തിയേറ്റർ ഫെസ്റ്റിവെൽ സമാപിച്ചു

ഇരിങ്ങാലക്കുട : 0480 മൂന്നു ദിവസങ്ങളിലായി ഇരിങ്ങാലക്കുട ടൗൺ ഹാളിലും ക്രൈസ്റ്റ് കോളെജിലുമായി നടത്തിവന്ന തിയേറ്റർ ഫെസ്റ്റിവെൽ സമാപിച്ചു.

പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻ്റ് പ്രൊഫസർ പി.ആർ. ജിജോയ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ അധ്യക്ഷത വഹിച്ചു.

ഫാ. ജോയ് പീണിക്കപ്പറമ്പിൽ, അഡ്വ. തോമസ് ഉണ്ണിയാടൻ, 0480 സെക്രട്ടറി റഷീദ് കാറളം, സജീവ് കുമാർ കല്ലട എന്നിവർ പ്രസംഗിച്ചു.

അരുൺ ഗാന്ധിഗ്രാം നന്ദി പറഞ്ഞു.

കഴിഞ്ഞ ദിവസം അരങ്ങേറിയ പെൺ നടൻ, വയൽപായും വെങ്കൈകൾ എന്നീ നാടകങ്ങളെ കുറിച്ച് പ്രൊഫ. സാവിത്രി ലക്ഷ്മണൻ വിശകലനം ചെയ്തു.

അശോകൻ ചരുവിൽ നാടകാവതാരകരെ ആദരിച്ചു.

അരുൺ ലാൽ സംവിധാനം ചെയ്ത കുഹു, ശശിധരൻ നടുവിൽ തൻ്റെ തനതായ ശൈലിയിലൂടെ സംവിധാനം നിർവഹിച്ച എൻ.എസ്. മാധവൻ്റെ വിവർത്തന നാടകമായ ഹിഗ്വിറ്റ എന്നിവ സഹൃദയ ഹൃദയം കീഴടക്കി.

പി. കൃഷ്ണനുണ്ണി, പി.ആർ. ജിജോയ്, അഡ്വ. മണികണ്ഠൻ ആതിര അരവിന്ദ്, ഹേന അരവിന്ദ്, സോണിയ ഗിരി, സുമേഷ് മണിത്തറ തുടങ്ങി അറുപതോളം കലാകാരന്മാരാണ് ഹിഗ്വിറ്റയിൽ അണിനിരന്നത്.

ബംഗളൂരുവിൽ നിറഞ്ഞ സദസ്സിൽ വീണ്ടും “മൃച്ഛകടികം” കൂടിയാട്ടം അരങ്ങേറി

ഇരിങ്ങാലക്കുട : ബംഗളൂരുവിലെ വിഖ്യാത കലോത്സവമായ ‘ബംഗളൂർ ഹബ്ബ’യിൽ ഇരിങ്ങാലക്കുട നടനകൈരളിയുടെ ‘മൃച്ഛകടികം’ കൂടിയാട്ടത്തിന് തിങ്ങിനിറഞ്ഞ സദസ്സ്.

നോബേൽ സമ്മാന ജേതാവായ വിഖ്യാത ശാസ്ത്രജ്ഞൻ സി.വി. രാമൻ്റെ ജന്മഗൃഹം കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന കലോത്സവമാണിത്.

ശൂദ്രകൻ എന്ന നാടകകൃത്ത് 1500 വർഷങ്ങൾക്കു മുമ്പ് തന്റെ തന്നെ ആത്മകഥാ രൂപത്തിൽ രചിക്കപ്പെട്ട അത്യപൂർവമായ ‘പ്രകരണം’ എന്ന വിഭാഗത്തിൽ പെടുന്ന അപൂർവ സാമൂഹ്യ നാടകമാണിത്.

ചൂതുകളിക്കാർ, തസ്കരൻ, ആനക്കാരൻ തുടങ്ങി സമൂഹത്തിലെ സാധാരണക്കാരുടെ കഥയാണ് നാടകത്തിലെ ഇതിവൃത്തം.

കൂടിയാട്ടത്തിൽ ഈ കൃതി ഇദംപ്രദമമായി ചിട്ടപ്പെടുത്തിയത് കൂടിയാട്ടം ആചാര്യനായ വേണുജിയാണ്.

ബംഗളൂരുവിൽ ഭൂമിജ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ അരങ്ങാണിത്.

