ക്ഷേത്ര വിശ്വാസികളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള നീചമായ പ്രചാരണം അവസാനിപ്പിക്കുക : കൂടൽമാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി ഗോവിന്ദൻ നമ്പൂതിരിപ്പാട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില തൽപ്പര കക്ഷികൾ നീചമായ പ്രചാരണം നടത്തുന്നതായി കൂടൽമാണിക്യം ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധി നെടുമ്പിളളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് ആരോപിച്ചു.

കേരള നിയമസഭ പാസാക്കിയ നിയമങ്ങളെയും കേരള സർക്കാരിന്റെ ദേവസ്വം ചട്ടങ്ങളെയും ലംഘിച്ച് കൂടൽമാണിക്യം ക്ഷേത്ര ഭരണസംവിധാനവും കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡും നടത്തിയ ചട്ടവിരുദ്ധ നടപടിയായിരുന്നു ഫെബ്രുവരി 24ന് നടന്ന കഴകം നിയമനമെന്നും ക്ഷേത്രത്തിൽ നിയമാനുസൃതം നിലനിൽക്കുന്ന കാരായ്മ വ്യവസ്ഥയെ ലംഘിച്ചുകൊണ്ടും 5 വർഷമായി കഴകപ്രവർത്തി ചെയ്‌തിരുന്ന ആളെ നോട്ടീസ് കാലാവധി പോലും നൽകാതെ പിരിച്ചുവിട്ടുകൊണ്ടുമുള്ള കൂടൽമാണിക്യം ക്ഷേത്രം ഭരണസമിതിയുടെ കുത്സിത നീക്കത്തെയാണ് ക്ഷേത്രം തന്ത്രിമാരും ഭക്തജനങ്ങളും എതിർത്തതെന്നും ഗോവിന്ദൻ നമ്പൂതിരിപ്പാട് പറഞ്ഞു.

തെറ്റ് തിരുത്തുന്നതിന് പകരം സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയിൽ കള്ള പ്രചാരണങ്ങളും കലാപാഹ്വാനവും നടത്തുകയാണ് ചിലരെന്നും ഹിന്ദു ഏകീകരണം എന്നതിനെ ഭയപ്പെടുന്ന ഒരു വിഭാഗം തങ്ങളുടെ അധികാര രാഷ്ട്രീയ നിലനിൽപ്പിനായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

കൂടൽമാണിക്യം ക്ഷേത്രത്തിൽ നിയമിക്കപ്പെട്ടയാൾ ഇന്ന ജാതിയിൽപ്പെട്ട ആളായതിനാൽ തന്ത്രിമാർക്ക് എതിർപ്പുണ്ട് എന്ന രീതിയിലാണ് മാധ്യമങ്ങളിലൂടെ ചിലർ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്നതെന്നും ഇത് വസ്‌തുതയല്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രം, ശാന്തി തുടങ്ങി എല്ലാ അടിയന്തിരങ്ങളും ചില കുടുംബങ്ങൾ പാരമ്പര്യമായി അനുഷ്‌ഠിച്ചു വരുന്നതാണെന്നും ഇത് ദേവസ്വം ചട്ടങ്ങളിൽ വ്യക്തതതയോടെ പ്രതിപാദിച്ചിട്ടുള്ളതാണെന്നും ഇത് ക്ഷേത്രത്തിൻ്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടതാണെന്നും ഗോവിന്ദൻ നമ്പൂതിരിപ്പാട് വ്യക്തമാക്കി.

ബഹുമാനപ്പെട്ട സുപ്രീംകോടതിയും കേരള ഹൈക്കോടതിയും ഈ അവകാശത്തെ സംരക്ഷിച്ചു കൊണ്ടുള്ള വിധിപ്രസ്ത‌ാവം പലപ്പോഴും നലകിയിട്ടുണ്ടെന്നും നിരവധി ഹൈന്ദവ സമുദായങ്ങൾ ഒത്തുചേരുന്ന ക്ഷേത്രത്തിൽ ജാതീയമായ ഒരു വേർതിരിവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

കാരായ്‌മാ അവകാശം ഇല്ലാതാക്കി രാഷ്ട്രീയ ഇടപെടൽ നടത്തി നിയമനാവകാശം നേടിയെടുക്കാൻ വേണ്ടിയുള്ള അധികാര വടംവലിയാണ് ദൗർഭാഗ്യവശാൽ ഭരണസമിതിയിൽ നടക്കുന്നതെന്ന് തന്ത്രി പ്രതിനിധിയുടെ പത്രക്കുറിപ്പിൽ പറയുന്നു.

