കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ഡോ. ആർ. ബിന്ദു

“തിരക്കഥാകൃത്തുക്കൾ സമ്മാനിച്ച ഫ്യൂഡൽ മാടമ്പി വേഷക്കാരനായി സിനിമയിലല്ലാത്തപ്പോഴും തെരുവിലിറങ്ങി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്”

ഇരിങ്ങാലക്കുട : “കലുങ്ക് സംവാദങ്ങള്‍” എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശൂര്‍ എംപിയുടെ പരിപാടി അപലപനീയമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് പരിപാടിയിൽ തന്റെ പ്രശ്നം അവതരിപ്പിച്ച വയോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

“താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തിൻ്റെ മന്ത്രിയാണ്” എന്ന് പറയുന്നയാള്‍ താന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നു. തൃശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് എംപിയും മന്ത്രിയുമായ ഒരാള്‍ക്ക് അവരുടെ ഏതു നിവേദനവും ഏറ്റു വാങ്ങാനും അനുഭാവപൂര്‍വ്വം പരിഗണിക്കാനും ചുമതലയുണ്ട്. തനിക്ക് വോട്ട് ചെയ്തവരുടെ മാത്രമല്ല, വോട്ടു ചെയ്യാത്തവരുടെയും എംപിയാണ് ഇപ്പോള്‍ അദ്ദേഹം. അവരുടെ എല്ലാവരുടെയും പരാതികളും അഭ്യര്‍ത്ഥനകളും ഒരുപോലെ കേള്‍ക്കാന്‍ ജനാധിപത്യപരമായ ബാധ്യതയുണ്ട് എംപിക്ക് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജീവിത പ്രശ്‍നങ്ങളുമായി മുന്നിലെത്തുന്നവർ തന്റെ അടിയാളരാണെന്ന തോന്നൽ നല്ലതല്ലെന്നും മന്ത്രി ബിന്ദു ഓർമ്മിപ്പിച്ചു.

ജീവിതത്തിലാണോ സിനിമയിലാണോ എന്ന വിഭ്രമത്തിലാണ് അദ്ദേഹം എന്ന് തോന്നും വിധമാണ് സുരേഷ് ഗോപിയുടെ പ്രതികരണങ്ങൾ. തിരക്കഥാകൃത്തുക്കൾ സമ്മാനിച്ച ഫ്യൂഡൽ മാടമ്പി വേഷക്കാരനായി സിനിമയിലല്ലാത്തപ്പോഴും തെരുവിലിറങ്ങി നടക്കുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചു കൊണ്ടാവരുത്. സിനിമകളിൽ ആരാധകരെ ത്രസിപ്പിച്ച തരം ഡയലോഗുകളുമായി തന്നെ സമീപിക്കുന്ന സാധാരണക്കാരുടെ നെഞ്ചത്ത് കേറുന്ന രീതി തുടർച്ചയായി അദ്ദേഹത്തിൽ നിന്നും ഉണ്ടാവുന്നതു കൊണ്ടാണ് ഇതു പറയാൻ നിർബന്ധിതയാകുന്നതെന്നും മന്ത്രി ബിന്ദു പറഞ്ഞു.

മിഥ്യാഭ്രമം മാറാൻ സുരേഷ് ഗോപിയെ ബിജെപി നേതൃത്വം ഇടപെട്ടു സഹായിക്കണം. താനിപ്പോൾ സിനിമയിലല്ല ജനങ്ങളുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ട് കൈകാര്യം ചെയ്യേണ്ട ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലാണെന്നത് മറന്നു പോവരുതെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ബിജെപി തയ്യാറാവണമെന്നും മന്ത്രി ഡോ. ആർ. ബിന്ദു ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സ്കൂട്ടറിൽ കാർ ഇടിച്ചത് ചോദ്യം ചെയ്തു : സ്കൂട്ടർ യാത്രക്കാരനെ ആക്രമിച്ച മൂന്നുയുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു

