വിശ്വനാഥപുരം ക്ഷേത്രം കാവടി പൂര മഹോത്സവം : മതസൗഹാർദ്ദ സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് മതസൗഹാർദ്ദ സമ്മേളനം നടത്തി.

ക്ഷേത്രം മേൽശാന്തി മണിയുടെ പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു.

എസ് എൻ ബി എസ് സമാജം പ്രസിഡന്റ് എൻ.ബി. കിഷോർ കുമാർ അധ്യക്ഷത വഹിച്ചു.

റവ. ഫാ. ജോസ് മാളിയേക്കൽ, ഇരിങ്ങാലക്കുട ജുമാമസ്ജിദ്
കബീർ മൗലവി, എസ്.എൻ.ഡി.പി. മുകുന്ദപുരം യൂണിയൻ പ്രസിഡൻ്റ്
സന്തോഷ് ചെറാകുളം, ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി
ഫാ. ലാസർ കുറ്റിക്കാടൻ, നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ . ചിറ്റിലപ്പിള്ളി, കെ.പി.എം.എസ്. സംസ്ഥാന സെക്രട്ടറി ലോചനൻ അമ്പാട്ട്, നഗരസഭ പ്രതിപക്ഷ നേതാവ്
അഡ്വ. കെ.ആർ. വിജയ,
ഇരിങ്ങാലക്കുട എസ്.ഐ. ക്ലീറ്റസ്, എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, നഗരസഭ കൗൺസിലർ സന്തോഷ് ബോബൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
അഡ്വ. ജിഷ ജോബി, മുരിയാട് പഞ്ചായത്ത് വാർഡ് മെമ്പർ നിഖിത അനൂപ്, മാധ്യമ പ്രതിനിധി കെ.ആർ. റിയാസുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

എസ്.എൻ.ബി.എസ്. കമ്മിറ്റി അംഗങ്ങൾ, കാവടി പൂര മഹോത്സവ കമ്മിറ്റി അംഗങ്ങൾ, എസ്.എൻ.വൈ.എസ്. കമ്മിറ്റി അംഗങ്ങൾ, എസ്.എൻ.ബി.എസ്. മാതൃസംഘം, പ്രാദേശിക വിഭാഗം നേതാക്കൾ, ശാന്തിനികേതൻ സ്കൂൾ സെക്രട്ടറി പ്രദീപ് തവരങ്ങാട്ടിൽ, എസ്.എൻ. ക്ലബ് സെക്രട്ടറി ഷാജി ശ്രീധരൻ, മറ്റ് അഭ്യുദയകാംക്ഷികൾ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

എസ്.എൻ.ബി.എസ്. സമാജം സെക്രട്ടറി വിശ്വംഭരൻ മുക്കുളം സ്വാഗതവും ട്രഷറർ വേണു തോട്ടുങ്ങൽ നന്ദിയും പറഞ്ഞു.

മുക്കുപണ്ട പണയ കേസിൽ പുതിയകാവ് സ്വദേശി പൊലീസിൻ്റെ പിടിയിൽ

ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ പുന്നക്കുരു ബസാറിലെ പാപ്പിനിവട്ടം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 88,000 രൂപ തട്ടിയ കേസിൽ പുതിയകാവ് സ്വദേശി പുഴങ്കരയില്ലത്ത് വീട്ടിൽ സിദ്ദിഖ് (54) പിടിയിലായി.

ബുധനാഴ്ച്ചയാണ് സിദ്ദിഖ് ഓരോ പവൻ വീതമുള്ള 2 മുക്കുപണ്ട വളകൾ ബാങ്കിൽ പണയം വച്ച് പണം വാങ്ങിയത്.

