നാട്ടുത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്ത് 6-ാം വാർഡിൽ ഗ്രാമോത്സവമായ “നാട്ടുത്സവം” ആഘോഷിച്ചു.

മന്ത്രി ഡോ. ആർ. ബിന്ദു ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

പടിയൂർ സെന്റ് മേരീസ് ചർച്ച് അങ്കണത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു.

ഫ്ലവേഴ്സ് ടോപ്പ് സിംഗർ മത്സരത്തിൽ സെക്കന്റ് റണ്ണറപ്പായി വിജയിച്ച സെബാമൂണും, വിയറ്റ്നാമിൽ നടന്ന ജൂനിയർ മോഡൽ 2025ലെ വിജയിയായ കെ.എ. ലക്ഷ്മിയും വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ചടങ്ങിൽ വാർഡിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെയും, കർഷക അവാർഡ് നേടിയവരെയും, എൽ.എസ്.എസ്. പരീക്ഷയിൽ വിജയം നേടിയവരെയും അനുമോദിച്ചു.

സംഘാടക സമിതി ചെയർമാനും വാർഡ് മെമ്പറുമായ ടി.വി. വിബിൻ സ്വാഗതവും, കൺവീനർ ശോഭന സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

രാവിലെ മുതൽ ആരംഭിച്ച ആഘോഷപരിപാടിയിൽ പൂക്കള മത്സരം, സദ്യ, ഘോഷയാത്ര, വാർഡ് നിവാസികളുടെ കായിക മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി.

തുടർച്ചയായ മൂന്നാം വർഷമാണ് നാട്ടുത്സവം സംഘടിപ്പിക്കുന്നത്.

“ലോക് കല്യാൺ മേള” ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുതുക്കിയ പി.എം. സ്വാനിധി പദ്ധതി 2035 മാർച്ച് 31 വരെ നീട്ടിയതായുള്ള കേന്ദ്ര ഭവന നഗര കാര്യമന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം പ്രസ്തുത സ്കീം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിച്ച “ലോക് കല്യാൺ മേള” ക്യാമ്പയിൻ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.സി. ഷിബിൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, കൗൺസിലർമാരായ കെ.ആർ. വിജയ, സോണിയ ഗിരി, സന്തോഷ് ബോബൻ, അൽഫോൺസ തോമസ്, പി.ടി. ജോർജ്ജ്, സി.ഡി.എസ്. ചെയർപേഴ്സൺമാരായ പുഷ്പാവതി, ശൈലജ ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് സ്വാഗതവും പി.ആർ. രാജി നന്ദിയും പറഞ്ഞു.

ക്യാമ്പിന്റെ ഭാഗമായി പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് രണ്ട് ബാച്ചുകളിലായി എഫ്.എസ്.എസ്.എ.ഐ. -യുമായി ചേർന്ന് “ശുചിത്വവും ഭക്ഷ്യസുരക്ഷയും” എന്ന വിഷയത്തിൽ ഫോസ്ടാക് സർട്ടിഫിക്കേഷന്‍ പരിശീലനവും നൽകി.

നിര്യാതയായി

ശാരദ വാരസ്യാർ

ഇരിങ്ങാലക്കുട : പരേതനായ അവിട്ടത്തൂർ വാരിയത്ത് മാധവ വാര്യരുടെ ഭാര്യ പുല്ലൂർ പടിഞ്ഞാറെ വാരിയത്ത് ശാരദ വാരസ്യർ (92) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : ശ്രീദേവി, ഷൈലജ, മീര

ലോക ഹൃദയദിനാചരണം : ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : “ചെറിയ ജീവിതശൈലി മാറ്റങ്ങൾ വലിയ ആരോഗ്യ ഗുണങ്ങൾ” എന്ന പ്രമേയവുമായി ഈ വർഷത്തെ ലോക ഹൃദയ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ് കുമാർ സന്ദേശം നൽകി.

