നാലമ്പല ദർശനം : കൂടൽമാണിക്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ സേവാഭാരതിയുടെ അന്നദാനം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തിച്ചേരുന്ന നാലമ്പല തീർത്ഥാടകർക്കായി ശനി, ഞായർ ദിവസങ്ങളിൽ അന്നദാനം നടത്തുമെന്ന് ഇരിങ്ങാലക്കുട സേവാഭാരതി അറിയിച്ചു.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന അന്നദാനം വൈകീട്ട് 3 മണി വരെ തുടരും. ഇപ്രാവശ്യം അന്നദാനത്തിനു വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് സേവാഭാരതി ഒരുക്കിയിട്ടുള്ളത്.

ഒരേ സമയം അഞ്ഞൂറോളം പേർക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് സജ്ജീകരിക്കുന്നത്. ഓരോ ദിവസവും ഏകദേശം 5000ൽ പരം ഭക്തരെയാണ് സേവാഭാരതിയുടെ അന്നദാന മഹായജ്ഞത്തിലേക്ക് പ്രതീക്ഷിക്കുന്നത്.

അന്നദാനത്തിൻ്റെ ഉദ്ഘാടനം കൂടൽമാണിക്യം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വല്ലഭൻ നമ്പൂതിരിപ്പാട് ജൂലൈ 19 ശനിയാഴ്ച രാവിലെ 10 മണിക്ക് നിർവ്വഹിക്കും.

സേവാഭാരതിയുടെ മാതൃസമിതിയും അന്നദാന സമിതിയും അന്നദാനത്തിന് നേതൃത്വം നൽകും.

വിദ്യാർഥികളുടെ പഞ്ചായത്ത് കാലാവസ്ഥാ പാർലമെൻ്റ് നടത്തി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ സംഘടിപ്പിച്ച വിദ്യാർഥികളുടെ പഞ്ചായത്ത് കാലാവസ്ഥാ പാർലമെൻ്റ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

സിദ്ധാന്തങ്ങൾ പ്രായോഗിക തലത്തിലേക്ക് എത്തിക്കാനുള്ള ലക്ഷ്യമാണ് പഞ്ചായത്ത് കാലാവസ്ഥാ പാർലമെൻ്റ് സംഘടിപ്പിക്കുക വഴി വിദ്യാർഥി സമൂഹത്തിന് കൈവന്നിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

കിലയുടെയും ബ്രിംഗ് ബാക്ക് ഗ്രീൻ ഫൗണ്ടേഷൻ്റേയും മേൽനോട്ടത്തിൽ സംഘടിപ്പിച്ച പാലമെൻ്റിൽ ക്രൈസ്റ്റ് കോളെജ്, സെൻ്റ് ജോസഫസ് കോളെജ്, ഇ.കെ.എൻ. സെൻ്റർ എന്നിവർ പങ്കാളികളായി.

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി, മുരിയാട്, പടിയൂർ, പൂമംഗലം പഞ്ചായത്തുകളിലെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ റിപ്പോർട്ടുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഏറ്റുവാങ്ങി.

തുടർന്ന് വിദ്യാർഥികൾ നടത്തിയ മോക്ക് പാർലമെൻ്റിൽ ഈ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബില്ലുകൾ ചർച്ച ചെയ്ത് പാസ്സാക്കി.

ക്രൈസ്റ്റ് കോളെജ് മാനേജർ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതം പറഞ്ഞു.

കില പ്രൊഫ. ഡോ. മോനിഷ്, ബ്രിംഗ് ബാക്ക് ഗ്രീൻ ഡയറക്ടർ അഖിലേഷ് അനിൽകുമാർ ഡോ. മാത്യു പോൾ ഊക്കൻ, ഡോ. എസ്. ശ്രീകുമാർ, നിധിൻ, തവനിഷ് കോർഡിനേറ്റർ മുവിഷ് മുരളി, ഡോ. ജോസ് കുര്യക്കോസ് എന്നിവർ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളെജിലെ സംഘടനകളായ തവനിഷ്, എൻ.എസ്.എസ്., സി.എസ്.എ., റീഡേഴ്‌സ് ക്ലബ്‌, വോയ്സ്‌ ക്ലബ്‌ എന്നിവരും പങ്കാളികളായി.

