കല്ലേറ്റുംകരയിലെ റെയിൽവേ ഗുഡ്‌സ് യാർഡ് പുന:സ്ഥാപിക്കണം : ലോക തൊഴിലാളി ദിനത്തിൽ കല്ലേറ്റുംകരയിൽ സർവ്വജനസദസ്സ്

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഗ്രാമത്തിൻ്റെ സജീവതയ്ക്കും തൊഴിൽ ലഭ്യതക്കും അടിസ്ഥാനമായിരുന്ന റെയിൽവേ ഗുഡ്സ് യാർഡ് പൂട്ടിയിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞു.

നിരവധി പേർക്ക് തൊഴിൽ നൽകിയിരുന്ന കല്ലേറ്റുംകരയിലെ റെയിൽവേ ഗുഡ്‌സ് യാർഡ് പുന:സ്ഥാപിക്കണമെന്നും റെയിൽവേ പാഴ്സൽ ബുക്കിംഗ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേ സ്റ്റേഷൻ വികസന സമിതി, കല്ലേറ്റുംകര റെയിൽവേ സമര സമിതി, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ,
പൗരമുന്നേറ്റം, കർഷകമുന്നേറ്റം,
ഗ്രാമസമത എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനമായ മെയ് 1ന് വൈകീട്ട് 4ന് കല്ലേറ്റുംകരയിൽ സർവ്വജനസദസ്സ് സംഘടിപ്പിക്കും.

സർവ്വ ജനസദസ്സ് സഖാവ് പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്യും.

ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിക്കും.

പ്ലാച്ചിമട സമരനായകൻ വിളയോടി വേണുഗോപാലൻ സമരപ്രഖ്യാപനം
നടത്തും.

സോമൻ ചിറ്റേത്ത് ആമുഖപ്രഭാഷണവും പി.എ. അജയഘോഷ് സമര സന്ദേശം നൽകും.

മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ തുടർ സമര പരിപാടികൾ പ്രഖ്യാപിക്കും.

വർഗ്ഗീസ് പന്തല്ലൂക്കാരൻ ഇതുവരെയുള്ള സമര അവലോകനം നടത്തും.

വീട്ടുപടിക്കൽ മൃഗപരിപാലന സേവനം : ഇരിങ്ങാലക്കുടക്ക് മൊബൈൽ വെറ്റിനറി യൂണിറ്റ് അനുവദിച്ചതായി മന്ത്രി

ഇരിങ്ങാലക്കുട : മണ്ഡലത്തിലെ മൃഗപരിപാലന രംഗത്തിന് കുതിപ്പേകുന്നതിനായി ഇരിങ്ങാലക്കുട വെറ്റിനറി പോളി ക്ലിനിക്കിൽ പുതിയ മൊബൈൽ വെറ്റിനറി യൂണിറ്റ് അനുവദിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

സംസ്ഥാനത്താകെ അനുവദിച്ച 47 പുതിയ മൊബൈൽ വെറ്റിനറി യൂണിറ്റുകളിൽ ഒന്നാണ് ഇരിങ്ങാലക്കുട ബ്ലോക്കിൽ ഉൾപ്പെട്ട വെറ്റിനറി പോളി ക്ലിനിക്കിന് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി ഡോ. ബിന്ദു കൂട്ടിച്ചേർത്തു.

ഒരു കേന്ദ്രീകൃത കാൾ സെന്റർ വഴിയാണ് ഈ വാഹനത്തിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. മൃഗാശുപത്രികളുടെ സേവന സമയത്തിനു ശേഷം തന്റെ ഉരുവിന് ചികിത്സ വേണ്ട അടിയന്തിര സാഹചര്യം വന്നാൽ കർഷകന് 1962 എന്ന നമ്പറിൽ ബന്ധപ്പെടാം. മേൽപ്പറഞ്ഞ കേന്ദ്രം വഴി മൃഗചികിത്സയ്ക്ക് വാഹനവും ഡോക്ടറും കർഷകന്റെ വീട്ടുപടിക്കൽ ലഭ്യമാവും.

