന്നാണ് പഴമൊഴി.

ആഘോഷങ്ങളേക്കാൾ ചടങ്ങുകൾക്ക് പ്രാധാന്യമുള്ളതാണ് ആറാട്ടുപുഴ പൂരം. മുപ്പത്തിമുക്കോടി ദേവകളുടെ സാന്നിധ്യമുള്ള ഈ പൂരമഹോത്സവം കാണാൻ യക്ഷകിന്നരഗന്ധർവ്വാദികളും പിശാചരക്ഷോഗണങ്ങളും ആറാട്ടുപുഴ പൂരപ്പാടത്തെത്തും എന്നാണ് വിശ്വാസം.

പൂരത്തോടനുബന്ധിച്ച് കാശി വിശ്വാനാഥക്ഷേത്രം, തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം ഉൾപ്പടെയുള്ള ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പൂരം ദിവസം അത്താഴപൂജ വൈകീട്ട് 6ന് മുമ്പ് നടത്തി നട നേരത്തെയടക്കും.

തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് 4 മണിയോടുകൂടി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നു. നിത്യപ്പൂജകൾ, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം 6.30 മണിയോടുകൂടി ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയ്ക്ക് സാക്ഷിയാകാനും ആതിഥേയത്വം വഹിക്കാനും ശാസ്താവ് പതിനഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ മതിൽ കെട്ടിന് പുറത്തേയ്ക്കെഴുന്നള്ളുമ്പോൾ ക്ഷേത്രവും പൂരപ്പാടവും ജനസഹസ്രങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കും. എല്ലാവീഥികളിലൂടേയും വിദേശികളടക്കമുള്ള പൂരപ്രേമികൾ ആറാട്ടുപുഴയിലേയ്ക്കൊഴുകും.

250ൽപരം പ്രമുഖ വാദ്യകലാകാരൻമാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളത്തിന്റെ അകമ്പടി.

ഉരുട്ടു ചെണ്ടയിൽ പെരുവനം സതീശൻ മാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻ കുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും ശാസ്താവിന്റെ തിരുമുമ്പിൽ നടക്കുന്ന പഞ്ചാരി മേളത്തിന് പ്രമാണിമാരാകും. പാമ്പാടി രാജൻ ശാസ്താവിൻ്റെ തിടമ്പേറ്റും.

മേളങ്ങളുടെ രാജാവായ പഞ്ചാരിമേളം കൊട്ടി കലാശിച്ചാൽ എഴുന്നെള്ളി നിൽക്കുന്ന ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ കൈപ്പന്തത്തിന്റെ ശോഭയിൽ ശാസ്താവ് ഏഴുകണ്ടംവരെ പോകും. തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്നാരായാനായാണ് ശാസ്താവ് ഏഴുകണ്ടം വരെ പോകുന്നത്.

മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ഏവർക്കും ആതിഥ്യമരുളി നിലപാടു നിൽക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാടു നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേയ്ക്കെഴുന്നള്ളും.

ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തിയാൽ ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിക്കുകയായി. തേവർ കൈതവളപ്പിലെത്തുന്നതുവരെ ഈ എഴുന്നള്ളിപ്പുകൾ തുടരുന്നു. ക്ഷേത്രഗോപുരത്തിനും നിലപാടുതറയ്ക്കും മദ്ധ്യേ തെക്കുവടക്കു കിടക്കുന്ന നടയിലും പടിഞ്ഞാറുഭാഗത്തുള്ള വിശാലമായ പാടത്തുമാണ് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായിട്ടാണ് ഈ എഴുന്നള്ളിപ്പുകൾ നടക്കുന്നത്.

കയറ്റം

ഏകദേശം 11 മണിയോടുകൂടി തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. 7 ആനകളുടെ അകമ്പടിയോടെ പഞ്ചാരിമേളം.
തുടർന്ന് 1 മണിയോടുകൂടി പൂനിലാർക്കാവ്,കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ 5 ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളുന്നു.

ഇറക്കം

12 മണിയോടുകൂടി എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നു. 5 ആനകളുടെ അകമ്പടിയും പഞ്ചാരിമേളവും. ശേഷം ഒരു മണിയോടുകൂടി അന്തിക്കാട് ചൂരക്കോട് ഭഗവതിമാർ 6 ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളുന്നു.

പടിഞ്ഞാറുനിന്നുള്ള വരവ്

11 മണിയോടുകൂടി നെട്ടിശ്ശേരി ശാസ്താവ് അഞ്ച് ആനകളുടെ അകമ്പടിയോടും പാണ്ടിമേളത്തോടും കൂടി എഴുന്നെള്ളുന്നു.

