വോട്ടു ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വോട്ട് അട്ടിമറിക്കെതിരായി രാഹുൽഗാന്ധി നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വോട്ടു ചോരി സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി.

രാവിലെ 9.30 മുതൽ വൈകീട്ട് 6 മണി വരെ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പയിൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ഭാരവാഹികളായ എം.എൻ. രമേഷ്, തോമസ് തത്തംപിള്ളി, ശ്രീജിത്ത് പട്ടത്ത്, ഗംഗാദേവി സുനിൽ, വിബിൻ വെള്ളയത്ത്, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോളി ജേക്കബ്ബ്, മണ്ഡലം പ്രസിഡൻ്റ് തുഷം സൈമൺ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എബിൻ ജോൺ, മണ്ഡലം പ്രസിഡൻ്റ് ജസ്റ്റിൻ ജോർജ്ജ്, പഞ്ചായത്ത് അംഗങ്ങളായ സേവ്യർ ആളൂക്കാരൻ, നിത അർജുനൻ, ജിനി സതീശൻ, മണ്ഡലം ഭാരവാഹികളായ വി.കെ. മണി, ഭരതൻ മുല്ലയ്ക്കൽ, മുരളി തറയിൽ, കെ.കെ. വിശ്വനാഥൻ, ഫിജിൽ ജോൺ, ജിൻ്റോ പോൾ, വിൻസെൻ്റ് ചിറ്റിലപ്പിള്ളി, അനീഷ് കൊളത്താപ്പിള്ളി, ട്രിലീവർ കോക്കാട്ട്, റോയ് മാത്യു, സി.എസ്. അജീഷ്, ലോറൻസ് കൂള, പി.വി. പ്രതീഷ്, കെ. ഗോപിനാഥ്, ശാലിനി ഉണ്ണികൃഷ്ണൻ, യമുനദേവി ഷിജു, അഞ്ജു സുധീർ, ജിനിത പ്രശാന്ത്, അശ്വതി സുബിൻ, രമ്യ ശ്രീധരൻ, ഗ്രേസി പോൾ, വിലാസൻ തുമ്പരത്തി, ബാലചന്ദ്രൻ വടക്കൂട്ട് എന്നിവർ നേതൃത്വം നൽകി.

ഗ്രാമിക ഫിലിം സൊസൈറ്റിയുടെ പ്രതിമാസ ചലച്ചിത്ര പ്രദർശനത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ടെലിവിഷൻ്റെയും ഡിജിറ്റൽ സിനിമകളുടെയും കാലത്ത് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനുണ്ടായ സ്തംഭനാവസ്ഥയെ മറികടക്കാൻ ബോധപൂർവ്വമായ ശ്രമമുണ്ടാകേണ്ടതുണ്ടെന്ന് പ്രമുഖ ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ അഭിപ്രായപ്പെട്ടു.

ഗ്രാമിക ഫിലിം സൊസൈറ്റിയുടെ പ്രതിമാസ സിനിമ പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട്
‘നവ മലയാള സിനിമയുടെ ദിശാ പരിണാമങ്ങൾ ‘ വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം ജീവിക്കുന്ന അവസ്ഥയേയും ചരിത്രത്തേയും പുനഃപരിശോധിക്കാനും പുതിയ വെളിച്ചത്തിൽ കാണാനുമുള്ള വേദിയായി ഫിലിം സൊസൈറ്റികൾ മാറേണ്ടതുണ്ട്. സെല്ലുലോയ്ഡ് സിനിമാ സങ്കല്പത്തിൽനിന്ന് ഡിജിറ്റൽ സിനിമാ സങ്കല്പത്തിലേക്കുള്ള മാറ്റം താരാധിപത്യം പോലുള്ള എല്ലാ ആലഭാരങ്ങളെയും ഉപേക്ഷിക്കാൻ ചലച്ചിത്ര മേഖലയെ പ്രാപ്തമാക്കി എന്നും വെങ്കിടേശൻ പറഞ്ഞു.

പ്രസിഡൻ്റ് യു.എസ്. അജയകുമാർ അധ്യക്ഷനായി.