എൻ.സി.ഡി. നോഡൽ ഓഫീസർ ഡോ. എൻ.എ. ഷീജ വിഷയാവതരണം നടത്തി.

നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, വാർഡ് കൗൺസിലർ പി.ടി. ജോർജ്ജ്, ജില്ലാ നഴ്സിംഗ് ഓഫീസർ എം.എസ്. ഷീജ, ടെക്നിക്കൽ അസിസ്റ്റൻ്റ് ഗ്രേഡ് വൺ ഇൻ ചാർജ് ഗോപകുമാർ, റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് എം.ജെ. ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് സ്വാഗതവും ജില്ലാ എജുക്കേഷൻ & മീഡിയ ഓഫീസർ സി.എം. ശ്രീജ നന്ദിയും പറഞ്ഞു.

ഇതോടനുബന്ധിച്ച് രാവിലെ സംഘടിപ്പിച്ച വാക്കത്തോൺ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

വാക്കത്തോണിൽ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ, സ്കൂൾ – കോളെജ് വിദ്യാർഥികൾ, സന്നദ്ധ പ്രവർത്തകർ, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ, വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, എൻ.സി.സി. എൻ.എസ്.എസ്. വൊളൻ്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ദനഹ തിരുനാൾ : കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലിൽ 2026 ജനുവരി 10, 11, 12 തിയ്യതികളിലായി നടക്കുന്ന ദനഹ തിരുനാളിന്റെ കമ്മിറ്റി ഓഫീസ് വികാരി റവ. ഫാ. ഡോ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിൻ പാറക്കൽ, ഫാ. ബെൽഫിൻ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, കൈക്കാരന്മാരായ പി.ടി. ജോർജ്ജ്, സാബു ജോർജ്ജ്, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജൻ, തിരുനാൾ ജനറൽ കൺവീനർ ഷാജു പന്തലിപ്പാടൻ, ജോയിൻ്റ് കൺവീനർമാരായ ഷാജു കണ്ടംകുളത്തി, സൈമൺ കുറ്റിക്കാടൻ, തോമസ് കെ. ജോസ്, കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ എന്നിവർ സംബന്ധിച്ചു.

ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂജവെയ്‌പ്‌

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് പ്രത്യേകം സജ്ജമാക്കിയ സരസ്വതീ മണ്ഡപത്തിൽ തിങ്കളാഴ്ച വൈകുന്നേരം 5.30ന് പൂജവെയ്‌പ്‌ ആരംഭിക്കും.

ആറാട്ടുപുഴയിലെയും സമീപ ദേശങ്ങളിലെയും ഭക്തർ ശാസ്താവിന് സമർപ്പിച്ച കാഴ്ചക്കുലകൾ കൊണ്ട് സരസ്വതീ മണ്ഡപവും ക്ഷേത്ര നടപ്പുരയും അലങ്കരിക്കും.

ക്ഷേത്രം മേൽശാന്തിമാരായ കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകും.

വിവിധ ദേശങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾ പുരാണഗ്രന്ഥങ്ങളും വിദ്യാർഥികളുടെ പാഠ്യ പുസ്‌തകങ്ങളുമടക്കം സരസ്വതീപൂജയ്ക്കായി സരസ്വതീ മണ്ഡപത്തിൽ സമർപ്പിക്കും. പൂജവെയ്പ് മുതൽ വിജയദശമി വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന എല്ലാ പൂജകളിലും ഭക്തർ ദേവീ കടാക്ഷത്തിനായി അവിൽ, മലർ, ശർക്കര, കദളിപ്പഴം തുടങ്ങിയവയും സരസ്വതീ മണ്ഡപത്തിൽ സമർപ്പിക്കും.

വിജയദശമി ദിവസം രാവിലെ പൂജിച്ച പുസ്തകങ്ങൾ ഭക്തർ ഏറ്റുവാങ്ങും.