കൂട്ടിയെഴുന്നള്ളിപ്പ്

ആറാട്ടുപുഴ പൂരം ദിവസം അർദ്ധരാത്രി ചോതി നക്ഷത്രം ഉച്ചസ്ഥാനീയനായാൽ ദേവമേളക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തുന്നു .പല്ലിശ്ശേരി സെൻറർ മുതൽ പൂരപ്പാടം വരെ അഞ്ച് ആനകളുടേയും അവിടെ നിന്നും കൈതവളപ്പ് വരെ തേവർക്ക് 11 ആനകളുടെ അകമ്പടിയോടെയുള്ള പഞ്ചവാദ്യവും തുടർന്ന് 21 ആനകളോടെയുള്ള പാണ്ടിമേളവുമാണ്. പാണ്ടി മേളം അവസാനിക്കുന്നതോടെ ഇടതുവശത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മതിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും അണിനിരക്കുന്നു. വൈകുണ്ഠത്തിൽ അനന്തശായിയായ സാക്ഷാൽ മഹാവിഷ്ണു ലക്ഷ്മീദേവിയോടും ഭൂമിദേവീയോടുംകൂടി വിരാജിക്കുകയാണെന്ന സങ്കൽപം.

ദൃശ്യശ്രാവ്യസുന്ദരമായ ഈ കൂട്ടിഎഴുന്നള്ളിപ്പിന് സാക്ഷ്യംവഹിക്കാൻ പരസഹസ്രം ഭക്തജനങ്ങൾ ഒത്തുചേരുന്നു. ഭൂമിദേവിയോടും ലക്ഷ്മിദേവിയോടുംകൂടി എഴുന്നെള്ളി നില്ക്കുന്ന തേവരേയും ദേവിമാരെയും ഒരുമിച്ച് പ്രദക്ഷിണംവെച്ചു തൊഴുന്നത് സർവ്വദോഷഹരവും സർവാഭീഷ്ടദായകവുമാണ്. സൂര്യോദയംവരെ ഇരുഭാഗങ്ങളിലും പാണ്ടിമേളം.

മന്ദാരം കടവിലെ ആറാട്ട്

ആറാട്ടുപുഴ പൂരം ദിവസം അർദ്ധരാത്രിമുതൽ മന്ദാരക്കടവിൽ ഗംഗാ ദേവിയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. തേവർ കൈതവളപ്പിൽ വന്നാൽ ദേവിമാരുടെ ആറാട്ട് തുടങ്ങുകയായി. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാണ് ആദ്യം ആറാടുന്നത്. തുടർന്ന് മറ്റു ദേവിമാരും ആറാടുന്നു. കൂട്ടിയെഴുന്നള്ളിപ്പിനുശേഷം വിളക്കാചാരം, കേളി,പറ്റ് എന്നിവ കഴിഞ്ഞാൽ തേവരും ഊരകത്തമ്മത്തിരുവടിയും ചേർപ്പ് ഭഗവതിയും ആറാട്ടിനായി പരിപാവനമായ മന്ദാരം കടവിലേക്ക് എഴുന്നെള്ളുന്നു. ഇവിടെ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മണ്ഡപത്തിൽ ദേവീദേവന്മാരെ ഇറക്കിയെഴുന്നള്ളിക്കും. ഊരകം, തൃപ്രയാർ, അന്തിക്കാട് ,ചേർപ്പ് ക്ഷേത്രങ്ങൾക്ക് വിശാലമായ മന്ദാരം കടവിൽ മണ്ഡപം ഉണ്ടാക്കുന്നതിനുള്ള അവകാശമുണ്ട്. ഇത്രയധികം ദേവതമാരും ഭക്തജനങ്ങളും പങ്കെടുക്കുന്ന ആറാട്ട് കേരളത്തിലത്യപൂർവ്വമാണ്.
പരമപവിത്രമായ ഈ ആറാട്ടിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു നിർവൃതിയടയുന്നു. ആറാട്ടിനുശേഷം ഊരകത്തമ്മതിരുവടിയും തൃപ്രയാർ തേവരും ഒരുമിച്ച് ആറാട്ടുപുഴ ക്ഷേത്രത്തിലേക്കുള്ള വഴിമദ്ധ്യേ ശംഖ് മുഴക്കുന്നു. ഊരകത്തമ്മതിരുവടിയാണ് ആറാട്ടുപുഴക്ഷേത്രം ആദ്യം പ്രദക്ഷിണം വെക്കുന്നത് .

