ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ ഗുരുസ്മരണ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ സംഘടിപ്പിച്ച ഗുരുസ്മരണ ദിനം കലാനിലയം പ്രസിഡൻ്റ് എം. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് കെ.കെ. കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

കലാനിലയം എസ്. അപ്പുമാരാർ സ്മാരക സുവർണ്ണ മുദ്ര പുരസ്കാരം വേഷം വിദ്യാർത്ഥി കലാനിലയം സൂരജിന് മുൻ പ്രിൻസിപ്പാൾ കലാമണ്ഡലം ഹരിദാസ് സമർപ്പിച്ചു.

പള്ളിപ്പുറം ഗോപാലൻ നായർ ആശാൻ അവാർഡ് ജേതാവ് പരമേശ്വരൻ ആശാനെ അഡ്വ. സതീഷ് വിമലൻ ആദരിച്ചു.

മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം പ്രസിഡൻ്റ് ജി. സജികുമാറിനെ എം. ശ്രീകുമാർ ആദരിച്ചു.

കലാനിലയം ജോയിൻ്റ് സെക്രട്ടറി തങ്കപ്പൻ പാറയിൽ, ട്രഷറർ റോയ് ജോസ് പൊറത്തൂക്കാരൻ എന്നിവർ എൻഡോമെന്റ് വിതരണം നിർവഹിച്ചു.

സെക്രട്ടറി അഡ്വ. സതീഷ് വിമലൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ് കലാനിലയം പ്രശാന്ത് നന്ദിയും പറഞ്ഞു.

തുടർന്ന് ടി. വേണുഗോപാൽ, കലാനിലയം വാസുദേവ പണിക്കർ എന്നിവർ കഥകളി ഡെമോൺസ്ട്രേഷൻ അവതരിപ്പിച്ചു.

ശേഷം പൂതനാമോക്ഷം കഥകളി അരങ്ങേറി.

മൂന്നു വർഷമായി മുരിയാടിന്റെ മുടിച്ചിറ മുടിഞ്ഞു തന്നെ ; കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയെന്ന്‌ കൊട്ടിഘോഷിക്കപ്പെട്ട തുറവൻകാട് മുടിച്ചിറയുടെ സംരക്ഷണ ഭിത്തി തകർന്നിട്ട് മൂന്ന് വർഷം പിന്നിട്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്.

2022 മെയ് 14ന് ഉണ്ടായ മഴയിലാണ് മുടിച്ചിറയുടെ നിർമ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നത്.

പഞ്ചായത്തിലെ 13, 14, 15, 16 വാർഡുകളിലെ പ്രധാന ജലസ്രോതസ്സാണ് തുറവൻകാട് മുടിച്ചിറ. മുൻ വർഷവും ഈ ചിറയുടെ റോഡിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് റോഡ്‌ ഗതാഗതം തടസപ്പെട്ടിരുന്നു.

നാലു വശവും ഇടിഞ്ഞ് വർഷങ്ങളോളം ചെളി നിറഞ്ഞു കിടന്നിരുന്ന രണ്ടേക്കറോളം വരുന്ന ഈ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് 2019- 20 കാലഘട്ടത്തിലാണ് ഫണ്ട് അനുവദിച്ചത്.

2021 ഏപ്രിൽ മാസത്തോടെ പണികൾ ആരംഭിച്ചെങ്കിലും വർഷക്കാലമായതോടെ ചിറയുടെ റോഡിനോട് ചേർന്ന ഭാഗം ഇടിയുകയായിരുന്നു.

തുറവൻകാടിനെ പുല്ലൂരിനോട് ബന്ധിപ്പിക്കുന്ന പ്രധാന റോഡിലൂടെയുള്ള ഗതാഗതം ഇതോടെ മാസങ്ങളോളം തടസ്സപ്പെട്ടു. പിന്നീട് പണികൾ പുനരാരംഭിച്ചെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല.