പുത്തൻചിറ പാലത്തിന് സമീപത്തു നിന്നും സ്കൂട്ടർ മോഷ്ടിച്ച രണ്ട് പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : പുത്തൻചിറ പള്ളിക്ക് സമീപമുള്ള പാലത്തിന് സമീപത്തു നിന്നും പുത്തൻചിറ പറയത്ത് ദേശത്ത് അഞ്ചേരി വീട്ടിൽ ജോണി (67) എന്നയാളുടെ 55,000 രൂപ വില വരുന്ന സ്കൂട്ടർ മോഷ്ടിച്ച രണ്ട് പ്രതികളെ മാള പൊലീസ് അറസ്റ്റ് ചെയ്തു.

വടമ കുന്നത്തുകാട് ദേശത്ത് അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുൽ (22), പുത്തൻചിറ കോവിലത്ത്കുന്ന് ദേശത്ത് അടയാനിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫസൽ (18) എന്നിവരെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതികളിൽ നിന്നും മോഷ്ടിച്ച സ്കൂട്ടർ കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.

രാഹുൽ മാള, കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധികളിലായി രണ്ട് പോക്സോ കേസുകളിൽ ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

തേക്കിൻകാട് മൈതാനിയിൽ പൊതുയോഗങ്ങൾക്ക് അനുമതി നിഷേധിക്കുന്നത് ജനാധിപത്യധ്വംസനം : കെ.പി. രാജേന്ദ്രൻ

തൃശൂർ : എണ്ണിയാലൊടുങ്ങാത്ത തൊഴിലാളി സമരങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും നടന്ന തൃശൂർ തേക്കിൻകാട് മൈതാനിയിൽ രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും പൊതുയോഗങ്ങൾക്ക് അനുമതി നിഷേധിക്കുന്ന നടപടി ജനാധിപത്യത്തിന് തീരാകളങ്കമാണ് എന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു.

എഐടിയുസി തൃശൂർ ജില്ലാ ഏകദിന സംഘടനാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ആദ്യത്തെ മെയ്ദിന റാലി നടന്നത് തൃശൂർ പട്ടണത്തിലാണ്. കെ.കെ. വാര്യർ, എം.എ. കാക്കു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ഏഴു തൊഴിലാളികൾ ചെങ്കൊടിയേന്തി തേക്കിൻകാടിന് ചുറ്റുമുള്ള സ്വരാജ് റൗണ്ടിൽ പ്രകടനം നടത്തിയത് 1935ലാണ്. മഹാത്മാഗാന്ധിയുടെ പ്രസിദ്ധമായ മണികണ്ഠനാൽ പ്രസംഗവും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ വിദ്യാർത്ഥി കോർണറിലെ പ്രസംഗവുമെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൻ്റെ ഭാഗമാണ്. അതിനെയെല്ലാം വിസ്മരിക്കാനും ചരിത്രനിരാസം നടത്താനും ആരെങ്കിലും ശ്രമിച്ചാൽ അത് വിലപ്പോവുകയില്ല. തൊഴിലാളികൾക്ക് അവകാശപ്പെട്ട തേക്കിൻകാട് മൈതാനത്തെ വീണ്ടെടുക്കാൻ ട്രേഡ് യൂണിയനുകൾ പ്രക്ഷോഭരംഗത്തിറങ്ങേണ്ട സമയമാണിത്. കോർപ്പറേറ്റ് ശക്തികൾക്കുവേണ്ടി തയ്യാറാക്കിയ കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ- കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ദേശവ്യാപകമായി തൊഴിലാളി യൂണിയനുകളും കർഷക സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങളെ പൊളിക്കാൻ തന്ത്രങ്ങൾ മെനയുകയാണ് നരേന്ദ്രമോദിയും സംഘവും. ഈ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള കഴിവും ശേഷിയും ഉള്ള ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന തൊഴിലാളി – കർഷക കൂട്ടായ്മയുടെ സമരച്ചൂടിൽ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ഫാസിസ്റ്റ് സർക്കാർ വെന്തുരുകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐടിയുസി ജില്ലാ പ്രസിഡൻ്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

