കാറളം വെറ്റിനറി ആശുപത്രിയുടെ നിർമ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ വെറ്റിനറി ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

മന്ത്രി ബിന്ദുവിന്റെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയാണ് വെറ്റിനറി ആശുപത്രി നിർമ്മിക്കുന്നത്.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രദീപ്‌ അധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീല അജയഘോഷ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുനിൽ മാലാന്ത്ര, ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ മോഹനൻ വലിയാട്ടിൽ, പഞ്ചായത്ത്‌ വികസന ചെയർമാൻ അമ്പിളി റെനിൽ, ക്ഷേമകാര്യ ചെയർമാൻ ജഗജി കായംപുറത്ത്, മെമ്പർമാരായ സീമ പ്രേംരാജ്, ജ്യോതിപ്രകാശ്, വൃന്ദ അജിത്കുമാർ, ബ്ലോക്ക്‌ അസിസ്റ്റൻ്റ് എഞ്ചിനീയർ ഗീത എന്നിവർ ആശംസകൾ നേർന്നു.

വാർഡ് മെമ്പർ ടി.എസ്. ശശികുമാർ സ്വാഗതവും വെറ്റിനറി ഡോ. ജോൺസൻ നന്ദിയും പറഞ്ഞു.

നാഷണൽ സർവീസ് സ്കീമിന്റെ “ജീവിതോത്സവം” സമാപിച്ചു

ഇരിങ്ങാലക്കുട : കൗമാരക്കാർ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന നാഷണൽ സർവീസ് സ്കീം ആവിഷ്കരിച്ച “ജീവിതോത്സവം” പരിപാടിയുടെ ഇരിങ്ങാലക്കുട ക്ലസ്റ്റർ തല സമാപന സമ്മേളനം ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ്‌ വി. ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ എം.കെ. മുരളി സ്വാഗതം പറഞ്ഞു.

ഇരിങ്ങാലക്കുട ക്ലസ്റ്റർ കൺവീനവർ ഒ.എസ്. ശ്രീജിത്ത് 21 ദിന ജീവിതോത്സവ പരിപാടി വിശകലനം ചെയ്തു.

ഹെഡ്മിസ്ട്രസ്സ് ടി.കെ. ലത, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.വി. വിനുകുമാർ, എൻ.എസ്.എസ്. വൊളൻ്റിയർ ലീഡർ ജാക്വലിൻ ജെ. മെന്റസ് എന്നിവർ പ്രസംഗിച്ചു.

തുമ്പൂർ എച്ച്.സി.എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷം : ജില്ലാതലത്തിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ

ഇരിങ്ങാലക്കുട : തുമ്പൂർ എച്ച്.സി.എൽ.പി. സ്കൂളിൻ്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിലെ എൽ.പി., യു.പി. വിദ്യാർഥികൾക്കായി ഉപന്യാസം, കഥ, കവിത, ചിത്രരചന (വാട്ടർ കളർ) എന്നീ ഇനങ്ങളിലും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിന് കഥ, കവിത, ചിത്രരചന, ഉപന്യാസം എന്നീ ഇനങ്ങളിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നതായി സ്കൂൾ ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.

എൽ.പി. വിഭാഗത്തിൽ മത്സരത്തിൽ പങ്കെടുക്കുന്നവർ കഥ “കൂട്ടുകാരൻ/ കൂട്ടുകാരി” എന്ന വിഷയത്തിലും കവിത “മഴ” എന്ന വിഷയത്തിലുമാണ് എഴുതേണ്ടത്.

യു.പി. വിഭാഗത്തിൽ മത്സരത്തിൽ പങ്കെടുക്കുന്നവർ കഥ “വഴിയോര കാഴ്ചകൾ” എന്ന വിഷയത്തിലും കവിത “സ്വപ്നം” എന്ന വിഷയത്തിലുമാണ് എഴുതേണ്ടത്.

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിന്റെ ഉപന്യാസ വിഷയം “ജീവിതമാണ് ലഹരി”, കഥാ വിഷയം “അശരണമായ വാർദ്ധക്യം”, കവിത വിഷയം “പ്രതീക്ഷ” എന്നിവയാണ്.

രചനകളോടൊപ്പം പഠിക്കുന്ന വിദ്യാലയത്തിന്റെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം. അനുകരണങ്ങളോ പ്രസിദ്ധീകരിച്ചതോ ആയ സൃഷ്ടികൾ പാടില്ല. കയ്യെഴുത്ത് പ്രതികൾ പോസ്റ്റ് വഴിയോ നേരിട്ടോ സമർപ്പിക്കാം. ഓൺലൈൻ ആയി അയയ്ക്കുന്നവ വ്യക്തതയുള്ള രൂപത്തിൽ ആയിരിക്കണം.

