കൊലപാതകം : പ്രതിയെ റിമാൻഡ് ചെയ്തു

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം മാള വലിയപറമ്പിൽ ചക്കാട്ടിൽ തോമസി(55)നെ അടിച്ചു കൊന്ന കേസ്സിലെ പ്രതി വടാശ്ശേരി പ്രമോദി(35)നെ കോടതി റിമാൻഡ് ചെയ്തു.

തിങ്കളാഴ്ച രാത്രി രക്ഷപ്പെടുവാൻ ശ്രമിച്ച പ്രതിയെ വലിയപറമ്പ് ജംഗ്ഷനിൽ നിന്നുമാണ് മാള പൊലീസ് പിടികൂടിയത്.

തുടർന്ന് ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

പൊടിയിൽ മുങ്ങി കരുവന്നൂർ :കെഎസ്ടിപി, പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തുന്നത് മനുഷ്യാവകാശ ലംഘനമെന്ന് അഡ്വ സതീഷ് വിമലൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : കരുവന്നൂരിൽ റോഡ് പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വലിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിലെ മണ്ണ് റോഡിനോട് ചേർന്ന് കൂട്ടിയിട്ട് തുടരുന്ന രൂക്ഷമായ പൊടി ശല്യത്തിന് പരിഹാരം കാണാതെ കെഎസ്ടിപി, പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ സതീഷ് വിമലൻ.

മണ്ണ് കൂട്ടിയിട്ടതു മൂലമുള്ള രൂക്ഷമായ പൊടി ശല്യത്തെ തുടർന്ന് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരുവന്നൂർ വാട്ടർ അതോറിറ്റിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ് ടി പി യുടെ റോഡ് കോൺക്രീറ്റിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഇരിങ്ങാലക്കുടയിലെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിൻ്റെ ഭാഗമായി കരുവന്നൂർ ജല അതോറിറ്റി പമ്പ് സ്റ്റേഷനിൽ നിന്ന് ഇരിങ്ങാലക്കുട മങ്ങാടിക്കുന്നിൽ പ്രവർത്തിക്കുന്ന ജലസംഭരണിയിലേക്ക് വെള്ളം എത്തിക്കാൻ ആരംഭിച്ച പൈപ്പിടൽ എങ്ങുമെത്താതെ പാതിവഴിയിലായ സ്ഥിതിയിലാണ്.

നിലവിലെ ടാറിംഗ് റോഡ് പൊളിച്ചാണ് പൈപ്പ് ഇടാനായി കുഴി എടുത്തിരിക്കുന്നത്. കരവന്നൂർ കോൺവെൻ്റ് സ്കൂൾ വരെയെത്തിയ പ്രവർത്തി നിലച്ചിട്ട് ഒരു മാസത്തോളമായതായി പ്രദേശവാസികൾ പറയുന്നു.

കുഴിയെടുത്തപ്പോഴുള്ള മണ്ണ് പ്രദേശത്തുനിന്ന് നീക്കം ചെയ്യാതെ ഗതാഗത തിരക്കുള്ള തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്നതിനാൽ മാസങ്ങളായി സമീപവാസികളും യാത്രക്കാരും സ്കൂൾ വിദ്യാർഥികളും ദുരിതത്തിലാണ്.

രാവിലെ മുതൽ രാത്രി വരെയും പൊടി ശ്വസിച്ച് സ്കൂളിൽ കഴിയേണ്ട അവസ്ഥയിലാണ് കരുവന്നൂർ കോൺവെന്റ് സ്കൂളിലെ കുട്ടികൾ.

പൊടി ശല്യം മൂലവും കുഴിയെടുത്തത് മൂടിയതിലെ അപാകതയായാലും പ്രദേശത്ത് അപകടങ്ങളും പതിവാകുന്നതായി കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടി.