ഇതിനെതിരെ കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളും ഭക്തജനങ്ങളുമായി ചേർന്ന പ്രാരംഭ കൂടിയാലോചനായോഗത്തിൽ ആരാധനാ സ്വാതന്ത്ര്യവും ആചാരാനുഷ്‌ഠാനങ്ങളുടെ സംരക്ഷണവും മുൻനിർത്തി ആശയപ്രചരണവും നിയമനടപടികളും സ്വീകരിക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചു.

വനിതാദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട : പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം. കോളെജിൽ വനിതാദിനാഘോഷം നടത്തി.

പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഡോ. ഇ.എം. ഷാജി ഉദ്ഘാടനം ചെയ്തു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. പി.ഡി. ധന്യ, സി.സി.ഇ.കെ. കോർഡിനേറ്റർ ഒ. ധന്യ മോഹൻ, വുമൺ സെൽ കോർഡിനേറ്റർ എൻ.എസ്. ഷാനി, ജീവനി കൗൺസിലർ കെ.എം. വസീല തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ, ഫ്ലാഷ് മോബ് എന്നിവ അരങ്ങേറി.

കൂടൽമാണിക്യത്തിൽ ഓഫീസ് ജോലിയിലേക്ക് മാറ്റിയ കഴക ജീവനക്കാരനെ തൽസ്ഥാനത്തേക്ക് പുനഃപ്രവേശിപ്പിക്കണം : കോൺഗ്രസ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം ഭരണസമിതി പുരോഗമന സമൂഹത്തിനനുസരിച്ച് ഉയർന്ന് പ്രവർത്തിച്ച് ഓഫീസ് ജോലിയിലേക്ക് മാറ്റിയ കഴക ജീവനക്കാരനെ വീണ്ടും കഴകപ്രവൃത്തിയിലേക്ക് തന്നെ പുന:പ്രവേശിപ്പിക്കണമെന്ന് കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ജാതി ചിന്തകളുടെ കനലുകൾ ചിലരുടെ മനസ്സിൽ ഇപ്പോഴും ഉള്ളതുകൊണ്ടാണ് ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് കൂടൽമാണിക്യം ക്ഷേത്രത്തിൽ നിയമിച്ച കഴകക്കാരനെ ജാതിയിൽ ഈഴവനായത് കൊണ്ടുമാത്രം അംഗീകരിക്കില്ലെന്ന നിലപാടെടുത്തത് എന്നും തന്ത്രിമാർ പ്രതിഷേധിച്ചപ്പോൾ കഴകവൃത്തിയിൽ നിന്ന് ഇദ്ദേഹത്തെ മാറ്റിയത് നിലവിലുള്ള കോടതി വിധികൾക്കെതിരാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു,

ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ. സതീഷ് വിമലൻ, ആൻ്റോ പെരുമ്പിള്ളി, സോണിയ ഗിരി, കെ.കെ. ശോഭനൻ എന്നിവർ പ്രസംഗിച്ചു.

കൂടൽമാണിക്യം ദേവസ്വം ഭരണസമിതി തന്ത്രിമാരെ നിലയ്ക്ക് നിർത്തണം : അഖിലേന്ത്യ ദളിത് അവകാശ സമിതി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാർ കാലത്തെ പുറകോട്ടു നയിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിയണമെന്നും അല്ലാത്തപക്ഷം ക്ഷേത്രം ഭരണസമിതി അവരെ നിലയ്ക്ക് നിർത്തണമെന്നും അഖിലേന്ത്യ ദളിത് അവകാശ സമിതി (AIDRM) തൃശ്ശൂർ ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിതനായ ഈഴവ സമുദായാംഗമായ ബാലു എന്ന യുവാവിനെ ലഭിച്ച ജോലിയിൽ തുടരാൻ അനുവദിക്കാതെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ദേവസ്വം ഭരണസമിതി ബാലുവിനെ താൽക്കാലികമായി തസ്തിക മാറ്റി ഓഫീസ് അറ്റന്റായി ജോലി നൽകിയതിന് യോഗം അപലപിച്ചു.

