വെള്ളാങ്ങല്ലൂരിൽ അയ്യങ്കാളി – അവിട്ടം ദിനാഘോഷം 6ന്

ഇരിങ്ങാലക്കുട : കെ.പി.എം.എസ്. വെള്ളാങ്ങല്ലൂർ യൂണിയൻ്റെ നേതൃത്വത്തിൽ അയ്യങ്കാളി – അവിട്ടം ദിനാഘോഷം സെപ്തംബർ 6ന് സോഷ്യൽ ക്ലബ്ബ് അങ്കണത്തിൽ പുഷ്പാർച്ചന, ഘോഷയാത്ര, അനുസ്മരണ സമ്മേളനം, ആദരവ് എന്നിവയോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും.

എഴുത്തുകാരൻ കെ. പ്രസാദ്, എസ്.എൻ.ഡി.പി. യോഗം ഡയറക്ടർ കെ.കെ. ബിനു, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മെമ്പർ ജാസ്മി ജോയ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

കെ.പി.എം.എസ്. സംസ്ഥാനം കമ്മിറ്റി അംഗം കെ.പി. ശോഭന സഭാസന്ദേശം നൽകും.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് 3 മണിക്ക് ആരംഭിക്കുന്ന വർണ്ണശബളമായ ഘോഷയാത്ര 5.30ന് വെള്ളാങ്ങല്ലൂർ സോഷ്യൽ ക്ലബ്ബ് അങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് 6 മണിക്കാണ് അനുസ്മരണ സമ്മേളനം.

സംഘാടകസമിതി ചെയർമാൻ പ്രേംജിത്ത് പൂവ്വത്തുംകടവിൽ, കെ.പി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എൻ. സുരൻ, വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റി അംഗം ശിവൻ മണമേൽ, അസിസ്റ്റൻ്റ് സെക്രട്ടറി പി.വി. ശ്രീനിവാസൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

നെൽകർഷകർക്ക് ഇത് കണ്ണീരോണം : നെല്ലിൻ്റെ വില ഓണത്തിനു മുമ്പ് നൽകുമെന്ന ഉറപ്പ് മന്ത്രി പാലിച്ചില്ല : അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : ഇക്കുറി കേരളത്തിലെ നെൽകർഷകർക്ക് കണ്ണീരിൽ കുതിർന്ന ഓണമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ.

കർഷകരിൽ നിന്നും സപ്ലൈകോ വഴി സർക്കാർ വാങ്ങിയ നെല്ലിന്റെ വില 48 മണിക്കൂറിനുള്ളിൽ നൽകണമെന്ന മുൻ ധാരണ നടപ്പാക്കണമെന്നും, നെല്ലിന്റെ വില കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുമ്പോൾ മാത്രം തന്നാൽ മതിയെന്ന് സമ്മതപത്രം എഴുതി വാങ്ങുന്ന പുതിയ വ്യവസ്ഥ പിൻവലിക്കണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

ജില്ലയിലെ 34,866 കർഷകരിൽ നിന്നും സർക്കാർ 5 മാസങ്ങൾക്ക് മുൻപ് നെല്ല് സംഭരിച്ച വിലയിൽ കൊടുക്കാനുള്ള കോടിക്കണക്കിന് രൂപ ഇതുവരെ കൊടുത്തു തീർത്തിട്ടില്ല. ഇതുമൂലം ഇവിടത്തെ നെൽകർഷകർ തീരാദുരിതത്തിലാണ്.

സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകേണ്ട ഓഡിറ്റ് റിപ്പോർട്ട്‌ 2017 വരെയുള്ളതു മാത്രമേ നൽകിയിട്ടുള്ളൂ. ഇത് മൂലമാണ് കേന്ദ്രവിഹിതം വൈകുന്നതെന്ന ആരോപണത്തിന്റെ യാഥാർത്ഥ്യം സംസ്ഥാന സർക്കാർ തെളിയിക്കണമെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു.

ഓണത്തിന് മുമ്പ് നെല്ലിന്റെ വില നൽകുമെന്ന സംസ്ഥാന മന്ത്രിയുടെ ഉറപ്പ് ഇതേ വരെ പാലിക്കപ്പെട്ടില്ലാത്തതിനാൽ നെൽകർഷകർക്കു വേണ്ടിയുള്ള സമരം കേരള കോൺഗ്രസ് തുടരുമെന്നും ഉണ്ണിയാടൻ പറഞ്ഞു.

നെൽക്കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില മാസങ്ങൾ പിന്നിട്ടിട്ടും നൽകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ കേരള കോൺഗ്രസ്‌ പ്രവർത്തകർ വേളൂക്കരയിൽ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ.

ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ ജോൺസൻ കോക്കാട്ട് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

നിയോജകമണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, സതീഷ് കാട്ടൂർ, ജോൺസൺ തത്തംപിള്ളി, ജോഷി കോക്കാട്ട്, ബിജു തത്തംപിള്ളി, ആഞ്ചിയോ പൊഴലിപ്പറമ്പിൽ, ഫിലിപ്പ് പുല്ലൂർക്കര, വർഗ്ഗീസ് ചെരടായി, കുരിയപ്പൻ പേങ്ങിപ്പറമ്പിൽ, ഡെന്നി തീത്തായി, ജോസ് കൂന്തിലി, മാത്യു പട്ടത്തുപറമ്പിൽ, വർഗ്ഗീസ് പയ്യപ്പിള്ളി, ജിസ്മോൻ കുരിയപ്പൻ, ബിജു പേരാമ്പുള്ളി,ലോറൻസ് ചെരടായി, ഷൈനി ജോൺസൻ, പി പി ഫ്രാൻസിസ്, സ്പിന്റോ വർഗ്ഗീസ്, ആന്റണി വർഗ്ഗീസ് കോക്കാട്ട് എന്നിവർ പ്രസംഗിച്ചു.

പിങ്ക് പോലീസിന്റെ പട്രോളിങ് ശക്തമാകുന്നു : കഴിഞ്ഞ രണ്ട് മാസത്തിനിടെ അറസ്റ്റ് ചെയ്തത് 50 പേരെ

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പരിധിയിൽ പിങ്ക് പൊലീസിന്റെ പട്രോളിങ് ശക്തമാകുന്നു. കഴിഞ്ഞ 2 മാസത്തിനിടെ 50 പ്രതികളെ അറസ്റ്റ് ചെയ്തു. 50 എഫ്ഐആർ രജിസ്റ്റർ ചെയ്തു.

സ്കൂൾ, കോളെജ് പരിസരങ്ങളിൽ പെൺകുട്ടികളുട പിന്നാലെ നടന്ന് കമന്റ് ചെയ്തതിന് 12 കേസുകൾ, ബസ്സ് സ്റ്റാന്റിൽ സ്ത്രീകളെ ശല്യം ചെയ്തതിന് 14 കേസുകൾ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്തതിന് 2 കേസുകൾ, ലഹരിക്കടിമപ്പെട്ട് സ്ത്രീകളെ ശല്യം ചെയ്തതിന് 11 കേസുകൾ, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്തതിന് 11 കേസുകൾ എന്നിങ്ങനെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പിങ്ക് പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി തുടരുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്ന വനിതകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ബസ്സുകളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ കയറി പരിശോധന നടത്തി വരുന്നുണ്ട്.

നഗര കേന്ദ്രങ്ങൾ, ബസ്സ് സ്റ്റാൻഡുകൾ, സ്കൂളുകൾ, കോളെജുകൾ, ഓഫീസുകൾ, ലേഡീസ് ഹോസ്റ്റലുകൾ, ആരാധനാലയങ്ങൾ ഷോപ്പിംഗ് മേഖലകൾ എന്നിവിടങ്ങളിൽ പിങ്ക് പൊലീസിന്റെ സ്ഥിരം സാന്നിധ്യമുണ്ട്.

ഓണാഘോഷങ്ങളും മറ്റ് പൊതുപരിപാടികളും നടക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക പരിശോധനകളും നടന്നു വരുന്നുണ്ട്.

തൃശൂർ റൂറൽ ജില്ലയിലെ പിങ്ക് പൊലീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയിലാണ്. ഇപ്പോൾ രണ്ട് വാഹനങ്ങളാണ് പിങ്ക് പൊലീസിന് ഉള്ളത്. ഈ വാഹനങ്ങൾ തൃശൂർ റൂറൽ പരിധിയിൽ മുഴുവൻ സഞ്ചരിച്ചാണ് പട്രോളിംഗ് നടത്തുന്നത്.

റൂറൽ വനിതാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ ചുമതലയിലുള്ള സബ് ഇൻസ്പെക്ടർ ഇ.യു. സൗമ്യയാണ് ജില്ലയിൽ പിങ്ക് പൊലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പിങ്ക് 1ൽ എഎസ്ഐ-മാരായ ആഗ്നസ്, കവിത, അജിത, സീനിയർ സിവിൽ പൊലീസ് ഓഫീസർ സീമ, സിവിൽ പൊലീസ് ഓഫീസർ സബിത എന്നിവരും
പിങ്ക് 2വിൽ എഎസ്ഐ-മാരായ ദിജി, വാസല, മിനി, ബിന്ദു, ഗിരിജ എന്നിവരുമാണ് പ്രവർത്തിച്ചു വരുന്നത്.

