ജനറൽബോഡി യോഗവും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും നടത്തി

ദുബായ് : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് അലുമിനി യുഎഇ ചാപ്റ്റർ ജനറൽബോഡി യോഗവും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും ദുബായ് ഖുസൈസ് അക്കാഫ് ഓഫീസിൽ വെച്ച് നടത്തി.

എഡ്വിൻ ജോഷി (പ്രസിഡൻ്റ്), ജിഷ്ണു കൃഷ്ണന്‍ (സെക്രട്ടറി), നോയൽ ജോൺസൻ (ട്രഷറർ), നാദിയ സുബിനൻ (വൈസ് പ്രസിഡന്റ്), മുഫ്‌സീന (ജോയിന്റ് സെക്രട്ടറി), വിഷ്ണു (ജോയിന്റ് ട്രഷറർ), ജിജേഷ് (അക്കാഫ് റപ്പ്), വിദ്യ (ആർട്സ് സെക്രട്ടറി), അക്ഷയ് (സ്പോർട്സ് ക്യാപ്റ്റൻ), സുഭദ്ര (മീഡിയ കോർഡിനേറ്റർ), എം.എസ്. അനസ് (മെമ്പർഷിപ്പ് കോർഡിനേറ്റർ) ഉൾപ്പടെ 30 അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മുൻ പ്രസിഡൻ്റ് പ്രിൻസ്, സെക്രട്ടറി ഷറഫുദ്ദീൻ, ട്രഷറർ ടീജോ, സീനിയർ അംഗങ്ങളായ വിവേക്, ജമാല്‍, ശന്തനു തുടങ്ങിയവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

ഇൻ്റർനാഷണൽ ഫാഷൻ ഷോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനൊരുങ്ങി മൃദുല മനോജ്

ഇരിങ്ങാലക്കുട : തുർക്കിയിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ ഫാഷൻ ഷോയിലേക്ക് ‘ലിറ്റിൽ മിസ്സ്‌ യുണൈറ്റഡ് വേൾഡ്- ഇന്ത്യ’ ആയി ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് മൃദുല മനോജ്.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയായ മൃദുല വെള്ളാങ്ങല്ലൂർ തറയിൽ മനോജ്‌ കുമാറിന്റെയും മോന മോഹന്റെയും മകളാണ്.

നിര്യാതനായി

കുട്ടൻ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് റോഡിൽ പാറപ്പുറം അച്ചങ്ങാടൻ കൊച്ചയ്യപ്പൻ മകൻ കുട്ടൻ (72) നിര്യാതനായി.

സംസ്‌കാരം തിങ്കളാഴ്ച (ജൂൺ 08) രാവിലെ 11.30ന് പെരിഞ്ഞനം നിദ്ര ക്രിമിറ്റോറിയത്തിൽ.

ഭാര്യ : ഓമന

മക്കൾ : സന്ധ്യ, സന്ദീപ്, സലീഷ്

മരുമക്കൾ : കുമാരൻ, കല

ഇരട്ട സ്വർണം നേടി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീൻ

ഗുവാഹത്തി : അസമിലെ ഗുവാഹത്തിയിൽ നടന്ന 19-ാമത് ജി.എഫ്.ഐ. ദേശീയ ഗ്രാപ്പ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ -62 കിലോഗ്രാം വിഭാഗത്തിൽ Gi, No-Gi ഇനങ്ങളിലായി മത്സരിച്ച കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീൻ ഇരട്ട സ്വർണമെഡൽ നേടി ദേശീയ ചാമ്പ്യനായി.

രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 400 താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.

കഴിഞ്ഞ 8 വർഷത്തോളമായി കോച്ച് അഷ്കർ ബഷീറിന്റെ കീഴിൽ കോണത്തുകുന്ന് ആസ്ഥാനമായുള്ള ജി.എഫ്.സി. കോംപാറ്റ് ജിമ്മിൽ പരിശീലനം നടത്തുന്ന ഷമീലുദ്ദീൻ, അതേ സ്ഥാപനത്തിലെ പരിശീലകനായും പ്രവർത്തിച്ചുവരുന്നു.

ദേശീയ വേദിയിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിയ ഷമീലുദ്ദീന്റെ ഈ നേട്ടത്തിന് കായികരംഗത്തുനിന്നും നാട്ടുകാരിൽ നിന്നും അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്.

കനത്ത മഴയിൽ മരം വീണ് വെള്ളാങ്ങല്ലൂർ സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : കനത്ത മഴയിൽ എസ്.എൻ. പുരം പോഴങ്കാവിൽ റോഡരികിലെ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രികനായ വെള്ളാങ്ങല്ലൂർ സ്വദേശി മരിച്ചു.

