ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷന്‍ വികസനം; ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ വികസനം ആവശ്യപ്പെട്ട് റെയില്‍വേ വികസനസമിതിയുടെയും പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ സമരം ശക്തമായതോടെ റെയില്‍വേയുടെ ഉന്നതതല ഉദ്യോഗസ്ഥസംഘം സ്റ്റേഷനിലെത്തി വിശദപരിശോധന നടത്തി.

ഡിആര്‍എം ഡോ. മനീഷ് താപ്യാല്‍, സിസിഐ അരുണ്‍, എന്‍ജിനീയര്‍ സൗമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനിലെത്തിയത്.

സ്റ്റേഷന്‍മാസ്റ്റര്‍ രാജേഷ്, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈജു ജോസഫ്, സെക്രട്ടറി പി.സി. സുഭാഷ് എന്നിവര്‍ സംഘത്തെ സ്വീകരിച്ചു.

റെയില്‍വേയ്ക്കും എംപിക്കും നല്‍കിയ നിവേദനത്തിന്റെ കോപ്പി അസോസിയേഷന്‍ ഭാരവാഹികള്‍ ഡിആര്‍എമ്മിന് കൈമാറി.

റെയില്‍വേ സ്റ്റേഷനെ അടുത്ത പ്രാവശ്യം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഡിആര്‍എം ഉറപ്പു നല്‍കിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങള്‍ ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ച് വിലയിരുത്തി.

കാടുപിടിച്ചു കിടക്കുന്ന ഭാഗം വാഹനങ്ങളുടെ പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്തണമെന്നും റെയില്‍വേ സ്റ്റേഷന് കവാടം വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കണം, രണ്ടാമത്തെ പ്ലാറ്റ്‌ഫോമിനോടു ചേര്‍ന്ന് പണിതതുപോലെയുള്ള ആധുനിക പാര്‍ക്കിംഗ് സൗകര്യം ഒന്നാം പ്ലാറ്റ്‌ഫോമിലും ഒരുക്കണം, 50 വര്‍ഷം പഴക്കമുള്ള ശൗചാലയങ്ങള്‍ പുതുക്കി പണിയണം, കാത്തിരിപ്പുമുറി നവീകരിക്കണം, രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ ടീ സ്റ്റാള്‍ തുറക്കണം എന്നീ ആവശ്യങ്ങളും അസോസിയേഷന്‍ ഭാരവാഹികള്‍ ഡിആര്‍എമ്മിനെ ധരിപ്പിച്ചു.

മാനസ മോഹിനിയാട്ടം പുരസ്‌കാരം ലാസ്യമുദ്ര ഈ വര്‍ഷം കലാമണ്ഡലം പ്രഷീജ ഗോപിനാഥന്

ഇരിങ്ങാലക്കുട : മോഹിനിയാട്ടം നര്‍ത്തകി പദ്മശ്രീ കലാമണ്ഡലം സത്യഭാമയുടെ സ്മരണാര്‍ത്ഥം, ഷൊര്‍ണൂര്‍ മാനസ കള്‍ച്ചറല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മാനസ മോഹിനിയാട്ടം പുരസ്‌കാരത്തിന് (ലാസ്യമുദ്ര) നര്‍ത്തകിയും നൃത്ത സംവിധായികയും അധ്യാപികയുമായ കലാമണ്ഡലം പ്രഷീജ ഗോപിനാഥിനെ തെരഞ്ഞെടുത്തു.

കലാമണ്ഡലം ശൈലിയെ പരിരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് അവാര്‍ഡ്.

കഴിഞ്ഞ വര്‍ഷം മോഹിനിയാട്ടത്തില്‍ കലാമണ്ഡലം ഏര്‍പ്പെടുത്തിയ വി.എസ്. ശര്‍മ്മ എന്റോവ്മെന്റും പ്രഷീജയ്ക്ക് ലഭിച്ചിട്ടുണ്ട്.

പ്രഷീജ ഒരു ദശാബ്ദത്തിലേറെയായി ഇരിങ്ങാലക്കുടയില്‍ ശ്രീഭരതം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്തകലാലയം നടത്തി വരുന്നുണ്ട്.

പ്രശസ്തിപത്രവും മൊമെന്റോയും 11,111 രൂപയും അടങ്ങുന്ന പുരസ്‌കാരം ഷൊര്‍ണൂരില്‍ നടക്കുന്ന മാനസ ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ അവസാന ദിവസമായ മെയ് 11ന് വി.കെ. ശ്രീകണ്ഠന്‍ എംപി സമ്മാനിക്കും.

