കൂടൽമാണിക്യം ക്ഷേത്രത്തിൽ നവരാത്രി നൃത്ത സംഗീതോത്സവത്തിന് തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട : 11 ദിവസം നീണ്ടുനിൽക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവത്തിന് തിരി തെളിഞ്ഞു.

ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ പ്രത്യേകം സജ്ജമാക്കിയ കലാസംഗമം സരസ്വതീ മണ്ഡപവേദിയിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.

ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

ഭരണസമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, അഡ്വ. കെ.ജി. അജയ്കുമാർ എന്നിവർ ആശംസകൾ നേർന്നു.

ഭരണസമിതി അംഗം ഡോ. മുരളി ഹരിതം സ്വാഗതവും അഡ്മിനിസ്ട്രേറ്റർ രാധേഷ് നന്ദിയും പറഞ്ഞു.

നൃത്ത സംഗീതോത്സവത്തിൽ കേരളത്തിന് അകത്തും പുറത്തുമുള്ള 700ൽ പരം കലാകാരന്മാരാണ് പങ്കെടുക്കുന്നത്.

കുഴിയടച്ച് റോഡ് പൊക്കി ടൈൽ വിരിച്ചു : ഇപ്പോൾ വെള്ളക്കെട്ടൊഴിഞ്ഞ് സമയമില്ല

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറേ ഭാഗത്തുള്ള കാഞ്ഞിരത്തോട് റോഡിൽ മാതാ അമൃതാനന്ദമയി മഠത്തിൻ്റെ തൊട്ടു മുൻവശത്ത് കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് ടൈൽ വിരിച്ച് നേരെയാക്കിയപ്പോൾ ആശ്വാസമായെന്നാണ് നാട്ടുകാരും യാത്രക്കാരും കരുതിയത്. എന്നാൽ ആശ്വസിക്കാൻ കഴിയാത്ത വിധം ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികളും യാത്രക്കാരും.

ഇറക്കത്തോടെയുള്ള വളവ് കഴിഞ്ഞ് വരുന്ന ഭാഗത്തായതിനാൽ ഇവിടെ ടാറിംഗ് റോഡ് താഴ്ന്നും ടൈൽ വിരിച്ച ഭാഗം ഉയർന്നുമാണ് നിൽക്കുന്നത്. ഇതാണ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. ചെറിയ മഴ പെയ്താൽ തന്നെ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും.

മഴവെള്ളം ഒഴുകിപ്പോകാൻ കാനയില്ലാത്തതിനാലാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ടൈൽ വിരിക്കുന്നതോടെ വലിയ കുഴികളിൽ വീണുള്ള അപകടങ്ങളെങ്കിലും ഇല്ലാതാകുമെന്ന് ആശ്വസിച്ചിരുന്ന പ്രദേശവാസികൾക്ക് ഉയരം കൂട്ടി ടൈൽ വിരിച്ചത് തലവേദനയാവുകയാണ്.

വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ റോഡിൻ്റെ ഉയരവ്യത്യാസം മനസ്സിലാക്കാൻ കഴിയാതെ വാഹനം തെന്നി തെറിക്കുന്നത് ഇവിടെ പതിവായി മാറി.

രാത്രിയിൽ അപകടസാധ്യത വളരെ കൂടുതലാണ്.

മൂന്ന് ബൈക്ക് യാത്രികരാണ് ഇതുവരെ ഇവിടെ തെന്നി വീണത്.

