ഏകദിന പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ജിയോളജി ആൻഡ് എൻവയോൺമെന്റൽ സയൻസ് വകുപ്പ്, ഫ്രണ്ടിയേഴ്സ് ഇൻ എർത്ത് സയൻസ് ലെക്ചർ സീരീസിന്റെ ഭാഗമായി ഏകദിന പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു.

“ബിഹാറിലെ ഭൂഗർഭജല ഗുണനിലവാര ഗവേഷണം: ആർസനിക് മുതൽ പുതുതായി ഉയർന്നുവരുന്ന മലിനീകരണങ്ങൾ, ജനപങ്കാളിത്ത ശാസ്ത്രം, പരിഹാര മാർഗങ്ങൾ വരെ” എന്ന വിഷയത്തിൽ യുകെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫ. ഡോ. ലോറ റിച്ചാർഡ്സും ഡോക്ടറൽ ഗവേഷകനായ അജ്മൽ റോഷനും പ്രഭാഷണം നടത്തി.

150ലധികം ബിരുദാനന്തര വിദ്യാർഥികളും ഗവേഷണ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.

പ്രഭാഷണത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം ബിഹാറിലെയും ഗംഗാതട പ്രദേശങ്ങളിലെയും ഭൂഗർഭജലത്തിൽ കാണപ്പെടുന്ന അലാറമിംഗ് തോതിലുള്ള ആർസനിക്, യുറേനിയം മലിനീകരണവും അവ തമ്മിലുള്ള ശ്രദ്ധേയമായ വിപരീത അനുപാതവുമായിരുന്നു.

ഇവയുടെ സാന്നിധ്യത്തെയും സഞ്ചാരത്തെയും നിയന്ത്രിക്കുന്ന ഭൂ-രാസ ഘടകങ്ങളും വിശദീകരിക്കപ്പെട്ടു. ദീർഘകാല ആർസനിക് സമ്പർക്കം കാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും ചർച്ചയിൽ വ്യക്തമാക്കി.

ആർസനിക് നീക്കം ചെയ്യുന്നതിനുള്ള ഇരുമ്പ് അധിഷ്ഠിത പരിഹാര മാർഗങ്ങളും ഇരുമ്പ് നെയിലുകൾ ഉപയോഗിച്ചുള്ള ലളിതമായ ശുദ്ധീകരണ രീതികളും പരിചയപ്പെടുത്തി.

എന്നാൽ, മലിനീകരണം ബാധിച്ച പ്രദേശങ്ങളിൽ നിന്ന് ശുദ്ധീകരണ കേന്ദ്രങ്ങൾ അകലെയായിരിക്കുന്നത് പ്രധാന വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി.

ബിഹാറിലെ സാഹചര്യങ്ങൾക്കപ്പുറം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും, പ്രത്യേകിച്ച് ആലപ്പുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭൂഗർഭജലത്തിലെ ആർസനിക് സാന്നിധ്യം സംബന്ധിച്ച പഠനങ്ങളും കണ്ടെത്തലുകളും ചർച്ച ചെയ്തു.

കേരളത്തിലെ മനുഷ്യരക്തത്തിൽ ആർസനിക് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്ത പഠനങ്ങളും പരാമർശിക്കപ്പെട്ടു.

കേരളത്തിലെ ആർസനിക് മലിനീകരണത്തിന്റെ ഉറവിടം, വ്യാപനം, ആരോഗ്യ പ്രത്യാഘാതങ്ങൾ, അനുയോജ്യമായ പരിഹാര മാർഗങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനായി കൂടുതൽ വിപുലമായ പഠനങ്ങൾ അനിവാര്യമാണെന്നും പ്രഭാഷകർ വ്യക്തമാക്കി.

പരിപാടിയിൽ പ്രിൻസിപ്പൽ റവ. ഡോ. ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

150ലധികം ബിരുദാനന്തര വിദ്യാർഥികളുടെയും ഗവേഷണ വിദ്യാർഥികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ അർത്ഥവത്തായ ശാസ്ത്രീയ വേദിയാക്കി മാറ്റുകയും ഭൂഗർഭജല ഗുണനിലവാരവും മനുഷ്യാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർ ഗവേഷണത്തിന്റെയും ബോധവൽക്കരണത്തിന്റെയും ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു.

