ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ 22ന് ആരംഭിക്കും

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സെപ്തംബർ 22ന് ആരംഭിക്കും.

രാവിലെ 4 മണിക്ക് ശാസ്താവിന് 108 കരിക്കഭിഷേകം.

8 മണിക്ക് ക്ഷേത്ര നടപ്പുരയിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ ഭദ്രദീപം തെളിയിച്ച് നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

തന്ത്രി കെപിസി വിഷ്ണു ഭട്ടതിരിപ്പാട്, പെരുവനം കുട്ടൻ മാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാർ അഡ്വ. കെ.പി. അജയൻ, കെ.എം. സുരേഷ് ബാബു, കമ്മീഷണർ എസ്.ആർ. ഉദയകുമാർ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽ കർത്ത, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് എ.എ. കുമാരൻ, പെരുവനം സതീശൻ മാരാർ, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റൻ്റ് കമ്മീഷണർ എം.ആർ. മിനി, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ഭക്തജനങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.

വൈകുന്നേരം 6.30ന് കലാമണ്ഡലം രാമചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, രാത്രി 8.30ന് തൃശൂർ സദ്ഗമയ അവതരിപ്പിക്കുന്ന നാടകം “സൈറൺ”, 23ന് രാത്രി 8:30ന് അമ്പലപ്പുഴ സാരഥി അവതരിപ്പിക്കുന്ന നാടകം “നവജാതശിശു – വയസ്സ് 84”, 24ന് വൈകുന്നേരം 6.30 ന് ഗുരുവായൂർ ദേവസ്വം അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം, 25ന് രാത്രി 8.30ന് വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം “കാഴ്ചബംഗ്ലാവ്”, 26ന് രാത്രി 8.30ന് കോഴിക്കോട് നാടകസഭ അവതരിപ്പിക്കുന്ന നാടകം “പച്ചമാങ്ങ”, 27ന് രാത്രി 8.30ന് തിരുവനന്തപുരം നടനസഭ അവതരിപ്പിക്കുന്ന നാടകം “വിക്ടറി ആർട്ട്സ് ക്ലബ്ബ്”, 28ന് വൈകുന്നേരം 6.30 മുതൽ ഭരതനാട്യം, സെമി ക്ലാസിക്കൽ ഡാൻസ്, മോഹിനിയാട്ടം, നൃത്തനൃത്യങ്ങൾ, 29ന് വൈകുന്നേരം 6 മണിക്ക് പൂജവെപ്പ്, 6.30 മുതൽ നൃത്തനൃത്യങ്ങൾ, ഭജൻസ്, വൈകുന്നേരം 6.30 മുതൽ നൃത്താർച്ചന, ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, നൃത്തനൃത്യങ്ങൾ, ഒക്ടോബർ 1ന് രാവിലെ 7ന് സംഗീതാർച്ചന, 9 മുതൽ തിരുവാതിരക്കളി,
വൈകുന്നേരം 6.30 മുതൽ സെമി ക്ലാസിക്കൽ ഡാൻസ്, നൃത്തനൃത്യങ്ങൾ, 2ന് രാവിലെ 6 മണിക്ക് എഴുത്തിനിരുത്തൽ, 6.30ന് സമൂഹ അക്ഷരപൂജ, 7ന് സംഗീതാർച്ചന, വൈകുന്നേരം
6.30ന് പഞ്ചാരിമേളം അരങ്ങേറ്റം എന്നിവ അരങ്ങേറും.

നവരാത്രിയുടെ ഭാഗമായി സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ ശ്രീലകത്ത് നെയ്‌വിളക്ക്, ചന്ദനം ചാർത്ത്, നിറമാല, രണ്ട് നേരവും ചുറ്റുവിളക്ക് എന്നിവയുണ്ടാകും.

രക്ഷാകർത്തൃ യോഗവും ബോധവൽക്കരണ ക്ലാസ്സും

ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാട് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്ഷാകർത്തൃ യോഗവും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

മഹല്ല് ഖത്തീബ് അബ്ബാസ് മിസ്ബാഹി പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഇരിങ്ങാലക്കുട സിവിൽ എക്‌സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ പി.എം. ജദീർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.