ഓചാരവും പൂര വിളംബരവും

തൃപ്രയാർ തേവർ ആറാട്ടിന് മന്ദാരം കടവിലേക്ക് യാത്രയായാൽ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളും. ക്ഷേത്രം പ്രദക്ഷിണം വെച്ച് യാത്രയാകുന്ന ദേവീദേവന്മാർക്ക് ഉപചാരം പറയുന്ന ചടങ്ങാണ് പിന്നീട്.

ചേർപ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും തേവർക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോകുന്നു. അവിടെവെച്ച് ആറാട്ടുപുഴ ശാസ്താവിന്റ ജൌതിഷികൻ ആറാട്ടുപുഴ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ ഗണിച്ച അടുത്ത വർഷത്തിലെ പൂരത്തിന്റെ തീയതി ആറാട്ടുപുഴ ദേവസ്വം അധികാരി വിളംബരം ചെയ്യും.
രാജകീയ കിരീടത്തിന്റെ സൂചകമായ മകുടം ഒഴിവാക്കിയാണ് തേവരുടെ മടക്കയാത്ര. അടുത്ത വർഷത്തെ മീനമാസത്തിലെ പ്രതീക്ഷയുമായി ഈറനണിഞ്ഞ കണ്ണുകളോടെ ഭക്തർ ശാസ്താവിന് അകമ്പടിയായി ക്ഷേത്രത്തിലേക്ക് മടങ്ങും.

ഭക്തി ചൊരിഞ്ഞ് ആറാട്ടുപുഴ തിരുവാതിര വിളക്ക്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശാസ്താവിൻ്റെ തിരുവാതിര പുറപ്പാട് ഭക്തിസാന്ദ്രമായി.

വെളുപ്പിന് 3 മണിക്ക് തന്ത്രിയുടെ അനുമതിയോടെ തിമില പാണി കൊട്ടി ശാസ്താവിന്റെ തിടമ്പ് കയ്യിൽ വെച്ച് ഒരു പ്രദക്ഷിണം കഴിഞ്ഞാണ് ചെമ്പട കൊട്ടി ശാസ്താവിനെ പുറത്തേക്ക് എഴുന്നെള്ളിച്ചത്.

ക്ഷേത്രത്തിന്റെ വടക്കേ പ്രദക്ഷിണ വഴിയിൽ ചെമ്പട അവസാനിച്ച് വിസ്തരിച്ച വിളക്കാചാരം. തുടർന്ന് വലംതലയിലെ ശ്രുതിയോടുകൂടി ഒന്നര പ്രദക്ഷിണം കഴിഞ്ഞ് കിഴക്കേ നടയിൽ തെക്കോട്ട് അഭിമുഖമായി നിന്ന് കുറുകൊട്ടി അവസാനിച്ചു. വിസ്തരിച്ച കേളി, കുഴൽപ്പറ്റ്, കൊമ്പ് പറ്റ് എന്നിവയ്ക്ക് ശേഷം പഞ്ചാരിക്ക് കാലമിട്ടു.

അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള വിസ്തരിച്ച പഞ്ചാരിമേളം പടിഞ്ഞാറെ നടപ്പുരയിൽ ഏഴരക്ക് കലാശിച്ചു.

തുടർന്ന് ഇടയ്ക്ക പ്രദക്ഷിണമായിരുന്നു. 8.30ഓടു കൂടി തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക് ശാസ്താവ് എഴുന്നെള്ളി.

ഉരുട്ടു ചെണ്ടയിൽ പെരുവനം സതീശൻ മാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻകുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും പഞ്ചാരിമേളത്തിന് പ്രമാണിമാരായി.

ദേവസ്വം ശിവകുമാർ ശാസ്താവിന്റെ തിടമ്പേറ്റി.

ആറാട്ടുപുഴ തറയ്ക്കൽ പൂരം ഏപ്രിൽ 8ന്

ഇരിങ്ങാലക്കുട : ഭക്തിയുടേയും ആഘോഷത്തിന്റേയും സമന്വയമായ ആറാട്ടുപുഴ തറക്കൽ പൂരം ഏപ്രിൽ 8ന്.