തുടർന്ന് നടന്ന തുറന്ന ചർച്ചയും ചോദ്യോത്തരവേളയും പരിപാടിയെ കൂടുതൽ സജീവമാക്കി.

ജിയോളജി ആൻഡ് എൻവയോൺമെന്റൽ സയൻസ് വകുപ്പ് മേധാവി ഡോ. എൻ.ജെ. മഞ്ജു സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണ ഡീനുമായ ഡോ. ലിന്റോ ആലപ്പാട്ട് നന്ദിയും പറഞ്ഞു.

ഇൻഡോ – അറബ് കണക്ട് : ഐ.സി.എൽ. ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത്ത് മേനോന് ‘യങ് എന്റർപ്രണർ’ പുരസ്കാരം

ഇരിങ്ങാലക്കുട : ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വിനോദസഞ്ചാര- വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കൊച്ചിയിൽ സംഘടിപ്പിച്ച ‘ഇൻഡോ-അറബ് കണക്ട്’ സമാപിച്ചു.

ഇന്ത്യ, ജി.സി.സി., മറ്റ് അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ടൂറിസം നേതാക്കൾ, നയരൂപകർത്താക്കൾ, നിക്ഷേപകർ, ട്രാവൽ പ്രൊഫഷണലുകൾ എന്നിവർ സംഗമിച്ച വേദിയിൽ ഐ.സി.എൽ. ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത്ത് മേനോൻ ട്രാവൽ & ടൂറിസം മേഖലയിലെ മികവിനുള്ള ‘യങ് എന്റർപ്രണർ’ പുരസ്കാരം ഏറ്റുവാങ്ങി.

മുഖ്യമന്ത്രി വി.ഡി. സതീശനാണ് പുരസ്കാരം സമ്മാനിച്ചത്.

ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, അസോസിയേഷൻ ഓഫ് അറബ് ടൂർ ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് റഷീദ് കാക്കാട്ട്, ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് എം.ഡി.യും മാനേജിംഗ് എഡിറ്ററുമായ കെ.വി. രവിശങ്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ദീപക് ജോയ് എംഎൽഎ ഉൾപ്പെടെ വിനോദസഞ്ചാര മേഖലയിലെ പ്രമുഖ വ്യക്തികളും പ്രതിനിധികളും പങ്കെടുത്ത ചടങ്ങിലാണ് ഇൻഡോ- അറബ് കണക്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ഇൻഡോ- അറബ് ടൂറിസം കോൺക്ലേവ്, ബി2ബി മീറ്റ്, ട്രാവൽ എക്സ്പോ, ഇൻഡോ- അറബ് ഗ്ലോബൽ ടൂറിസം അവാർഡുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, നിക്ഷേപം, വ്യാപാരം, സാംസ്കാരിക വിനിമയം എന്നിവയ്ക്ക് കരുത്തുപകരാൻ ഈ വേദി സഹായകമായി.

ട്രാവൽ & ടൂറിസം മേഖലയിൽ യുവ സംരംഭകർ നടത്തുന്ന മികച്ച മുന്നേറ്റങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ഐ.സി.എൽ. ടൂർസ് ആൻഡ് ട്രാവൽസ് വ്യക്തമാക്കി.

സി.ഐ.എസ്.സി.ഇ. ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : സി.ഐ.എസ്.സി.ഇ. സംഘടിപ്പിച്ച ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിൽ സമാപനമായി.

രാജ്യത്തെ 16 റീജിയനുകളില്‍ നിന്നായി 250ഓളം കായികതാരങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിന്റെ സമാപനച്ചടങ്ങില്‍ ഇരിങ്ങാലക്കുട ആര്‍.ഡി.ഒ. ഷിബു പോള്‍ മുഖ്യാതിഥിയായി.

