കൂടിയാട്ട മഹോത്സവത്തിൽ കല്യാണസൗഗന്ധികം

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻ്റെ കൂടിയാട്ട മഹോത്സവത്തിൻ്റെ പത്താം ദിവസമായ ശനിയാഴ്ച കല്യാണസൗഗന്ധികത്തിൻ്റെ ഒന്നാം ദിവസം അരങ്ങേറും.

സൗഗന്ധികപുഷ്പം അന്വേഷിച്ച് ഭീമസേനൻ വൈശ്രവണൻ്റെ ഉദ്യാനത്തിൽ എത്തുകയും അവിടെ ഒരു സരസ്സിൽ പുഷ്പം കണ്ട് അത് പറിച്ച് എടുക്കുകയും, തടയാൻ വന്ന ക്രോധവശൻ എന്ന രക്ഷസനെ യുദ്ധം ചെയ്ത് തോൽപ്പിച്ച് ഓടിക്കുന്നതുമാണ് ഒന്നാം ദിവസത്തെ കഥാഭാഗം.

ഭീമനായി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരും ക്രോധവശനായി ഗുരുകുലം കൃഷ്ണദേവും രംഗത്തെത്തും.

വെള്ളിയാഴ്ച നടന്ന കല്യാണസൗഗന്ധികം നിർവ്വഹണത്തിൽ അമ്മന്നൂർ മാധവ് ചാക്യാർ ഭീമനായി രംഗത്തെത്തി.

മിഴാവിൽ കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം ടി.എസ്. രാഹുൽ, കലാമണ്ഡലം അഭിഷേക്, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, മൂർക്കനാട് ദിനേശ് വാര്യർ, താളത്തിൽ സരിത കൃഷ്ണകുമാർ, ഡോ. ഭദ്ര പി.കെ.എം., ഗുരുകുലം ഗോപിക, ഗുരുകുലം അക്ഷര, ചമയത്തിൽ കലാനിലയം ഹരിദാസ് എന്നിവർ പങ്കെടുത്തു.

പുതിയ അറിവുകൾ നിർമ്മിച്ച് സമൂഹത്തെ മാറ്റിത്തീർക്കണം : ഡോ. പ്രൊഫ. ദിനേശ് കൈപ്പിള്ളി

ഇരിങ്ങാലക്കുട : പുതിയ അറിവുകൾ നിർമ്മിച്ച് സമൂഹത്തെ മാറ്റിയെടുക്കേണ്ട ഉത്തരവാദിത്വമാണ് കലാലയ വിദ്യാർഥികളുടേതെന്ന് കുഫോസ് രജിസ്ട്രാർ പ്രൊഫ. ദിനേശ് കൈപ്പിള്ളി പറഞ്ഞു.

വജ്രജൂബിലി ആഘോഷിക്കുന്ന കെ.കെ.ടി.എം. ഗവ. കോളെജിലെ ബിരുദദാന സമ്മേളനവും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് കൺവൻഷൻ സെൻ്ററിൽ നടന്ന പരിപാടിയിൽ അക്കാദമിക രംഗത്തും അക്കാദമികേതര രംഗത്തും മികവു തെളിയിച്ച വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു.

കോളെജ് പ്രിൻസിപ്പൽ ഡോ. പ്രൊഫ. ടി.കെ. ബിന്ദു ശർമ്മിള അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. പി. സുശാന്ത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വൈസ് പ്രിൻസിപ്പൽ ഡോ. പ്രൊഫ. ജി. ഉഷാകുമാരി, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ലൗലി ജോർജ്ജ്, കോളെജ് അലുമിനി അസോസിയേഷൻ സെക്രട്ടറി ഒ.വി. റോയ്, കോളെജ് യൂണിയൻ ചെയർമാൻ പി.പി. സ്നേഹിത്, പി.ടി.എ. വൈസ് പ്രസിഡൻ്റ് സജു ശ്രീകുമാർ, പി.ടി.എ. എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ ഡോ. പി.ഡി. ധന്യ എന്നിവർ പ്രസംഗിച്ചു.

അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷം

ഇരിങ്ങാലക്കു : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ 80-ാം വാർഷികാഘോഷം, ഹയർ സെക്കൻഡറി വിഭാഗത്തിൻ്റെ സിൽവർ ജൂബിലി, സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ മെജോ പോൾ, ഓഫീസ് സ്റ്റാഫ് ടി.കെ. ലത എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം എന്നിവയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

വിരമിക്കുന്നവരുടെ ഫോട്ടോ അനാച്ഛാദനവും മന്ത്രി നിർവ്വഹിച്ചു.

വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ദേശീയ തലത്തിൽ പെൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ വിജയിച്ചവർക്കും, കോച്ച് തോമസ് കാട്ടൂക്കാരനും മുൻ സന്തോഷ് ട്രോഫി കളിക്കാരൻ എൻ.കെ. ഇട്ടിമാത്യു ഉപഹാരം നൽകി അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീഷ്മ സലീഷ് സമ്മാനദാനം നിർവ്വഹിച്ചു.

പഞ്ചായത്ത് മെമ്പർമാരായ സി.എസ്. ഓമനക്കുട്ടൻ, വിദ്യ നെഹ്റു, ബിന്ദു സതീശൻ, പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കാരൻ, മാനേജർ എ. അജിത്ത് കുമാർ, മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണൻ നമ്പൂതിരി, പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ടി.കെ. ലത, കെ.ആർ. രുദ്രൻ, എൻ.എസ്. രജനിശ്രീ, എം.ജി. ശാലിനി, ഡിന്ന പി. ചിറ്റിലപ്പിള്ളി, ദീപ സുകുമാരൻ, പി.ജി. ഉല്ലാസ്, സ്കൂൾ ചെയർപേഴ്സൺ ജിയ ജിൻസൺ എന്നിവർ പ്രസംഗിച്ചു.

തുടർച്ചയായി 59-ാം തവണയും വിദ്യാഭ്യാസ ഉപജില്ല നീന്തൽ മേളയിൽ ഓവറോൾ നേടിയതിനുള്ള സന്തോഷവും യോഗത്തിൽ അറിയിച്ചു.

തുടർന്ന് കൃഷ്ണകുമാർ ആലുവ (ജൂനിയർ കലാഭവൻ മണി)യുടെ മണിനാദം പരിപാടിയും വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

നല്ല ജീവനപ്രസ്ഥാനത്തിൻ്റെ സൈക്കിൾ യാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : കേരള നല്ലജീവന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അന്തർജില്ലാ സൈക്കിൾ യാത്രയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ എത്തിച്ചേർന്ന സൈക്കിൾ യാത്രക്ക് കൂടൽമാണിക്യം ക്ഷേത്രപരിസരത്ത് ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

നല്ലജീവന പ്രസ്ഥാനം സെക്രട്ടറി ഡോ. ജയമോഹനാണ് യാത്രക്ക് നേതൃത്വം നൽകുന്നത്.

രണ്ട് വയസ്സുകാരി അമൃത ഉൾപ്പെടെ പ്രായഭേദമെന്യേ മുപ്പതോളം പേരാണ് പ്രകൃതിയും ആരോഗ്യവും സംരക്ഷിക്കുക എന്ന സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള സൈക്കിൾ യാത്രയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്.

ആരോഗ്യകരമായ ജീവിതത്തിന് സൈക്കിൾ യാത്രയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പരിസ്ഥിതി ആരോഗ്യ കൂട്ടായ്മയിലൂടെ പ്രകൃതിയോടിണങ്ങിയ ജീവിതചര്യയായ ഓർത്തോപ്പതിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മയിൽപ്പെട്ടതാണ് സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ.

സൈക്കിൾ യാത്രക്ക് പ്രത്യേക പാത നിർമ്മിക്കുക, സൈക്കിൾ യാത്രയെ കൂടുതൽ പ്രോത്സാഹിപ്പിച്ചു കൊണ്ട് ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകുക എന്നീ സന്ദേശങ്ങളാണ് ഈ യാത്രയുടെ ഉദ്ദേശലക്ഷ്യമെന്ന് ഡോ. ജയമോഹൻ വ്യക്തമാക്കി.

സ്വീകരണയോഗത്തിൽ സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി. സായ്റാം സ്വാഗതവും വൈസ് പ്രസിഡൻ്റ് പ്രകാശൻ കൈമാപ്പറമ്പിൽ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുടയിൽ സ്ഥിരമായി സൈക്കിൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെ ചടങ്ങിൽ ആദരിച്ചു.

സേവാഭാരതി എക്സിക്യൂട്ടീവ് അംഗങ്ങളായ ജഗദീശ് പണിക്കവീട്ടിൽ, രാജിലക്ഷ്മി സുരേഷ് ബാബു, ഒ.എൻ. സുരേഷ്, ഹരികുമാർ തളിയക്കാട്ടിൽ എന്നിവർ
നേതൃത്വം നൽകി.