കഥ, ഉപന്യാസം എന്നിവ എ ഫോർ വലിപ്പത്തിൽ 5 പേജിൽ കവിയാതെയും കവിത ഒരു പേജിൽ കവിയാതെയും എഴുതണം.

രചനകൾ ഒക്ടോബർ 10നുള്ളിൽ 7012093014 വാട്സ്ആപ്പ് നമ്പറിലോ ഹെഡ്മിസ്ട്രസ്സ്, എച്ച്.സി.എൽ.പി. സ്കൂൾ, പി.ഒ. തുമ്പൂർ, തൃശൂർ, 680662 എന്ന മേൽവിലാസത്തിലോ അയക്കേണ്ടതാണ്.

ചിത്രരചന മത്സരം സ്കൂളിൽ വച്ച് നവംബർ 1ന് രാവിലെ 10 മണി മുതൽ 12 മണി വരെ നടത്തുന്നതായിരിക്കും.

ചിത്രരചനയിൽ പങ്കെടുക്കുന്നവർ ഒക്ടോബർ 25നു മുൻപ് മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ചിത്രരചനയ്ക്ക് വേണ്ട പേപ്പർ സ്കൂളിൽ നിന്ന് ലഭിക്കും. മറ്റു സാമഗ്രികൾ വിദ്യാർഥികൾ കൊണ്ടുവരേണ്ടതാണ്.

ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ‘കൂൺ ഗ്രാമം പദ്ധതി’ വഴിയൊരുക്കും: മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാർഷിക മേഖലയിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നാടിന്റെ സാമ്പത്തിക അടിത്തറ വികസിപ്പിക്കുന്നതിനും ഗ്രാമീണ മേഖലയിലെ സ്ത്രീശാക്തീകരണം സാധ്യമാക്കുവാനും ഉതകുന്ന രീതിയിലാണ് ‘കൂൺ ഗ്രാമം’ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയുമായി ചേർന്ന് ഇരിങ്ങാലക്കുട നിയോജമണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘കൂൺഗ്രാമം പദ്ധതി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വരുമാനദായകമായ സ്വയം തൊഴിൽ സംരംഭം കാർഷിക മേഖലയിൽ ആവിഷ്കരിക്കുക എന്നത് സർക്കാരിന്റെ സുപ്രധാനമായ ഉത്തരവാദിത്തമാണ്. കാർഷിക പ്രാധാന്യമുള്ള മണ്ഡലമാണ് ഇരിങ്ങാലക്കുട. മണ്ഡലത്തിന്റെ കാർഷിക പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടാണ് പച്ചക്കുട സമഗ്ര കാർഷിക പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. കർഷക കുടുംബങ്ങൾക്ക് അധിക വരുമാനം ഉറപ്പാക്കുകയും കുടുംബശ്രീ ഉൾപ്പെടെ ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കുകയുമെല്ലാം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

കൂൺകൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് അധിക വരുമാനം പ്രദാനം ചെയ്യുന്നതിനുമായാണ് ‘കൂൺ ഗ്രാമം പദ്ധതി’ നടപ്പിലാക്കുന്നത്.

100 ചെറുകിട കൂൺ ഉൽപാദക യൂണിറ്റുകൾ, രണ്ട് വൻകിട കൂൺ ഉൽപാദക യൂണിറ്റുകൾ, മൂന്ന് കൂൺ സംസ്കരണ യൂണിറ്റ്, ഒരു കൂൺ വിത്ത് ഉൽപാദക യൂണിറ്റ്, രണ്ട് പാക്ക് ഹൗസുകൾ, 10 കമ്പോസ്റ്റ് ഉൽപാദക യൂണിറ്റുകൾ എന്നിവ ചേർന്നതാണ് ഒരു കൂൺ ഗ്രാമം.

കൂൺ ഗ്രാമം ഒന്നിന് 30.25 ലക്ഷം രൂപയുടെ സഹായമാണ് സർക്കാർ ലഭ്യമാക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

തൃശൂർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.കെ. മുഹമ്മദ്‌ ഹാരിസ് പദ്ധതി വിശദീകരണം നടത്തി.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ മുഖ്യാതിഥിയായി.

‘ശാസ്ത്രീയ കൂൺ കൃഷി പരിപാലനം’ എന്ന വിഷയത്തിൽ വെള്ളാനിക്കര കാർഷിക കോളെജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. വി.എം. ഹിമ സെമിനാർ അവതരിപ്പിച്ചു.

പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം. ഫാജിത റഹ്മാൻ, മാള കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി.ബി. അജിത്ത്, വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.കെ. സ്മിത, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാർഥികളിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയാൻ സന്നദ്ധ സംഘടനകളിലെ പ്രവർത്തനങ്ങൾക്ക് കഴിയും : ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : വിദ്യാർഥികളിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയാൻ അവരെ വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തണമെന്നും അതിലൂടെ അവരുടെ സർഗാത്മകതയെ ഉയർത്താനും സാമൂഹ്യ പ്രതിബദ്ധത വളർത്താനും സാധിക്കുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് റോവർ ആൻഡ് റെയ്ഞ്ചർ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക്, കത്തീഡ്രൽ ട്രസ്റ്റി പി.ടി. ജോർജ്ജ്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത നിറവ് പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, മുൻ പി.ടി.എ. പ്രസിഡന്റ് തോമസ് കാളിയങ്കര, സ്റ്റാഫ് സെക്രട്ടറി എ.ടി. ഷാലി, റോവർ ലീഡർ ജിൻസൻ ജോർജ്ജ്, പാർവതി, മേരി ആന്റണി എന്നിവർ പ്രസംഗിച്ചു.

സ്കൗട്ട്സ് ഡിസ്ട്രിക്ട് കമ്മീഷണർ എൻ.സി. വാസു, ജില്ലാ സെക്രട്ടറി ഡൊമിനിക് പാറേക്കാട്ട്, ജില്ലാ ട്രെയിനിങ്ങ് കമ്മീഷണർ പി.എം. ഐഷാബി, ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ കെ.കെ. ജോയ്സി എന്നിവർ റോവർ റെയ്ഞ്ചർ യൂണിറ്റിൽ ചേർന്നിരിക്കുന്ന കുട്ടികൾക്ക് അംഗത്വം നൽകി.

ഇരിങ്ങാലക്കുട – ബാംഗ്ലൂർ റൂട്ടിൽ ഇനി എ സി ബസ്സ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഡിപ്പോക്ക് എ.സി. ബസ് അനുവദിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

സ്ഥലം എംഎൽഎ എന്ന നിലയിൽ ഡോ. ആർ. ബിന്ദു ആവശ്യപ്പെട്ടതു പ്രകാരം ഒക്ടോബർ 9ന് തിരുവനന്തപുരത്തു വെച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട ഡിപ്പോക്ക് എ.സി. ബാംഗ്ലൂർ ബസ്സ് അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ ഓടി കൊണ്ടിരിക്കുന്ന ബാംഗ്ലൂർ സർവ്വീസിനായാണ് പുതുതായി അനുവദിച്ച എ.സി. ബസ് ഉപയോഗിക്കുക.

ഇരിങ്ങാലക്കുടയിൽ ബസ് ബേ – കം ഓഡിറ്റോറിയത്തിന്റെ നിർമ്മാണം, കെ.എസ്.ആർ.ടി.സി. ഡ്രൈവിംഗ് സ്കൂളിന്റെ ആരംഭം, ഇരിങ്ങാലക്കുട ഡിപ്പോയിലേക്ക് അനുവദിച്ച പുതിയ ബസ് സർവ്വീലേക്കുള്ള ഡ്രൈവർമാരുടെ നിയമനം തുടങ്ങി വിവിധ വിഷയങ്ങളിൽ അനുകൂല തീരുമാനങ്ങളായതായും, ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ സമഗ്ര വികസനത്തിനായി കൃത്യമായ ഇടപെടൽ തുടരുമെന്നും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ കെ.എസ്.ആർ.ടി.സി.ക്ക് മുഖ്യപരിഗണനയാണ് സർക്കാർ നൽകി വരുന്നതെന്നും മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.

“ചാഞ്ചക്കം ചിഞ്ചക്കം മേളം വന്നേ” : ആഘോഷമാക്കി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം

ഇരിങ്ങാലക്കുട : “ചാഞ്ചക്കം ചിഞ്ചക്കം മേളം വന്നേ” എന്ന പേരിൽ സംഘടിപ്പിച്ച വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് അധ്യക്ഷത വഹിച്ചു.

പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായിരുന്നു.

വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് അമ്മനത്ത്, പ്രസന്ന അനിൽകുമാർ, അസ്മാബി ലത്തീഫ്, മുൻ പ്രസിഡൻ്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഖാദർ പട്ടേപ്പാടം, വനിത – ശിശു വികസന ഓഫീസർ കെ. ബബിത എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ഭിന്നശേഷിക്കാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

അമ്മമാർ സമൂഹത്തിൽ പ്രത്യാശ കൊടുക്കുന്നവരായിരിക്കണം : ഫാ. ജോളി വടക്കൻ

ഇരിങ്ങാലക്കുട : അമ്മമാർ സമൂഹത്തിൽ പ്രത്യാശ കൊടുക്കുന്നവരായിരിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ഫാ. ജോളി വടക്കൻ ആഹ്വാനം ചെയ്തു.

രണ്ടു ദിവസങ്ങളിലായി കല്ലേറ്റുംകര പാക്‌സ് സെന്ററിൽ സംഘടിപ്പിക്കുന്ന സീറോ മലബാർ ഗ്ലോബൽ മാതൃവേദിയുടെ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്ലോബൽ മാതൃവേദി പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു.

ഗ്ലോബൽ ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ സ്വാഗതം പറഞ്ഞു.

ഇരിങ്ങാലക്കുട രൂപത ഡയറക്ടർ ഫാ. ആന്റോ കരിപ്പായി, ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ് സിനി ഡേവിസ്, ഗ്ലോബൽ സെക്രട്ടറി സിജി ലൂക്സൺ, വൈസ് പ്രസിഡന്റ് ഐറ്റി ജോൺ, സലോമി ആന്റണി എന്നിവർ പ്രസംഗിച്ചു.

ഗ്ലോബൽ മാതൃവേദി ഭാരവാഹികളായ നിമ്മി ഷൈജു, മോളി പീറ്റർ എന്നിവരും ഇരിങ്ങാലക്കുട ഭാരവാഹികളും നേതൃത്വം നൽകി.

യോഗത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള ഇരുപത് രൂപതയിലെ രൂപതാ ഭാരവാഹികൾ പങ്കെടുത്തു.

വിയ്യൂർ സെൻട്രൽ ജയിലിൽ വസ്ത്രങ്ങൾ നെയ്യാൻ ഇനി സെമി ഓട്ടോമാറ്റിക് തറികളും

തൃശൂർ : ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായം മുഖേന വിയ്യൂർ സെൻട്രൽ ജയിലിൽ സ്ഥാപിച്ച സെമി ഓട്ടോമാറ്റിക് തറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു.

ചടങ്ങിൽ മഞ്ജുള അരുണൻ മുഖ്യാതിഥിയായി.

മദ്ധ്യകേരളത്തിലെ 4 ജില്ലകളിലെ ജയിലുകളിലേക്കാവശ്യമായ തുണിത്തരങ്ങൾ, ജുക്കാളം, കിടക്കവിരി, തടവുകാർക്കുള്ള വസ്ത്രങ്ങൾ എന്നിവ നിർമ്മിക്കുന്നതും തയ്ക്കുന്നതും വിയ്യൂർ സെൻട്രൽ ജയിലിലാണ്.

16 പവർ ലൂം, 20 ഹാൻ്റ് ലൂം എന്നിവയ്ക്ക് പുറമേയാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന സെമി ഓട്ടോമാറ്റിക് തറികൾ.

45 തടവുകാർ നെയ്ത്ത് യൂണിറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഖാദി യൂണിറ്റിൽ പുതുതായി വരുന്നവർക്ക് ട്രെയിനിങ്ങും നൽകുന്നുണ്ട്.

ഖാദി ഷോറൂമുകളിൽ വില്പന നടത്തുന്ന ഷർട്ടുകളും നിർമ്മിക്കാൻ പദ്ധതിയുണ്ട്.

പരിപാടിയിൽ പങ്കെടുത്ത അതിഥികൾക്ക് ഇവിടെ തന്നെ നെയ്ത ഷാളുകളാണ് അണിയിച്ചത്.

എം എസ് സി ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിൽ രണ്ടാം റാങ്ക് നേടി കാരുകുളങ്ങര സ്വദേശിനി

ഇരിങ്ങാലക്കുട : എം എസ് സി ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി വിഭാഗത്തിൽ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് കരസ്ഥമാക്കി ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശിനി വിസ്മയ സുനിൽ.

തേനി മേരി മാതാ കോളെജിലെ വിദ്യാർഥിനിയായ വിസ്മയ സുനിൽ കാരുകുളങ്ങര പണിക്കപറമ്പിൽ സുനിലിന്റെയും സിനിയുടെയും മകളാണ്.