അണ്ടര്‍ 14 വിഭാഗത്തില്‍ മഹാരാഷ്ട്രയും അണ്ടര്‍ 17 വിഭാഗത്തില്‍ ഉത്തര്‍പ്രദേശും അണ്ടര്‍ 19 വിഭാഗത്തില്‍ വെസ്റ്റ് ബംഗാളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളില്‍ തമിഴ്‌നാട്, പുതുച്ചേരി ആന്റ് ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ അണ്ടര്‍ 14, അണ്ടര്‍ 17 വിഭാഗങ്ങളില്‍ കര്‍ണാടക ആന്റ് ഗോവയും അണ്ടര്‍ 19 വിഭാഗത്തില്‍ ആന്ധ്രപ്രദേശും യഥാക്രമം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മികച്ച പ്രകടനത്തിലൂടെ 31 പോയിന്റുകള്‍ നേടി തമിഴ്‌നാട്, പുതുച്ചേരി ആന്റ് ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ടീമുകള്‍ക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

അണ്ടര്‍ 14 വ്യക്തിഗത വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ ധന്യശ്രീ ദത്താത്രേ താര്‍ഡേയും അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളില്‍ തമിഴ്‌നാട്, പുതുച്ചേരി ആന്റ് ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന്റെ ഇനിയയും, ഡോണിയയും വ്യക്തിഗത ചാമ്പ്യന്മാരായി.

മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളെയും ടീമുകളെയും ചടങ്ങില്‍ ആദരിച്ചു.

സി.ഐ.എസ്.സി.ഇ. കേരള റീജിയന്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററും എ.എസ്.ഐ.എസ്.സി. കേരള റീജണല്‍ സെക്രട്ടറിയുമായ ഫാ. ഷിനോ കളപ്പുരയ്ക്കല്‍, ഡി.ബി.സി.എസ്. പ്രിൻസിപ്പൽ ഫാ. ജിതിന്‍ മൈക്കിള്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഷിബു ഡേവിസ്, സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ഒറ്റപ്ലാക്കല്‍, ഡി.ബി.സി.എസ്. പി.ടി.എ. പ്രസിഡന്റ് ശാരിക ശിവപ്രസാദ്, അന്താരാഷ്ട്ര അമ്പയറും ചീഫ് റഫറിയുമായ എം.ടി. തോമസ്, ഡി.ബി.സി.എസ്. സ്‌പോര്‍ട്‌സ് കോർഡിനേറ്റര്‍ ബിന്ദു ബാബു, ടേബിള്‍ ടെന്നീസ് കോച്ച് സോമു ബാനര്‍ജി, കായികാധ്യാപകന്‍ ജിതിന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സി.ഐ.എസ്.സി.ഇ. ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് തുടക്കം

ഇരിങ്ങാലക്കുട : സി.ഐ.എസ്.സി.ഇ. സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയതല പെൺകുട്ടികളുടെ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ വേദിയായി.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വവികസനത്തിനും കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സി.ഐ.എസ്.സി.ഇ. നൽകുന്ന പ്രാധാന്യം അഭിനന്ദനാർഹമാണെന്നും ടേബിൾ ടെന്നീസ് പോലുള്ള മത്സരങ്ങളിലൂടെ കുട്ടികളിലെ കായികപ്രതിഭ വളർത്താനും ദേശീയതലത്തിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ഇത്തരം ചാമ്പ്യൻഷിപ്പുകൾ മികച്ച വേദിയൊരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സി.ഐ.എസ്.സി.ഇ. കേരള റീജിയൻ സ്പോർട്സ് കോർഡിനേറ്ററും എ.എസ്.ഐ.എസ്.സി. കേരള റീജിയൻ സെക്രട്ടറിയുമായ റവ. ഫാ. ഷിനോ കളപ്പുരയ്ക്കൽ അനുമോദന പ്രസംഗം നടത്തി.

ഡോൺ ബോസ്കോ സ്കൂളുകളുടെ റെക്ടറും മാനേജരുമായ റവ. ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ എസ്.ഡി.ബി. സ്വാഗതവും ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജിതിൻ മൈക്കിൾ നന്ദിയും പറഞ്ഞു.