എഐടിയുസി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ. ആഞ്ചലോസ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. വത്സരാജ്, എം. രാധാകൃഷ്ണൻ, ഐ. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

പി.പി. ഷൈലേഷ് രക്തസാക്ഷി പ്രമേയവും അഡ്വ. പി.കെ. ജോൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

മുതിർന്ന നേതാവ് പി.കെ. കൃഷ്ണൻ പതാക ഉയർത്തി.

ഓൺലൈൻ രംഗത്തെ തൊഴിലാളികൾക്ക് മാന്യമായ വേതനവും തൊഴിൽ സുരക്ഷയും ഉറപ്പാക്കണം, പിരിച്ചുവിട്ട സി-ഡിറ്റ് തൊഴിലാളികളെ സർവ്വീസിൽ തിരിച്ചെടുക്കണം, അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉറപ്പാക്കണം, തോട്ടം തൊഴിലാളികളുടെ വേതനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം, ലോട്ടറിയുടെ ജി.എസ്.ടി. വർദ്ധന പിൻവലിക്കണം, ചേറ്റുവ ഹാർബറിലെ ജൂനിയർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്നീ പ്രമേയങ്ങൾ ക്യാമ്പിൽ അവതരിപ്പിച്ച് പാസാക്കി.

എഐടിയുസി തൃശൂർ ജില്ലാ പ്രസിഡൻ്റായി വി.എസ്. പ്രിൻസ്, ജില്ലാ സെക്രട്ടറിയായി ടി.കെ. സുധീഷ് എന്നിവരെയും ജില്ലാ വൈസ് പ്രസിഡൻ്റുമാരിൽ ഒരാളായി രാഗേഷ് കണിയാംപറമ്പിലിനെയും തെരഞ്ഞെടുത്തു.

ഡോ. ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡോ. ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

വേളൂക്കര പഞ്ചായത്ത് പറക്കാട്ടുക്കുന്ന് എസ്.സി. നഗറിലാണ് ഡോ. ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ച് മന്ത്രി നാടിന് സമർപ്പിച്ചത്.

ജനങ്ങൾക്ക് ഒത്തുചേർന്നിരിക്കാൻ കൂടുതൽ ഇടങ്ങൾ സൃഷ്ടിക്കേണ്ട കാലഘട്ടത്തിൽ സ്നേഹത്തോടെ സാഹോദര്യത്തോടെ സമഭാവനയോടെ ഒത്തുചേരാനുള്ള ഒരു ഇടമായി ഹാൾ മാറട്ടെ എന്ന് മന്ത്രി പറഞ്ഞു.

വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂസഫ് കൊടകരപറമ്പിൽ, ക്ഷേമകാര്യ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ പി.ജെ. സതീഷ്, ബിബിൻ തുടിയത്ത്, സി.ആർ. ശ്യാംരാജ്, ഷീബ നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

വേളൂക്കര പഞ്ചായത്തംഗവും സംഘാടക സമിതി ചെയർപേഴ്സണുമായ രഞ്ജിത ഉണ്ണികൃഷ്‌ണൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി.ബി. പുഷ്‌പലത നന്ദിയും പറഞ്ഞു.

16 വയസുള്ള കുട്ടിയെ തടങ്കലിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 16 വയസ്സുള്ള കുട്ടിയെ തടങ്കലിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒരു പ്രതിയായ മാള പുത്തൻച്ചിറ കണ്ണിക്കുളങ്ങര സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ അദിനാൻ (19) എന്നയാളെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

സെപ്തംബർ 15ന് പുലർച്ചെ 2:15നാണ് സംഭവം.