തകർന്ന സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള ഭാഗത്ത് ആവശ്യത്തിന് മണ്ണിട്ടുയർത്തിയില്ലെന്ന പരാതി ഉയർന്നിരുന്നു. എന്നിട്ടും ചിറ ആഴം കൂട്ടുന്നതിന്റെ ഭാഗമായി ചിറയിൽ നിന്നും കോരിയെടുത്ത മണ്ണ് സ്വകാര്യ വ്യക്തിക്ക് നിലം നികത്തുന്നതിന് നൽകിയത് വീണ്ടും പരാതിക്കിടയാക്കി. തുടർന്ന് ആ പരാതി തേഞ്ഞു മാഞ്ഞു പോയതായി കോൺഗ്രസ് ആരോപിച്ചു.

മണ്ണിട്ടുയർത്താത്ത വശത്ത് വെള്ളം ഇറങ്ങിയതാണ് സംരക്ഷണ ഭിത്തി തകരുന്നതിനു കാരണമായതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. നൂറ്റമ്പതോളം മീറ്റർ നീളമുള്ള കോൺക്രീറ്റ് ഭിത്തിയാണ് തകർന്ന് ചിറയിലേക്കു മറിഞ്ഞു വീണത്. ഇത്രയും നീളവും ഉയരവുമുള്ള ഭിത്തി നിർമ്മിക്കുമ്പോൾ ഉണ്ടാകേണ്ട യാതൊരു തരത്തിലുമുള്ള ശാസ്ത്രീയ വശങ്ങളും ഇവിടെ പാലിച്ചിട്ടില്ല.
അശാസ്ത്രീയമായ നിർമ്മാണവും കെടുകാര്യസ്ഥതയുമാണ് ഇതിന്റെ തകർച്ചക്ക് കാരണമെന്ന് കോൺഗ്രസ്സ് പതിനാലാം വാർഡ് യോഗം ആരോപിച്ചു.

ചെറിയ തോടുകൾ കെട്ടുന്ന ലാഘവത്തോടെ ഇത്രയും വലിയ ചിറ കെട്ടാൻ തുനിഞ്ഞതിനു പിന്നിൽ വൻ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

തുറവൻകാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനു രണ്ടു ദിവസം മുൻപാണ് ചിറ തകർന്നത്. അന്ന് സ്ഥലത്തെത്തിയ അധികാരികളും കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കുമെന്നും ഉറപ്പു നൽകിയിരുന്നെങ്കിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ, നിർമ്മാണം പൂർത്തികരിക്കാനോ സാധിച്ചില്ലെന്ന് മാത്രമല്ല ഇതിനായി ചെലവഴിച്ച മുൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 35 ലക്ഷം രൂപയും ജലസേചന വകുപ്പിന്റെ നഗരസഞ്ചയിക പദ്ധതിപ്രകാരമുള്ള 39 ലക്ഷം രൂപയും ഉൾപ്പെടെ 74 ലക്ഷം രൂപ തിരിച്ചു പിടിക്കാനോ സാധിച്ചില്ല.

നിർമ്മാണം തുടങ്ങിയ നാളുകളിൽ ഇത് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയെന്ന്‌ മുഴുവൻ വാർഡ് സഭകളിലും അവകാശവാദമുന്നയിച്ച പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ചിറ ഇടിഞ്ഞതോടെ ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറുകയും അത് മറ്റുള്ളവരുടെ തലയിൽ കെട്ടി വയ്ക്കുകയുമായിരുന്നു എന്ന് യോഗം വ്യക്തമാക്കി.