സ്പിരിച്വൽ ആനിമേറ്റർ റവ. ഫാ. സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ഷിബു ഡേവിസ്, അന്താരാഷ്ട്ര അമ്പയർ എം.ടി. തോമസ്, പി.ടി.എ. പ്രസിഡന്റ് ശാരിക ശിവപ്രസാദ്, പൂർവ്വ വിദ്യാർഥി സംഘടന വൈസ് പ്രസിഡന്റ് അലക്സ് സുരേഷ്, ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ടേബിൾ ടെന്നീസ് കോച്ച് സോമു ബാനർജി, സ്കൂൾ സ്പോർട്സ് കോർഡിനേറ്റർ ബിന്ദു ബാബു എന്നിവർ പങ്കെടുത്തു.

ആഗസ്റ്റ് 31 വരെ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ
രാജ്യത്തിന്റെ വിവിധ റീജിയനുകളിൽ നിന്നുള്ള മികച്ച യുവ ടേബിൾ ടെന്നീസ് താരങ്ങൾ മത്സരിക്കും.

ആഗസ്റ്റ് 31ന് നടക്കുന്ന സമാപന ചടങ്ങിൽ ഇരിങ്ങാലക്കുട ആർടിഒ ഷിബു പോൾ മുഖ്യാതിഥിയാകും.

നാട്യശാസ്ത്രത്തിന് അടിത്തറ വിജ്ഞാന ഭൈരവതന്ത്രം : വേണുജി

ഇരിങ്ങാലക്കുട : ഭരതമുനിയുടെ നാട്യശാസ്ത്രം അഭിനയ സങ്കേതങ്ങളുടെ സാങ്കേതിക വിവരണങ്ങളാണ്. എന്നാൽ നടരാജനായ പരമശിവനാൽ രചിക്കപ്പെട്ടതെന്ന് കരുതുന്ന ആദ്യ കൃതി ‘വിജ്ഞാന ഭൈരവ തന്ത്രം’ അവയുടെ ആത്മീയ ലോകം വെളിപ്പെടുത്തുന്നു എന്ന് അഭിനയ ഗുരു വേണുജി നേത്രരാഗ ശിൽപ്പശാല പരമ്പരയുടെ ഉദ്ഘാടന വേളയിൽ അഭിപ്രായപ്പെട്ടു.

ഗ്രീക്ക് വംശജനും റഷ്യൻ പൗരനുമായ ജോർജ്ജ് ഗുർജിയേഫ് ലോക നാടക വേദിയിൽ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ ചലനങ്ങൾ സൃഷ്ടിച്ചത് വിജ്ഞാന ഭൈരവ തന്ത്രത്തിന്റെ പൊരുളറിഞ്ഞാണെന്നും വേണുജി കൂട്ടിച്ചേർത്തു.

സാംസ്കാരിക പ്രവർത്തകനും മാനേജമെന്റ് വിദഗ്ധനുമായ കെ. അജയ്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

തൻ്റെ 81-ാം വയസ്സിലും പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ച വേണുജിയെ രാജീവ് മേനോൻ അഭിനന്ദിച്ചു.

വേണുജി ആവിഷ്കരിച്ച നവരസ സാധന ഇതിനകം അന്തർദ്ദേശീയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു എന്ന് കലനിരൂപകൻ പ്രൊഫ. ജോർജ്ജ് എസ്. പോൾ അഭിപ്രായപ്പെട്ടു.

കൂടിയാട്ടം കലാകാരി കപില വേണു ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരി പ്രഥമ ശ്ലോകത്തിന്റെ അഭിനയ സാധ്യതകൾ പ്രകടിപ്പിച്ചത് നിറഞ്ഞ സദസ്സിന്റെ പ്രശംസ നേടി.

ചടങ്ങിൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടത്തിനുള്ള പുരസ്കാരം നേടിയ ഉഷ നങ്ങ്യാരെ വേണുജിയും കെ. അജയ്കുമാറും ചേർന്ന് ആദരിച്ചു.