പിണ്ടിപ്പെരുന്നാൾ ; നഗരസഭാ പരിധിയിലെ സ്ഥാപനങ്ങളിൽ പരിശോധനയുമായി ആരോഗ്യ വിഭാഗം

ഇരിങ്ങാലക്കുട : നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ പ്രമാണിച്ച് നഗരത്തിലെ മത്സ്യമാംസ വില്പന നടത്തുന്ന മാർക്കറ്റിലും നഗരസഭാ പരിധിയിലുള്ള സ്ഥാപനങ്ങളിലും പരിശോധന നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി.

മത്സ്യങ്ങളുടെ സാമ്പിളുകളെടുത്ത് പരിശോധന നടത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചു.

ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ രാജി, ടെക്നിക്കൽ അസിസ്റ്റന്റ് സുമേഷ്, നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എ. നിസാർ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ വിവ വിൻസി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കാവുകളെ കുറിച്ച് സെമിനാറുമായി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങലക്കുട : ക്രൈസ്റ്റ് കോളെജിലെ ബോട്ടണി വിഭാഗവും സുവോളജി വിഭാഗവും സംയുക്തമായി ബയോഡൈവേഴ്സിറ്റി ക്ലബ്ബുമായി സഹകരിച്ച് “ബ്രിഡ്ജിംഗ് ബിലീഫ് & ബയോഡൈവേഴ്സിറ്റി: ദി ഫ്യൂച്ചർ ഓഫ് സേക്രഡ് ഗ്രോവ്സ്” എന്ന പേരിൽ ത്രദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.

കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സമൂഹാധിഷ്ഠിത വനസംരക്ഷണത്തിന്റെ ഒരു പുരാതന രൂപത്തെ പ്രതിനിധീകരിക്കുന്ന കാവുകളുടെ പാരിസ്ഥിതിക, സാംസ്കാരിക, സംരക്ഷണ പ്രാധാന്യം എടുത്തു കാണിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.

രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

ഉദ്ഘാടന സെഷനിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

“സേക്രഡ് ഗ്രോവ് – ജൈവ വൈവിധ്യ പൈതൃക സ്ഥലം : ഇന്ത്യയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള നിയമപരമായ ഉപകരണങ്ങൾ” എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.

സാങ്കേതിക സെഷനുകളിൽ ഡോ. ടി.വി. സജീവ്, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, ഡോ. പി.എസ്. ഉദയൻ, ഡോ. കെ.എ. സുജന, ഡോ. എൻ.സി. ഇന്ദുചൂഡൻ തുടങ്ങിയ പ്രമുഖ പ്രഭാഷകർ പങ്കെടുത്തു.

ജൈവവൈവിധ്യ നഷ്ടം, ജന്തു വൈവിധ്യം, പാരിസ്ഥിതിക പഠനങ്ങൾ, പരമ്പരാഗത സംരക്ഷണ രീതികൾ, പുണ്യവനങ്ങളുടെ സാംസ്കാരിക പ്രസക്തി തുടങ്ങിയ വിവിധ വശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.

ഒന്നും രണ്ടും ദിവസങ്ങളിൽ യുവ ഗവേഷകർക്ക് അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാൻ വേദിയും ഒരുക്കി.

ഡോ. കെ. പ്രവീൺകുമാർ നയിച്ച ശങ്കുകുളങ്ങര കാവിലേക്ക് നടത്തിയ സന്ദർശനത്തോടെ സെമിനാർ അവസാനിച്ചു.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

പരമ്പരാഗത വിശ്വാസ വ്യവസ്ഥകളെ ആധുനിക സംരക്ഷണ തന്ത്രങ്ങളുമായി സംയോജിപ്പിച്ച് കാവുകൾ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള അവബോധമുണ്ടാക്കാൻ സെമിനാർ സഹായിച്ചു.

“ഒരു വിളി, ഒരു ജീവൻ, അനന്തമായ ഉത്തരവാദിത്വം” : പടിയൂരിന് സ്വന്തമായി ആംബുലൻസ് ; സമർപ്പണം 17ന്

ഇരിങ്ങാലക്കുട : “ഒരു വിളി, ഒരു ജീവൻ, അനന്തമായ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യവുമായി ‘ജീവൻ രക്ഷിക്കുക’ എന്ന ഒരേയൊരു ലക്ഷ്യത്തോടെ പടിയൂരിന് സ്വന്തമായി ഇനി ഒരു ആംബുലൻസ് ഉണ്ടാകും.

