തളിയക്കോണം പഞ്ചിക്കാട് ശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം 10, 11, 12 തിയ്യതികളിൽ

ഇരിങ്ങാലക്കുട : തളിയക്കോണം പഞ്ചിക്കാട് ശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം 10, 11, 12 തിയ്യതികളിൽ തന്ത്രി അണിമംഗലത്ത് രാമൻ തിരുമേനിയുടെ കാർമികത്വത്തിൽ അരങ്ങേറും.

10ന് വൈകീട്ട് 6.30ന് ശ്രീരാം ഭജൻസ് അവതരിപ്പിക്കുന്ന ഭജന, 8.30ന് തളിയക്കോണം ശിവദം അവതരിപ്പിക്കുന്ന കൈക്കൊട്ടിക്കളി, 11ന് വൈകീട്ട് 6.30ന് ചാക്യാരും ചങ്ങാതീം, 8.30ന് വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടാകും.

12ന് രാവിലെ ഗണപതി കലശാഭിഷേകം, പൂജ, ശ്രീഭൂതബലി, തുടർന്ന് എഴുന്നള്ളിപ്പ്, ശീവേലി, 10 മുതൽ 12 മണി വരെ അവിട്ടത്തൂർ ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, തുടർന്ന് അന്നദാനം, വൈകീട്ട് 6 മണി മുതൽ കാഴ്ച ശീവേലി, പാണ്ടിമേളം എന്നിവയും ഉണ്ടായിരിക്കും.

ഭാരതീയ വിദ്യാഭവനിൽ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : രാജ്യത്തിന്റെ സാംസ്കാരികത്തനിമകളെ അടുത്തറിയുക, ‘നാനാത്വത്തിൽ ഏകത്വം’ എന്ന ശക്തമായ ആശയം തലമുറകളിലേക്ക് വ്യാപിപ്പിക്കുക, സാഹോദര്യവും സഹവർത്തിത്വവും വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ, സെക്രട്ടറി വി. രാജൻ, ട്രഷറർ സുബ്രഹ്മണ്യൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, ഹൈസ്കൂൾ വിഭാഗം മേധാവി ജോസി ജോർജ്ജ് എന്നിവർ പങ്കെടുത്തു.

കേരളത്തിന്റെയും ഛത്തീസ്ഗഢിന്റെയും സാമൂഹികവും സാംസ്കാരികവും കലാപരവുമായ വിവിധ ഘടകങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിപാടികളും
പ്രസന്റേഷനുകളും പ്രശ്നോത്തരിയും നടത്തി. വിജയികൾക്ക് സമ്മാനം നൽകി.

കേരളത്തിലെയും ഛത്തീസ്ഗഢിലെയും വിവിധ വസ്ത്രധാരണരീതികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവതരണം, രണ്ട് സംസ്ഥാനങ്ങളിലെയും ഭക്ഷണവൈവിധ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഫുഡ് ഫെസ്റ്റ്, പെയിന്റിംഗ് എക്സിബിഷൻ, സംഘഗാനം തുടങ്ങിയവയും സംഘടിപ്പിച്ചു.

ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്.

അധ്യാപകരായ എസ്. സീമ, പ്രിയ സുധി, ഫ്ലോറി ഫ്രാൻസിസ്, രമ്യ സുധീഷ്, രജിത സജീവ്, ആൽബർട്ട് ആന്റണി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

എസ്.എൻ. സ്കൂളിൽ ഇന്റർ ഹൗസ് ഫുട്ബോൾ ടൂർണമെന്റ് നടത്തി

ഇരിങ്ങാലക്കുട : “കളിയാണ് ലഹരി” എന്ന ആശയം ഉൾക്കൊണ്ട് ലഹരിക്കെതിരെയുള്ള സന്ദേശം പകർന്നു നൽകുന്നതിനായി ഇരിങ്ങാലക്കുട എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്റർ ഹൗസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

പഠനത്തോടൊപ്പം തന്നെ ചേർത്തുനിർത്താവുന്ന നല്ല ശീലങ്ങളാണ് കളികൾ എന്ന ആശയം പകർന്നു നൽകിയായിരുന്നു മത്സരം സംഘടിപ്പിച്ചത്.