പണയം വച്ച വളകളെക്കുറിച്ച് സംശയം തോന്നിയ ഉദ്യോഗസ്ഥർ വളകൾ പരിശോധിച്ചപ്പോൾ മുക്കുപണ്ടം ആണെന്ന് തിരിച്ചറിയുകയായിരുന്നു. ഉടൻ മതിലകം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

സമാന രീതിയിൽ മറ്റ് ബാങ്കുകളിലും പ്രതി മുക്കുപണ്ടങ്ങൾ പണയത്തിൽ വെച്ചിട്ടുണ്ടോ എന്നത് പൊലീസ് അന്വേഷിച്ചു വരികയാണ്.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന : കേരള കോൺഗ്രസ് സമരത്തിലേക്ക്

ഇരിങ്ങാലക്കുട : റെയിൽവേ സ്റ്റേഷനോടുള്ള അവഗണയിൽ പ്രതിഷേധിച്ച്‌ കേരള കോൺഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പരമ്പര നടത്താൻ തീരുമാനിച്ച് മണ്ഡലം നേതൃയോഗം. ചൊവ്വാഴ്ച്ച ആദ്യ സമരം നടക്കും.

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിലായിരുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ 100 വർഷത്തിലധികം പഴക്കമുള്ള കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. എന്നിട്ടും പുതിയ സ്റ്റോപ്പുകൾ അനുവദിച്ചില്ല എന്ന് മാത്രമല്ല നിലവിലുണ്ടായിരുന്ന മിക്ക സ്റ്റോപ്പുകളും നിർത്തലാക്കി. അമൃത് പദ്ധതിയിൽ ഉൾപെടുത്താമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. കേന്ദ്ര സർക്കാരും റെയിൽവേയും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ നേതൃയോഗം ഉദ്‌ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഡെന്നീസ് കണ്ണംകുന്നി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, വൈസ് പ്രസിഡന്റ് ജോസ് അരിക്കാട്ട്, മണ്ഡലം ഭാരവാഹികളായ എൻ കെ കൊച്ചുവാറു, ജോബി മംഗലൻ, ജോജോ മാടവന, ഷോളി അരിക്കാട്ട്, നൈജു ജോസഫ്, ബാബു വർഗീസ് വടക്കേപീടിക, ഷീല ഡേവിസ് ആളൂക്കാരൻ, നെൽസൻ മാവേലി എന്നിവർ പ്രസംഗിച്ചു.

ജെ ഇ ഇ മെയിൻ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ഹരികിഷൻ ബൈജു

ഇരിങ്ങാലക്കുട : ഇന്ത്യയിലെ വിവിധ ഐ ഐ ടികൾ, പ്രമുഖ എൻജിനീയറിങ് കോളെജുകൾ എന്നിവയിലേക്ക് പ്രവേശനം നേടുന്നതിനായി ദേശീയ തലത്തിൽ നടത്തപ്പെടുന്ന ജെ ഇ ഇ മെയിൻ പരീക്ഷയിൽ 99.925 പെർസെൻ്റെയിൽ സ്കോർ കരസ്ഥമാക്കി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹരികിഷൻ ബൈജു നാടിൻ്റെ അഭിമാനമായി.

ഉജ്ജ്വലവിജയം നേടിയ ഹരികിഷനെ സ്കൂൾ അധികൃതർ അനുമോദിച്ചു.

അനുമോദന ചടങ്ങിൽ സ്കൂൾ ചെയർമാൻ അപ്പുക്കുട്ടൻ നായർ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, പി ടി എ പ്രസിഡന്റ് ഡോ ജീന ബൈജു എന്നിവർ പങ്കെടുത്തു.

”വാഗ്മിത” : മാധവനാട്യ ഭൂമിയിൽ 3 ദിവസത്തെ പ്രബന്ധക്കൂത്ത് നാളെ ആരംഭിക്കും

ഇരിങ്ങാലക്കുട : ചതുർവിധാഭിനയത്തിൽ ഏറ്റവും പ്രധാനപ്പെട്ട വാചികാഭിനയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കഴിഞ്ഞ 3 വർഷമായി സംഘടിപ്പിച്ചു വരുന്ന ”വാഗ്മിത”ത്തിന് ഫെബ്രുവരി 14, 15, 16 തിയ്യതികളിൽ അരങ്ങുണരും.

അമ്മന്നൂർ ഗുരുകുലത്തിൻ്റെ സഹകരണത്തോടെ മാധവനാട്യഭൂമിയിൽ വൈകീട്ട് 6 മണിക്ക് അമ്മന്നൂർ കുട്ടൻ ചാക്യാരുടെ നേതൃത്വത്തിലാണ് ”വാഗ്മിത” അരങ്ങേറുക.

