സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം

ഇരിങ്ങാലക്കുട : രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം ഒരുങ്ങി.

സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം കെ.പി.എൽ. ഓയിൽ മിൽസ് മാനേജിംഗ് ഡയറക്ടർ ജോസ് ജോൺ കണ്ടംകുളത്തി നിർവഹിച്ചു.

സ്കൂൾ മാനേജർ റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക്, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത ജൂബിലി ഫൈനാൻസ് കൺവീനർ ലിംസൺ ഊക്കൻ, പ്രോഗ്രാം കൺവീനർ ടെൽസൺ കോട്ടോളി, സ്റ്റാഫ് സെക്രട്ടറി ജിംസൺ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

സൗണ്ട് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അനീഷിനെ മൊമെന്റോ നൽകി ആദരിച്ചു.

കെ.പി.എൽ. ഓയിൽ മിൽസിന്റേ സി.എസ്.ആർ. ഫണ്ടും പി.ടി.എ.യുമായി സഹകരിച്ചാണ് ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം പൂർത്തികരിച്ചത്.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു

ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനായുള്ള അവസാന മിനുക്കു പണികളിലേക്ക് കടന്നു കഴിഞ്ഞു.

എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തനമാരംഭിക്കാനിരിക്കുന്ന പുതിയ കെട്ടിടത്തിന് 6 നിലകളാണുള്ളത്.

നിലവിൽ ഒ.പി. പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും ഈ കെട്ടിടത്തിൽ തന്നെയാണ്. 

ഒ.പി., കാഷ്വാലിറ്റി, മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ, ഇൻ്റൻസീവ് കെയർ യൂണിറ്റ്, ഐ.പി. വാർഡുകൾ, കൂടാതെ കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനമായ രാജീവ് ഗാന്ധി സെൻ്റർ ഓഫ് ബയോ ടെക്നോളജിയുടെ ഒരു ലബോറട്ടറി, റിസപ്ഷൻ, സ്റ്റോർ, ഫാർമസി, എക്സ്റേ, സ്കാൻ, ഇ.സി.ജി., മൈനർ ഒ.ടി., ഫീൽഡ് സ്റ്റാഫ് റൂം, ഡ്യൂട്ടി റൂമുകൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുടങ്ങിയവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറാൻ തയ്യാറായി കൊണ്ടിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി 19 കോടി രൂപയോളം ചെലവഴിച്ച് സംസ്ഥാന സർക്കാരിന്റെ മിഷൻ 676 പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 20,000ത്തോളം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 6 നിലകളിലായിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

മുകളിലത്തെ നില എം.പി. സുരേഷ് ഗോപിയുടെ സി.എസ്.ആർ. ഫണ്ടിൽ നിന്ന് ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്.

ഇരിങ്ങാലക്കുട – ചാലക്കുടി റോഡിലേക്കുള്ള ജനറൽ ആശുപത്രിയുടെ കവാടത്തിന്റെ പുനർ നിർമ്മാണവും ഇതോടൊപ്പം നടന്നു കൊണ്ടിരിക്കുകയാണ്.

മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ്

24 മീറ്റര്‍ നീളത്തില്‍ മതിലും 6 മീറ്റര്‍ വീതിയുള്ള ഗേറ്റ് വേയും ഇവിടെ നിർമ്മിക്കുന്നത്.

തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലേക്കുള്ള പ്രധാന കവാടം നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപയും മന്ത്രി ബിന്ദു പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ക്രൈസ്റ്റ് കോളെജിൽ ഓൾ ഇന്ത്യ ഇൻ്റർ കോളേജിയേറ്റ് കൊമേഴ്സ് ആൻഡ് ബിസിനസ് ക്വിസ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ രണ്ടാമത് ഓൾ ഇന്ത്യ ഇൻ്റർ കോളേജിയേറ്റ് കൊമേഴ്സ് ആൻഡ് ബിസിനസ്സ് ക്വിസ് സംഘടിപ്പിക്കും.

