നിര്യാതനായി

കൊച്ചുദേവസ്സി

ഇരിങ്ങാലക്കുട : കല്ലേറ്റുംകര പ്ലാശ്ശേരി പനങ്കുടൻ ഔസേപ്പ് കൊച്ചുദേവസ്സി (80) നിര്യാതനായി.

സംസ്‌കാരകർമ്മം വെള്ളിയാഴ്ച്ച (ഒക്ടോബർ 24) രാവിലെ 9 മണിക്ക് കല്ലേറ്റുംകര പള്ളിക്ക് സമീപമുള്ള മകൻ ജോജോയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആളൂർ പ്രസാദവര നാഥാപള്ളി സെമിത്തേരിയിൽ.

മക്കൾ : ജിജോ, ജോജോ, പരേതനായ ബൈജു

മരുമക്കൾ : സന്ധ്യ, ജിൻസി

സ്നേഹസ്പർശം പദ്ധതി : അഭയ ഭവനിലേക്ക് പലചരക്കും തുണിത്തരങ്ങളും നൽകി സെൻ്റ് മേരീസ് സ്കൂൾ വിദ്യാർഥികൾ

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൻ.എസ്.എസ്. യൂണിറ്റും, റോവർ ആൻഡ് റെയ്ഞ്ചർ യൂണിറ്റും സംയുക്തമായി അവരവരുടെ വീടുകളിൽ നിന്നും പലരിൽ നിന്നുമായി ശേഖരിച്ച അരിയും പലചരക്ക് സാമഗ്രികളും തുണിത്തരങ്ങളും അഭയ ഭവനിലേക്ക് നൽകി.

സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ, അഭയ ഭവൻ മദർ സുപ്പീരിയർ സിസ്റ്റർ എൽസിക്ക് സാധനങ്ങൾ കൈമാറി.

ചടങ്ങിൽ സ്നേഹസ്പർശം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനവും നിർവ്വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ പി. ആൻസൻ ഡൊമനിക് അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത ജൂബിലി പ്രോഗ്രാം കൺവീനർ ടെൽസൺ കോട്ടോളി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജൂബി, അധ്യാപകരായ ജിൻസൻ, മേരി ആന്റണി, പാർവ്വതി എന്നിവർ പ്രസംഗിച്ചു.

കുട്ടികൾ അഭയ ഭവനിലെ രോഗികളെ സന്ദർശിക്കുകയും അവർക്കു വേണ്ട ശുശ്രൂഷകളിൽ സഹായിക്കുകയും ചെയ്തു.

28ന് ഇരിങ്ങാലക്കുടയിൽ ജോബ് ഡ്രൈവ്

ഇരിങ്ങാലക്കുട : മോഡൽ കരിയർ സെന്റർ – ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഇരിങ്ങാലക്കുട ഒക്ടോബർ 28ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും.

സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങളിലേക്കാണ് അഭിമുഖങ്ങൾ സംഘടിപ്പിക്കുന്നത്.

ബിടെക് സിവിൽ എൻജിനീയറിങ്, ഡിഗ്രി, പിജി, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം.

തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനും ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നതിനുമായി 9544068001എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ‘job drive’ എന്ന് മെസ്സേജ് അയക്കുക.

ഇരിങ്ങാലക്കുട മിനി സിവിൽസ്റ്റേഷനിലെ മൂന്നാം നിലയിലെ ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ വെച്ചാണ് അഭിമുഖം.

കൂടുതൽ വിവരങ്ങൾക്ക് :
0480-2821652, 9544068001

ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകർക്കാൻ ആരെയും അനുവദിക്കില്ല : സിപിഐ

ഇരിങ്ങാലക്കുട : അയിത്തത്തിനും അനാചാരത്തിനും ജാതി വിവേചനത്തിനും എതിരെയും ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയും നടത്തിയ കുട്ടംകുളം സമരനായകൻ കെ.വി. ഉണ്ണിയുടെ 7-ാം ചരമവാർഷിക ദിനത്തിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ടി.ആർ. രമേഷ്കുമാർ ഉദ്ഘാടനം ചെയ്തു.  