മാനേജർ ഡോ. സി.കെ. രവിയും പ്രിൻസിപ്പൽ സി.ജി. സിൻലയും ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

യൂണിയൻ ദിനാഘോഷവും ഫൈൻ ആർട്സ് ഉദ്ഘാടനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ‘കഴിവും സർഗാത്മകതയും സമന്വയിക്കുമ്പോഴേ സമൂഹത്തിനു മാറ്റങ്ങളുണ്ടാകൂ’ എന്ന സന്ദേശം ഉയർത്തി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് യൂണിയൻ ‘അലോക’യുടെയും ഫൈൻ ആർട്സ് ‘കലിക’യുടെയും ഉദ്ഘാടനം നടന്നു.

നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ആണ് ഉദ്ഘാടനം നിർവഹിച്ചത്.

തലമുറകൾക്കനുസരിച്ച് മൂല്യങ്ങൾ മാറുന്നുവെന്നും സ്വന്തം അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകി ജീവിക്കാൻ ശ്രമിക്കണമെന്നും അശ്വതി ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

കോളെജിലെ ഇലക്ഷൻ കോർഡിനേറ്റർ ഡോ. വിജി മേരി, ജനറൽ സെക്രട്ടറി ദേവിക എൻ. നമ്പൂതിരി എന്നിവർ സന്നിഹിതരായിരുന്നു.

ഫൈൻ ആർട്സ് കലികയുടെ ഉദ്ഘാടനം പ്രശസ്ത നടനും അവതാരകനുമായ ജീവ ജോസഫ് നിർവ്വഹിച്ചു.

കോളെജ് ചെയർപേഴ്സൺ
അഫ്‌ല സിമിൻ, ഫൈൻ ആർട്സ് കോർഡിനേറ്റർ സോന ദാസ്, ഫൈൻ ആർട്സ് സെക്രട്ടറി റെയ്ച്ചൽ റോസ്, എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കോളെജ് യൂണിയൻ അലോകയുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.

എൽ.ഇ.ഡി. നക്ഷത്ര നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ഭൗതികശാസ്ത്ര രണ്ടാം വർഷ വിദ്യാർഥികൾക്കായി എൽ.ഇ.ഡി. നക്ഷത്ര നിർമ്മാണ പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു.

പഠനത്തിനോടൊപ്പം വിദ്യാർഥികളിലെ പ്രായോഗിക അഭിരുചി വളർത്തുന്നതിനായി കോളെജിലെ ഫിസിക്സ് വിഭാഗം ആണ് എൽ.ഇ.ഡി. നക്ഷത്ര നിർമാണത്തിന് മുൻകൈ എടുത്തത്.

മൂന്നു ദിവസങ്ങളിലായി നടന്ന ശില്പശാലയ്ക്ക് ഫിസിക്സ് വിഭാഗം തലവൻ പ്രൊഫ. ഡോ. സുധീർ സെബാസ്റ്റ്യൻ, അസി. പ്രൊഫ. സ്റ്റിജി ജോസ് എന്നിവർ നേതൃത്വം നൽകി.

വർക്ക്ഷോപ്പിലൂടെ നിർമ്മിച്ച നക്ഷത്രങ്ങളുടെ വിൽപ്പന കോളെജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോളി ആൻഡ്രൂസ്, മാള കാർമ്മൽ കോളെജ് പ്രിൻസിപ്പൽ ഡോ. സി. റീന റാഫേലിനു കൈമാറി ഉദ്ഘാടനം ചെയ്തു.

ഭാര്യാ പിതാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ സഹോദരങ്ങൾ പിടിയിൽ

ഇരിങ്ങാലക്കുട : ആളൂരിൽ ഭാര്യാ പിതാവിനെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പുല്ലൂർ ഊരകം സ്വദേശി നെല്ലിശ്ശേരി വീട്ടിൽ ജിറ്റ് (27), സഹോദരൻ റിറ്റ് (26) എന്നിവരെ അറസ്റ്റ് ചെയ്തു.