ഇരിങ്ങാലക്കുട : കോണത്തുകുന്നിൽ വെച്ച് വള്ളിവട്ടം ബോധിഗ്രാം സ്വദേശി പുളിംപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷംസുദ്ദീൻ (24) ഓടിച്ചു വന്നിരുന്ന സ്കൂട്ടറിൽ പ്രതികൾ സഞ്ചരിച്ച കാർ ഇടിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പരാതിക്കാരനെ അസഭ്യം പറയുകയും ഇരുമ്പുപൈപ്പ് കൊണ്ട് ആക്രമിക്കുകയും ചെയ്ത മതിലകം കൂളിമുട്ടം സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ മുഹമ്മദ് ജസീൽ (22), കൊടുങ്ങല്ലൂർ ലോകമലേശ്വരം സ്വദേശി അടിമപറമ്പിൽ വീട്ടിൽ ഷിഫാസ് (23), വെള്ളാങ്ങല്ലൂർ നെടുങ്കാണത്തു കുന്ന് സ്വദേശി കളത്തിപ്പറമ്പിൽ വീട്ടിൽ ശരത്ത്ദാസ് (23) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ഷിഫാസിനെതിരെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, എറണാകുളം ടൗൺ സൗത്ത്, കാസർഗോഡ് എന്നീ സ്റ്റേഷൻ പരിധികളിലായി ഏഴോളം ക്രിമിനൽ കേസുകൾ ഉണ്ട്.

ശരത്ത്ദാസ് ഒരു വധശ്രമ കേസിലുൾപ്പെടെ
ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

വെളിയം ഭാർഗവൻ്റെ 12-ാം ചരമ വാർഷികം ആചരിച്ചു

ഇരിങ്ങാലക്കുട : സിപിഐ മുൻ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ്റെ 12-ാം ചരമ വാർഷികം ആചരിച്ചു.

ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന അനുസ്മരണ യോഗവും പുഷ്പാർച്ചനയും മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു.

മണ്ഡലം കമ്മിറ്റി അംഗം വി.ആർ. രമേഷ്, വി.എസ്. വസന്തൻ, വർധനൻ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.

“മുക്കുടിപുരത്തെ വിശേഷങ്ങൾ” പ്രസിദ്ധീകരിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ ഏതാനും വർഷങ്ങളായി അഡ്വ. രാജേഷ് തമ്പാൻ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരുന്ന കുറിപ്പുകളുടെ സമാഹാരം പുസ്തക രൂപേണ “മുക്കുടിപുരത്തെ വിശേഷങ്ങൾ” എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുൺ കേരള ഫീഡ്‌സ് ചെയർമാൻ കെ. ശ്രീകുമാറിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.

യോഗം മന്ത്രി ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തി.

വി.എസ്. വസന്തൻ, എൻ.കെ. ഉദയപ്രകാശ്, എം.കെ. അനിയൻ, അഡ്വ. കെ. ജെ. ജോൺസൻ, അഡ്വ. വിശ്വജിത്ത് തമ്പാൻ, റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.

മൂർക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ “ഓർമ്മക്കൂട്ടം”

ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ നിന്നും റിട്ടയർ ചെയ്ത സ്റ്റാഫിന്റെ സംഗമം “ഓർമ്മക്കൂട്ടം” സംഘടിപ്പിച്ചു.

സ്കൂൾ മാനേജർ ഫാ. സിന്റോ മാടവനയുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ വിരമിച്ച അധ്യാപകരും അനധ്യാപകരും അവരുടെ അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു.

എം.പി.ടി.എ. പ്രസിഡന്റ്‌ രേഖ രജിത് ആശംസകൾ നേർന്നു.

ഹെഡ്‌മിസ്ട്രസ് പ്രീത ഫിലിപ്പ് സ്വാഗതവും ഇംഗ്ലീഷ് അധ്യാപിക ബിറ്റു നന്ദിയും പറഞ്ഞു.