കോൺഗ്രസ്സിന്റെയും നാട്ടുകാരുടെയും നിരന്തര സമരങ്ങൾക്ക് പിന്നാലെ കഴിഞ്ഞ വർഷം ഈ പദ്ധതിക്ക് വേണ്ടി വീണ്ടും 36 ലക്ഷം രൂപ അനുവദിച്ചു എന്ന പ്രഖ്യാപനം നടത്തി. 2017 -18 വർഷത്തിലെ അന്നത്തെ എംഎൽഎയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നടത്തിയ പ്രവർത്തികളിൽ ടെണ്ടർ സേവിംഗ്സ് വന്ന തുകയിൽ നിന്നുമാണ് ഈ തുക അനുവദിച്ചതെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ വർഷം ഒന്നായിട്ടും ചിറ കാടുമൂടി കിടക്കുന്നതല്ലാതെ ഈ കാര്യത്തിലും ഒരു നടപടിയും ഇന്ന് വരെ നടന്നിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി.

പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ വികസനം എന്ന പേരിൽ കാട്ടിക്കൂട്ടലുകൾ ചെയ്യുമ്പോൾ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഈ ചിറയെ അവഗണിക്കുന്നത് ഈ പ്രദേശത്തുള്ള ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് ഈ മേഖലയെ തുടർച്ചയായി അവഗണിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ യോഗം ഉദ്‌ഘാടനം ചെയ്തു.

പ്രസിഡന്റ് ബൈജു കൂനൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം ഭാരവാഹികളായ കെ.കെ. വിശ്വനാഥൻ, പി.ആർ. ബാബു, പി.എ. യേശുദാസ് എന്നിവർ പ്രസംഗിച്ചു.

വിശുദ്ധ എവുപ്രാസ്യയുടെ ജന്മദിന തിരുനാൾ 8 മുതൽ 17 വരെ

ഇരിങ്ങാലക്കുട : വിശുദ്ധ എവുപ്രാസ്യയുടെ 148-ാം ജന്മദിനതിരുനാൾ ഒക്ടോബർ 8 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ കാട്ടൂർ ജന്മഗൃഹത്തിൽ ആഘോഷിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

8ന് വൈകീട്ട് 5 മണിക്ക് റവ. ജോസ് മാളിയേക്കൽ കൊടിയേറ്റം നിർവ്വഹിക്കും.

9 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും 5 മണിക്ക് ലദീഞ്ഞ്, ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കും.

തിരുനാൾദിനമായ 17ന് 5 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാന, പ്രദക്ഷിണം എന്നിവയ്ക്ക് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികത്വം വഹിക്കും.

റവ. ഫാ. ജിൽസൺ പയ്യപ്പിള്ളി, റവ. ഫാ. ജോർജ്ജി ചെറിയാൻ തേലപ്പിള്ളി എന്നിവർ സഹകാർമ്മികത്വം വഹിക്കും.

എടത്തുരുത്തി കർമലമാത ഫൊറോന ചർച്ച് വികാരി ഫാ. ജോഷി പാല്യേക്കര, ഇരിങ്ങാലക്കുട ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ധന്യ, ജനറൽ കൺവീനർ ലോനച്ചൻ ഉറുവത്ത്, ജോയിൻ്റ് കൺവീനർ രാജു താടിക്കാരൻ, ഡയറക്ടർ സിസ്റ്റർ ഷീബ, പ്രൊവിൻഷ്യൽ സെക്രട്ടറി സിസ്റ്റർ അർപ്പിത എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കൂടൽമാണിക്യത്തിൽ അഷ്ടമംഗല പ്രശ്നം 8ന്

ഇരിങ്ങാലക്കുട : ക്ഷേത്ര ചൈതന്യ വർദ്ധനവിനും ദേശാഭിവൃദ്ധിക്കും വേണ്ടി കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒക്ടോബർ 8ന് രാവിലെ 8.30ന് ക്ഷേത്രത്തിനകത്ത് നടക്കുന്ന രാശിപൂജയ്ക്ക് ശേഷം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഊട്ടുപുരയിൽ വെച്ച് പ്രശ്നചിന്തയോടെ അഷ്ടമംഗല പ്രശ്നം നടത്തുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു.