ഡോ. മേജർ ചന്ദ്രകാന്ത് നായർ ആണ് ക്വിസ് മാസ്റ്റർ.

പ്രാഥമിക റൗണ്ട് ഓൺലൈനായി ആഗസ്റ്റ് 22നും സെമിഫൈനലും ഗ്രാൻഡ് ഫിനാലെയും സെപ്റ്റംബർ 10ന് ക്രൈസ്റ്റ് കോളെജ് ഓഡിറ്റോറിയത്തിലും നടക്കും.

വിജയികൾക്ക് ഒന്നാം സമ്മാനമായി 60,000 രൂപയും രണ്ടാം സമ്മാനമായി 30,000 രൂപയും മൂന്നാം സമ്മാനമായി 15,000 രൂപയും ലഭിക്കും.

4, 5, 6 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 10,000, 5000, 2500 എന്നിങ്ങനെയും 7-ാം സ്ഥാനം മുതൽ 12-ാം സ്ഥാനം വരെ ലഭിക്കുന്നവർക്ക് 1000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി നൽകും.

ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ക്യുആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.

താണിശ്ശേരിയിൽ റോഡിൽ കാർ പാർക്ക് ചെയ്തവരെ ആക്രമിച്ച കേസിൽ മൂന്നു പേർ പിടിയിൽ

ഇരിങ്ങാലക്കുട : ഞായറാഴ്ച്ച രാത്രി 9 മണിയോടെ താണിശ്ശേരിയിലുള്ള സുഹൃത്തിന്റെ വീടിനു മുമ്പിലെ റോഡിൽ കാർ പാർക്ക് ചെയ്ത താണിശ്ശേരി സ്വദേശി സോജിയെയും സുഹൃത്തിനെയും ആക്രമിക്കുകയും, കാറിന്റെ മുൻവശത്തെ ചില്ല് തകർക്കുകയും ചെയ്ത കേസിൽ താണിശ്ശേരി സ്വദേശികളായ താണിയത്ത് വീട്ടിൽ ഹിമേഷ് (31), കറപ്പം വീട്ടിൽ അജ്നാസ് (22), മരനയിൽ വീട്ടിൽ സനിൽ (35) എന്നിവരെ കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

നിരവധി ക്രമിനൽ കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ ഹിമേഷിൻ്റെ പേരിൽ കാട്ടൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകളും, അജ്നാസിൻ്റെ പേരിൽ കാട്ടൂർ സ്റ്റേഷനിൽ രണ്ട് കേസുകളുമുണ്ട്.

കോമേഴ്‌സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ലിപിൻരാജ് 

ഇരിങ്ങാലക്കുട : അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ക്രൈസ്റ്റ് കോളെജിലെ അസി. പ്രൊഫസർ കെ. ലിപിൻരാജ്.

പുന്നയൂർക്കുളം രാജന്റെയും സവിതമാണിയുടെയും മകനാണ് ലിപിൻ രാജ്. 

ഡോ. അഖിലയാണ് ഭാര്യ. മകൾ നിത്ര ലിപിൻ.

കേരളത്തിൽ നിന്ന്  9 ഇനം ഏകചാരി തേനീച്ചകളെ കണ്ടെത്തി 

‎ഇരിങ്ങാലക്കുട : കേരളത്തിൻ്റെ ജൈവവൈവിധ്യത്തിനു തെളിവായി 9 ഇനം ഏകചാരി തേനീച്ചകളെ കൂടി കണ്ടെത്തി ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകർ. 

ആദ്യമായാണ് ഇവയെ സംസ്ഥാനത്ത് ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത്. 

‎പരിസ്ഥിതി സന്തുലനം  നിലനിർത്തുന്നതിലും  കാർഷികവിളകളുടെ ഉൽപാദനത്തിലും  നിർണ്ണായക പങ്കുവഹിക്കുന്ന തേനീച്ചകളിൽ ഒന്നിച്ച് കൂട്ടമായി  താമസിക്കുന്നവരും ഒറ്റയ്ക്ക് മണ്ണിൽ കൂടുണ്ടാക്കി ജീവിക്കുന്നവരും ഉണ്ട്. 