വാഴപ്പിള്ളി ചക്കാത്ത് വീട്ടിൽ ബിജുവിനാണ് പരിക്കേറ്റത്. ബിജുവിന്റെ മകളുടെ ഭർത്താവാണ് ജിറ്റ്. മകളെ ജിറ്റ് ദേഹോപദ്രവമേൽപ്പിക്കുന്നത് പതിവായതിനെ തുടർന്ന് ജിറ്റുമായി പിരിഞ്ഞ മകളും കുഞ്ഞും 10 മാസമായി പരാതിക്കാരന്റെ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയെയും കുഞ്ഞിനെയും വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടാണ് ജിറ്റ് സഹോദരനൊന്നിച്ച് പരാതിക്കാരന്റെ വീട്ടിലെത്തിയത്. എന്നാൽ മകൾ ജിറ്റിന്റെ കൂടെ പോകാൻ തയ്യാറായില്ല. ഇതിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് പ്രതികൾ പരാതിക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

പ്രതികൾ രണ്ട് പേരും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ റൗഡികളാണ്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ജിറ്റ് ഇരിങ്ങാലക്കുട, ആളൂർ സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, ആശുപത്രിയിൽ അതിക്രമം കാണിച്ച് നാശനഷ്ടം വരുത്തിയ കേസ്സിലും, ഒരു അടിപിടിക്കേസിലും, ഏതെങ്കിലും കുറ്റകൃത്യം ചെയ്യാതിരിക്കുന്നതിനായി അറസ്റ്റ് ചെയ്ത കേസ്സിലും അടക്കം അഞ്ച് ക്രമിനൽക്കേസിലെ പ്രതിയാണ്.

റിറ്റ് ഒരു വധശ്രമക്കേസിലും, ആശുപത്രിയിൽ അതിക്രമം കാണിച്ച് നാശനഷ്ടം വരുത്തിയ കേസ്സിലും ഉൾപ്പെടെ ആറ് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.

ആളൂർ സ്റ്റേഷൻ എസ്ഐ കെ.ടി. ബെന്നി, ജിഎസ്ഐ പ്രസന്നകുമാർ, സിപിഒ-മാരായ ആഷിഖ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ആർടിഒ ചലാൻ എ.പി.കെ. ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 9,90,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : മേത്തല കോട്ടപ്പുറം സ്വദേശിയുടെ മൊബൈൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത സമയം ഫോണിൽ ആർടിഒ ചലാൻ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതു വഴി തോമസ് ലാലന്റെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 9,90,000 രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫറായി തട്ടിപ്പ് നടത്തിയ കേസിൽ ഹരിയാന ഫരിദാബാദ് സ്വദേശി മനീഷ് കുമാർ (23) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തു.

പരാതിക്കാരന് കൺസ്ട്രക്ഷൻ വർക്ക് ആണ്. ബിസിനസ്സ് സംബന്ധമായ ആവശ്യത്തിനായി പണം എടുക്കുന്നതിനായി ബാങ്കിൽ ചെന്നപ്പോൾ ബാങ്ക് മാനേജർ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. 

പരാതിക്കാരന്റെ എച്ച്.ഡി.എഫ്.സി. ശൃംഗപുരം ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും സെപ്തംബർ 29ന് മൂന്ന് തവണകളായാണ് 9,90,000 രൂപ ഓൺലൈൻ ആയി ട്രാൻസ്ഫർ ചെയ്യപ്പെട്ടത്. 

ഇതിൽ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി ഇട്ടിരുന്ന പണവും ഉൾപ്പെട്ടിരുന്നു.

തുടർന്ന് പരാതിക്കാരൻ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തതിനുശേഷം ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പൊലീസ് ആസ്ഥാനത്തുള്ള തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ എത്തി ഫോൺ പരിശോധിപ്പിച്ചതിലാണ് ഫോണിൽ വന്ന ഏതോ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് ഫോണിൽ ആർടിഒ ചലാൻ എന്ന എ.പി.കെ. ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരുന്നെന്നും അതുവഴി ഫോൺ ഹാക്ക് ചെയ്താണ് അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്തതെന്നും അറിഞ്ഞത്. 

തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് പ്രകാരം കേസെടുക്കുകയായിരുന്നു.

ഈ കേസിലെ പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം പരാതിക്കാരനിൽ നിന്നും നഷ്ടപ്പെട്ട പണം പോയിരിക്കുന്നത് ഹരിയാനയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തുകയായിരുന്നു. 