ഈ കാലഘട്ടത്തിലും ജാതി വ്യവസ്ഥയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളെ ചെറുക്കാൻ കെ.വി. ഉണ്ണി ഉൾപ്പെടെയുള്ള സമരനായകർ തെളിച്ച പാതയിലൂടെ മുന്നോട്ടുതന്നെ പോകുമെന്നും ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എഐടിയുസി ഇരിങ്ങാലക്കുട റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ സെക്രട്ടറി  കെ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

മുതിർന്ന നേതാവ് കെ. ശ്രീകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐടിയുസി ഇരിങ്ങാലക്കുട റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡൻ്റ് കെ.വി. രാമദേവൻ, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അനിത രാധാകൃഷ്ണൻ, കെ.എസ്. പ്രസാദ്, കെ.എസ്. ബൈജു എന്നിവർ പ്രസംഗിച്ചു. 

സിപിഐ വേളൂക്കര ലോക്കൽ സെക്രട്ടറി

വി.എസ്. ഉണ്ണികൃഷ്ണൻ സ്വാഗതവും അസി. സെക്രട്ടറി അനിൽകുമാർ നന്ദിയും പറഞ്ഞു.

എൻ എസ് എസ് ചികിത്സാ ധനസഹായ പദ്ധതി താലൂക്ക്തല ഉദ്ഘാടനം

ഇരിങ്ങാലക്കുട : താലൂക്ക് യൂണിയൻ പുതുതായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ചികിത്സാ ധനസഹായ പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം
പ്രമുഖ വ്യവസായിയും ചെറുവാളൂർ കരയോഗം പ്രസിഡൻ്റുമായ ശശി ചങ്ക്രമത്ത് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

ഒന്നര ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചാൽ കിട്ടാവുന്ന പലിശയ്ക്ക് തുല്യമായ തുകയാണ് ഇദ്ദേഹം ഓരോ വർഷവും എൻ്റോവ്മെൻ്റായി നൽകുന്നത്.
പലവിധ അസുഖങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ധനസഹായം എത്തിക്കുക എന്നതാണ് ഉദ്ദേശം.

ചികിത്സ/ വിവാഹ/വിദ്യാഭ്യസ ധനസഹായങ്ങളിലേക്കായി ഈ സാമ്പത്തിക വർഷം 20 ലക്ഷം രൂപ സമാഹരിക്കുക എന്നതാണ് യൂണിയൻ്റെ ലക്ഷ്യം.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി.ആർ. അജിത്ത് കുമാർ, സി. വിജയൻ, സുനിൽ കെ. മേനോൻ, നന്ദൻ പറമ്പത്ത്, എൻ. ഗോവിന്ദൻകുട്ടി, ആർ. ബാലകൃഷ്ണൻ, എ.ജി. മണികണ്ഠൻ, രവി കണ്ണൂർ, കെ. രാജഗോപാൽ, പ്രതിനിധി സഭാംഗങ്ങളായ സി.ബി. രാജൻ, എസ്. ഹരീഷ്കുമാർ, കെ.ആർ. മോഹനൻ, കെ.ബി. ശ്രീധരൻ, വനിതാ യൂണിയൻ പ്രസിഡൻ്റ് ജയശ്രീ അജയ്, യൂണിയൻ ഇലക്ടറൽ റോൾ മെമ്പർ എസ്. ശ്രീകുമാർ, എൻ.എസ്.എസ്. ഇൻസ്പെക്ടർ ബി. രതീഷ് എന്നിവർ സന്നിഹിതരായിരുന്നു.

പീച്ചി ഡാം 23ന് തുറക്കും; മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

ഇരിങ്ങാലക്കുട : പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന ഐ.എം.ഡി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി വ്യാഴാഴ്ച (ഒക്ടോബര്‍ 23) രാവിലെ 9 മണി മുതല്‍ വെള്ളം തുറന്നുവിടുന്നതാണെന്ന് പീച്ചി ഹെഡ് വര്‍ക്ക്സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കെ.എസ്.ഇ.ബി. ചെറുകിട വൈദ്യുതി ഉത്പാദനനിലയം വഴിയും റിവര്‍ സ്ലൂയിസ് വഴിയുമാണ് വെള്ളം തുറന്നു വിടുന്നത്.