സെക്രട്ടറി വി.പി. ഗൗതം,
ജോയിൻ്റ് സെക്രട്ടറി വിത്സൻ ആൻ്റണി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കൃഷാന്ത് സംവിധാനം ചെയ്ത സിനിമ ‘സംഘർഷ ഘടന’ പ്രദർശിപ്പിച്ചു.

സിനിമയുടെ സൗണ്ട് ഡിസൈനർ പ്രശാന്ത് പി. മേനോനും മറ്റ് അണിയറ പ്രവർത്തകരുമായുള്ള സംവാദത്തിൽ കെ.എസ്. റാഫി, കരീം കെ. പുറം, ഡോ. വി.പി. ജിഷ്ണു, സുബാമണി എന്നിവർ പങ്കെടുത്തു.

എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിൽ മലയാളത്തിലെയും വിവിധ ഇന്ത്യൻ ഭാഷകളിലെയും ലോക ഭാഷകളിലെയും ക്ലാസ്സിക് സിനിമകൾ പ്രദർശിപ്പിക്കും.

പ്രദർശനത്തെ തുടർന്ന് സംവിധായകരും ചലച്ചിത്ര രംഗത്തെ മറ്റു പ്രമുഖരും പങ്കെടുക്കുന്ന സംവാദങ്ങളും പ്രഭാഷണങ്ങളും നടത്തും.

സംഘടന ശാക്തീകരണ ക്യാമ്പയിനുമായി യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ മണ്ഡലത്തിലെ വാർഡുകളിൽ നടപ്പിലാക്കുന്ന സംഘടന ശാക്തീകരണ ക്യാമ്പയിൻ “റിസർജെൻസി”ൻ്റെ മണ്ഡലംതല ഉദ്ഘാടനം ഇരിങ്ങാലക്കുട ടൗൺ മണ്ഡലം പരിധിയിലെ കണ്‌ഠേശ്വരത്ത് (25-ാം വാർഡ്) നടന്നു.

ക്യാമ്പയിൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ ഉദ്ഘാടനം ചെയ്തു.

ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റ് അസറുദ്ദീൻ കളക്കാട്ട് മുഖ്യാതിഥിയായി.

നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിനു ആന്റണി ആശംസകൾ അർപ്പിച്ചു.

തുടർന്ന് 25-ാം വാർഡിൽ പുതിയ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചു.

മണ്ഡലം വൈസ് പ്രസിഡന്റ് അഷ്കർ സുലൈമാൻ സ്വാഗതവും, യൂത്ത് കോൺഗ്രസ് 25-ാംവാർഡ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട എബി ദേവസ്സി നന്ദിയും പറഞ്ഞു.

46 ക്രിമിനൽക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഹരീഷും കൂട്ടാളിയും പിടിയിൽ

ഇരിങ്ങാലക്കുട : വാടാനപ്പള്ളി സ്റ്റേഷൻ പരിധിയിലെ ചിലങ്ക ജംഗ്ഷനിൽ വെള്ള ടാക്സി കാറിൽ വന്നിറങ്ങിയ ഒരാൾ റോഡ് ക്രോസ് ചെയ്യുന്ന സമയം എതിരെ വന്ന വാടാനപ്പള്ളി സ്വദേശിയുടെ കാറിന് മുന്നിലേക്ക് ചാടിയതിനെ തുടർന്ന് കാർ ഡ്രൈവർ നോക്കി കടക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ ഡ്രൈവറുടെ മുഖത്തടിക്കുകയും വടിവാൾ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട 46 ക്രിമിനൽക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഹരീഷും കൂട്ടാളിയും പിടിയിൽ.

കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ മതിലകം സ്റ്റേഷൻ പരിധിയിലെ മതിൽമൂലയിൽ വെച്ച് കാർ കാണപ്പെടുകയും തുടർന്ന് പിൻതുടർന്ന് വാഹനം തടഞ്ഞ് നിർത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.