സ്കൂളിൽ വച്ച് എല്ലാ റിട്ടയേർഡ് സ്റ്റാഫുകളെയും ഉൾപ്പെടുത്തി വിപുലമായ ഒരു യോഗം ഈ വർഷം തന്നെ സംഘടിപ്പിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു.

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല വെള്ളാങ്ങല്ലൂർ യൂണിറ്റിന്റെ പതിനാറാം വാർഷിക സമ്മേളനം നടത്തി.

യൂണിറ്റ് അംഗം വേണു വെള്ളാങ്ങല്ലൂരിന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗം ഇരിങ്ങാലക്കുട മേഖല പ്രസിഡൻ്റ് എൻ.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻ്റ് ഷൈജു നാരായണൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡൻ്റ് എ.സി. ജോൺസൺ ആമുഖ പ്രഭാഷണം നടത്തി.

മേഖല സെക്രട്ടറി സജയൻ മേഖല റിപ്പോർട്ട് അവതരിപ്പിച്ചു.

ട്രഷറർ ടി.സി. ആൻ്റു കണക്കും യൂണിറ്റ് സെക്രട്ടറി റിപ്പോർട്ടും അവതരിപ്പിച്ചു.

യൂണിറ്റ് ഇൻചാർജ് ആയ സുരേഷ് കിഴുത്താണിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളായി ഷൈജു നാരായണൻ (പ്രസിഡൻ്റ്), സുധീഷ് കാഴ്ച (വൈസ് പ്രസിഡൻ്റ്), ടിറ്റോ വർഗീസ് (സെക്രട്ടറി), എം.എസ്. ശ്രീജിത്ത് (ജോയിൻ്റ് സെക്രട്ടറി), ഡിബിൻ (ട്രഷറർ), സുദർശൻ (പി.ആർ.ഒ.) എന്നിവരെ തിരഞ്ഞെടുത്തു.

തുടർന്ന് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച മെമ്പർമാരുടെ മക്കളായ ഡോ. ദൃശ്യ കൃഷ്ണൻ, ആമി എസ്. ഡിബിൻ, ദേവനന്ദ പ്രസാദ്, സ്വസ്തിക ഷൈജു, പി.ജെ. ജാസിം അഹമ്മദ് എന്നിവരെ അനുമോദിച്ചു.

യൂണിറ്റ് അംഗം ശരത്ചന്ദ്രൻ സ്വാഗതവും സുധീഷ് കാഴ്ച നന്ദിയും പറഞ്ഞു.

ഹൃദയപൂർവ്വം വയോജനങ്ങൾക്കൊപ്പം : വയോമിത്രം പദ്ധതിക്ക് 27.50 കോടിരൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : മുതിർന്ന പൗരന്മാരുടെ സാമൂഹികവും ആരോഗ്യപരവുമായ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാ മിഷൻ വഴി സംസ്ഥാന സർക്കാർ
നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

സംസ്ഥാനത്തെ നഗരപ്രദേശത്ത് വസിക്കുന്ന 65 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് അവരവരുടെ സ്ഥലങ്ങളിൽ തന്നെ ആരോഗ്യപരിരക്ഷയും മാനസിക ഉല്ലാസവും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ ആഭിമുഖ്യത്തിൽ വയോമിത്രം പദ്ധതി നടപ്പാക്കി വരുന്നത്.

പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന 65 വയസ്സ് കഴിഞ്ഞവർക്ക് വരുമാന പരിധിയില്ലാതെ സൗജന്യമായി ജീവിതശൈലീരോഗ നിയന്ത്രണ മരുന്നുകൾ, പാലിയേറ്റീവ് സേവനം, ഹെൽപ്പ് ഡെസ്ക് സേവനം, കൗൺസിലിംഗ് സേവനം, വാതിൽപ്പടി സേവനം എന്നിവ നൽകുന്നതാണ് പദ്ധതി.