“രംഗകല” കോൺഫറൻസ് 2027ൻ്റെ പ്രഖ്യാപനവും ഫ്ലയർ പ്രകാശനവും

ഇരിങ്ങാലക്കുട : ഭാരതീയ കലാരൂപങ്ങളെ കുറിച്ചുള്ള പഠനത്തിനും ആഴത്തിലുള്ള ഗവേഷണത്തിനുമായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “രംഗകല” കോൺഫറൻസ് രണ്ടാം പതിപ്പിൻ്റെ പ്രഖ്യാപനവും ഫ്ലയർ പ്രകാശനവും ക്രൈസ്റ്റ് കോളെജിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് രമേശൻ നമ്പീശൻ നിർവഹിച്ചു.

“ഭാവ രസാനുഭവ” എന്ന പ്രമേയത്തിൽ 2027 ജനുവരി 13 മുതൽ 17 വരെയാണ് രംഗകല കോൺഫറൻസ് നടക്കുക.

ഭാരതീയ ശാസ്ത്രീയ നൃത്ത- നാട്യ പാരമ്പര്യങ്ങളിലെ ശൃംഗാര രസത്തിന്റെ വൈവിധ്യമാർന്ന മാനങ്ങളും സൗന്ദര്യാത്മക ഭാവങ്ങളുമാണ് ഇക്കുറി പ്രധാനമായും ചർച്ചാവിഷയമാകുന്നത്. അന്തർദേശീയ തലത്തിൽ പ്രശസ്തരായ പ്രമുഖ കലാകാരന്മാരും ഗവേഷകരും ആചാര്യന്മാരും കോൺഫറൻസിൽ പങ്കെടുക്കും.

പരമ്പരാഗത കലകളെ കുറിച്ച് സമൂഹത്തിൽ ആഴത്തിലുള്ള ധാരണ വളർത്തുന്നതിനും ഭാവിതലമുറയ്ക്ക് അവയെ ബൗദ്ധികമായി പരിചയപ്പെടുത്തുന്നതിനും കോൺഫറൻസ് ലക്ഷ്യമിടുന്നു.

പുതിയ ദേശീയ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ ക്രൈസ്റ്റ് കോളെജിലെ ഐ.കെ.എസ്. സെല്ലിന്റെ “നാട്യപാഠശാല” പാഠ്യപദ്ധതിയുടെ ഭാഗമായാണ് രംഗകല കോൺഫറൻസ് 2027ന്റെ ഉള്ളടക്കം വിഭാവനം ചെയ്യുന്നത്.

ഭാരതീയ ശാസ്ത്രീയ കലകളുടെ പ്രചരണത്തിനും കലാകാരന്മാരെ പിന്തുണയ്ക്കുന്നതിനു മായി പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയായ സർവ്വമംഗള ട്രസ്റ്റ് കൂടി രംഗകല കോൺഫറൻസിന്റെ സംഘാടനത്തിൽ സഹകരിക്കും.

കേരളത്തിന്റെ തനത് സംഗീത നൃത്ത നാടകമായ കഥകളി, യുനെസ്കോ പൈതൃക പട്ടികയിൽ ഉള്ള സംസ്കൃത നാടകാവതരണമായ കൂടിയാട്ടം, ലാസ്യ നൃത്ത വിഭാഗത്തിലെ മോഹിനിയാട്ടം എന്നിവയ്ക്ക് പുറമേ ഭരതനാട്യം, കുച്ചിപ്പുടി, ഒഡീസി, കഥക്, മണിപ്പൂരി തുടങ്ങിയ ഭാരതത്തിൻ്റെ മറ്റ് പ്രമുഖ രംഗകലാരൂപങ്ങളും ഈ പഞ്ചദിന അരങ്ങുകളിൽ സമന്വയിക്കും.

ഭാരതീയ രംഗകലകളിലെ ശാസ്ത്രീയ വശങ്ങൾക്കൊപ്പം ഓരോ കലയിലും ഇഴപിരിയാനാവാത്ത വിധം ബന്ധിച്ചു കിടക്കുന്ന മാർഗി, ദേശി സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ, ചർച്ചകൾ, സോദാഹരണ പ്രഭാഷണങ്ങൾ, ചൊല്ലിയാട്ടങ്ങൾ, രംഗാവതരണങ്ങൾ എന്നിവയും രംഗകല കോൺഫറൻസിന്റെ ഭാഗമായി അരങ്ങേറും.

