തൃശ്ശൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാത നിർമ്മാണ പ്രവർത്തികൾ അതിവേഗം പൂർത്തീകരിക്കണം : താലൂക്ക് വികസന സമിതി യോഗം

ഇരിങ്ങാലക്കുട : തൃശ്ശൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാത വികസനവുമായി ബന്ധപ്പെട്ട പ്രവർത്തികൾ അതിവേഗത്തിൽ പൂർത്തീകരിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി പലയിടത്തും കടകൾക്കു മുന്നിൽ വെള്ളക്കെട്ടാണെന്നും ഇതിനെ തുടർന്ന് കച്ചവടസ്ഥാപനങ്ങൾ പ്രതിസന്ധിയിലാണെന്നും യോഗം ചൂണ്ടിക്കാട്ടി.

വർദ്ധിച്ചുവരുന്ന ലഹരി മാഫിയകൾക്കെതിരെ രാത്രികാല പട്രോളിംഗ് കൂടുതൽ ശക്തമാക്കണമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങൾ ലഹരി ഉപയോഗത്തിന്റെ കേന്ദ്രങ്ങളാണെന്നും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.

യോദ്ധാവ് എന്ന ആപ്പിലൂടെ ജനങ്ങൾക്ക് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാമെന്ന് പൊലീസ് പ്രതിനിധി യോഗത്തിൽ അറിയിച്ചു.

മാടായിക്കോണം ഹെൽത്ത് സബ് സെൻ്റർ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നില്ല എന്ന് വികസന സമിതിയിൽ പരാതി വന്നതിനെ തുടർന്ന് നഗരസഭയ്ക്ക് ലഭിച്ച വെൽനെസ്സ് സെന്ററിൽ ഒന്ന് സബ്സെൻ്ററിൽ പ്രവർത്തിച്ചുകൂടെ എന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.

മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

തഹസിൽദാർ കെ.എം. സിമീഷ് സാഹു സ്വാഗതം പറഞ്ഞു.

യോഗത്തിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതിനിധി എം.എൻ. നീരജ്, തൃശ്ശൂർ എം.പി. പ്രതിനിധി കൃപേഷ് ചെമ്മണ്ട, ചാലക്കുടി എം.പി. പ്രതിനിധി ചന്ദ്രൻ, പുതുക്കാട് എം.എൽ.എ. പ്രതിനിധി എ.വി. ചന്ദ്രൻ, കോൺഗ്രസ്-ഐ പ്രതിനിധി ആൻ്റോ പെരുമ്പിള്ളി, കെ.ഡി.പി. കാർത്തികേയൻ, കേരള കോൺഗ്രസ് പ്രതിനിധി സാം തോംസൺ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുടയിൽ 5-ാമത് സ്നേഹക്കൂട് വീടിൻ്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സ്നേഹക്കൂട് പദ്ധതിയിലൂടെ 5-ാമത്തെ വീടിന്റെയും താക്കോൽ കൈമാറി.

കാട്ടൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ വിദ്യാർഥി തിയ്യത്തു പറമ്പിൽ അജയന്റെ മകൻ അജിത്തിൻ്റെ ശോചനീയാവസ്ഥയിലായിരുന്ന വീടിൻ്റെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയാണ് മന്ത്രി ആർ. ബിന്ദു താക്കോൽ കൈമാറിയത്.

തൃശ്ശൂർ ജില്ലയിലെ വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ 32 എൻ.എസ്.എസ്. യൂണിറ്റുകൾ സംയുക്തമായി നടത്തിയ വിവിധ പ്രവർത്തനങ്ങളിലൂടെയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.

കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഹി ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ്, വാർഡ് മെമ്പർമാരായ വിമല സുഗുണൻ, രമാഭായ്,
എൻ.എസ്.എസ്. റീജിയണൽ കോർഡിനേറ്റർ എം. പ്രീത, ജില്ലാ കോർഡിനേറ്റർ ടി.വി. സതീഷ്, ക്ലസ്റ്റർ കോർഡിനേറ്റർ ബിജോയ് വർഗ്ഗീസ്, പോംപെ സെൻ്റ് മേരീസ് വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ കെ.ബി. പ്രിയ, എൻ.എസ്.എസ്. മുൻ പ്രോഗ്രാം ഓഫീസർ സൈമൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്നേഹക്കൂട് കോർഡിനേറ്റർ ഡോ. ടി.വി. ബിനു സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി.ബി. വിനിത നന്ദിയും പറഞ്ഞു.

