നേത്രചികിത്സ- തിമിര ശസ്ത്രക്രിയ ക്യാമ്പ് 23ന്

ഇരിങ്ങാലക്കുട : പി. എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കില്‍ നേത്ര പരിശോധന- തിമിര ശസ്ത്രക്രിയ ക്യാമ്പ് 23ന് സംഘടിപ്പിക്കും.

ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്‍സൺ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അശോകന്‍ മണപറമ്പില്‍ അധ്യക്ഷത വഹിക്കും.

സെക്രട്ടറി അഡ്വ. എം.എസ്. രാജേഷ്, പ്രദീപ്, ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9446540890, 9539343242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പൊന്തക്കാടിനുള്ളിലെ മാലിന്യ കൂമ്പാരമായി നഗരങ്ങളിലെ കാനകൾ

ഇരിങ്ങാലക്കുട : നഗരത്തിലെ പല തോടുകളും പൊന്തക്കാടുകളും മാലിന്യ കൂമ്പാരങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്.

വെള്ളം ഒഴുകി പോകേണ്ട തോടുകളില്‍ പലതും കാടുകയറി കിടക്കുന്നതിനാല്‍ വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെട്ട് മലിനജലം കെട്ടിക്കിടക്കുന്നതായി പരാതി ഉയർന്നു കഴിഞ്ഞു. അതുകൊണ്ടു തന്നെ തോടിനു പരിസരത്തെ കിണറുകളിലെ വെള്ളവും മലിനമാകാൻ തുടങ്ങി.

രാമന്‍ചിറ തോട്ടില്‍ മാലിന്യത്തിനു പുറമേ കാടും പടലും വളർന്ന് നീരൊഴുക്ക് പാടെ നിലച്ച നിലയിലാണ്.

എലികളുടെയും ഇഴജന്തുക്കളുടെയും ആവാസ കേന്ദ്രമാണ് നഗരത്തിലെ പല തോടുകളും. ചെറിയ തോതില്‍ മലിനജലം കെട്ടിനില്‍ക്കുന്ന തോടുകൾ കൊതുകു വളര്‍ത്തല്‍ കേന്ദ്രമായും മാറിക്കഴിഞ്ഞു.

ആദ്യകാലങ്ങളില്‍ തൊഴിലുറപ്പു തൊഴിലാളികളാണ് തോടുകള്‍ വൃത്തിയാക്കിയിരുന്നത്. എന്നാൽ ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചതിനാലും കുപ്പിച്ചില്ല് പോലുള്ള വസ്തുക്കള്‍ തോട്ടില്‍ ഉണ്ടാകാറുള്ളതിനാലും തോട് വൃത്തിയാക്കുവാന്‍ ഇപ്പോൾ തൊഴിലുറപ്പു തൊഴിലാളികളെ നിയോഗിക്കാറില്ല.

ജെ സി ബി ഉപയോഗിച്ച് വൃത്തിയാക്കാറുണ്ടെങ്കിലും കാനകള്‍ക്കിരുവശവും വലിയ ഉയരത്തില്‍ മതിലുകള്‍ ഉയർന്നതോടെ ജെസിബി പോലുള്ള യന്ത്രങ്ങള്‍ ഇറക്കിയുള്ള വൃത്തിയാക്കലും നിലച്ചു.

കാനകളിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭയിലെ ആരോഗ്യ വിഭാഗം നടപടിയെടുത്തിരുന്നു. പൊറത്തൂച്ചിറ മലിനമായതോടെയായിരുന്നു ഈ നടപടി. എന്നാല്‍ മറ്റു പല തോടുകളിലും തൽസ്ഥിതി തുടരുകയാണ്.

ആരോഗ്യവിഭാഗം ഇതിനെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

കാനയ്ക്കുള്ളിൽ വൈദ്യുതിക്കാലുകൾ നിലനിർത്തി നിർമ്മാണം : പ്രതിഷേധം ശക്തമാകുന്നു

ഇരിങ്ങാലക്കുട : ചാലക്കുടി – ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ കല്ലേറ്റുംകര എസ്റ്റേറ്റിനു സമീപം പൊതുമരാമത്തു വകുപ്പ് വൈദ്യുതിക്കാലുകള്‍ മാറ്റി സ്ഥാപിക്കാതെ കാനയ്ക്കുള്ളില്‍ തന്നെ നിലനിര്‍ത്തി കോണ്‍ക്രീറ്റിടുന്നതായി ആക്ഷേപം.

ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ചിരിക്കുന്ന കാനയുടെ ഒത്ത നടുവിലായാണ് വൈദ്യുതിക്കാലുകള്‍ നില്‍ക്കുന്നത്.

മഴ പെയ്താല്‍ വെള്ളത്തിന്‍റെ ഒഴുക്കിന് ഇത് തടസ്സമാകും എന്ന കാര്യത്തിൽ സംശയമില്ല. നാല് വൈദ്യുതി കാലുകളാണ് കാനയില്‍ ഇതുപോലെ മാറ്റി സ്ഥാപിക്കാതെ നിലനിർത്തിയിരിക്കുന്നത്.

അതേസമയം വൈദ്യുതി കാലുകള്‍ മൂന്നെണ്ണം നീക്കി സ്ഥാപിച്ചതായും ശേഷിക്കുന്ന നാലെണ്ണം മാറ്റുന്നതിനായി കെ.എസ്.ഇ.ബി. അധികൃതര്‍ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

വിശ്വനാഥപുരം കാവടി പൂരം : കാവടി വരവിൽ കോമ്പാറ വിഭാഗത്തിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് 4 വിഭാഗങ്ങളിൽ നിന്നായി ഉണ്ടായ കാവടി വരവിൽ കോമ്പാറ വിഭാഗം ഒന്നാം സ്ഥാനവും, പുല്ലൂർ വിഭാഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഏറ്റവും നല്ല പൂക്കാവടികൾക്കും അച്ചടക്കത്തിനുമുള്ള സമ്മാനങ്ങൾ കോമ്പാറ വിഭാഗവും, ഏറ്റവും നല്ല ഗോപുര കാവടികൾക്കുള്ള സമ്മാനം ടൗൺ പടിഞ്ഞാട്ടുമുറി വിഭാഗവും നേടി.

തെക്കുംമുറി സ്കൂൾ പൂർവ്വ വിദ്യാർഥി സംഘടന ”മധുര സ്പർശ”ത്തിൻ്റെ വാർഷികം

ഇരിങ്ങാലക്കുട : മാള തെക്കുംമുറി സ്കൂൾ പൂർവ്വ വിദ്യാർഥി സംഘടനയായ ”മധുര സ്പർശം” വാർഷിക സമ്മേളനം പുത്തൻചിറ തെക്കുംമുറി സ്കൂൾ മുൻ ഊർജ്ജതന്ത്ര അധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ സിസിലി ടീച്ചർ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പ്രശാന്ത് പ്രസേനൻ അധ്യക്ഷത വഹിച്ചു.

മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു ”റവന്യൂ നിയമങ്ങളും ഗ്രാമ-നഗര വാസികളും” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചോദ്യോത്തരവേള നയിച്ചു.

സർവ്വൻ നടുമുറി, വർദ്ധനൻ പുളിക്കൽ, മധു നെടുമ്പറമ്പിൽ, റീജ സുനിൽ, ഷാജി കാര്യാട്ട്, ഗോപി, ജബ്ബാർ, വിനോദ് പനങ്ങാട്, രജന ബാബു, സെൽവരാജ് കോഴശ്ശേരി എന്നിവർ പ്രസംഗിച്ചു.

പ്രവാസികളായ ഗിരീഷ്, അനിൽ അരങ്ങത്ത്, ദിൽഷദ് അരീപ്പുറം എന്നിവർ ഓൺലൈൻ സന്ദേശം നൽകി.

ലോകശ്രദ്ധ പിടിച്ചു പറ്റി കപില വേണു : “ഗിഗെനീസിലെ താര”മെന്നു വിശേഷിപ്പിച്ച് ന്യൂയോർക്ക് ടൈംസ്

ഇരിങ്ങാലക്കുട : ലോകശ്രദ്ധ നേടിയ വിശ്വപ്രസിദ്ധ നൃത്തസംവിധായകൻ അക്രംഖാൻ്റെ ഗിഗെനിസ് മഹാഭാരത കഥയെ ആസ്പദമാക്കി അരങ്ങേറുന്ന നൃത്തത്തിൽ പങ്കെടുത്ത് കപില വേണുവും ലോകശ്രദ്ധ നേടുന്നു.

”ഗിഗെനീസിലെ താരം” എന്നാണ് ന്യൂയോർക്ക് ടൈംസ് കപില വേണുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഗിഗെനിസ് ഇതിനകം ഇറ്റലി, ഫ്രാൻസ്, യു.കെ., സിംഗപ്പൂർ എന്നിവിടങ്ങളിൽ അവതരിപ്പിച്ചു കഴിഞ്ഞു.