കേരളത്തിലെ കൂടൽമാണിക്യം ഉൾപ്പെടെയുള്ള മറ്റ് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് വിവിധ തസ്തികളിൽ നിയമനം നടത്തുന്നതിന് രൂപീകരിച്ച ഭരണഘടനാ സ്ഥാപനമായ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയിൽ ജയിച്ച് ഇൻ്റർവ്യൂവിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ യുവാവിനെയാണ് ജാതി വിവേചനത്തിന്റെ പേരിൽ ലഭിച്ച ജോലിയിൽ നിന്ന് മാറ്റി നിയമിച്ചത്.

നവോത്ഥാന കേരളം നിരവധി ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ക്ഷേത്രപ്രവേശനം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ നേട്ടങ്ങളെ പുറകോട്ടു നയിക്കാനാണ് തന്ത്രിമാരുടെ ഈ സമരം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ സംഘടനകളെ ചേർത്തുപിടിച്ച് വലിയ പ്രക്ഷോഭത്തിന് അഖിലേന്ത്യ ദളിത് അവകാശ സമിതി തയ്യാറെടുക്കുമെന്നും, സർക്കാർ തന്ത്രിമാരുടെ ഈ പ്രവണതകൾ നിയന്ത്രിച്ചില്ലെങ്കിൽ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമെന്നും എ.ഐ.ഡി.ആർ.എം. ആശങ്ക അറിയിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, ട്രഷറർ എൻ.കെ. ഉദയപ്രകാശ്, സഹഭാരവാഹികളായ അഡ്വ. ജയന്തി സുരേന്ദ്രൻ, കെ.എ. പ്രദീപ്, പി.എസ്. ജയൻ, ജി.ബി. കിരൺ, ശ്രീജ സത്യൻ, സി.കെ. ശ്രീരാജ് എന്നിവർ പ്രസംഗിച്ചു.

അയ്യങ്കാവ് താലപ്പൊലി : സാംസ്കാരിക സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം നടത്തി.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്തു.

അഡ്വ. കെ.ജി. അജയ്കുമാർ അധ്യക്ഷത വഹിച്ചു.

ഡോ. മുരളി ഹരിതം മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അലങ്കാര ദീപങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

കിഷോർ പള്ളിപ്പാട്ട്, മധു പി. മേനോൻ, ജനാർദ്ദനൻ കാക്കര, കെ.എസ്. സുധാമൻ, ഭാസുരംഗൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് തൃശ്ശൂർ ശിവരഞ്ജിനി ബാലാജി കലാഭവൻ അവതരിപ്പിച്ച ”ജാനകീയം” നൃത്താവിഷ്കാരം അരങ്ങേറി.

സ്കോളർഷിപ്പ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : രൂപതയുടെ കീഴിലുള്ള മേഴ്സി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൽകുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു.

രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ വിതരണോദ്ഘാടനം നിർവഹിച്ചു.

രൂപതയിലെ 56 ഇടവകകളിൽ നിന്ന് 112 വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹത നേടിയത്.

ഈ സാമ്പത്തിക വർഷത്തിൽ 5,40,000 രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്തു.

മുഖ്യ വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, വിദ്യാർഥി പ്രതിനിധി സ്നേഹ ബാബു പൂവത്തുശ്ശേരി എന്നിവർ പ്രസംഗിച്ചു.

ട്രസ്റ്റിന്റെ കൺവീനറും ഇൻചാർജ് വികാരി ജനറാളുമായ ജോളി വടക്കൻ സ്വാഗതവും അഡ്വൈസറി ബോർഡ് അംഗം പൗലോസ് കൈതാരത്ത് നന്ദിയും പറഞ്ഞു.