മൺകൂനകൾ മാറ്റുന്നതിനും റോഡ് പൊളിച്ച ഭാഗത്ത് താൽക്കാലികമായി മെറ്റലിംഗ് നടത്തി പൊടി ശല്യം ഇല്ലായ്മ ചെയ്യുന്നതിനും കെ എസ് ടി പി, പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് അഡ്വ സതീഷ് വിമലൻ കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡൻ്റ് പി കെ ഭാസി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോബി തെക്കൂടൻ, സെക്രട്ടറിമാരായ കെ സി ജെയിംസ്, കെ കെ അബ്ദുള്ളക്കുട്ടി, ടി എ പോൾ, പി എ ഷഹീർ, പി ബി സത്യൻ, ടി ചന്ദ്രശേഖരൻ, കെ ശിവരാമൻ നായർ, കെ ബി ശ്രീധരൻ, അബ്ദുൾ ബഷീർ, സന്തോഷ് വില്ലടം, എ കെ വർഗീസ്, അഖിൽ കാഞ്ഞാണിക്കാരൻ, എൻ കെ ഗണേശ്, സി ജി ജോസഫ്, പി ഐ രാജൻ എന്നിവർ പ്രസംഗിച്ചു.

നിര്യാതനായി

ദേവസ്സിക്കുട്ടി

ഇരിങ്ങാലക്കുട : പുല്ലൂർ ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന ലോനപ്പൻ മകൻ ദേവസ്സിക്കുട്ടി (87) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (ജനുവരി 15) രാവിലെ 10 മണിക്ക് ഊരകം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

മക്കൾ : ഷീന, ഷാന്റോ, ജോസ്, ഷീല

മരുമക്കൾ : ബെന്നി, ജോളി, സുനിത, ജോയ്

നിര്യാതനായി

സുനിൽകുമാർ (ഗോപി)

ഇരിങ്ങാലക്കുട : ശ്രീനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് പരേതനായ മുല്ലപ്പിള്ളി അപ്പുനായരുടെയും എരമംഗലത്ത് ശാന്തമ്മയുടെയും മകൻ സുനിൽ കുമാർ (ഗോപി) (58) വിദേശത്ത് വച്ച് നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (ജനുവരി 15) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : സജി

സഹോദരങ്ങൾ : പ്രേംകുമാർ, ഹേമമാലിനി, അനിൽ കുമാർ

നിര്യാതനായി

ഗഗൻ

ഇരിങ്ങാലക്കുട : മാപ്രാണം കുഴിക്കാട്ടുകോണം നമ്പ്യങ്കാവ് ക്ഷേത്രത്തിന് സമീപം ചേരായ്ക്കൽ കുമാരൻ മകൻ ഗഗൻ (66) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച്ച (ജനുവരി 15) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ജയശ്രീ

മക്കൾ : നിഖില, അനീറ, അലീന

മരുമക്കൾ : റയാൻ, പ്രതീഷ്, അഖിൽ

സഹോദരങ്ങൾ : ലാൽ, ജയൻ, രമേഷ്, ഷെർളി, വിപിൻ

കെഎസ്ടിഎ മെമ്പർഷിപ്പ് ക്യാമ്പയിൻ

ഇരിങ്ങാലക്കുട : “കെഎസ്ടിഎ യിൽ അംഗമാകൂ…പൊതു വിദ്യാഭ്യാസത്തിൻ്റെ കാവലാളാകൂ…” എന്ന മുദ്രാവാക്യം ഉയർത്തിയുള്ള സംഘടനയുടെ ഉപജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു.

മെമ്പർഷിപ്പിന്റെ വിതരണ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി നിർവഹിച്ചു.

ഉപജില്ലാ സെക്രട്ടറി കെ ആർ സത്യപാലൻ സ്വാഗതം പറഞ്ഞു.

ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് സജീവൻ, ജില്ല എക്സി അംഗം കെ കെ താജുദീൻ എന്നിവർ സംസാരിച്ചു.

ജനുവരി 13 മുതൽ 27 വരെയാണ് ക്യാമ്പയിൻ.

അരിപ്പാലത്ത് സാമൂഹ്യവിരുദ്ധർ തകർത്ത കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു

ഇരിങ്ങാലക്കുട : അരിപ്പാലത്ത് സാമൂഹ്യവിരുദ്ധർ തകർത്ത കുടിവെള്ള വിതരണ സാമഗ്രികൾ വീണ്ടും പുനഃസ്ഥാപിച്ച് കുടിവെള്ള വിതരണം ആരംഭിച്ചു.