സ്ക‌ിൽ ഡെവലപ്പ്‌മെൻ്റ് സെൻ്ററിൽ പ്രവേശനം ആരംഭിച്ചു

ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്പ്മെൻറ് സെൻ്ററിലെ ഇലക്ട്രിക് വെഹിക്കിൾ സർവ്വീസ് ടെക്‌നിഷ്യൻ, ഇൻ്റീരിയർ ലാൻഡ് സ്കേപ്പർ തുടങ്ങിയ കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു.

പത്താം ക്ലാസ് വിജയിച്ച 15 മുതൽ 23 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

കോഴ്‌സുകൾ തികച്ചും സൗജന്യമാണ്.

ക്ലാസുകൾ ശനി, ഞായർ, മറ്റു പൊതു അവധി ദിവസങ്ങളിൽ. മറ്റു കോഴ്‌സുകൾ പഠിക്കുന്നവർക്കും ഈ കോഴ്‌സുകളിൽ ചേരാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ്‌ 15.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ (എസ് ഡി സി കോഡിനേറ്റർ) : 9633027148

ഗ്രാമിക ദേശക്കാഴ്ച : സാമൂഹ്യ വിമർശനങ്ങളുമായി വേനൽമഴ ക്യാമ്പിലെ കുട്ടികളുടെ നാടകം

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക ആളൂർ പഞ്ചായത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശക്കാഴ്ച കലാസാംസ്കാരികോത്സവം രണ്ടാം ദിവസം
നാടകരാവിൽ വേനൽമഴ നാടകക്കളരിയിലെ കുട്ടികൾ അവതരിപ്പിച്ച ”സസ്യബുക്ക്” നാടകം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

യുദ്ധം, ഭരണകൂട ഭീകരത, പരിസ്ഥിതി ദുരന്തങ്ങൾ, വർഗീയത, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നതായിരുന്നു നാടകം.

26ന് ആരംഭിച്ച് ഒരാഴ്ച മാത്രം നീണ്ടുനിന്ന ക്യാമ്പിൽ പങ്കെടുത്ത
നാൽപതോളം കുട്ടികളാണ് അര മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ വേഷമിട്ടത്.

ക്യാമ്പ് ഡയറക്ടർ സലീഷ് പത്മിനി സുബ്രഹ്മണ്യനാണ് നാടകത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്.

നാടകത്തിൻ്റെ അണിയറയിലും കുട്ടികൾ തന്നെയാണ് പ്രവർത്തിച്ചത്.

നാടകരാവിൽ, കഴിഞ്ഞ വർഷം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനർഹയായ ബീന ആർ. ചന്ദ്രൻ അവതരിപ്പിച്ച ”ഒറ്റ ഞാവൽമരം” എന്ന ഏകപാത്ര നാടകവും ഈ വർഷം സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ 4 പുരസ്കാരങ്ങൾ നേടിയ അടാട്ട് പഞ്ചമി തിയേറ്റേഴ്സിൻ്റെ ”പൊറാട്ട്” എന്ന നാടകവും അവതരിപ്പിക്കപ്പെട്ടു.

സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നാടകരാവ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷയായി.

പുരസ്കാര ജേതാക്കളായ ബീന ചന്ദ്രൻ, രജിത സന്തോഷ്, നിഖിൽ ദാസ്, നിജിൽ ദാസ് എന്നിവരെ ചലച്ചിത്ര നടൻ സുനിൽ സുഖദ ആദരിച്ചു.

പുല്ലൂർ സജു ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷാജു, പഞ്ചായത്തംഗങ്ങളായ ഷൈനി തിലകൻ, ഓമന ജോർജ്, സവിത ബിജു, ക്യാമ്പ് ഡയറക്ടർ സലീഷ് പത്മിനി സുബ്രഹ്മണ്യൻ, ക്യാമ്പ് ലീഡർ ശ്രാവണി, തുമ്പൂർ ലോഹിതാക്ഷൻ, എൻ.പി. ഷിൻ്റോ, ജയൻ കാളത്ത് എന്നിവർ പ്രസംഗിച്ചു.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി : പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നവീകരിക്കുന്ന പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധ കാരണങ്ങളാൽ തകർന്ന 30 റോഡുകൾക്കായി 8.39 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്.

പൂമംഗലം പഞ്ചായത്തിലെ എസ്.എൻ. നഗർ റോഡ് (20 ലക്ഷം), പായമ്മൽ റോഡ് (40 ലക്ഷം) എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിൻ്റെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചത്.

എടക്കുളം ഹെൽത്ത് വെൽനെസ്സ് സെൻ്ററിൽ നടന്ന ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കവിത സുരേഷ്, ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത്, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹൃദ്യ അജീഷ്, മെമ്പർമാരായ കെ.എൻ. ജയരാജ്, ലത വിജയൻ എന്നിവർ പ്രസംഗിച്ചു.