ന്യൂയോർക്കിലെ ജോയ്‌സി തിയേറ്ററിലാണ് ഈ നൃത്തം ഇപ്പോൾ അരങ്ങേറുന്നത്.

അക്രംഖാനു പുറമെ പ്രശസ്ത ഭരതനാട്യം നർത്തകരായ മേവിൻ ഖൂ, രഞ്ജിത്ത് ബാബു, വിജിന വാസുദേവൻ, മൈഥിലി പ്രകാശ്, ശ്രീകല്യാണി ആഡ്കോലി, കൂടിയാട്ടം കലാകാരി കപില വേണു തുടങ്ങി ആറു നർത്തകർ ഇതിൽ പങ്കെടുക്കുന്നുണ്ട്.

പശ്ചാത്തല സംഗീതം നൽകുന്നവരിൽ മിഴാവ് വാദകൻ കലാമണ്ഡലം രാജീവും ഉൾപ്പെടുന്നു.

കൂടിയാട്ടം അഭിനയ സങ്കേതങ്ങളിൽ കപില വേണുവിൻ്റെ സാന്നിധ്യം ഇതിനകം ഏറെ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

അഷ്ടമിച്ചിറയിൽ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു

ഇരിങ്ങാലക്കുട : അഷ്ടമിച്ചിറയിൽ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച ഭാര്യ മരിച്ചു.

അഷ്ടമിച്ചിറ സ്വദേശി ശ്രീഷ്മ മോൾ (39)ആണ് മരിച്ചത്.

മക്കളുടെ കൺമുന്നിൽ വച്ചാണ് ശ്രീഷ്മയെ ഭർത്താവ് വെട്ടിയത്. ഭർത്താവ് വാസൻ അറസ്റ്റിലായിരുന്നു.

കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.

ഗ്രാമികയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സാഹിതീ ഗ്രാമികയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഊരാളി ഗോത്ര ജീവിതം പ്രതിപാദിക്കുന്ന “കൊളുക്കൻ” നോവൽ ചർച്ച ചെയ്തു.

ഇടുക്കി ജില്ലയിലെ ഊരാളി ഗോത്രത്തിൽനിന്നും ഒരേയൊരു നോവലിലൂടെ ശ്രദ്ധേയയായ നോവലിസ്റ്റ് പുഷ്പമ്മ തൻ്റെ എഴുത്തനുഭവങ്ങൾ പങ്കുവച്ചു.

കഥാകൃത്ത് വി.എസ്. അജിത് പുസ്തകത്തെ പരിചയപ്പെടുത്തി.

കവിയും നോവലിസ്റ്റുമായ കിംഗ് ജോൺസ് വായനാനുഭവം പങ്കുവെച്ചു.

കെ.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഇമ്മാനുവൽ മെറ്റിൽസ്, ജയപ്രകാശ് ഒളരി, മനു പ്രസാദ് എന്നിവർ പ്രസംഗിച്ചു.

കഥകളി ക്ലബ്ബിൻ്റെ പ്രബന്ധക്കൂത്ത് ‘വാഗ്മിത’യ്ക്ക് പരിസമാപ്തിയായി

ഇരിങ്ങാലക്കുട : മേൽപ്പത്തൂർ നാരായണ ഭട്ടതിരി രചിച്ച സുഭദ്രാഹരണം ചമ്പുശ്ലോകങ്ങളെ ആസ്പദമാക്കി ഡോ. കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സംഘടിപ്പിച്ച പ്രബന്ധക്കൂത്ത് പരമ്പരയുടെ രണ്ടാം ഭാഗത്തിന് പരിസമാപ്തിയായി.

ഏകാഹോത്സവത്തിനുശേഷം ചാതുർമാസ്യാചരണത്തിൻ്റെ ഭാഗമായി വ്യാജ സന്യാസവേഷധാരിയായ അർജ്ജുനനെ ദ്വാരകയിലെ കന്യാപുരത്തിങ്കലേക്ക് ക്ഷണിച്ചതിനുശേഷം സുഭദ്ര സന്യാസിയെ പരിചരിക്കുന്നതും തുടർന്നുവരുന്ന ഭാഗങ്ങളുമാണ് ‘വാഗ്മിത’ത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ അവസാനദിവസം ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ രംഗത്തവതരിപ്പിച്ചത്.

വാചികാഭിനയത്തിന് പ്രാധാന്യം നൽകി കൊണ്ടാണ് ക്ലബ്ബ് വർഷാവർഷം ‘വാഗ്മിത’ ഒരുക്കുന്നത്.