പൂമംഗലം മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി അരിപ്പാലം സെന്ററിൽ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്തിരുന്നു.

ഏറെ തിരക്കുള്ള അരിപ്പാലം സെന്ററിൽ ബസ് കാത്തിരുപ്പു കേന്ദ്രത്തിലാണ് കുടിവെള്ള വിതരണത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.

ബസ് യാത്രികരും, കാൽനട യാത്രക്കാരും, ഓട്ടോ തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസകരമായിരുന്ന കുടിവെള്ള വിതരണത്തിന് സജ്ജീകരിച്ചിരുന്ന സാമഗ്രികളാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ തകർത്തത്.

പൂമംഗലം പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് അഡ്വ ജോസ് മൂഞ്ഞേലി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് എൻ ശ്രീകുമാർ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ ടി ആർ ഷാജു, ടി ആർ രാജേഷ്, പഞ്ചായത്തു മെമ്പർമാരായ കത്രീന ജോർജ്ജ്, ജൂലി ജോയ്, ലാലി വർഗീസ്, വി ജി അരുൺ, അജി കുറ്റിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

ബൈക്ക് തടഞ്ഞ് കത്തി കാണിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് 3 കിലോഗ്രാം വെള്ളി കവർന്നു

ഇരിങ്ങാലക്കുട : ബൈക്കിൽ പോയ ജ്വല്ലറി ഉടമയെയും ഭാര്യയെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കിൽ എത്തിയ രണ്ടുപേർ 3 കിലോ ഗ്രാം വെള്ളി ആഭരണങ്ങൾ കവർന്നു.

മാപ്രാണം സെൻ്ററിൽ ജ്വല്ലറി നടത്തുന്ന മുംബൈ സ്വദേശി അശോക് ചവാനും ഭാര്യയും വെള്ളിയാഴ്ച രാത്രി പത്തരയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുഴിക്കാട്ടുകോണത്ത് വെച്ച് കവർച്ച നടന്നത്.

ഇവരുടെ ബൈക്കിനെ പിന്തുടർന്ന് മറ്റൊരു ബൈക്കിൽ എത്തിയ കവർച്ചാസംഘം ആഭരണങ്ങൾ അടങ്ങിയ സഞ്ചി ഇവരിൽനിന്ന് തട്ടിയെടുക്കാൻ ശ്രമിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് അശോക് വണ്ടി നിർത്തിയപ്പോൾ കത്തി കാണിച്ച് സഞ്ചി തട്ടിയെടുക്കുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ റൂറൽ എസ് പി ബി കൃഷ്ണകുമാറിൻ്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

ഫാ (ഡോ) ജോൺസൺ ജി ആലപ്പാട്ട് അന്തരിച്ചു

ഇരിങ്ങാലക്കുട : രൂപതാംഗമായ ഫാ (ഡോ) ജോൺസൺ ജി ആലപ്പാട്ട് (59) നിര്യാതനായി. തിങ്കളാഴ്ച്ച രാവിലെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

1965 മെയ് 7ന് ആലപ്പാട്ട് തെക്കേത്തല ജോർജ്ജ് – ലൂസി ദമ്പതികളുടെ മകനായി പറപ്പൂക്കരയിലാണ് ജോൺസൺ ജി ആലപ്പാട്ടിൻ്റെ ജനനം. തൃശൂർ തോപ്പ് സെൻ്റ് മേരീസ് മൈനർ സെമിനാരി, കോട്ടയം സെൻ്റ് തോമസ് അപ്പോസ്തോലിക് സെമിനാരി, പൂന പേപ്പൽ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം നടത്തിയ ജോൺസണച്ചൻ അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1990 ഡിസംബർ 27ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അമ്പഴക്കാട് ഫൊറോന, ഇരിങ്ങാലക്കുട കത്തീഡ്രൽ എന്നിവിടങ്ങളിൽ അസ്തേന്തിയായും, ലൂർദ്ദ്പുരം, മുരിക്കുങ്ങൽ, കൊടുങ്ങ, അമ്പനോളി, കൂടപ്പുഴ, കൊറ്റനല്ലൂർ, കുതിരത്തടം, മാരാങ്കോട്, സൗത്ത് മാരാങ്കോട്, പുത്തൻവേലിക്കര (സെൻ്റ് ജോർജ്ജ്), ചായ്പ്പൻകുഴി, കല്ലൂർ, കൊടകര ഫൊറോന, കൊന്നക്കുഴി, പാറക്കടവ്, തിരുമുകുളം എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. രൂപത കെ സി വൈ എം യുവജന സംഘടനയുടെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരേതൻ്റെ ഭൗതിക ശരീരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണി മുതൽ 5 മണി വരെ ചാലക്കുടി സെൻ്റ് ജെയിംസ് ഹോസ്പിറ്റലിനോട് ചേർന്നുള്ള സെൻ്റ് ജോസഫ് വൈദിക ഭവനിലും, തുടർന്ന് വൈകീട്ട് 5.30 മുതൽ പറപ്പൂക്കരയിലുള്ള സഹോദരൻ ഡോ പീറ്റർ ആലപ്പാട്ടിന്റെ ഭവനത്തിലും പൊതുദർശനത്തിനു വെയ്ക്കും.