ഇതിനാല്‍ മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍ നിന്നും പരമാവധി 20 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവരും പുഴയോരത്ത് ജോലിയെടുക്കുന്നവരും കര്‍ശ്ശനമായ ജാഗ്രത പുലര്‍ത്തണം എന്ന് മുന്നറിയിപ്പുണ്ട്.

നഗരസഭയുടെ നിലവാരത്തിലേക്ക് ആളൂർ പഞ്ചായത്ത് വളർന്നു : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : നഗരസഭയുടെ നിലവാരത്തിലേക്ക് ആളൂർ പഞ്ചായത്ത് വളർന്നുവെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

ആളൂർ പഞ്ചായത്ത് നടപ്പിലാക്കിയ നൂതന വികസന പ്രവർത്തനങ്ങൾ, ക്ഷേമപദ്ധതികൾ, ജനകീയ ഇടപെടലുകൾ എന്നിവയുടെ അവലോകനവുമായി സംഘടിപ്പിച്ച വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആളൂർ പഞ്ചായത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഭരണസമിതിയുടെ ഭാഗത്തു നിന്ന് ഉണ്ടായതായും ജനങ്ങളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങൾ നല്ല രീതിയിൽ ഏറ്റെടുത്ത് നടപ്പിലാക്കിയതായും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.

മാലിന്യമുക്ത നവകേരളം, ലൈഫ് മിഷൻ പദ്ധതി, അതിദാരിദ്യമുക്ത പഞ്ചായത്ത്, ആരോഗ്യ മേഖല, റോഡുകൾ, പശ്ചാത്തല വികസനം, വിജ്ഞാനകേരളം, ഡിജി കേരളം, കുടിവെള്ളം, അംഗൻവാടികൾ, ആധുനിക ക്രിമിറ്റോറിയം, പൊതുസേവനം മെച്ചപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനമാണ് ആളൂർ പഞ്ചായത്ത് നടത്തിയിട്ടുള്ളത് എന്നും മന്ത്രി വ്യക്തമാക്കി.

ആളൂർ പഞ്ചായത്ത് കൈവരിച്ച ഭരണനേട്ടങ്ങളും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ഉൾപ്പെടുത്തി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു.

സദസ്സിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സുനിൽ അവതരിപ്പിച്ചു.

കേരള സർക്കാരിന്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് വികസന സദസ്സ് റിസോഴ്‌സ് പേഴ്സൺ കെ.ബി. സജിത അവതരിപ്പിച്ചു.

മന്ത്രി ഡോ. ആർ. ബിന്ദു വികസനരേഖ പ്രകാശനം ചെയ്തു.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മുഖ്യാതിഥിയായി.

വൈസ് പ്രസിഡൻ്റ് രതി സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, മാള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജു, ആളൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിപിൻ പാപ്പച്ചൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. വിനയൻ, ഷൈനി തിലകൻ, ജനപ്രതിനിധികൾ, കുടുംബശ്രീ, അംഗൻവാടി, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

വികസന നേട്ടങ്ങൾ വിലയിരുത്തി പൂമംഗലം പഞ്ചായത്ത് വികസന സദസ്സ്

ഇരിങ്ങാലക്കുട : വികസന നേട്ടങ്ങൾ വിലയിരുത്തി പൂമംഗലം പഞ്ചായത്തിന്റെ വികസന സദസ്സ് സംഘടിപ്പിച്ചു.

സദസ്സ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

എല്ലാ മേഖലയിലും വികസനം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ എന്ന് മന്ത്രി പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സെക്രട്ടറി പി. ജയ വികസന റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന സർക്കാരിൻ്റെ വികസന റിപ്പോർട്ട് റിസോഴ്സ് പേഴ്സൺ മുഹമ്മദ് റഫീഖ് അവതരിപ്പിച്ചു.