വൈകുന്നേരം 6 മണി മുതൽ രാവിലെ 5 വരെയാണ് യൂണിറ്റിന്റെ സേവനം ലഭിക്കുക. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് സേവനത്തിന് ഉണ്ടാവുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

പദ്ധതിയുടെ ഗുണം കർഷകർക്ക് നൂറു ശതമാനം ഉറപ്പാക്കാൻ മൊബൈൽ യൂണിറ്റുകളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണ്ടതുണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അതിന് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ അവരുടെ വാർഷിക പ്ലാനിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയ്ക്ക് വലിയ പ്രോത്സാഹനമാകും മൊബൈൽ യൂണിറ്റ്. കർഷകർക്ക് മെച്ചപ്പെട്ട വാതിൽപ്പടി സേവനം ഉറപ്പാക്കി ഈ മേഖലയിൽ സമൂലമായ വളർച്ചയുണ്ടാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരിന്റെ ഇരിങ്ങാലക്കുടയിലെ കാർഷിക – മൃഗസംരക്ഷണ മേഖലയ്ക്കുള്ള സമ്മാനമാണിതെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

പെഹൽഗാം ഭീകരാക്രമണം : പുല്ലൂരിൽ ഐക്യദാർഢ്യ സദസ്സുമായി വ്യാപാരികൾ

ഇരിങ്ങാലക്കുട : പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും രാജ്യത്തിന്റെ ഭീകര വിരുദ്ധ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂർ, അവിട്ടത്തൂർ, തൊമ്മാന യൂണിറ്റുകൾ ഐക്യദാർഢ്യ സദസ്സ് നടത്തി.

ചടങ്ങിൽ പ്രസിഡന്റ് ബൈജു മുക്കുളം അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ ബെന്നി അമ്പഴക്കാടൻ, ഷിബു കാച്ചപ്പിള്ളി, ഷാജി ആലപ്പാട്ട്, ടോണി ചുണ്ടേപറമ്പിൽ, വിശ്വംഭരൻ മഞ്ഞനം, സജിത്ത് ചന്ദ്രൻ, രവി നന്ദൂസ്, ജോസ് ചാക്കോള എന്നിവർ നേതൃത്വം നൽകി.

നഗരത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലേക്ക് ഗതാഗത സൗകര്യം വർദ്ധിപ്പിക്കണം

ഇരിങ്ങാലക്കുട : നഗരത്തിൻ്റെ പടിഞ്ഞാറൻ മേഖലയിൽ പെട്ട കണ്ഠേശ്വരം, കൊരുമ്പിശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഗതാഗത സൗകര്യം വർദ്ധിപ്പിക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇവിടേക്ക് സർവ്വീസ് നടത്തി വന്നിരുന്ന മൂന്നു ബസ്സുകളും ഇപ്പോൾ ഇങ്ങോട്ടു വരാതെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിക്കുന്നതിനാൽ ഈ പ്രദേശത്തു താമസിക്കുന്നവർ നഗരത്തിലെത്താൻ ഏറെ ബുദ്ധിമുട്ടുന്നതായി യോഗം വിലയിരുത്തി.

യോഗത്തിൽ പ്രസിഡന്റ് വിങ് കമാണ്ടർ (റിട്ട) ടി.എം. രാംദാസ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ. ഹേമചന്ദ്രൻ റിപ്പോർട്ടും, ട്രഷറർ ബിന്ദു ജിനൻ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.

അസോസിയേഷൻ്റെ പ്രവർത്തന പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ കൂടുതൽ സി.സി.ടി.വികൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

ശ്രീധരൻ നടുവളപ്പിൽ, എ.സി. സുരേഷ്, രാജീവ് മുല്ലപ്പിള്ളി, ഷാജി തറയിൽ, പോളി മാന്ത്ര, കെ. ഗിരിജ, വിജയരാഘവൻ, ബാബു എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി രാജീവ് മുല്ലപ്പിള്ളി (പ്രസിഡന്റ്), കെ. ഹേമചന്ദ്രൻ (വൈസ് പ്രസിഡന്റ്), കെ. ഗിരിജ (സെക്രട്ടറി), കെ. ബാലകൃഷ്ണൻ (ജോയിൻ്റ് സെക്രട്ടറി), ബിന്ദു ജിനൻ (ട്രഷറർ), ഇ.എം. പ്രവീൺ (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

“വീത്” സംഗീത ആൽബം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഉദിമാനം അയ്യപ്പക്കുട്ടി രചന നിർവ്വഹിച്ച “വീത്” സംഗീത ആൽബം ഖാദർ പട്ടപ്പോടം പ്രകാശനം ചെയ്തു.