തനിയെ ജീവിക്കുന്ന തേനീച്ചകൾ  ‘ഏകചാരി തേനീച്ചകൾ’ എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്.

‘ഹാലിക്റ്റിഡേ’ കുടുംബത്തിലെ ‘നോമിയിനേ’ ഉപകുടുംബത്തിൽപ്പെടുന്ന ഏകചാരി തേനീച്ചകളെ തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. 

ഓസ്‌ട്രോണമിയ ക്യാപ്പിറ്ററ്റ, ഓസ്‌ട്രോണമിയ ഗൊനിയോഗ്നാഥ, ഓസ്‌ട്രോണമിയ ഉസ്‌റ്റൂല, ഗ്നാതോനോമിയ അർജൻ്റിയോബാൾട്ടീറ്റ, ഹോപ്‌ളോനോമിയ ഇൻസെർട്ട, ലിപോട്രിച്ചസ് ടോറിഡ, ലിപോട്രിച്ചസ് എക്‌സാജൻസ്, ലിപോട്രിച്ചസ് മിനുറ്റുല, ലിപോട്രിച്ചസ് പൾക്രിവെൻട്രിസ് എന്നീ ഏകചാരി തേനീച്ചകളെയാണ് ഇപ്പോൾ കേരളത്തിൽനിന്ന് ആദ്യമായി കണ്ടെത്തി രേഖപ്പെടുത്തിയിരിക്കുന്നത്. 

എൻ്റോമോളജിക്കൽ സൊസൈറ്റി ഓഫ് ഇറാൻ്റെ സഹകരണത്തോടെ ടാർബിയറ്റ് മോദാരെസ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ആയ ‘ജേണൽ ഓഫ് ഇൻസെക്റ്റ് ബയോഡൈവേഴ്സിറ്റി ആൻഡ് സിസ്റ്റമാറ്റിക്സ്’-ൻ്റെ ജൂലൈ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഈ ഗവേഷണഫലം പുറത്തുവന്നതോടുകൂടി ഇന്ത്യയിൽ നിന്നും രേഖപ്പെടുത്തിയിട്ടുള്ള  മൊത്തം നോമിയിനേ ഉപകുടുംബത്തിൽ ഉൾപ്പെടുന്ന തേനീച്ചകളുടെ 50.6 ശതമാനവും ദക്ഷിണേന്ത്യയിലെ 87.7 ശതമാനവും കേരളത്തിൽ കാണപ്പെടുന്നവയാണെന്ന്  മനസ്സിലാക്കാൻ സാധിച്ചു. 

‎മണ്ണിൽ ചെറിയ തുരങ്കങ്ങൾ പോലെ അതേസമയം  സങ്കീർണ്ണമായ ഘടനയോടുകൂടിയ കൂടുകൾ നിർമിക്കുന്നതിൽ വിദഗ്ധരാണ് ഇവ.  ഈ പ്രവൃത്തി മണ്ണിൻ്റെ ഘടനയെ  മെച്ചപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നു. കട്ടിയുള്ള മണ്ണ് മൃദുവാക്കപ്പെടുകയും, മണ്ണിലെ വായുസഞ്ചാരം മെച്ചപ്പെടുകയും, വെള്ളം മണ്ണിൽ ഇറങ്ങി ജലാംശത്തിന്റെ അളവ്   വർദ്ധിക്കുകയും ചെയ്യുന്നു.  

കൂടാതെ ഇവയുടെ ലാർവകൾക്ക് ഭക്ഷിക്കാനായി കൂട്ടിൽ ശേഖരിക്കുന്ന പൂമ്പൊടിയും പൂന്തേനും മണ്ണിലെ കാർബൺ, നൈട്രജൻ തുടങ്ങിയ മൂലകങ്ങളുടെ അളവ് ഉയർത്തുകയും മണ്ണിൻ്റെ ഗുണസമ്പത്ത്  മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

‎ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകരായ സി. അതുൽ ശങ്കർ, എ.വി. വിഷ്ണു, അഞ്ജു സാറ പ്രകാശ്, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറും ലാബ് മേധാവിയുമായ ഡോ. സി. ബിജോയ്, പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളെജിലെ പ്രൊഫസറും സുവോളജി വിഭാഗം മേധാവിയുമായ ഡോ. ഇ.എം. ഷാജി എന്നിവരാണ് പ്രസ്തുത പഠനം നടത്തിയത്. 