കൃത്യസമയത്ത് ആംബുലൻസ് എത്താതിരുന്നതിനാൽ മാത്രം പടിയൂർ പഞ്ചായത്തിൽ ചില ജീവനുകൾ പൊലിഞ്ഞത് ഇനിയും ആവർത്തിക്കരുതെന്ന ഉറച്ച തീരുമാനത്തിൽ നിന്നാണ് കോവിഡ് മഹാമാരിയുടെ ഇരുണ്ട ദിനങ്ങളിൽ ജനജീവിതത്തിന് കരുത്തായി നിന്ന പടിയൂർ റെസ്ക്യൂ ടീം ആംബുലൻസ് സർവീസ് 17ന് ജനങ്ങൾക്ക് സമർപ്പിക്കുന്നത്.

മന്ത്രി ഡോ. ആർ. ബിന്ദു ആംബുലൻസ് സേവനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും.

റൂറൽ പോലീസിൻ്റെ”ഓപ്പറേഷൻ സുദർശന” സൂപ്പർ ഹിറ്റ് : കുടുങ്ങിയത് വിദേശത്തേക്ക് കടന്ന 58 പ്രതികൾ

ഇരിങ്ങാലക്കുട : വർഷങ്ങളായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടുന്നതിനായി 2025 മുതൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തുന്ന “ഓപ്പറേഷൻ സുദർശന”യിൽ കുടുങ്ങിയത് വിവിധ രാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 58 പ്രതികൾ.

22 വർഷത്തോളം ഒളിവിൽ കഴിഞ്ഞ 2003ലെ ചാമക്കാല ശ്രീനാഥ് കൊലപാതക കേസിലെ പ്രതി മുതൽ 2025ലെ വിശ്വദീപ്തി തട്ടിപ്പ് കേസിൽ കോടികളുടെ തട്ടിപ്പ് നടത്തിയ വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൻ്റെ ചെയർമാനായ സജീഷ്കുമാർ വരെ വിദേശത്തേക്ക് കടന്ന പ്രതികളെയാണ് ലുക്കൗട്ട് സർക്കുലറുകൾ പ്രകാരം വിവിധ എയർപോർട്ടുകളിൽ നിന്ന് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം കവർച്ച, പോക്സോ, ലൈംഗിക പീഡനം, വധശ്രമം, സ്ത്രീകളെ ക്രൂരതയ്ക്ക് വിധേയമാക്കുക, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കേസുകൾ, അടിപിടി തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ക്രിമിനൽ കേസുകളിൽ പ്രതികളാവുകയും തുടർന്ന് വർഷങ്ങളായി വിചാരണ നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്നവരും കടക്കാൻ ശ്രമിക്കുന്നവരുമാണ് ഓപ്പറേഷൻ സുദർശനയിലൂടെ പിടിയിലായത്.

റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായി ഉൾപ്പെട്ട് നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി ഒളിവിൽ പോയ പ്രതികൾക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം 2025ൽ 253 ലുക്കൗട്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു.

ഒമാൻ, ഷാർജ, ദുബായ്, തായ്‌ലൻഡ്, നേപ്പാൾ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ നാട്ടിലേക്ക് കടക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നെടുമ്പാശ്ശേരി, കോഴിക്കോട്, ഹൈദരാബാദ്, മുംബൈ, നേപ്പാൾ, ഡൽഹി, ബാംഗ്ലൂർ, കോയമ്പത്തൂർ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളിൽ എത്തിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞ് വെച്ച് വിവരം റൂറൽ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചത്. തുടർന്ന് അന്വേഷണ സംഘത്തെ അതാത് എയർപോർട്ടുകളിലേക്ക് അയച്ച് പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനുകളിൽ എത്തിച്ച് നടപടിക്രമങ്ങൾക്ക് ശേഷം വിവിധ കോടതികളിൽ ഹാജരാക്കുകയായിരുന്നു.

അറസ്റ്റിലായവരിൽ 2002, 2003 കാലഘട്ടങ്ങളിലെ കേസ്സിലുൾപ്പെട്ട ഓരോ പ്രതികളും, 2011ൽ കേസിലുൾപ്പെട്ട മൂന്ന് പ്രതികളും, 2012ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2018ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2019ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2020ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2021ൽ കേസിലുൾപ്പെട്ട അഞ്ച് പ്രതികളും, 2022ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2023ൽ കേസിലുൾപ്പെട്ട നാല് പ്രതികളും, 2024ൽ കേസിലുൾപ്പെട്ട 11 പ്രതികളും, 2025 വർഷത്തിൽ കേസിലുൾപ്പെട്ട 24 പ്രതികളുമാണ് ഉള്ളത്.