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ഭവന സമുച്ചയത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ അവിട്ടത്തൂരില്‍ ആറ് നിർധന കുടുംബങ്ങള്‍ക്ക് സൗജന്യമായി നിര്‍മ്മിച്ച് നല്‍കുന്ന ഭവന സമുച്ചയത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.

രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വിന്‍സന്റ് ഈരത്തറ, അവിട്ടത്തൂര്‍ ഇടവക വികാരി ഫാ. റെനില്‍ കാരാത്ര, ഫാ. ജോര്‍ജി തേലപ്പിള്ളി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് എന്നിവര്‍ വിശിഷ്ടാതിഥികളായി.

സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജോണ്‍സൺ കോലങ്കണ്ണി, ഇന്നസെന്റ് സോണറ്റ്, ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, വേളൂക്കര പഞ്ചായത്തംഗം ബിബിന്‍ തുടിയത്ത്, വേളൂക്കര മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശശികുമാര്‍ ഇടപ്പുഴ, ജെയ്സണ്‍ പേങ്ങിപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

ഭവന സമുച്ചയ നിര്‍മ്മാണ ജനറൽ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍ സ്വാഗതവും, ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ നന്ദിയും പറഞ്ഞു.

ബില്യണ്‍ ബീസ് നിക്ഷേപത്തട്ടിപ്പ് : പരാതികളില്‍ നടപടികളുമായി പൊലീസ്

ഇരിങ്ങാലക്കുട : ഷെയർ മാർക്കറ്റിംഗിൻ്റെ മറവില്‍ വലിയ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്ന് 150 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് പരാതിക്കാരില്‍ നിന്നും മൊഴികളെടുത്തു. മൊഴികളുടെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവരികയാണ്.

55 പേരുടെ പരാതികളില്‍ നിന്നും ആറ് കേസുകളാണ് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരെണ്ണം തൃശ്ശൂര്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചും ബാക്കി അഞ്ച് കേസുകള്‍ ഇരിങ്ങാലക്കുട സിഐയുമാണ് അന്വേഷിക്കുന്നത്.

ബില്യണ്‍ ബീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഇരിങ്ങാലക്കുട നടവരമ്പ് കിഴക്കേവളപ്പില്‍ വീട്ടില്‍ ബിബിന്‍, ഭാര്യ ജൈത വിജയന്‍, സഹോദരന്‍ സുബിന്‍, ജനറല്‍ മാനേജര്‍ സജിത്ത് എന്നിവരുടെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്.

കേരളത്തിനു പുറത്തും വിദേശത്തും തട്ടിപ്പ് നടന്നുവെന്ന് നിക്ഷേപകര്‍തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴും നിലവില്‍ ഇരിങ്ങാലക്കുട സ്റ്റേഷനില്‍ മാത്രമാണ് ഇതു സംബന്ധിച്ച പരാതികള്‍ ലഭിച്ചിരിക്കുന്നത്.

തട്ടിപ്പ് പുറത്തുവന്ന സ്ഥിതിക്ക് പരാതികളുടെ എണ്ണം കൂടുമെന്ന പ്രതീക്ഷ പൊലീസിനുണ്ട്. കേരളത്തിനു പുറത്തും ദുബായ് കേന്ദ്രീകരിച്ചുമെല്ലാം വന്‍തോതില്‍ നിക്ഷേപ സമാഹരണം നടന്നുവെന്നും നിക്ഷേപകര്‍ പറയുന്നു. ലഭിച്ച 55 പരാതികളില്‍ പലതും കൂട്ടായി നല്‍കിയ പരാതികളാണ്.

