ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിന് കമ്പ്യൂട്ടറുകൾ വിതരണം ചെയ്ത് മന്ത്രി

ഇരിങ്ങാലക്കുട : 60 വർഷമായി ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിന് മന്ത്രി ഡോ. ആർ. ബിന്ദു കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു.

നിയോജകമണ്ഡലം സ്പെഷ്യൽ ഡെവലപ്പ്മെൻ്റ് ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ വിനോയോഗിച്ചാണ് കമ്പ്യൂട്ടറുകൾ വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അബ്‌ദുറഹിമാൻ വീട്ടിപ്പറമ്പിൽ, കൗൺസിലർ സിജു യോഹന്നാൻ, സൂപ്രണ്ട് ഷബാന ഷാഫി തുടങ്ങിയവർ പ്രസംഗിച്ചു.

പുത്തൻതോട് അരികു കെട്ടി സംരക്ഷണം : നിർമ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റോഡിൽ കരുവന്നൂർ പുത്തൻതോടിന്റെ അരികു കെട്ടി സംരക്ഷിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.

നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

മന്ത്രിയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പുത്തൻതോട് അരികു കെട്ടി സംരക്ഷിക്കുന്നത്.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ അൽഫോൻസ തോമസ്, ടി. കെ. ജയാനന്ദൻ, രാജി കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

വിദ്യോദയ സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും

ഇരിങ്ങാലക്കുട : വിദ്യോദയ ഇംഗ്ലീഷ് മീഡിയം എൽ. പി. സ്കൂളിന്റെ 32-ാം വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും ആഘോഷിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.

ക്രൈസ്റ്റ് കോളെജ് സംസ്കൃത വിഭാഗം മേധാവി ഡോ. വിനീത ജയകൃഷ്ണൻ വിശിഷ്ടാതിഥിയായി.

സ്കൂൾ മാനേജർ വി. പി. ആർ. മേനോൻ അക്കാദമിക് എക്സലൻസ് അവാർഡും നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ രുഗ്മിണി രാമചന്ദ്രൻ എൻ്റോവ്മെൻ്റ് വിതരണവും നിർവ്വഹിച്ചു.

സീനിയർ അധ്യാപിക സി. പി. ശ്രീദേവി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

പി.ടി.എ. പ്രസിഡന്റ് സന്തോഷ്കൃപ, മുൻ പി.ടി.എ. പ്രസിഡന്റ് ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹെഡ്മിസ്ട്രസ് ഹേമ ദിനേശ് സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡന്റ് ഹരിത ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള : ഫെസ്റ്റിവൽ പാസിൻ്റെയും ബാഗിന്റെയും വിതരണോദ്ഘാടനം തിങ്കളാഴ്ച

ഇരിങ്ങാലക്കുട : ചലച്ചിത്ര അക്കാദമി, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രമേള എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 മുതൽ 14 വരെ നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ പാസിന്റെ വിതരണോദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് റോട്ടറി ക്ലബ്ബ് ഹാളിൽ വച്ച് തൃശ്ശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ ഐ.എ.എസ്. നിർവഹിക്കും.

ഫെസ്റ്റിവൽ ബാഗിന്റെ വിതരണോദ്ഘാടനം ഐ.ടി. വിദഗ്ധനും ബിസിനസുകാരനുമായ ജീസ് ലാസർ നിർവഹിക്കും.

സെന്റ് ജോസഫ് കോളെജ് യൂണിയൻ ഭാരവാഹികളായ ആഞ്ജലിൻ, ആതിര എന്നിവർ ഏറ്റുവാങ്ങും.

29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ശ്രദ്ധ നേടിയതടക്കം 21 ചിത്രങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇത്തവണ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി പ്രദർശിപ്പിക്കുന്നത്.

നാഷണൽ എൽ. പി. സ്കൂൾ വാർഷികം

ഇരിങ്ങാലക്കുട : നാഷണൽ എൽ. പി. സ്കൂൾ വാർഷികാഘോഷം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.

ഡോ. വിനീത ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

സ്കൂൾ മാനേജർ രുഗ്മിണി രാമചന്ദ്രൻ സമ്മാനദാനം നിർവ്വഹിച്ചു.