ആറാട്ടുപുഴ ശാസ്താവ് തറയ്ക്കൽ പൂരത്തിൻ നാൾ രാവിലെ എട്ടു മണിക്ക് പിടിക്കപ്പറമ്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിക്കാൻ എഴുന്നള്ളി ചെന്നാൽ പൂരപ്പാടത്തിന് സമീപം വടക്കോട്ടു തിരിഞ്ഞ് നിലപാട് നിൽക്കും. ആ സമയം ചാത്തക്കുടം ശാസ്താവ് പടിഞ്ഞാട്ട് ദർശനമായി നിലപാട് നിൽക്കുന്നുണ്ടായിരിക്കും .

ആനയോട്ടത്തിനു ശേഷം
കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവക്ക് ശേഷം ത്രിപടയോടു കൂടി പിടിക്കപ്പറമ്പ് ക്ഷേത്രം വലം വെച്ച് തിരിച്ചു വന്ന് ചാത്തക്കുടം ശാസ്താവിന് ഉപചാരം പറയുന്നു .

ആറാട്ടുപുഴക്ക് തിരിച്ചെഴുന്നള്ളി പുഴക്കക്കരെ കടന്ന്
കിഴക്കേ മഠം, വടക്കേ മഠം,തെക്കേ മഠം, പടിഞ്ഞാറെ മഠം തുടങ്ങിയ സ്ഥലങ്ങളിലെ കൂട്ടപറകൾ സ്വീകരിക്കുന്നു. ഇവിടങ്ങളില്ലെല്ലാം ചാലുകീറൽ (കൊമ്പുകുത്ത്) ചാടിക്കൊട്ട് എന്നിവ ഉണ്ടായിരിക്കും.

ശാസ്താവ് ആറാട്ടുപുഴ ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളിയാൽ താന്ത്രിക ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം നാലു മണിക്ക്
ചോരഞ്ചേടത്ത് മന,
കരോളിൽ എളമണ്ണ് മന, ചുള്ളിമഠം എന്നിവിടങ്ങളിലെ പറകൾ സ്വീകരിക്കാനായി ശാസ്താവ് പുറപ്പെടുന്നു.

തിരിച്ച് ക്ഷേത്രത്തിൽ എത്തിക്കഴിഞ്ഞാൽ ശംഖുവിളി, കേളി, സന്ധ്യാവേല, അത്താഴപൂജ, എന്നിവക്കുശേഷം തറയ്ക്കൽ പൂരത്തിന് ചെമ്പടയുടെ അകമ്പടിയോടെ എഴുന്നെള്ളും . ക്ഷേത്രമതിൽക്കകത്ത് ഏകതാളം.

വൈകുന്നേരം 6.30ന് മതിൽ കെട്ടിനു പുറത്തേയ്ക്കെഴുന്നെള്ളുന്ന ശാസ്താവ് 9 ഗജവീരൻമാരുടെ അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുന്നു. കൈപ്പന്തത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭയിൽ ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പും കോലവും
വർണ്ണപ്രഭ ചൊരിയുന്ന കാഴ്ച കൺകുളിർക്കെ കണ്ട് കൈകൂപ്പാൻ ഭക്തജനസഹ്രസങ്ങൾ ക്ഷേത്രങ്കണത്തിൽ തിങ്ങി നിറയുന്നു .

200ൽ പരം കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളം 10ന് കൊട്ടി കലാശിക്കും.

ഇക്കുറി തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനാണ് ശാസ്താവിൻ്റെ തിടമ്പേറ്റുക.

ഉരുട്ടു ചെണ്ടയിൽ പെരുവനം കുട്ടൻമാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻ കുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും ശാസ്താവിന്റെ തിരുമുമ്പിൽ നടക്കുന്ന പാണ്ടി മേളത്തിന് പ്രമാണിമാരാകും.

തറയ്ക്കൽ പൂരത്തിനു മിഴിവേകി പടിഞ്ഞാറു നിന്ന് ഊരകത്തമ്മ തിരുവടിയും തെക്കു നിന്ന് തൊട്ടിപ്പാൾ
ഭഗവതിയും എഴുന്നള്ളും.
ഊരകത്തമ്മ തിരുവടിക്ക് പഞ്ചാരി മേളവും തൊട്ടിപ്പാൾ ഭഗവതിക്ക് പാണ്ടി മേളവും അകമ്പടിയായിട്ടുണ്ടാകും.