വിഷ്ണു പ്രഭാകർ സംഗീത സംവിധാനം നടത്തി സുധീഷ് പാടിയ ഈ ഗാനങ്ങളിൽ അടിയാളരുടെ അനുഷ്ഠാന കോലങ്ങളുടെ പുറപ്പാടാണ് ഇതിവൃത്തം.

ഉദിമാനം കലാകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡോ. കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

മുരിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. മനോഹരൻ, ഉദിമാനം അയ്യപ്പക്കുട്ടി, സരള വിക്രമൻ, വി.സി. പ്രഭാകരൻ, ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വീഡിയോ ആൽബത്തിൻ്റെ പ്രദർശനവും നടത്തി.

കൂടൽമാണിക്യത്തിൽ ഇല്ലം നിറയ്ക്കുള്ള വിത്തിടൽ ചടങ്ങ് ബുധനാഴ്ച

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് ആവശ്യമായ നെൽക്കതിർ ഉത്പാദിപ്പിക്കുന്നതിന്റെ വിത്തിടൽ ചടങ്ങ് ബുധനാഴ്ച രാവിലെ 9.30ന് കൊട്ടിലാക്കൽ പറമ്പിൽ നടത്തുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്ന് പിടികൂടി

കൊടുങ്ങല്ലൂർ : ചാലക്കുടി പോട്ട സ്വദേശി ബ്യൂട്ടിപാർലർ സംരംഭകയായ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലെ മുഖ്യപ്രതി എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരായണീയം വീട്ടിൽ നാരായണ ദാസ് (58) പിടിയിൽ.

തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസ് രൂപീകരിച്ച കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നാരായണ ദാസിനെ ബാഗ്ലൂരിൽ നിന്നും പിടികൂടിയത്.

2023 ഫെബ്രുവരി 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന വസ്തുക്കൾ ചാലക്കുടി എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഈ കേസിൽ ഷീല സണ്ണി 72 ദിവസം ജയിലിൽ കിടന്നു.

എന്നാൽ രാസപരിശോധനയിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. തുടർന്ന് ഷീല സണ്ണിയെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷീലയെ മയക്കുമരുന്നു കേസിൽ കുടുക്കുന്നതിനായി ഗുഢാലോചന നടന്നതായി വ്യക്തമായതിനെ തുടർന്ന് കേസിൽ നാരായണദാസിനെ പ്രതി ചേർക്കുകയായിരുന്നു.

ഹൈക്കോടതി നിർദേശപ്രകാരം ഈ കേസ് കേസിന്റെ അന്വേഷണം എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നും കേരളാ പൊലീസിന് കൈമാറി.

തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ് വി.കെ. രാജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് 2025 മാർച്ച് 7ന് കേസിന്റെ അന്വേഷണം ഏറ്റെടുത്തു.

അന്വേഷണത്തിൽ നാരായണദാസും, കാലടി മറ്റൂർ വില്ലേജിൽ വരയിലാൻ വീട്ടിൽ ലിവിയ ജോസും ചേർന്നാണ് ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുവാൻ ഗൂഡാലോചന നടത്തിയതെന്ന് കണ്ടെത്തി.

തുടർന്ന് നാരായണദാസ് ബാംഗ്ലൂരിൽ ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് സബ് ഇൻസ്പെക്ടർമാരായ ലാൽസൻ, സജി വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മിഥുൻ ആർ. കൃഷ്ണ എന്നിവർ ബാംഗ്ലൂരിലേക്ക് എത്തി നാരായണദാസ് ഒളിവിൽ താമസിച്ചിരുന്ന ഹോങ്ക സാന്ദ്ര ബൊമ്മൻഹള്ളി എന്ന സ്ഥലത്തു നിന്നും പിടികൂടുകയുമായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസ്, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, മതിലകം പൊലീസ് ഇൻസ്പെക്ടർ എം.കെ. ഷാജി, കൊരട്ടി പൊലീസ് ഇൻസ്പെക്ടർ അമൃത് രംഗൻ, വലപ്പാട് പൊലീസ് സബ്ബ് ഇൻസ്പെക്ടർ എബിൻ, അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സജി വർഗ്ഗീസ്, ചാലക്കുടി പൊലീസ് സ്റ്റേഷൻ എഎസ്ഐ ജിനി, കൊടുങ്ങല്ലൂർ കൺട്രോൾ റൂം സീനിയർ സിവിൽ പൊലീസ് ഓഫീസർ മിഥുൻ ആർ. കൃഷ്ണ, സബ്ബ് ഇൻസ്പെക്ടർ ലാൽസൻ, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്ഐ ജലീൽ, റൂറൽ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐമാരായ പ്രദീപ്, സതീശൻ, സിപിഒ നിഷാന്ത്, എഎസ്ഐ ബിനു, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