മഹല്ല് സെക്രട്ടറി പി.എം. റിയാസ് സ്വാഗതവും, ട്രഷറർ ഖാദർ നന്ദിയും പറഞ്ഞു.

ചരിത്രം തിരുത്തിയെഴുതി ; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

ഇരിങ്ങാലക്കുട : ചരിത്രം തിരുത്തിക്കുറിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ കെ.എസ്. അനുരാഗ് പ്രവേശിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്കുകാരനായ അനുരാഗ് ദേവസ്വം ഓഫീസിലേക്ക് ജോലിയിൽ പ്രവേശിക്കാൻ എത്തിയത്.

ഏറെ വിവാദമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കേണ്ടത് സിവിൽ കോടതിയാണെന്ന് വെള്ളിയാഴ്ച്ച ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിന്റെ നിയമനത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതായി അറിയിച്ച് കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അനുരാഗിനുള്ള അഡ്വൈസ് മെമ്മോ അയച്ചത്.

ക്ഷേത്രത്തിൽ തന്ത്രിമാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് ആദ്യം നിയമിതനായ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായ ബി.എ. ബാലു രാജിവെച്ച ഒഴിവിലായിരുന്നു കെ.എസ്. അനുരാഗിന് അവസരം ലഭിച്ചത്.

ചേർത്തല സ്വദേശിയായ അനുരാഗ് അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് ജോലിയിൽ പ്രവേശിക്കാൻ ദേവസ്വം ഓഫീസിൽ എത്തിയത്.

അതേസമയം കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമന വിഷയത്തിൽ സിവിൽ കോടതിയുടെ കണ്ടെത്തലിന് വിധേയമായിട്ടായിരിക്കണം കഴകം നിയമനം എന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സ്ഥിതിക്ക് തൽസ്ഥിതി തുടരാൻ കൂടൽമാണിക്യം ദേവസ്വം ഭരണസമിതിക്ക് ബാധ്യതയുണ്ടെന്നും, തന്ത്രിയെ നോക്കുകുത്തിയാക്കി ഭരണസമിതി നടത്തുന്ന നടപടികൾ തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്നും സമസ്ത കേരള വാര്യർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് യോഗം കുറ്റപ്പെടുത്തി. 

കൂടൽമാണിക്യം ക്ഷേത്രത്തിലെ കാരായ്മ കഴകപ്രവർത്തി കുടുംബാംഗമായ തെക്കേ വാരിയത്തെ ടി.വി. ഹരികൃഷ്ണന് കാരായ്മ കഴകം നിലനിർത്തി കിട്ടുന്നതിന് കോടതിയെ സമീപിക്കുന്നതിന് പൂർണ്ണ പിന്തുണ നൽകി മുന്നോട്ടു പോകാനാണ് സമസ്തകേരള വാര്യർ സമാജത്തിൻ്റെ തീരുമാനം.

പിണറായി സർക്കാരിൻ്റെ പോലീസ് ക്രൂരത :ബി ജെ പി പ്രതിഷേധ മാർച്ച് നടത്തി

ഇരിങ്ങാലക്കുട : പിണറായി സർക്കാരിൻ്റെ പോലീസ് ക്രൂരതയ്ക്കും അനാസ്ഥക്കുമെതിരെ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസിലേക്ക് ബി ജെ പി തൃശൂർ സൗത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.

ബി.ജെ.പി. സൗത്ത് ജില്ലാ ട്രഷറർ വിദ്യാസാഗർ അധ്യക്ഷത വഹിച്ചു.