32 പേര്‍ ഒരുമിച്ചു നല്‍കിയ പരാതി ഇതില്‍പ്പെടുന്നു. ബാക്കിയുള്ളവ വ്യക്തിപരമായ പരാതികളാണ്. കൂട്ടായി നല്‍കിയ പരാതികളില്‍ ഉള്‍പ്പെട്ടവരില്‍ ചിലരും വ്യക്തിപരമായ പരാതി നല്‍കിയിട്ടുണ്ട്. ഒരു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ നഷ്ടമായ എങ്ങണ്ടിയൂര്‍ ചിറയത്ത് വീട്ടില്‍ ബിന്ദു, പത്ത് ലക്ഷം വീതം നഷ്ടമായ ഇരിങ്ങാലക്കുട സോള്‍വെന്റ് വെസ്റ്റ് റോഡില്‍ കല്ലുമാന്‍ പറമ്പില്‍ രവികൃഷ്ണദാസ്, കാരുമാത്ര സ്വദേശി രഞ്ജിത്ത്, പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപേട്ട വടക്കേടത്ത് മന രമേഷ്, രണ്ട് കോടി അറുപത്തിഅഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ നഷ്ടപ്പെട്ട എടക്കുളം കരുമാന്ത്ര വീട്ടില്‍ സേതുരാമന്‍, ചേലൂര്‍ സ്വദേശി കരുമാന്ത്ര വീട്ടില്‍ രഘുരാമന്‍ എന്നിവരുടെ പരാതികളിലാണ് കേസ്സ് എടുത്തിരിക്കുന്നത്.

രഘുരാമനും ഭാര്യയും മകന്‍ കൃഷ്ണജിത്തും ചേര്‍ന്ന് 40 ലക്ഷം രൂപയാണ് 2021, 2023 വര്‍ഷങ്ങളിലായി നിക്ഷേപിച്ചത്. 2021ല്‍ നിക്ഷേപിച്ച ഘട്ടത്തില്‍ വാഗ്ദാനം ചെയ്ത ലാഭവിഹിതം ആദ്യ മാസങ്ങളില്‍ ലഭിച്ചിരുന്നതായി രഘുരാമന്‍ പറഞ്ഞു. രഘുരാമന്റെയും ഭാര്യയുടെയും പേരില്‍ അഞ്ച് ലക്ഷം വീതവും മകന്റെ പേരില്‍ 30 ലക്ഷവുമാണ് നിക്ഷേപിച്ചത്.

2024 തുടക്കത്തോടെ ബില്യണ്‍ ബീസ് തകര്‍ച്ചയുടെ പാതയില്‍ ആയെങ്കിലും പണം നഷ്ടപ്പെട്ടവര്‍ ആരും പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആദ്യമായി ബില്യൺ ബിസിനെതിരെ പരാതി വരുന്നത്. സ്ഥാപനത്തിലെ 5 ജീവനക്കാര്‍ ചേര്‍ന്ന് തൃശൂര്‍ എസ്.പി.ക്ക് പരാതി നൽകുകയായിരുന്നു.

ഡിസംബര്‍ 14 നാണ് 32 പേര്‍ എസ്.പി. ഓഫീസില്‍ എത്തി പരാതി നല്‍കിയത്. പലരും ഇപ്പോഴും പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ പരാതി നല്‍കാതിരിക്കുകയാണ്. ഇതു കൂടാതെ വന്‍തുക നിക്ഷേപമായി നല്‍കിയവരും പരാതി നല്‍കാന്‍ മടിക്കുന്നുണ്ട്.

നിക്ഷേപത്തുകയുടെ ഉറവിടം പറയേണ്ടി വരുമെന്നതാണ് പലരേയും പിന്തിരിപ്പിക്കുന്നത്.

ഇതിനിടയിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രതി പട്ടികയില്‍ കമ്പനി ഉടമകളുടെ ഒരു സഹോദരനെയും നടത്തിപ്പുകാരിലുണ്ടായിരുന്ന ഒരു മാനേജറെയും ഒഴിവാക്കിയതായി നിക്ഷേപകര്‍ ആക്ഷേപം ഉയർത്തുന്നുണ്ട്.