സമൂഹത്തെ ധാർമ്മികമായി നിലനിർത്തുന്നതിന് രാമായണം പോലുള്ള ഇതിഹാസങ്ങൾ വലിയ പങ്ക് വഹിക്കുന്നു : സ്വാമി നന്ദാത്മജ

കൊടുങ്ങല്ലൂർ : സമൂഹശരീരത്തെ ധാർമ്മികമായി നിലനിർത്തുന്നതിലും കുടുംബ ബന്ധങ്ങളെ മൂല്യച്യുതിയിൽ നിന്നു സംരക്ഷിക്കുന്നതിലും രാമായണം പോലുള്ള ഇതിഹാസങ്ങൾ വളരെ വലിയ പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നതെന്ന് സ്വാമി നന്ദാത്മജ അഭിപ്രായപ്പെട്ടു.

മാർഗ്ഗദർശക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ മാസത്തിൽ നടക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ പ്രചാരണാർത്ഥം കൊടുങ്ങല്ലൂർ തിരുവള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന രാമായണ വിചാരണ സത്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിജി.

തുളസീദാസ രാമായണമായ രാമചരിതമാനസാണ് മഹാത്മജിയുടെ ധാർമ്മിക ജീവിതം ചിട്ടപ്പെടുത്തിയത്.
സ്വാമി വിവേകാനന്ദൻ പറഞ്ഞതു പോലെ അനാവശ്യ ചിന്തകൾ അകറ്റി നിർത്തിയാൽ ഏതൊരുവനും ജീവിത വിജയം കൈവരിക്കാമെന്നും, ഇത് രാമനാമജപത്തിലൂടെ സാധ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

തിരുവള്ളൂർ മഹാദേവ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയഭാനു അധ്യക്ഷത വഹിച്ചു.

ധർമ്മ സന്ദേശ യാത്ര സംയോജകൻ ഹരിദാസ് സ്വാഗതവും, തിരുവള്ളൂർ മഹാദേവ ക്ഷേത്ര മാതൃസമിതി സെക്രട്ടറി ധന്യ സെൽവകുമാർ നന്ദിയും പറഞ്ഞു.

ഏകദേശം ഇരുന്നൂറോളം പേർ പങ്കെടുത്ത യോഗത്തിൽ ഗ്രാമ ഗ്രാമാന്തരങ്ങളിൽ രാമായണ സന്ദേശം എത്തിക്കാൻ തീരുമാനം എടുത്തു.

ഇരിങ്ങാലക്കുടയിൽ സംയോജിത കൃഷിയുമായി സിപിഎം

ഇരിങ്ങാലക്കുട : സി പി എം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംയോജിത കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.

മഠത്തിക്കരയിൽ ഒന്നര ഏക്കർ സ്ഥലത്താണ് ഓണത്തിന് സുരക്ഷിത ഭക്ഷണം ഒരുക്കുന്നതിനു വേണ്ടി പാർട്ടി പച്ചക്കറി കൃഷി ചെയ്യുന്നത്.

ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി.എ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

ഡോ. കെ.പി. ജോർജ്ജ്, കെ.എ. ഗോപി, ജയൻ അരിമ്പ്ര, ജോസ് ചിറ്റിലപ്പിള്ളി, കെ.ജി. മോഹനർ, ടി.ഡി. ജോൺസൺ, വി.കെ. ഭാസി, ഡോ. അജിത് കുമാർ, മീനാക്ഷി ജോഷി, സംഘാടക സമിതി കൺവീനർ ടി.ജി. ശങ്കരനാരായണൻ, സംഘാടക സമിതി ജോയിന്റ് കൺവീനർ എം.വി. വിൽസൺ എന്നിവർ പങ്കെടുത്തു.

ആയുഷ് കായകൽപ്പ പുരസ്കാരം : ജില്ലയിൽ മൂന്നാം സ്ഥാനം വെള്ളാങ്ങല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക്

ഇരിങ്ങാലക്കുട : സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിൽ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയിലെ മികവിന് നൽകുന്ന ആയുഷ് കായകൽപ്പ പുരസ്കാരത്തിൽ 93.75% സ്കോറോടെ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം വെള്ളാങ്ങല്ലൂർ ആയുർവേദ ഗവ. ഡിസ്പെൻസറി കരസ്ഥമാക്കി.

ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് 9.65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വെള്ളാങ്ങല്ലൂർ സ്വദേശി “എണ്ണ ദിനേശൻ” പിടിയിൽ

ഇരിങ്ങാലക്കുട : 4 കോടി രൂപ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 9,65,000 രൂപ തട്ടിയെടുത്ത കേസിൽ “എണ്ണ ദിനേശൻ” എന്നറിയപ്പെടുന്ന വെള്ളാങ്ങല്ലൂർ സ്വദേശി മൂത്തേരി വീട്ടിൽ ദിനേശനെ (54) ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

കാരുമാത്ര നെടുങ്ങാണം സ്വദേശി വൈപ്പിൻ പാടത്ത് ഷഹാനയ്ക്കും ബന്ധുക്കൾക്കും 4 കോടി രൂപ ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഷഹാനയുടെയും ഭർത്താവിൻ്റെയും കയ്യിൽ നിന്നും പല തവണകളായി 9,65,000 രൂപ കൈപ്പറ്റിയ ശേഷം ലോൺ ശരിയാക്കി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതിനാണ് ദിനേശനെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരിക്കും കുടുംബത്തിനും കടബാധ്യത വന്നപ്പോൾ പരാതിക്കാരിയുടെ അനുജത്തിയുടെ ഉടമസ്ഥതയിലുള്ള വസ്തു പണയപ്പെടുത്തി ലോൺ എടുക്കുന്നതിന് പരാതിക്കാരി പലരേയും സമീപിച്ചു കൊണ്ടിരുന്ന സമയത്ത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ച ദിനേശൻ പാർട്ട്ണർഷിപ്പിൽ എം.ബി.ഡി. ഫിനാൻസ് ഗ്രൂപ്പ് എന്ന പേരിലുള്ള ഫൈനാൻസ് സ്ഥാപനം നടത്തി വരികയാണെന്നും വസ്തു പണയപ്പെടുത്തി ലോൺ നൽകാമെന്ന് ഫോണിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ദിനേശൻ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, അഞ്ച് തട്ടിപ്പു കേസിലും, ഒരു അടിപിടിക്കേസിലും, കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, വെള്ളിക്കുളങ്ങര സ്റ്റേഷനിൽ ഒരു തട്ടിപ്പു കേസിലും അടക്കം ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. കെ.ജി. സുരേഷ്, ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർ പി.ആർ. ദിനേശ് കുമാർ, ജൂനിയർ എസ്.ഐ. സഹദ്, എ.എസ്.ഐ. അൻവറുദ്ദീൻ, എസ്.സി.പി.ഒ.മാരായ ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം : ആത്മഹത്യാ പ്രേരണ കുറ്റത്തിന് 3 പേർ പിടിയിൽ

ഇരിങ്ങാലക്കുട : തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), ഭർത്താവ് ജീവൻ (31), അഖിലയുടെ സഹോദരൻ വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ജനുവരി 22നാണ് യുവാവ് ആത്മഹത്യ ചെയ്തത്. മരണപ്പെട്ട യുവാവിന്റെ ആത്മഹത്യാകുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ മുൻ കാമുകിയായിരുന്ന ഒന്നാം പ്രതി അഖിലയും ഭർത്താവായ ജീവൻ, അഖിലയുടെ ചേട്ടനായ അനൂപ് എന്നിവരും ചേർന്ന് ജനുവരി 22ന് രാത്രി 8.45ഓടെ യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടിൽ കയറി വന്ന് ബഹളം ഉണ്ടാക്കുകയും യുവാവിനെ ഉപദ്രവിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവാവിന്റെ ഫോൺ ബലമായി പിടിച്ച് വാങ്ങുകയും വിവാഹം മുടക്കുകയുമായിരുന്നു.

ഇതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ പി.ആർ. ദിനേശ് കുമാർ, സി.എം. ക്ലീറ്റസ്, സതീശൻ, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ.മാരായ അർജ്ജുൻ, തെസ്നി ജോസ്, വിനീത്, കിഷോർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ. പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച പി.ടി.എ. പൊതുയോഗം സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ബൈജു കൂവപറമ്പിൽ അധ്യക്ഷത വഹിച്ചു.