പ്രധാന അധ്യാപിക കെ. ആർ. ലേഖ, വി. പി. ആർ. മേനോൻ, ഇ. അപ്പു മേനോൻ, സുമേഷ് കെ. നായർ, എം. സുബിത, വി. ആർ. ശ്രുതി, സപ്ന ഡേവീസ്, കെ. ഹരിനാഥ്, കെ. ജി. അജയ്കുമാർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

സാങ്കേതിക വിദ്യയും സർഗാത്മകതയും സമന്വയിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം: മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് സാങ്കേതിക വിദ്യയും സർഗാത്മകതയും സമന്വയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ. എച്ച്. ആര്‍. ഡി. ദേശീയ തലത്തില്‍ ഹൈസ്‌കൂള്‍ മുതല്‍ എഞ്ചിനീയറിങ് വരെയുള്ള വിദ്യാര്‍ഥികളുടെ സാങ്കേതിക- കലാ പരിപാടികള്‍ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ”തരംഗ് മേള” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ വിവിധ വിദ്യാർഥികൾ തയ്യാറാക്കിയ നൂതനാശയങ്ങളുടെ ആവിഷ്കാരങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തിന് ശേഷം കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളെജിൽ ടെക്‌നിക്കല്‍ ക്വിസ് മത്സരങ്ങള്‍, ഡിബേറ്റ്, ടൈപ്പ് റേസിംഗ്, റോബോ റേസ്, ഹാക്കിങ് റിയൽ വേൾഡ് സീനാരിയോ ഇൻ റിയൽ ടൈം, സെർവിക്കൽ കാൻസർ സ്ക്രീനിംഗ് ആൻഡ് തെറാപ്പി എന്നീ വിഷയങ്ങളില്‍ വര്‍ക്ക് ഷോപ്പുകള്‍, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് ഫ്യൂച്ചർ എന്ന വിഷയത്തില്‍ സെമിനാർ എന്നിവ നടന്നു.

ഞായറാഴ്ച മുതല്‍ സര്‍ക്യൂട്ട് ഫ്യൂഷന്‍, ഡിസൈന്‍ ഡൈവ് (വെബ് പേജ് ഡിസൈനിങ്), കോഡ് സ്പ്രിന്റ് (കമ്പ്യൂട്ടര്‍ കോഡിങ്ങിലുള്ള മികവ് വിലയിരുത്തല്‍), സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.

ആളൂർ പ്രസിഡൻസി കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു.

സിനിമാതാരം ജെയിംസ് ജോസ് മുഖ്യാതിഥിയായി.

ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ഡോ. വി. എ. അരുണ്‍കുമാര്‍, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജോജോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യ നൈസൺ, ജില്ലാ പഞ്ചായത്ത് മെമ്പർ ഡേവിസ് മാസ്റ്റർ, കുറുംകുഴൽ ആർട്ടിസ്റ്റ് കെ. എ. അൻപുനാഥ്, കല്ലേറ്റുംകര ബി. വി. എം. എച്ച്. സ്കൂൾ മാനേജർ വർഗീസ് പന്തല്ലൂക്കാരൻ, കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളെജ് പ്രിൻസിപ്പൽ ആർ. ആശ, സ്റ്റുഡൻ്റ് കോർഡിനേറ്റർ ടി. എസ്. ഗൗതം
എന്നിവർ പങ്കെടുത്തു.

സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ്‌ ക്ലബും സംയുക്തമായി കൊച്ചി ഐ ഫൌണ്ടേഷൻ ആശുപത്രിയുമായി സഹകരിച്ചു നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി.

ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സേവാഭാരതി സെക്രട്ടറി സായ്റാം, മെഡിസെൽ കൺവീനർ രാജിലക്ഷ്മി, സെക്രട്ടറി സൗമ്യ സംഗീത്, പാലിയേറ്റീവ് കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ, സംഗമേശ്വര വാനപ്രസ്ഥാശ്രമം വൈസ് പ്രസിഡന്റ്‌ ഹരികുമാർ തളിയക്കാട്ടിൽ, ഒ. എൻ. സുരേഷ്, വിദ്യ സജിത്ത്, മിനി സുരേഷ് എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുടയിൽ ഷെയർ‌ ട്രേഡിങ്ങിന്‍റെ പേരിൽ തട്ടിപ്പ്; 32 നിക്ഷേപകർ പരാതി നൽകി; 150 കോടി രൂപ തട്ടിയതായാണ് പരാതി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിക്ഷേപ തട്ടിപ്പ്. ഷെയർ‌ ട്രേഡിങ്ങിന്‍റെ പേരിൽ 150 കോടി രൂപ തട്ടിയതായാണ് പരാതി.

ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ സി. ബാബുവും രണ്ടു സഹോദരങ്ങളുമാണ് തട്ടിപ്പ് നടത്തിയത്.

10 ലക്ഷം മുടക്കിയാൽ പ്രതിമാസം 30,000 മുതൽ 50,000 രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.

സംഭവത്തിന് ശേഷം രണ്ട് സഹോദരങ്ങളും മുങ്ങി. 32 നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പൊലീസ് നാലു കേസുകൾ രജിസ്റ്റർ ചെയ്തു.