കമ്പനിയുടെ രണ്ട് മാനേജര്‍മാരിൽ സജിത്ത് എന്ന മാനേജര്‍ക്കെതിരെ കേസെടുത്തുവെങ്കിലും രണ്ടുകൈ സ്വദേശിയായ റിജോയ്ക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് ആരോപണം. നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ റിജോയുടെ പേരും ഉണ്ടായിരുന്നു. റിജോയ് ഇപ്പോള്‍ ദുബായിലെ ഒരു ബാങ്കില്‍ ക്രെഡിറ്റ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെന്ന് നിക്ഷേപകര്‍ പറയുന്നു.

കമ്പനിയുടെ നടത്തിപ്പിലുണ്ടായിരുന്ന ബിബിന്റെ സഹോദരന്‍ ലിബിനെതിരെയും കേസെടുത്തിട്ടില്ലെന്ന് നിക്ഷേപകർ ആരോപിച്ചു.

ഇരിങ്ങാലക്കുടയിൽ കുടിവെള്ളക്ഷാമം രൂക്ഷം ; നഗരസഭയ്ക്കും കെ. എസ്. ടി. പി.ക്കും എതിരെ കടുത്ത വിമർശനവുമായി കൗൺസിൽ യോഗം

ഇരിങ്ങാലക്കുട : കെ.എസ്.ടി.പി.യുടെ സംസ്ഥാനപാത നിർമ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പലയിടത്തും കുടിവെള്ള പൈപ്പുകൾ പൊട്ടി രൂക്ഷമാകുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാരോപിച്ച് വെള്ളിയാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിലേക്ക് ഒഴിഞ്ഞ ബക്കറ്റും കുടങ്ങളുമായി എത്തി ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു.

പഴയ പൊറത്തിശ്ശേരി പഞ്ചായത്തിൽ ഉൾപ്പെട്ട മൂർക്കനാട്, കരുവന്നൂർ, മാടായിക്കോണം, തളിയക്കോണം, കുഴിക്കാട്ടുകോണം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളം ലഭിച്ചിട്ട് 36 ദിവസത്തിലേറെയായെന്ന് കൗൺസിലർ ഷാജുട്ടൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കെ.എസ്.ടി.പി. ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചു ചേർക്കാത്തതിനെതിരെ നഗരസഭയെ എൽഡിഎഫ് ബിജെപി അംഗങ്ങൾ വിമർശിച്ചു.

പൂതംകുളം മുതൽ ക്രൈസ്റ്റ് കോളെജ് ജംഗ്ഷൻ വരെയുള്ള കെ.എസ്.ടി.പി.യുടെ റോഡ് നിർമ്മാണം നടക്കുന്ന സമയത്ത് പ്രദേശത്ത് 120 ദിവസത്തോളം കുടിവെള്ള വിതരണം നിലച്ച സാഹചര്യം ഉണ്ടായിരുന്നെന്ന് ബിജു പോൾ അക്കരക്കാരനും ചൂണ്ടിക്കാട്ടി.

മുന്നറിയിപ്പില്ലാതെ ക്രൈസ്റ്റ് കോളെജ് ജംഗ്ഷൻ റോഡിലേക്കുള്ള റോഡ് കെ.എസ്.ടി.പി. പൊളിച്ചതിനാൽ ഈ പരീക്ഷാക്കാലത്തും അന്നേദിവസം 22ഓളം സ്കൂൾ ബസ്സുകളാണ് ബ്ലോക്കിൽപ്പെട്ടതെന്നും കെ.എസ്.ടി.പി.ക്കെതിരെ എന്ത് പറഞ്ഞാലും നിങ്ങൾ വികസനത്തിന് എതിരെ നിൽക്കുന്നു എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ബിജു പോൾ അക്കരക്കാരൻ പറഞ്ഞു.

പ്രശ്നം പരിഹരിക്കുന്നതിനായി മാർച്ച് 3ന് രാവിലെ 10.30ന് കെ.എസ്.ടി.പി. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും മുഴുവൻ കൗൺസിലർമാരെയും ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർക്കുമെന്ന് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അറിയിച്ചു.