മേളത്തിനു ശേഷം മൂന്നു ദേവീദേവന്മാരും സംഗമിക്കും. എഴുന്നള്ളിപ്പുകൾക്കു മദ്ധ്യത്തിലായി പായയും മുണ്ടും വിരിച്ച് ചേങ്ങില വെച്ചതിനു ശേഷം അരി നിറയ്ക്കും. തിരുമേനിമാർ വട്ടമിട്ടിരിക്കും. 3 ക്ഷേത്രങ്ങളിലേയും അടിയന്തിരക്കാർ 9 തവണ ശംഖ് വിളിച്ച് വലന്തലയിൽ മേളം കൊട്ടിവെയ്ക്കുന്ന ചടങ്ങാണ് പിന്നീട്. തൊട്ടിപ്പാൾ ഭഗവതി ശാസ്താവിനും ഊരകത്തമ്മ തിരുവടിക്കും ഉപചാരം പറഞ്ഞ് ശാസ്താംകടവിലേയ്ക്ക് ആറാട്ടിനും
ഊരകത്തമ്മ തിരുവടി കീഴോട്ടുകര മനയിലേക്കും ആറാട്ടുപുഴ ശാസ്താവ് മാടമ്പ് മനയിലേക്കും യാത്രയാകുന്നു.
പറയെടുപ്പിനു ശേഷമാണ് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്നത്.

രാത്രി 12 മണിക്ക് ശാസ്താവ് പിഷാരിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നെളളും. വഴി മദ്ധ്യേ ശാസ്താവിന് കീഴോട്ടുകര മനയ്ക്കൽ
ഇറക്കിപൂജ. തുടർന്ന് പിഷാരിക്കൽ ക്ഷേത്രത്തിൽ പോയി ഇറക്കി എഴുന്നെള്ളിക്കുന്നു. അവിടെ വെച്ച് ശാസ്താവിന് ഉപചാരം.

ഭക്തിനിർഭരമായ കൂട്ട പറനിറയ്ക്കൽ

സർവ്വാഭിവൃദ്ധികളും ഐശ്വര്യങ്ങളും നൽകി പ്രസാദിച്ചനുഗ്രഹിക്കുന്ന ആറാട്ടുപുഴ ശാസ്താവിന്റെ കൃപാകടാക്ഷത്തിനായി ആയിരങ്ങൾ ശാസ്താവിന്റെ തിരുമുമ്പിൽ തറക്കൽ പൂരം ദിവസം കൂട്ട പറ നിറയ്ക്കുന്നു.

വൈകുന്നേരം 6.30ന് തറയ്ക്കൽ പൂരത്തിന് എഴുന്നെള്ളുന്ന ശാസ്താവ് 9 ഗജവീരൻമാരുടേയും പാണ്ടിമേളത്തിന്റേയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുമ്പോൾ കൂട്ടപറനിറയ്ക്കൽ ആരംഭിക്കുന്നു. ഭക്തിനിർഭരമായ ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ പറ നിറച്ചു കൊണ്ട് തുടക്കം കുറിക്കും.

ദേവസ്വം ബോർഡ് അംഗം കെ.പി.അജയകുമാർ, മറ്റു ദേവസ്വം അധികാരികളും ഭക്തജനങ്ങളോടൊപ്പം പറനിറയ്ക്കും.

നെല്ല്, അരി, മലർ, ശർക്കര, പഞ്ചസാര, എള്ള്, പൂവ് എന്നിവ സാധനങ്ങളായോ വിലത്തരമായോ നിറയ്ക്കുന്നതിന് വേണ്ടതായ സൗകര്യങ്ങൾ ക്ഷേത്രനടയിൽ ഏർപ്പെടുത്തിയിട്ടുണ്ട് .

പറ നിറയ്ക്കുന്നതിന് വേണ്ട രശീതികൾ ആറാട്ടുപുഴ ദേവസ്വം ഓഫീസിൽ നിന്നും മുൻകുട്ടി ലഭിക്കും.

വിയ്യൂർ ജയിലിൽ നേട്ടങ്ങളുടെ കൊയ്ത്തുത്സവം : വിളവെടുത്തത് 60 ടൺ പച്ചക്കറി

തൃശൂർ : വിയ്യൂർ ജയിലിലെ പച്ചക്കറി കൃഷിയിൽ നിന്ന് ഇക്കുറി വിളവെടുത്തത് 60 ടൺ പച്ചക്കറി.

2023- 24 വർഷത്തേക്കാൾ ഇരട്ടി പച്ചക്കറിയാണ് ഈ വർഷം ഉൽപാദിപ്പിച്ചത്. പൂർണ്ണമായും ജൈവവളമാണ് ഇവിടെ ഉപയോഗിക്കുന്നത്.