അധ്യാപക പ്രതിനിധി എം.ആർ. പാർവതി റിപ്പോർട്ട് അവതരിപ്പിച്ചു.

പി.ടി.എ. ട്രഷറർ മേരി ആന്റണി, എക്സിക്യൂട്ടീവ് മെമ്പർ എ.ടി. ഷാലി, കത്തീഡ്രൽ ട്രസ്റ്റി പി.ടി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് “നമുക്കൊരുമിക്കാം ലഹരിക്കെതിരെ” എന്ന വിഷയത്തിൽ എക്സൈസ് ഓഫീസർ സി.കെ. ചന്ദ്രൻ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.

പുതിയ അധ്യയന വർഷത്തെ പി.ടി.എ. പ്രസിഡൻ്റായി ഷാജു ജോസ് ചിറയത്തിനെയും വൈസ് പ്രസിഡൻ്റായി ജോജോ വെള്ളാനിക്കാരനെയും തെരഞ്ഞെടുത്തു.

പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക് സ്വാഗതവും ഫസ്റ്റ് അസിസ്റ്റന്റ് എം.ജെ. ഷീജ നന്ദിയും പറഞ്ഞു.

“മുരിയാടിൻ്റെ മുഖശ്രീ” പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ വികസനത്തിന്റെ അഞ്ചാണ്ടുകളുടെ സാക്ഷ്യപത്രമായ “മുരിയാടിന്റെ മുഖശ്രീ” മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു

പൊതുഭരണം ആധുനികവത്‌ക്കരിക്കുന്ന മൊബൈൽ ആപ്പ്, വാർഡ്‌തോറും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങൾ, ചാറ്റ് ബോട്ട്, ഡിജി മുരിയാട്, ഗ്രീൻ മുരിയാട്, ക്ലീൻ മുരിയാട്, ജീവധാര, ഉയിരെ, ടൂറിസ്സം, ഗ്രാമവണ്ടി, മൊബൈൽ ക്രിമിറ്റോറിയം, പ്ലാൻ്റ് ഹെൽത്ത് ക്ലിനിക്ക്, കൃഷി ഉപകേന്ദ്രം, ബഡ്‌സ് സ്‌കൂൾ, വാട്ടർ എം.ടി.എം., വനിത ഫിറ്റ്നസ് സെൻ്റർ, വെൽനസ് സെൻ്റർ, ഷീ ഹെൽത്ത്, വയോമന്ദസ്‌മിതം, കലാഗ്രാമം, പ്രാണാ ഡയാലിസിസ് പദ്ധതി തുടങ്ങി ജനകീയ സംവാദങ്ങളിലൂടെ രൂപപ്പെട്ട നിർവ്വഹണത്തിന്റെ നിർണ്ണായക ഘട്ടങ്ങളുടെ സാക്ഷ്യപത്രമാണ് “മുരിയാടിൻ്റെ മുഖശ്രീ”.

പ്രകാശന ചടങ്ങിൽ
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സരിത സുരേഷ്, കെ.യു. വിജയൻ, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയൻ, നിഖിത അനൂപ്, സെക്രട്ടറി ഇൻചാർജ് പി.ബി. ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.

ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിൽ കർക്കിടകം 1 മുതൽ രാമായണമാസാചരണം

ഇരിങ്ങാലക്കുട : മനയ്ക്കലപ്പടി കോണത്തുകുന്ന് ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി കർക്കിടകം 1 മുതൽ 31 വരെ എല്ലാ ദിവസവും രാവിലെ 7.30 മുതൽ രാമായണ പാരായണം ഉണ്ടായിരിക്കും.

ഭാസ്കരൻ മണമ്മൽ ആണ് പാരായണം നടത്തുന്നത്.

ജൂലൈ 27ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും രാവിലെ 9.30 മുതൽ ഔഷധക്കഞ്ഞി വിതരണവും ഉണ്ടാകും.

രാവിലെ 5.30ന് ആരംഭിക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ കൊടുങ്ങല്ലൂർ രഘുപതി എമ്പ്രാന്തിരി മുഖ്യകാർമികത്വം വഹിക്കും.