വെള്ളാങ്ങല്ലൂർ കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണികണ്ഠൻ ശാന്തിയാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.30ഓടെ എസ്.എൻ. പുരം – പി. വെമ്പല്ലൂർ റോഡിൽ പോഴങ്കാവ് ഷാപ്പിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്.

ഇദ്ദേഹം സ്കൂട്ടറിൽ വന്നുകൊണ്ടിരിക്കെ കനത്ത മഴയിൽ റോഡരികിലെ വാകമരം കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിനെതിരെ പ്രതിഷേധവുമായി സിപിഎം

ഇരിങ്ങാലക്കുട : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.

സിപിഎം ജില്ലാകമ്മിറ്റി അംഗം ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായി.

മുൻ എംഎൽഎ പ്രൊഫ. കെ.യു. അരുണൻ പ്രസംഗിച്ചു.

ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാർ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ജയൻ അരിമ്പ്ര നന്ദിയും പറഞ്ഞു.

“ഓപ്പറേഷൻ തൂഫാൻ” തൃശൂർ റൂറലിൽ ആഞ്ഞടിക്കുന്നു; രണ്ടാം ദിവസം രജിസ്റ്റർ ചെയ്തത് 19 കേസുകൾ ; 9 പ്രതികൾ റിമാൻഡിലേക്ക്

ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ നടത്തുന്ന ശക്തമായ പ്രതിരോധ നടപടിയായ “ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിൽ രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ ആകെ 34 കേസ്സുകൾ രജിസ്റ്റർ ചെയ്തു. 16 പ്രതികൾ റിമാൻഡിലായി.

രണ്ടാം ദിവസവും നടന്ന ശക്തമായ പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 19 കേസുകളാണ്. ഇതിൽ മാത്രം 9 പ്രതികൾ റിമാൻഡിലായി.

ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്ത് 9 കേസുകളും മയക്കുമരുന്ന് ഉപയോഗിച്ചതിന് 10 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപഭോഗവും പൂർണ്ണമായും തടയുന്നതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ജില്ലയിലുടനീളം വ്യാപകമായ റെയ്ഡുകൾ നടത്തിയത്.

മതിലകത്ത് കുട്ടികൾക്കും മറ്റും വിൽക്കാൻ സൂക്ഷിച്ച എം.ഡി.എം.എ.യുമായി 4 ലഹരിമരുന്ന് കേസുകളടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരിഞ്ഞനം അടിപറമ്പിൽ വീട്ടിൽ ആകാശ് (34) പിടിയിലായി.

ജൂൺ 1ന് വൈകീട്ട് 4.10ഓടെ പുന്നക്കുരു റോഡിൽ ഇരുമ്പൻവളവ് എന്ന സ്ഥലത്ത് വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.

പ്രതിയിൽ നിന്ന് എം.ഡി.എം.എ.യും ലഹരിമരുന്ന് വിൽപനയിലൂടെ സമ്പാദിച്ച 3200 രൂപയും പൊലീസ് പിടിച്ചെടുത്തു.

ആകാശ് മതിലകം, കൈപ്പമംഗലം, കാട്ടൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധികളിലായി 9 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

വാടാനപ്പിള്ളിയിൽ
കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി കൊലപാതകശ്രമ കേസിലെ പ്രതിയായ പാടിയത്ത് വീട്ടിൽ സഞ്ജയ് (22) എന്നയാളെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി 7.55ഓടെ വാടാനപ്പിള്ളി ജവഹർ റോഡ് പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതി കഞ്ചാവുമായി പിടിയിലായത്.

സഞ്ജയ് 2025ൽ വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകശ്രമ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസ്സിലും പ്രതിയാണ്.

ആളൂരിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കാൻ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി സന്തോഷ് (43) പിടിയിലായി.

ജൂൺ 1ന് വൈകീട്ട് 4.30ഓടെ ആളൂർ ഉറോത്തുംപീടിക ജംഗ്ഷനിലുള്ള മുറുക്കാൻ കടയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.

നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ 911 പാക്കറ്റുകളാണ് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്.

വരന്തരപ്പിള്ളിയിൽ സ്കൂൾ- കോളെജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ പുളിഞ്ചോട് തുപ്രത്ത് വീട്ടിൽ വിഷ്ണു (30) പിടിയിൽ.

ജൂൺ 1ന് വൈകീട്ട് 3.15ഓടെ ആമ്പല്ലൂർ കൈതകുളത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കഞ്ചാവുമായി പിടിയിലാകുന്നത്.

വിഷ്ണുവിനെതിരെ വരന്തരപ്പിള്ളി, നെടുപുഴ, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിലായി 4 ക്രിമിനൽ കേസുകളുണ്ട്.