വിഖ്യാതകവി മേൽപ്പത്തൂർ നാരായണ ഭട്ടതിരി രചിച്ച, വളരെ അപൂർവ്വമായി മാത്രം അരങ്ങേറുന്ന “സുഭദ്രാഹരണം” ചമ്പുകൃതിയുടെ ഒന്നാം ഭാഗമാണ് കഴിഞ്ഞ വർഷം “സുവർണ്ണ”ത്തിൽ എട്ടു ദിവസം അവതരിപ്പിച്ചത്. അതിൻ്റെ തുടർച്ചയായി ”ഏകാഹോത്സവ”ത്തിൻ്റെ ശേഷമുള്ള ഭാഗമാണ് ഇത്തവണ അരങ്ങേറുന്നത്.

വാചികാഭിനയത്തിൻ്റെ സംരക്ഷണപ്രാധാന്യം തിരിച്ചറിഞ്ഞ് ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ യുട്യൂബ് ചാനലിൽ ദൃശ്യാലേഖനവും നടത്തും.

കുരുമുളക് പറിക്കാൻ പ്ലാവിൽ കയറി : ബോധരഹിതനായ രാമകൃഷ്ണന് രക്ഷകരായി അഗ്നിരക്ഷാസേന

ഇരിങ്ങാലക്കുട : കാറളം പുല്ലത്തറ ഞൊച്ചിയിൽ വീട്ടിൽ കൊച്ചുകുട്ടന്റെ വീട്ടുപറമ്പിലെ പ്ലാവിൽ കുരുമുളക് പറിക്കാൻ കയറിയതാണ് മഞ്ഞനംകാട്ടിൽ വീട്ടിൽ രാമകൃഷ്ണൻ (62).

പ്ലാവിൽ കയറി മുകളിലെത്തിയ രാമകൃഷ്ണൻ ദേഹാസ്വാസ്ഥ്യം മൂലം ബോധരഹിതനായി മരത്തിൽ കുടുങ്ങി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയാണ് രാമകൃഷ്ണനെ താഴെയെത്തിച്ചത്.

അഗ്നിരക്ഷാസേന എത്തും വരെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് രമേഷ്, ബിനീഷ് കോക്കാട്ട് എന്നിവർ മരത്തിൽ കയറി രാമകൃഷ്ണനെ താഴെ വീഴാതെ പിടിച്ചുനിന്നു.

അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരായ സജീവ്, മഹേഷ്, ശ്രീജിത്ത്, കൃഷ്ണരാജ് എന്നിവരാണ് മരത്തിൽ കയറി രാമകൃഷ്ണനെ സുരക്ഷിതമായി താഴെയിറക്കിയത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സി സജീവിൻ്റെ നേതൃത്വത്തിൽ മഹേഷ്, കൃഷ്ണരാജ്, ശ്രീജിത്ത്, സജിത്ത്, നിഖിൽ, ലിസ്സൻ, മൃത്യുഞ്ജയൻ എന്നിവരും ദൗത്യസംഘത്തിൽ ഉണ്ടായിരുന്നു.

ഷുഹൈബ് അനുസ്മരണ ജ്വാല സദസ്സ് നടത്തി യൂത്ത് കോൺഗ്രസ്‌

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്‌ കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുത്താണി സെന്ററിൽ ഷുഹൈബ് അനുസ്മരണ ജ്വാല സദസ്സ് സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് സഞ്ജയ് പെരുമ്പിള്ളി അധ്യക്ഷത വഹിച്ചു.

അനുസ്മരണ സദസ്സ് മുതിർന്ന കോൺഗ്രസ് നേതാവ് തങ്കപ്പൻ പാറയിൽ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ്
മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിനു ആന്റണി അനുസ്മരണ സന്ദേശം നൽകി.

