പുതിയ കളരി നിലയം നിർമ്മിക്കാൻ ഭരണാനുമതി കാത്ത് ഉണ്ണായിവാര്യർ സ്മാരക കലാനിലയം

ഇരിങ്ങാലക്കുട : സംസ്ഥാനത്തിന്റെ സാംസ്കാരിക ജില്ലയായ തൃശ്ശൂരിന്റെ സാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയുടെ തിലകക്കുറിയായ ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന് പുതിയ കളരി നിലയം നിർമ്മിക്കുന്നതിന് സർക്കാരിൻ്റെ ഭരണാനുമതി കാത്തിരിക്കുകയാണ് കലാനിലയം ഭരണസമിതി.

60 വർഷത്തിലേറെ പഴക്കമുള്ള അതിശോചനീയാവസ്ഥയിലായ കെട്ടിടം പുനർ നിർമ്മിക്കുന്നതിനായി 3,07,67,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 25 ലക്ഷം രൂപ സർക്കാർ ആദ്യ ഗഡുവായി അനുവദിച്ചിരുന്നു.

നിർമ്മാണ ചുമതലയുള്ള കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്പ്മെൻ്റ് കോർപ്പറേഷന് ഈ തുക കൈമാറി നടപടികൾ പൂർത്തിയാക്കിയതുമാണ്. എന്നാൽ പദ്ധതിക്കുള്ള ഭരണാനുമതി കൂടി ലഭിച്ചാൽ മാത്രമേ കെട്ടിടത്തിൻ്റെ നിർമ്മാണം ആരംഭിക്കാനാകൂ.

തെരഞ്ഞെടുപ്പു മൂലം വൈകിയ ഭരണാനുമതി എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കലാനിലയം സെക്രട്ടറി സതീഷ് വിമലൻ പറഞ്ഞു.

നളചരിതം ആട്ടക്കഥയുടെ കർത്താവായ ഉണ്ണായിവാര്യരുടെ ജന്മഗൃഹം സ്ഥിതി ചെയ്തിരുന്ന കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ തെക്കേ നടയിലാണ് 1955ൽ സ്ഥാപിച്ച കലാനിലയം പ്രവർത്തിക്കുന്നത്.

ആറന്മുള വാസ്തുവിദ്യ ഗുരുകുലമാണ് കേരളീയ മാതൃകയിൽ കലാനിലയത്തിനുള്ള രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.4858 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള കളരിനിലയത്തിൽ 150 പേർക്ക് ഇരുന്ന് കളി വീക്ഷിക്കാവുന്ന തരത്തിൽ കളരി സജ്ജീകരിക്കുന്നതോടൊപ്പം സ്റ്റേജ്, അണിയറ എന്നിവയും ഒരുക്കും.