പൂതംകുളം മൈതാനത്തു നിന്നാരംഭിച്ച മാർച്ച് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ സ്വാഗതവും, ശ്യാംജി മാടത്തിങ്കൽ നന്ദിയും പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ നേതാക്കളായ വിനിത ടിങ്കു,
റിമ പ്രകാശ്, സിബിൻ, സെൽവൻ മണക്കാട്ടുപടി, രാജേഷ് കൊട്ടാരത്തിൽ, വേണു മാസ്റ്റർ, മണ്ഡലം പ്രസിഡന്റുമാരായ ആർച്ച അനീഷ്, പി എസ് സുബീഷ് , കാർത്തിക സജയ്, ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി.രമേഷ്, കെ ആർ രഞ്ജിത്ത്, ജിതീഷ് മോഹൻ, കെ എ മനോജ്, കെ ബി അജയഘോഷ് എന്നിവർ നേതൃത്വം നൽകി.

ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയെ അപമാനിച്ചു : ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : സെപ്റ്റംബർ 14ന് (ഞായറാഴ്ച്ച) പനിയെ തുടർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയെ അപമാനിച്ച കേസിൽ ലൂണ ഐ ടി സിക്കു സമീപം താമസിക്കുന്ന അരിക്കാട്ടുപറമ്പിൽ വീട്ടിൽ ഹിരേഷ് (39) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബസ്സിറങ്ങി ആശുപത്രിയിലേക്ക് നടക്കുകയായിരുന്ന യുവതിക്ക് തലകറക്കം വന്നപ്പോൾ സഹായിക്കാനെന്ന വ്യാജേന ഓടി എത്തുകയും, താൻ ആശുപത്രി ജീവനക്കാരനാണെന്ന് പറയുകയും, മുകളിലത്തെ നിലയിൽ വിശ്രമിക്കാം എന്ന് പറഞ്ഞ് വിടുകയും ചെയ്തു. തുടർന്ന് വിശ്രമിക്കാൻ പോയ യുവതിയെ പ്രതി കയറി പിടിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പിടി കൂടിയത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. സി. എൽ. ഷാജു, എസ്.എച്ച്.ഒ. കെ. ജെ. ജിനേഷ്, എസ്.ഐ. എം. ആർ. കൃഷ്ണപ്രസാദ്, ഗ്രേഡ് എസ്.ഐ. മുഹമ്മദ്‌ റാഷി, ഗ്രേഡ് സീനിയർ സി.പി.ഒ അരുൺജിത്ത്, സി.പി.ഒ. മാരായ ജിജിൽകുമാർ, ഷാബു, എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ടോയ്‌ലറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം നടത്തി

അവിട്ടത്തൂർ : എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പണി തീർത്ത പെൺകുട്ടികൾക്കായുള്ള ടോയ്ലറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ നിർവഹിച്ചു.

വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് മെമ്പർ വിജയലക്ഷ്മി വിനയചന്ദൻ, വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ, പി.ടി.എ. പ്രസിഡൻ്റ് ജോസഫ് അക്കരക്കാരൻ, മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണൻ നമ്പൂതിരി, ഹെഡ്മാസ്റ്റർ മെജോ പോൾ, ദീപ സുകുമാരൻ, എൻ.എസ്. രജനിശ്രീ, സി. രാജലക്ഷ്മി, പി.ജി. ഉല്ലാസ് എന്നിവർ പ്രസംഗിച്ചു.

മാപ്രാണം തീർത്ഥാടന ദേവാലയത്തിൽ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് ആയിരങ്ങളെത്തി

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീർഥാടന ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ പുകഴ്‌ചയുടെ തിരുനാളിന് പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ.

പള്ളിയുടെ സ്ഥാപിതകുരിശ് ഭക്തജനങ്ങളുടെ വണക്കത്തിനായി ഫാ. സിബു കള്ളാപറമ്പിൽ രൂപക്കൂട്ടിൽ നിന്നും എടുത്ത് പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ സ്ഥാപിച്ച ശേഷം ഫാ. ഡേവിസ് ചാലിശ്ശേരി വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആശീർവാദവും നൽകി.

ഫാ. ലിജോ മണിമലക്കുന്നേൽ സന്ദേശം നൽകി.

തുടർന്ന് സെന്റ് റോസ് കപ്പേള ചുറ്റിയുള്ള പ്രദക്ഷിണത്തിനു ശേഷം തിരുസ്വരൂപങ്ങളും പ്രതിഷ്‌ഠാകുരിശും നേർച്ച പന്തലിൽ എഴുന്നള്ളിച്ചു വെച്ചു.