കൃഷിയിൽ വൻ മുന്നേറ്റം നടത്തിയതോടെ ഉൽപാദന വർദ്ധനവിന് കാർഷിക യന്ത്രങ്ങൾ വാങ്ങാൻ 34.62 ലക്ഷം രൂപ സർക്കാർ ഫണ്ട് അനുവദിച്ചു.

കേന്ദ്ര ആവിഷ്കൃത കാർഷിക യന്ത്രവൽക്കരണ ഉപദൗത്യം പദ്ധതിയിലൂടെ ജയിലിലേക്ക് ട്രാക്ടർ ഉൾപ്പെടെയുള്ള കാർഷിക യന്ത്രങ്ങൾ വാങ്ങാനാണ് 34.62 ലക്ഷം രൂപ സംസ്ഥാന കൃഷി വകുപ്പ് അനുവദിച്ചത്.

ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ജയിൽ അന്തേവാസികളുടെ ഭക്ഷണത്തിനായാണ് വിനിയോഗിക്കുന്നത്. അതുവഴി ജയിൽ അടുക്കള ചെലവിൽ 38 ലക്ഷം രൂപ കുറയ്ക്കാനായി.

1200 തടവുകാരെ പാർപ്പിച്ചിട്ടുള്ള ജയിലിൽ പ്രതിമാസം 12 ലക്ഷം രൂപയുടെ പച്ചക്കറികളാണ് ഹോർട്ടികോർപ് വഴി വാങ്ങിയിരുന്നത്. തടവുകാരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഈ ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു.

പച്ചക്കറി കൃഷിക്ക് പുറമേ 25,200 ലിറ്റർ പാൽ ജയിൽ ഗോശാലയിൽ നിന്നും അടുക്കളയിലേക്ക് നൽകി. ജയിലിൽ ആവശ്യമായ പാലിൻ്റെ 70% ആണ് ഉത്പാദനം.

ആട്, മാട്, പന്നി വില്പനയിലൂടെ 5.7 ലക്ഷം രൂപയും കശുവണ്ടി, പൂക്കൾ, വാഴയില വില്പനയിലൂടെ 1.2 ലക്ഷം രൂപയും നേടാനായി.

മികച്ച കാർഷിക യന്ത്രങ്ങൾ ലഭിക്കുന്നതോടെ വരും വർഷങ്ങളിൽ ഉൽപാദനം വർദ്ധിക്കും. ഇതിലൂടെ ജയിലിലെ പച്ചക്കറി ആവശ്യത്തിന് സ്വയം പര്യാപ്തത നേടാൻ കഴിയുമെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ പറഞ്ഞു.

തടവുകാർ കാർഷിക പ്രവർത്തികളിൽ ഏർപ്പെടുന്നത് വഴി കുറ്റവാസനകൾ കുറയ്ക്കാനാവുമെന്നും തിരുത്തൽ കേന്ദ്രങ്ങളായി ജയിൽ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതു മുന്നണി സർക്കാരിനെതിരെ രാപ്പകൽ സമരവുമായി പൂമംഗലം യു ഡി എഫ്

ഇരിങ്ങാലക്കുട : പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് ഗ്രാമീണ വികസനത്തെ അട്ടിമറിക്കുന്ന ഇടതു മുന്നണി സർക്കാരിനെതിരെ പൂമംഗലം മണ്ഡലം യു ഡി എഫ് കമ്മിറ്റി അരിപ്പാലം സെൻ്ററിൽ രാപ്പകൽ സമരം നടത്തി.

ഡി.സി.സി. ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി സമരം ഉദ്ഘാടനം ചെയ്തു.

പൂമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ അഡ്വ ജോസ് മൂഞ്ഞേലി മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ്‌ എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ കെ.പി. സെബാസ്റ്റ്യൻ, ടി.ആർ. ഷാജു, ടി.ആർ.രാജേഷ്, ടി.എസ്.പവിത്രൻ, യു. ചന്ദ്രശേഖരൻ, പഞ്ചായത്ത് അംഗം ജൂലി ജോയ്, വി. ആർ.പ്രഭാകരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഡിയോൺ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് അംഗം കത്രീന ജോർജ്ജ് സ്വാഗതവും, ലാലി വർഗ്ഗീസ് നന്ദിയും പറഞ്ഞു.

ആറാട്ടു കടവ് മുതൽ പൈങ്കിളിപ്പാടം വരെ ടൈൽ വിരിച്ചത് അപകടമുണ്ടാക്കുമെന്ന് കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : മൂർക്കനാട് സൗത്ത് ബണ്ട് റോഡിൽ ആറാട്ടുകടവ് മുതൽ പൈങ്കിളിപ്പാടം വരെ ടൈൽ വിരിച്ചത് അപകടമുണ്ടാക്കുമെന്ന് കോൺഗ്രസ്സ് മുന്നറിയിപ്പു നൽകി.