പുനരധിവാസം, കിടപ്പിലായ വയോജനങ്ങൾക്കാവശ്യമായ സേവനങ്ങൾ എന്നിവയ്ക്കായി വയോമിത്രം ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെടുന്ന വയോജനങ്ങൾക്ക്
ബന്ധപ്പെട്ട വയോമിത്രം യൂണിറ്റ് നേരിട്ടുള്ള സേവനം ഉറപ്പാക്കും. അങ്ങനെ സാധിക്കാത്തവ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്ത് ആവശ്യമായ സേവനം നൽകും.

കൂടാതെ വയോമിത്രം ഗുണഭോക്താക്കളിൽ തന്നെ ഒറ്റപ്പെടലും മാനസിക സംഘർഷങ്ങളും അനുഭവിക്കുന്ന വയോജനങ്ങൾക്ക് ആവശ്യമായ കൗൺസിലിംഗ് ഡോക്ടർമാരുമായി ചേർന്ന് കോർഡിനേറ്റർമാർ നൽകി വരുന്നുണ്ട്.

സംസ്ഥാനത്തെ 91 നഗരസഭാ പ്രദേശത്തും നാല് ബ്ലോക്ക് പഞ്ചായത്തുകളിലും വളരെ വിജയകരമായി വയോമിത്രം നടപ്പാക്കി വരുന്നുണ്ട്. കൂടാതെ, വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി പരിപാടികൾ, വിനോദയാത്രകൾ, വിവിധ ദിനാചരണങ്ങൾ, സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയും വയോമിത്രം പദ്ധതി വഴി നടപ്പിലാക്കുന്നുണ്ട്.

ജനകീയ പങ്കാളിത്തത്തോടുകൂടി വയോമിത്രത്തെ നഗരപ്രദേശങ്ങളിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായി വളർത്താനുളള ശ്രമങ്ങളാണ് സാമൂഹ്യസുരക്ഷാ മിഷൻ നടത്തി വരുന്നത്.

വയോജനക്ഷേമ രംഗത്ത് വയോമിത്രം പദ്ധതി ഉൾപ്പെടെയുളള പദ്ധതികളുടെ മികവ് പരിഗണിച്ചാണ് കേന്ദ്ര സർക്കാരിൻ്റെ വയോശ്രേഷ്ഠ പുരസ്കാരം 2017, 2021 വർഷങ്ങളിൽ സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നത്.

ഡോക്ടർമാർ ഉൾപ്പെടെയുളള ടീം കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാരായ മുതിർന്ന പൗരന്മാർക്കും വീടുകളിലെത്തി ചികിത്സ, മരുന്നുകൾ, പാലിയേറ്റീവ് കെയർ തുടങ്ങിയ സേവനങ്ങളും നൽകി വരുന്നതാണ് വയോമിത്രം പദ്ധതിയിലെ വാതിൽപ്പടി സേവനം.

ഡിമൻഷ്യ/അൽഷിമേഴ്സ് മെമ്മറി സ്ക്രീനിംഗ് നടത്തുന്നതിന് ഓർമ്മത്തോണി എന്ന പുതിയ പദ്ധതിയും സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്നുണ്ട്.

വയോമിത്രം പദ്ധതിയിലെ ഗുണഭോക്താക്കളായ വയോജനങ്ങളിലെ ഡിമൻഷ്യ/ അൽഷിമേഴ്സ് ബാധിതരെ കണ്ടെത്തി ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും പരിചരണം നൽകുന്നതിനുമാണ് ഓർമ്മത്തോണി പദ്ധതിയെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

നിര്യാതനായി

കൊച്ചു ലോനപ്പൻ (ജോൺ)

ഇരിങ്ങാലക്കുട : പാലമറ്റത്ത് അബ്രഹാം മകൻ കൊച്ചു ലോനപ്പൻ (ജോൺ- 82) നിര്യാതനായി.

