നിയമലംഘനം നടത്തുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ ശക്തമായ നടപടികൾ തുടരും : ഈ വർഷം കേസെടുത്തത് 225 ബസുകൾക്കെതിരെ

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിൽ അമിത വേഗതയിലും അശ്രദ്ധമായ ഡ്രൈവിംഗിലൂടെയും നിയമലംഘനങ്ങളിലൂടെയും അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ 38 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ അപകടങ്ങളിൽ 4 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 35 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും, 26 പേർക്ക് നിസ്സാര പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

ഈ കാലയളവിൽ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 53 ബസ്സുകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപകടങ്ങളിൽ ആളുകൾ മരണപ്പെടുകയോ ​ഗുരുതരമായി പരിക്കേൽക്കാനോ ഇടയായ കേസുകളിൽ ഉൾപ്പെട്ട 31 ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വാഹന വകുപ്പിന് അടിയന്തരമായി റിപ്പോർട്ട് സമർപ്പിച്ചു.

കൂടാതെ ​ഗുരുതരമായ നിയമലംഘനങ്ങൾ നടത്തി അപകടങ്ങളിൽ പെട്ട 9 വാഹനങ്ങൾ തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ബസ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡോർ അടയ്ക്കാതെ സ‍ർവീസ് നടത്തിയതിന് 147 ബസ്സുകൾക്കെതിരെ പ്രത്യേകം പെറ്റി കേസുകൾ ചുമത്തുകയും പിഴ ഈടാക്കുകയും ചെയ്തു.

ഈ വർഷം ജനുവരി 1 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ തൃശൂർ റൂറൽ പൊലീസ് പരിധിയിൽ ബസുകൾ ഉൾപ്പെട്ട 153 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ അപകടങ്ങളിൽ 9 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, 84 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും, 82 പേർക്ക് നിസ്സാര പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

ഈ അപകടങ്ങളുടെ പശ്ചാത്തലത്തിലും മറ്റു നിയമലംഘനങ്ങളിലുമായി 225 ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപകടങ്ങളിൽ ആളുകൾ മരണപ്പെടുകയോ ​ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്തിട്ടുള്ള കേസുകളിൽ ഉൾപ്പെട്ട 74 ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വാഹന വകുപ്പിന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു. നിയമലംഘനം നടത്തിയ 19 വാഹനങ്ങൾ തുടർനടപടികൾക്കായി കോടതിക്ക് കൈമാറുകയും ചെയ്തു.

ഡോർ അടയ്ക്കാതെ യാത്ര ചെയ്തതിന് 852 ബസുകൾക്കെതിരെ പെറ്റി കേസുകൾ ചുമത്തി പിഴ ഈടാക്കുകയും ചെയ്തു.

2024ൽ തൃശൂർ റൂറൽ പൊലീസ് പരിധിയിൽ ബസുകൾ ഉൾപ്പെട്ട 161 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ അപകടങ്ങളിൽ 20 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, 93 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും, 39 പേർക്ക് നിസ്സാര പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

നിയമലംഘനങ്ങളുടെ പേരിൽ 166 ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഗുരുതരമായ അപകടങ്ങളിൽ പങ്കാളികളായ 20 ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി മോട്ടോർ വാഹന വകുപ്പിന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു. കൂടാതെ ഡോർ അടയ്ക്കാതെ യാത്ര ചെയ്തതിന് 224 ബസുകൾക്കെതിരെ പെറ്റി കേസുകൾ ചുമത്തുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

2024ൽ തൃശൂർ റൂറൽ പൊലീസ് പരിധിയിൽ നടന്ന ബസ് അപകടങ്ങളിൽ 20 പേരുടെ ജീവൻ നഷ്ടപ്പെട്ടതിനെ അപേക്ഷിച്ച് തൃശൂർ റൂറൽ പൊലീസിന്റെ ശക്തമായ നിയന്ത്രണങ്ങളും കർശനമായ പരിശോധനകളും മൂലം 2025ൽ ഇതുവരെ ബസ് അപകട മരണങ്ങൾ 9 ആയി ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള അശ്രദ്ധമായും അമിത വേഗതയിലും ഡ്രൈവിംഗ് നടത്തുന്ന ബസുകൾക്കെതിരെ വരും ദിവസങ്ങളിലും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധനകൾ കൂടുതൽ കർശനമാക്കും.

നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ബസുകളുടെ ഓപ്പറേറ്റിംഗ് പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾക്കായി മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കും.

നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും പൊലീസ് സ്വീകരിക്കുക എന്നും റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

വസ്ത്രങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൊളൻ്റിയർമാർ ശേഖരിച്ച വസ്ത്രങ്ങൾ അനാഥാലയത്തിലെ അന്തേവാസികൾക്ക് വിതരണം ചെയ്തു.

മുന്നൂറോളം ജോഡി വസ്ത്രങ്ങളാണ് വൊളൻ്റിയർമാർ വിതരണത്തിനായി ശേഖരിച്ചത്.

അതോടൊപ്പം അവിടത്തെ കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു.

പ്രോഗ്രാം ഓഫീസർ മായാദേവി, അധ്യാപിക കവിത ജനാർദ്ദനൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.