കൊലപാതകക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ തലശ്ശേരിയിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കൊലപാതകക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ തലശ്ശേരിയിൽ നിന്നും പിടികൂടി.

2022 ഏപ്രിൽ 13ന് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം ഓഫീസിന്റെ മുൻവശത്തെ വരാന്തയിൽ ഇടുക്കി ജില്ലയിലെ മാങ്കുളം പാമ്പുകയംകര സ്വദേശി പുല്ലാനി കിഴക്കേതിൽ വീട്ടിൽ അജയകുമാർ (50) എന്നയാളെ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. ഇയാളെ സ്കൂളിലെ വാച്ച്മാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.

പിന്നീട് അജയകുമാറിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ കേസിലെ പ്രതിയായ കണ്ണൂർ തളിപറമ്പ് പഴശ്ശി മയ്യിൽ സ്വദേശി ദീപക്കി(28)നെ 2022 മെയ് 23ന് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.

റിമാന്റിൽ കഴിഞ്ഞ് വരവെ ജാമ്യം ലഭിച്ച പ്രതി വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയതിനെ തുടർന്ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഈ വാറണ്ട് പ്രകാരമാണ് ഇയാളെ കണ്ണൂർ തലശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്.സി.പി.ഒ.മാരായ ദേവഷ്, കൃഷ്ണദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പാചക വാതകം ലീക്കായി : പെള്ളലേറ്റ് വീട്ടമ്മ മരിച്ചു

ഇരിങ്ങാലക്കുട : ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുമ്പോൾ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു.

വടമ എടമുള രവീന്ദ്രൻ്റെ ഭാര്യ ഉഷ (61) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

മരിച്ച ഉഷ എൽ.ഐ.സി. ഏജൻ്റാണ്.

എടക്കുളത്ത് ശ്രീനാരായണഗുരു ജയന്തി ആഘോഷവും എസ്.എൻ.ജി.എസ്.എസ്. വാർഷികവും 5, 6, 7 തിയ്യതികളിൽ

ഇരിങ്ങാലക്കുട : എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിന്റെ 87-ാം വാർഷികവും ശ്രീനാരായണഗുരുവിൻ്റെ 171-ാം ജയന്തി ആഘോഷവും വിവിധ ഓണാഘോഷ പരിപാടികളോടെ 5, 6, 7 തിയ്യതികളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

5ന് നടക്കുന്ന ഓണാഘോഷ പരിപാടികൾ വൈകീട്ട് 5 മണിക്ക് സിനി ആർട്ടിസ്റ്റ് മാസ്റ്റർ ഡാവിഞ്ചി സന്തോഷ് ഉദ്ഘാടനം ചെയ്യും.

പ്രശസ്ത കലാകാരൻ രാജേഷ് തംബുരു മുഖാതിഥിയാകും.

7.30ന് തൃശൂർ കൂടൽ ഫോക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരങ്ങളും അരങ്ങേറും.

6ന് 10 മണിക്ക് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡൻ്റ് കെ.വി. ദിനരാജ്ദാസൻ അധ്യക്ഷത വഹിക്കും.

ഉച്ചതിരിഞ്ഞ് 2.30 മുതൽ എസ്.എൻ.ജി.എസ്.എസ്. യൂത്ത് മൂവ്മെൻ്റും വനിതാ മൂവ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള കൈകൊട്ടിക്കളി മത്സരം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.

തുടർന്ന് ലഹരിക്കെതിരെ കലാകാരൻ സി.പി. ജയപ്രകാശ് അവതരിപ്പിക്കുന്ന ഒറ്റയാൾ നാടകം “കുടമാറ്റം” അരങ്ങേറും.

വൈകീട്ട് 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം സാംസ്കാരിക പ്രവർത്തകൻ ഡോ. രാജ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും.

സെപ്തംബർ 7ന് പടിഞ്ഞാട്ടുംമുറി, വടക്കുംമുറി, കിഴക്കുംമുറി, തെക്കുംമുറി ശാഖകളുടെ നേതൃത്വത്തിൽ ആന, ശിങ്കാരിമേളം, താലം, വിവിധ കലാരൂപങ്ങൾ, ബാൻഡ് സെറ്റ്, കാവടി, തേര് തുടങ്ങി വാദ്യഘോഷമേളങ്ങളുടെ അകമ്പടിയോടെ ശ്രീനാരായണഗുരു ജയന്തി ഘോഷയാത്ര അരങ്ങേറും.