മൃതസംസ്കാര ശുശ്രൂഷാകർമ്മങ്ങൾ വ്യാഴാഴ്ച്ച രാവിലെ 11.30ന് പ്രസ്തുത ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 12.30 മുതൽ 2 മണി വരെ പറപ്പൂക്കര സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന ദൈവാലയത്തിൽ അന്ത്യോപചാരമർപ്പിക്കുന്നതിനു വെയ്ക്കും. ദൈവാലയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്കും മറ്റു തിരുക്കർമ്മങ്ങൾക്കും ശേഷം പറപ്പൂക്കര, സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

അഭിവന്ദ്യ പിതാക്കന്മാരായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോയ് ആലപ്പാട്ട് , മാർ വിൻസെന്റ് നെല്ലായിപറമ്പിൽ, മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ മൃതസംസ്കാര ശുശ്രൂഷകർമ്മങ്ങൾക്ക് നേതൃത്വം നൽകും.

റവ ഫാ ആൻ്റോ ജി ആലപ്പാട്ട്, റവ സിസ്റ്റർ മെറിറ്റ എസ് ജെ എസ് എം, റോസിലി ജോണി, റാണി ആൻ്റോ, പരേതനായ ജോസഫ്, വർഗ്ഗീസ് ഡോ പീറ്റർ എന്നിവർ സഹോദരങ്ങളാണ്.

സ്ത്രീധന പീഡന കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : സ്ത്രീധന പീഡന കേസിലെ പ്രതിയെ പോലീസിൻ്റെ പിടിയിൽ.

കാട്ടൂർ കരാഞ്ചിറ നായരുപറമ്പിൽ വീട്ടിൽ ഗോപിയുടെ മകൻ വിഷ്ണുവിനെ (31) ആണ് സ്ത്രീധന പീഡനത്തിൻ്റെ പേരിൽ കാട്ടൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഇ ആർ ബൈജു അറസ്റ്റ് ചെയ്തത്.

പ്രതി ഭാര്യയായ മീനുവിനെ കഴിഞ്ഞ 3 വർഷമായി സ്ത്രീധനത്തിന്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്ന പേരിലും നിരന്തരം ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു വരികയായിരുന്നു. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു.

കഴിഞ്ഞ ഡിസംബർ 31ന് രാത്രി പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും, അതിനിടയിൽ കരഞ്ഞ കുട്ടിയുടെ ചുണ്ടിൽ അടിക്കുകയും ചെയ്തു. ചുണ്ട് മുറിഞ്ഞു ചോര വന്ന കുട്ടിയെ കരാഞ്ചിറ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ എലൈറ്റ് ആശുപത്രിയിൽ കൊണ്ട് പോകാൻ ഡോക്ടർ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ശാരീരിക പീഡനവും മാനസിക പീഡനവും ഭാര്യയെ ഉപദ്രവിക്കലും തീരെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരിന്നു.

കാട്ടൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇ ആർ ബൈജു എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.

അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർ തോമസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ അജേഷ്, കിരൺ എന്നിവരും ഉണ്ടായിരുന്നു.