നിര്യാതനായി

സുനിൽ

ഇരിങ്ങാലക്കുട : പടിയൂർ വാര്യം റോഡ് പരിസരം അടിപ്പറമ്പിൽ പരേതനായ പത്മനാഭൻ മകൻ സുനിൽ (49) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : ജിഷ

മകൻ : ആദിത്യൻ.

 ഇരിങ്ങാലക്കുടയിൽ സ്നേഹക്കൂടിന്റെ തണലിലേക്ക് ചേക്കേറി ആറാമത്തെ കുടുംബം

ഇരിങ്ങാലക്കുട : കൂട്ടായ്‌മയുടെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ആറാമത്തെ വീടും യാഥാർത്ഥ്യമായി. 

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീമിന്റെ വിവിധ യൂണിറ്റുകളുടെയും സുമനസ്സുകളുടെയും സഹായത്താൽ ഉയർന്ന ആറാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. 

ആളൂരിലെ ഭവനരഹിതയായ റസിയ സുൽത്താനയാണ് സ്വപ്നഭവനത്തിന്റെ താക്കോൽ മന്ത്രിയിൽ നിന്നും സ്വീകരിച്ചത്. 

സാങ്കേതിക കാരണങ്ങളാൽ സംസ്ഥാനത്തെ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാതെ പോയവർക്ക് വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ മന്ത്രി ബിന്ദുവിന്റെ ഭാവനയിൽ വിരിഞ്ഞ പദ്ധതിയാണിത്. 

ഇക്കാലയളവിൽ ബഹുജന പിന്തുണയോടെ 6 വീടുകൾ സാക്ഷാത്കരിക്കാനായതിന്റെ ആനന്ദനിമിഷമാണിതെന്ന് താക്കോൽ സമർപ്പണത്തിനുശേഷം മന്ത്രി പറഞ്ഞു. 

സ്വന്തമായി വീടില്ലാതിരുന്ന റസിയ സുൽത്താനയ്ക്ക് സുമനസ്സുകളുടെ സഹായത്തോടെ 3 സെന്റ് സ്ഥലം വാങ്ങിയതിന്റെ ആധാരകൈമാറ്റം 2023 നവംബറിലാണ് മന്ത്രി ബിന്ദു നിർവ്വഹിച്ചത്. 

വീടുവെച്ചു നൽകുന്ന ഉദ്യമം എ.പി.ജെ. അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എൻ.എസ്.എസ്. സെല്ലിന്റെ ആഭിമുഖ്യത്തിൽ തൃശൂർ, പാലക്കാട് മേഖലയിലെ യൂണിറ്റുകൾ ഏറ്റെടുത്തു. 

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത സഹൃദയ എൻജിനീയറിങ് കോളെജിലെ എൻ.എസ്.എസ്. യൂണിറ്റിനെ നിർവ്വഹണച്ചുമതല ഏൽപ്പിച്ചു. 

സഹൃദയ കോളെജിലെ വൊളൻ്റിയർമാർ ആദ്യഘട്ടത്തിൽ സമാഹരിച്ച തുകയുപയോഗിച്ച് വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 2024 ഫെബ്രുവരി 10ന് മന്ത്രി ഡോ. ആർ. ബിന്ദു തറക്കല്ലിടലും നിർവ്വഹിച്ചു. 

തുടർന്ന് തൃശൂർ, പാലക്കാട് മേഖലയിലെ വിവിധ കോളെജുകൾ ചേർന്ന് ധനസമാഹരണത്തിന് നേതൃത്വം നൽകുകയും സാങ്കേതിക സർവ്വകലാശാലയിലെ എല്ലാ മേഖലയിലെയും എൻ.എസ്.എസ്. യൂണിറ്റുകൾ പൂർണ്ണ പിന്തുണ നൽകുകയും ചെയ്‌തു. 

അതോടെ റസിയ സുൽത്താനയുടെ വീടെന്ന സ്വപ്‌നവും സ്നേഹക്കൂട് പദ്ധതിയിലെ ആറാമത്തെ സംരംഭവും യാഥാർത്ഥ്യമായി. 

ഭിന്നശേഷിക്കാർ, നിരാലംബർ, വിധവകൾ തുടങ്ങിയവർക്ക് മുൻഗണന നൽകിക്കൊണ്ട് സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായം സംയോജിപ്പിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ബാക്കി വീടുകൾക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

സ്ക്രാപ്പ് ചാലഞ്ച്, ബിരിയാണി ചാലഞ്ച്, വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണ- വിതരണ ചലഞ്ചുകൾ എന്നിവ വഴിയും നിരവധി സുമനസ്സുകളുടെ സഹായസഹകരണങ്ങളിലൂടെയും സമാഹരിച്ച വിഭവങ്ങൾ കൊണ്ടാണ് ഭവനരഹിതർക്ക് സ്വപ്നഭവനം നേടിക്കൊടുക്കാൻ കഴിയുന്ന പദ്ധതി മുന്നേറുന്നത്. 