പഴയ ടാറിംഗിന് മുകളിൽ മൈറ്റൽ വിരിച്ച് ടൈൽ ഇട്ടിരിക്കുന്നതിനാൽ റോഡ് ഉയർന്നിരിക്കുകയാണ്.

നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ആറാട്ട് കടവ് ഭാഗം വളവോട് കൂടിയ താഴ്ന്ന പുഴയോര പ്രദേശമാണ്. അതിനാൽ തന്നെ ഇവിടെ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന് കോൺഗ്രസ്സ് ചൂണ്ടിക്കാട്ടി.

എത്രയും വേഗം ഈ പുഴയോര ഭാഗത്ത് സുരക്ഷാ വേലി സ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് കോൺഗ്രസ്സ് മൂർക്കനാട് വാർഡ് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.

യോഗത്തിൽ കമ്മിറ്റി പ്രസിഡന്റ് റപ്പായി കോറോത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി കെ.കെ. അബ്ദുള്ളക്കുട്ടി, ടി.എം. ധർമ്മരാജൻ, കെ.ബി. ശ്രീധരൻ, പി.ഒ. റാഫി എന്നിവർ പ്രസംഗിച്ചു.

ഓൺലൈൻ ട്രേഡിംഗിൻ്റെ പേരിൽ റിട്ട. അധ്യാപകനിൽ നിന്ന്  ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

ഇരിങ്ങാലക്കുട : ആദിത്യ ബിർല മണി ലിമിറ്റഡ് എന്ന ട്രേഡിംഗ് കമ്പനിയുടെ വിലാസവും ലോഗോയും ഉപയോഗിച്ച് വ്യാജ ഓൺലൈൻ ട്രേഡിംഗ് സൈറ്റ് നിർമ്മിച്ച് എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശിയായ റിട്ട. അധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ സ്വദേശിനിയായ മരക്കാൻകടവ് പറമ്പിൽ വീട്ടിൽ ഫെമീനയെ (29) പോലീസ് അറസ്റ്റു ചെയ്തു.

പരാതിക്കാരനിൽ നിന്ന് ഓൺലൈൻ ട്രേഡിംഗ് നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച്  44,97,516 രൂപയാണ് നിക്ഷേപമായി വാങ്ങിയിരുന്നത്. എന്നാൽ ലാഭവിഹിതമോ, നിക്ഷേപിച്ച തുകയോ തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു.

ഈ പണത്തിൽ നിന്ന്  7,50,000 ഫെമിനയുടെ കോഴിക്കോട്  ബേപ്പൂർ ഉള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും, ഈ തുക ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് ബന്ധുവായ ജാസിർ എന്നയാൾക്ക് നൽകുകയും, ആയതിന് 5,000 രൂപ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെടുകയും ചെയ്തതിനാണ് ഫെമീനയെ അറസ്റ്റ് ചെയ്തത്. 

പരാതിക്കാരൻ ഗ്രോ ആപ്പ് വഴി ഓൺലൈൻ ട്രേഡിംഗ് നടത്തി വരവെ 2024 നവംബർ മാസത്തിൽ ആദിത്യ ബിർല മണി ലിമിറ്റഡ് എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് ഷെയേഴ്സ് ആൻഡ് ഐപിഒ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ പരാതിക്കാരന്റെ വാട്സ്ആപ്പിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഒരു എ193 ആദിത്യ ബിർല വെൽത്ത് അപ്രീസിയേഷൻ ക്ലബ്ബ് എന്ന് പേരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുകയും ഈ ഗ്രൂപ്പിലൂടെയും മൊബൈൽ നമ്പറിലേക്ക് ടെസ്റ്റ് മെസേജ് അയച്ചും ട്രേഡിംഗ് നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് പ്രതികൾ പരാതിക്കാരനെ  വിശ്വസിപ്പിക്കുകയുമായിരുന്നു. 

