ചേലൂക്കാവ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

ഇരിങ്ങാലക്കുട : ചേലൂക്കാവ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിക്കും.

ദുർഗ്ഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30ന് വൈകീട്ട് 6.30ന് എടക്കുളം എൻ.എസ്.എസ്. കരയോഗം ഭജനസംഘം അവതരിപ്പിക്കുന്ന ഭജന, മഹാനവമി ദിനത്തിൽ വൈകീട്ട് 6.30ന് തിരുവാതിരക്കളി, തുടർന്ന് നൃത്തനൃത്യങ്ങൾ തുടങ്ങിയവ അരങ്ങേറും.

മുടിക്കുന്നൂർ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

ഇരിങ്ങാലക്കുട : മുടിക്കുന്നൂർ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിക്കും.

കേരളത്തിൽ നിന്നും രണ്ടു പുതിയ കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കേരളത്തിലെ പശ്ചിമഘട്ടത്തിലെ വനപ്രദേശങ്ങളിൽ നിന്നും രണ്ട് പുതിയ കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി.

മിർമെലിയോണ്ടിഡേ കുടുംബത്തിൽപ്പെടുന്ന ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്.

പാലക്കാട് ജില്ലയിലെ സൈരന്ധ്രി, ശിരുവാണി വനപ്രദേശങ്ങളും ഇടുക്കിയിലെ പാമ്പാടുംചോല ദേശീയോദ്യാന പ്രദേശങ്ങളിൽ നിന്നുമാണ് ഇൻഡോഫാനസ് കേരളെൻസിസ് എന്ന കുഴിയാന വലച്ചിറകനെ കണ്ടെത്തിയത്‌. കേരളത്തിന്റെ പേരിലാണ് ജീവജാതിക്ക് പേര് നൽകിയത്.

ശിരുവാണി (പാലക്കാട്), പക്ഷിപാതളം, തിരുനെല്ലി (വയനാട്), റാണിപുരം (കാസർഗോഡ്) എന്നീ വനപ്രദേശങ്ങളിൽ നിന്നാണ് മറ്റൊരു ജീവജാതിയെ, ഇൻഡോഫാനസ് സാഹ്യാദ്രിയെൻസിസ് കണ്ടെത്തിയത്. ‘സാഹ്യാദ്രി’ എന്നറിയപ്പെടുന്ന പശ്ചിമഘട്ടത്തിനാണ് ഈ പേരിൽ ആദരം അർപ്പിച്ചിരിക്കുന്നത്.

ഇൻഡോഫാനസ് ജനുസ്സ് ചൈന, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ലോകമെമ്പാടും മുമ്പ് ഒമ്പത് ജീവജാതികളാണ് ഉണ്ടായിരുന്നത്; ഈ കണ്ടെത്തലോടെ അത് പതിനൊന്നായി ഉയർന്നിരിക്കുന്നു.

ഇന്ത്യയിൽ ഇപ്പോൾ ഇൻഡോഫാനസ് ജീവജാതികളുടെ എണ്ണം അഞ്ചായി, അതിൽ മൂന്ന് ജീവജാതികൾ കേരളത്തിൽ നിന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ കണ്ടെത്തലുകൾ അന്താരാഷ്ട്ര ശാസ്ത്രീയ ജേർണലായ “സൂടാക്‌സ”യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്പദ എന്റമോളജി റിസർച്ച് ലാബിലെ ഗവേഷകനും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. ടി.ബി. സൂര്യനാരായണൻ, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറും എസ്.ഇ.ആർ.എൽ. മേധാവിയുമായ ഡോ. സി. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ഡോ. ലെവിൻഡി എബ്രഹാം എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.

“അക്കാദമിക് സ്ഥാപനങ്ങളും പ്രാദേശിക ജൈവ വൈവിധ്യ സർവേകളും, ഇന്ത്യയിലെ ജീവജാല പട്ടികയിലെ വിടവുകൾ നിറയ്ക്കുന്നതിൽ നിർണായകമാണ്. പ്രത്യേകിച്ച് വളരെ കുറച്ച് പഠിക്കപ്പെട്ട പ്രാണി വിഭാഗങ്ങൾക്ക്” – എന്നാണ് ഈ കണ്ടെത്തലിനെ പറ്റി ടി.ബി. സൂര്യനാരായണൻ സൂചിപ്പിച്ചത്.