തുടർന്ന് അന്വേഷണ സംഘം ഹരിയാനയിൽ ചെന്ന് അന്വേഷണം നടത്തിയതിൽ പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജമായ വിലാസത്തിലെടുത്തതാണെന്ന് മനസിലാക്കി. ബാങ്ക് അക്കൗണ്ട് ഉടമയായ ഹരിയാന ഫരിദാബാദ് സ്വദേശി ലക്ഷ്മി (23) എന്ന യുവതിയെ മുമ്പ് കണ്ടെത്തിയിരുന്നു. ഇവരെ സെപ്തംബർ 13ന് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. 

ലക്ഷ്മിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ചെക്ക് മുഖേന പിൻവലിച്ച 9,90,000 രൂപ വാങ്ങിക്കൊണ്ട് പോയത് ഹരിയാന ഫരിദാബാദ് സ്വദേശി മനീഷ് കുമാർ ആണെന്ന് കണ്ടെത്തുകയും ആയതിന്റെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചതിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

പ്രതിയെ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

കൊടുങ്ങല്ലൂർ സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ. അരുൺ, എസ്ഐ മാരായ കെ. സാലിം, മനു ചെറിയാൻ, ജിഎസ്ഐ തോമസ്, ജി എസ് സി പി ഒ ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

വീട്ടിലേക്ക് അതിക്രമിച്ച് കയറി വടിവാൾ കഴുത്തിൽ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ബുധനാഴ്ച്ച വൈകീട്ട് 4 മണിയോടെ അവിട്ടത്തൂർ സ്വദേശി വരിക്കാശ്ശേരി വീട്ടിൽ ജഗദീഷ് ചന്ദ്രൻ (53) എന്നയാളെ അവിട്ടത്തൂരിലുളള വീട്ടിലേക്ക് അതിക്രമിച്ച് കയറി കഴുത്തിൽ വടിവാൾ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ അവിട്ടത്തൂർ സ്വദേശി തണ്ടാശ്ശേരി വീട്ടിൽ സുശാന്ത് (53) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടകര സ്റ്റേഷൻ പരിധിയിലെ ആയുധ നിയമ പ്രകാരമുള്ള ഒരു കേസിലും, ആളൂർ സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് ബീഡി ഉപയോഗിച്ച കേസിലും പ്രതിയാണ് സുശാന്ത്.

ആളൂർ സ്റ്റേഷൻ എസ്ഐ കെ.ടി. ബെന്നി, ഗ്രേഡ് എസ്ഐ ജെയ്സൺ, എഎസ്ഐ രജീഷ്, ഗ്രേഡ് സീനിയർ സി പി ഒ സമീഷ്, സിപിഒ അനൂപ്, ഡ്രൈവർ സിപിഒ സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വെള്ളാനിയിൽ സഹോദരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : കാറളം വെള്ളാനിയിലുള്ള വീട്ടിൽ വെച്ച് വെളിയത്ത് വീട്ടിൽ സനൽ (29) എന്നയാളെ യാതൊരു പ്രകോപനവും കൂടാതെ കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരനായ സനൂപിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.

സനൂപ് കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് അടിപിടിക്കേസുകളിലും മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ് സനൂപ്.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു, എസ്ഐമാരായ സബീഷ്, ബാബു ജോർജ്ജ്, എഎസ്ഐ മിനി, സീനിയർ സി പി ഒ സിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

നിര്യാതനായി

ജേക്കബ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് റോഡിൽ മാളിയേക്കൽ കുഞ്ഞു വറീത് മകൻ എം.കെ ജേക്കബ് (87) നിര്യാതനായി.

തൃശൂർ പൊങ്ങണംകാട് ശക്തി മെറ്റൽ ഇൻഡസ്ടീസ് പാർട്ടണറാണ്.

സംസ്കാരം ഡിസംബർ 5 (വെള്ളിയാഴ്ച്ച) രാവിലെ 11മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

ഭാര്യാ : ജോളി ജേക്കബ്
(കോച്ചേരി കുടുംബാംഗം)

മക്കൾ : ജിബി, ജിനി, ജിസി

മരുമക്കൾ : ജോ ദേവസ്സി, ബിന്നി മാത്യൂ, ആഷ്ലി ജോൺ