മേഴ്സി ട്രസ്റ്റ് സെക്രട്ടറി റവ. ഫാ. കിരൺ തട്ട്ല, ജോയിന്റ് സെക്രട്ടറി റവ. സി. ലിസ മേരി എഫ്.സി.സി., അഡ്വൈസറി ബോർഡ് അംഗങ്ങളായ എൻ.എം. വർഗീസ് നെടുംപറമ്പിൽ, റോസി ചെറിയാൻ വാഴപ്പിള്ളി എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി.

ഇരിങ്ങാലക്കുട : ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടുങ്ങല്ലൂർ ബ്ലോക്ക്‌ ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ ഓഫീസിനു മുമ്പിൽ ജനകീയ സദസ്സ് നടത്തി.

റീജണൽ പ്രസിഡന്റ് ജോപ്പി മങ്കിടിയാൻ അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.എ. മുസമ്മിൽ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് സജീവ് ഈഴുവത്തറ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. സജീവൻ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റസിയ അബു, പാർലമെൻ്ററി പാർട്ടി നേതാവ് ഷംസു വെളുത്തേരി, മുൻ പഞ്ചായത്ത് പ്രസിഡൻ്റും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമായ എം.പി. സോണി, വിചാർ വിഭാഗ് ബ്ലോക്ക് ചെയർമാൻ സലിം അറക്കൽ, കൊടുങ്ങല്ലൂർ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മായ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് വി. മോഹൻദാസ്‌ സ്വാഗതവും, പുത്തൻച്ചിറ മണ്ഡലം പ്രസിഡന്റ് ഉബൈദ് നന്ദിയും പറഞ്ഞു.

ഒ.വി. വിജയൻ അനുസ്മരണവും കഥാ ചർച്ചയും

ഇരിങ്ങാലക്കുട : പ്രശസ്ത സാഹിത്യകാരൻ ഒ.വി. വിജയൻ്റെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സും കഥാവിചാരവും സാഹിത്യകാരൻ അഞ്ചത്ത് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന ചടങ്ങിൽ കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു), ഷാജിത സലീം, ആൻ്റണി കൈതാരത്ത്, സിന്ധു മാപ്രാണം, പി.കെ. ജോർജ്ജ്, എൻ.ഐ. സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.

ശിവദാസൻ ചെമ്മണ്ട, മഹേഷ് ഇരിങ്ങാലക്കുട എന്നിവർ കഥകൾ അവതരിപ്പിച്ചു.

ശ്രീകൃഷ്ണ ഹൈസ്കൂളിൽ കാർബൺ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ തൃശൂർ ജില്ലാ ഹോക്കി അസോസിയേഷൻ്റെ നേതൃത്വത്തിൽ ഹോക്കി ടീം അംഗങ്ങൾക്ക് 20 കാർബൺ സ്റ്റിക്കുകൾ വിതരണം ചെയ്തു.

ദേശീയ തലത്തിലടക്കം നടത്തിയ പ്രവർത്തന മികവിനാണ് കുട്ടികൾക്ക് കാർബൺ സ്റ്റിക്കുകൾ വിതരണം ചെയ്തത്.

പി.ടി.എ. പ്രസിഡൻ്റ് ടി.എസ്. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു.

മാനേജ്മെന്റ് പ്രതിനിധി എ.എൻ. വാസുദേവൻ, എം.പി.ടി.എ. പ്രസിഡന്റ് നിജി വത്സൻ, പി.ടി.എ. വൈസ് പ്രസിഡന്റ് അമ്പിളി ലിജോ, ജില്ലാ ഹോക്കി സെക്രട്ടറി എബനേസർ ജോസ്, ഭാരവാഹികളായ സുധി ചന്ദ്രൻ, സിനി വർഗ്ഗീസ്, ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ബി. ബിജു എന്നിവർ പ്രസംഗിച്ചു.

ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്‌സ്പ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു : ഇരിങ്ങാലക്കുടക്കാരന് നഷ്ടമായത് ഒരു കോടിയിലധികം രൂപ

ഇരിങ്ങാലക്കുട : ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ ഒരുകോടി ആറ് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

പട്ടാമ്പി കൊപ്പം ആമയൂര്‍ സ്വദേശി കൊട്ടിലില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ഹക്കീമി(36)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരന്‍ ട്രേഡിംഗിനെ സംബന്ധിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നു.

അന്വേഷണത്തിൽ ഉയര്‍ന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യവും അതിന്റെ ലിങ്കും കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു.

ഇതോടെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈല്‍ നമ്പറുകളിലൂടെയും വിളിച്ച് പറഞ്ഞും സ്റ്റോക്ക് ട്രേഡിംഗില്‍ വന്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ട്രേഡിംഗ് നടത്തുന്നതിന് വേണ്ടി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു.

പിന്നാലെ രണ്ട് മാസം കൊണ്ട് കല്ലേറ്റുംകര സ്വദേശിയുടെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും പല തവണകളായി 1,06,75,000 (ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം) രൂപ ഇന്‍വെസ്റ്റ്മെന്റ് ചെയ്യിപ്പിക്കുകയും ചെയ്തു.

ഇന്‍വെസ്റ്റ് ചെയ്ത പണത്തിന്റെ ലാഭവിഹിതം പിന്‍വലിക്കാനായി ശ്രമിച്ചപ്പോള്‍ സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു.

നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കല്ലേറ്റുംകര സ്വദേശി ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്.

മുഹമ്മദ് അബ്ദുൾ ഹക്കീം പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തതിൽ 4 ലക്ഷം രൂപയും ഒരു സ്ത്രീയെ ചികിത്സാ സഹായം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആ സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിന് ശേഷം അവരെക്കൊണ്ട് തന്നെ നാല് ലക്ഷം രൂപ ചെക്ക് മുഖേന പിന്‍വലിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

തുടര്‍ന്ന് മുംബൈ സ്വദേശിയായ യുവാവിന് 4 ലക്ഷം രൂപയ്ക്ക് തുല്യമായ ബിറ്റ്‌കോയിന്‍ എടുത്ത് ട്രാന്‍സ്ഫര്‍ ചെയ്ത് നൽകുകയും ചെയ്തു.

ഒരു വന്‍ റാക്കറ്റ് തന്നെ ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ഐടി മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവരെ വന്‍ തുക ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം നൽകി കംബോഡിയ, തായ്ലന്റ് എന്നീ രാജ്യങ്ങളില്‍ കടത്തിക്കൊണ്ടു പോയി നിര്‍ബന്ധിച്ചും, പീഡിപ്പിച്ചും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളെക്കൊണ്ട് ട്രേഡിംഗിലൂടെ തട്ടിപ്പ് നടത്തുകയാണ് എന്നും പൊലീസ് വ്യക്തമാക്കി.

ട്രേഡിംഗിലൂടെ വന്‍തുക ലാഭം ലഭിക്കുമെന്ന് പരസ്യം നല്‍കി ആകര്‍ഷിക്കുകയും, വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ട്രേഡിംഗ് ചെയ്യിപ്പിച്ച്, വന്‍തുക കമ്മീഷനായി ലഭിച്ചിട്ടുളളതായി ഇരകളെ വിശ്വസിപ്പിച്ച്, ട്രേഡിംഗ് നടത്തുന്നവരില്‍ നിന്നും ഉയര്‍ന്ന തുകകള്‍ കൈപ്പറ്റി, ലാഭവിഹിതമോ മുടക്കിയ തുകയോ തിരിച്ചു നല്‍കാതെ തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി.

തട്ടിപ്പു നടത്തുന്നവര്‍ കേസ്സില്‍ ഉള്‍പ്പെടാതിരിക്കാനായി നേരിട്ട് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാതെ, പണം പിന്‍വലിച്ചെടുക്കുന്നതിന് നിര്‍ധനരായ ആളുകളെ കണ്ടെത്തി ചികിത്സാ സഹായം നല്‍കാമെന്നും മറ്റും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അവര്‍ക്ക് ചെറിയ തുക കമ്മീഷനായി നല്‍കി തട്ടിപ്പ് നടത്തിയ പണത്തില്‍ നിന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതിനുശേഷം ഇവരെക്കൊണ്ട് തന്നെ പിന്‍വലിപ്പിച്ച് വാങ്ങിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി. സുരേഷ്, സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഒ. വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സൂരജ്, ബെന്നി, എ.എസ്.ഐ. ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനൂപ്, അജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, സച്ചിന്‍, ശ്രീനാഥ്, സുധീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.