നിയോജക മണ്ഡലം സെക്രട്ടറി സന്ദീപ് മോഹൻ, ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, മണ്ഡലം ഭാരവാഹികളായ മണികണ്ഠൻ പാറയിൽ, മിഥുൻ, ഫെസ്റ്റിൻ, ആനന്ദ്, കെ എസ് യു ജില്ലാ സെക്രട്ടറി ഗൃഹേഷ്, ശരത്, ശ്രീജിത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വി ടി സൈമൺ, വേണു, ശശി കല്ലട, ബാബു പെരുമ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.

കെ എ തോമസ് മാസ്റ്റർ പുരസ്‌കാരം വിമൺ ഇൻ സിനിമ കളക്റ്റീവിന്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളും യുക്തിവാദിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന കെ എ തോമസ് മാസ്റ്ററുടെ പേരിൽ മികച്ച പൊതുപ്രവർത്തകർക്ക് നൽകി വരുന്ന പുരസ്‌കാരം വിമൺ ഇൻ സിനിമ കളക്റ്റീവിന് ലഭിച്ചു.

പി എൻ ഗോപീകൃഷ്ണ‌ൻ, ഡോ സി എസ് വെങ്കിടേശ്വരൻ, പ്രൊഫ കുസുമം ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.

കലാമൂല്യം, പ്രമേയ വൈവിധ്യം, സാങ്കേതിക മികവ് തുടങ്ങിയ കാര്യങ്ങളിൽ മലയാള സിനിമ ദേശീയതലത്തിലും ആഗോളതലത്തിലും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ ഒരു തൊഴിൽഭംഗം എന്ന നിലയിൽ അതിൻ്റെ പ്രവർത്തനം നീതിയുക്തവും ലിംഗനീതി പുലർത്തുന്നതുമാണോ? മലയാള സിനിമ മേഖലയിൽ ആ ചോദ്യം ആദ്യമായി ഇത്രയും ശക്തമായി ഉയർത്തിയത് വിമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സ്ത്രീ സംഘടനയാണെന്ന് പുരസ്കാരനിർണയ സമിതി പറഞ്ഞു.

സിനിമാരംഗത്തെ ലിംഗസമത്വത്തിനും നീതിക്കുമായുള്ള ഡബ്ല്യു സി സിയുടെ പോരാട്ടമാണ് കേരള സർക്കാരിനെ സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്ന‌ങ്ങളെക്കുറിച്ച് പഠിക്കുവാനായി ഹേമ കമ്മിറ്റിയെ നിയമിക്കുവാൻ പ്രേരിപ്പിച്ചത്.

സിനിമ വ്യവസായത്തിൽ നിലനിൽക്കുന്ന പുരുഷ മേധാവിത്വത്തെയും അനീതികളെയും ചോദ്യം ചെയ്യുവാനായി സധൈര്യം മുന്നോട്ടുവന്ന ഡബ്ല്യു സി സി എന്ന സംഘടന ഉയർത്തിയ ചോദ്യങ്ങൾ ഇന്ത്യൻ സിനിമാ വ്യവസായത്തിനുതന്നെ മാതൃകയായി മാറി എന്ന് പുരസ്ക‌ാര നിർണ്ണയ സമിതി വിലയിരുത്തി.

20,000 രൂപയും പ്രശസ്‌തിപത്രവും സ്‌മൃതിഫലകവും ഉൾപ്പെടുന്ന പുരസ്‌കാരം കെ എ തോമസ് മാസ്റ്റർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

വി എം സുധീരൻ, വി എസ് അച്യുതാനന്ദൻ, കെ അജിത, പെമ്പിളൈ ഒരുമ, മാഗ്ളിൻ ഫിലോമിന, ഡോ തോമസ് ഐസക്, സണ്ണി എം കപിക്കാട്, ആനി രാജ, കെ വേണു എന്നിവരാണ് മുൻവർഷങ്ങളിൽ പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്.

തോമസ് മാസ്റ്ററുടെ 14-ാം ചരമവാർഷിക ദിനമായ മാർച്ച് 2ന് മാള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മ‌രണ ചടങ്ങിൽ സി പി ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം പുരസ്‌കാരം സമർപ്പിക്കും.

വിമൺ ഇൻ സിനിമ കളക്റ്റീവ് സംഘടനയ്ക്കു വേണ്ടി ദീദി ദാമോദരൻ, ജോളി ചിറയത്ത്, ആശ ജോസഫ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങും.