2024 ഡിസംബർ 6 മുതൽ  2025 ജനുവരി 6 വരെയുള്ള കാലയളവിൽ പരാതിക്കാരന്റെ എടതിരിഞ്ഞിയിലുള്ള  ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണകളായി പല അക്കൗണ്ടുകളിലേക്ക് 44,97,516 രൂപ നിക്ഷേപമായി വാങ്ങി. ഇതിന്റെ ലാഭവിഹിതം പിൻവലിക്കാനായി ശ്രമിച്ചപ്പോൾ സർവ്വീസ് ചാർജ്ജ് ഇനത്തിൽ വീണ്ടും പണം ആവശ്യപ്പെട്ടു. ലാഭവിഹിതത്തിൽ നിന്നും സർവീസ് ചാർജ്ജ് എടുത്തതിന് ശേഷം നിക്ഷേപിച്ച പണവും ലാഭവിഹിതവും തിരികെ നൽകാൻ ആവശ്യപ്പെട്ടത് ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കാട്ടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

അന്വേഷണത്തിൽ നിന്നും ഈ കേസിലെ പ്രതികൾ തട്ടിപ്പ് നടത്തിയ പണം പെട്ടെന്ന് തന്നെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള വിവിധ ബാങ്കുകളിലേക്ക് അയച്ച് വിവിധ രീതിയിൽ കൈപ്പറ്റിയിട്ടുള്ളതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

ഇത്തരത്തിൽ അയച്ച തട്ടിപ്പ് പണത്തിലെ 7,50,000 രൂപയാണ് ഫെമീനയുടെ അക്കൗണ്ടിലേക്കും എത്തിയത്.

ഫെമീന കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് സമർപ്പിച്ചിരുന്നെങ്കിലും അപേക്ഷ നിരസിക്കപ്പെടുകയാണ് ഉണ്ടായത്.

ഇതേ തുടർന്ന് മാർച്ച് 3 മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് ഉത്തരവായിരുന്നു. എന്നാൽ ഫെമീന ഹാജരാകാതിരുന്നതിനെ തുടർന്ന് കോഴിക്കോട് നിന്ന് കൂട്ടിക്കൊണ്ട് വന്ന് വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കോടതിയിൽ ഹാജരാക്കിയ ഫെമീനയെ റിമാന്റ് ചെയ്തു.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി  ബി. കൃഷ്ണകുമാർ ഐ.പി.എസ്.ൻ്റെ നിർദ്ദേശാനുസരണം കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, ഇ.ആർ. ബൈജു, സബ് ഇൻസ്പെക്ടർ ബാബു ജോജ്, എ.എസ്.ഐ. മിനി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ധനേഷ്, കിരൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

“ഏക സ്നേഹഭവനം പൂർത്തിയായി” : കരുവന്നൂരിന് കൈത്താങ്ങായി “ഏക – യു. എ. ഇ.”

ഇരിങ്ങാലക്കുട : യു. എ. ഇ. യിലെ കരുവന്നൂർക്കാരുടെ കൂട്ടായ്മയായ “ഏക യു. എ. ഇ.”യും സജി ചെറിയാൻ ആൻഡ് തോമസ് കോയാട്ട് ഫൗണ്ടേഷനും ചേർന്ന് കരുവന്നൂർ പൊട്ടുച്ചിറയിലെ നിർധന കുടുംബത്തിന് ഒരുക്കിയ സ്നേഹ ഭവനത്തിൻ്റെ താക്കോൽ ദാനം ഏപ്രിൽ 7ന് രാവിലെ 10 മണിക്ക് നടക്കും.

ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. പി.ആർ. ബിജോയ്, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, വാർഡ് കൗൺസിലർമാർ, മറ്റു പ്രമുഖ വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ താക്കോൽ കൈമാറ്റ ചടങ്ങ് നടക്കുക.

11 വർഷത്തോളമായി യു. എ. ഇ. യിൽ പ്രവർത്തിച്ചു വരുന്ന “ഏക – യു.എ.ഇ.” എന്ന കൂട്ടായ്മ കരുവന്നൂർക്കാരുടെ വിദ്യാഭ്യാസം, ആരോഗ്യം, കല, സാംസ്കാരികം എന്നീ മേഖലകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്നു.

“ഏക – യു.എ.ഇ.” യുടെ രക്ഷാധികാരി ഷാജി അബ്ബാസിന്റെ നേതൃത്വത്തിൽ സൈഫുദ്ദീൻ ട്രയാങ്കിൾ ബിൽഡേഴ്‌സ് എന്ന കോൺട്രാക്ടിംഗ് കമ്പനിയാണ് സ്നേഹ ഭവനത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്.

ബെന്നി തേലപ്പിള്ളിയാണ് 250-ഓളം അംഗങ്ങളുള്ള കൂട്ടായ്മയുടെ ചെയർമാൻ.