17 വർഷങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നം നടക്കുന്നത്. 2008 സെപ്തംബർ 4നാണ് ഇവിടെ അവസാനമായി അഷ്ടമംഗല പ്രശ്നം നടന്നത്.

ഉപസ്ഥാനങ്ങളിലേതുൾപ്പെടെ 12ഓളം വിഷയങ്ങളുടെ പ്രശ്ന ചിന്തകളാണ് അഷ്ടമംഗല പ്രശ്നത്തിൽ വരുക.

ആമയൂർ വേണുഗോപാല പണിക്കർ, കൂറ്റനാട് രാവുണ്ണി പണിക്കർ, വെങ്ങാശ്ശേരി മോഹനൻ പണിക്കർ, പാടൂർ പ്രമോദ് പണിക്കർ, മറ്റം ജയകൃഷ്ണ പണിക്കർ എന്നീ ദൈവജ്ഞരുടെ നേതൃത്വത്തിലാണ് അഷ്ടമംഗല പ്രശ്നം നടത്തുന്നത്.

മുമ്പ് അഷ്ടമംഗല പ്രശ്നത്തിൽ വരുന്ന പ്രശ്നചിന്തകൾ ശാസനങ്ങളായും ഓലകളായും മറ്റും എഴുതി സൂക്ഷിച്ചിരുന്നതിന് പകരം കാലോചിതമായ മാറ്റം എന്ന നിലയിൽ ഇപ്രാവശ്യത്തെ അഷ്ടമംഗല പ്രശ്നം വരും തലമുറയ്ക്ക് ഉപകാരപ്പെടും വിധം പൂർണമായും റെക്കോർഡ് ചെയ്തു സൂക്ഷിക്കുമെന്ന് ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, രാഘവൻ മുളങ്ങാടൻ, അഡ്മിനിസ്ട്രേറ്റർ രാധേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

വേളൂക്കര പഞ്ചായത്ത് വികസന സന്ദേശജാഥ സമാപിച്ചു

ഇരിങ്ങാലക്കുട : സിപിഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വേളൂക്കര പഞ്ചായത്ത് വികസന സന്ദേശജാഥ സമാപിച്ചു.

നടവരമ്പ് കോളനിപ്പടിയിൽ നടന്ന സമാപന പൊതുയോഗം സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു.

സുമതി തിലകൻ അധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഉചിത സുരേഷ്, ഗാവരോഷ്, കെ.എസ്. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

മഹിളാമോർച്ച തൃശൂർ സൗത്ത് ജില്ലാ നേതൃശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മഹിളാമോർച്ച തൃശൂർ സൗത്ത് ജില്ലാ സമിതിയുടെ നേതൃശില്പശാല ഇരിങ്ങാലക്കുട നമോഭവനിൽ വച്ച് സംഘടിപ്പിച്ചു.

മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജ സി. നായർ ഉദ്ഘാടനം ചെയ്തു.

സൗത്ത് ജില്ലാ പ്രസിഡൻ്റ് രശ്മി ബാബു അധ്യക്ഷത വഹിച്ചു.

മഹിളാമോർച്ച സംസ്ഥാന സെക്രട്ടറിയും സംസ്ഥാനപ്രഭാരിയുമായ തുഷാര ഷിബു ആശംസകൾ നേർന്നു.

ബിജെപി ജില്ലാ സെക്രട്ടറി രിമ പ്രകാശ് വിഷയാവതരണം നടത്തി.

യോഗത്തിൽ സൗത്ത് ജില്ലയിലെ 8 സംഘടനാ മണ്ഡലങ്ങളിൽ നിന്നുള്ള പാർട്ടിയുടെയും മഹിളാമോർച്ചയുടെയും മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികൾ പങ്കെടുത്തു.

സിപിഎം, കോൺഗ്രസ്സ് എന്നീ പാർട്ടികൾ വിട്ട് ബിജെപിയിലേക്ക് വന്ന മഹിളകളെ സംസ്ഥാന ജനറൽ സെക്രട്ടറി ഷാൾ അണിയിച്ച് സ്വീകരിച്ചു.