പലപ്പോഴും കുഴിയാന വലച്ചിറകന്മാരെ സാധാരണക്കാർ തുമ്പികളുമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ നീളം കൂടിയ, മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്‌പർശനികളാണ് ഇവ സാധാരണ കാണപ്പെടുന്ന തുമ്പികളിൽ നിന്നും വ്യത്യസ്തപ്പെടാൻ ഉള്ള പ്രധാന കാരണം. ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്. ഇവ പൂർണ്ണരൂപാന്തരത്തിലൂടെയാണു വളരുന്നത്. അതേസമയം, ഇവയുമായി സാധാരണ തെറ്റിദ്ധരിക്കപ്പെടുന്ന തുമ്പികൾ ഒഡോനാറ്റ ഓർഡറിലാണ് ഉൾപ്പെടുന്നത്. തുമ്പികൾ അപൂർണ്ണ രൂപാന്തരത്തിലൂടെയാണ് വളരുന്നത്.” പല കുഴിയാന ലാർവകളും മണലിൽ കുഴികൾ ഉണ്ടാക്കി ഇര പിടിക്കുന്നതായി അറിയപ്പെടുന്നു. പക്ഷേ ഇൻഡോഫാനസ് ജനുസ്സിലെ ലാർവകൾ കുഴി നിർമിക്കാറില്ല. പകരം, മൃദുവായ മണ്ണിനടിയിൽ സൂര്യപ്രകാശം, കാറ്റ്, മഴ എന്നിവയിൽ നിന്ന് സംരക്ഷിതമായി ജീവിക്കുന്നു. മണ്ണിൻ്റെ പ്രതലത്തിലാണ് ഇവയുടെ ലാർവ കാണപ്പെടുന്നത്.

ഇതോടെ കേരളത്തിലെ കുഴിയാന വലച്ചിറകന്മാരുടെ ജീവജാതികളുടെ എണ്ണം 12 ആയും, ഇന്ത്യയിലെ മൊത്തം എണ്ണം 110 ആയും ഉയർന്നു.

കൗൺസിൽ ഫോർ സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിൽ (എസ്.ഇ.ആർ.എൽ.) ഇത്തരം ജീവികളുടെ ഗവേഷണത്തിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

ഗവ. ഗേൾസ് സ്കൂളിൽ എൻ.എസ്.എസ്. ദ്വിദിന ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട: ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ്
‘അമ്നയ’ ആരംഭിച്ചു.

ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് എ.വി. ഷൈൻ അധ്യക്ഷത വഹിച്ചു.

മിനി സണ്ണി ആശംസകൾ നേർന്നു. കെ.പി. ശ്രീരേഖ പ്രൊജക്ട് അവതരണം നടത്തി.

പ്രിൻസിപ്പൽ കെ.ആർ. ഹേന സ്വാഗതവും വൊളൻ്റിയർ സെക്രട്ടറി ജ്യോതിക ഗോപിനാഥൻ നന്ദിയും പറഞ്ഞു.

ബോധാനന്ദ സ്വാമി സമാധി ദിനാചരണം

ഇരിങ്ങാലക്കുട : ശ്രീനാരായണ ധർമ്മ പരിപാലനയോഗം മുകുന്ദപുരം യൂണിയൻ, കാറളം മേഖല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധാനന്ദ സ്വാമി സമാധി ദിനാചരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും താണിശ്ശേരി മേപ്പിൾ ഹാളില്‍ നടന്നു.

മേഖല ചെയർമാൻ സൈലസ് കുമാർ അധ്യക്ഷത വഹിച്ചു.

യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം യോഗം ഉദ്ഘാടനം ചെയ്തു.

ബോധാനന്ദ സ്വാമിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി.

കാറളം മേഖലയിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അജിത്ത് ബാബു മേനാത്ത് മൊമെന്റോ നൽകി അനുമോദിച്ചു.

യോഗം കൗൺസിലർമാരായ പി.കെ. പ്രസന്നൻ, ഡയറക്ടർ ബോര്‍ഡ് മെമ്പർ കെ.കെ. ബിനു, വൈദികസംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ശിവദാസ് ശാന്തി, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡൻ്റ് ജിനേഷ് ചന്ദ്രൻ എന്നിവര്‍ പ്രസംഗിച്ചു.