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം: നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസ് ജില്ലാ പരിധിയിൽ നടക്കുന്ന ഉത്സവങ്ങൾ, പെരുന്നാളുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികളും ലൈറ്റ് & സൗണ്ട് സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് പൊലീസ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

നോയ്സ് പൊല്യൂഷൻ (റെഗുലേഷൻ ആൻഡ് കൺട്രോൾ) റൂൾസ് 2000, കേരള ഗവൺമെന്റ് വിജ്ഞാപനം, കേരള പൊലീസ് ആക്ട് എന്നിവയിലെ നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ലൈറ്റ് ആൻഡ് സൗണ്ട് ലൈസൻസികൾക്കും ഓപ്പറേറ്റർമാർക്കും പൊലീസ് പ്രത്യേക നിർദ്ദേശം നൽകി.

നിയമപരമായ നിബന്ധനകൾ വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത ലൈറ്റ് ആൻഡ് സൗണ്ട് ലൈസൻസികൾ/ഓപ്പറേറ്റർമാർ എന്നിവർക്ക് ഇതു സംബന്ധിച്ച് രേഖാമൂലം നോട്ടീസ് നൽകുകയും അവ കൈപ്പറ്റിയതിന്റെ രസീത് ശേഖരിക്കുകയും ചെയ്തു.

ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് മൂന്ന് സബ് ഡിവിഷനുകളിൽ വെച്ചാണ് യോഗം നടത്തിയത്.

പുതിയ നിബന്ധനകൾ പ്രകാരം, രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ മാത്രമേ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. രാത്രി 10 മണിക്ക് ശേഷം മൈക്ക് പ്രവർത്തിപ്പിക്കുന്നത് കർശനമായി നിരോധിച്ചു. ബോക്സ് ആകൃതിയിലുള്ള ഉച്ചഭാഷിണികൾ മാത്രമേ ഉപയോഗിക്കാവൂ എന്നും, ഒരു ബോക്സിൽ രണ്ടിൽ കൂടുതൽ ഉച്ചഭാഷിണികൾ ഘടിപ്പിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, കോടതികൾ, പൊതു ഓഫീസുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട്. കൂടാതെ, ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ മൈക്ക് സെറ്റ് ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.

ഉത്സവങ്ങളോടനുബന്ധിച്ചുള്ള ഡിജെ പരിപാടികൾക്ക് ലൈറ്റ് & സൗണ്ട് പ്രവർത്തിപ്പിക്കാൻ അനുവാദമില്ല. കണ്ണിന് ഹാനികരമായ ലേസർ ലൈറ്റുകളുടെ ഉപയോഗവും നിരോധിച്ചു.

ശബ്ദത്തിന്റെ തോത് നിശ്ചിത ഡെസിബെല്ലിൽ കൂടാൻ പാടില്ല (വ്യവസായ മേഖല: 75/70 dB, വാണിജ്യ മേഖല: 65/55 dB, ആവാസ മേഖല: 55/45 dB).

പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിൽ സ്പീക്കറുകൾ സ്ഥാപിക്കരുതെന്നും, ആംപ്ലിഫയറിൽ നിന്ന് 300 മീറ്ററിനുള്ളിൽ മാത്രമേ ഉച്ചഭാഷിണികൾ ഘടിപ്പിക്കാവൂ എന്നും പൊലീസ് വ്യക്തമാക്കി.

ഈ നിയമങ്ങൾ ലംഘിക്കുന്ന പക്ഷം ലൈസൻസി, പരിപാടിയുടെ സംഘാടകർ, മൈക്ക് ഘടിപ്പിച്ച വാഹനത്തിന്റെ ഡ്രൈവർ എന്നിവർ ശിക്ഷാർഹരായിരിക്കും.

ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുകയും ഉപകരണങ്ങളും വാഹനങ്ങളും കണ്ടുകെട്ടുകയും ചെയ്യുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

പടിയൂർ പത്തനങ്ങാടിയിൽ കുറുനരി ആക്രമണം

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ പത്തനങ്ങാടിയിൽ കുറുനരിയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു.

4 വളർത്തുനായ്ക്കൾക്കും, പശുവിനും, 5 പോത്തുകൾക്കുമാണ് കടിയേറ്റത്.

ചൊവ്വാഴ്ച വൈകീട്ട് 3 മണിയോടെയാണ് കുറുനരിയുടെ ആക്രമണം ഉണ്ടായത്.

കടിയേറ്റ വളർത്തുമൃഗങ്ങൾക്ക് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പ് നൽകി.

പടിയൂർ പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന കുറുനരി ആക്രമണം പരിഹരിക്കുന്നതിനായി നടപടി കൈക്കൊള്ളണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.