ജില്ലാതല ഔട്ട് റീച്ച് ഉദ്ഘാടനവും ശ്രീജ സി. നായർ നിർവഹിച്ചു.

മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിന്ധു സതീഷ് സ്വാഗതവും ജനറൽ സെക്രട്ടറി സജിനി സന്തോഷ് നന്ദിയും പറഞ്ഞു.

ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ജേതാവ് അഥീന മറിയം ജോൺസനെ ആദരിച്ച് ജില്ലാ പൊലീസ് മേധാവി

ഇരിങ്ങാലക്കുട : ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗം അഥീന മറിയം ജോൺസനെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ കാട്ടുങ്ങച്ചിറയിലുള്ള ജില്ലാ ആസ്ഥാനത്തെ ചേംബറിൽ വെച്ച് ആദരിച്ചു.

റൂറൽ ജില്ലയിലെ കൊരട്ടി ലിറ്റിൽ ഫ്ളവർ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനിയാണ് അഥീന.

ബി. കൃഷ്ണകുമാർ അഥീനയെ അഭിനന്ദിക്കുകയും, ഭാവിയിലും രാജ്യത്തിന് അഭിമാനമായി കൂടുതൽ നേട്ടങ്ങൾ നേടാൻ ആശംസിക്കുകയും ചെയ്തു.

ഏഷ്യൻ കപ്പ് ബാസ്‌കറ്റ്‌ബോൾ (അണ്ടർ 16 വനിത ‘ബി’ ഡിവിഷൻ) ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിലെ ഏക മലയാളിയാണ് അഥീന മറിയം ജോൺസൺ.

നെടുംകുന്നം പതാലിൽ ജോൺസൺ തോമസിന്റെയും അനു ജോൺസന്റെയും മകളാണ് അഥീന. ബാസ്‌കറ്റ്‌ബോൾ പാരമ്പര്യം പിന്തുടർന്നാണ് അഥീന ഈ നേട്ടം കൈവരിച്ചത്.

പിതാവ് ജോൺസൺ തോമസ് കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ ബാസ്‌കറ്റ്‌ബോൾ പരിശീലകനാണ്. അമ്മ അനു ജോൺസൺ തൃശൂർ സെന്റ് മേരീസ് കോളെജിലെ കായികാധ്യാപികയും മുൻ ബാസ്‌കറ്റ്‌ബോൾ താരവുമാണ്.

കഴിഞ്ഞ ഏപ്രിലിൽ പോണ്ടിച്ചേരിയിൽ നടന്ന ദേശീയ വനിതാ യൂത്ത് ബാസ്‌കറ്റ്‌ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത അഥീന ഉൾപ്പെടുന്ന കേരള ടീമിന്റെ കോച്ച് ജോൺസണും മാനേജർ അനുവുമായിരുന്നു.

ആമി അന്ന ജോൺസണും അഗത റോസ് ജോൺസണുമാണ് അഥീനയുടെ സഹോദരങ്ങൾ.

കായികം യുവതലമുറയ്ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം നൽകുന്നതോടൊപ്പം ആത്മവിശ്വാസം, ടീം സ്പിരിറ്റ്, ജീവിതമൂല്യങ്ങൾ തുടങ്ങിയവ വളർത്തുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ പറഞ്ഞു.

ഇ-ചെലാന്‍ അദാലത്ത് 8ന് കൊടുങ്ങല്ലൂരിൽ

ഇരിങ്ങാലക്കുട : പൊലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ – ചെലാന്‍ പിഴ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കായി ഒക്ടോബർ 8ന് കൊടുങ്ങല്ലൂർ കൺട്രോൾ റൂമിൽ വെച്ച് ഇ- ചെലാന്‍ അദാലത്ത് സംഘടിപ്പിക്കും.

വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പൊലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ -ചലാന്‍ പിഴകളില്‍ യഥാസമയം അടയ്ക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതി മുന്‍പാകെ അയച്ചിട്ടുള്ളതുമായ ചലാനുകളിൽ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ളവ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിലേക്കുമായി റൂറൽ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായാണ് ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നത്.

അദാലത്തില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 മണി വരെ പൊതുജനങ്ങള്‍ക്ക് നേരിട്ടെത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ അപേക്ഷ നല്‍കി പിഴ യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വഴി അടക്കാവുന്നതാണ്.

അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 8848960139, 9633596706, 0480 2800622 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന നടപടി : പൊലീസും ബാങ്കിങ് സംവിധാനങ്ങളും കൈകോർക്കുന്നു

ഇരിങ്ങാലക്കുട : ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനും തട്ടിപ്പിന് ഇരയായവർക്ക് നഷ്ടമായ പണം വേഗത്തിൽ തിരികെ ലഭിക്കുന്നതിനും, പൊലീസ് – ബാങ്ക് ഏകോപനം ശക്തിപ്പെടുത്താനുള്ള കർശന നടപടികൾ ചർച്ച ചെയ്യുന്നതിനുമായി വിവിധ ബാങ്കുകളിലെ മാനേജർമാരുടെയും നോഡൽ ഓഫീസർമാരുടെയും യോഗം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ചേർന്നു.

എല്ലാ മാസത്തിലും അവലോകന യോഗങ്ങൾ കൂടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

യോഗത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

നിലവിലെ സൈബർ തട്ടിപ്പുകളെ കുറിച്ചും അവ തടയുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു.

അഡീഷണൽ എസ്പി ടി.എസ്. സിനോജ്, ഡി സി ആർ ബി ഡിവൈഎസ്പി പി.കെ. സന്തോഷ്കുമാർ, ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, സൈബർ കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും വിവിധ ബാങ്കുകളുടെ പ്രതിനിധികളും പങ്കെടുത്തു.

സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ബാങ്ക് ജീവനക്കാർക്ക് നിലവിലെ തട്ടിപ്പ് രീതികളെക്കുറിച്ച് കൃത്യമായ അവബോധം നൽകുന്നതിനും സംശയാസ്പദമായ അക്കൗണ്ട് ഇടപാടുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടനടി പൊലീസിനെ അറിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി.

പുതിയ ബാങ്ക് അക്കൗണ്ട് എടുക്കാനായി വരുന്നവർ ‘മ്യൂൾ അക്കൗണ്ടുകൾ’ ഉണ്ടാക്കി തട്ടിപ്പിലൂടെയുള്ള പണം കൈമാറ്റം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താൻ കർശന പരിശോധന നടത്തും.

ഒരാൾക്ക് എത്ര അക്കൗണ്ടുകൾ എടുക്കാം, എത്ര തുക പിൻവലിക്കാം, നിക്ഷേപിക്കാം തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കാനും അക്കൗണ്ട് എടുത്ത ശേഷം മറ്റൊരാൾക്ക് വിൽക്കുന്നത് കുറ്റകരമാണെന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാനും ബാങ്ക് ജീവനക്കാർക്ക് നിർദ്ദേശം നൽകി.

നിക്ഷേപിച്ചവർ ഉയർന്ന തുകകൾ പെട്ടെന്ന് മറ്റൊരു അക്കൗണ്ടിലേക്ക് അയക്കുന്നുണ്ടെങ്കിൽ, അവർ ഏതെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽപ്പെട്ടതാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും.

കെ.വൈ.സി. മാനദണ്ഡങ്ങൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനും ഒരേ ബ്രാഞ്ചിൽ തട്ടിപ്പിനായി മാത്രം പല അക്കൗണ്ടുകൾ തുറക്കുന്നത് തടയാനും തീരുമാനിച്ചു.

ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ട പണം പൊതുജനങ്ങൾക്ക് എത്രയും വേഗത്തിൽ തിരികെ ലഭിക്കുന്നതിനും, തട്ടിപ്പ് നടന്ന ഉടൻ തന്നെ പണം പിൻവലിക്കുന്നത് തടയാനുമുള്ള നടപടികൾ കാര്യക്ഷമമാക്കാനും യോഗത്തിൽ ധാരണയായി.

ഇതിനോടൊപ്പം, വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനുള്ള ശക്തമായ ക്യാമ്പയിനുകൾ നടത്താനും തീരുമാനിച്ചു.

പൊതുജനങ്ങൾ താഴെ പറയുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണം:

  1. ഫിഷിംഗ് : ബാങ്കിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ എന്ന വ്യാജേന വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഒ.ടി.പി., ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേർഡ് എന്നിവ നൽകരുത്.
    1. ലോൺ തട്ടിപ്പുകൾ : കുറഞ്ഞ പലിശയിൽ ലോൺ വാഗ്ദാനം ചെയ്ത് പ്രോസസ്സിംഗ് ഫീസ്, ജി.എസ്.ടി. തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞ് പണം മുൻകൂറായി വാങ്ങുന്ന തട്ടിപ്പുകളിൽ വീഴാതിരിക്കുക.
    2. തൊഴിൽ തട്ടിപ്പുകൾ : മികച്ച ശമ്പളത്തിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലി വാഗ്ദാനം ചെയ്ത്, രജിസ്‌ട്രേഷൻ ഫീസോ, ജോലി നൽകുന്നതിന് മുൻപായി പണം നിക്ഷേപിക്കാനോ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ അവഗണിക്കുക.
    3. സമ്മാന/ലോട്ടറി തട്ടിപ്പുകൾ : വിലകൂടിയ സമ്മാനങ്ങൾ, വലിയ ലോട്ടറി തുകകൾ എന്നിവ ലഭിച്ചു എന്ന് വിശ്വസിപ്പിച്ച് നികുതി/ ചെറിയ തുക ഫീസായി ആവശ്യപ്പെടുന്ന തട്ടിപ്പുകളിൽ അകപ്പെടരുത്.
    4. ആൾമാറാട്ടം : ബന്ധുക്കളായോ പരിചയമുള്ളവരായോ നടിച്ച് അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുന്ന വാട്ട്‌സ്ആപ്പ്/ സോഷ്യൽ മീഡിയ സന്ദേശങ്ങൾ ലഭിച്ചാൽ, പണം അയക്കുന്നതിന് മുൻപ് അവരെ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തുക.
    5. മ്യൂൾ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് കുറ്റകരം : സ്വന്തം ബാങ്ക് അക്കൗണ്ട്, എ.ടി.എം. കാർഡ്, ഒ.ടി.പി. എന്നിവ മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഇത് സൈബർ തട്ടിപ്പുകൾക്ക് പണം കൈമാറ്റം ചെയ്യപ്പെടാനായി ഉപയോഗിക്കാം.

തട്ടിപ്പിനിരയായി എന്ന് മനസ്സിലാക്കിയാൽ ഉടൻ തന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക.

ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ https://cybercrime.gov.in/ എന്ന വെബ്സൈറ്റിൽ പരാതി നൽകുക. തട്ടിപ്പുകാർ പണം പിൻവലിക്കുന്നത് തടയാൻ ഈ അടിയന്തര നടപടികൾക്ക് കഴിയും.

ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

നിര്യാതനായി

സുനിൽകുമാർ

ഇരിങ്ങാലക്കുട : തളിയക്കോണം തൈവളപ്പിൽ നാരായണൻകുട്ടി മകൻ സുനിൽകുമാർ (59) നിര്യാതനായി.

സംസ്കാരം ഞായറാഴ്ച (ഒക്ടോബർ 5) ഉച്ചയ്ക്ക് 12 മണിക്ക് തറവാട്ടു വളപ്പിൽ.