ഇനിയും അപകടങ്ങൾക്ക് കാത്തു നിൽക്കാതെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നടനകൈരളിയിൽ 25ന് തോട്ടം ശങ്കരൻ നമ്പൂതിരിയെ കുറിച്ച് പ്രഭാഷണം

ഇരിങ്ങാലക്കുട : വിഖ്യാത നർത്തകൻ ഉദയ ശങ്കറുടെയും സംഗീതജ്ഞൻ പണ്ഡിറ്റ് രവി ശങ്കറുടെയും ഗുരുനാഥനും സംഗീത ചക്രവർത്തിയായിരുന്ന ഉസ്താദ് അല്ലാവുദ്ദീൻ ഖാന്റെ പ്രിയമിത്രവുമായിരുന്ന തോട്ടം നമ്പൂതിരിയുടെ കലാജീവിതത്തെ സമഗ്രമായി പഠിച്ച് നൃത്ത നിരൂപകൻ വിനോദ് ഗോപാലകൃഷ്ണൻ സെപ്തംബർ 25ന് വൈകുന്നേരം 5 മണിക്ക് ഇരിങ്ങാലക്കുട നടനകൈരളിയിൽ പ്രഭാഷണം നടത്തും. 

കഥകളിയുടെ ചരിത്രത്തിൽ തന്നെ അസാമാന്യ അഭിനയ പ്രതിഭയായിരുന്ന ഗുരു തോട്ടം ശങ്കരൻ നമ്പൂതിരി നിര്യാതനായിട്ട് എട്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും കേരളത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഇനിയും വേണ്ടത്ര പഠനവിധേയമാക്കിയിട്ടില്ല.

ചടങ്ങിൽ പ്രൊഫ. ജി.എസ്. പോൾ മുഖ്യാതിഥിയായിരിക്കും.

നവരസ സാധന ശിൽപ്പശാലയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ തുടർച്ചയായി വിഖ്യാത കൂടിയാട്ടം കലാകാരി കപില വേണു അഭിനയിച്ച ‘ദേവാണാം പിയ’ എന്ന ചലച്ചിത്രവും അവതരിപ്പിക്കും. 

ഡൽഹിയിലെ അശോക യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ വിഖ്യാത സംഗീതജ്ഞൻ ടി.എം. കൃഷ്ണ നേതൃത്വം നൽകിയ അശോക ചക്രവർത്തിയുടെ ശാസനകളെ കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള പഠനത്തിന്റെ ഭാഗമായി തയാറാക്കിയ ഈ ഫിലിമിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നവീൻ മുൽക്കിയാണ്.

നിര്യാതയായി

ശ്രീഷ

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി നാലുമൂലയിൽ പോക്കുരുപറമ്പിൽ സന്ദീപ് ഭാര്യ ശ്രീഷ (33) നിര്യാതയായി.

വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്.

കാറളം പഞ്ചായത്തിൽ എസ്.സി. ഭവന പുനരുദ്ധാരണത്തിന് 30 ലക്ഷം രൂപ

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ 14-ാം വാർഡിൽ 30 എസ്.സി. കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണത്തിനായി 30 ലക്ഷം രൂപ വകയിരുത്തി.

പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ്. പ്രിൻസ് നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു പ്രദീപ്‌ അധ്യക്ഷത വഹിച്ചു.

ജില്ലാ ഡിവിഷൻ മെമ്പർ ഷീല അജയഘോഷ് സ്വാഗതം പറഞ്ഞു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുനിൽ മാലാന്ത്ര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അമ്പിളി റെനിൽ, ബീന സുബ്രഹ്മണ്യൻ, ജഗജി കായംപുറത്ത്, വാർഡ് മെമ്പർമാരായ സീമ പ്രേംരാജ്, വൃന്ദ അജിത്കുമാർ, ടി.എസ്. ശശികുമാർ എന്നിവർ ആശംസകൾ നേർന്നു.

ഇരിങ്ങാലക്കുട രൂപതാംഗം റവ. ഫാ. ബെന്നി ചെറുവത്തൂർഅന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ബെന്നി ചെറുവത്തൂർ (57) അന്തരിച്ചു.

തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഫാ. ബെന്നി 1968 ഡിസംബർ 25ന് ചെറുവത്തൂർ ഈനാശു – മേരി ദമ്പതികളുടെ മകനായി നോർത്ത് ചാലക്കുടിയിൽ ജനിച്ചു. സണ്ണി, റവ. ഫാ. പോൾ ചെറുവത്തൂർ, ജോൺസൺ, ബീന എന്നിവർ സഹോദരങ്ങളാണ്.