കെ.എസ്.ടി.പി.യുടെ ഭാഗത്തുനിന്ന് ഉണ്ടായ അനാസ്ഥ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ നഗരസഭയ്ക്ക് കഴിയും വിധം ടാങ്കറുകളിൽ എല്ലായിടത്തേക്കും കുടിവെള്ളം എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.

മാപ്രാണം മാടായിക്കോണത്ത് ആരംഭിക്കാനിരുന്ന നഗരസഭയുടെ 3-ാമത് അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെൻ്റർ കരുവന്നൂർ ബംഗ്ലാവിലുള്ള നഗരസഭയുടെ ജൂബിലി മന്ദിരത്തിൽ ആരംഭിക്കാൻ കൗൺസിലിൽ തീരുമാനിച്ചു. വിഷയത്തിൽ ബിജെപി വിയോജനക്കുറിപ്പ് സമർപ്പിച്ചു.

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലൂടെ ലഭിച്ച വീടുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള കാലാവധി 7 വർഷത്തിൽ നിന്ന് 12 വർഷത്തേക്കായി മാറ്റം വരുത്തിയ സർക്കാർ ഉത്തരവിനെതിരെ ഭരണപക്ഷവും ബിജെപി കൗൺസിലർമാരും പ്രതിഷേധമറിയിച്ചു.

7 വർഷത്തിൽ നിന്നും 12 വർഷമാക്കി ഉയർത്തിയത് അടിയന്തര സാഹചര്യത്തിൽ പോലും വീട് കൈമാറ്റം ചെയ്യാൻ സാധിക്കാത്ത വിധം സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുമെന്ന് ചൂണ്ടിക്കാട്ടി ഉത്തരവിനെതിരെ സർക്കാരിന് കത്ത് നൽകണമെന്ന ആവശ്യവുമായാണ് ഭരണപക്ഷവും ബിജെപി കൗൺസിലർമാരും പ്രതിഷേധം അറിയിച്ചത്.

എന്നാൽ എല്ലാവർക്കും സുരക്ഷിത ഭവനം എന്ന സർക്കാർ ലക്ഷ്യത്തിൽ നിന്ന് വീട് ലഭിച്ച ഉപഭോക്താക്കൾക്ക് വീണ്ടും വീട് നഷ്ടപ്പെടുന്ന അവസ്ഥ ഇല്ലാതിരിക്കാനാണ് ഇത്തരമൊരു ഉത്തരവെന്ന് എൽഡിഎഫ് കൗൺസിലർമാരും ചൂണ്ടിക്കാട്ടി.

തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതി പ്രകാരമുള്ള വാക്സിൻ തുടങ്ങിയവ വാങ്ങുന്നതിനുള്ള അനുമതി നൽകുന്നത് സംബന്ധിച്ച അജണ്ടയിൽ നഗരസഭാ പരിധിയിലെ നായ ശല്യം വീണ്ടും ചർച്ചയായി.

നഗരസഭയിൽ നായകൾക്ക് വന്ധ്യംകരണ പദ്ധതി ഇല്ലാത്തത് ഒരു കുറവായി സന്തോഷ് ബോബൻ, പി.ടി. ജോർജ്, സുജ സഞ്ജീവ് കുമാർ എന്നിവർ ചൂണ്ടിക്കാട്ടി. വന്ധ്യംകരണത്തിലൂടെ മാത്രമേ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം കുറയ്ക്കാൻ സാധിക്കുകയുള്ളൂ എന്നും ഭയപ്പെടുത്തുന്ന വിധമുള്ള ആക്രമണങ്ങളാണ് വാർത്തകളിൽ നിറയുന്നതെന്നും എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.

നഗരസഭയുടെ ടേക്ക് എ ബ്രേക്ക് നടത്തിപ്പ് കുടുംബശ്രീക്ക് നൽകുന്നത് സംബന്ധിച്ച് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കാമെന്ന് കൗൺസിലിൽ തീരുമാനിച്ചു.

