അറിവും ആരോഗ്യവുംകൈകോർക്കുന്നു ; സെൻ്റ് ജോസഫ്സ് കോളജിൽ നാളെ ‘ഫിറ്റ് 4 ലൈഫ് സീസൺ 2’

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളെജിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യവികസനത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന ‘ഫിറ്റ് 4 ലൈഫ് സീസൺ 2’ നാളെ (ജനുവരി 22) കോളെജ് ക്യാമ്പസിൽ നടക്കും.

ആരോഗ്യമുള്ള ജീവിതശൈലി, സ്ത്രീശാക്തീകരണം, മയക്കുമരുന്ന് വിമുക്ത കേരളം എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പ്രശസ്ത ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ പരിപാടി ഉദ്ഘാടനം ചെയ്യും.

ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയായി പങ്കെടുക്കും.

രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വനിതകളുടെ മിനി മാരത്തൺ ‘സ്ട്രോങ് വുമൺ & ഡ്രഗ് ഫ്രീ കേരള’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരിക്കും.

തുടർന്ന് രാവിലെ 9.30ന് കോളെജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സൂംബ ഡാൻസ് മത്സരം നടക്കും. മാനസിക – ശാരീരിക ആരോഗ്യബോധം വർധിപ്പിക്കുവാൻ പൊതുജനത്തെ ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയാണിത്.

കോളെജ് യൂണിയൻ അലോകയും ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റും ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് മിനി മാരത്തൺ സംഘടിപ്പിക്കുന്നത്.

പരിപാടിയിൽ രണ്ടായിരത്തോളം വിദ്യാർഥിനികളും അധ്യാപകരും അണിനിരക്കും.

പ്രമേഹനിർണയവും നേത്ര പരിശോധനാ ക്യാമ്പും 25ന്

ഇരിങ്ങാലക്കുട : പി.എൽ. തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ, ഐ ഫൗണ്ടേഷൻ ആശുപത്രി എന്നിവർ സംയുക്തമായി ജനുവരി 25ന് രാവിലെ 9 മണി മുതൽ 12 മണി വരെ പ്രമേഹ രോഗ നിർണയവും നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിക്കും.

പി.എൽ. തോമൻ മെമ്മോറിയൽ ക്ലിനിക്കിൽ നടക്കുന്ന ക്യാമ്പ് ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്യും.

ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിക്കും.

അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജ് ബയോടെക്‌നോളജി വിഭാഗം “സുസ്ഥിര ആഗോള ആരോഗ്യ പരിപാലനത്തിനായുള്ള ബയോടെക്‌നോളജിയിലെ പുരോഗതികൾ” എന്ന വിഷയത്തിൽ ഏകദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.

സുസ്ഥിരമായ ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ബയോടെക്‌നോളജിയുടെ പുതിയ സാധ്യതകൾ അവതരിപ്പിക്കുക എന്നതായിരുന്നു സെമിനാറിന്റെ പ്രധാന ലക്ഷ്യം.

കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ പി.ഡി. സിജി അധ്യക്ഷത വഹിച്ചു.

കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസസിലെ പ്രൊഫ. ആനി ജോൺ സെമിനാർ ഉദ്ഘാടനം ചെയ്തു.

യു.എസ്. വെസ്റ്റേൺ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ഫിനോഷ് ജി. തങ്കം ഹൃദയ പുനർജനനത്തിനായുള്ള സ്റ്റം സെൽ തെറാപ്പിയെക്കുറിച്ച് ഓൺലൈൻ പ്രഭാഷണം നടത്തി.

ഡോ. എം.ബി. അപർണ ‘ജീനോമിക്സ് ഇൻ ഹെൽത്ത് കെയർ’ എന്ന വിഷയത്തിലും മേഘ്ന മോഹൻദാസ് ‘നാനോമെഡിസിൻ ഡ്രിവൺ ഇന്നോവേഷൻസ്’ എന്ന വിഷയത്തിലും അവതരണം നടത്തി.

ബയോടെക്നോളജി അസോസിയേഷൻ സെക്രട്ടറി കെ.എസ്. ഐശ്വര്യ നന്ദി പറഞ്ഞു.

എടത്താട്ടിൽ മാധവൻ മാസ്റ്റർ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റ് : കെ.ജി. ശിവാനന്ദൻ

ഇരിങ്ങാലക്കുട : എടത്താട്ടിൽ മാധവൻ മാസ്റ്റർ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നു എന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പറഞ്ഞു.

ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ എ.കെ.എസ്.ടി.യു. സ്ഥാപക നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവുമായ എടത്താട്ടിൽ മാധവൻ മാസ്റ്ററുടെ ഒന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.ജി. ശിവാനന്ദൻ.