വൈകീട്ട് സെന്റ് ജോൺ കപ്പേളയിൽ നടന്ന വിശുദ്ധ കുരിശിന്റെ നൊവേനയ്ക്കും തിരി തെളിയിക്കലിനും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നേതൃത്വം നൽകി. തിരി തെളിയിക്കലിനു ശേഷം മാർ പോളി കണ്ണൂക്കാടൻ എഴുന്നള്ളിപ്പിനുള്ള പുഷ്‌പകുരിശ് കമ്മിറ്റി ഭാരവാഹികൾക്കു കൈമാറി.

രാത്രി പുഷ്പകുരിശ് എഴുന്നള്ളിപ്പ് ഉണ്ണി മിശിഹാ കപ്പേളയിൽ നിന്നും ആരംഭിച്ച് പള്ളിയിൽ സമാപിച്ചു.

ഇന്നലെ നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാർമ്മികത്വം വഹിച്ചു. ആലുവ ഡി പോൾ വിൻസൻഷ്യൻ സെമിനാരി റെക്ടർ ഫാ. ബിജു കൂനൻ തിരുനാൾ സന്ദേശം നൽകി. മാപ്രാണം പള്ളി അസി. വികാരി ഫാ. ഡിക്സൻ കാഞ്ഞൂക്കാരൻ സഹകാർമ്മികനായിരുന്നു.

ഉച്ചകഴിഞ്ഞ് ദിവ്യബലി, തിരുനാൾ പ്രദക്ഷിണം, പ്രതിഷ്ഠാകുരിശ് നഗരി കാണിക്കൽ, പ്രദക്ഷിണ സമാപനം, വിശുദ്ധ കുരിശിൻ്റെ ആശീർവാദം, വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് ചുംബിക്കൽ, പ്രതിഷ്ഠാകുരിശ് പുനഃപ്രതി ഷ്ഠിക്കൽ, വർണ്ണമഴ എന്നിവയും ഉണ്ടായിരുന്നു.

വികാരി ഫാ. ജോണി മേനാച്ചേരി, അസി. വികാരി ഫാ. ഡിക്സൻ കാഞ്ഞൂക്കാരൻ, കൈക്കാരന്മാരായ ജോൺ പള്ളിത്തറ, ആൻ്റണി കള്ളാപറമ്പിൽ, ബിജു തെക്കേത്തല, പോളി പള്ളായി, കമ്മിറ്റി കൺവീനർമാരായ സെബി കള്ളാപറമ്പിൽ, വിൻസന്റ് നെല്ലേപ്പിള്ളി, ഡേവിസ് കുറ്റിക്കാടൻ, ജോൺസൺ തെക്കൂടൻ, സിസ്റ്റർ നിർമ്മല എഫ്സിസി, ജോസ് മംഗലൻ, സിജി ജോസ് ആലുക്കൽ, ടോമി എടത്തിരുത്തിക്കാരൻ എന്നിവർ തിരുനാളിനു നേതൃത്വം നൽകി.

ഇന്നു മരിച്ചവരുടെ ഓർമ്മദിന ത്തിൽ രാവിലെ 6.15ന് മരിച്ചവർക്കു വേണ്ടി സമൂഹബലി, സെമിത്തേരിയിൽ ഒപ്പീസ്, രാത്രി ഏഴിന് തൃശൂർ കലസദന്റെ നാടകം “എന്റെ പിഴ” എന്നിവ നടക്കും.

ഇരിങ്ങാലക്കുട ടൈംസ് ന്യൂസ് ഇംപാക്ട് : കോമ്പാറ ജംഗ്ഷനിലെ കാടും പടലും വെട്ടി നീക്കി റസിഡൻ്റ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : യാത്രക്കാരുടെ കാഴ്ച മറയ്ക്കും വിധം റോഡിലേക്ക് വളർന്നു പന്തലിച്ച കാടും പടലും വെട്ടി നീക്കി മാതൃകയായിരിക്കുകയാണ് കോമ്പാറയിലെ റസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങൾ.