ബില‍്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂൾ വാര്‍ഷികാഘോഷം

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 72-ാമത് വാര്‍ഷികാഘോഷം സബ് കലക്റ്റര്‍ അഖില്‍ വി. മേനോന്‍ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.

ഫോട്ടോ അനാഛാദനം മാനേജര്‍ എ. എന്‍. നീലകണ്ഠനും ”കുറുമൊഴി” പ്രകാശനം വാര്‍ഡ് അംഗം കെ. വൃന്ദാകുമാരിയും നിര്‍വ്വഹിച്ചു.

സിനിമാതാരം വിനീത് വാസുദേവന്‍, പ്രിന്‍സിപ്പല്‍ കെ. പി. ലിയോ, ഹെഡ്മാസ്റ്റര്‍ ടി. അനില്‍കുമാര്‍, ടെസി എം. മൈക്കിള്‍, പി.ടി.എ. പ്രസിഡന്റ് ടി.എസ്. മനോജ്കുമാര്‍, എന്‍.ജി. ലാല്‍ജോ, എ.എന്‍. വാസുദേവന്‍, നിജി വത്സന്‍, അമൃതേഷ് വിനോദ്, ബി. ബിജു എന്നിവര്‍ പ്രസംഗിച്ചു.

വിരമിക്കുന്ന അധ്യാപകരായ ഇ. പി. സനില്‍, എ. മിനി എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ക്രൈസ്റ്റ് കോളെജിലെ കാര്‍ഷിക ഉദ്യാനത്തിന് അക്ഷയശ്രീ പുരസ്‌കാരം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന നൂതന സാങ്കേതിക കാര്‍ഷിക ഉദ്യാനത്തിന് (ക്രൈസ്റ്റ് അഗ്രോ ഇന്നോവേഷന്‍ പാര്‍ക്ക്) അക്ഷയശ്രീ പുരസ്‌കാരം.

ഇന്‍ഫോസിസ് കമ്പനിയുടെ സഹസ്ഥപാകനായ എസ്.ഡി. ഷിബുലാല്‍ മാതാപിതാക്കളുടെ ഓര്‍മ്മയ്ക്കായി രൂപീകരിച്ച സരോജിനി – ദാമോദരന്‍ ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സ്ഥാപനമാണ് രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആദരിക്കുന്നതിനും വേണ്ടിയാണ് അക്ഷയശ്രീ അവാര്‍ഡ് നൽകുന്നത്.

ക്രൈസ്റ്റ് ക്യാമ്പസിനോട് ചേര്‍ന്ന് 6 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ചു കിടക്കുന്ന ഹരിതാഭമായ പാര്‍ക്കില്‍ ആധുനികതയും പഴമയും ഇഴചേര്‍ന്നു കിടക്കുന്നതാണ് ഈ ഉദ്യാനം.

ഏഴ് ഇനം നാടന്‍ പശുക്കള്‍, ഏഴ് ഇനം നാടന്‍ ആടുകള്‍, ആറിനം നാടന്‍ കോഴികള്‍, നാടന്‍ മുയല്‍, കഴുതകൾ, കുതിരകൾ, അഞ്ച് ഇനം ഗിനി കോഴികൾ തുടങ്ങി നിരവധി ജീവിവൈവിധ്യങ്ങളാൽ സമ്പന്നമാണിവിടം.

ഇവയെ കൂടാതെ നാടന്‍ മീനുകൾ, അലങ്കാര മത്സ്യങ്ങള്‍, അലങ്കാര പക്ഷികള്‍ എന്നിവയും പാര്‍ക്കിന്റെ മാറ്റ് കൂട്ടുന്നുണ്ട്. കൂണ്‍, പച്ചക്കറികള്‍, വിവിധയിനം കരിമ്പ്, ഫലങ്ങള്‍ എന്നിവയുടെ ജൈവകൃഷിയും ഇതിനോടനുബന്ധിച്ചു നടത്തിപ്പോരുന്നു.

പൊതുജനത്തിനും സ്‌കൂള്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കും കാര്‍ഷിക പരിശീലനവും ഇവിടെ നല്‍കി വരുന്നു.

ഇവിടെ ഉത്പാദിപ്പിക്കുന്ന കരിമ്പില്‍ നിന്നുള്ള ജ്യൂസ് ഉള്‍പ്പെടെ പാര്‍ക്കിലെ ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ കോളെജിനു സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വില്‍ക്കുന്നുണ്ട്.

ശാസ്ത്രീയ രീതിയില്‍, നൂറ് ശതമാനം ജൈവികമായി നടത്തിപ്പോരുന്ന കൃഷിസ്ഥലത്തെ ചാണകം മുതലായ അവശിഷ്ടങ്ങളില്‍ നിന്നും വളം ഉല്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്.