സിപിഐ ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ അധ്യക്ഷത വഹിച്ചു.

സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം സി.വി സ്വപ്ന എന്നിവർ പ്രസംഗിച്ചു.

രാവിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികൾക്ക് കീഴിൽ പുഷ്പാർച്ചന നടന്നു.

സിപിഐ ആളൂർ ലോക്കൽ സെക്രട്ടറി ടി.സി. അർജുനൻ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം കെ.കെ. ജോഷി നന്ദിയും പറഞ്ഞു.

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ് : ആദ്യ സെമിയിൽ ഇന്ന് കേരള പൊലീസും ബ്ലാസ്റ്റേഴ്സ് എഫ്.സി.യും നേർക്കുനേർ

ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പി.എഫ്.സി. കേരള റിയൽ മലബാർ യുണൈറ്റഡ് എഫ്.സി.യെ 2-1 ന് പരാജയപ്പെടുത്തി.

ഇരുടീമുകളും മികച്ച ഉത്സാഹത്തോടെയും ദൃഢനിശ്ചയത്തോടെയും കളിച്ച മത്സരം മുഴുവൻ ആകർഷകമായ പ്രകടനങ്ങളാൽ സമ്പന്നമായിരുന്നു.

പി.എഫ്.സി. കേരളയ്ക്കായി അർഷദ്, അഭിനവ് എന്നിവർ ഗോളുകൾ നേടി. റിയൽ മലബാർ യുണൈറ്റഡ് എഫ്.സി.ക്കായി ഫർഷാദ് ഗോൾ നേടി.

ശക്തമായ തിരിച്ചടിക്ക് റിയൽ മലബാർ യുണൈറ്റഡ് എഫ്.സി. ശ്രമിച്ചെങ്കിലും പി.എഫ്.സി. കേരള വിജയം ഉറപ്പാക്കി സെമിഫൈനലിലേക്ക് കടന്നു.

കേരള പൊലീസും ബ്ലാസ്റ്റേഴ്സ് എഫ്.സി.യും തമ്മിലുള്ള ടൂർണമെന്റിന്റെ ആദ്യ സെമിഫൈനൽ മത്സരം ഇന്ന് വൈകീട്ട് 7 മണിക്ക് നടക്കും.

രണ്ടര വയസ്സുകാരിയുടെ തലയിൽ കലം കുടുങ്ങി; സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന

ഇരിങ്ങാലക്കുട : കല്ലേറ്റുംകര വടക്കുംമുറിയിൽ പൂവത്തിങ്കൽ സജീഷിൻ്റെ രണ്ടര വയസ്സുള്ള മകൾ ദീപ്തശ്രീയുടെ തലയിൽ കളിച്ചു കൊണ്ടിരിക്കെ അബദ്ധവശാൽ കുടുങ്ങിയ അലുമിനിയം കലം ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി സുരക്ഷിതമായി പുറത്തെടുത്തു.

ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ.സി. സജീവിൻ്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ലൈജു, ദിലീപ്, കൃഷ്ണരാജ്, സുമേഷ്, ശിവപ്രസാദ് എന്നിവർ ചേർന്ന് ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് കലം അറുത്തുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.

സംസ്ഥാന സർക്കാരിൻ്റെ ഭിന്നശേഷി അവാർഡ് ഏറ്റുവാങ്ങി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ നൽകുന്ന ഭിന്നശേഷി അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിന് ലഭിച്ചു.

കോളെജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിലും അവരുടെ പുനരധിവാസത്തിലും മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന വിഭാഗത്തിനുള്ള പുരസ്‌കാരത്തിനാണ് ക്രൈസ്റ്റ് കോളെജ് അർഹമായത്.

തിരുവനന്തപുരം ടാഗോർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസും അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

സ്ഥാപനത്തിനകത്തും പുറത്തും ഉൾച്ചേർക്കൽ ഉറപ്പാക്കുന്ന രീതിയിലുഉള സേവനങ്ങൾ തവനിഷ് നൽകി വരുന്നുണ്ട്.

എട്ട് വർഷമായി തുടർച്ചയായി ഭിന്നശേഷി വിദ്യാർഥികൾക്കായി ‘സവിഷ്ക്കാര’ എന്ന പേരിൽ നടത്തിവരുന്ന കലാമേളയിൽ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്. ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന സവിഷ്ക്കാര ഇത്തവണ ദേശീയ തലത്തിലാണ് സംഘടിപ്പിച്ചത്.