അപൂർവമായിമാത്രം രംഗത്ത് അവതരിപ്പിക്കുന്ന ഇത്തരം വാചകാഭിനയ പ്രാധാന്യങ്ങളായ പ്രബന്ധക്കൂത്തുകൾ അവതരിപ്പിച്ച് ക്ലബ്ബിൻ്റെ യുട്യൂബ് ചാനലിൽ ദൃശ്യാലേഖനം ചെയ്തുവയ്ക്കുകയെന്നത് ക്ലബ്ബിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്.

അമ്മന്നൂർ ഗുരുകുലത്തിൻ്റെ സഹകരണത്തോടെ മാധവനാട്യഭൂമിയിലാണ് ത്രിദിന പ്രബന്ധക്കൂത്ത് അരങ്ങേറിയത്.

മിഴാവിൽ കലാമണ്ഡലം എ. എൻ. ഹരിഹരനും, താളത്തിൽ സരിത കൃഷ്ണകുമാറുമാണ് അകമ്പടിയേകിയത്.

സി. പി. സാലിഹിൻ്റെ പാടത്ത് കാരുണ്യത്തിന്റെ മധുരമുള്ള വിളവെടുപ്പ്

അരിമ്പൂർ : വാരിയം കോൾപ്പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന വിളവെടുപ്പ് കാരുണ്യത്തിന്റെ മധുരമുള്ള വിളവെടുപ്പായി മാറി.

കോൾപ്പടവിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകൻ കൂടിയായ സി.പി. സാലിഹിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കറോളം കോൾപ്പാടശേഖരത്തിലെ വിളവെടുത്ത നെല്ല് അരിയാക്കി തൃശ്ശൂർ മെഡിക്കൽ കോളെജിലുൾപ്പടെ വിവിധ ആശുപത്രികളിലെ കാൻസർ,
ടി.ബി. വാർഡുകളിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഭക്ഷണമാക്കി നൽകാനുള്ള തീരുമാനമാണ് ഈ വിളവെടുപ്പിനെ വേറിട്ടതാക്കിയത്.

ഞായറാഴ്ച രാവിലെ മനക്കൊടി അയ്യപ്പസ്വാമി ക്ഷേത്ര പരിസരത്ത് നടന്ന കൊയ്ത്തുത്സവം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു.

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉയർന്ന മാതൃക കാട്ടിയ പടവിലെ കർഷകനും സി.പി. ട്രസ്റ്റ് ചെയർമാനുമായ സി.പി. സാലിഹിനെ മന്ത്രി മാനവസേവാ പുരസ്കാരം നൽകി ആദരിച്ചു.

അഡ്വ. വി.എസ്. സുനിൽകുമാർ, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സജീഷ്, വാർഡ് അംഗം കെ. രാഗേഷ്, അരിമ്പൂർ കൃഷി ഓഫീസർ സ്വാതി ബാബു, അരിമ്പൂർ പഞ്ചായത്ത് സംയുക്ത പാടശേഖരസമിതി പ്രസിഡന്റ് കെ. കെ. മുകുന്ദൻ, വാരിയം കോൾപ്പാടശേഖര സമിതി പ്രസിഡൻ്റ് കെ.സി. പുഷ്ക്കരൻ, സെക്രട്ടറി കെ. കെ. അശോകൻ, തങ്ക പ്രഭാകരൻ, സി. എ. വർഗീസ്, എം. എം. അനീഷ്, പി. കെ. കേരള കുമാരൻ, പി. കെ. സിജി, ശ്രീരഞ്ജിനി, ജയശ്രീ കോക്കന്ത്ര എന്നിവർ പ്രസംഗിച്ചു.

പുറംചാലിൽ നിന്നും വെള്ളം കവിഞ്ഞ് ഒഴുകി 10 ദിവസത്തോളം കൃഷിഭൂമി 3 തവണ വെള്ളത്തിനടിയിലായി ഏകദേശം 50 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിരുന്നു. ഇക്കുറി മികച്ച വിളവാണ് കർഷകർക്ക് ലഭിച്ചത്.

പുറംചാൽ കവിഞ്ഞ് വെള്ളമൊഴുകുന്നത് ഒഴിവാക്കാൻ ഇറിഗേഷനും പി.ഡബ്ല്യു.ഡി.യും കെ.എൽ.ഡി.സി.യും കൂടി ആലോചിച്ച് ഒരു രൂപരേഖ തയ്യാറാക്കി തന്നാൽ വിഷയത്തിൽ ഇടപെടാമെന്ന് മന്ത്രി കെ. രാജൻ ഉറപ്പു നൽകി.