കപില വേണു, സൂരജ് നമ്പ്യാർ, കലാമണ്ഡലം ജിഷ്ണു പ്രതാപ്, മാർഗി സജീവ് നാരായണ ചാക്യാർ, ശങ്കർ വെങ്കിട്ടേശ്വരൻ, പൊതിയിൽ രഞ്ജിത്ത് ചാക്യാർ, നേപഥ്യ ശ്രീഹരി ചാക്യാർ, സരിത കൃഷ്ണകുമാർ, മാർഗി അഞ്ജന എസ്. ചാക്യാർ, അരൻ കപില എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, രാഹുൽ എന്നിവർ മിഴാവിലും, കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും പശ്ചാത്തലമേളം നൽകി.

ആറാട്ടുപുഴ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജനുവരി 18 മുതൽ

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജനുവരി 18ന് ആരംഭിക്കും.

ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വൈകുന്നേരം 4 മണിക്ക് ഭാഗവത മാഹാത്മ്യ പാരായണത്തോടെയാണ് യജ്ഞത്തിന് തുടക്കം കുറിക്കുന്നത്.

പല്ലിശ്ശേരി ചിദാനന്ദാശ്രമം പി. നവീൻകുമാർ യജ്ഞാചാര്യനും സിദ്ധാർത്ഥൻ കായംകുളം യജ്ഞപൗരാണികനും ആലുവ പ്രസാദ് നമ്പൂതിരി യജ്ഞപുരോഹിതനുമാണ്.

എല്ലാ ദിവസവും രാവിലെ ഗണപതി ഹോമത്തോടുകൂടി ആരംഭിക്കുന്ന യജ്ഞം ജനുവരി 25ന് ശ്രീകൃഷ്ണാവതാര പാരായണത്തിനുശേഷം സഹസ്രനാമജപത്തോടെ സമാപിക്കും.

നിര്യാതനായി

ജോസ്

ഇരിങ്ങാലക്കുട : വാടച്ചിറ ചാലിശ്ശേരി ദേവസി മകൻ ജോസ് (81) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : മാഗി

മക്കൾ : റീന, സീന, ജീന

മരുമക്കൾ : ജോസഫ്, സേവിയർ, ജോഷി

ലോകത്തിലെ നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തൽ കൂടി

ഇരിങ്ങാലക്കുട : ലോകത്തിലെ നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തലുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ.

ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ‘ലെപിഡോപീറ ഓർഡറിലെ എറെബിഡെ’ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ് ഇവ.

ഹൈപ്പോസ‌ില ജനുസിൽ കണ്ടുപിടിക്കപ്പെടുന്ന പന്ത്രണ്ടാമത്തെ ഇനമാണ് “ഹൈപ്പോപ്‌പില പൊളേസിയെ” എന്ന പുതിയ നിശാശലഭം.

ഈ ജനുസ്സിലെ നിശാശലഭങ്ങളെ ബാഹ്യഘടനകൾ കൊണ്ട് തരംതിരിക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ഇവയുടെ ജനിറ്റാലിയ ഘടനയെ അടിസ്ഥാനമാക്കിയാണ് പുതിയ ഇനത്തെ വിവരിച്ചിരിക്കുന്നത്.

ജനിറ്റാലിയ പ്രത്യേകത അനുസരിച്ചാണ് ഇവയ്ക്ക് ‘ഹൈപ്പോസ്‌പില പൊളേസിയെ’ എന്ന പേര് നൽകിയത്.

ഇതോടെ ഇന്ത്യയിൽ ഹൈപോസ്‌പില ജനുസ്സിൽ രണ്ട് സ്പീഷിസുകളാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്.

പാലക്കാട് ജില്ലയിലെ സിംഗപ്പാറ, നെല്ലിയാമ്പതി, തൃശൂർ ജില്ലയിലെ പട്ടിക്കാട്, പത്തനംതിട്ട ജില്ലയിലെ വട്ടോളിപടി എന്നിവിടങ്ങളിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്.

സ്കോപ്പസ് ഇൻഡെക്സ്‌ഡ് അന്താരാഷ്ട്ര ശാസ്ത്ര മാസികയായ എൻ്റമോണിലെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ജന്തുശാസ്ത്ര വിഭാഗം അസി. പ്രൊഫ. ഡോ. അഭിലാഷ് പീറ്ററിൻ്റെ നേതൃത്വത്തിലുള്ള എൺറ്റമൊ ടാക്സോണമി ലാബിലെ ഗവേഷക വിദ്യാർഥികളായ പി.കെ. ആദർശ്, ജോസലിൻ ട്രീസ ജേക്കബ് എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്.