സവിഷ്കാരയ്ക്ക് പുറമേ, ഇഗ്നൈറ്റ്, ദർശനയുമായി സംഘടിപ്പിച്ചു നടത്തുന്ന പാരാ അത്‌ലറ്റിക് മീറ്റ്, വിവിധ ഭിന്നശേഷി പദ്ധതികളുമായി ചേർന്ന് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ, കാട്ടൂർ പഞ്ചായത്തിലെ ‘ഉണർവ്’ പ്രൊജക്റ്റ്‌, ഭിന്നശേഷി വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ, മൊബൈൽ ഫോൺ എന്നിവയുടെ വിതരണം, ഓണ സമ്മാനങ്ങൾ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി തവനിഷ് നടത്തിവരുന്നു.

ക്രൈസ്റ്റ് കോളേജിലെ എൻ.എസ്.എസ്, സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റിന്റെ സി.ഐ.എഫ്.ഡി.എ. എന്നിവരും നടത്തുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ കോളെജിന് ഈ അവാർഡ് ലഭിക്കുന്നതിൽ നിർണായകമായി.

‘ഓപ്പറേഷൻ തണ്ടർ’ : തൃശൂർ റൂറലിൽ 332 പിടികിട്ടാപ്പുള്ളികൾ കുടുങ്ങി ; 24 വർഷമായി ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയും പിടിയിൽ

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കവർച്ച, പോക്സോ, ലൈംഗിക പീഡനം, വധശ്രമം, സ്ത്രീകളെ ക്രൂരതയ്ക്ക് വിധേയമാക്കൽ, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കേസുകൾ, മോഷണം, ആയുധ നിയമപ്രകാരമുള്ള കേസുകൾ, അടിപിടി തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായി പിന്നീട് കോടതി നടപടികളിൽ നിന്നും വിചാരണയിൽ നിന്നും ബോധപൂർവ്വം വിട്ടുനിന്ന് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടുന്നതിനായി കോടതി പുറപ്പെടുവിച്ച പിടികിട്ടാപ്പുള്ളി വാറണ്ടുകൾ പ്രകാരം 332 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു.

ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടപ്പിലാക്കിയ ‘ഓപ്പറേഷൻ തണ്ടർ’ എന്ന പ്രത്യേക നടപടിയുടെ ഭാഗമായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ ഊർജ്ജിതമായ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികളെ വലയിലാക്കിയത്.

പിടിയിലായ പ്രതികളിൽ 2001ൽ കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിരുമുടിക്കുന്നിൽ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായ ആലപ്പുഴ സ്വദേശിയായ ‘അച്ചാർ ബാബു’ എന്ന് വിളിക്കപ്പെടുന്ന മണ്ണാംപറമ്പിൽ വീട്ടിൽ ബാബുവും (73) പിടിയിലായി.

2001 ഒക്ടോബർ 11നാണ് സ്വത്ത് ഭാഗം വെച്ച് നൽകാത്തതിലുള്ള വൈരാഗ്യത്താൽ ഭാര്യയായ തിരുമുടിക്കുന്ന് സ്വദേശി പനങ്ങാട്ടുപറമ്പിൽ വീട്ടിൽ ദേവകി(35)യെ തിരുമുടിക്കുന്നിലുള്ള വീട്ടിൽ വെച്ച് ഇയാൾ കൊലപ്പെടുത്തിയത്.

ആളൂർ (12), അന്തിക്കാട് (4), അതിരപ്പിള്ളി (2), ചാലക്കുടി (13), ചേർപ്പ് (8), സൈബർ ക്രൈം പി.എസ്. (2), ഇരിങ്ങാലക്കുട (21), കയ്പമംഗലം (9), കാട്ടൂർ (36), കൊടകര (13), കൊടുങ്ങല്ലൂർ (29), കൊരട്ടി (11), മാള (26), മലക്കപ്പാറ (2), മതിലകം (28), പുതുക്കാട് (25), വാടാനപ്പിള്ളി (6), വലപ്പാട് (39), വരന്തപ്പിള്ളി (40), വെള്ളിക്കുളങ്ങര (6) എന്നീ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ആകെ 332 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

പിടിയിലായവരിൽ 1992 മുതൽ 2025 വരെ വിവിധ വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളുണ്ട്.

പ്രതികളെ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കി.