സംസ്ഥാന സർക്കാരിൻ്റെ വിവിധ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു.

ഈ നാലര വർഷക്കാലയളവിൽ സ്വന്തമായ ആധുനിക സൗകര്യങ്ങളോടു കൂടിയ പഞ്ചായത്ത് കെട്ടിടം, ശാന്തിതീരം ആധുനിക വാതക ശ്‌മശാനം, പുതിയ പ്രീപ്രൈമറി കെട്ടിടം, പാർക്ക്, വാട്ടർ എ.ടി.എം, ടേക് എ ബ്രേക്ക്‌, വനിതാ ഫിറ്റ്നസ് സെന്റർ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പിലാക്കിയത്.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് അമ്മനത്ത്, പൂമംഗലം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. മാത്യു പോൾ ഊക്കൻ, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വികസന നേട്ടങ്ങൾ ജനങ്ങൾക്കു മുൻപിൽ : പടിയൂർ പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ സർക്കാർ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച് പടിയൂർ പഞ്ചായത്തിൻ്റെ വികസന സദസ്സ്.

മന്ത്രി ഡോ. ആർ. ബിന്ദു വികസന സദസ്സ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഗവൺമെന്റും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ച് നാടിന്റെ വികസനത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹാളിൽ നടന്ന ചടങ്ങിൽ പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് മുഖ്യാതിഥിയായി.

പഞ്ചായത്ത് വികസനരേഖ മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു.

പഞ്ചായത്ത് സെക്രട്ടറി എം.കെ. രജനി വികസന റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന സർക്കാരിൻ്റെ വികസന റിപ്പോർട്ട് റിസോഴ്സ് പേഴ്സൺ മുഹമ്മദ് അനസ് അവതരിപ്പിച്ചു.

സംസ്ഥാന സർക്കാരിൻ്റെ വിവിധ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.എൻ. അജിത് കുമാർ ഓപ്പൺ ഫോറത്തിന്റെ മോഡറേറ്ററായി.

ഈ നാലര വർഷക്കാലയളവിൽ 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് അശോകൻ, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പ്രേമവത്സൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാലി ദിലീപ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.വി. വിബിൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ലാൽ, അസിസ്റ്റന്റ് സെക്രട്ടറി എം.ജെ. സീന, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

നടവരമ്പ് തൃപ്പയ്യ ക്ഷേത്രത്തിൽ 26ന് രാമായണ പാരായണ മത്സരവും രാമായണം പ്രശ്നോത്തരി മത്സരവും

ഇരിങ്ങാലക്കുട : നടവരമ്പ് തൃപ്പയ്യ ക്ഷേത്ര ക്ഷേമസമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 26 ഞായറാഴ്ച വൈകീട്ട് 3 മണി മുതൽ ക്ഷേത്രത്തിൽ രാമായണ പാരായണം, രാമായണം പ്രശ്നോത്തരി എന്നീ മത്സരങ്ങൾ സംഘടിപ്പിക്കും.

12 വയസ്സ് വരെയുള്ളവർ, 12നും 18നും ഇടയിലുള്ളവർ, മുതിർന്നവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം.

പാരായണത്തിന് 5 മിനിട്ടാണ് സമയം. കുട്ടികൾക്ക് ബാലകാണ്ഡവും, മുതിർന്നവർക്ക് സുന്ദരകാണ്ഡവുമാണ് നിശ്ചയിച്ചിരിക്കുന്നത്.

പങ്കെടുക്കുന്നവർ പേരും, വയസ്സും 22ന് മുമ്പായി ക്ഷേത്ര ക്ഷേമസമിതിയെ അറിയിക്കേണ്ടതാണ്.

പേര് നൽകുവാൻ ആഗ്രഹിക്കുന്നവർ 9496816331, 9995634 811 എന്നീ നമ്പറുകളിൽ നേരിട്ടോ വാട്ട്സ്ആപ്പ് മുഖേനയോ ബന്ധപ്പെടുക.