യു.ജി.സി. ഗവേഷണ ഫെലോഷിപ്പുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

കാവുകളെ കുറിച്ച് സെമിനാറുമായി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങലക്കുട : ക്രൈസ്റ്റ് കോളെജിലെ ബോട്ടണി വിഭാഗവും സുവോളജി വിഭാഗവും സംയുക്തമായി ബയോഡൈവേഴ്സിറ്റി ക്ലബ്ബുമായി സഹകരിച്ച് “ബ്രിഡ്ജിംഗ് ബിലീഫ് & ബയോഡൈവേഴ്സിറ്റി: ദി ഫ്യൂച്ചർ ഓഫ് സേക്രഡ് ഗ്രോവ്സ്” എന്ന പേരിൽ ത്രദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.

കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സമൂഹാധിഷ്ഠിത വനസംരക്ഷണത്തിന്റെ ഒരു പുരാതന രൂപത്തെ പ്രതിനിധീകരിക്കുന്ന കാവുകളുടെ പാരിസ്ഥിതിക, സാംസ്കാരിക, സംരക്ഷണ പ്രാധാന്യം എടുത്തു കാണിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.

രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

ഉദ്ഘാടന സെഷനിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

“സേക്രഡ് ഗ്രോവ് – ജൈവ വൈവിധ്യ പൈതൃക സ്ഥലം : ഇന്ത്യയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള നിയമപരമായ ഉപകരണങ്ങൾ” എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.

സാങ്കേതിക സെഷനുകളിൽ ഡോ. ടി.വി. സജീവ്, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, ഡോ. പി.എസ്. ഉദയൻ, ഡോ. കെ.എ. സുജന, ഡോ. എൻ.സി. ഇന്ദുചൂഡൻ തുടങ്ങിയ പ്രമുഖ പ്രഭാഷകർ പങ്കെടുത്തു.

ജൈവവൈവിധ്യ നഷ്ടം, ജന്തു വൈവിധ്യം, പാരിസ്ഥിതിക പഠനങ്ങൾ, പരമ്പരാഗത സംരക്ഷണ രീതികൾ, പുണ്യവനങ്ങളുടെ സാംസ്കാരിക പ്രസക്തി തുടങ്ങിയ വിവിധ വശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.

ഒന്നും രണ്ടും ദിവസങ്ങളിൽ യുവ ഗവേഷകർക്ക് അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാൻ വേദിയും ഒരുക്കി.

ഡോ. കെ. പ്രവീൺകുമാർ നയിച്ച ശങ്കുകുളങ്ങര കാവിലേക്ക് നടത്തിയ സന്ദർശനത്തോടെ സെമിനാർ അവസാനിച്ചു.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.

പരമ്പരാഗത വിശ്വാസ വ്യവസ്ഥകളെ ആധുനിക സംരക്ഷണ തന്ത്രങ്ങളുമായി സംയോജിപ്പിച്ച് കാവുകൾ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള അവബോധമുണ്ടാക്കാൻ സെമിനാർ സഹായിച്ചു.

കൂടിയാട്ട മഹോത്സവത്തിൽ “കല്യാണ സൗഗന്ധികം” കൂടിയാട്ടം

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ എട്ടാം ദിവസമായ വ്യാഴാഴ്ച നീലകണ്ഠ കവിയുടെ “കല്യാണ സൗഗന്ധികം” കൂടിയാട്ടത്തിൻ്റെ പുറപ്പാട് അരങ്ങേറും.

പാഞ്ചാലിയുടെ ആവശ്യാർത്ഥം സൗഗന്ധിക പുഷ്പം അന്വേഷിച്ച് പുറപ്പെട്ട ഭീമൻ ഗന്ധമാദന പർവ്വതത്തിലെത്തുന്നതും പർവ്വതം വിസ്തരിച്ച് കാണുന്നതുമാണ് കഥാഭാഗം.

ഭീമനായി ഗുരുകുലം തരുൺ രംഗത്തെത്തും.

ഏഴാം ദിവസമായ ബുധനാഴ്ച ആതിര ഹരിഹരൻ്റെ “അക്രൂരഗമനം” നങ്ങ്യാർകൂത്ത് അരങ്ങേറി.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം അഭിഷേക്, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, തുമോയെ എന്നിവർ പങ്കെടുത്തു.

“നാട്ടുണർവ്വ്” സമാപിച്ചു

ഇരിങ്ങാലക്കുട : വിനോദ് സ്മാരക സാംസ്കാരിക നിലയത്തിന്റെ 20-ാം വാർഷികം “നാട്ടുണർവ്വ്” മൂന്നു ദിവസങ്ങളിലായി ആഘോഷിച്ചു.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക നിലയം പ്രസിഡന്റ് ജിൻസൺ അധ്യക്ഷത വഹിച്ചു.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് എന്നിവർ മുഖ്യാതിഥികളായി.