കാറളം മേഖല കൺവീനർ ബിജോയ് നെല്ലിപ്പറമ്പിൽ സ്വാഗതവും, വൈസ് ചെയർമാൻ അനിൽ മംഗലത്ത് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് വാർഷിക പ്രാതിനിധ്യ പൊതുയോഗം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ 107-ാമത് വാർഷിക പ്രാതിനിധ്യ പൊതുയോഗം ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു.

ബാങ്ക് ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.

ബാങ്ക് മാനേജിങ് ഡയറക്ടർ എ.എൽ. ജോൺ പ്രവർത്തന റിപ്പോർട്ടും അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ആക്ഷൻ പ്ലാനുകളും സമർപ്പിച്ചു.

ബാങ്ക് വൈസ് ചെയർമാൻ പ്രൊഫ. ഇ.ജെ. വിൻസെന്റ് സ്വാഗതവും, ബാങ്ക് ഡയറക്ടർ കെ.കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.

നിര്യാതനായി

ശങ്കരനാരായണൻ

ഇരിങ്ങാലക്കുട : ആധാരം എഴുത്ത് അസോസിയേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് കൊല്ലാറ കൃഷ്ണന്‍ മകന്‍ ശങ്കരനാരായണന്‍ (75) നിര്യാതനായി.

പരിവര്‍ത്തന കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ആണ്.

സംസ്‌കാരം ശനിയാഴ്ച (സെപ്തംബർ 27) രാവിലെ 11 മണിക്ക്
അരിപ്പാലത്തുള്ള വീട്ടുവളപ്പിൽ.

ഭാര്യ : രമ (കുനാക്കംപിള്ളി കുടുംബാംഗം)

മക്കള്‍ : സിജീഷ് (ആധാരം എഴുത്ത്), രശ്മി (ഗുജറാത്ത്), രാജേഷ് (ദുബായ്)

മരുമക്കള്‍ : രേഷ്മ (കാറളം എ.എല്‍.പി. സ്‌കൂള്‍ അധ്യാപിക), സജീഷ്‌കുമാര്‍ (ഗുജറാത്ത്), നിമ്മി

കൊടുങ്ങല്ലൂരിൽ അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തിൽ ചാടിയ ആഷിഖ് ആച്ചു പിടിയിൽ

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂരിൽ അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തിൽ ചാടിയ ആഷിഖ് ആച്ചു പൊലീസ് പിടിയിൽ.

2021ൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി സൗഹൃദത്തിലായി യുവതിയോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ഈ തുക നൽകാത്തതിലുള്ള വൈരാഗ്യത്താൽ സൗഹൃദത്തിലായിരുന്ന സമയത്ത് യുവതി അറിയാതെ എടുത്തിരുന്ന ഫോട്ടോകളും വീഡിയോകളും അശ്ലീല സന്ദേശങ്ങളും യുവതിയുടെ അമ്മയുടെയും സഹോദരിയുടെയും സുഹൃത്തുക്കളുടെയും ഫോണിലേക്ക് അയച്ചുകൊടുത്ത് യുവതിക്ക് മാനഹാനി വരുത്തിയ ചെയ്ത കേസിലാണ് ഇരിങ്ങാലക്കുട സൈബർ പൊലീസ് ആച്ചു എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ എസ്.എൻ. പുരം സ്വദേശി വടക്കൻ വീട്ടിൽ ആഷിക്ക് (34) എന്നയാളെ അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഈ കേസിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണക്കായി നിരന്തരം ഹാജരാകാതെ മുങ്ങി നടന്നിരുന്ന ആഷിക്കിനെ പിടികൂടുന്നതിനായി കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരം അന്വേഷണം നടത്തി വരവെ ആഷിക്ക് കൊടുങ്ങല്ലൂർ ഭാഗത്തുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി എത്തിയ അന്വേഷണ സംഘത്തെ കണ്ട് ആഷിക്ക് സമീപത്തുള്ള കുളത്തിലേക്ക് ചാടുകയായിരുന്നു.