ചട്ടമ്പിസ്വാമി സമാധിദിനം ആചരിച്ച് മുകുന്ദപുരം താലൂക്ക് എൻ.എസ്‌.എസ്. യൂണിയൻ

ഇരിങ്ങാലക്കുട : ആദ്ധ്യാത്മികാചാര്യൻ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ നൂറ്റൊന്നാമത് സമാധിദിനം മുകുന്ദപുരം താലൂക്ക് യൂണിയൻ ആസ്ഥാനത്ത് ആചരിച്ചു.

യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി നിലവിളക്ക് കൊളുത്തി ദിനാചരണത്തിന് തുടക്കം കുറിച്ചു.

കേരളത്തിലെ സാംസ്കാരികമായ പുത്തനുണർവിന് ചട്ടമ്പിസ്വാമികളുടെ ബൗദ്ധികമായ ഇടപെടലുകൾ കാരണമായിട്ടുണ്ടെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ പ്രതിനിധിസഭാംഗം ആർ. ബാലകൃഷ്ണൻ പറഞ്ഞു.

സകല ജീവജാലങ്ങളും ഒന്നുചേർന്ന ഒരു സമുദായമായിരുന്നു സ്വാമികളുടെ സങ്കല്പം. വർണാശ്രമവ്യവസ്ഥയുടെ നിഷേധം, സ്ത്രീ – പുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം തുടങ്ങി കേരളീയസമൂഹം അന്നുവരെ ചർച്ചചെയ്തിട്ടില്ലാത്ത വിഷയങ്ങൾ അവതരിപ്പിച്ച നവോത്ഥാനപ്രക്രിയയുടെ കന്നിമൂലക്കല്ലായിരുന്നു ചട്ടമ്പിസ്വാമികളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ നന്ദൻ പറമ്പത്ത്, ബിന്ദു ജി. മേനോൻ, സി. വിജയൻ, രവി കണ്ണൂർ, എ.ജി. മണികണ്ഠൻ, പ്രതിനിധിസഭാംഗങ്ങളായ സി.ബി. രാജൻ, കെ.ബി. ശ്രീധരൻ, യൂണിയൻ ഇലക്ട്രറൽ റോൾ അംഗം എം. ശ്രീകുമാർ, വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രിക സുരേഷ്, സെക്രട്ടറി പി.എസ്. മിനി, അംഗങ്ങളായ സ്മിത ജയകുമാർ, മായ നന്ദകുമാർ, എൻ.എസ്.എസ്‌. ഇൻസ്പെക്ടർ ട്രെയിനി ബി. രതീഷ്, കരയോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

മുകുന്ദപുരം താലൂക്ക് യൂണിയനിലെ വിവിധ കരയോഗങ്ങളിലും ചട്ടമ്പിസ്വാമി സമാധിദിനം സമുചിതമായി ആചരിച്ചു.

 ഇരിങ്ങാലക്കുടയിൽ സ്നേഹക്കൂടിന്റെ തണലിലേക്ക് ചേക്കേറി ആറാമത്തെ കുടുംബം

ഇരിങ്ങാലക്കുട : കൂട്ടായ്‌മയുടെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ആറാമത്തെ വീടും യാഥാർത്ഥ്യമായി. 

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീമിന്റെ വിവിധ യൂണിറ്റുകളുടെയും സുമനസ്സുകളുടെയും സഹായത്താൽ ഉയർന്ന ആറാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. 

ആളൂരിലെ ഭവനരഹിതയായ റസിയ സുൽത്താനയാണ് സ്വപ്നഭവനത്തിന്റെ താക്കോൽ മന്ത്രിയിൽ നിന്നും സ്വീകരിച്ചത്. 

സാങ്കേതിക കാരണങ്ങളാൽ സംസ്ഥാനത്തെ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാതെ പോയവർക്ക് വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ മന്ത്രി ബിന്ദുവിന്റെ ഭാവനയിൽ വിരിഞ്ഞ പദ്ധതിയാണിത്. 