മാള പൊലീസ് സ്റ്റേഷൻ റൗഡിയായ പുത്തൻച്ചിറ പുളിയിലക്കുന്ന് സ്വദേശി നെടുംപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി (19) വാടകക്ക് താമസിക്കുന്ന കോണത്തുകുന്ന് ജനതാ കോർണറിലെ വാടക വീട്ടിലേക്കാണ് പരാതിക്കാരനായ കുട്ടിയെ വിളിച്ചുവരുത്തിത്.

വീടിന്റെ കിടപ്പുമുറിയിൽ വെച്ച് മുഹമ്മദ് ഷാഫിയും ഇയാളുടെ ഭാര്യയായ യുവതിയും, മാള പുത്തൻച്ചിറ കണ്ണിക്കുളങ്ങര സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ അദിനാൻ (19), പഴുവിൽ ചിറക്കൽ സ്വദേശി പരേക്കാട്ടിൽ വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു പ്രസാദ് (23), നിയമവുമായി പൊരുത്തപ്പെടാത്ത ഒരു കുട്ടി എന്നിവർ ചേർന്നാണ് കുട്ടിയെ മർദ്ദിച്ചത്.

കുട്ടിയെ ഉപദ്രവിക്കുന്നത് മൊബൈൽ ഫോണിൽ വീഡിയോ എടുക്കുകയും കുട്ടിയുടെ 38,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ നിലത്തടിച്ച് നശിപ്പിക്കുകയും ചെയ്തു.

നേരം വെളുക്കുന്നത് വരെ കുട്ടിയെ പ്രതികളും പ്രതികളുടെ കൂട്ടത്തിലുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയും ചേർന്ന് ഉപദ്രവിച്ചു.

തുടർന്ന് സംഭവം പുറത്ത് പറഞ്ഞാൽ വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കുട്ടിയെ വീട്ടിലേക്ക് അയച്ച് കുട്ടിയുടെ പാസ്‌പോർട്ട് വാങ്ങി വെയ്ക്കുകയും ചെയ്തതിന് ശേഷമാണ് കുട്ടിയെ മോചിപ്പിച്ചത്.

ഈ സംഭവത്തെക്കുറിച്ച് കുട്ടി ഇരിങ്ങാലക്കുട സ്റ്റേഷനിലെ ചൈൽഡ് ഫ്രണ്ട്ലി റൂമിൽ വെച്ച് അസ്സിസ്റ്റന്റ് ചൈൽഡ് വെൽഫെയർ ഓഫീസറോട് പറഞ്ഞ പരാതി പ്രകാരമാണ് കേസെടുത്തത്.

ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ സെപ്തംബർ 15ന് മറ്റൊരു വധശ്രമക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് ഷാഫിയും, കേസിലെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവർ കാക്കനാട് ബോസ്റ്റൽ സ്കൂളിലും, വിഷ്ണു ഇരിങ്ങാലക്കുട സബ് ജയിലിലും റിമാന്റിൽ കഴിഞ്ഞ് വരികയാണ്.

മാള സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള മുഹമ്മദ് ഷാഫി ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും മൂന്ന് അടിപിടിക്കേസുകളിലും പ്രതിയാണ്.

വിഷ്ണു പ്രസാദ് പുതുക്കാട്, തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, തൃശൂർ മെഡിക്കൽ കോളെജ്, പാലക്കാട് കോങ്ങാട്, ഇടുക്കി നെടുംങ്കണ്ടം സ്റ്റേഷൻ പരിധികളിലായി പത്ത് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐ എ.കെ. സോജൻ, ജിഎസ്ഐ എം.എ. മുഹമ്മദ് റാഷി, എഎസ്ഐ പി.ജി. ഗോപകുമാർ, എ.എൻ. ദേവേഷ്, ജോവിൻ ജോയ്, സിപിഒ-മാരായ ഇ.ജി. ജിജിൽ കുമാർ, കെ. ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.