ഒ.വി. വിജയൻ അനുസ്മരണവും കഥാ ചർച്ചയും

ഇരിങ്ങാലക്കുട : പ്രശസ്ത സാഹിത്യകാരൻ ഒ.വി. വിജയൻ്റെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സും കഥാവിചാരവും സാഹിത്യകാരൻ അഞ്ചത്ത് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന ചടങ്ങിൽ കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു), ഷാജിത സലീം, ആൻ്റണി കൈതാരത്ത്, സിന്ധു മാപ്രാണം, പി.കെ. ജോർജ്ജ്, എൻ.ഐ. സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.

ശിവദാസൻ ചെമ്മണ്ട, മഹേഷ് ഇരിങ്ങാലക്കുട എന്നിവർ കഥകൾ അവതരിപ്പിച്ചു.

ശ്രീകൃഷ്ണ ഹൈസ്കൂളിൽ കാർബൺ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ തൃശൂർ ജില്ലാ ഹോക്കി അസോസിയേഷൻ്റെ നേതൃത്വത്തിൽ ഹോക്കി ടീം അംഗങ്ങൾക്ക് 20 കാർബൺ സ്റ്റിക്കുകൾ വിതരണം ചെയ്തു.

ദേശീയ തലത്തിലടക്കം നടത്തിയ പ്രവർത്തന മികവിനാണ് കുട്ടികൾക്ക് കാർബൺ സ്റ്റിക്കുകൾ വിതരണം ചെയ്തത്.

പി.ടി.എ. പ്രസിഡൻ്റ് ടി.എസ്. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു.

മാനേജ്മെന്റ് പ്രതിനിധി എ.എൻ. വാസുദേവൻ, എം.പി.ടി.എ. പ്രസിഡന്റ് നിജി വത്സൻ, പി.ടി.എ. വൈസ് പ്രസിഡന്റ് അമ്പിളി ലിജോ, ജില്ലാ ഹോക്കി സെക്രട്ടറി എബനേസർ ജോസ്, ഭാരവാഹികളായ സുധി ചന്ദ്രൻ, സിനി വർഗ്ഗീസ്, ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ബി. ബിജു എന്നിവർ പ്രസംഗിച്ചു.

ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്‌സ്പ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു : ഇരിങ്ങാലക്കുടക്കാരന് നഷ്ടമായത് ഒരു കോടിയിലധികം രൂപ

ഇരിങ്ങാലക്കുട : ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ ഒരുകോടി ആറ് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

പട്ടാമ്പി കൊപ്പം ആമയൂര്‍ സ്വദേശി കൊട്ടിലില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ഹക്കീമി(36)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരന്‍ ട്രേഡിംഗിനെ സംബന്ധിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നു.

അന്വേഷണത്തിൽ ഉയര്‍ന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യവും അതിന്റെ ലിങ്കും കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു.

ഇതോടെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈല്‍ നമ്പറുകളിലൂടെയും വിളിച്ച് പറഞ്ഞും സ്റ്റോക്ക് ട്രേഡിംഗില്‍ വന്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ട്രേഡിംഗ് നടത്തുന്നതിന് വേണ്ടി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു.

പിന്നാലെ രണ്ട് മാസം കൊണ്ട് കല്ലേറ്റുംകര സ്വദേശിയുടെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും പല തവണകളായി 1,06,75,000 (ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം) രൂപ ഇന്‍വെസ്റ്റ്മെന്റ് ചെയ്യിപ്പിക്കുകയും ചെയ്തു.

ഇന്‍വെസ്റ്റ് ചെയ്ത പണത്തിന്റെ ലാഭവിഹിതം പിന്‍വലിക്കാനായി ശ്രമിച്ചപ്പോള്‍ സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു.

നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കല്ലേറ്റുംകര സ്വദേശി ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്.

മുഹമ്മദ് അബ്ദുൾ ഹക്കീം പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തതിൽ 4 ലക്ഷം രൂപയും ഒരു സ്ത്രീയെ ചികിത്സാ സഹായം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആ സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിന് ശേഷം അവരെക്കൊണ്ട് തന്നെ നാല് ലക്ഷം രൂപ ചെക്ക് മുഖേന പിന്‍വലിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

തുടര്‍ന്ന് മുംബൈ സ്വദേശിയായ യുവാവിന് 4 ലക്ഷം രൂപയ്ക്ക് തുല്യമായ ബിറ്റ്‌കോയിന്‍ എടുത്ത് ട്രാന്‍സ്ഫര്‍ ചെയ്ത് നൽകുകയും ചെയ്തു.