ഇക്കാലയളവിൽ ബഹുജന പിന്തുണയോടെ 6 വീടുകൾ സാക്ഷാത്കരിക്കാനായതിന്റെ ആനന്ദനിമിഷമാണിതെന്ന് താക്കോൽ സമർപ്പണത്തിനുശേഷം മന്ത്രി പറഞ്ഞു. 

സ്വന്തമായി വീടില്ലാതിരുന്ന റസിയ സുൽത്താനയ്ക്ക് സുമനസ്സുകളുടെ സഹായത്തോടെ 3 സെന്റ് സ്ഥലം വാങ്ങിയതിന്റെ ആധാരകൈമാറ്റം 2023 നവംബറിലാണ് മന്ത്രി ബിന്ദു നിർവ്വഹിച്ചത്. 

വീടുവെച്ചു നൽകുന്ന ഉദ്യമം എ.പി.ജെ. അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എൻ.എസ്.എസ്. സെല്ലിന്റെ ആഭിമുഖ്യത്തിൽ തൃശൂർ, പാലക്കാട് മേഖലയിലെ യൂണിറ്റുകൾ ഏറ്റെടുത്തു. 

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത സഹൃദയ എൻജിനീയറിങ് കോളെജിലെ എൻ.എസ്.എസ്. യൂണിറ്റിനെ നിർവ്വഹണച്ചുമതല ഏൽപ്പിച്ചു. 

സഹൃദയ കോളെജിലെ വൊളൻ്റിയർമാർ ആദ്യഘട്ടത്തിൽ സമാഹരിച്ച തുകയുപയോഗിച്ച് വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 2024 ഫെബ്രുവരി 10ന് മന്ത്രി ഡോ. ആർ. ബിന്ദു തറക്കല്ലിടലും നിർവ്വഹിച്ചു. 

തുടർന്ന് തൃശൂർ, പാലക്കാട് മേഖലയിലെ വിവിധ കോളെജുകൾ ചേർന്ന് ധനസമാഹരണത്തിന് നേതൃത്വം നൽകുകയും സാങ്കേതിക സർവ്വകലാശാലയിലെ എല്ലാ മേഖലയിലെയും എൻ.എസ്.എസ്. യൂണിറ്റുകൾ പൂർണ്ണ പിന്തുണ നൽകുകയും ചെയ്‌തു. 

അതോടെ റസിയ സുൽത്താനയുടെ വീടെന്ന സ്വപ്‌നവും സ്നേഹക്കൂട് പദ്ധതിയിലെ ആറാമത്തെ സംരംഭവും യാഥാർത്ഥ്യമായി. 

ഭിന്നശേഷിക്കാർ, നിരാലംബർ, വിധവകൾ തുടങ്ങിയവർക്ക് മുൻഗണന നൽകിക്കൊണ്ട് സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായം സംയോജിപ്പിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ബാക്കി വീടുകൾക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

സ്ക്രാപ്പ് ചാലഞ്ച്, ബിരിയാണി ചാലഞ്ച്, വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണ- വിതരണ ചലഞ്ചുകൾ എന്നിവ വഴിയും നിരവധി സുമനസ്സുകളുടെ സഹായസഹകരണങ്ങളിലൂടെയും സമാഹരിച്ച വിഭവങ്ങൾ കൊണ്ടാണ് ഭവനരഹിതർക്ക് സ്വപ്നഭവനം നേടിക്കൊടുക്കാൻ കഴിയുന്ന പദ്ധതി മുന്നേറുന്നത്. 

ഏറ്റവും അഭിമാനകരമായ മാതൃകയാണ് ഇതുവഴി സൃഷ്ടിക്കുന്നതെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. ആർ.എൻ. അൻസർ, എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ.എം. അരുൺ, ഡോ. പി.യു. സുനീഷ്, പ്രോഗ്രാം ഓഫീസർ സി.യു. വിജയ്, ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് മാസ്റ്റർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അഡ്വ. എം.എസ്. വിനയൻ, രതി ഗോപി, ദിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, ജുമൈല ഷഹീർ, യു.കെ. പ്രഭാകരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സംസ്ഥാനതല ”സയൻസ് കിറ്റ്” നിർമ്മാണ മത്സരത്തിൽ മൂന്നാം സ്ഥാനം ടി. മൃദുല

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ”സയൻസ് കിറ്റ്” നിർമ്മാണ മത്സരത്തിൽ ടി. മൃദുല മൂന്നാം സ്ഥാനം നേടി.

ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് മൃദുല സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മൃദുല.