ഏറ്റവും അഭിമാനകരമായ മാതൃകയാണ് ഇതുവഴി സൃഷ്ടിക്കുന്നതെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. ആർ.എൻ. അൻസർ, എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ.എം. അരുൺ, ഡോ. പി.യു. സുനീഷ്, പ്രോഗ്രാം ഓഫീസർ സി.യു. വിജയ്, ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് മാസ്റ്റർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അഡ്വ. എം.എസ്. വിനയൻ, രതി ഗോപി, ദിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, ജുമൈല ഷഹീർ, യു.കെ. പ്രഭാകരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സംസ്ഥാനതല ”സയൻസ് കിറ്റ്” നിർമ്മാണ മത്സരത്തിൽ മൂന്നാം സ്ഥാനം ടി. മൃദുല

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ”സയൻസ് കിറ്റ്” നിർമ്മാണ മത്സരത്തിൽ ടി. മൃദുല മൂന്നാം സ്ഥാനം നേടി.

ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് മൃദുല സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മൃദുല.

ഇരിങ്ങാലക്കുടയിൽ “0480” എന്ന കലാസാംസ്കാരിക സംഘടനയ്ക്ക് തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട : മുപ്പത്തിയൊന്ന് സാംസ്കാരിക പ്രതിഭകൾ തിരി തെളിയിച്ചു കൊണ്ട് ഇരിങ്ങാലക്കുടയിൽ “0480” എന്ന കലാസാംസ്കാരിക സംഘടനയ്ക്ക് തുടക്കമായി.

ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി ഉൽഘാടനം നിർവ്വഹിച്ചു.

സൗഹൃദവും ഗുഹാതുര ബന്ധവും ഊട്ടിയുറപ്പിച്ച അക്കങ്ങളാണ് “0480”. എന്റെ പാഠ്യവിഷയം അക്കങ്ങളായതു കൊണ്ടു തന്നെ “0480” എന്ന സംഘടനയുമായുള്ള എന്റെ ബന്ധം വലുതായി കാണുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

വേദിയിൽ പ്രഥമ ശ്രീകുമാരൻ തമ്പി അവാർഡ് റഫീക്ക് അഹമ്മദിന് ശ്രീകുമാരൻ തമ്പി സമ്മാനിച്ചു.

25000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.

ചടങ്ങിൽ യു. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു.

പ്രതാപ് സിംഗ്, കലാഭവൻ നൗഷാദ്, വൈഗ കെ. സജീവ്, ഇ. ജയകൃഷ്ണൻ എന്നിവരെ ആദരിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, റഷീദ് കാറളം, റഫീക്ക് അഹമ്മദ്, ഇ. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ശ്രീകുമാരൻ തമ്പിയുടെയും റഫീക്ക് അഹമ്മദിന്റെയും ഗാനങ്ങൾ കോർത്തിണക്കി എടപ്പാൾ വിശ്വൻ നയിച്ച ഗാനമേള, മീനാക്ഷി മേനോന്റെ മോഹിനിയാട്ടം, ശരണ്യ സഹസ്ര ടീമിന്റെ കഥക്, ജെ.ഡി.എസ്. ഡാൻസ് അക്കാദമിയുടെ നൃത്തം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് എൻ. എസ്. എസ്.

ഇരിങ്ങാലക്കുട : ലോകത്തെ നടുക്കിയ ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുകുന്ദപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ അനുശോചന യോഗം ചേർന്നു.

ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.

ജീവൻ നഷ്ടപ്പെട്ട 26 പേരുടെയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും യോഗം അഭിപ്രായപ്പെട്ടു.

ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ ശവസംസ്കാര ചടങ്ങുകളിൽ യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ യൂണിയനെ പ്രതിനിധീകരിച്ച് നാളെ എറണാകുളം ഇടപ്പള്ളിയിൽ നടക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കും.

കമ്മറ്റി അംഗങ്ങളായ രവീന്ദ്രൻ കണ്ണൂർ, വിജയൻ ചിറ്റേത്ത്, സുനിൽ കെ. മേനോൻ, എൻ. ഗോവിന്ദൻകുട്ടി, ആർ. ബാലകൃഷ്ണൻ, പി.ആർ. അജിത്കുമാർ, ബിന്ദു ജി. മേനോൻ, എ.ജി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും, എൻ എസ് എസ് ഇൻസ്പെക്ടർ ബി. രതീഷ് നന്ദിയും പറഞ്ഞു.