വി ആർ സുനിൽകുമാർ എം എൽ എ അധ്യക്ഷത വഹിക്കും.

‘ഇന്ത്യൻ ഭരണഘടനയും സനാതനധർമ്മവും’ എന്ന വിഷയത്തിൽ ഡോ ടി എസ് ശ്യാംകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.

സെന്റ് ജോസഫ്‌സിൽ കോളെജ് ദിനാഘോഷവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് (ഓട്ടോണമസ്) കോളെജിന്റെ 61-ാമത് കോളെജ് ദിനാഘോഷവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും “സല്യൂട്ടോ വിറ്റേ 2025” എന്ന പേരിൽ ആഘോഷിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ പി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

കേരള നവോത്ഥാന പ്രസ്ഥാനങ്ങൾ സംസ്ഥാനത്തിന്റെ സാംസ്‌കാരിക- സാമൂഹിക പുരോഗതിയിൽ നിർണായക സംഭാവന നൽകിയിട്ടുണ്ടെന്നും സെന്റ് ജോസഫ്സ് കോളെജ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.

വിരമിക്കുന്ന അധ്യാപകരായ രസതന്ത്ര വിഭാഗം മേധാവി ഡോ സി ഡീന ആന്റണി, അസോസിയേറ്റ് പ്രൊഫ ഡോ വി ബിൻസി വർഗീസ്, സെൽഫ് ഫിനാൻസിങ് ഇംഗ്ലീഷ് വിഭാഗം മേധാവി പി ശാന്തി മേനോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഹോളി ഫാമിലി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ മദർ ഡോ സിസ്റ്റർ ആനി കുര്യാക്കോസ് വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.

കോളെജ് പ്രിൻസിപ്പൽ റവ ഡോ സിസ്റ്റർ ബ്ലെസ്സി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ പാവനാത്മ പ്രൊവിൻസ് സുപ്പീരിയർ ജനറലും മാനേജറുമായ റവ ഡോ സിസ്റ്റർ ട്രീസ ജോസഫ്, വാർഡ് കൗൺസിലർ മിനി സണ്ണി, പി ടി എ വൈസ് പ്രസിഡന്റ് പി എൻ ഗോപകുമാർ, ജന്തുശാസ്ത്ര വിഭാഗം മേധാവി ജി വിദ്യ, രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ എ എൽ മനോജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കോളെജ് യൂണിയൻ ചെയർപേഴ്സൺ ഗായത്രി മനോജ് നന്ദി പറഞ്ഞു.

തുടർന്ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേറി.

ഇരിങ്ങാലക്കുടയിലേക്ക് ചോളവുമായി വന്ന ലോറി ചെരിഞ്ഞു

ഇരിങ്ങാലക്കുട: ചാലക്കുടിയില്‍ നിന്നും ചോളവുമായി വന്ന ലോറി ഇരിങ്ങാലക്കുട മെറീന ആശുപത്രിക്ക് മുന്നിലായി ചെരിഞ്ഞു.

ചൊവ്വാഴ്ച്ചയാണ് സംഭവം.
ചെരിഞ്ഞുള്ള യാത്രയും ചാക്കുകളില്‍ നിന്ന് ചോളം വീഴുന്നതും കണ്ട വഴിയാത്രക്കാർ മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഠാണാവില്‍ മെറീന ആശുപത്രിക്ക് സമീപത്തായി വണ്ടി നിർത്തുകയായിരുന്നു.

വണ്ടി നിർത്തിയെങ്കിലും ചോളം നിറച്ച ചാക്കുകൾ കെട്ടുപൊട്ടി താഴേക്ക് വീണു.

ഇതിനെ തുടർന്ന് ഗതാഗത തടസ്സം ഇല്ലാതിരിക്കാൻ സി ഐ അനീഷ് കരീമിന്‍റെ നേതൃത്വത്തില്‍ പൊലീസ് ചാലക്കുടി വഴി വരുന്ന വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു.

പിന്നീട് മറ്റൊരു ലോറിയെത്തി ചോളം ചാക്കുകൾ അതിലേക്ക് മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.