സംസ്കാരം വ്യാഴാഴ്ച (സെപ്തംബർ 18) രാവിലെ 9.30ന് സെൻ്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

മക്കൾ : ജോളി, ജാനി, ജെയ്നി

മരുമക്കൾ : ജോൺസൺ, ജുബിൻ, ഡെൽവിൻ

മാർ ജേക്കബ് തൂങ്കുഴി ആത്മീയതയുടെയും മാനവികതയുടെയും സമന്വയ രൂപം:മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : അഗാധമായ ആത്മീയതയും മാനവികതയും ഒന്നുചേർന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി പിതാവ് എന്ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

മൂന്നു രൂപതകളിൽ അജപാലന ശുശ്രൂഷ നടത്തി വിശ്വാസി സമൂഹത്തിൻ്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയ അദ്ദേഹത്തിൻ്റെ വേർപാട് കേരള കത്തോലിക്കാ സഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്‌ടമാണ്.
കറയറ്റ സഭാ സ്നേഹവും അർപ്പണ മനോഭാവവും കൈമുതലുള്ള ഇടയശ്രേഷ്‌ഠനായിരുന്നു അദ്ദേഹമെന്നും പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി.

നാൽപ്പത്തിമൂന്നാം വയസ്സിൽ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ട അദ്ദേഹം പിന്നീട് ചുരുങ്ങിയ കാലം താമരശ്ശേരിയിൽ ബിഷപ്പായി സേവനമനുഷ്ഠിച്ചു. പിന്നീട് പത്ത് വർഷത്തോളം തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിസ്തുല സേവനമാണ് നടത്തിയത്.

എല്ലാ അർത്ഥത്തിലും ഫ്രാൻസിസ് പാപ്പ പറഞ്ഞതുപോലെ അജഗണത്തിന്റെ മണമറിഞ്ഞ് പ്രവർത്തിച്ച ഇടയനായിരുന്നു അദ്ദേഹമെന്ന് പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു.

മധ്യതിരുവിതാംകൂറിൽ നിന്ന് മുപ്പതുകളിൽ മലബാറിലേക്ക് കുടിയേറിയ കർഷകകുടുംബത്തി ലാണ് അദ്ദേഹം ജീവിച്ചതും വളർന്നതും. അതിനാൽ തന്നെ മലയോര കർഷകരുടെ ആധികളും ആശങ്കകളും സ്വപ്‌നങ്ങളും ഇല്ലായ്‌മകളും തൊട്ടറിഞ്ഞാണ് അദ്ദേഹം വളർന്നത്. അതിനാൽ അദ്ദേഹത്തിൻ്റെ പൗരോഹിത്യ ശുശ്രൂഷയിലും രൂപതാസാരഥ്യത്തിലും മലയോര ജനതയുടെ കണ്ണീരിൻ്റെയും സ്വപ്‌നങ്ങളുടെയും നിഴലാട്ടമുണ്ടായത് സ്വാഭാവികം.

ഇരിങ്ങാലക്കുട രൂപതയോട് അദ്ദേഹത്തിന് പിതൃതുല്യമായ ബന്ധമാണുണ്ടായിരുന്നത്. രൂപതയുടെ വളർച്ചയിലും വികസന പദ്ധതികളും അദ്ദേഹം ഏറെ താൽപര്യം പ്രകടിപ്പിച്ചു.

ഇരിങ്ങാലക്കുട രൂപതയിലെ വൈദികരോടും സന്യസ്‌തരോടും വിശ്വാസികളോടും അദ്ദേഹം എന്നും സ്നേഹവാൽസല്യങ്ങൾ പ്രകടിപ്പിച്ചു പോന്നു.

70 വർഷത്തോളം ദീർഘിച്ച പൗരോഹിത്യ ശുശ്രൂഷയിൽ 34 വർഷവും അദ്ദേഹം 3 രൂപതകളിലായി മേൽപ്പട്ട ശുശ്രൂഷ നിർവഹിച്ചു.