ആക്സിഡൻ്റ് സോൺ ഏരിയ കൂടിയായ കോമ്പാറ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡ് അധികൃതരുടെ അശ്രദ്ധയിൽ യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം കാടുകയറി കിടക്കുകയായിരുന്നു.

ഇതേപ്പറ്റി ഇരിങ്ങാലക്കുട ടൈംസ് നൽകിയ വാർത്തയെ തുടർന്നാണ് പ്രദേശത്തെ റസിഡൻ്റ്സ് അസോസിയേഷനിലെ ആളുകൾ തന്നെ നേരിട്ടിറങ്ങി പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്.

വലിയ രീതിയിൽ കാടും പടലും വളർന്നു നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് പടിഞ്ഞാറ് ഭാഗത്തെ റോഡിൽനിന്ന് സംസ്ഥാനപാതയിലേക്ക് കയറണമെങ്കിൽ വലതുവശത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല എന്നതായിരുന്നു
ഏറെ അപകടകരം.

പ്രദേശവാസികൾ ബന്ധപ്പെട്ട അധികൃതർക്ക് പലപ്രാവശ്യം പരാതി നൽകി മടുത്തെങ്കിലും നടപടിയൊന്നും ആകാതെയായപ്പോഴാണ് ഇരിങ്ങാലക്കുട ടൈംസ് വാർത്ത നൽകിയത്.

വാർത്ത വന്നതോടെ അപകടങ്ങൾക്ക് കാത്തുനിൽക്കാതെ അധികൃതരുടെ നിസംഗതയെ സാക്ഷിയാക്കി ഒരുകൂട്ടം മനുഷ്യർ മാതൃകയായി.

കൂടൽമാണിക്യം കഴകം നിയമനം : ഭരണസമിതി തീരുമാനം അപലനീയമെന്ന് വാര്യർ സമാജം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം വിഷയത്തിൽ സിവിൽ കോടതിയുടെ കണ്ടെത്തലിന് വിധേയമായിട്ടായിരിക്കണം കഴകം നിയമനം എന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സ്ഥിതിക്ക് തൽസ്ഥിതി തുടരാൻ കൂടൽമാണിക്യം ദേവസ്വം ഭരണസമിതിക്ക് ബാധ്യതയുണ്ടെന്ന് വാര്യർ സമാജം.

നിയമവ്യവസ്ഥയെയും കോടതികളെയും വെല്ലുവിളിച്ചു കൊണ്ട് ആചാരങ്ങളിൽ കൈകടത്താൻ ഭരണസമിതി മുതിരുന്നത് പ്രതിഷേധാർഹമാണെന്നും സമസ്ത കേരളം വാര്യർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് യോഗം ആരോപിച്ചു.

ഹൈക്കോടതിയുടെ നിർദ്ദേശങ്ങളെ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു കൊണ്ട് ഭക്തജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തി ക്ഷേത്രത്തിൻ്റെ ആചാരാനുഷ്ഠാനങ്ങളുടെ അവസാന വാക്കായ തന്ത്രിയെ നോക്കുകുത്തിയാക്കി ഭരണസമിതി നടത്തുന്ന നടപടികൾ തികച്ചും അപലനീയവും പ്രതിഷേധാർഹവുമാണെന്ന് യോഗം കുറ്റപ്പെടുത്തി.

കൂടൽമാണിക്യം ക്ഷേത്രത്തിലെ കാരായ്മ കഴകപ്രവർത്തി കുടുംബാംഗമായ തെക്കേ വാരിയത്തെ ടി.വി. ഹരികൃഷ്ണന് കാരായ്മ കഴകം നിലനിർത്തി കിട്ടുന്നതിന് കോടതിയെ സമീപിക്കുന്നതിന് പൂർണ്ണ പിന്തുണ നൽകുവാനും സമസ്തകേരള വാര്യർ സമാജത്തിൻ്റെ ഇരിങ്ങാലക്കുട യൂണിറ്റ് യോഗം തീരുമാനിച്ചു.