പുതുക്കാട് കുട്ടികൾക്കും മറ്റും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവുമായി ചെങ്ങാലൂർ ശാന്തിനഗർ സ്വദേശി ചീരക്കാടൻ വീട്ടിൽ അനീഷ് (26) എന്നയാളെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്.

ചാലക്കുടിയിൽ കഞ്ചാവുമായി 3 യുവാക്കൾ പിടിയിലായി. മുരിങ്ങൂർ തെക്കുംമുറി അട്ടപ്പാടം പറമ്പേൽ വീട്ടിൽ വിനായക് (18), മുരിങ്ങൂർ തെക്കുംമുറി കൊരട്ടി പാലാപറമ്പിൽ വീട്ടിൽ ഡിക്സൺ ജോയ് (20), കുറ്റിച്ചിറ വീരാഞ്ചിറ കള്ളിക്കാടൻ വീട്ടിൽ അഭിജിത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.35ഓടെ ടി & ടി റസ്റ്റോറന്റിന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് വിനായക്, ഡിക്സൺ എന്നിവർ കഞ്ചാവുമായി പിടിയിലായത്.

വൈകീട്ട് 4.55ഓടെ ചാലക്കുടി സൗത്തിൽ സിറ്റി ഹൈറ്റ്സ് ഷോപ്പിംഗ് കോംപ്ലക്സിന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് അഭിജിത്തിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

അന്തിക്കാട് ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. മണലൂർ സ്വദേശി പുളിക്കൻ വീട്ടിൽ അജിൽ ജോസ് (25) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി 11.05ഓടെ കാഞ്ഞാണി ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതിയെ ഹാഷിഷ് ഓയിലുമായി പിടികൂടിയത്.

അന്തിക്കാട്, കൊടകര, പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധികളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിന് തിങ്കളാഴ്ച രാത്രി മുതൽ നടത്തിയ പരിശോധനയിൽ 10 കേസുകളിലായി 10 പ്രതികൾ അറസ്റ്റിലായി.

അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ മനക്കൊടി പള്ളിപുരയ്ക്കൽ വീട്ടിൽ അക്ഷയ് (27), കാരമുക്ക് ചുള്ളിയിൽ വീട്ടിൽ മിഹിർ (22), മണലൂർ നമ്പനാഥ് ഹൗസിൽ മിഥുൻ (30), കാരമുക്ക് വടക്കേത്തല വീട്ടിൽ ജോഷ്വ (28), ചാലക്കുടി സ്റ്റേഷൻ പരിധിയിൽ പെരിങ്ങൽക്കുത്ത് പുളിയിലപ്പാറ കണ്ടലൻവിളയിൽ വീട്ടിൽ ദേവലാൽ (19), ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ ആനന്ദപുരം പള്ളത്ത് വീട്ടിൽ അനന്തു (23), ആനന്ദപുരം പള്ളത്തുവീട്ടിൽ ദേവദേവൻ (20), കൊടകര സ്റ്റേഷൻ പരിധിയിൽ മനകുളങ്ങര വടക്കേക്കടവിൽ വീട്ടിൽ അരുൺ (35), പുതുക്കാട് സ്റ്റേഷൻ പരിധിയിൽ കാട്ടൂർ കരാഞ്ചിറ പുതുവീട്ടിൽ ജ്യോതിഷ് (29), നെന്മണിക്കര പുലക്കാട്ടുകര ചക്കുംതറ വീട്ടിൽ സൂരജ് (21) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫ് ടീമിലെ പൊലീസ് ഉദ്യോഗസ്ഥരും വരന്തരപ്പിള്ളി, ചാലക്കുടി, പുതുക്കാട്, മതിലകം, അന്തിക്കാട്, വാടാനപ്പിള്ളി, ആളൂർ, കൊടകര, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലെ എസ്എച്ച്ഒ-മാരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നത്.

വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്നും ലഹരി വിൽപ്പനക്കാരുടെയും ഉപഭോക്താക്കളുടെയും വിവരങ്ങൾ കർശനമായി നിരീക്ഷിച്ചു വരികയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

എൻ.ആർ. കോച്ചൻ ചരമവാർഷികവും കർഷക തൊഴിലാളികൾക്കുള്ള അവാർഡ് സമർപ്പണവും

ഇരിങ്ങാലക്കുട : ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയെ കാറളത്തും ഇരിങ്ങാലക്കുടയിലും നയിച്ച, കാൽ നൂറ്റാണ്ടോളം പഞ്ചായത്ത് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന കർഷക തൊഴിലാളി നേതാവ് എൻ.ആർ. കോച്ചന്റെ നാലാം ചരമവാർഷിക ദിനാചരണവും സഖാവിന്റെ സ്മരണാർത്ഥമുള്ള കർഷക തൊഴിലാളി അവാർഡ് സമർപ്പണവും നടന്നു.

സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും അവാർഡ് സമർപ്പണവും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എം.എൽ.എ.യുമായ കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു.

സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.എസ്. ബൈജു അധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി എം. സുധീർദാസ് സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി സി.കെ. ആരോമൽ നന്ദിയും പറഞ്ഞു.

സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുധീഷ്, മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, മുൻ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, ബി.കെ.എം.യു. ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ദാസൻ, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി പി.എസ്. ശ്യാംകുമാർ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി പി.വി. വിഘ്നേഷ് എന്നിവർ പ്രസംഗിച്ചു.

നടനകൈരളിയിൽ നവരസ സാധന ശില്പശാലയുടെ സമാപനം 29ന്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴച്ചകളിലായി നടന്നു വരുന്ന നവരസ സാധന ശില്പശാലയുടെ സമാപനം മെയ് 29ന് വൈകുന്നേരം 6 മണിക്ക് നടനകൈരളി കൊട്ടിച്ചേതം സ്റ്റുഡിയോ തിയേറ്ററിൽ സംഘടിപ്പിക്കും.

ചലച്ചിത്രതാരം സംയുക്ത മേനോൻ, രോഹിത് അഷ്റ, ഫാത്തിമ സന ഷെയ്ഖ്, പീയുഷ് സീത, അതിഥി സാഗർ എന്നിവരും, നർത്തകികളായ ലക്ഷ്മി ചന്ദ്രശേഖരയ്യ, ദീപിക കൃഷ്‌ണമൂർത്തി, മേഘ്ന മനോജ്, അനീഷ പരമേശ്വരൻ എന്നിവരും പരിപാടികൾ അവതരിപ്പിക്കും.

പുതിയ കളരി നിലയം നിർമ്മിക്കാൻ ഭരണാനുമതി കാത്ത് ഉണ്ണായിവാര്യർ സ്മാരക കലാനിലയം

ഇരിങ്ങാലക്കുട : സംസ്ഥാനത്തിന്റെ സാംസ്കാരിക ജില്ലയായ തൃശ്ശൂരിന്റെ സാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയുടെ തിലകക്കുറിയായ ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന് പുതിയ കളരി നിലയം നിർമ്മിക്കുന്നതിന് സർക്കാരിൻ്റെ ഭരണാനുമതി കാത്തിരിക്കുകയാണ് കലാനിലയം ഭരണസമിതി.

60 വർഷത്തിലേറെ പഴക്കമുള്ള അതിശോചനീയാവസ്ഥയിലായ കെട്ടിടം പുനർ നിർമ്മിക്കുന്നതിനായി 3,07,67,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 25 ലക്ഷം രൂപ സർക്കാർ ആദ്യ ഗഡുവായി അനുവദിച്ചിരുന്നു.

നിർമ്മാണ ചുമതലയുള്ള കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്പ്മെൻ്റ് കോർപ്പറേഷന് ഈ തുക കൈമാറി നടപടികൾ പൂർത്തിയാക്കിയതുമാണ്. എന്നാൽ പദ്ധതിക്കുള്ള ഭരണാനുമതി കൂടി ലഭിച്ചാൽ മാത്രമേ കെട്ടിടത്തിൻ്റെ നിർമ്മാണം ആരംഭിക്കാനാകൂ.

തെരഞ്ഞെടുപ്പു മൂലം വൈകിയ ഭരണാനുമതി എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കലാനിലയം സെക്രട്ടറി സതീഷ് വിമലൻ പറഞ്ഞു.

നളചരിതം ആട്ടക്കഥയുടെ കർത്താവായ ഉണ്ണായിവാര്യരുടെ ജന്മഗൃഹം സ്ഥിതി ചെയ്തിരുന്ന കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ തെക്കേ നടയിലാണ് 1955ൽ സ്ഥാപിച്ച കലാനിലയം പ്രവർത്തിക്കുന്നത്.

ആറന്മുള വാസ്തുവിദ്യ ഗുരുകുലമാണ് കേരളീയ മാതൃകയിൽ കലാനിലയത്തിനുള്ള രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.4858 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള കളരിനിലയത്തിൽ 150 പേർക്ക് ഇരുന്ന് കളി വീക്ഷിക്കാവുന്ന തരത്തിൽ കളരി സജ്ജീകരിക്കുന്നതോടൊപ്പം സ്റ്റേജ്, അണിയറ എന്നിവയും ഒരുക്കും.