കാട്ടൂർ സ്റ്റേഷൻ പരിധിയിലെ ഗുണ്ടയായ കാട്ടൂർ കാട്ടൂക്കടവ് സ്വദേശി നന്ദനത്ത് പറമ്പിൽ വീട്ടിൽ ഹരീഷ് (50), എറണാംകുളം മുളംതുരുത്തി സ്വദേശി എളിയാട്ടിൽ വീട്ടിൽ ജിത്തു (29) എന്നിവരെയാണ് കാറിൽ നിന്നും പിടികൂടിയത്.

ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. പൊലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.

ഹരീഷ് കാട്ടൂർ, വലപ്പാട്, ചേർപ്പ്, വാടാനപ്പിള്ളി, മതിലകം, അന്തിക്കാട്, ഒല്ലൂർ, പാലാരിവട്ടം, ചേരാനെല്ലൂർ എന്നീ സ്റ്റേഷൻ പരിധികളിലായി 46 ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

ജിത്തു എറണാകുളം സെൻട്രൽ, തൃക്കാക്കര, ആലുവ, ചോറ്റാനിക്കര, വയനാട് വൈത്തിരി, മീനങ്ങാടി സ്റ്റേഷൻ പരിധികളിലായി ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മതിലകം സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു, സനീഷ്, ഷനിൽ, ഷിജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പൂമംഗലം പഞ്ചായത്ത് ആസ്ഥാന മന്ദിരം മന്ത്രി ബിന്ദു നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : എംഎൽഎ-യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 1.49 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച
പൂമംഗലം പഞ്ചായത്തിൻ്റെ പുതിയ ഓഫീസ് കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ദൂരക്കാഴ്ചയോടു കൂടിയ വികസന പ്രവർത്തനങ്ങളാണ് പൂമംഗലം പഞ്ചായത്തിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് ആശ്രയിക്കേണ്ടിവരുന്ന കേന്ദ്രമാണ് പഞ്ചായത്ത് ഓഫീസുകൾ.

ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ പഞ്ചായത്ത് കെട്ടിടം ഒരുക്കുമ്പോൾ ഭരണസമിതിയുടെ കാര്യക്ഷമത കൂടിയാണ് വർദ്ധിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മികച്ച പഞ്ചായത്തിന് ലഭിച്ച അവാർഡുകളുടെ തുക ഉപയോഗപ്പെടുത്തി സ്ഥലം വാങ്ങുകയും മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 ഘട്ടങ്ങളിലായി അനുവദിച്ച 1.49 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്.

പാർക്കിംഗ് സൗകര്യത്തോടുകൂടി ആധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തി 5605 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് പൂർത്തീകരിച്ചത്.

2021-22 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ നിർമ്മാണ പ്രവൃത്തികൾക്കായി അനുവദിച്ചു. ഈ തുക കെട്ടിടത്തിൻ്റെ സ്ട്രക്ച്ചറൽ വർക്ക് പൂർത്തിയാക്കാൻ മാത്രമേ തികയൂവെന്ന് മനസ്സിലാക്കിയപ്പോൾ ഇലക്ട്രിഫിക്കേഷൻ, ജനലുകൾ, വാതിലുകൾ, ടൈൽ വർക്ക് എന്നിവയടക്കം ഫിനിഷിംങ് ജോലികൾക്കായി 2023- 24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 34 ലക്ഷം രൂപ കൂടി അനുവദിച്ചു.

അതുപയോഗിച്ച് ഗ്രൗണ്ട് ഫ്ലോർ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.

കെട്ടിടത്തിൽ കുടുബശ്രീ, തൊഴിലുറപ്പ് തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും അടിസ്ഥാന സൗകര്യം തികയില്ലെന്ന ഘട്ടത്തിൽ പഞ്ചായത്തിൻ്റെ പൂർണ്ണമായ ഓഫീസ് പ്രവർത്തനത്തിനായി 2024-25 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ കൂടി അനുവദിച്ചു.

ഈ തുക വിനിയോഗിച്ച് ഒന്നാം നില സ്ട്രക്ച്ചറൽ വർക്ക്, വൈദ്യുതീകരണം, ജനലുകൾ, വാതിലുകൾ, കാബിൻ തിരിക്കൽ, ടൈൽ വർക്ക് എന്നിവയുൾപ്പെടെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി.

നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ മുഴുവൻ തുകയും എംഎൽഎ എന്ന നിലയ്ക്കുള്ള ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിക്കാനായതാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയതെന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

എക്സിക്യൂട്ടീവ് എൻജിനീയർ പി.ജെ. സ്മിത റിപ്പോർട്ട് അവതരിപ്പിച്ചു.

ഉദ്ഘാടനത്തിനോടനുബന്ധിച്ച് അരിപ്പാലം സെന്ററിൽ നിന്ന് താളമേളാഘോഷങ്ങളോടു കൂടി ഘോഷയാത്രയും ഉദ്ഘാടനത്തിനുശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.

ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.എ. സന്തോഷ്, ഹൃദ്യ അജീഷ്, കത്രീന ജോർജ്ജ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് മെമ്പർ രഞ്ജിനി ശ്രീകുമാർ, സിനിമ – നാടൻ പാട്ട് കലാകാരൻ രാജേഷ് തംബുരു, ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 5 ഫസ്റ്റ് റണ്ണർ അപ്പ് സെബ മൂൺ, പൂമംഗലം പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. മാത്യു പോൾ ഊക്കൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അഞ്ജു രാജേഷ്, പഞ്ചായത്ത് സെക്രട്ടറി പി. ജയ, പഞ്ചായത്ത് അംഗങ്ങൾ, സഹകരണ ബാങ്ക് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മാർ ജെയിംസ് പഴയാറ്റിൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മുനിസിപ്പൽ മൈതാനിയിൽ വെച്ച് മാർച്ച് 15 മുതൽ 22 വരെ നടത്തപ്പെടുന്ന മൂന്നാമത് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ നിർവഹിച്ചു.

കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, ടൂർണമെന്റ് കമ്മറ്റി ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, വർഗീസ് ജോൺ തെക്കിനിയത്ത്, അഡ്വ. ഹോബി ജോളി, കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിന രാജേഷ്, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.ടി. ജോർജ്ജ്, തോമസ് തൊകലത്ത്, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.

സെൻ്റ് ജോസഫ്സ് കോളെജിൽ മെഗാ തൊഴിൽ മേള “പ്രയുക്തി” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളെജ്,
തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ തൊഴിൽമേള “പ്രയുക്തി” മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്
അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ഫെനി എബി വെള്ളാനിക്കാരൻ, കോളെജ് വൈസ് പ്രിൻസിപ്പൽ
സി. ഡോ. എം.ഒ. വിജി, എംപ്ലോയ്മെൻ്റ് ഓഫീസർമാരായ ടി.ജി. ബിജു, കെ.എസ്. സനോജ് എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ആർ. അശോകൻ സ്വാഗതവും വെക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെൻ്റ് ഓഫീസർ എം. ഷാജു ലോനപ്പൻ നന്ദിയും പറഞ്ഞു.

ഫൈനാൻസിങ്ങ് , ഓട്ടോമൊബൈൽ, ഹെൽത്ത്, വിദ്യാഭ്യാസം, ഇൻഷുറൻസ്, മാർക്കറ്റിംഗ് എന്നീ മേഖലകളിലാണ് ഒഴിവുകൾ രേഖപ്പെടുത്തിയിരുന്നത്.

40ൽ അധികം കമ്പനികളും 605 ഉദ്യോഗാർത്ഥികളും തൊഴിൽമേളയിൽ പങ്കെടുത്തു.

211പേർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുകയും 72 പേർ ജോലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കൂൺഗ്രാമം പദ്ധതി : അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലം പരിധിയിൽ വരുന്ന ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, മുരിയാട്, കാട്ടൂർ, കാറളം, വേളൂക്കര, പൂമംഗലം, പടിയൂർ, ആളൂർ കൃഷിഭവനുകളിൽ കൂൺഗ്രാമം പദ്ധതി പ്രകാരം കൂൺകൃഷി അനുബന്ധ പ്രവർത്തനങ്ങൾ നടത്താൻ താല്പര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ചെറുകിട കൂൺ കൃഷി യൂണിറ്റ് 80 മുതൽ 100 ബെഡുകൾ ചെയ്യുന്നവർക്ക് ചിലവായ ആകെ തുകയുടെ 40 ശതമാനം പരമാവധി സബ്സിഡി 11,250 രൂപയാണ്.
വൻകിട കൂൺ കൃഷി ആകെ ചിലവായ തുകയുടെ 40 ശതമാനം പരമാവധി സബ്സിഡി രണ്ട് ലക്ഷം രൂപയും; 300 ബെഡുകൾ ചെയ്യണം.