ഓപ്പറേഷൻ കാപ്പ : കുപ്രസിദ്ധ ഗുണ്ട ഗുമ്മൻ സനീഷ് പിടിയിൽ

ഇരിങ്ങാലക്കുട : ആളൂർ സ്റ്റേഷൻ റൗഡിയും നിരവധി കേസിലെ പ്രതിയുമായ മുരിയാട് വെള്ളിലാംകുന്ന് തോട്ടുപുറത്ത് വീട്ടിൽ ഗുമ്മൻ എന്ന് വിളിക്കുന്ന സനീഷിനെ (28) കാപ്പ ചുമത്തി ആറ് മാസത്തേക്ക് ജയിലിലാക്കി.

റൂറൽ ജില്ല പൊലീസ് മേധാവി നൽകിയ ശുപാർശയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

സനീഷ് ആളൂർ, കൊടകര, പുതുക്കാട് സ്റ്റേഷനുകളിലായി മൂന്ന് വധശ്രമകേസുകളും മൂന്ന് അടിപിടികേസും അടക്കം 6 ക്രിമിനൽകേസുകളിലെ പ്രതിയാണ്.

ആളൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി. ഷാജിമോന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസർ ജിബിന്‍ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

2025 ജനുവരി മുതൽ ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ 85 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു,

ആകെ 163 ഗുണ്ടകളെ കാപ്പ ചുമത്തി. 248 പേർക്കെതിരെ കാപ്പ പ്രകാരം നാടുകടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഇടപെടലിൽ എടതിരിഞ്ഞിയിലെ ഭൂമി ന്യായവില പ്രശ്നത്തിന് പരിഹാരം

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില നിര്‍ണ്ണയം സംബന്ധിച്ച പ്രശ്‌നത്തിന് മന്ത്രി ഡോ. ആര്‍. ബിന്ദു ഇടപെട്ട് പരിഹാരമാക്കി.

മന്ത്രി ആർ. ബിന്ദുവിന്റെ മുൻകൈയിൽ റവന്യൂ വകുപ്പ് മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്.

എടതിരിഞ്ഞി വില്ലേജില്‍ 2010ലെ ന്യായവില വിജ്ഞാപനപ്രകാരം നിശ്ചയിച്ച ഭൂമിയുടെ ന്യായവില യഥാര്‍ത്ഥ മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും സമീപ വില്ലേജുകളിലെ സമാന സ്വഭാവമുള്ള ഭൂമിയേക്കാള്‍ കൂടുതലാണെന്നും വ്യാപകമായി ആക്ഷേപമുണ്ടായിരുന്നു. ഇതു സംബന്ധിച്ച പരാതികളും അപ്പീലുകളും ജില്ലാ കളക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ന്യായവില പുതുക്കി നിശ്ചയിക്കാന്‍ 2025 ജൂലൈ മാസത്തില്‍ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണറെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ്, താലൂക്ക്, ജില്ലാതല സമിതികളും രൂപീകരിച്ചിരുന്നു.

ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള വിവിധ ക്ലാസിഫിക്കേഷനുകളിലെ ഭൂമിയുടെ കരട് ലിസ്റ്റ് വില്ലേജ് ഓഫീസര്‍ തയ്യാറാക്കുകയും, ആ ലിസ്റ്റ് വില്ലേജ്തല സമിതിയും താലൂക്ക്തല സമിതിയും അംഗീകരിക്കുകയും ചെയ്തിരുന്നു.

നിലവിലുള്ള ന്യായവിലയുടെ അറുപത് മുതല്‍ എൺപത്തഞ്ച് ശതമാനം വരെ കുറവുവരുത്തി നിലവിലെ മാര്‍ക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് കരട് ജില്ലാ കമ്മിറ്റി അംഗീകരിച്ചത്.

ജില്ലാ കമ്മിറ്റി അംഗീകരിച്ച വില ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിനും ഇതില്‍ ആക്ഷേപമുണ്ടെങ്കില്‍ 60 ദിവസങ്ങള്‍ക്കകം അപ്പീല്‍ നല്‍കുന്നതിനും ജില്ലാതല സമിതി യോഗത്തില്‍ തീരുമാനമായി.

ഉദ്യോഗസ്ഥതലത്തിൽ വന്ന തെറ്റു കാരണം ജനങ്ങൾ ദുരിതമനുഭവിക്കേണ്ടി വരുന്നത് ശ്രദ്ധയിൽ വന്നതുമുതൽ പരിഹാരത്തിന് നിരന്തരം ശ്രമിച്ചു വരികയായിരുന്നെന്ന്
മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ആ ഇടപെടലുകൾ ഫലപ്രാപ്തിയിൽ എത്തിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേർത്തു.

കളക്ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ടി. മുരളി, ഡെപ്യൂട്ടി കളക്ടര്‍ എം.സി. ജ്യോതി, ആര്‍.ഡി.ഒ, താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥര്‍, മറ്റുവകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.