ചാലക്കുടി ഗവ. ബോയ്സ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, ഇരിങ്ങാലക്കുട, സെൻ്റ് പോൾസ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി സെമിനാരിയിലും കോട്ടയം, വടവാതൂർ, സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വൈദിക പരിശീലനം നടത്തിയ ഫാ. ബെന്നി മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽ നിന്നുമാണ് വൈദിക പട്ടം സ്വീകരിച്ചത്.

1994 ഡിസംബർ 28ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം സൗത്ത് താണിശ്ശേരി, ഇരിങ്ങാലക്കുട കത്തീഡ്രൽ, പറപ്പൂക്കര ഫൊറോന, ആളൂർ എന്നിവിടങ്ങളിൽ അസ്തേന്തിയായും പാറേക്കാട്ടുകര, അരൂർമുഴി, പിള്ളപ്പാറ, മടത്തുംപടി, തിരുമുക്കുളം, പെരുമ്പടപ്പ്, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കൊടുങ്ങല്ലൂർ, അമ്പനോളി, കൊന്നക്കുഴി, പുത്തൻചിറ ഈസ്റ്റ്, മാരാങ്കോട്, ചെമ്മണ്ട, വെള്ളിക്കുളങ്ങര, പൂവത്തിങ്കൽ എന്നിവിടങ്ങളിൽ വികാരിയായും ഇരിങ്ങാലക്കുട രൂപത സാക്രിസ്റ്റൻ ഫെലോഷിപ്പിന്റെ ഡയറക്ടറായും, ഫാമിലി അപ്പോസ്തലെറ്റ്, ആളൂർ, നവചൈതന്യ എന്നിവയുടെ അസിസ്റ്റൻ്റ് ഡയറക്ടറായും വിവിധ കോൺവെന്റുകളുടെ കപ്ലോനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫാ. ബെന്നിയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 മണി മുതൽ പൂവത്തിങ്കൽ പള്ളിയിൽ
പൊതുദർശനത്തിന് വയ്ക്കും. 5 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് വൈകീട്ട് 7 മണി മുതൽ നോർത്ത് ചാലക്കുടിയിലുള്ള ഫാ. ബെന്നിയുടെ തറവാട് ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും.

സെപ്റ്റംബർ 23 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് മൃതസംസ്കാര കർമ്മത്തിൻ്റെ ആദ്യ ഭാഗം പ്രസ്തുത ഭവനത്തിൽ ആരംഭിക്കും.
ഉച്ചതിരിഞ്ഞ് 1 മണി മുതൽ നോർത്ത് ചാലക്കുടി, സെൻ്റ് ജോസഫ് ഇടവക ദൈവാലയത്തിൽ അന്ത്യോപചാരം അർപ്പിക്കുന്നതിന് വയ്ക്കുന്നതും തുടർന്ന് 2.30നുള്ള വിശുദ്ധ കുർബാനയ്ക്കും മറ്റ് തിരുകർമ്മങ്ങൾക്കും ശേഷം നോർത്ത് ചാലക്കുടി ഇടവക പളളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, ഹൊസൂര്‍ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ, യൂറോപ്പിന്റെ അപ്പസ്തോലിക്ക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, കോട്ടപ്പുറം രൂപ അധ്യക്ഷൻ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഓസ്ട്രേലിയ, മെൽബൺ രൂപത മുൻ അധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ക്ഷീര കർഷകർക്ക് ഒരു കോടി രൂപയുടെ വായ്പയുമായി കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് തൃശൂർ റീജിയൺ

ഇരിങ്ങാലക്കുട : കേരള ബാങ്കിൻ്റെ വെള്ളാങ്ങല്ലൂർ, പുത്തൻചിറ ബ്രാഞ്ചുകൾ വഴി വള്ളിവട്ടം, വെള്ളൂർ, കൊറ്റനല്ലൂർ, പട്ടേപ്പാടം എന്നീ ക്ഷീര സംഘങ്ങളിലെ കർഷകർക്ക് ഒരുകോടി രൂപയുടെ വായ്പ വിതരണം നടത്തി.