കേരള സംസ്ഥാന ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗൺസിൽ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എന്നീ ഏജൻസികളുടെ സാമ്പത്തിക സഹായത്തോടെ നടത്തപ്പെട്ട ഈ  ഗവേഷണത്തിലെ കണ്ടെത്തലുകൾ കേരളത്തിലെ  ജൈവവൈവിധ്യ സംരക്ഷണത്തിനും പരിസ്ഥിതി പഠനത്തിനും സഹായകരമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

തോമസ് ഉണ്ണിയാടനെതിരെ ബിജെപി ഉന്നയിച്ച തെറ്റായ ആരോപണം പിൻവലിക്കണം : കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : മുൻ എംഎൽഎയും മുൻ ഗവ. ചീഫ് വിപ്പുമായ കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടനെതിരെ ബിജെപി ഉന്നയിച്ച തെറ്റായ ആരോപണം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വോട്ടർ പട്ടികയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവുമൂലം വീടുകളുടെ നമ്പർ എഴുതിയപ്പോൾ ഉണ്ണിയാടന്റെ അയൽവാസിയായ ചക്കാലമുറ്റത്ത് ചെമ്പോട്ടിൽ വർഗ്ഗീസിന്റെ വീട്ട് നമ്പർ “438 എ” എഴുതേണ്ടതിന് പകരം 438 എന്ന് മാത്രം എഴുതിയപ്പോൾ അതേ വീട്ടുനമ്പറുള്ള തോമസ് ഉണ്ണിയാടന്റെ വീട് തന്നെയാണെന്ന് വ്യാഖ്യാനിച്ചു കൊണ്ടാണ് കൂടുതൽ വോട്ടർമാർ ഉണ്ണിയാടന്റെ വീട്ടുനമ്പറിലുണ്ടെന്ന് ബിജെപി തെറ്റായ ആരോപണം ഉന്നയിച്ചതെന്നും തോമസ് ഉണ്ണിയാടന്റെ വീട്ടുപേർ  ‘ഉണ്ണിയാടത്ത് ‘എന്നും അയൽവാസിയുടേത്  ‘ചക്കാലമുറ്റത്ത് ചെമ്പോട്ടിൽ’ എന്നും വോട്ടർ പട്ടികയിൽ കൃത്യമായി എഴുതിയിട്ടുണ്ടെന്നും വീട്ടു നികുതി അടച്ചിട്ടുള്ള രശീതുകളിൽ രണ്ടും വ്യത്യസ്ത വീടുകളാണെന്നും പാർട്ടിയുടെ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതായി കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.

തോമസ് ഉണ്ണിയാടന്റെ ഭാഗത്ത് യാതൊരു തെറ്റും സംഭവിച്ചിട്ടില്ല. സാങ്കേതിക പിശക് കൊണ്ട് മാത്രം സംഭവിച്ച ഈ വിഷയം ഗൂഢ ഉദ്ദേശത്തോടെയാണ് ബിജെപി പ്രചരിപ്പിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി.

യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി.ടി. ജോർജ്ജ്, ജോസ് ചെമ്പകശ്ശേരി, സതീഷ് കാട്ടൂർ, മാഗി വിൻസെന്റ്, തുഷാര ബിന്ദു ഷിജിൻ, അജിത സദാനന്ദൻ, ഫെനി എബിൻ, എം.എസ്. ശ്രീധരൻ മുതിരപ്പറമ്പിൽ, എ.കെ. ജോസ് അരിക്കാട്ട്, എബിൻ വെള്ളാനിക്കാരൻ, പി.വി. നോബിൾ, ഡെന്നിസ് കണ്ണംകുന്നി, ഒ.എസ്. ടോമി, ടോം ജോസ് അഞ്ചേരി, ശിവരാമൻ കൊല്ലംപറമ്പിൽ, മണ്ഡലം പ്രസിഡന്റുമാരായ ഫിലിപ്പ് ഓളാട്ടുപുറം, നൈജു ജോസഫ് ഊക്കൻ, അഡ്വ. ഷൈനി ജോജോ, എൻ.ഡി. പോൾ നെരേപ്പറമ്പിൽ, അഷ്റഫ് പാലിയത്താഴത്ത്, എ.ഡി. ഫ്രാൻസിസ് ആഴ്ചങ്ങാട്ടിൽ, ജോമോൻ ജോൺസൻ ചേലേക്കാട്ടുപറമ്പിൽ, വിനോദ് ചേലൂക്കാരൻ എന്നിവർ പ്രസംഗിച്ചു.

ഐടിയു ബാങ്കിനെതിരായ പ്രമേയം കൗൺസിലിൽ അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച് ചെയർപേഴ്സൺ : പ്രതിഷേധത്തിൽ മുങ്ങി കൗൺസിൽ യോഗം

ഇരിങ്ങാലക്കുട : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടൗൺ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സമർപ്പിച്ച പ്രമേയം അജണ്ടകൾക്ക് മുൻപേ കൗൺസിലിൽ അവതരിപ്പിക്കാൻ ചെയർപേഴ്സൺ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധത്തിൽ മുങ്ങി കൗൺസിൽ യോഗം.

ഒരു ഭാഗത്ത് കരുവന്നൂരും മറുഭാഗത്ത് ഇരിങ്ങാലക്കുടയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിഷയത്തിൽ അന്വേഷണം വേണമെന്നും തങ്ങൾ സമർപ്പിച്ച പ്രമേയം കൗൺസിൽ അംഗീകരിക്കണമെന്നും ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു.

എന്നാൽ മുനിസിപ്പൽ ആക്ട് പ്രകാരം 7 ദിവസം മുൻപെങ്കിലും പ്രമേയം സമർപ്പിക്കണം എന്നാണ് നിയമം. ബിജെപിയുടെ പ്രമേയം കഴിഞ്ഞ ദിവസമാണ് തനിക്ക് ലഭിച്ചതെന്നും നമ്മുടെ അധികാരപരിധിയിൽ പെടുന്ന വിഷയമല്ലാത്തതിനാൽ ചെയർപേഴ്സന്റെ വിവേചനാധികാരം ഉപയോഗിച്ച് പ്രമേയം അംഗീകരിക്കുന്നില്ലെന്നും ചെയർപേഴ്സൺ അറിയിക്കുകയായിരുന്നു.

ഇതിനിടയിൽ പൊതുകാര്യപ്രസക്തമായ പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് എൽഡിഎഫ് കൗൺസിലർമാരും ആവശ്യപ്പെട്ടു.

കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ ഭരണപക്ഷം ഇത്തരമൊരു നിലപാടല്ലല്ലോ എടുത്തത് എന്നതിനെ ചൊല്ലി മാർട്ടിൻ ആലേങ്ങാടനും രംഗത്തെത്തി.

ബഹളത്തിനിടയിൽ തന്നെ അജണ്ടകൾ വായിക്കുകയും പാസാക്കുകയും ചെയ്തു.

നഗരസഭ എൻജിനീയറിങ് വിഭാഗം സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ 10 ലക്ഷം രൂപയുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നഗരസഭ മുൻസിപ്പൽ പാർക്കിൽ ഓപ്പൺ ജിം സ്ഥാപിക്കുന്നത് സംബന്ധിച്ച അജണ്ട കൗൺസിൽ അംഗീകാരം നേടി.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷീ ലോഡ്ജിന്റെ നടത്തിപ്പ് 3 വർഷത്തേക്ക് 18 ലക്ഷം രൂപയ്ക്ക് ഡെസിൻ സണ്ണി ചിറ്റിലപ്പിള്ളി എന്നയാൾ ഏറ്റെടുത്തു. എന്നാൽ ഈ തുക 3 ഗഡുക്കളായാണ് നഗരസഭയ്ക്ക് നൽകുക എന്നത് സംബന്ധിച്ച് എൽഡിഎഫ് പ്രതിഷേധം അറിയിച്ചു. 