കൾച്ചറൽ ടൂറിസത്തിന്റെ ഭാഗമായി വിദേശത്തുനിന്നും നാട്ടിൽ നിന്നുമുള്ള കലാകാരന്മാർക്കും ആസ്വാദകർക്കും പരസ്പരം ഒത്തുകൂടാനും സംവദിക്കാനുമുള്ള വേദിയായും രംഗകല കോൺഫറൻസ് മാറും.

കൂടാതെ വിവിധ കലാസ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി പ്രത്യേക ക്യാമ്പുകളും വിഭാവനം ചെയ്യുന്നുണ്ട്.

കല ആസ്വദിക്കുന്നവർക്കും പഠിക്കുന്നവർക്കും ഭാവിയിൽ ഒരു മികച്ച റഫറൻസ് സ്രോതസ്സായി ഉപയോഗിക്കാൻ തക്കവണ്ണം എല്ലാ പരിപാടികളുടെയും സമഗ്രമായ ഡോക്യുമെന്റേഷനും ഇതിനോടനുബന്ധിച്ച് തയ്യാറാക്കുന്നുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ, ക്രൈസ്റ്റ് കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. സേവിയർ ജോസഫ്, ഐ.കെ.എസ്. സെൽ കോർഡിനേറ്റർ ഡോ. വിനീത ജയകൃഷ്ണൻ, രംഗകല കോൺഫറൻസ് ഡയറക്ടർ ശ്രീലക്ഷ്മി വർദ്ധനൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മാറ്റം അനിവാര്യം ; “ഡൽഹി ചലോ” മാർച്ചിന്റെ പ്രചരണാർത്ഥം സമര പ്രചരണ കാൽനട ജാഥ നടത്തി സിപിഐ

ഇരിങ്ങാലക്കുട : ജനാധിപത്യവും ജനജീവിതവും സംരക്ഷിക്കാൻ സിപിഐ സംഘടിപ്പിക്കുന്ന “ഡൽഹി ചലോ” മാർച്ചിന്റെ പ്രചരണാർത്ഥം കാറളം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സമര പ്രചരണ കാൽനട ജാഥ വെള്ളാനിയിൽ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി എം. സുധീർദാസ് ക്യാപ്റ്റനും, മഹിളാസംഘം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ബിന്ദു പ്രദീപ് വൈസ് ക്യാപ്റ്റനും, ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.എസ്. ബൈജു ഡയറക്ടറുമായും പ്രവർത്തിച്ച ജാഥ കാറളം പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സഞ്ചരിച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങി.

കാറളം സെന്ററിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം കെ.വി. വസന്തകുമാർ ഉദ്ഘാടനം ചെയ്തു.

വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ സമ്മേളനങ്ങളിൽ മുൻ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, സിപിഐ ലോക്കൽ അസി. സെക്രട്ടറി സി.കെ. ആരോമൽ, എഐടിയുസി മണ്ഡലം നേതാവ് മോഹനൻ വലിയാട്ടിൽ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി പി.എസ്. ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.

തിരനോട്ടത്തിന്റെ “അരങ്ങി”ന് സാംസ്കാരികപ്പൊലിമയോടെ സമാപനം

ഇരിങ്ങാലക്കുട : ദുബായ് ആസ്ഥാനമായുളള “തിരനോട്ടം” എന്ന കലാസംഘടനയുടെ ആഭിമുഖ്യത്തിൽ ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ സംഘാടനത്തിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച “അരങ്ങിന്” സാംസ്കാരികപ്പൊലിമയോടെ സമാപനം കുറിച്ചു.

2007ലെ ആദ്യ ഉത്സവത്തിൽ പങ്കെടുത്ത പ്രശസ്ത കഥകളി വേഷകലാകാരൻ കലാനിലയം ഗോപാലകൃഷ്ണനെയും, അണിയറ കലാകാരൻ ചേർത്തല പ്രശാന്തിനെയും ‘ഗുരുദക്ഷിണ’ നൽകി ആദരിച്ചു. 