പ്രസിഡൻ്റ് പി.വി. രുദ്രൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എ. അച്യുതൻ, വി.വി. ഗിരീശൻ, എ.സി. സുരേഷ്, എസ്. കൃഷ്ണകുമാർ, ടി. രാമൻകുട്ടി, കെ.വി. രാജീവ് വാര്യർ എന്നിവർ പ്രസംഗിച്ചു.

വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ല് രാഷ്ട്രീയ തട്ടിപ്പെന്ന് തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ല് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കവും രാഷ്ട്രീയ തട്ടിപ്പും മാത്രമാണെന്ന് കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ.

1972ലെ കേന്ദ്രനിയമത്തിന്റെ ഭേദഗതി എന്ന നിലയിലുള്ള ഈ ബിൽ ഒട്ടനവധി സാങ്കേതിക നിയമക്കുരുക്കിൽപ്പെടാൻ സാധ്യതയുള്ളതും അപ്രായോഗികവുമാണ്. ഗവർണ്ണറുടെ പ്രാഥമിക അനുമതിയും പിന്നീട് നിയമസഭയിൽ കൊണ്ടുവന്ന് സബ്ജറ്റ് കമ്മിറ്റിക്ക് അയക്കലും അതിനുശേഷം വീണ്ടും നിയമസഭയിൽ കൊണ്ടുവന്ന് ബിൽ പാസ്സാക്കിയാൽ വീണ്ടും ഗവർണ്ണർക്ക് അയക്കലും കേന്ദ്രനിയമ ഭേദഗതിയായതുമൂലം രാഷ്ട്രപതിക്ക് അയക്കലുമൊക്കെ നേരിടേണ്ട ബില്ലാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ കൊണ്ടുവന്നിട്ടുള്ളത്.

എൽഡിഎഫ് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ മറ്റു മാർഗ്ഗങ്ങളാണ് അനുവർത്തിക്കേണ്ടിയിരുന്നതെന്നും തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു.

കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, പി.ടി. ജോർജ്ജ്, സതീശ് കാട്ടൂർ, മാഗി വിൻസെന്റ്, ശങ്കർ പഴയാറ്റിൽ, നൈജു ജോസഫ് ഊക്കൻ, ഫിലിപ്പ് ഓളാട്ടുപുറം, അഷ്റഫ് പാലിയത്താഴത്ത്, എ.ഡി. ഫ്രാൻസിസ്, വിനോദ് ചേലൂക്കാരൻ, എൻ.ഡി. പോൾ, ജോൺസൻ കോക്കാട്ട്, അനിൽ ചന്ദ്രൻ കുഞ്ഞിലിക്കാട്ടിൽ, ജോസ് അരിക്കാട്ട്, ശ്രീധരൻ മുതിരപ്പറമ്പിൽ, എബിൻ വെള്ളാനിക്കാരൻ, ശിവരാമൻ കൊല്ലംപറമ്പിൽ, ലിംസി ഡാർവിൻ, ലില്ലി തോമസ്സ്, മേരി മത്തായി, വത്സ ആന്റു, ബീന വാവച്ചൻ, ദീപക് അയ്യൻചിറ, പോൾ ഇല്ലിക്കൽ, ജോസ് തട്ടിൽ, തോമസ്സ് കോരേത്ത്, സിജോയിൻ ജോസഫ്, ലിജോ ചാലിശ്ശേരി, ജയൻ പനോക്കിൽ, സുരേഷ് പനോക്കിൽ, മോഹനൻ ചേരയ്ക്കൽ, ബാബു ഏറാട്ട്, ജോർജ്ജ് ഊക്കൻ, വേണു, ഷക്കീർ മങ്കാട്ടിൽ, ഷമീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ, കെ.പി. അരവിന്ദാക്ഷൻ, ജോയ് പടമാടൻ, സി.ബി. മുജീബ്, ജോഷി മാടവന, അശോകൻ ഷാരടി, ജോർജ്ജ് കുറ്റിക്കാടൻ, തോമസ്സ് തോട്ട്യാൻ, വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.