തുടർന്ന് കൊടുങ്ങല്ലൂർ ഫയർഫോഴ്സും പൊലീസും ചേർന്ന് അനുനയിപ്പിച്ച് കരയ്ക്ക് കയറ്റിയാണ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്.

ആഷിക്ക് കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, നാല് മോഷണക്കേസുകളിലും, സ്ത്രീകളെ മാനഹാനി വരുത്തിയ കേസുകളിലും ഉൾപ്പെടെ പത്ത് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.

തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, ജിഎസ്ഐ ടി.എൻ. അശോകൻ, സിപിഒ-മാരായ ഷിബു വാസു, അനീഷ് പവിത്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പൂജവയ്പ്പ് : സെപ്തംബർ 30ന് പൊതുഅവധി

ഇരിങ്ങാലക്കുട : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ സെപ്തംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു.

പ്രസ്തുത ദിവസം നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ പ്രസ്തുത ചുമതല കൃത്യമായി നിർവ്വഹിക്കേണ്ടതും, ഇക്കാര്യം ഓഫീസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതുമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു.

ഗ്രാമിക മോഹൻ – സുബ്രഹ്മണ്യൻ നാടക പുരസ്കാരംജോബ് മഠത്തിലിന്

ഇരിങ്ങാലക്കുട : നാടക പ്രവർത്തകരായ മോഹൻ രാഘവൻ്റെയും കെ.കെ. സുബ്രഹ്മണ്യൻ്റെയും പേരിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി നൽകിവരുന്ന നാടക പുരസ്കാരം ഈ വർഷം പ്രമുഖ നാടക പ്രവർത്തകൻ ജോബ് മഠത്തിലിന് നൽകും. 15000 രൂപയും പ്രശസ്തിപത്രവും സ്മൃതിഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

പ്രമുഖ നാടക പ്രവർത്തകരായ സജിത മഠത്തിൽ, ശശിധരൻ നടുവിൽ, വി.ഡി. പ്രേംപ്രസാദ് എന്നിവരാണ് പുരസ്കാര നിർണ്ണയം നടത്തിയത്.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി മലയാളനാടകവേദിയിൽ നടനായും സംവിധായകനായും നിറഞ്ഞ് പ്രവർത്തിക്കുന്ന നാടക പ്രതിഭയാണ് ജോബ്.

ഫ്രാൻസിസ് നെരോണയുടെ ‘കക്കുകളി’, കെ.ആർ. രമേഷിൻ്റെ ‘ഭക്തക്രിയ’, ജയമോഹൻ്റെ ‘മാടൻമോക്ഷം’ എന്നീ ശ്രദ്ധേയങ്ങളായ നാടകങ്ങൾ സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചിട്ടുണ്ട്.

കേരള സംഗീതനാടക അക്കാദമിയുടെ ഇൻ്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവെൽ, അമച്ച്വർ നാടക മത്സരം എന്നിവയിൽ മികച്ച അംഗീകാരങ്ങൾ ലഭിച്ച നാടകങ്ങൾ ജോബ് അവതരിപ്പിച്ചിട്ടുണ്ട്.

അബുദാബി ശക്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന
ഭരത് മുരളി നാടകോത്സവത്തിലും ജോബ് സംവിധാനം നിർവഹിച്ച നാടകങ്ങൾ അരങ്ങേറിയിട്ടുണ്ട്.

നാം ജീവിക്കുന്ന ഇരുളടഞ്ഞ കാലത്തെ സത്യസന്ധമായി, സർഗ്ഗാത്മകമായി ആവിഷ്കരിക്കാനുള്ള അസാമാന്യമായ കഴിവിനുള്ള അംഗീകാരമായാണ് ഈ വർഷത്തെ മോഹൻ രാഘവൻ – സുബ്രഹ്മണ്യൻ സ്മാരക നാടക പുരസ്കാരം ജോബിന് നൽകാൻ ജൂറി ഏകകണ്ഠമായി തീരുമാനമെടുത്തത്.

ഒക്ടോബർ 20 ശനിയാഴ്ച 5 മണിക്ക് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കുന്ന സ്മൃതിസംഗമത്തിൽ വച്ച് പുരസ്കാരം സമർപ്പിക്കും. തുടർന്ന് നാടകാവതരണവും ഉണ്ടാകും.