27 അജണ്ടകളുമായി ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീയിൽ അടിമുടി അഴിമതിയെന്ന് പ്രതിപക്ഷം

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീയിൽ അടിമുടി അഴിമതി എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്.

ഗ്രാമീണ മേഖലയിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പിലാക്കുന്ന ലഖ്‍പതി – ദീദി സർവേ നടത്തുന്നതിനായി നിയമിച്ചിട്ടുള്ള സി.ആർ.പി.മാരുടെ (കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ) യൂസർ ഐഡിയും പാസ്‌വേഡും ദുരുപയോഗം ചെയ്ത് സർവ്വേക്കുള്ള പ്രതിഫലം തട്ടിയെടുക്കാൻ ശ്രമിക്കുന്നതായാണ് പരാതി.

മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീ സി. ഡി. എസിനെതിരെയാണ് സി.ആർ.പി.മാരുടെ പരാതി ഉയർന്നത്.

മൃഗസംരക്ഷണ വകുപ്പിലെ നിലവിലുള്ള ആർ.പി. (റിസോഴ്സ് പേഴ്സൺ) മാരെയാണ് മുരിയാട് പഞ്ചായത്തിൽ ലഖ്‍പതി -ദീദി സർവ്വേ നടത്തുന്നതിനായി നിയമിച്ചിട്ടുള്ളത്. സർവ്വേയുടെ ചുമതലയുള്ള കുടുംബശ്രീ മിഷൻ സർവ്വേ നടത്തുന്നതിന് ആർ പി മാരുടെ പേരിൽ യൂസർ ഐ ഡിയും പാസ്‌വേഡും നിർമ്മിക്കുകയും സർവ്വേ നടത്താൻ നിർദേശം നൽകുകയും ചെയ്തു.

എന്നാൽ സർവ്വേ നടത്തുന്നത് പിന്നീട് മതിയെന്ന് നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ആർ.പി.മാർ സർവ്വേ ആരംഭിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞ ദിവസം സർവ്വേ നടത്തിയതിന്റെ പ്രതിഫലത്തുക ഡിപ്പാർട്ട്മെന്റിനോടാവശ്യപ്പെടാനും ഈ തുക കുടുംബശ്രീ സി.ഡി.എസ്‌. മെമ്പർമാർക്ക് കൈമാറാനും സി.ഡി.എസ്‌. ചെയർപേഴ്സനും ബ്ലോക്ക് കോർഡിനേറ്ററും ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ തങ്ങൾ ഈ സർവ്വേ നടത്തിയിട്ടില്ലെന്ന് അറിയിച്ചപ്പോൾ തങ്ങളുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കുടുംബശ്രീക്കാർ സർവ്വേ നടത്തിയെന്നും ആയതിനാൽ പണം അവർക്ക് കൈമാറണമെന്നുമുള്ള നിർദേശമാണ് ലഭിച്ചതെന്ന് പഞ്ചായത്ത് മെമ്പർ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

മുരിയാട് പഞ്ചായത്തിലെ കുടുംബശ്രീ സി. ഡി. എസിൽ വ്യാപകമായ തോതിൽ അഴിമതി നടമാടുകയാണെന്നും, പല പ്രവർത്തികളും ചെയർപേഴ്സൺ തന്റെ ഇഷ്ടക്കാർക്കു മാത്രമാണ് നൽകുന്നതെന്നും, ബാലസഭ നടത്തിപ്പിലും വൻ തട്ടിപ്പാണ് നടക്കുന്നതെന്നും, ഇതിൽ സ്വജനപക്ഷപാതവും അഴിമതിയുമാണ് നടക്കുന്നതെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത് പറഞ്ഞു.

ഇത് സംബന്ധിച്ച് കഴിഞ്ഞ കമ്മിറ്റിയിൽ കോൺഗ്രസ് അംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്.

ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അല്ലാത്തപക്ഷം സമര പരിപാടികൾ ആരംഭിക്കുമെന്നും കോൺഗ്രസ് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ. വൃന്ദകുമാരി, ജിനി സതീശൻ, നിത അർജ്ജുനൻ എന്നിവർ പറഞ്ഞു.