‘ക്രിസ്‌തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ’ എന്ന അപ്പ സ്തോലവചനമായിരുന്നു അദ്ദേഹത്തിന്റെ ആപ്‌തവാക്യം. അതിനാൽ ആത്മീയതയോടൊപ്പം ഉന്നതമായ മാനവികമായ മുല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ക്രൈസ്‌തവ വിശ്വാസിയെയാണ് അദ്ദേഹം സ്വപ്നം കണ്ടത്. അദ്ദേഹത്തിന്റെ ജീവിതമാകെ ഈ ജീവിത ദർശനത്തിൻ്റെ നിറനിലാവുണ്ട്.

സദാ പുഞ്ചിരിക്കുന്ന മുഖവും വിനയപൂർവമുള്ള പെരുമാറ്റവും ലളിത ജീവിതവും അദ്ദേഹത്തിന്റെ മുഖമുദ്രയായതിൽ അത്ഭുതമില്ല.
എപ്പോഴും പ്രത്യാശയുടെ നാളെകളിലേക്കാണ് അദ്ദേഹം നോട്ടമിട്ടിരുന്നത്.

കത്തോലിക്കാ സഭയും ക്രൈസ്തവ സമൂഹവും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിനുമുണ്ടായിരുന്നു.

എന്നാൽ ക്രിസ്‌തുവിൻ്റെ സുവിശേഷം എല്ലാവരേയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പാതയിൽ ഒന്നിപ്പിക്കണമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.

സൗമ്യമായി പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടണമെന്ന് വിശ്വസിച്ച അദ്ദേഹം വിശ്വാസി സമൂഹം വൈദികരിൽ നിന്നും വൈദികമേലധ്യക്ഷന്മാരിൽ നിന്നും സന്യസ്തരിൽനിന്നും കൂടുതൽ മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്.

തൃശൂർ അതിരൂപതയുടെ ആധുനികതയിലേക്കുള്ള വളർച്ചയിൽ നിരവധി മഹാ സംരംഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

വിശ്വാസി സമൂഹത്തിൻ്റെയും സഹവൈദികരുടെയും നിർലോഭമായ പിന്തുണ കൊണ്ടാണ് ജൂബിലി മിഷൻ മെഡിക്കൽ കോളെജും മേരിമാത മേജർ സെമിനാരിയും ജ്യോതി എൻജിനീയറിംഗ് കോളെജ് ഉൾപ്പെടെ നിരവധി സംരംഭങ്ങൾ യാഥാർഥ്യമായതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞു.

സീറോ മലബാർ സഭയുടെ ചരിത്രത്തിൽ തിളക്കമാർന്ന ഒരു കാലഘട്ടത്തിൻ്റെ പ്രതീകം കൂടിയാണ് അന്തരിച്ച തൂങ്കുഴി പിതാവ്.

മാറുന്ന കാലത്തിനനുസരിച്ച് അജപാലന ശുശ്രൂഷയിൽ കൂടുതൽ മനുഷ്യത്വത്തിൻ്റെയും കാരുണ്യത്തിൻ്റെയും കരസ്‌പർശമുണ്ടാകണെന്ന് അദ്ദേഹം ജീവിതത്തിലുടനീളം നമ്മെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ദൈവം തന്ന സുദീർഘമായ ജീവിതത്തെ വിശുദ്ധവും വിസ്‌മയനീയവുമായ രീതികളിൽ ജീവിച്ച് പിതാവായ ദൈവത്തിന് അദ്ദേഹം കാഴ്ച യർപ്പിച്ചുവെന്ന് നമുക്ക് കരുതാം.

അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും സന്യസ്‌തരും വിശ്വാസികളും സ്നേഹാദരപൂർവം അർപ്പിക്കുന്ന പ്രാർഥനയിലും അനുശോചനത്തിലും ഞാനും പങ്കുചേരുന്നു എന്നും സഫലമായ ആ ജീവിതത്തിന് പിതാവായ ദൈവം പ്രതിഫലം നൽകട്ടെ എന്നും
മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.