ടേക്ക് എ ബ്രേക്കിന്റെ സ്ഥിതി തന്നെയാകും ഷീ ലോഡ്ജിനും എന്നും ഗഡുക്കളായി പണം വാങ്ങുന്നതിനാൽ ലാഭകരമല്ലെങ്കിൽ കക്ഷികൾ നടത്തിപ്പ് ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്നും നഗരസഭ തന്നെ നേരിട്ട് നടത്തുന്നതാണ് നല്ലതെന്നും പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ പറഞ്ഞു.

3 വർഷവും വർഷത്തിന്റെ തുടക്കം തന്നെ പണം വാങ്ങുന്ന രീതിയിൽ കൃത്യമായ കരാർ പ്രകാരമാണ് നടത്തിപ്പുകാർക്ക് ഷീ ലോഡ്ജ് വിട്ടുനൽകുന്നതെന്ന് ചെയർപേഴ്സനും വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടനും മറുപടി നൽകി.

നഗരസഭ 4, 38, 22 വാർഡുകളിലെ റോഡുകളുടെ റീ ടാറിങ് നടത്തിയതിനു പിന്നാലെ ടാറിങ് മഴയിൽ പൊളിഞ്ഞു പോയതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണെന്നും അന്വേഷണം വേണമെന്നും കൗൺസിലർമാർക്കെതിരെ ശക്തമായ അഴിമതി ആരോപണങ്ങൾ ഉയരുന്നുണ്ടെന്നും പ്രസ്തുത വാർഡുകളിലെ കൗൺസിലർമാരായ കെ.ആർ. ലേഖ, അൽഫോൻസ തോമസ്, അവിനാഷ് എന്നിവർ പറഞ്ഞു.

പലയിടത്തും നിർമ്മാണത്തെ തുടർന്ന് റോഡ് ഉയർന്നു നിൽക്കുന്നതിനാൽ വെള്ളക്കെട്ട് രൂക്ഷമാകുന്നതിന് കാരണം നഗരസഭയാണ് എന്ന ആരോപണവും ശക്തമാണെന്ന് സുജ സഞ്ജീവ്കുമാർ ചൂണ്ടിക്കാട്ടി.

മെയ് 20ന് ശേഷം പല വാർഡുകളിലും നിർത്തിവച്ചിരിക്കുന്ന നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചിട്ടില്ലെന്നും വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സുജ സഞ്ജീവ്കുമാർ ആവശ്യപ്പെട്ടു.

മഴക്കാലമാണെങ്കിലും ചെയ്യാൻ പറ്റുന്ന ടൈൽ വർക്ക്, സൈഡ് വാൾ നിർമ്മാണം, കാന നിർമ്മാണം തുടങ്ങിയവ തുടരണമെന്നും പല കോൺട്രാക്ടർമാരും വിളിച്ചാൽ പ്രതികരിക്കുന്നില്ലെന്നും സി.സി. ഷിബിൻ ആരോപിച്ചു.

അമൃത് പദ്ധതി പ്രകാരം പൊളിച്ച റോഡുകൾ എന്ന് റീടാറിംഗ് നടത്തുമെന്ന വിഷയത്തിൽ ചെയർപേഴ്സൺ ഇടപെടണമെന്ന് അഡ്വ. ജിഷ ജോബിയും ആവശ്യപ്പെട്ടു.

17 അജണ്ടകളുമായി ചേർന്ന കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

സർക്കാർ സ്കൂളുകളിൽ നിന്ന് പഠിച്ചിറങ്ങിയവർ നാളത്തെ സമൂഹത്തെ കരുതലോടെ നയിക്കും : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : സർക്കാർ സ്കൂളുകളിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികളാണ് നാളത്തെ സമൂഹത്തെ കരുതലോടെ നയിക്കുക എന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. 