സാംസ്കാരിക നിലയം നൽകിവരുന്ന മാനവ സംസ്കൃതി പുരസ്കാരം ചാലക്കുടി സൗത്ത് റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ജോജു പതിയപറമ്പിൽ ഏറ്റുവാങ്ങി.

എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ വി.കെ. ശ്രീധരൻ മാസ്റ്ററെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.

സാംസ്കാരിക നിലയത്തിന്റെ മാധ്യമപുരസ്കാരത്തിന് ഡിനോ കൈനാടത്ത് അർഹനായി.

മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡെൻസി ഡെൻപോൾ, വാർഡ് മെമ്പർമാരായ എം.സി. ഷാജു, ജിനി ബാബു, കൊരട്ടി പാഥേയം പ്രതിനിധി കെ.എൻ. വേണു തുടങ്ങിയവർ പ്രസംഗിച്ചു.

മുതിർന്ന ക്ഷീര കർഷകൻ അഗസ്തിക്കുട്ടി, കർഷകൻ കൂനൻ ജോസ് തോമൻ, എം.എസ്.സി. മാത്തമാറ്റിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീലക്ഷ്മി, മോളിക്യുലർ ബയോളജിയിൽ നാലാം റാങ്ക് നേടിയ അതുൽ എന്നിവരെയും ആദരിച്ചു.

സെക്രട്ടറി നവീൻ ചുള്ളിക്കാട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

സാംസ്കാരിക നിലയം പ്രഥമ പ്രസിഡൻ്റ് ബൈജു കണ്ണൂക്കാടൻ സ്വാഗതവും ട്രഷറർ കെ. അതുൽ നന്ദിയും പറഞ്ഞു.

ആഘോഷവേളയിൽ മൂന്നു ദിവസങ്ങളിലായി ഷോലെ സിനിമ പ്രദർശനം, കലാസന്ധ്യ, മെഗാ ഗാനമേള തുടങ്ങിയ പരിപാടികൾ അരങ്ങേറി.

മാധവനാട്യ ഭൂമിയിൽ ഇന്ന് ജപ്പാനീസ് കലാകാരികളുടെ നങ്ങ്യാർകൂത്ത്

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് (ജനുവരി 6) വൈകീട്ട് 5 മണിക്ക് ജപ്പാനീസ് കലാകാരിയായ മിച്ചികൊ ഒനൊ അവതരിപ്പിക്കുന്ന ‘മധൂകശാപം’ നങ്ങ്യാർകൂത്ത് അരങ്ങേറും.

ഗുരുകുലത്തിലെ കലാകാരിയായ സരിത കൃഷ്ണകുമാറിൻ്റെ ശിഷ്യയാണ് മിച്ചികൊ.

ഈ അവതരണത്തിൻ്റെ മറ്റൊരു സവിശേഷത മിച്ചികൊയോടെപ്പം അരങ്ങിൽ മിഴാവ് കൊട്ടുന്നതും ശ്ലോകം ചൊല്ലുന്നതും ജപ്പാൻ വനിതകളാണ്.

തൊയോമി ഇവാത്തൊ എന്ന ജപ്പാൻ സ്വദേശിനി ചിട്ടയായ രീതിയിൽ മിഴാവ് അഭ്യസിച്ച് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

അമ്മന്നൂർ ഗുരുകുലത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശവനിത മിഴാവ് കൊട്ടുന്നു എന്ന പ്രത്യേകതയും ഈ അവതരണത്തിനുണ്ട്.

മറ്റൊരു ജപ്പാൻ വനിതയായ തൊമോയെ താര ഇറിനോ ആണ് അരങ്ങിൽ താളം പിടിക്കുകയും ശ്ലോകം ചൊല്ലുകയും ചെയ്യുന്നത്.

ആക്ടിവ സ്കൂട്ടർ മോഷണം പോയി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റ് റോഡ് പരിസരത്തു നിന്നും തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന KL45 R 8460 പർപ്പിൾ കളറിലുള്ള ഹോണ്ട ആക്ടിവ സ്കൂട്ടർ മോഷണം പോയി.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി 7994167075 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇരിങ്ങാലക്കുടയിൽ അടുത്ത ദിവസങ്ങളിലായി ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്നതായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞദിവസം എ.കെ.പി. ജംഗ്ഷനിലുള്ള വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും മോഷണം പോയിരുന്നു.