ഇരിങ്ങാലക്കുട : മൂന്നാമതും ഭരണത്തിലേറാമെന്നത് എൽഡിഎഫിന്റെ വ്യാമോഹമാണെന്നും പിണറായി വിജയൻ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിക്ക് സ്വന്തമായി നിർമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമധേയത്തിലുള്ള ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളുമായി യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തുമെന്നും നിലമ്പൂരിൽ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിലുൾപ്പെടെ നിരവധി എൽഡിഎഫ് അനുഭാവികളുടെ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം കമ്മിറ്റിയുടെ സാമൂഹ്യ സേവന പദ്ധതിയായ “കൈത്താങ്ങ്” പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അർഹരായവർക്ക് മാസം തോറും സാമ്പത്തിക സഹായം നൽകുന്ന ”സാന്ത്വന” പദ്ധതിയുടെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു.
ആദ്യമാസത്തെ വിതരണം മണ്ഡലത്തിലെ ആശാ പ്രവർത്തകർക്ക് അദ്ദേഹം കൈമാറി.
ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു.
കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ മുഖ്യാതിഥിയായിരുന്നു.
ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഷീൽ ഗോപാൽ, മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ തോമസ് തത്തംപിള്ളി, ശ്രീജിത്ത് പട്ടത്ത്, ഗംഗാദേവി സുനിൽ, ജനറൽ സെക്രട്ടറിമാരായ എം.എൻ. രമേശ്, വിബിൻ വെള്ളയത്ത്, ലിജോ മഞ്ഞളി, ജോമി ജോൺ, നിർമാണ കമ്മിറ്റി രക്ഷാധികാരികളായ എൻ.എൽ. ജോൺസൺ, മുരളി മഠത്തിൽ, ട്രഷറർ ഭരതൻ മുല്ലക്കൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, ജനറൽ സെക്രട്ടറി എബിൻ ജോൺ, മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്ജ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ എന്നിവർ പ്രസംഗിച്ചു.