കേരള ബാങ്ക് വൈസ് പ്രസിഡൻ്റ് എം.കെ. കണ്ണൻ (മുൻ എംഎൽഎ) വായ്പ വിതരണം ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരുടെ തൊഴിലും ജീവനോപാധികളും ബാങ്ക് വായ്പകളുമായി ബന്ധിപ്പിക്കുന്ന മഹനീയ കർമ്മമാണ് കേരള ബാങ്ക് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മെമ്പർ സിമി റഷീദ് അധ്യക്ഷത വഹിച്ചു.

റീജണൽ ജനറൽ മാനേജർ എൻ. നവനീത് കുമാർ എൻ പദ്ധതി വിശദീകരണം നടത്തി.

മിൽമയുമായി ധാരണാപത്രം ഒപ്പിട്ടതിനു ശേഷം ജില്ലയിൽ നടക്കുന്ന ഈ ആദ്യ ചടങ്ങ് ഇനി ജില്ല മുഴുവനും തുടരും എന്ന് റീജണൽ ജനറൽ മാനേജർ വ്യക്തമാക്കി.

കെ.ബി. താര ഉണ്ണികൃഷ്ണൻ പ്രൈം മൊബൈൽ ബാങ്കിംഗ് ആപ്പിന്റെ ഉദ്ഘാടനവും എൻ.ആർ. രാധാകൃഷ്ണൻ സോഷ്യൽ സെക്യൂരിറ്റി ഇൻഷുറൻസിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.

വെള്ളൂർ ക്ഷീരസംഘം പ്രസിഡൻ്റ് ലോഹിതാക്ഷൻ എടിഎം കാർഡ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.

കേരള ബാങ്ക് കൊടുങ്ങല്ലൂർ ഏരിയ മാനേജർ ലൈജി, വെള്ളാങ്ങല്ലൂർ ബ്രാഞ്ച് മാനേജർ സി.സി. ശർമിള, പുത്തൻചിറ ബ്രാഞ്ച് മാനേജർ വി.ജെ. ജെയിംസ്, റീജണൽ ഓഫീസ് പ്രതിനിധികളായ വൃന്ദ, സുകുമാരൻ, ഷിനോജ് എന്നിവർ ആശംസകൾ നേർന്നു.

പ്രാദേശിക മിൽമ ഡയറക്ടർ സത്യൻ സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ പി.ആർ. ചന്ദ്രമോഹൻ നന്ദിയും പറഞ്ഞു.

മുൻ വൈരാഗ്യത്തിന്റെ പേരിൽ 16 വയസ്സുകാരനെ ആക്രമിച്ച 2 പേ‍ർ പിടിയിൽ

ഇരിങ്ങാലക്കുട : മുരിയാട് സ്വദേശിയായ 16 വയസ്സുകാരനെ മുൻ വൈരാഗ്യത്തിൻ്റെ പേരിൽ പൂവശ്ശേരി അമ്പലത്തിനടുത്തുള്ള റോഡിൽ വച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ച നെല്ലായി ആലത്തൂർ പേരാട്ട് വീട്ടിൽ ഉജ്ജ്വൽ (25), മുരിയാട് കുഴിമടത്തിൽ വീട്ടിൽ അദ്വൈത് (19) എന്നിവരെ ആളൂ‍ർ പൊലീസ് അറസ്റ്റ് ചെയ്തു.

ഉജ്ജ്വലിനെതിരെ കൊടകര, ചാലക്കുടി സ്റ്റേഷനുകളിലായി 3 വധശ്രമകേസുകളും അടിപിടികേസും ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകൾ ഉണ്ട്. 2024ൽ കാപ്പ പ്രകാരം 6 മാസത്തേക്ക് നാടു കടത്തൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്.

