നിര്യാതയായി

കൊച്ചുത്രേസ്യ

ഇരിങ്ങാലക്കുട : വാട്ടർടാങ്കിനു സമീപം പരേതനായ ചേറ്റുങ്ങ ആലുക്കൽ ഔസേപ്പ് ഭാര്യ കൊച്ചുത്രേസ്യ (84) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച (മാർച്ച് 31) രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

മക്കൾ : ഡെയ്സി, ഡാലി

മരുമക്കൾ : ഡേവിസ്, വിൽ‌സൺ

ഇരിങ്ങാലക്കുട നഗരസഭ മാലിന്യമുക്തം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയെ അന്താരാഷ്ട്ര മാലിന്യമുക്ത നഗരസഭ (ശുചിത്വ നഗരസഭ)യായി ചെയർ പേഴ്‌സൺ മേരിക്കുട്ടി ജോയ് പ്രഖ്യാപിച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ അൽഫോൺസ തോമസ്, സന്തോഷ് ബോബൻ, പി.ടി. ജോർജ്ജ്, ടി.വി. ചാർലി, ബിജു പോൾ അക്കരക്കാരൻ, സതി സുബ്രഹ്മണ്യൻ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഹെൽത്ത് ഇൻസ്പെക്‌ടർ എം.പി. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

നഗരസഭയിലെ 41 വാർഡുകളിലും ഏറ്റവും മികച്ച രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുകയും ഹരിതകർമ്മസേനയ്ക്ക് കൃത്യമായി യൂസർഫീ നൽകി അജൈവമാലിന്യങ്ങൾ കൈമാറുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്ത വീട്ടുടമകളെ സർട്ടിഫിക്കറ്റ് നൽകി പൊന്നാടയണിച്ച് ആദരിച്ചു.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ സ്വാഗതവും, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് നന്ദിയും പറഞ്ഞു.

ഊരകം ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൻ്റെ മൂന്നാം നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച ഊരകം ഈസ്റ്റ് സ്റ്റാർ നഗർ ഹോളി ഫാമിലി ലിങ്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നാടിന് സമർപ്പിച്ചു.

ചടങ്ങിൽ മണിലാൽ കരി പറമ്പിൽ, തുളസി വേലായുധൻ, സുവി രാജേഷ്, കാർത്ത്യായനി ചന്ദ്രൻ, വിൽസൻ കോലങ്കണി, ടോജോ തൊമ്മാന, പോൾ ടി. ചിറ്റിലപ്പിള്ളി, ജോയ് പൊഴലിപറമ്പിൽ, ജിജോ തുടങ്ങിയവർ പങ്കെടുത്തു.

തരിശു രഹിതമാകാൻ മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : കൃഷിയുടെ കേദാരമായ മുരിയാട് ഇനി ഒരു ഇഞ്ച് പോലും തരിശായി കിടക്കാതിരിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതർ.

തരിശുരഹിത പഞ്ചായത്തിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംഘാടകസമിതി രൂപീകരിച്ചു.

കൃഷിവകുപ്പ്, ക്ഷീരസംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ്, കാർഷിക സർവകലാശാല തുടങ്ങിയ സംവിധാനങ്ങളെല്ലാം ഏകോപിപ്പിച്ച് നെല്ല്, പച്ചക്കറി, ഫലവൃക്ഷങ്ങൾ മത്സ്യകൃഷി, ഔഷധസസ്യം, മൃഗസംരക്ഷണം എന്നീ മേഖലകളിലെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി തരിശ് കിടക്കുന്ന സ്ഥലങ്ങൾക്ക് പുതുജീവൻ നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം കെ.വി. സജു വിഷയാവതരണം നടത്തി.

ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലൻ, ടി.ജി. ശങ്കരനാരായണൻ, ജസ്റ്റിൻ ജോർജ്, എ.ഡി.എ. മിനി, സിഡിഎസ് ചെയർപേഴ്സൺ സുനിത രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.യു. വിജയൻ, എ.എസ്. സുനിൽകുമാർ, മണി സജയൻ, ഷീന രാജൻ, നിഖിത അനൂപ്, കെ.എം. ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

ജോസ് ജെ. ചിറ്റിലപ്പിള്ളി ചെയർമാനും അഡ്വ. മനോഹരൻ കൺവീനറും റിട്ട. കൃഷി ഓഫീസർ പി.ആർ. ബാലൻ കോർഡിനേറ്ററുമായി സംഘാടകസമിതി രൂപീകരിച്ചു.

ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ എല്ലാ ക്ലാസിലും ഇൻ്റർനെറ്റ് കണക്ഷൻ

ഇരിങ്ങാലക്കുട : ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി.
 
ഐഡിബിഐ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളിലും ഇൻ്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയത്.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് പി.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഐഡിബിഐ ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജർ ഫിലോമിൻ അനുരാഗ് വിശിഷ്ടാതിഥിയായി.

വി.എച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പൽ കെ.ആർ. ഹേന, ഹെഡ്മിസ്ട്രസ് കെ.എസ്. സുഷ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് എം.കെ. അജിത സ്വാഗതവും, കംപ്യൂട്ടർ സയൻസ് അധ്യാപിക ഇന്ദുകല രാമനാഥ് നന്ദിയും പറഞ്ഞു.

യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : മൂന്നു ദശാബ്ദക്കാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ നിന്നും വിരമിക്കുന്ന വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, ജീവശാസ്ത്രവിഭാഗം അധ്യാപിക മെറീന ഡേവിസ് എന്നിവർക്ക് യാത്രയയപ്പ് നൽകി.

യാത്രയയപ്പ് സമ്മേളനത്തിൽ ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, ഇരിങ്ങാലക്കുട കേന്ദ്ര ചെയർമാൻ അപ്പുക്കുട്ടൻ നായർ, വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ, ട്രഷറർ കൃഷ്ണൻകുട്ടി നമ്പീശൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വിവേകാനന്ദൻ, ആനന്ദവല്ലി, പ്രൊഫ. വിൻസന്റ്, ജോർഫിൻ പേട്ട, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, പി.ടി.എ. പ്രസിഡന്റ് ഡോ. ജീന ബൈജു തുടങ്ങിയവർ പങ്കെടുത്തു.

വിരമിക്കുന്നവർക്ക് മാനേജ്മെന്റ്, പി.ടി.എ., അധ്യാപകർ എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

തുടർന്ന് വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി.

പട്ടയം അപേക്ഷകൾ ഏപ്രിൽ 30 വരെ നൽകാം : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ഭൂരഹിതർ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കടുക്കുന്ന സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പട്ടയ മിഷന്റെ ഭാഗമായി പട്ടയങ്ങൾ ലഭ്യമാകുന്നതിനുള്ള അപേക്ഷകൾ ഏപ്രിൽ 30 വരെ സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

അതാത് താലൂക്ക് ഓഫീസുകളിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല പട്ടയ അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടത്താനിരിക്കുന്ന പട്ടയമേളയിൽ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ അവലോകനമാണ് പട്ടയ അസംബ്ലിയിൽ നടന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.എസ്. തമ്പി, കെ.ആർ. ജോജോ, ലിജി രതീഷ്, ബിന്ദുക്കൾ പ്രദീപ്, ടി.വി. ലത, ഇരിങ്ങാലക്കുട ആർ.ഡി.ഒ. എം.സി. റെജിൽ, തഹസിൽദാർ സിമീഷ് സാഹു, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പട്ടയ അസംബ്ലിയിൽ സന്നിഹിതരായിരുന്നു.

സാലിം അലി ഫൗണ്ടേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വട്ടേക്കാട്ടുകരയില്‍ പണി പൂര്‍ത്തിയാക്കിയ സാലിം അലി ഫൗണ്ടേഷന്റെ പുതിയ കെട്ടിടം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാലിം അലി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു.

വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ, മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ. വി.പി. നന്ദകുമാര്‍, കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സി.എസ്.ആര്‍. മേധാവി പി.എന്‍. സമ്പത്ത് കുമാര്‍ എന്നിവർ മുഖ്യാതിഥികളായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി, ടി.കെ. ഷറഫുദ്ദീന്‍, ഡോ. വി.എസ്. വിജയന്‍, എം.പി. അനൂപ്‌, എം.കെ. സ്മിത, സീമ ഡേവിസ്, ഡോ. ലളിത വിജയന്‍, കെ.എം. ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശംഖുബസാർ ഇരട്ട കൊലപാതകം : പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവു ശിക്ഷയും പിഴയും

ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശംഖുബസാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടയിൽ ഉണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യത്താൽ 2012 ഫെബ്രുവരി 11ന് ശംഖുബസാറിൽ വച്ച് ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 4 ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു.

പടിഞ്ഞാറേ വെമ്പല്ലൂർ കുടിലിങ്ങ ബസാർ സ്വദേശി പുളിപറമ്പിൽ വീട്ടിൽ മിട്ടു എന്ന് വിളിക്കുന്ന രശ്മിത് (37), പടിഞ്ഞാറേ വെമ്പല്ലൂർ ശംഖുബസാർ സ്വദേശി ചാലിൽ വീട്ടിൽ ദേവൻ (37) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി തൃശൂർ ഫസ്റ്റ് അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.

മതിലകം എസ്.ഐ. ആയിരുന്ന ആയിരുന്ന പത്മരാജനാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് കൊടുങ്ങല്ലൂർ ഇൻസ്‌പെക്ടർ ആയിരുന്ന വി.എസ്. നവാസ് തുടരന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയത് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

അന്വേഷണ സംഘത്തിൽ എ.എസ്.ഐ. പി.എച്ച്. ജഗദീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.സി. ശിവൻ എന്നിവരും ഉണ്ടായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 24ഓളം സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകളും 37 മുതലുകളും ഹാജരാക്കുകയും ചെയ്തു.

പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി.

“തിരുത്ത് 2025” ഫിലിം ഫെസ്റ്റിവൽ സമാപിച്ചു

തൃശൂർ : ജയിൽ ദിനാഘോഷത്തിന്റെ ഭാഗമായി വിയ്യൂർ സെൻട്രൽ ജയിലിൽ സംഘടിപ്പിച്ച ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ “തിരുത്ത് 2025” സമാപിച്ചു.

ഐ.എം. വിജയനെ കുറിച്ചുള്ള ഡോക്യു ഫിക്ഷൻ “കാലാ ഹിരൺ” (കറുത്ത മാൻ) പ്രദർശിപ്പിച്ചു.

തുടർന്ന് വിജയനും സംവിധായകൻ ചെറിയാൻ ജോസഫും തടവുകാരുമായി സംവദിച്ചു.

കറുപ്പ് എപ്പോഴെങ്കിലും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് “കറുത്ത മുത്ത്” എന്ന വിളിയെ താൻ ഇഷ്ടപ്പെടുന്നു അതുകൊണ്ടാണ് ഫുട്ബോളിലെ ഒരേയൊരു രാജാവായ പെലെയുമായി തന്നെ താരതമ്യപ്പെടുത്തുന്നത് എന്നായിരുന്നു വിജയൻ്റെ മറുപടി.

വിജയൻ്റെ സഹ കളിക്കാരനായിരുന്ന മാർട്ടിൻ മാത്യൂസ്, ചെറിയാൻ ജോസഫ്, നന്ദകുമാർ, അഖിൽ രാജ്, ബേസിൽ, ഷാജി സൈമൺ എന്നിവർ പ്രസംഗിച്ചു.

ജയിലിലെ ശില്പികൾ തീർത്ത തടിയിലെ ബൂട്ടും ചിരട്ടയിൽ തീർത്ത ഫുട്ബോളും അടങ്ങിയ മൊമെന്റോ സൂപ്രണ്ട് കെ. അനിൽകുമാർ ഐ.എം. വിജയന് സമ്മാനിച്ചു.