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച സർക്കാർ വിദ്യാലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂളിൽ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച ഒരു വിദ്യാർഥിയെ അധികൃതർ തിരഞ്ഞെടുത്ത് നൽകിയാൽ സ്റ്റുഡൻ്റ് ഓഫ് ദി ഇയർ പുരസ്കാരം നൽകി ആദരിക്കുമെന്ന് മന്ത്രി വേദിയിൽ വെച്ച് പ്രഖ്യാപിച്ചു.

പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഷോബി കെ. പോള്‍ അധ്യക്ഷത വഹിച്ചു.  

ഹയര്‍ സെക്കണ്ടറി ടോപ്പ് സ്‌കോറര്‍ ഇവാന ജെറിന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ടോപ്പ് സ്‌കോറര്‍ അലീന വില്‍സ, ഹൈസ്‌കൂള്‍ ടോപ്പ് സ്‌കോറര്‍ വി.എസ്. ശ്രീബാല എന്നിവര്‍ക്ക് മന്ത്രി ഡോ. ആര്‍. ബിന്ദു ഉപഹാരങ്ങള്‍ സമ്മാനിച്ചു. 

ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോൺ, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍. ഹേന, ഹൈസ്‌കൂള്‍ പ്രധാനധ്യാപിക കെ.എസ്. സുഷ, പി.ടി.എ. പ്രസിഡണ്ട് പി.കെ. അനില്‍കുമാര്‍, പ്രോഗ്രാം കൺവീനര്‍ വി.ആര്‍. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. 

പ്രസ്സ് ക്ലബ്ബ് സെക്രട്ടറി അഞ്ചുമോൻ വെള്ളാനിക്കാരന്‍ സ്വാഗതവും ട്രഷറര്‍ സി.കെ. രാഗേഷ് നന്ദിയും പറഞ്ഞു.

പൊറത്തിശ്ശേരി മഹാത്മാ യു.പി. സ്കൂളിൻ്റെ ഡൈനിങ് ഹാളിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ യു.പി. സ്കൂളിന്റെ ഡൈനിങ് ഹാൾ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു തറക്കല്ലിട്ട് നിർവ്വഹിച്ചു. 

2023ൽ സ്കൂളിന് ആധുനിക കിച്ചൻ പണിയുവാൻ സർക്കാരിൽ നിന്നും 8.5 ലക്ഷം രൂപ ലഭിക്കുകയും നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു. അന്ന് ഉദ്ഘാടനത്തിനെത്തിയ മന്ത്രി ബിന്ദു കുട്ടികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനുള്ള ഹാൾ നൽകാമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ പ്രത്യേക വികസന നിധിയിൽ നിന്നും ഡൈനിങ് ഹാളിനായി 10 ലക്ഷം രൂപ അനുവദിച്ചത്. 

കുട്ടികളുടെ പഠനത്തിലും വളർച്ചയിലും ശ്രദ്ധിക്കണമെന്ന് അധ്യാപകരോടും മാതാപിതാക്കളോടും മന്ത്രി സൂചിപ്പിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. 

നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ ബിനു റിപ്പോർട്ട്‌ അവതരിപ്പിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഫെനി  എബിൻ വെള്ളനിക്കാരൻ, ജെയ്സൺ പാറേക്കാടൻ, മഹാത്മാ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ വി.എം. സുശിതാംബരൻ, മുൻ പ്രധാന അധ്യാപിക ലിനി, അസിസ്റ്റന്റ് രജിനി, നഗരസഭ കൗൺസിലർമാർ, പി.ടി.എ. പ്രസിഡൻ്റ് കാർത്തിക സന്തോഷ്‌, എം.പി.ടി.എ. അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു.

വാർഡ് കൗൺസിലർ സി.സി. ഷിബിൻ സ്വാഗതവും പ്രധാന അധ്യാപിക ബിന്ദു നന്ദിയും പറഞ്ഞു.