ആളൂ‍ർ സ്റ്റേഷൻ ഇൻസ്പെക്ട‍ർ ബി. ഷാജിമോൻ, സബ്ബ് ഇൻസ്പെക്ടർമാരായ ജോർജ്ജ്, പ്രസന്നകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസ‍ർമാരായ സുനന്ദ്, സമീഷ്, സിവിൽ പൊലീസ് ഓഫീസ‍ർമാരായ ജിജേഷ്, ശ്രീജിത്ത്‌, ആഷിക്ക്, അരുൺ, വിശാഖ്, സിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

“വീട്ടിലെ ലൈബ്രറി”യിൽ വിദ്യാർഥികൾക്ക് കാലിഗ്രാഫി ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കൈയ്യക്ഷരം മനോഹരമാക്കാനും
ശ്രദ്ധ കേന്ദ്രീകരിക്കാനും
അക്ഷര വൈകല്യം മാറാനും
കലാബോധം വളർത്തിയെടുക്കാനും
കാലിഗ്രാഫിയിലൂടെ സഹായിക്കും എന്നത് മുൻനിർത്തി കാറളം
“വീട്ടിലെ ലൈബ്രറി”യിൽ സൗജന്യ കാലിഗ്രാഫി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് കലാമണ്ഡലം മുകുന്ദരാജാ അവാർഡ് ജേതാവും സാംസ്കാരിക പ്രവർത്തകനുമായ അനിയൻ മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു.

പി.വി. പ്രവീൺ ക്ലാസ് നയിച്ചു.

ജയചന്ദ്രൻ വെങ്കിടങ്ങ് നേതൃത്വം നൽകി.

എൽ.പി., യുപി. വിഭാഗത്തിൽ നിന്നായി നാൽപ്പതോളം കുട്ടികൾ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് വീട്ടിലെ ലൈബ്രറിയുടെ സർട്ടിഫിക്കറ്റ് സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ. ബൈജു വിതരണം ചെയ്തു.

ഇനിയും ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും തുടർ ക്ലാസ്സുകളിൽ പങ്കെടുക്കാൻ താല്പര്യമുണ്ടെന്നും കുട്ടികൾ പറഞ്ഞു.

വായനക്കാരെയും, എഴുത്തുകാരെയും വിദ്യാർഥികളെയും ചേർത്തു നിർത്തുന്ന വീട്ടിലെ ലൈബ്രറിയുടെ വ്യത്യസ്ഥമായ ആശയങ്ങളുമായി ഇനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും എല്ലാവരുടെയും സഹകരണങ്ങൾ തുടർന്നും വേണമെന്നും റഷീദ് കാറളം പറഞ്ഞു.

ആധാർ കാർഡ് ഉടമകൾക്കായി കേന്ദ്ര സർക്കാരിന്റെ ഇ-ആധാർ ആപ്പ് ഉടൻ

ആധാർ കാർഡ് ഉടമകൾക്കായി കേന്ദ്ര സർക്കാർ ഉടൻ തന്നെ ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ഈ ആപ്പ് വികസിപ്പിച്ചെടുക്കുന്നത്.

ആധാർ സേവാ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ, ആപ്പ് ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് പോലുള്ള സേവനങ്ങൾ ഈ ആപ്ലിക്കേഷൻ വാഗ്‌ദാനം ചെയ്യുന്നു. ഈ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഉടൻ തന്നെ അവരുടെ സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് നേരിട്ട് ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ സാധിക്കും. ഈ വർഷം അവസാനത്തോടെ ഈ ആപ്പ് ലോഞ്ച് ചെയ്യും.

ഉപയോക്താക്കൾക്ക് അവരുടെ പേര്, താമസ വിലാസം, ജനനത്തീയതി തുടങ്ങിയ പ്രധാന വ്യക്തിഗത വിവരങ്ങൾ സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് തന്നെ അപ്‌ഡേറ്റ് ചെയ്യാൻ പ്രാപ്‌തമാക്കുന്നതിനായാണ് പുതിയ ആധാർ മൊബൈൽ ആപ്ലിക്കേഷൻ സജ്ജീകരിച്ചിരിക്കുന്നത്.