ഒരു വന്‍ റാക്കറ്റ് തന്നെ ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ഐടി മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവരെ വന്‍ തുക ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം നൽകി കംബോഡിയ, തായ്ലന്റ് എന്നീ രാജ്യങ്ങളില്‍ കടത്തിക്കൊണ്ടു പോയി നിര്‍ബന്ധിച്ചും, പീഡിപ്പിച്ചും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളെക്കൊണ്ട് ട്രേഡിംഗിലൂടെ തട്ടിപ്പ് നടത്തുകയാണ് എന്നും പൊലീസ് വ്യക്തമാക്കി.

ട്രേഡിംഗിലൂടെ വന്‍തുക ലാഭം ലഭിക്കുമെന്ന് പരസ്യം നല്‍കി ആകര്‍ഷിക്കുകയും, വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ട്രേഡിംഗ് ചെയ്യിപ്പിച്ച്, വന്‍തുക കമ്മീഷനായി ലഭിച്ചിട്ടുളളതായി ഇരകളെ വിശ്വസിപ്പിച്ച്, ട്രേഡിംഗ് നടത്തുന്നവരില്‍ നിന്നും ഉയര്‍ന്ന തുകകള്‍ കൈപ്പറ്റി, ലാഭവിഹിതമോ മുടക്കിയ തുകയോ തിരിച്ചു നല്‍കാതെ തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി.

തട്ടിപ്പു നടത്തുന്നവര്‍ കേസ്സില്‍ ഉള്‍പ്പെടാതിരിക്കാനായി നേരിട്ട് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാതെ, പണം പിന്‍വലിച്ചെടുക്കുന്നതിന് നിര്‍ധനരായ ആളുകളെ കണ്ടെത്തി ചികിത്സാ സഹായം നല്‍കാമെന്നും മറ്റും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അവര്‍ക്ക് ചെറിയ തുക കമ്മീഷനായി നല്‍കി തട്ടിപ്പ് നടത്തിയ പണത്തില്‍ നിന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതിനുശേഷം ഇവരെക്കൊണ്ട് തന്നെ പിന്‍വലിപ്പിച്ച് വാങ്ങിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി. സുരേഷ്, സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഒ. വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സൂരജ്, ബെന്നി, എ.എസ്.ഐ. ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനൂപ്, അജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, സച്ചിന്‍, ശ്രീനാഥ്, സുധീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

മയക്കുമരുന്ന് മാഫിയക്കെതിരെ യുവത്വം രംഗത്തിറങ്ങണം : എഐവൈഎഫ്

ഇരിങ്ങാലക്കുട : സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയക്കെതിരെ യുവജനങ്ങൾ രംഗത്തിറങ്ങണമെന്നും ഇത്തരക്കാരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണമെന്നും ആളൂർ മേഖല പ്രവർത്തനം ഉദ്ഘാടനം ചെയ്തുകൊണ്ട് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ പറഞ്ഞു.

ദിപിൻ പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിപിൻ, സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എം.ബി. ലത്തീഫ് , സിപിഐ ആളൂർ ലോക്കൽ സെക്രട്ടറി ടി.സി. അർജുനൻ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വിഷ്ണു ശങ്കർ, അസി: സെക്രട്ടറി പി.കെ. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.

പി.കെ. സനീഷ് സ്വാഗതവും അപർണ നന്ദിയും പറഞ്ഞു.

സെക്രട്ടറി ദിപിൻ പാപ്പച്ചൻ,
പ്രസിഡന്റ് പി.കെ. സനീഷ് എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

നിര്യാതനായി

സജീവൻ

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ അരാകുളം വെസ്റ്റ് കുണ്ടൂർ വീട്ടിൽ സജീവൻ (63) നിര്യാതനായി.

സംസ്‌ക്കാരം നാളെ (മാർച്ച്‌ 11) രാവിലെ 9 മണിക്ക് ചാപ്പാറ ക്രിമിറ്റോറിയത്തിൽ.

ഭാര്യ : ബിന്ദു

മകൻ : ശരത്

മരുമകൾ : സേതുലക്ഷ്മി

നിര്യാതനായി

ഉണ്ണികൃഷ്ണൻ

ഇരിങ്ങാലക്കുട : വാഴപ്പിള്ളി ഗോപുരത്തും വീട്ടിൽ വി.ജി.ഉണ്ണികൃഷ്ണൻ (83) നിര്യാതനായി.

സംസ്കാരം നാളെ(ഞായറാഴ്ച) രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.

ഭൗതീക ശരീരം രാവിലെ 9 മണിക്ക് വസതിയിൽ നിന്നും എടുക്കും.

ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം 10ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാ നക്ഷത്രത്തിൽ നടത്തി വരുന്ന കളഭാഭിഷേകം മാർച്ച് 10 തിങ്കളാഴ്ച രാവിലെ 9 മണിക്ക്‌.

ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന്  കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്.

സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്. ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറക്കും. പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക്  പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. 
തുടർന്ന് ശാസ്താവിന്  കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.

നമസ്കാരമണ്ഡപത്തിൽ വെച്ചാണ് പൂജകൾ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.

തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

“ജീവിതമാണ് ലഹരി – ലഹരിയല്ല ജീവിതം” : 8ന് വിദ്യാർത്ഥി യുവജന മഹിളാ സംഗമം

ഇരിങ്ങാലക്കുട : വർത്തമാന കേരളം നേരിടുന്ന മഹാവിപത്തിനെതിരെ മാർച്ച് 8-ാം തിയ്യതി ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിന് സമീപമുള്ള അയ്യൻകാളി സ്ക്വയറിൽ എ. ഐ. എസ്. എഫ് – എ. ഐ. വൈ. എഫ് – കേരള മഹിളാ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥി യുവജന മഹിളാ സംഗമം സംഘടിപ്പിക്കും.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ക്യാമ്പയിൻ്റെ കാര്യങ്ങൾ വിശദീകരിച്ചു.

മഹിളാ സംഘം മണ്ഡലം
പ്രസിഡന്റ് സുമതി തിലകൻ അദ്ധ്യക്ഷത വഹിച്ചു.

കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, എ. ഐ. വൈ. എഫ് ജില്ലാ പ്രസിഡന്റ് എ എസ് ബിനോയ്, മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ, സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ. സി. ബിജു, എ. ഐ. വൈ. എഫ് മണ്ഡലം സെക്രട്ടറി ടി. വി. വിബിൻ, എഐഡി ആർഎം സംസ്ഥാന ട്രഷറർ ബാബു ചിങ്ങാരത്ത്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധ ദിലീപ്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ എന്നിവർ സംസാരിച്ചു.

യുവ നൃത്ത പ്രതിഭകൾ നടനകൈരളിയിൽ

ഇരിങ്ങാലക്കുട : ഒഡിസ്സി നൃത്തരംഗത്തെ യുവതാരവും പ്രസിദ്ധ നർത്തകി ബിജായിനി സത്‌പതിയുടെ ശിഷ്യയുമായ പ്രിഥി നായക് നടനകൈരളിയുടെ 122-ാമത് നവരസ സാധന ശില്പശാലയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നവരസോത്സവത്തിൽ മാർച്ച് 9-ന് വൈകുന്നേരം 6 മണിക്ക് അരങ്ങിലെത്തും.

കുച്ചിപ്പുടി നർത്തകി രഞ്ജിനി നായർ, ഭരതനാട്യം നർത്തകിമാരായ കൃഷ്ണ. പി. ഉണ്ണി, പ്രതിഭാ കിനി, സുജാത രാമനാഥൻ, വിനിതാ രാധാകൃഷ്ണൻ എന്നിവരും, പൂർവിപാലൻ, തെജോയ് ഭട്ടാരു, ശാലിനി രഘുനാഥൻ, കൃഷ് ജെയിൻ എന്നിവരും തങ്ങളുടെ അഭിനയ പ്രകടനങ്ങൾ അവതരിപ്പിക്കും.

ഗുരു വേണുജി നേതൃത്വം നൽകുന്ന നവരസ സാധന ശില്പശാലയിൽ പങ്കെടുക്കുവാനാണ് ഇവർ നടന കൈരളിയിൽ എത്തിച്ചേർന്നിട്ടുള്ളത്.

നിര്യാതയായി

ലളിത

ഇരിങ്ങാലക്കുട : എടതിരിഞ്ഞി പൂവേലി ഗോവിന്ദൻ മാസ്റ്റർ ഭാര്യ ലളിത (85)നിര്യാതയായി.

കൊടുങ്ങല്ലൂർ കൊള്ളിക്കത്തറ കുടുംബാംഗമാണ്.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ.

ഭർത്താവ് : പി. വി.ഗോവിന്ദന്‍ മാസ്റ്റര്‍ (മുന്‍ മാനേജർ, എച്ച് ഡി പി എസ്,എടതിരിഞ്ഞി, റിട്ട ഹെഡ് മാസ്റ്റർ, ടി ടി ഐ, പനങ്ങാട്)

മക്കള്‍ : പി. ജി.സജൻ (മുന്‍ പ്രധാനാധ്യാപകൻ, എച്ച് ഡി പി എസ്,എടതിരിഞ്ഞി), മായ, മഞ്ജു

മരുമക്കൾ : രാധിക സാജന്‍ (ഗവ. ഐടിഐ,ചാലക്കുടി), രഘു, ദേവന്‍