ശേഷം കലാമണ്ഡലം സംഗീത പ്രസാദിന്റെ മോഹിനിയാട്ടക്കച്ചേരി അരങ്ങേറി.

സംസ്കൃത നാടകവേദിയിലെ ഏറ്റവും പ്രശസ്തമായ പ്രഹസനം (ഹാസ്യനാടകം) ‘ഭഗവദജ്ജുകം’ കൂടിയാട്ടാവതരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. 

അന്ധമായ ആചാരങ്ങളെയും പൊള്ളയായ തത്ത്വചിന്തകളെയും പരിഹസിക്കുന്ന ശക്തമായ സാമൂഹിക വിമർശനമായി ഈ കൂടിയാട്ടത്തെ സംവിധാനം ചെയ്ത് രംഗത്തെത്തിച്ചത് യശശ്ശരീരനായ പൈങ്കുളം രാമചാക്യാരാണ്. ഈ രംഗാവതരണത്തിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ കേരള കലാമണ്ഡലമാണ് ‘അരങ്ങി’ന്റെ വേദിയിൽ എത്തിയത്.

നിഴൽക്കുത്ത് ആട്ടക്കഥയുടെ രംഗാവതരണം 100 വർഷം പൂർത്തിയായതിന്റെ ഭാഗമായി പ്രശസ്തരായ കലാകാരന്മാർ അണിനിരന്ന ‘നിഴൽക്കുത്ത്’ കഥകളിയും അരങ്ങേറി.

മണ്ണാത്തിക്കുളം റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡ് റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം പ്രസിഡൻ്റ് എ.സി. സുരേഷിൻ്റെ അധ്യക്ഷതയിൽ നടന്നു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവർക്കും വിവിധ രംഗങ്ങളിൽ ഉന്നത വിജയം നേടിയവർക്കും ഉപഹാരം നൽകി അനുമോദിച്ചു.

വി. ശിവശങ്കരൻ, എം. രവീന്ദ്രനാഥൻ, നന്ദൻ അമ്പാടി, സുനിത പരമേശ്വരൻ, ദുർഗ്ഗ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

നന്ദൻ അമ്പാടി (പ്രസിഡൻ്റ്), ജയന്തി വേണുഗോപാൽ (വൈസ് പ്രസിഡൻ്റ്), എ.സി. സുരേഷ് (സെക്രട്ടറി), എം. വിവേക് (ജോയിൻ്റ് സെക്രട്ടറി), എ.സി. രമാദേവി (ട്രഷറർ), രൂപക്, സുശീല മേനോൻ, അജിത തങ്കപ്പൻ, മണി പള്ളിപ്പാട്ട് (കമ്മറ്റി അംഗങ്ങൾ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി വേളൂക്കര, തൃപ്പയ്യ ക്ഷേത്ര ക്ഷേമസമിതി, ലയൺസ് ക്ലബ് കൊമ്പൊടിഞ്ഞാമക്കൽ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ
സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് നടവരമ്പ് തൃപ്പയ്യാ ക്ഷേത്ര ക്ഷേമസമിതി ഹാളിൽ വച്ച് നടത്തി.

വേളൂക്കര സേവാഭാരതി പ്രസിഡൻ്റ് രാജേന്ദ്രവർമ്മ അധ്യക്ഷത വഹിച്ചു.

ക്ഷേത്ര ക്ഷേമ സമിതി പ്രസിഡൻ്റ് പി. രാധാകൃഷ്ണൻ ക്യാമ്പിന് തിരി തെളിയിച്ചു.

വേളൂക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. അയ്യപ്പൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മെട്രോ ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ. എം.ആർ. രാജീവ്, അസ്ഥിരോഗ വിഭാഗം ഡോ. ജയകുമാർ, നേത്രരോഗവിഭാഗം ഡോ. സുജ ജോർജ്ജ് വളവി എന്നിവർ ആശംസകൾ അർപ്പിച്ചു.

ജില്ലാ മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ക്യാമ്പിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിവരണം നൽകി.

പി.എൻ. ശ്രീരാമൻ നന്ദി പറഞ്ഞു.