എൻറോൾമെന്‍റ് സെന്‍ററുകളിലേക്ക് നേരിട്ടുള്ള സന്ദർശനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ ഡിജിറ്റൽ പരിഹാരം ലക്ഷ്യമിടുന്നത്. ഫേസ് ഐഡി സാങ്കേതികവിദ്യയുമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സംയോജിപ്പിക്കുന്നതിലൂടെ, ആപ്പ് ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കൾക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഡിജിറ്റൽ ആധാർ സേവനങ്ങൾ നൽകും.

നവംബർ മുതൽ, വിരലടയാളം, ഐറിസ് സ്‌കാനിംഗ് എന്നിവയുൾപ്പെടെയുള്ള ബയോമെട്രിക് പ്രാമാണീകരണത്തിനായി മാത്രം ആധാർ ഉപയോക്താക്കൾക്ക് എൻറോൾമെന്‍റ് സെന്‍ററുകളിൽ പോയാൽ മതിയാകും. ഈ പുതിയ ആപ്ലിക്കേഷൻ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ പേര്, വിലാസം, ജനനത്തീയതി എന്നിവയുൾപ്പെടെ മറ്റ് പ്രധാന വിവരങ്ങൾ അവരുടെ വീടുകളിൽ നിന്ന് തന്നെ അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കും. അപ്‌ഡേറ്റ് പ്രക്രിയ ലളിതമാക്കുക, വിപുലമായ പേപ്പർവർക്കുകളുടെ ആവശ്യകത ഇല്ലാതാക്കുക, ഐഡന്‍റിറ്റി തട്ടിപ്പ് അപകടസാധ്യതകൾ കുറയ്ക്കുക, മുഴുവൻ നടപടിക്രമങ്ങളും വേഗത്തിലാക്കുക, ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കുക എന്നിവയാണ് യുഐഡിഎഐയുടെ ഈ പുതിയ നീക്കം ലക്ഷ്യമിടുന്നത്.

ഈ സവിശേഷതകൾക്ക് പുറമേ, സർക്കാർ സ്രോതസ്സുകളിൽ നിന്ന് ഉപഭോക്തൃ ഡാറ്റ ലഭ്യമാക്കാനും UIDAI പദ്ധതിയിടുന്നു. ജനന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡുകൾ, പാസ്‌പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, പൊതുവിതരണ സംവിധാനത്തിൽ (PDS) നിന്നുള്ള റേഷൻ കാർഡുകൾ, MNREGA പദ്ധതിയിൽ നിന്നുള്ള രേഖകൾ തുടങ്ങിയ രേഖകൾ ഇതിൽ ഉൾപ്പെടും. കൂടാതെ, വിലാസ പരിശോധന കൂടുതൽ സുഗമമാക്കുന്നതിന് വൈദ്യുതി ബിൽ വിശദാംശങ്ങളും ഉൾപ്പെടുത്തിയേക്കാം.

ആധാർ ഒതന്‍റിക്കേഷന്‍ റിക്വസ്റ്റുകള്‍ക്കുള്ള അംഗീകാര പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ആധാർ ഗുഡ് ഗവേണൻസ് പോർട്ടൽ ആരംഭിച്ചിരിക്കുന്നത്. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങളുടെ മൊത്തത്തിലുള്ള കാര്യക്ഷമതയും ഉപയോക്തൃ സൗഹൃദവും വർധിപ്പിക്കുന്നതിനാണ് ഈ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അപേക്ഷകളുടെ സമർപ്പണവും ക്ലിയറൻസും ലളിതമാക്കുന്നതിലൂടെ, ആധാർ സിസ്റ്റത്തിൽ പ്രവേശനക്ഷമത മെച്ചപ്പെടുത്താനും കൂടുതൽ ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കാനും പോർട്ടൽ പ്രതീക്ഷിക്കുന്നു.