രക്ഷാധികാരി സി.പി. ഷൈലനാഥൻ, പ്രസിഡൻ്റ് കെ.വി. ജിനരാജദാസൻ, ജനറൽ സെക്രട്ടറി വി.സി. ശശിധരൻ, ട്രഷറർ കെ.കെ. വത്സലൻ, സെക്രട്ടറി കെ.കെ. രാജൻ, ആഘോഷ കമ്മിറ്റി കൺവീനർ സി.പി. ജയപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

തുറവൻകാട് ബാലസംഘം യൂണിറ്റുകളുടെ ഓണാഘോഷം സെപ്തംബർ 5ന്

ഇരിങ്ങാലക്കുട : തുറവൻകാട് പുഞ്ചിരിപ്പൂക്കൾ, പുഞ്ചിരി പുഷ്പങ്ങൾ എന്നീ ബാലസംഘങ്ങളുടെ 17-ാമത് ഓണാഘോഷം തുറവൻകാട് വിശ്വകർമ്മ ശില്പി സഭയിൽ സെപ്തംബർ 5ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഉച്ചതിരിഞ്ഞ് 3 മണിക്ക് ചിലങ്ക തുറവൻകാട് അവതരിപ്പിക്കുന്ന തിരുവാതിരക്കളി, കൈകൊട്ടിക്കളി, തുടർന്ന് നാടൻ പാട്ടുകൾ, ലളിതഗാനങ്ങൾ തുടങ്ങിയവ അരങ്ങേറും.

വൈകീട്ട് 5 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്രതാരം ജൂനിയർ ഇന്നസെൻ്റ് ഉദ്ഘാടനം ചെയ്യും.

തുറവൻകാട് പള്ളി വികാരി റവ. ഫാ. അജോ പുളിക്കൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ എന്നിവർ വിശിഷ്ടാതിഥികളാകും.

ദേശീയ അധ്യാപക അവാർഡ് ജേതാവും കഥാകൃത്തും തിരക്കഥാകൃത്തുമായ പി.കെ. ഭരതൻ മാസ്റ്റർ പ്രഭാഷണം നടത്തും.

തുടർന്ന് 6.30 മുതൽ കരോക്കെ ഗാനമേള, 8 മണിക്ക് ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം അനീഷ് ഇന്നാർട്ട് അവതരിപ്പിക്കുന്ന ടാലൻ്റ് ഷോ എന്നിവ അരങ്ങേറും.

രക്ഷാധികാരി രഘുത്തമൻ പുത്തുക്കാട്ടിൽ, ചെയർമാൻ അശോകൻ തടത്തിപറമ്പിൽ, ജനറൽ കൺവീനർ രഘുകുമാർ മധുരക്കാരൻ, കൺവീനർ സ്റ്റീഫൻ നെടുമ്പാക്കാരൻ, ജോയിൻ്റ് കൺവീനർ ദിലീപ്കുമാർ അമ്പലത്തു പറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വോട്ടർ അധികാരയാത്രയ്ക്ക് അഭിവാദ്യങ്ങൾ : ഇരിങ്ങാലക്കുടയിൽ കോൺഗ്രസിന്റെ ഫ്രീഡം ലൈറ്റ് നെറ്റ്‌ മാർച്ച്

ഇരിങ്ങാലക്കുട : രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാരയാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്രീഡം ലൈറ്റ് നെറ്റ്‌ മാർച്ച് സംഘടിപ്പിച്ചു.

കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ടി.വി. ചാർലി, സനൽ കല്ലൂക്കാരൻ, സിജു യോഹന്നാൻ, സത്യൻ തേനാഴിക്കുളം എന്നിവർ പ്രസംഗിച്ചു.

കാറളം ജനകീയാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : കാറളം ജനകീയാരോഗ്യ കേന്ദ്രം മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് സുനിൽ മാലാന്ത്ര, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീല അജയഘോഷ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ മോഹനൻ വലിയാട്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഗജി കായംപുറത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന സുബ്രഹ്മണ്യൻ, ജില്ലാ പ്രോഗ്രാം ഓഫീസർ സജീവ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ ലൈജു ആന്റണി, സീമ പ്രേംരാജ്, വൃന്ദ അജിത്ത് കുമാർ, അംബിക സുഭാഷ്, അജയൻ തറയിൽ, ജ്യോതി പ്രകാശ്, ടി.എസ്. ശശികുമാർ എന്നിവർ ആശംസകൾ നേർന്നു.

വികസനകാര്യ ചെയർപേഴ്സൺ അമ്പിളി റെനിൽ സ്വാഗതവും കാറളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. തനൂജ നന്ദിയും പറഞ്ഞു.