ചെറുകിട കൂൺ വിത്ത് ഉല്പാദന നിർമ്മാണ യൂണിറ്റിന് ചിലവായ ആകെ തുകയുടെ 40 ശതമാനം പരമാവധി സബ്സിഡി ആണ് രണ്ട് ലക്ഷം.

മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്, പാക്ക് ഹൗസ് നിർമ്മാണം,
കൂൺ പ്രിസർവേഷൻ യൂണിറ്റ് നിർമ്മാണം എന്നീ പദ്ധതികളും നിലവിലുണ്ട്. കൂൺ കൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്ന
കർഷകർക്ക് കൂൺകൃഷിയിൽ സൗജന്യ പരിശീലനം പദ്ധതിയുടെ ഭാഗമായി നൽകുന്നതാണ് എന്നും ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർമാർ അറിയിച്ചു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 4.

വിശദ വിവരങ്ങൾക്ക് മേൽ പറഞ്ഞ കൃഷിഭവനുകളുമായി ബന്ധപ്പെടുക.

സൗജന്യ നേത്ര – തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര – തിമിര പരിശോധനാ ക്യാമ്പ് വാർഡ് കൗൺസിലർ സരിത സുഭാഷ് ഉദ്ഘാടനം ചെയ്തു.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്ററും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ജോൺസൻ കോലങ്കണ്ണി, ഐ ഫൗണ്ടേഷൻ വക്താവ് ശിവൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

സേവാഭാരതി ആരോഗ്യ വിഭാഗം മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ രാജിലക്ഷ്മി സുരേഷ് ബാബു സ്വാഗതവും കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ നന്ദിയും പറഞ്ഞു.

വാനപ്രസ്ഥാശ്രമം സെക്രട്ടറി ഹരികുമാർ തളിയക്കാട്ടിൽ, സേവാഭാരതി ട്രഷറർ രവീന്ദ്രൻ, മിനി സുരേഷ്, മെഡിസെൽ പ്രസിഡന്റ്‌ ജ്യോതി ഹരീന്ദ്രനാഥ്, സംഗീത ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

കോന്തിപുലം തടയണയ്ക്ക്12.06 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചതായി മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ പ്രധാന നെല്ലറയായ മുരിയാട് കോൾ മേഖലയിലെ കോന്തിപുലം ചിറയിൽ തടയണ നിർമ്മിക്കാൻ 12,06,18,000 രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

സിവിൽ, മെക്കാനിക്കൽ പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. 2023- 24 വർഷത്തെ സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി തുക നീക്കി വച്ചിരുന്നു.

ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും ഇതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി കഴിഞ്ഞതായും മന്ത്രി ബിന്ദു പറഞ്ഞു.

കോന്തിപുലം പാടത്ത് സ്ഥിരം തടയണയെന്ന കർഷകരുടെ ദീർഘകാല ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മുരിയാട് കായലിലെ ജലത്തിന്റെ ഒഴുക്ക് കൃഷിക്ക് അനുയോജ്യമായ രീതിയിൽ ക്രമപ്പെടുത്താനാകും. ഇത് മുരിയാട്, ആനന്ദപുരം, മാപ്രണം, ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, പറപ്പൂക്കര മേഖലകളിലെ കർഷകർക്ക് ഉപകാരപ്രദമാകും.

പദ്ധതിയുടെ ഭാഗമായ സിവിൽ വർക്കുകൾക്കായി 9,15,18,000 രൂപയും, മെക്കാനിക്കൽ വർക്കുകൾക്കായി 2,91,00,000 രൂപയും അനുവദിച്ചാണ് സാങ്കേതിക അനുമതി ലഭ്യമായിരിക്കുന്നതെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.